എടത്വ: കോവിഡ് ബാധിച്ച് മരണമടഞ്ഞ യുവതിയെ തലവടി സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ മാണത്താറ യൂണിറ്റ് പ്രവർത്തകർ സംസ്കരിച്ചു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകള്‍ പ്രിയങ്ക (26) ആണ് നവജാത ശിശുവിനെ ഒരുനോക്ക് കണ്ടശേഷം കഴിഞ്ഞ ദിവസം കോവിഡ് രോഗത്തിന് കീഴടങ്ങിയത്. തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഏറ്റു വാങ്ങി.സംസ്കാരം ആഗസ്റ്റ് 25 ന് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലവടിയിലെ കുടുംബ വീട്ടിൽ നടത്തി.ഡി.വൈ.എഫ് .ഐ മാണത്താറ യൂണിറ്റ് സെക്രട്ടറി ധനരാജ്, അംഗങ്ങളായ സ്വാതി ഗുരുദാസ്,ബിബീഷ് പ്രിയദർശിനി, ശ്യാംലാൽ, രഞ്ജിത്ത് ലാൽ, കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം എ.പി.ലാൽകുമാർ എന്നിവർ സംസ്ക്കാര ചടങ്ങിന് നേതൃത്വം നല്കി.
സംസ്ക്കാര ചടങ്ങിന് നേതൃത്വം നല്കിയ യുവാക്കളെ സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി നായർ, വൈസ് പ്രസിഡൻറ് ജോജി ഏബ്രഹാം, എൽ.സി.സെക്രട്ടറി സജി, അച്ചമോൻ, ഡിവൈഎഫ്ഐ തലവടി സൗത്ത് മേഖല കമ്മിറ്റി പ്രസിഡൻറ് രതീഷ് സി.ആർ, സെക്രട്ടറി രജീഷ് കുമാർ പി.വി എന്നിവർ അഭിനന്ദിച്ചു.
ചൊവ്വാഴ്ച രാവിലെ 6.30-നാണ് പ്രിയങ്ക മരിച്ചത്.ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്ക പനിബാധയെ തുടര്‍ന്ന് പച്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ വച്ച് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിതീകരിച്ചു. ഗർഭിണിയായ പ്രിയങ്കയുടെ തുടര്‍ ചികിത്സക്കായി തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിലേക്ക് മാറ്റി.രോഗം മൂര്‍ശ്ശിച്ചതോടെ ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുക്കാന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ബന്ധുക്കളുടെ സമ്മതപ്രകാരം കഴിഞ്ഞ വ്യാഴാഴ്ച ഓപ്പറേഷനിലൂടെ കുട്ടിയെ പുറത്തെടുത്തിരുന്നു. നവജാത ശിശു ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിചരണത്തിലാണ് .പ്രിയങ്കയുടെ അമ്മ ഹരിപ്പാട് കോവിഡ് ആശുപത്രിയിലാണ്.
എടത്വാ: കവിയും കഥാകൃത്തും, ഗാനരചയിതാവുമായ കവി ജേക്കബ് മനയില്‍ (87) അന്തരിച്ചു. തലവടി കളങ്ങര മനയില്‍ ഇരുപത്താറില്‍ കുടുംബ വീട്ടില്‍ (ആഗസ്റ്റ് 25) ബുധനാഴ്ച ഉച്ചയ്ക്കാണ് അന്ത്യം സംഭവിച്ചത്. പ്രവാസിയായിരുന്ന ജേക്കബ് മനയില്‍ തുള്ളല്‍ പാട്ടുകളിലൂടാണ് എഴുത്തിലേക്ക് തിരിഞ്ഞത്. കവിത, ശ്ലോകം, നാടന്‍പാട്ട്, വള്ളപ്പാട്ട്, കഥ, സ്മരണാഞ്ജലി, നര്‍മ്മകഥ, നിരൂപണം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഗ്രന്ഥങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. പ്രവാസി ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ജില്ല, താലൂക്ക് ലൈബ്രറി ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കവിയും, പൊതുപ്രവര്‍ത്തകനുമായ ജേക്കബ് മനയില്‍ അക്ഷരശ്ലോക സാഗരം, സുഭില സുമങ്ങള്‍, സ്വര്‍ഗ്ഗത്തിലെ പാപി, മലയാളി മാഹാത്മ്യം തുള്ളല്‍പാട്ട്, വിലാപകാവ്യം-സ്മരണാഞ്ജലി, മീനുക്കുട്ടി, ദാവീദ് വിജയം-തുള്ളല്‍പാട്ട്, ലാസര്‍-ഖണ്ഡകാവ്യം, ഞാന്‍ മരിച്ചാല്‍-നര്‍മ്മകഥകള്‍, മേടയിലെ കുഞ്ഞ്-കവിത, മധുമാംസം, പെനിയന്‍-തുള്ളല്‍പാട്ട്, മനയില്‍കുടുംബം എന്നിങ്ങളെ നിരവധി കൃതികള്‍ രചിച്ചു. പരേതയായ കോട്ടയം മറ്റത്തില്‍ ആലീസാണ് ഭാര്യ. മക്കള്‍: മേരി (അമേരിക്ക), സാറ (അമേരിക്ക), പരേതനായ ബാബു.
നിര്യാണത്തിൽ സൗഹൃദ വേദി പ്രസിഡൻ്റ് ഡോ.ജോൺസൺ വി. ഇടിക്കുള അനുശോചിച്ചു.
പൊതുവാച്ചേരിയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് ചക്കരക്കല്‍ സ്വദേശി പ്രജീഷ് എന്നയാളുടെ മൃതദേഹമെന്ന് സ്ഥിരീകരണം. മരം മോഷണക്കേസില്‍ പോലീസിന് വിവരങ്ങള്‍ നല്‍കിയ ആളാണ് കൊല്ലപ്പെട്ട പ്രജീഷ്. പ്രതികളെ തിരിച്ചറിഞ്ഞതായും മോഷണകേസില്‍ പ്രതികളെ കുറിച്ച് വിവരം നല്‍കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായും കണ്ണൂര്‍ അസി.കമ്മീഷണര്‍ പി.പി. സദാനന്ദന്‍ പറഞ്ഞു.മരം മോഷണവുമായി ബന്ധപ്പെട്ട് പ്രതികളെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയ ആളാണ് പ്രജീഷ്. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നാല് ലക്ഷം രൂപയുടെ തേക്കുമരം മോഷ്ടിച്ചതിന് പ്രതികള്‍ ഓഗസ്റ്റ് ഒമ്പതാം തീയതി പിടിയിലായിരുന്നു.
പൊതുവാച്ചേരി കരുണന്‍ പീടികക്ക് സമീപത്തെ കനാലില്‍ നിന്നാണ് ചാക്കില്‍കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ മടക്കിക്കെട്ടിയ നിലയില്‍ കാട് നിറഞ്ഞ കനാലിന്റെ അടിഭാഗത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ഓഗസ്റ്റ് 19-ന് കാണാതായ പ്രശാന്തിനിവാസില്‍ ഇ.പ്രജീഷിന്റെ (33) മൃതദേഹമാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഴുകിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രജീഷിനെ കാണാതായതിനെ തുടര്‍ന്ന് അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടെ പോലീസിന് ലഭിച്ച രഹസ്യവിവരമാണ് മൃതദേഹം കണ്ടെത്താനിടയാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് ചക്കരക്കല്ല് പോലീസിന്റെ നേതൃത്വത്തില്‍ മണിക്കിയില്‍ അമ്പലത്തിനു സമീപം കരുണന്‍ പീടികയോട് ചേര്‍ന്നുള്ള കനാലില്‍ പരിശോധന നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയിലായതായും രണ്ട് പേര്‍ നിരീക്ഷണത്തിലാണെന്നും സൂചനയുണ്ട്.
പോലീസ് ഉദ്യോഗസ്ഥര്‍, വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിഭാഗം എന്നിവരുടെ സാന്നിധ്യത്തില്‍ അഗ്‌നിരക്ഷാസേന വിഭാഗമാണ് തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം പുറത്തെടുത്തത്. ചക്കരക്കല്ല് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചക്കരക്കല്ല് പ്രശാന്തി നിവാസില്‍ ശങ്കരവാര്യര്‍, സുശീല ദമ്പതികളുടെ മകനാണ് പ്രജീഷ്. സഹോദരങ്ങള്‍: പ്രവീണ്‍, പ്രസാദ്.
വഴിയരികിൽ മരിച്ച നിലയിൽ യുവാവിന്റെ മൃതദേഹം.ഒപ്പം 3 വയസ്സു മാത്രമുള്ള മക്കളായ ഇരട്ടകൾ രാത്രി 3 മണിക്കൂറോളം മൃതദേഹത്തിന്റെ അരികിലിരുന്നു കരഞ്ഞു. പുലർച്ചെ ഇവിടെ എത്തിയ പത്രവിതരണക്കാരനാണു ദാരുണ സംഭവം ആദ്യം കണ്ടത്.
കലൂർ പള്ളിപ്പറമ്പിൽ ജോർജിന്റെയും ഇടപ്പള്ളി നോർത്ത് വില്ലേജ് ഓഫിസർ ലിസിമോളുടെയും ഏകമകൻ ജിതിൻ (29) ആണു മരിച്ചത്. പിതാവ് ജോർജ് വിദേശത്താണ്. ജിതിൻ മക്കളായ ഏയ്ഡനും ആമ്പർലിക്കുമൊപ്പം 6 ദിവസം മുൻപാണ് വലിയ പഴമ്പിള്ളിത്തുരുത്തിലെ മാൻഗ്രൂവ് റിസോർട്ടിൽ താമസിക്കാൻ എത്തിയത്. റഷ്യ സ്വദേശിയായ ക്രിസ്റ്റീനയാണു ഭാര്യ.
ഗോവയിൽ ബിസിനസ് ചെയ്തിരുന്ന ജിതിൻ കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെയാണു നാട്ടിലെത്തിയത്. കലൂരിൽ സ്വന്തമായി വീട് ഉണ്ടെങ്കിലും കുറച്ചുകാലമായി കാക്കനാടുള്ള വാടകവീട്ടിലാണു താമസം. ക്രിസ്റ്റീന ജോലി സംബന്ധമായ ആവശ്യത്തിനു ബെംഗളൂരുവിലായിരുന്നു. കാക്കനാട്ടെ വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ജിതിൻ റിസോർട്ടിൽ താമസിക്കാൻ എത്തിയത്.
ഇന്നലെ പുലർച്ചെ രണ്ടരയോടെ ജിതിൻ മക്കൾക്കൊപ്പം വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. വീടു പോലെയുള്ള താമസസ്ഥലം ആയതിനാൽ ജീവനക്കാരൊന്നും രാത്രി ഉണ്ടായിരുന്നില്ല. ജിതിന്റെ പോസ്റ്റ്മോർട്ടം ഇന്നു നടത്തും. ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.
മൂന്നു ദിവസങ്ങൾക്ക് ശേഷം താനും ഉയർത്തെഴുന്നേൽക്കും, വിശ്വസികളെ ബോധിപ്പിക്കാൻ സാഹസത്തിന് മുതിർന്ന പാസ്റ്റർ മരണപ്പെട്ടു. ആഫ്രിക്കയിലെ സാംബിയൻ ക്രിസ്ത്യൻ ചർച്ചിലെ പാസ്റ്ററായ 22 വയസുള്ള ജെയിംസ് സക്കാറയാണ് മരിച്ചത്.
വിശ്വാസികളെ സാക്ഷിയാക്കിയാണ് ഇയാൾ കൈകാലുകൾ ബന്ധിച്ച് കുഴിയിൽ ഇറങ്ങി കിടന്നത്. തന്നെ മണ്ണിട്ട് മൂടണമെന്നും ക്രിസ്തുവിനെ പോലെ മൂന്നു ദിവസത്തിന് ശേഷം താൻ ജീവനോടെ ഇവിടെ തന്നെ ഉണ്ടാകുമെന്നും ഇയാൾ വിശ്വാസികളോട് അവകാശപ്പെട്ടിരുന്നു.
മൂന്നു ദിവങ്ങൾക്ക് ശേഷം ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇത് അനുയായികൾ വിശ്വസിക്കുകയും ഇയാളെ മണ്ണിട്ട് മൂടുകയും ചെയ്തു. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം കുഴിമാന്തിയപ്പോൾ മരിച്ചുകിടക്കുന്ന പാസ്റ്ററെയാണ് കണ്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ അന്ധവിശ്വാസ സാഹസത്തിന് പാസ്റ്ററെ പിന്തുണച്ച മൂന്നുപേർക്കെതിരെ അധികൃതർ കേസെടുത്തു. മരിച്ച നിലയിൽ കണ്ടെത്തിയപ്പോഴാണ് ഇവർ സംഭവം െപാലീസിനെ അറിയിക്കുന്നത്. സഹായികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഒളിവിലാണ്.
മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ലൂസിഫർ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ് മെഗാ സ്റ്റാർ ചിരഞ്ജീവി. മോഹൻ രാജ സംവിധാനം ചെയ്യുന്ന ഈ തെലുങ്ക് റീമേക്കിന്റെ പേര് ഗോഡ് ഫാദർ എന്നാണ്. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പം ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത് എന്നാണ് സൂചന. മോഹൻലാൽ ചെയ്ത സ്റ്റീഫൻ എന്ന നായക വേഷത്തിൽ മെഗാ സ്റ്റാർ ചിരഞജിവി എത്തുമ്പോൾ മഞ്ജു വാര്യർ ചെയ്ത പ്രിയദർശനി എന്ന നായികാ വേഷം ചെയ്യാൻ ഒരുങ്ങുന്നത് ലേഡി സൂപ്പർ സാർ നയൻതാര ആണ്.
പൃഥ്വിരാജ് മലയാളത്തിൽ ചെയ്ത സയ്ദ് മസൂദ് എന്ന അതിഥി വേഷം ചെയ്യാൻ തെലുങ്കു റീമേക്കിന്റെ അണിയറ പ്രവർത്തകർ ആദ്യം സമീപിച്ചത് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ ആണെന്നും, സൽമാൻ ഒഴിഞ്ഞപ്പോൾ ഇപ്പോൾ തമിഴിലെ സൂപ്പർ താരം ചിയാൻ വിക്രമിനെ ആണ് അവർ സമീപിച്ചിരിക്കുന്നത് എന്നുമാണ് വാർത്തകൾ പറയുന്നത്. ഇപ്പോഴിതാ മലയാളത്തിൽ വിവേക് ഒബ്‌റോയ് ചെയ്ത ബോബി എന്ന നെഗറ്റീവ് കഥാപാത്രം ചെയ്യുന്നത് ആരാണെന്നും തീരുമാനമായി കഴിഞ്ഞു.
മലയാളത്തിലെ പ്രശസ്ത താരം ബിജു മേനോൻ ആണ് തെലുങ്കിൽ ആ കഥാപാത്രം ചെയ്യുന്നത്. ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ബിജു മേനോൻ അത് തുറന്നു പറയുകയും ചെയ്തു. ചിത്രത്തിന്റെ ഷെഡ്യൂളുകൾ തീരുമാനിച്ചു കഴിഞ്ഞാൽ ഡേറ്റ് നൽകും എന്നും ചിത്രത്തിന്റെ ഭാഗമാകുന്ന കാര്യം ഉറപ്പിച്ചു എന്നും അദ്ദേഹം പറഞ്ഞു. ബിജു മേനോന്റെ മൂന്നാമത്തെ മാത്രം തെലുങ്കു ചിത്രമായിരിക്കും ഗോഡ് ഫാദർ. മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ ആദ്യത്തെ സംവിധാന സംരംഭമായിരുന്നു ലൂസിഫർ. ഈ ചിത്രത്തിന്റെ അടുത്ത ഭാഗമായ എംപുരാൻ അടുത്ത വർഷം ആരംഭിക്കും. മൂന്നു ഭാഗങ്ങൾ ആണ് ലൂസിഫറിന് ഉള്ളത്.
കിഴക്കൻ യൂറോപ്യൻ രാജ്യമായ യുക്രൈൻ വിമാനം ആയുധധാരികള്‍ റാഞ്ചി. വിമാനം തട്ടിക്കൊണ്ടു പോയതായി യുക്രൈൻ വിദേശകാര്യ സഹമന്ത്രി യേവ്ജെനി യാനിൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കാബൂളിൽ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തിയ യുക്രൈൻ വിമാനമാണ് തട്ടിയെടുത്തത്. അഫ്ഗാനിൽ കുടുങ്ങിക്കിടന്ന പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനായി ഞായറാഴ്ചയാണ് കാബൂളിലേക്ക് പുറപ്പെട്ടത്.
വിമാനത്താവളത്തിൽ എത്തിയപ്പോള്‍ തന്നെ ആയുധധാരികളായ ഒരു സംഘം വിമാനത്തിൽ കടന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്ന് യുക്രൈൻ വിദേശകാര്യ സഹമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
യുക്രൈൻ പൗരന്മാരെ ആരെയും കയറ്റാതെ മറ്റ് പല ആളുകളേയും കയറ്റി വിമാനം ഇറാനിലേക്ക് പോയി എന്നാണ് വിവരം കിട്ടിയിരിക്കുന്നത് എന്നാണ് മന്ത്രി വാര്‍ത്താ ഏജൻസിയോട് വ്യക്തമാക്കിയിരിക്കുന്നത്.
സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്തിന് പിന്നീട് എന്ത് സംഭവിച്ചുവെന്നതിൽ ദുരൂഹത. അമേരിക്കയുടെ നിയന്ത്രണത്തിലാണ് കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോഴുള്ളത്. അതേസമയം, വിമാനം റാഞ്ചിയതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല.
ഇംഗ്ലീഷ് ചാനൽ കടന്ന് ഒറ്റദിനം യു.കെയിലെത്തിയത് 800 ലേറെ പേർ. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ അഭയാർഥി പ്രവാഹമാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തതെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് അറിയിച്ചു. 30 ചെറിയ ബോട്ടുകളിൽ 828 പേരാണ് അതിർത്തി കടന്ന് ബ്രിട്ടീഷ് തീരങ്ങളിൽ എത്തിയത്. 10 ബോട്ടുകളിൽ എത്തിയ 200 ഓളം പേരെ പാതിവഴിയിൽ തടഞ്ഞ് മടക്കിയതായി ഫ്രഞ്ച് അധികൃതർ പറഞ്ഞു.
ഈ വർഷം ഇതുവരെയായി 12,500 പേർ ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിൽ അഭയം തേടിയതായാണ് കണക്ക്. ഓഗസ്റ്റ് 12 നാണ് സമാനമായി ഏറ്റവും ഉയർന്ന അഭയാർഥി പ്രവാഹമുണ്ടായിരുന്നത്- 592 പേർ. മറുവശത്ത് ഫ്രഞ്ച് അധികൃതരും അതിർത്തി കടക്കാൻ ശ്രമിച്ച 193 പേരെ തടഞ്ഞ് ക്യാമ്പുകളിലേക്ക് മാറ്റി. 2020 ൽ 8417 പേരാണ് ഇംഗ്ലീഷ് ചാനൽ മുറിച്ച് കടന്ന് യുകെയിൽ എത്തിയത്.
ഇവരിൽ ഭൂരിഭാഗവും മനുഷ്യക്കടത്ത് സംഘങ്ങളുടെ സഹായത്തോടെയാണ് ചാനൽ കടന്നത്. മേഖലയിൽ സജീവമായ മനുഷ്യക്കടത്തുകാരെ നിയന്ത്രിക്കാൻ എല്ലാ വഴികളും സ്വീകരിക്കുമെന്നാണ് യുകെ സർക്കാരിൻ്റെ നിലപാട്. ഇംഗ്ലീഷ് ചാനൽ വഴിയുള്ള കുടിയേറ്റം എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേലും വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രാൻസിലെത്തുന്ന അഭയാർഥികളാണ് ഉയർന്ന തൊഴിൽതേടി ഇംഗ്ലീഷ് ചാനൽ കടന്ന് ബ്രിട്ടനിലെത്തുന്നത്. ഇതുതടയാൻ ഇരു രാജ്യങ്ങൾക്കുമിടയിലെ കരാർ പ്രകാരം ഫ്രഞ്ച് ഭാഗത്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇരട്ടിയാക്കുമെന്ന് ഫ്രഞ്ച് സർക്കാരും അറിയിച്ചിട്ടുണ്ട്.
ഈ മാസം ആയിരുന്നു ആനന്ദകണ്ണൻ എന്ന വ്യക്തി മരണപ്പെടുന്നത്. തൊണ്ണൂറുകളിലെ ടെലിവിഷനിൽ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. സൺ ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന നിരവധി പരിപാടികൾ അവതരിപ്പിച്ചത് ആനന്ദകണ്ണൻ ആയിരുന്നു. ഒരു സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്ത സരോജ എന്ന ചിത്രത്തിൽ ആയിരുന്നു താരം അതിഥി വേഷത്തിൽ എത്തിയത്.
48 വയസ്സായിരുന്നു താരത്തിന്. സിംഗപ്പൂരിലായിരുന്നു താരം കുടുംബസമേതം താമസിച്ചിരുന്നത്. ക്യാൻസർ കാരണമാണ് താരം ഇപ്പോൾ നമ്മളെ വിട്ടു പിരിക്കുന്നത്. ധാരാളമാളുകൾ ആയിരുന്നു താരത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ മറ്റൊരു വാർത്തയാണ് ഇത് സംബന്ധിച്ച് പുറത്തുവരുന്നത്.
നടൻറെ മരണാനന്തര ചടങ്ങിനു ഭാര്യയും വീട്ടുകാരും എല്ലാവരും ചേർന്ന് വീട് അലങ്കരിച്ചു. ഒരാൾ പോലും കരഞ്ഞില്ല. എല്ലാവരും ചിരിച്ചു കൊണ്ടായിരുന്നു ആനന്ദകണ്ണനു വിടവാങ്ങൽ നൽകിയത്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ഒരു തീരുമാനം കുടുംബക്കാർ എടുത്തത് എന്ന് അറിയുമോ? ഇദ്ദേഹത്തിൻറെ അവസാന ആഗ്രഹമായിരുന്നു ഇത്.
മരണ ശേഷം ഒരു സുഹൃത്ത് ആയിരുന്നു ഭാര്യയെ വിളിച്ചു ഈ കാര്യങ്ങൾ പറഞ്ഞത്. തൻറെ മരണശേഷം ആരും കരയരുത് എന്ന് ആനന്ദകണ്ണനു നിർബന്ധമുണ്ടായിരുന്നു. സന്തോഷത്തോടെ വേണം തന്നെ യാത്രയാക്കാൻ എന്നായിരുന്നു ആനന്ദകണ്ണൻ എപ്പോഴും പറഞ്ഞിരുന്നത്. അതുകൊണ്ടാണ് കുടുംബക്കാർ ഇത്തരത്തിലൊരു തീരുമാനമെടുത്തത്. എന്തായാലും കുടുംബക്കാരുടെ ഈ തീരുമാനത്തെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ.
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ താലിബാന്‍ കവര്‍ച്ച ചെയ്തത് ഒരു രാജ്യത്തിന്റെ അധികാരം മാത്രമല്ല ആയുധങ്ങള്‍ കൂടിയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നും എത്തിച്ചിരുന്ന പല ആയുധങ്ങളും ഇപ്പോള്‍ താലിബാന്റെ അധീനതയിലാണ്. ഇത്തരം ആയുധങ്ങള്‍ താലിബാന്റെ പിന്തുണയുള്ള സംഘങ്ങള്‍ക്ക് അവര്‍ കൈമാറിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
അഫ്ഗാന്‍ സൈന്യത്തില്‍നിന്നും താലിബാന്‍ പിടിച്ചെടുത്ത അമേരിക്കന്‍ ആയുധങ്ങള്‍ പാകിസ്താനില്‍ കലാപത്തിന് ഉപയോഗിച്ചേക്കാമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇത്തരത്തിലുള്ള ആയുധങ്ങള്‍ പാകിസ്താനില്‍ കലാപത്തിനായി ഉപയോഗപ്പെടുത്തിയേക്കാമെന്ന ആശങ്ക ചില സൈനിക ഉദ്യോഗസ്ഥര്‍ പങ്ക് വെച്ചിട്ടുണ്ട്. താലിബാന്റെ പിന്തുണയുള്ള പാകിസ്താന്‍ സൈന്യത്തിനും തീവ്രവാദി സംഘങ്ങള്‍ക്കും ഇത്തരത്തില്‍ ആയുധങ്ങള്‍ നിലവില്‍ ലഭിക്കുന്നുണ്ട്.
താലിബാന് മുന്നില്‍ കീഴടങ്ങിയ അഫ്ഗാന്‍ സൈന്യം തങ്ങളുടെ ആയുധങ്ങള്‍ ഉള്‍പ്പെടെ താലിബാന് കൈമാറിയിരുന്നു. ഐ.എസ്.ഐ പിന്തുണയുള്ള പാകിസ്താനിലെ തീവ്രവാദി സംഘങ്ങള്‍ക്ക് അഫ്ഗാനിലെ താലിബാന്റെ വിജയം കൂടുതല്‍ കരുത്തേകിയിട്ടുണ്ട്. അഞ്ച് ലക്ഷം എം-16, എം-4 അസോള്‍ട്ട് റൈഫിളുകള്‍, അമേരിക്കന്‍ ലൈറ്റ് മെഷീന്‍ ഗണ്‍ തുടങ്ങിയവ താലിബാന്റെ പക്കലുണ്ട്. ഹംവീവ്‌സ് ഉള്‍പ്പെടെയുള്ള, ആയുധങ്ങള്‍ ഉള്‍പ്പെട്ട 2000 വാഹനങ്ങള്‍ പാകിസ്താനി താലിബാന്‍ ഘടകങ്ങള്‍ക്കും, ബലൂചി മേഖലയിലെ കാശ്മീര്‍ വിഘടനവാദികള്‍, തീവ്രവാദികള്‍ എന്നിവര്‍ക്ക് ഗുണകരമാകുമെന്ന് ജയിന്‍സിലെ ടെററിസം ആന്‍ഡ് ഇന്‍സര്‍ജെന്‍സി തലവനായ മാത്യു ഹെന്‍മാന്‍ പറഞ്ഞു.
വലിപ്പമേറിയ സൈനിക ഉപകരണങ്ങള്‍ താലിബാനോ പാകിസ്താന്‍ സൈന്യമോ ഉപയോഗിച്ചാല്‍ തിരിച്ചറിയാന്‍ കഴിയുമെങ്കിലും ചെറിയ ആയുധങ്ങള്‍ വളരെ എളുപ്പത്തില്‍ അഫ്ഗാനിസ്താന്റെ പുറത്ത് ഉപയോഗിക്കാന്‍ കഴിയും. ഇത്തരത്തിലുള്ള ആയുധങ്ങള്‍ കാശ്മീരിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സുരക്ഷാ സേനയെ കാശ്മീരില്‍ വിന്യസിച്ചിട്ടുണ്ട്.