ഇംഗ്ലണ്ട് കാണാനെത്തിയ ഒരു ഉഗ്രവിഷപാമ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അണലി വർഗത്തിൽപെട്ട ചുരുട്ട മണ്ഡലി ഷിപ്പിങ് കണ്ടെയ്നറിൽ കയറിക്കൂടി ഇംഗ്ലണ്ടിൽ എത്തുകയായിരുന്നു.ഇന്ത്യയിൽ നിന്നും പാറക്കല്ലുകൾ കയറ്റിയ കണ്ടെയ്നറിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതെ കയറിയതാണ് പാമ്പ് .കണ്ടെയ്നർ ഇംഗ്ലണ്ടിലെത്തിയ ശേഷം തുറന്നു പരിശോധിച്ച കൽപ്പണിക്കാരനാണ് അതിനുള്ളിൽ പാമ്പിനെ കണ്ടെത്തിയത്. കണ്ടു പരിചയമില്ലാത്ത ഇനമാണെന്നു തോന്നിയതിനാൽ ഉടൻതന്നെ തുറമുഖത്ത് ഉണ്ടായിരുന്നവർ മൃഗാശുപത്രിയെ വിവരമറിയിച്ചു. മൃഗരോഗ വിദഗ്ധനും ഉരഗ വിദഗ്ധരും അടങ്ങുന്ന സംഘമാണ് പാമ്പിനെ പിടിക്കാനെത്തിയത്.
വിദഗ്ധ സംഘത്തിലെ അംഗങ്ങളാണ് ഇത് ലോകത്തിലെ ഏറ്റവും വിഷമുള്ള ഇനങ്ങളിൽ ഒന്നാണെന്ന് തിരിച്ചറിഞ്ഞത്. ഉഗ്ര വിഷമുള്ള പാമ്പുകളിൽ തന്നെ ഏറ്റവുമധികം ആളുകളുടെ ജീവൻ അപഹരിച്ചിട്ടുള്ളവയാണ് ചുരുട്ടമണ്ഡലികൾ. പാമ്പിനെക്കുറിച്ച് മനസ്സിലാക്കിയതോടെ കനത്ത മുൻകരുതലുകളെടുത്ത ശേഷമാണ് സംഘാംഗങ്ങൾ അതിനെ സമീപിച്ചത് എന്ന് സൗത്ത് എസ്സെക്സ് വൈൽഡ് ലൈഫ് ഹോസ്പിറ്റൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പാമ്പിനെ പിടികൂടിയ ശേഷം മനുഷ്യർക്ക് അപകടം ഉണ്ടാക്കാത്തവിധത്തിൽ സുരക്ഷിതമായ സ്ഥലത്തേക്ക് അതിനെ മാറ്റിയിട്ടുണ്ട്. ഉഗ്രവിഷമുള്ള ഇനമാണെന്നറിഞ്ഞിട്ടും അതിനെ കൊല്ലാൻ തുനിയാതെ സംരക്ഷിക്കാൻ തീരുമാനിച്ച ആശുപത്രി ജീവനക്കാരെ പ്രകീർത്തിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ ജനങ്ങൾ പ്രതികരിക്കുന്നത്. അതേസമയം പണം മുടക്കാതെ കപ്പലിൽ ഒളിച്ചുകടന്ന് ഇംഗ്ലണ്ട് കാണാനെത്തിയ വിശിഷ്ടാതിഥിയെ പരിപാലിക്കാൻ തയാറാകുന്ന ഏതെങ്കിലും കേന്ദ്രത്തിന് കൈമാറാനാകുമെന്ന പ്രതീക്ഷയിലാണ് മൃഗാശുപത്രി.
ഭൂമി മറ്റെല്ലാ ഗ്രഹങ്ങളെയും പോലെ വിവിധ മൂലകങ്ങൾ ചേർന്നുണ്ടായിട്ടുള്ള എരിയുന്ന അകക്കാമ്പുള്ള ഗ്രഹമാണ്. കൂടാതെ, ഭൂമി ഒരു ആവാസകേന്ദ്രമാണെങ്കിലും ശാസ്ത്രീയമായി ഗ്രഹം തന്നെയാണ്. അതുകൊണ്ട് തന്നെ ഭാവിയിൽ ഭൂമി മറ്റേതൊരു ഗ്രഹത്തെയും പോലെ എരിഞ്ഞു തീരും. ഉള്ളിലെ തീ എരിഞ്ഞു തീരുന്നതോടെ ഭൂമിയുടെ ഘടനയും ആകെ മാറും. അങ്ങനെ ഒരിക്കൽ ഭൂമി ഇന്നുള്ള ജീവന്റെ സമ്പത്തെല്ലാം നഷ്ടപ്പെട്ട് ജീവനറ്റ ഗ്രഹമായി മാറും. പക്ഷെ ഇത് എന്ന് സംഭവിക്കുമെന്ന കാര്യത്തിൽ കൃത്യമായ ഉത്തരം നല്കാൻ ഇന്നുള്ള സാങ്കേതിക വിദ്യകളും പഠനങ്ങളും പര്യാപ്‍തമായിട്ടില്ല.
അതെ സമയം, ഈ വിഷയത്തിൽ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ മറ്റൊരു നിർണായക വിവരം പങ്കുവെക്കുന്നുണ്ട്. ഭൂമിയുടെ ഒരു ഭാഗം അതിവേഗത്തിൽ തണുക്കുന്നു എന്നതാണ് ആ കണ്ടെത്തൽ. കഴിഞ്ഞ 400 മില്യൺ വർഷത്തിനിടയിൽ ഭൂമിയിൽ സംഭവിച്ച മാറ്റങ്ങളിലൂടെ ഉണ്ടായ അസന്തുലിതാവസ്ഥയാണ് ഇപ്പോഴത്തെ ഒരു ഭൂഭാഗത്തിന്റെ താപനിലയിലുണ്ടായ കുറവിന് കാരണം. ഭൂമിയുടെ പുറം കാമ്പിലുണ്ടായ മാറ്റത്തിൽ ഒട്ടേറെ തവണ വിവിധ കരമേഖലകൾ രൂപപ്പെടുകയും സമുദ്രങ്ങൾ രൂപപ്പെടുകയും ചെയ്തു. ഇവയുടെ രൂപവും സ്ഥാനവും മാറി. ഈ മാറ്റങ്ങളെല്ലാം ഭൂമിയിലെ ഒരു ഹെമിസ്ഫിയറിന്റെ ഇൻസുലേഷൻ അഥവാ താപം പിടിച്ചുനിർത്താനുള്ള ശേഷി വർധിച്ചപ്പോൾ മറ്റൊരു താപ ശോഷണത്തിലേക്കാണ് നയിച്ചതെന്ന് ഗവേഷകർ പറയുന്നു.
എരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിയുടെ അന്തർഭാഗം അഥവാ ക്രസ്റ്റിൽ നിന്ന് റേഡിയോ ആക്ടീവ് വികിരണങ്ങളായാണ് ചൂട് ഭൂമിയുടെ മേൽത്തട്ടിലേക്കെത്തുന്നത്. ഈ താപവികിരണം നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ്. ഇതിൽ ഉള്ളിലൂടെ താപത്തേക്കാൾ ഉയർന്ന താപം മുകൾത്തട്ടിലേക്ക് എത്തിത്തുടങ്ങിയാൽ അതിനർത്ഥം ഭൂമി തണുക്കാൻ തുടങ്ങി എന്നാണ്. അതായത് ഭൂമിയുടെ ചൂട് നഷ്ടപ്പെടുകയും അത് മറ്റു പല ഗ്രഹങ്ങളെയും പോലെ തണുത്തുറഞ്ഞ ഒരു ജീവനില്ലാത്ത ഗ്രഹമായി മാറുകയും ചെയ്യും.
ഗവേഷകർ സമുദ്രപാളികളുടെ മാതൃകകൾ ഉപയോഗിച്ച് നടത്തിയ പഠനത്തിലൂടെയാണ് ഇപ്പോഴത്തെ കണ്ടെത്തൽ. രണ്ട് ആർധങ്ങളായാണ് ഭൂമിയെ ശാസ്ത്രം വിഭജിച്ചിരിക്കുന്നത്. ദക്ഷിണാർധവും ഉത്തരാർധവും. ഇതിൽ ഉത്തരാർധത്തിൽ കരമേഖലയാണ് കൂടുതൽ. ദക്ഷിണാർധത്തിൽ സമുദ്രമേഖലയും. അതുകൊണ്ട് തന്നെ ഭൂമിയുടെ ക്രസ്റ്റിൽ നിന്ന് പുറത്തേക്ക് വരുന്ന ചൂടിനെ തടഞ്ഞ് നിർത്തുന്നതിൽ ഉത്തരാർധമാണ് ഒരു പടി മുന്നിലുള്ളത്. സ്വാഭാവികമായി സമുദ്രമേഖല കൂടുതലുള്ള ഉത്തരാർധത്തിൽ ചൂട് കൂടുതൽ പുറത്തേക്ക് പോകുകയും ക്രമേണ ഈ മേഖലയിലെ ഉള്ളിലെ ചൂടിന്റെ അളവ് താരതമ്യേനെ കുറഞ്ഞു വരികയും ചെയ്തു.
ഈ രണ്ട് അർധങ്ങൾക്ക് പുറമെ, ഗവേഷകർ ചെറിയ വിഭാഗങ്ങളായി തിരിച്ചും ഭൂമിയുടെ ഇൻസുലേഷനെ കുറിച്ച് പഠനം നടത്തുകയുണ്ടായി. ഇതിൽ പസഫിക് മേഖലയാണ് ഏറ്റവും കൂടുതൽ ഉള്ളിൽ നിന്നുള്ള ചൂട് പുറത്തേക്ക് പോകാൻ അനുവദിക്കുന്നതെന്ന് കണ്ടെത്തി. സ്വാഭാവികമായും ഏറ്റവും വിപുലമായി വ്യാപിച്ച് കിടക്കുന്ന ആഫ്രിക്കൻ പ്ലേറ്റ് മേഖലയാണ് ഏറ്റവും ഉയർന്ന ഇൻസുലേഷൻ സ്വഭാവം കാണിക്കുന്നതെന്നും ഗവേഷകർ നിരീക്ഷിക്കുകയുണ്ടായി.
ജൂവലറി ജീവനക്കാരൻ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയതായി പരാതി. കണ്ണൂർ ഫോർട്ട് റോഡിലെ സി.കെ.ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കോരമ്പേത്ത് ഹൗസിൽ കെ.പി.നൗഷാദ്(47) ആണ് സ്ഥാപനത്തെയും ഇടപാടുകാരെയും കബളിപ്പിച്ച് ഒരാഴ്ചമുമ്പ് മുങ്ങിയത്. സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫും കബളിപ്പിക്കലിനിരയായ ഇടപാടുകാരും പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മുസ്‌ലിം ലീഗ് പുഴാതി മേഖലാ പ്രസിഡന്റായിരുന്നു നൗഷാദ്. ഭർത്താവിനെ കാണാനില്ലെന്ന് നൗഷാദിന്റെ ഭാര്യ സമീറയും പോലീസിനോട് പറഞ്ഞു.
സ്ഥാപനത്തെ കബളിപ്പിച്ച് 30 ലക്ഷത്തോളം രൂപ നൗഷാദ് തട്ടിയെടുത്തെന്ന് സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫ് കണ്ണൂർ സിറ്റി എ.സി.പി. പി.പി.സദാനന്ദന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. നൗഷാദിന്റെ മകളുടെ വിവാഹത്തിന് സ്വർണം വാങ്ങിയ വകയിലും സ്ഥാപനത്തിൽനിന്ന് ഇയാൾ മുഖേന വായ്പയായി സ്വർണം വാങ്ങിയവർ നല്കിയ പണം അടയ്ക്കാത്ത ഇനത്തിലുമാണിത്. ആവശ്യപ്പെടുന്ന സമയത്ത് പണിക്കൂലി ഈടാക്കാതെ അതേ തൂക്കത്തിൽ ആഭരണം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ സ്വർണവും നിക്ഷേപമെന്ന നിലയിൽ പണവും നൽകിയ അൻപതോളം പേരാണ് തട്ടിപ്പിനിരയായത്.
ജൂവലറിയുടെ മാർക്കറ്റിങ് ജനറൽ മാനേജരെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്, കുന്നുംകൈ, പാപ്പിനിശ്ശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ് തട്ടിപ്പിനിരയായത്. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്. ഒരുലക്ഷത്തിന് പ്രതിമാസം 3000 മുതൽ 6000 രൂപവരെ വാഗ്ദാനം ചെയ്തു. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക് കൂടുതൽ പലിശയും. മുദ്രപ്പത്രത്തിൽ കരാറാക്കിയാണ് നിക്ഷേപം സ്വീകരിച്ചത്. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കും ഇയാൾ ഈടായി നൽകി.
പഴയ സ്വർണം നൽകുന്നവർക്ക് 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ തുല്യ അളവിൽ ആഭരണം നൽകുന്ന പദ്ധതിയും സി.കെ. ഗോൾഡിലുണ്ടായിരുന്നു. ഇങ്ങനെയും പലരിൽനിന്നും സ്വർണം സ്വീകരിച്ചിട്ടുണ്ട്. ഈ പേരിൽ ഇയാൾ കൈപ്പറ്റിയ സ്വർണം ജൂവലറിയിൽ എത്തിയിരുന്നില്ലെന്ന് ഉടമകൾ ആരോപിക്കുന്നു. ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച് സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയും ജൂവലറി നടപ്പാക്കിയിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. മൂന്നുവർഷത്തോളം ജൂവലറിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്ത നൗഷാദിനെ എട്ടുമാസംമുമ്പ് ഒഴിവാക്കിയതായി സി.കെ. ഗോൾഡ് ഉടമകൾ പറഞ്ഞു.
സിറിയയില്‍ വന്‍ നാശം വിതച്ച കാട്ടുതീയുമായി ബന്ധപ്പെട്ട്, കാടിന് തീയിട്ടുെവന്ന കേസില്‍ 24 പേരെ പൊതുസ്ഥലത്തു വെച്ച് തൂക്കിക്കൊന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്തില്‍ മൂന്ന് പേരുടെ മരണത്തിനും ആയിരക്കണക്കിന് ഹെക്ടര്‍ വനഭൂമി കത്തിനശിക്കാനും ഇടയാക്കിയ കാട്ടുതീയുമായി ബന്ധപ്പെട്ടാണ് വധശിക്ഷ നടപ്പാക്കിയതെന്ന് സിറിയന്‍ നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ഇവരുടെ വിശദവിവരങ്ങളോ എവിടെ വെച്ചാണ് ശിക്ഷ നടപ്പാക്കിയെതന്നോ പുറത്തുവന്നിട്ടില്ല.
യുദ്ധം തകര്‍ത്തുകളഞ്ഞ സിറിയയില്‍ കുറേക്കാലമായി പൊതുസ്ഥലത്തുള്ള വധശിക്ഷകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. പതിറ്റാണ്ടു നീണ്ട സംഘര്‍ഷങ്ങളില്‍ രാജ്യത്ത് ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടിരുന്നു. ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ക്കും വീടും കിടപ്പാടവും നഷ്ടപ്പെട്ടു. രാജ്യത്തിനു പുറത്ത് 50 ലക്ഷം പേരാണ് അഭയാര്‍ത്ഥികളായി കഴിയുന്നത്.
കഴിഞ്ഞ വര്‍ഷമാണ് വന്‍നാശനഷ്ടമുണ്ടാക്കിയ കാട്ടുതീ ഉണ്ടായത്. ഉഷ്ണതരംഗത്തെ തുടര്‍ന്നാണ് കാട്ടുതീ പടര്‍ന്നതെങ്കിലും ചിലര്‍ ആസൂത്രിതമായി തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. രാജ്യത്തിന്റെ പൊതുസ്വത്തുക്കള്‍ നശിപ്പിച്ച കേസില്‍ ഭീകരവാദ കുറ്റം ചുമത്തിയാണ് ഇവരെ വധശിക്ഷയ്ക്ക് വിധിച്ചത്. സംഭവത്തില്‍ 17 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പ്രതികള്‍ കുറ്റം സമ്മതിച്ചതായും നീതിന്യായ വകുപ്പ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ആഭ്യന്തര യുദ്ധം നടക്കുന്നതിനിടെ, സിറിയന്‍ ജയിലുകളില്‍ രഹസ്യ വിചാരണകള്‍ക്കു ശേഷം ആയിരക്കണക്കിനാളുകളെ കൂട്ടമായി തൂക്കിക്കൊന്നതായി ആംനസ്‌ററി ഇന്റര്‍നാഷനല്‍ അടക്കമുള്ള ഏജന്‍സികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ആംനസ്റ്റിയുടെ കണക്കു പ്രകാരം 2011-2015 കാലത്തു മാത്രം 13,000 പേരെയാണ് സിറിയയിലെ സയിദ്‌നയ ജയിലില്‍ മാത്രം തൂക്കിലേറ്റിയത്. ഇവയെല്ലാം കോടതിക്കു പുറത്തുള്ള ശിക്ഷകളായിരുന്നുവെന്നും ആംനസ്റ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വിമാനത്തില്‍ കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും. ഡല്‍ഹിയില്‍ നിന്നും ലക്നോവിലേക്കുള്ള യാത്രമധ്യേയാണ് ഇരുവരും അവിചാരിതമായി വിമാനത്തില്‍ വച്ച് കണ്ടുമുട്ടിയത്.
അതേസമയം, ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രിയങ്കയും അഖിലേഷും നടത്തുന്നത്.
2017ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും ബിജെപിക്കെതിരെ ഒരുമിച്ചു മത്സരിച്ചുവെങ്കിലും ഈ സഖ്യം തകര്‍ന്നിരുന്നു. കോണ്‍ഗ്രസിന് ഏഴ് സീറ്റും സമാജ് വാദി പാര്‍ട്ടിക്ക് 47 സീറ്റും മാത്രമാണ് അന്ന് നേടാനായത്.
105 സീറ്റുകളിലാണ് കോണ്‍ഗ്രസ് അന്ന് മത്സരിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെ തുടര്‍ന്ന് ഇനി ഒരിക്കലും കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.
സൗദി അറേബ്യൻ ഉടമകൾ ക്ലബ് ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ആഴ്ച ന്യൂകാസിൽ ആരാധകർ ഗ്യാലറിയിൽ സൗദി അറേബ്യൻ രീതിയിൽ വസ്ത്രങ്ങൾ അണിഞ്ഞ് എത്തിയത് വലിയ വാർത്തകൾ ആയിരുന്നു. ക്ലബിന്റെ പുതിയ ഉടമകളെ വരവേൽക്കാനായിരുന്നു ന്യൂകാസിൽ ആരാധകർ ഈ വസ്ത്ര രീതിയും സൗദി അറേബ്യയുടെ പതാകയുമൊക്കെ ആയി സ്റ്റേഡിയത്തിൽ എത്തിയത്.
എന്നാൽ അത്തരം വസ്ത്ര ധാരണകൾ ഉപേക്ഷിക്കണം എന്ന് ക്ലബ് അറിയിച്ചു. ഇങ്ങനെ വസ്ത്രം ചെയ്തതിൽ ക്ലബിനൊ ഉടമകൾക്കൊ യാതൊരു പ്രയാസവുമില്ല. എന്നാൽ ഇത് ആ സംസ്കാരത്തിൽ ജീവിക്കുന്നവരെ വേദനിപ്പിച്ചേക്കും എന്ന് ന്യൂകാസിൽ പറഞ്ഞു.
എല്ലാവരും വരും മത്സരങ്ങളിൽ അവർ സാധാരണയായി ധരിക്കുന്ന വസ്ത്രങ്ങൾ അണിഞ്ഞ് വരാൻ ശ്രമിക്കണം എന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു. ഇത് ഒരു കർശനമായ നിർദ്ദേശം അല്ല എന്നും ക്ലബിന്റെ അഭ്യർത്ഥന മാത്രമാണെന്നും ക്ലബ് പറഞ്ഞു. പരിശീലകൻ സ്റ്റീവ് ബ്രൂസിനെ പുറത്താക്കിയ ന്യൂകാസിൽ പുതിയ പരിശീലകനെ തേടുകയാണ് ഇപ്പോൾ.
1996 മുതല്‍ സിനിമാ രംഗത്ത് സജീവമായ നടിയാണ് സോന നായര്‍. ഇപ്പോഴിതാ യൂട്യൂബില്‍ തന്റെ പേരെന്ന് സെര്‍ച്ച് ചെയ്താല്‍ ആദ്യം വരുന്ന റിസള്‍ട്ട് എന്തായിരിക്കുമെന്ന് ബിഹൈന്‍ഡ്വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ നടി പറഞ്ഞിരിക്കുകയാണ്.
എന്നെ കുറിച്ച് യൂട്യൂബില്‍ സെര്‍ച്ച് ചെയ്താല്‍ സോന നായര്‍ ഹോട്ട്, സോന നായരുടെ നേവല്‍ എന്നൊക്കെയാണ് കാണുക. ഇവര്‍ക്കൊന്നും മടുത്തില്ലേന്ന് ഞാന്‍ തന്നെ ചോദിക്കും. ഇതിനെക്കാളും ഹോട്ട് ആയിട്ടും പൊക്കിള്‍ക്കുഴി കാണിച്ചും അഭിനയിക്കുന്ന ഒരുപാട് നടിമാര്‍ ഇവിടെ ഉണ്ട്.
എനിക്ക് ഇങ്ങനെയാണെങ്കില്‍ അവരുടെ അക്കൗണ്ടില്‍ എന്തായിരിക്കും. അത് ഞാന്‍ നോക്കാറ് പോലുമില്ല. അത്ര വൃത്തിക്കെട്ട രീതിയിലായിരിക്കും എഴുതി വെച്ചിരിക്കുക. എന്തിനാണ് അതൊക്കെ കണ്ട് നമ്മുടെ മനസില്‍ ഒരു നെഗറ്റീവ് ചിന്ത ഉണ്ടാക്കി വെക്കണം. ഞാനത് മൈന്‍ഡ് ചെയ്യാറില്ലെന്ന് സോന പറയുന്നു.
സാധാരണ നമ്മള്‍ സാരി ഒക്കെ ഉടുത്ത് അഭിനയിക്കുമ്പോള്‍, റിയല്‍ ആക്ടര്‍ ആണെങ്കില്‍ സാരി അങ്ങോട്ടോ ഇങ്ങോട്ടോ മാറി കിടക്കുന്നതൊന്നും ശ്രദ്ധിക്കില്ല. ഒരു കഥാപാത്രം എപ്പോഴും അങ്ങനെ തന്നെയായിരിക്കണം. സെക്കന്‍ഡുകളോ മിനുറ്റുകള്‍ക്കോ ഉള്ളില്‍ ഇത് പുറത്ത് വരിക തന്നെ ചെയ്യും. ആഹാ വനമാല വന്നല്ലോ എന്ന് പറഞ്ഞ് ഞങ്ങളിത് ചര്‍ച്ച ചെയ്യും. എന്റെ വീട്ടുകാര്‍ക്ക് ഇല്ലാത്ത പ്രശ്്നമാണോ മറ്റുള്ളവര്‍ക്ക്. അവര്‍ പറഞ്ഞു.
കൊച്ചി: പുരാവസ്‌തു തട്ടിപ്പു കേസില്‍ കസ്‌റ്റഡിയില്‍ കഴിയുന്ന പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ മസാജ് സെന്ററില്‍ ഒളിക്യാമറ സ്‌ഥാപിച്ചിരുന്നതായി വെളിപ്പെടുത്തല്‍.
മോണ്‍സണിന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മസാജ് സെന്ററില്‍ നിരവധി ഒളിക്യാമറകള്‍ ഉണ്ടെന്നും ഇതിലൂടെ പ്രമുഖരുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ടെന്നാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്.
ഇക്കാര്യം പലപ്രമുഖര്‍ക്കും അറിയാമെന്നും മോന്‍സണിന്റെ ഭീഷണി ഭയന്ന് ആരും പോലീസില്‍ പരാതി നല്‍കിയില്ലെന്നും മോന്‍സണ്‍ തന്റേയും ദൃശ്യങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. നിരവധി സ്‌ത്രീകള്‍ മോന്‍സണിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്താറുണ്ടെന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞദിവസം ക്രൈം ബ്രാഞ്ച് മോന്‍സണിന്റെ കലൂരിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ചികിത്സാമുറിയില്‍ നിന്നും ഗര്‍ഭനിരോധന ഗുളികകളും ഉറകളും കണ്ടെത്തിയെന്നാണ് വിവരം.
തിരുവനന്തപുരം: കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്നു മുതൽ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരമിരിക്കാനാണ് തീരുമാനമെന്ന് അനുപമ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ വ്യക്തമാക്കി. കുട്ടിയെ നഷ്ടമായി മാസങ്ങള്‍ പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധ സമരത്തിലേക്ക് പോകുന്നതെന്ന് അവര്‍ പറഞ്ഞു.
അതേസമയം അനുപമയുടെ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കേറ്റില്‍ അച്ഛന്റെ പേരും മേല്‍വിലാസവും തെറ്റായി രേഖപ്പെടുത്തിയതിന്റെ തെളിവുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. കുട്ടിയുടെ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് അജിത്ത് എന്നതിന് പകരം ജയകുമാര്‍ എന്നാണ് രേഖപ്പെടുത്തിയത്. മണക്കാടുള്ള മേല്‍വിലാസമാണ് തെറ്റായി നല്‍കിയതും. 2020 ഒക്ടോബര്‍ 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കാട്ടാക്കട ഗ്രാമപഞ്ചായത്ത് ജനന സര്‍ട്ടിഫിക്കേറ്റ് നല്‍കിയതും.
അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പ്രസവ ശേഷം സഹോദരിയുടെ വിവാഹത്തിന് ശേഷം കുട്ടിയെ നല്‍കാം എന്ന് വിശ്വസിപ്പിച്ചാണ് അനുപമയുടെ അടുത്ത് നിന്ന് മാറ്റിയത്. ചേച്ചിയുടെ വിവാഹത്തിന് ശേഷം തന്നേയും കുട്ടിയേയും അജിത്തിനൊപ്പം വിടാമെന്നും വീട്ടുകാര്‍ സമ്മതിച്ചിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു.
എന്നാല്‍ കുട്ടിയെ എന്നെന്നേക്കുമായി തങ്ങളില്‍ നിന്ന് അകറ്റാനുള്ള ശ്രമമാണ് നടന്നതെന്ന് ജനന സര്‍ട്ടിഫിക്കേറ്റിലെ ക്രമക്കേട് പുറത്ത് വന്നതോടെ തെളിഞ്ഞെന്നും അനുപമയും അജിത്തും ആരോപിച്ചിരുന്നു. തന്റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ അനുപമ ആരോപിക്കുന്നത്. ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടും തനിക്ക് നീതി കിട്ടിയില്ലെന്നും അനുപമ പറയുന്നു.
നിരവധി സിനിമകളില്‍ ക്യാപ്റ്റന്‍ രാജുവിനൊപ്പം മുകേഷ് വേഷമിട്ടിട്ടുണ്ട്. താന്‍ പറയാത്ത പല കാര്യങ്ങളും ‘മുകേഷ് ഇങ്ങനെയൊരു കഥയിറക്കിയിട്ടുണ്ട് കേട്ടോ’ എന്ന രിതീയില്‍ പലരും ക്യാപ്റ്റന്‍ രാജുവിനോട് പറയാറുണ്ടായിരുന്നു.
അദ്ദേഹത്തോട് ദേഷ്യമുള്ളവരും അദ്ദേഹം വിഷമിക്കുന്നത് കാണാന്‍ ആഗ്രഹമുള്ളവരും ഒക്കെയായിരിക്കും ഇത് ചെയ്യുന്നത്. ഇദ്ദേഹം കുറേ നാള്‍ ഇത് മനസില്‍ കൊണ്ടുനടന്നു. എന്താണ് ഇതൊന്നും മുകേഷിനോട് ചോദിക്കാത്തതെന്ന് ഈ കഥ പറഞ്ഞവര്‍ ചോദിക്കുമ്പോള്‍ അവനോട് ചോദിക്കുന്നുണ്ട് എന്ന് അദ്ദേഹം പറയും.
ഇത് അവര്‍ തന്റെ അടുത്ത് വന്ന് പറയും. അങ്ങനെയിരിക്കെ ഊട്ടിയില്‍ ഗോള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നു. അതില്‍ താന്‍ ഭ്രാന്തന്റെ വേഷമാണ് ചെയ്തത്. രണ്ടു മണിക്കൂറോളമുള്ള മേക്കപ്പിനിടയില്‍ താന്‍ ഉറങ്ങിപോകും. ഒരു ദിവസം മേക്കപ്പ് കഴിഞ്ഞപ്പോള്‍ സീന്‍ ആയിട്ടില്ലെന്നും കുറച്ചു കഴിഞ്ഞു വന്നാല്‍ മതിയെന്നും മേക്കപ്പ് മാന്‍ പറഞ്ഞു.
ഇരിക്കുന്ന സ്ഥലത്ത് ചുറ്റും കണ്ണാടിയാണ്. നോക്കിയപ്പോള്‍ പിറകിലായി ക്യാപ്റ്റന്‍ രാജു ഇരിക്കുന്നു. താന്‍ ഉറങ്ങുന്ന സമയത്താണ് അദ്ദേഹം വന്നത്, അതുകൊണ്ട് കണ്ടിരുന്നില്ല. ഒന്നുകൂടി നോക്കിയപ്പോഴാണ് ആ വലിയ മുറിയില്‍ തങ്ങള്‍ മാത്രമേയുള്ളൂ എന്ന് മനസിലാകുന്നത്. താന്‍ നോക്കുമ്പോള്‍ അദ്ദേഹം തന്റെ അടുത്തേക്ക് നടന്നു വരികയാണ്.
അദ്ദേഹം അടുത്ത് വന്ന് കൈയില്‍ പിടിച്ചു. അപ്പോള്‍ ‘ഞാനല്ല ആ കഥകളൊക്കെ പറഞ്ഞത്’, എന്ന് അദ്ദേഹത്തോട് പറഞ്ഞു മനസിലാക്കണമെന്നുണ്ട്. എന്നാല്‍ അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു, ‘പല കാര്യങ്ങളും ഞാന്‍ വൈകിയാണ് മനസിലാക്കിയത്. ഞാന്‍ മൂലം നിന്റെ മനസിന് എന്തെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ എനിക്ക് മാപ്പുതരണം’ എന്ന്.
ഇതോടെ താനും അദ്ദേഹത്തിന്റെ കൈപിടിച്ചു കൊണ്ട് തനിക്കും മാപ്പുതരണമെന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. തെറ്റിദ്ധാരണ മൂലം അദ്ദേഹവും എപ്പോഴോ വിഷമിച്ചിട്ടുണ്ട്. അതിന് മാപ്പുപറയാന്‍ പറ്റിയതില്‍ സന്തോഷം തോന്നി എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ മുകേഷ് പറയുന്നത്.