Latest News

ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ പ്രതീക്ഷ നൽകി മേരി കോം വനിതകളുടെ പ്രീക്വാർട്ടറിൽ. 48-51 കിലോ വിഭാ​ഗം ബോക്സിംഗിന്റെ പ്രീക്വാർട്ടറിലാണ് മേരി കോം പ്രവേശിച്ചത്.

ആറുതവണ ലോക ചാമ്പ്യയായ മേരി കോം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ മിഗ്വേലിന ഗാര്‍സിയ ഹെര്‍ണാണ്ടസിനെ കീഴടക്കിയാണ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 4-1 എന്ന സ്കോറിനായിരുന്നു വിജയം.

നിലവില്‍ ലോക റാങ്കിംഗിൽ മൂന്നാമതുള്ള താരം ഈ ഒളിമ്പിക്‌സില്‍ സ്വര്‍ണ നേട്ടമാണ് ലക്ഷ്യമിടുന്നത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി വെങ്കലം നേടിയ താരമാണ് മേരി കോം.

ഇന്നലെ വെയ്റ്റ് ലിഫ്ടിംഗിൽ ഇന്ത്യക്ക് വെള്ളിമെഡൽ ലഭിച്ചിരുന്നു. മീരാഭായ് ചാനുവിലൂടെയാണ് ഇന്ത്യ ആദ്യമെഡൽ സ്വന്തമാക്കിയത്.

യുകെ കോവിഡ് വേരിയൻ്റുകളുടെ വിളനിലമായേക്കുമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ട് ബോറിസ് ജോൺസൺ സർക്കാർ ഇതിനുള്ള അനുകൂല സാഹചര്യം സൃഷ്ടിച്ചതായാണ് വിമർശനം. വേരിയൻ്റുകളുടെ വരവ് ജനങ്ങളെ രക്ഷിക്കാനുള്ള വാക്സിനുകളുടെ കഴിവ് ദുർബലപ്പെടുത്തിക്കൊണ്ടായിരിക്കുമെന്നും വിദഗ്ദർ ഓർമ്മിപ്പിക്കുന്നു.

ജനസംഖ്യയിൽ നല്ലൊരു ശതമാനത്തിനും രണ്ട് ഡോസ് വാക്സിൻ്റെ സംരക്ഷണം ലഭിക്കാത്തതിനാൽ വേനൽക്കാലത്ത് മറ്റൊരു തരംഗം ഉണ്ടായാൽ പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷംവരെ ഉയരാം. പ്രശ്നക്കാരാകോവിഡ് വകഭേദങ്ങൾ അതിവേഗത്തിൽ വ്യാപിക്കുന്നവയാണ്. ഇന്ത്യയിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ വേരിയൻറ് ചൈനയിൽ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ യഥാർത്ഥ രൂപത്തേക്കാൾ ഇരട്ടി വേഗത്തിൽ വ്യാപിക്കുന്നതായിരുന്നു എന്നത് ഉദാഹരണം.

അതിനിടെ ബ്രിട്ടനിലെ പ്രതിദിന കൊറോണ വൈറസ് കേസുകൾ തുടർച്ചയായ നാലാം ദിവസവും കുറഞ്ഞു. കഴിഞ്ഞയാഴ്ചയിൽ നിന്ന് 41 ശതമാനം ഇടിവ്. മൂന്നാം തരംഗം അടുത്തയാഴ്ച കേസുകൾ വീണ്ടും ഉയർത്തുമെന്ന മുന്നറിയിപ്പിനിടെ ഉണ്ടാകുന്ന സ്ഥിരമായ ഇടിവ് പ്രതീക്ഷകൾ നൽകുന്നതാണ്. പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) കണക്കുകൾ പ്രകാരം യുകെയിൽ 31,795 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 46,519,998 പേർക്ക് ഇപ്പോൾ ഒരു വാക്സിൻ ആദ്യ ഡോസും 36,953,691 പേർക്ക് രണ്ടാമത്തെ ഡോസും ലഭിച്ചു.

വടക്കൻ അയർലണ്ടിൽ 1,520 കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തിൽ 163 കോവിഡ് പോസിറ്റീവ് രോഗികളാണ് ഉണ്ടായിരുന്നത്. വടക്കൻ അയർലണ്ടിൽ ആകെ 2,200,125 പേർക്ക് ഇതുവരെ വാക്സിനുകൾ നൽകി. ശരത്കാലം വരെ രാജ്യത്തുടനീളം കേസുകൾ തുടരുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ രോഗം പടരുന്നത് തുടരുമെന്ന് ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിൻ, സയന്റിഫിക് അഡ്വൈസറി ഗ്രൂപ്പ് ഫോർ എമർജൻസി (സേജ്) എന്നിവയിലെ പ്രൊഫസർ ജോൺ എഡ്മണ്ട്സ് പറഞ്ഞു.

 

മിന്റാ സോണി

‘നമ്മുടെ ജീവിതം ഇന്ന് കൂടുതൽ സമയവും വിനിയോഗിക്കുന്നത് മറ്റുള്ളവരെ പ്രീതിപ്പെടുത്താനാണ്. അവിടെ തുടങ്ങുന്നു പരാജയം. ആരിലുമല്ല, നിന്നിൽ സ്വയം വിശ്വാസമർപ്പിക്കുക. അതാണ് നിന്റെ ജീവിതം സുഖകരമാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. ഒരു കഥയുണ്ട്‌…. അതിങ്ങനെ….
ഒരു ബസ്സ് കണ്ടക്ടര്‍ ടിക്കറ്റ് കൊടുക്കുകയാണ്… അദ്ദേഹം പിന്‍സീറ്റിലിരിക്കുന്ന തടിയന്റെ സമീപം
ചെന്നു…
യാത്ര എങ്ങോട്ടെന്നു തിരക്കി…?
ഗൗരവത്തില്‍ അയാള്‍ പറ‍ഞ്ഞു “എനിക്ക് ടിക്കറ്റ് വേണ്ട…” കണ്ടക്ടര്‍ തിരിച്ചു പോയി….
കാര്യമെന്തെന്ന് ചോദിക്കാന്‍ ഉള്ളിലൊരു ഭയം…. അയാൾ എന്ത് വിചാരിക്കും.
ആ ആജാനുവാഹുവായ മനുഷ്യൻ കൈവീശി ഒന്നു തന്നാല്‍ എന്റെ പണി കഴിഞ്ഞതു തന്നെ….
അയാള്‍ക്ക് ടിക്കറ്റ് കൊടുക്കാതെ തന്റെ ജാള്യതയും ഒളിപ്പിച്ച് കണ്ടക്ടര്‍ മറ്റ് യാത്രികര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങി….!
പിറ്റേദിവസവും ആ മനുഷ്യൻ അതേ ബസ്സില്‍ കയറി… കണ്ടക്ടര്‍ അടുത്തു അടുത്തു വന്നപ്പോഴേയ്ക്കും
അയാള്‍ പറഞ്ഞു, “എനിക്ക് ടിക്കറ്റ് വേണ്ട…” പലദിവസവും ഇത് ആവര്‍ത്തിക്കപ്പെട്ടു…
ദിവസങ്ങള്‍ ചെന്നപ്പോള്‍ കണ്ടക്ടറുടെ ഭയം , കോപമായി മാറി… ആ തടിയനെ ഒരു പാഠ‍ം പഠിപ്പിക്കണം… അയാളെ നേരിടാനായി കണ്ടക്ടര്‍ മനഃകരുത്ത് വളര്‍ത്തി , ശരീരശക്തിയും വർദ്ധിപ്പിച്ചു….
അങ്ങനെ മാനസികവും ശാരീരികവുമായി ഏതാണ്ട് ഒരുങ്ങി കഴിഞ്ഞപ്പോള്‍ കണ്ടക്ടര്‍ തടിയനെ നേരിടാന്‍ ഉറച്ചു… അന്നും ആ മനുഷ്യൻ വണ്ടിയില്‍ കയറി….
കണ്ടക്ടര്‍ അയാളുടെ സമീപം ചെന്നു. “എനിക്ക് ടിക്കറ്റ് വേണ്ട” അയാളുടെ
ശൗര്യമുള്ള ശബ്ദം.
“എന്തു കൊണ്ട് വേണ്ട…?” കണ്ടക്ടര്‍ സഗൗരവം ചോദിച്ചു….?
“എന്റെ കൈയില്‍ ബസ് പാസുണ്ട്…” ആ മനുഷ്യൻ പറഞ്ഞു.
“എന്തുകൊണ്ട് ഇക്കാര്യം ഇന്നലെയൊന്നും പറഞ്ഞില്ല….”
കണ്ടക്ടർ ചോദിച്ചു. താങ്കൾ “ഇന്നലെ വരെ ഒന്നും എന്നോട്‌ ചോദിച്ചില്ല.”
ഇല്ലാത്ത ശത്രുവിനെ ഭയന്ന് , അതിനെ നേരിടാന്‍ പോരടിക്കാന്‍ മനഃശക്തി ചോര്‍ത്തുന്നവരാണ് നമ്മില്‍ പലരും…. കാര്യമറിഞ്ഞിട്ട് വാളൂരിയാല്‍ പോരേ…
പലപ്പോഴും നമ്മുടെ യുദ്ധം ഇത്‌ പോലുള്ള നിഴലുകളോടാണ് …. ശരിയായ ഒരു ശത്രു ഇല്ലെങ്കിൽ പോലും മനസ്സിൽ അങ്ങനെ ഒന്ന് ഉണ്ടാക്കി ആ ശത്രുവിന്‌ എതിരെ നമ്മുടെ മനസ്സുകളെ തന്നെ കലാപ ഭൂമിയാക്കുകയാണ്‌ നമ്മിൽ പലരും ചെയ്യുന്നത്. നാം എന്തിനാണ്‌ നിഴലുകളോട്‌ യുദ്ധം ചെയ്യുന്നത്‌….?
ഇതുപോലെ തന്നെ ഇന്ന് നമ്മുടെ സമൂഹത്തിൽ മറ്റ് ചിലരുണ്ട്.

മനസിന് ശക്തിയില്ലാത്തവർ. അവർ എപ്പോഴും എല്ലാത്തിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. രണ്ട് വാക്ക് തിരിച്ചു പറഞ്ഞില്ലെങ്കിൽ അവർക്ക് സ്വസ്ഥതയില്ല. കാണുന്നതിനോടും കേൾക്കുന്നതിനോടും എപ്പോഴും
പ്രതികരിച്ചുകൊണ്ടിരുന്നാൽ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാകും. പല കുടുംബങ്ങളും സമൂഹങ്ങളും നരകതുല്യമായിത്തീരുന്നത് ഇത്തരം സ്വഭാവമുള്ള വ്യക്തികൾ ഉള്ളതുകൊണ്ടാണ്. എത്ര നന്നാക്കിയാലും പിന്നെയും ആളുകളിൽ കുറവുണ്ടാകും. എത്ര ശരിയാക്കിയാലും പിന്നെയും സമൂഹത്തിൽ ശരികേടുകളുണ്ടാകും. അതിനാൽ ക്ഷമാപൂർവം പലതിനെയും സ്വീകരിക്കാൻ നാം പഠിക്കേണ്ടതുണ്ട്. എല്ലാം ശരിയാക്കാനും എല്ലാവരെയും മര്യാദ പഠിപ്പിക്കാനും പോകുമ്പോൾ ഓർക്കുക നാം നമ്മുടെ ജീവിതംതന്നെയാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യകുമാരി അലക്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിനു കൈമാറി. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്ന വിവരം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അനന്യയുടേത് ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദമായ പോസ്റ്റ്‌മോര്‍ട്ടമാണ് നടത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗം മേധാവിയുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ സംഘമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ശനിയാഴ്ച പോലീസിന് കൈമാറി.

ചികിത്സാ പിഴവ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനായി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി സംസാരിക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തി വിശദമായി വിവരങ്ങള്‍ തേടാനാണ് തീരുമാനം. അനന്യയുടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെയും പോലീസ് ചോദ്യം ചെയ്യും.

ഇതിനിടെ അനന്യകുമാരി അലക്സിന്റെ പങ്കാളിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി ആറ്റുവരമ്പത്ത് ജിജു രാജിനെയാണ് വെള്ളിയാഴ്ച ഉച്ചയോടെ വൈറ്റില തൈക്കുടത്തെ സുഹൃത്തിന്റെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.

കൊല്ലത്ത് വീട്ടിലെ അലമാരയിൽ അവശനിലയിൽ കണ്ട വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. നീരാവിൽ ലിയോൺ അഞ്ചെലിന ഡെയിലിൽ ബിയാട്രീസ് ഡോളി(58)യാണ് മരിച്ചത്. ഇവരെ പോലീസിന്റെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിവരുന്നതിനിടെയായിരുന്നു അന്ത്യം. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് നീരാവിൽ ജങ്ഷനുസമീപമുള്ള വീട്ടിൽ ഇവർ അവശനിലയിൽ കഴിയുന്നവിവരം പാലിയേറ്റീവ് നഴ്‌സ് മാർഗ്രറ്റ് അഞ്ചാലുംമൂട് ജനമൈത്രി പോലീസിൽ അറിയിച്ചത്. പോലീസ് ബീറ്റ് ഓഫീസർമാരായ എസ് ലാലു, എംഎസ് പ്രദീപ് എന്നിവർ വീട്ടിലെത്തിയപ്പോൾ അടപ്പില്ലാത്ത അലമാരയുടെ തട്ടിൽ അവശനിലയിൽ വീട്ടമ്മയെ കണ്ടെത്തുകയും ചെയ്തു. കണ്ണ് പഴുത്ത് പുറത്തേക്കു തള്ളിയനിലയിലുമായിരുന്നു.

പിന്നീട് സാമൂഹിക പ്രവർത്തകനായ ഗണേശന്റെ സഹായത്തോടെ വീട്ടമ്മയെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചു. മരണവിവരമറിഞ്ഞ് മൃതദേഹം ഏറ്റുവാങ്ങാനായി ഗണേശൻ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിയെങ്കിലും ഡോക്ടറുടെ റിപ്പോർട്ടിനെ തുടർന്ന് മൃതദേഹപരിശോധനയ്ക്കായി ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. വീട്ടമ്മയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

വീട്ടമ്മയുടെ ഭർത്താവ് മണിലാൽ ജോസ് മറ്റൊരുവീട്ടിലാണ് താമസം. രണ്ട് പെൺമക്കൾ കൂടെയുണ്ടെങ്കിലും പരിചരിക്കാൻ കഴിയാത്ത നിലയിലായിരുന്നു അവർ. ഞായറാഴ്ച ബന്ധപ്പെട്ടവരുടെ മൊഴിയെടുക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷൻ ഹൗസ് ഓഫീസർ സി ദേവരാജൻ പറഞ്ഞു.

യുകെയിൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കുള്ള ഹോട്ടൽ ക്വാറന്റൈൻ നിരക്കുകൾ കൂട്ടിയേക്കും. റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള അനാവശ്യ യാത്രകൾ അവസാനിപ്പിക്കാനുള്ള എം‌പിമാരുടെ പദ്ധതി പ്രകാരം തിരിച്ചെത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈനിനായി 500 പൗണ്ട് അധികമായി നൽകേണ്ടിവരും.

രണ്ട് പി‌സി‌ആർ കോവിഡ് ടെസ്റ്റുകൾ, വിമാനത്താവളത്തിൽ നിന്ന് ഹോട്ടലിലേക്കുള്ള ഗതാഗതം, അവരുടെ എല്ലാ ഭക്ഷണവും എന്നിവ ഉൾപ്പെടുന്ന താമസത്തിനായി യാത്രക്കാർ നിലവിൽ ഒരാൾക്ക് 1,750 പൗണ്ട് നൽകുന്നു. നിരക്കുകൾ വർദ്ധിപ്പിച്ചാൽ ഒരാൾക്ക് 2,250 പൗണ്ട് വീതം നൽകേണ്ടി വരും.

സിംബാബ്‌വെ, ക്യൂബ, ഇന്തോനേഷ്യ എന്നിവയുൾപ്പെടെ 60 ഓളം രാജ്യങ്ങളെ ഇപ്പോൾ ചുവപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ തന്നെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ലിസ്റ്റിലുണ്ടായിരുന്നു. പദ്ധതി ആരംഭിച്ചതുമുതൽ 30,000 ത്തോളം ഹോളിഡേ മേക്കർമാർ സർക്കാർ അംഗീകാരമുള്ള ഹോട്ടലുകളിൽ ക്വാറന്റൈനിൽ താമസിച്ചിട്ടുണ്ടെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

റെഡ് ലിസ്റ്റ് രാജ്യങ്ങൾ സന്ദർശിക്കരുതെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ആളുകൾ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നും സർക്കാർ ക്വാറന്റൈനിലേക്ക് മടങ്ങിവരേണ്ട ഒരേയൊരു ആളുകൾ ബ്രിട്ടീഷ് അല്ലെങ്കിൽ ഐറിഷ് പൗരന്മാരാണ്, അല്ലെങ്കിൽ സ്ഥിരമായി താമസിക്കാനുള്ള അവകാശമുള്ള ആളുകൾ മാത്രമാണെന്നും കോമൺസിൽ സംസാരിക്കവെ ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.

കോവിഡിന്റെ അപകട സാധ്യത കുറയ്ക്കുന്നതിനുള്ള മൂർച്ചയുള്ള ഉപകരണമായി ഹോട്ടൽ ക്വാറന്റൈൻ 2021 ഫെബ്രുവരിയിലാണ് നടപ്പിലാക്കിയത്. കൂടാതെ ഏതെങ്കിലും പുതിയ വകഭേദങ്ങളും യുകെയിലേക്ക് കൊണ്ടുവരുന്നത് തടയുന്നതിനുമുള്ള മാർഗ്ഗമായും കൂടിയാണ് സർക്കാർ ഹോട്ടൽ ക്വാറന്റൈൻ അവതരിപ്പിച്ചത്.

ഡോ. ഐഷ വി

ഇവരെ നമുക്ക് “‘ കുഞ്ഞൂഞ്ഞമ്മ” എന്ന് വിളിക്കാം. ചില മനുഷ്യരുടെ യോഗം അങ്ങിനെയാണ്. അവർക്ക് ഒരു പേര് ഉണ്ടായിരുന്നോ എന്ന് പോലും സമൂഹം ഓർക്കില്ല. നാല് ആൺ തരികളുടെ ഇടയിലെ ഒരു പെൺതരിയായി വളർന്നപ്പോൾ പോലും ആരും പേര് വിളിച്ചില്ല. മോളേന്നോ കുഞ്ഞേന്നോ ഒക്കെ വിളിച്ചു. ആൺ മക്കളെ പഠിപ്പിച്ചപ്പോൾ അവരെയാരും പഠിപ്പിച്ചില്ല. മുറച്ചെറുക്കന് വിവാഹം ചെയ്ത് കൊടുത്തപ്പോൾ അയാൾ അവളെ “എടീ” എന്നു വിളിച്ചു. കാലക്രമേണ അവരും സ്വന്തം പേര് മറന്നു. എങ്കിലും ഏക പുത്രിക്ക് ” ലക്ഷ്മി” എന്ന് പേരിടാൻ കുഞ്ഞൂഞ്ഞമ്മ മറന്നില്ല. കുഞ്ഞുഞ്ഞമ്മയുടെ ഭർത്താവ് കേശവൻ ഉളള പറമ്പിലെ തേങ്ങ സമയാസമയം വെട്ടിച്ച് കാശാക്കുകയല്ലാതെ തെങ്ങിന്റെ തടം തുറക്കുകയോ വളമിടുകയോ കിളയ്ക്കുകയോ മറ്റെന്തെങ്കിലും ജോലി ചെയ്യുകയോ ഒന്നും ചെയ്തില്ല. കുഞ്ഞൂഞ്ഞമ്മ ചാരവും അടുക്കള മാലിന്യവും സമയാസമയം ഓരോ തെങ്ങിന്റേയും മൂട്ടിലെത്തിച്ചിരുന്നതിനാൽ അന്നം മുട്ടാതെ കഴിയാനുള്ള വക കല്പ വൃക്ഷം അവർക്ക് നൽകിക്കൊണ്ടിരുന്നു. കാലം 1960 കളായിരുന്നതിനാൽ മൊബൈൽ ഫോൺ, ടിവി, മിക്സി, ഗ്രൈന്റർ, വാഷിംഗ് മെഷീൻ എന്നിങ്ങനെ യാതൊരു വീട്ടുപകരണങ്ങളും വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടിയിരുന്നില്ല. അവർക്ക് മറ്റ് ചിലവുകളും ഇല്ലായിരുന്നു. ഒരു വീടും പറമ്പുകളും ഏക പുത്രി ലക്ഷ്മി അവകാശിയായുള്ളതായതിനാൽ സ്ത്രീധനത്തെ കുറിച്ചും അവർക്ക് ചിന്തിക്കേണ്ടിയിരുന്നില്ല. മകളുടെ വിവാഹ ശേഷം മകളുടെ മക്കളെ വളർത്തുന്നതിലായി കുഞ്ഞൂഞ്ഞമ്മയുടെ ശ്രദ്ധ. മകളുടെ പ്രസവങ്ങളുടെ എണ്ണം കൂടി കൂടി വന്നു. കുഞ്ഞുഞ്ഞമ്മയുടെ കൂനും. കേശവന് സമയാസമയം ഭക്ഷണം കഴിച്ചാൽ മാത്രം മതി.

ഒന്ന് രണ്ട് ദിവസമായി കുഞ്ഞൂഞ്ഞമ്മയെ കാണുമ്പോൾ കേശവന്റെ അവിഹിതത്തെ കുറിച്ച് പറയാൻ തുടങ്ങി. വിഷമം ഉള്ളിലൊതുക്കിയെങ്കിലും മകൾ വീട്ടിലുണ്ടായിരുന്നതിനാൽ കുഞ്ഞൂഞ്ഞമ്മ അതേ പറ്റി ഒന്നും ചോദിച്ചില്ല. മകൾ ഭർത്താവിന്റെ വീട്ടിൽ പോയി കഴിഞ്ഞ് ഒരുച്ചയ്ക്ക് ചോറുണ്ണുമ്പോൾ കുഞ്ഞൂഞ്ഞമ്മ കേശവനോട് അതേ പറ്റി ചോദിച്ചു. ചോദ്യം കേട്ടതും കേശവൻ ഉത്തരം പറയാൻ മുതിർന്നില്ല. പ്രവർത്തിച്ചതേയുള്ളൂ. കുഞ്ഞൂഞ്ഞമ്മയുടെ ആഹാരം തട്ടിതെറിപ്പിച്ചു. ആ വീട്ടിലെ അടുപ്പിൽ വേവിക്കാൻ ഭക്ഷണം കഴിക്കാൻ ഒന്നും തന്നെ കേശവൻ പിന്നെ കുഞ്ഞൂഞ്ഞമ്മയെ അനുവദിച്ചില്ല. അയൽപക്കത്ത് സഹോദരന്റെ വീട്ടിൽ പോയി പാചകം ചെയ്യാൻ കുഞ്ഞൂഞ്ഞമ്മ ശ്രമിച്ചെങ്കിലും നാത്തൂനാരുടെ മുഖം കടുത്തു കണ്ടപ്പോൾ അവർ ആ ശ്രമം മതിയാക്കി. അപ്പോഴാണ് കുഞ്ഞൂഞ്ഞമ്മയ്ക്ക് തന്റെ പേരിലുള്ള 20 സെന്റ് സ്ഥലത്ത് ഒരു വീട് വച്ചാലോ എന്ന ആഗ്രഹം ഉണ്ടായത്. പണിക്കാരെ കൊണ്ട് പറമ്പിലെ തന്നെ മണ്ണ് കുഴിച്ചെടുത്തു കുഴച്ച് മൺകട്ടയറുത്തെടുത്ത് വെയിലത്തുണക്കി വീട് പണിഞ്ഞു. രണ്ടുമൂന്ന് കട്ടകൾ അല്പം അകലത്തിൽ ക്രമീകരിച്ച് ജാലകങ്ങളും തയ്യാറാക്കി. മേൽക്കൂര ഓലമേഞ്ഞ് പ്രകൃതി സൗഹൃദമായ ഒരു വീട് നിർമ്മിക്കാൻ കുഞ്ഞുഞ്ഞമ്മയ്ക്ക് അധിക സമയം വേണ്ടി വന്നില്ല. തന്റെ കാലം കഴിഞ്ഞാൽ സ്വയം മണ്ണോട് ചേരുന്ന വീട്. അതിൽ തനിച്ച് താമസമാക്കിയ ആദ്യ ദിവസം കുഞ്ഞൂഞ്ഞമ്മ മനസ്സിൽ വിചാരിച്ചു. പക്ഷി മൃഗാദികളും ഇത്രയൊക്കെത്തന്നെയല്ലേ ചെയ്യുന്നത്. കാറ്റിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്ന ഒരു ഗേഹം. അവയുടെ കാലശേഷം മണ്ണോട് ചേരും.

അന്നുമുതൽ അവർക്ക് വളരെ ശാന്തിയും സമാധാനവും അനുഭവപ്പെട്ടു. അടിക്കടിയുള്ള പ്രസവത്തിനിടയിൽ മകൾക്ക് അമ്മയുടെ കാര്യം അന്വേഷിക്കാൻ സാധിച്ചില്ല. അമ്മാമ്മയെ കാണാതെ വളർന്ന കുഞ്ഞുങ്ങളും കുഞ്ഞൂഞ്ഞമ്മയുടെ പേരിനെ കുറിച്ച് അജ്ഞാതരായിരുന്നു. കുഞ്ഞൂഞ്ഞമ്മയ്ക്ക് പ്രായം കൂടി വന്നപ്പോൾ സഹോദരൻ സാമ്പത്തികമായി സഹായിച്ചു പോന്നു. അങ്ങിനെ കുഞ്ഞൂഞ്ഞമ്മയുടെ അന്ത്യ കാലമായി. ആരെയും ബുദ്ധിമുട്ടിയ്ക്കാതെ കുറച്ച് കരിപ്പട്ടിയും ഒരു മൺകുടത്തിൽ വെള്ളവുമായി തന്റെ വീടിനകത്ത് വാർദ്ധക്യത്തിന്റെ ആസക്തികളുമായി കുഞ്ഞൂഞ്ഞമ്മ ചിത്രഗുപ്തന്റെ കണക്കെടുപ്പ് തീരുന്നതുവരെ കാത്തു കിടന്നു. ജീവനെടുക്കുന്നതു വരെ ജീവിച്ചല്ലേ പറ്റൂ. അപ്പോൾ ജീവൻ നിലനിർത്താൻ അല്പാല്പം കരിപ്പട്ടിയും ജലവും കുഞ്ഞൂഞ്ഞമ്മ അകത്താക്കി. അന്ത്യ നിമിഷങ്ങളെണ്ണി കഴിയുമ്പോൾ കുഞ്ഞൂഞ്ഞമ്മയുടെ മനസ്സ് വളരെ ശാന്തമായിരുന്നു. എല്ലാ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രവും. ശവസംസ്കാരം ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഇല്ലെങ്കിൽ സമൂഹത്തിന് നാറും എന്ന പക്ഷക്കാരിയായിരുന്നു അവർ. അങ്ങനെ യാതൊരു കർമ്മബന്ധവുമില്ലാതെ അവർ യാത്രയായപ്പോൾ സമൂഹം സമൂഹത്തിന്റെ ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കി. കുഞ്ഞുഞ്ഞമ്മയുടെ ദേഹം മണ്ണോട് ചേർന്ന് കഴിഞ്ഞപ്പോൾ കാലം അതിന്റെ കർത്തവ്യം പൂർത്തിയാക്കി. വീട് നിന്നതിന്റെ ഒരു പാടു പോലും അവശേഷിപ്പിക്കാതെ എല്ലാം മണ്ണോട് ചേർത്തു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

71 വർഷം മുമ്പ് ഡെൻ‌മാർക്കിലെ ഒരു ബോഗിൽ ടോളണ്ട് മാൻ കണ്ടെത്തിയപ്പോൾ, അടുത്തിടെ നടന്ന ഒരു കൊലപാതകത്തിന്റെ ഇരയാണെന്ന് കണ്ടെത്തുന്നവർ കരുതി.

ഏതാണ്ട് 2,400 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ ബോഗിലേക്ക് വലിച്ചെറിഞ്ഞിരുന്നുവെന്നും അദ്ദേഹത്തെ ആദ്യം തൂക്കിലേറ്റിയെന്നും പുരാവസ്തു ഗവേഷകർ വെളിപ്പെടുത്തുകയായിരുന്നു – മൃഗങ്ങളുടെ കഴുത്തിൽ കെട്ടുംപോലെ ഇപ്പോഴുംഅയാളുടെ കഴുത്തിൽ ഒരു കയർ ഉണ്ടായിരുന്നു. ശരീരത്തിന്റെയും മുഖത്തിന്റെയും ശ്രദ്ധാപൂർവ്വമായ ക്രമീകരണം – അവന്റെ അടഞ്ഞ കണ്ണുകളും മങ്ങിയ പുഞ്ചിരിയും – ഒരു കുറ്റവാളിയായി വധിക്കപ്പെടുന്നതിനുപകരം ഒരു മനുഷ്യ ബലിയായിട്ടാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് നിർദ്ദേശിച്ചു.

The Tollund Man’s large intestine.

അവർ അയാളുടെ കൈയിലേക്ക് കഞ്ഞിപ്പാത്രം വച്ചു കൊടുത്തു. ബാർലിയും വിവിധ ധാന്യങ്ങളും കൊണ്ട് തയാർ ചെയ്തിരുന്ന ആ കഞ്ഞിയിൽ മണൽത്തരികളും വിതറിയിരുന്നു. കഞ്ഞിക്കൊപ്പം മറ്റൊരു പാത്രത്തിൽ പാചകം ചെയ്തെടുത്ത ദശയുള്ള ഒരു മത്സ്യവുമുണ്ടായിരുന്നു. ചരിത്രാതീത കാലത്തിനപ്പുറം ആ അജ്ഞാത മനുഷ്യൻ സ്വാദോടെ കഞ്ഞി കുടിച്ചു. മത്സ്യത്തിന്റെ കഷണങ്ങൾ വായിലേക്കിട്ടു.

അതയാൾക്കുള്ള അവസാന ഭക്ഷണമായിരുന്നു. അതിനു ശേഷം അവർ അയാളെ കഴുമരത്തിലേക്ക് ആനയിച്ചു. കഴുത്തിൽ കയറു കൊണ്ടുള്ള കുടുക്കിട്ടു. നിമിഷങ്ങൾക്കുള്ളിൽ അയാളുടെ ശവം കഴുമരത്തിൽ തൂങ്ങിയാടി. അവർ കയർ അറുത്ത ശേഷം ആ മൃതദേഹം ചതുപ്പിലേക്കു തള്ളി. രണ്ടായിരത്തഞ്ഞൂറ് വർഷങ്ങൾ അയാളുടെ ശവശരീരം ആ ചതുപ്പിൽ കിടന്നു…അഴുകാതെ, പൊടിയാതെ, അതേ നിർവികാരമായ മുഖഭാവത്തോടെ…..

 1950 ലാണ് ആ നിദ്രയ്ക്ക് അവസാനമായത്. ഡെൻമാർക്കിലെ ടോളൻഡിലുള്ള ഒരു കുടുംബം ഒരു ചതുപ്പിൽ ഉണങ്ങിയ പുല്ലും വിറകുകളുമൊക്കെ തിരിയുകയായിരുന്നു. പെട്ടെന്നാണ് അടിമുടി കറുപ്പ് നിറമുള്ള ഒരു മൃതശരീരം അവരുടെ ശ്രദ്ധയിൽ പെട്ടത്.ശരീരത്തിന്റെ കഴുത്തിൽ ഒരു കയർ കുരുങ്ങിയിരിക്കുന്നത് കാണാമായിരുന്നു. മൃതദേഹം നല്ല രീതിയിൽ സംരക്ഷിക്കപ്പെട്ടതിനാൽ, തൊട്ടുമുൻപുള്ള ദിവസം മരിച്ചതാണെന്നു വീട്ടുകാർക്കു തോന്നിപ്പോയി. ഇതു കണ്ടു ഭയന്ന അവർ പൊലീസിനെ വിളിച്ചു. അധികാരികൾ സ്ഥലത്തെത്തുകയും പരിശോധനകൾ നടത്തിയപ്പോൾ ഈ മൃതദേഹത്തിന്റെ ഉടമസ്ഥൻ ഇരുമ്പ് യുഗത്തിൽ ജീവിച്ചിരുന്നയാളാണെന്നു മനസ്സിലാക്കുകയും ചെയ്തു. ടോളൻഡ് മാൻ എന്ന് പിൽക്കാലത്ത് ആ ശരീരം അറിയപ്പെട്ടു. പ്രകൃതിയൊരുക്കിയ പ്രാചീന മമ്മി! അതാണു ടോളൻഡ് മാൻ .2600 വർഷം പഴക്കമുള്ള ടോളൻഡ് മാൻ ബിസി 400 ലാണ് ജീവിച്ചിരുന്നത്.

The Tollund Man’s intestine content.

മമ്മി എന്നു കേട്ടാൽ നമുക്ക് ഓർമ വരുന്നത് ഈജിപ്തിലെ മമ്മികളെക്കുറിച്ചാണ്. മരിച്ചവരുടെ ശരീരങ്ങൾ വളരെ സങ്കീർണമായ പ്രക്രിയകൾക്കു വിധേയമാക്കി കാലാകാലങ്ങളോളം സൂക്ഷിച്ചു വയ്ക്കുന്ന പ്രക്രിയയാണ് മമ്മിവത്കരണം. എന്നാൽ ചിലപ്പോൾ പ്രകൃതി തന്നെ സ്വാഭാവികമായി ചില മൃതശരീരങ്ങൾ മമ്മി രൂപത്തിലാക്കാറുണ്ട്. പീറ്റ് ബോഗ് എന്നറിയപ്പെടുന്ന ചതുപ്പുനിലങ്ങളിൽ കിടക്കുന്ന ശവശരീരങ്ങളാണ് ഇത്തരത്തിൽ മമ്മിയായി മാറുന്നത്. ബോഗ് ശരീരങ്ങൾ എന്ന് ഇവ അറിയപ്പെടുന്നു. ചതുപ്പുനിലങ്ങളിലെ അമ്ലതയും താപനിലയും കൂടിയ വെള്ളമാണ് ഇതിന് വഴിയൊരുക്കുന്നത്.സൂക്ഷ്മാണുക്കൾക്ക് ഈ സാഹചര്യങ്ങളിൽ ശരീരത്തെ ആക്രമിച്ച് അഴുകിപ്പിക്കാനാകില്ല എന്നതാണ് ഇതിനു കാരണം.

ലോകത്തിലെ ഏറ്റവും പഴക്കമുള്ള ബോഗ് ശരീരം ഡെൻമാർക്കിൽ കണ്ടെടുത്ത കോൽബെർഗ് മനുഷ്യന്റേതാണ്. 10000 വർഷം പഴക്കമുള്ളതാണ് ഈ ശരീരം. എന്നാൽ ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തം ടോളൻഡ് മാനിന്റെ ശരീരം തന്നെയാണ്. ഏറെക്കുറെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും അതുപോലെ സംരക്ഷിക്കപ്പെട്ടതാണ് ഈ മമ്മി. മരിച്ചു കിടന്നപ്പോഴുള്ള മുഖഭാവം പോലും അതുപോലെ തന്നെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

The ingredients of the Tollund Man’s last meal, in relative quantities: A) barley seeds, B) pale persicaria, C) barley fragments, D) flax, E) black-bindweed, F) “fat hen” seeds, G) sand, H) hemp-nettles, I) camelina, J) corn spurrey, K) field pansy.

ആദിമകാലത്ത് എന്തെങ്കിലും കുറ്റം ചെയ്തതിനാൽ കഴുവിലേറ്റി ശിക്ഷിച്ചതാകാം ടോളൻഡ് മാനെയെന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ കഴിഞ്ഞ ദിവസം ഡെൻമാർക്കിലെ സിൽക്ബർഗ് മ്യൂസിയത്തിലെ ശാസ്ത്രജ്ഞർ കുറെ പഠനഫലങ്ങൾ പുറത്തുവിട്ടു. ടോളൻഡ് മാന്റെ വയറ്റിലാണ് ഇവർ ശ്രദ്ധയോടെ പരീക്ഷണം നടത്തിയത്. അങ്ങനെ അദ്ദേഹം അവസാനം കഴിച്ച ഭക്ഷണത്തിന്റെ വിശദാംശങ്ങൾ അറിയാൻ അവർക്കു സാധിച്ചു.വളരെ വ്യത്യസ്തതയുള്ള ഭക്ഷണമാണ് ഇതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പലവിധ ധാന്യങ്ങളിട്ടുള്ള കഞ്ഞിയും മത്സ്യം പാകം ചെയ്തതും. ഡെൻമാർക്കിൽ അക്കാലത്ത് മത്സ്യം വ്യാപകമായി ഭക്ഷിക്കില്ലായിരുന്നത്രേ. വിശേഷാവസരങ്ങളിലായിരുന്നു വലിയ മത്സ്യങ്ങൾ പാകം ചെയ്തിരുന്നത്. അതിനാൽ ഡെൻമാർക്കിൽ 500 ബിസി കാലഘട്ടത്തിൽ നിലനിന്ന പ്രാചീന സമൂഹം തങ്ങളുടെ വിശ്വാസങ്ങളുടെ ഭാഗമായിട്ടാകാം ടോളൻഡ്മാനെ കഴുവിലേറ്റി കൊന്നതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

റാസ്പുടിൻ പാട്ടിന് തകർപ്പൻ ചുവടുകളുമായി എത്തിയിരിക്കുകയാണ് കണ്മണിക്കുട്ടിയും അമ്മയും. മുക്തയുടേയും മകളുടേയും ഡാൻസ് സൂപ്പർ ആയിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. കണ്മണിക്കുട്ടി എത്ര ക്യൂട്ടായാണ് നൃത്തം ചെയ്യുന്നതെന്നാണ് പലരും കമന്റുകൾ ചെയ്യുന്നത്. ഒരേ പോലത്തെ വസ്ത്രവും മുടിക്കെട്ടുമൊക്കെയായാണ് ഇരുവരുടേയും ഡാൻസ്.

ഈ വൈറൽ പാട്ടിനൊപ്പം ചുവടുവച്ച് അമ്മയും മകളും ആരാധകരുടെ മനം കവരുകയാണ്. കണ്മണിയ്ക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവച്ചിരുന്നു. അമ്മയുടെ ഒരു കൊച്ചു പതിപ്പാണ് കണ്മണി. തന്റെ ‘കോപ്പി ക്യാറ്റ്’ എന്നാണ് മകളെപ്പറ്റി മുക്ത ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.

ഗായികയും അവതാരകയുമായ റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും നടി മുക്തയുടേയും പൊന്നോമനയാണ് കണ്മണി എന്നു വിളിപ്പേരുള്ള കിയാര. കണ്മണി സോഷ്യൽ മീഡിയയിൽ ഒരു കുഞ്ഞുതാരമാണ്. കണ്മണിക്കുട്ടി ഇടയ്ക്കിടെ ചില പാചകപരീക്ഷണങ്ങളും ക്യൂട്ട് വിഡിയോകളുമായി അമ്മയുടേയും റിമികൊച്ചമ്മയുടേയും സമൂഹമാധ്യമ പേജിലൂടെ എത്താറുണ്ട്. റിമിയുടെ യൂട്യൂബ് വിഡിയോകളിലും ഈ കുഞ്ഞുതാരത്തെ കാണാറുണ്ട്.

 

 

View this post on Instagram

 

A post shared by muktha (@actressmuktha)

ബസിൽ ചേർത്തലയിൽ എത്താറായെന്നു ഹരികൃഷ്ണ പറഞ്ഞു, പിന്നാലെ രതീഷ് പറഞ്ഞത് ഹരികൃഷ്ണ ഇന്നു വരില്ലെന്ന് – ഈ പ്രതികരണത്തിലാണു സംശയം തോന്നിയതെന്ന് കടക്കരപ്പള്ളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹരികൃഷ്ണയുടെ പിതാവ് ഉല്ലാസ്. വെള്ളിയാഴ്ച ഉച്ചമുതലുള്ള ഡ്യൂട്ടിയായിരുന്നു ഹരികൃഷ്ണയ്ക്ക്. അതുകഴിഞ്ഞ് രാത്രി ഏഴരയോടെ വീട്ടിലേക്കു പുറപ്പെടാറാണു പതിവ്. സാധാരണ എത്തുന്ന സമയമായപ്പോൾ 9 മണിയോടെ വീട്ടുകാർ ഹരികൃഷ്ണയെ ഫോണിൽ വിളിച്ചു. ബസിലാണെന്നും ചേർത്തല എത്താറായെന്നും പറയുകയും ചെയ്തു. പക്ഷേ, അര മണിക്കൂർ കഴിഞ്ഞു വിളിച്ചപ്പോൾ ഫോണെടുത്തില്ല.

തുടർന്നാണ് വീട്ടുകാർ രതീഷിന്റെ ഫോണിലേക്കു വിളിച്ചത്. ജോലി കഴിഞ്ഞു ഹരികൃഷ്ണ വൈകിയെത്തുമ്പോൾ തങ്കിക്കവലയിൽനിന്നു സ്കൂട്ടറിൽ വീട്ടിലെത്തിക്കാറുള്ളതു രതീഷാണ്. ശനിയാഴ്ച ലോക്ഡൗൺ കാരണം യാത്രാസൗകര്യം ഇല്ലാത്തതിനാൽ ഹരികൃഷ്ണ വീട്ടിലേക്കു വരുന്നില്ലെന്നും കൂട്ടുകാരിയുടെ അടുത്തേക്കു പോയെന്നും രതീഷ് പറഞ്ഞു. കൂട്ടുകാരിയെ വിളിച്ചപ്പോൾ ഹരികൃഷ്ണ അവിടെയില്ലെന്ന് അറിഞ്ഞു. വീണ്ടും രതീഷിനെ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.തുടർന്ന് രതീഷിന്റെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും അവിടെ ആരുമുള്ളതായി തോന്നിയില്ല. രതീഷിന്റെ സ്കൂട്ടറും അവിടെ ഉണ്ടായിരുന്നില്ല. പിന്നീടാണു പൊലീസിനെ അറിയിച്ചത്.

വീട്ടിലെത്തിയ ശേഷമുണ്ടായ തർക്കത്തെത്തുടർന്ന് താൻ ഹരികൃഷ്ണയുടെ മുഖത്തിടിച്ചെന്ന് രതീഷ് പൊലീസിനോടു പറഞ്ഞതായി അറിയുന്നു. ഹരികൃഷ്ണ ഓടിപ്പോകാൻ ശ്രമിച്ചപ്പോൾ വലിച്ചു മുറിക്കുള്ളിലാക്കി. എന്നാൽ, ഹരികൃഷ്ണ ബോധരഹിതയായോ, മരണം സംഭവിച്ചത് എങ്ങനെയെന്നോ ഒന്നും വ്യക്തമായിട്ടില്ലെന്നു പൊലീസ് പറഞ്ഞു.ഹരികൃഷ്ണയുടെ മൃതദേഹത്തിൽ മണൽ പറ്റിയിരുന്നു. ചെരിപ്പ് അഴിച്ചിരുന്നില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും പ്രത്യക്ഷത്തിൽ കാണാനില്ല.

വസ്ത്രങ്ങളിൽ കാര്യമായ കേടുപാടില്ല. മുറിയിലേക്കു വലിച്ചിഴച്ചപ്പോഴാകാം, ദേഹത്തു മണൽ പുരണ്ടതെന്നു പൊലീസ് സംശയിക്കുന്നു.തന്റെ കുട്ടികളിൽ ആർക്കെങ്കിലും അസുഖമാണെന്നോ മറ്റോ തെറ്റിദ്ധരിപ്പിച്ച് രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു കൊണ്ടുപോയതാകാമെന്നും സംശയിക്കുന്നു. അബദ്ധം പറ്റിയതാണെന്നാണു രതീഷ് പറഞ്ഞത്. എന്നാൽ, പൊലീസ് ഇതു വിശ്വസിച്ചിട്ടില്ല. സംഭവിച്ച കാര്യങ്ങൾ കുറെയൊക്കെ രതീഷ് പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്തിട്ടില്ല. രതീഷിനെ ഇന്നു കോടതിയിൽ ഹാജരാക്കും.

ഹരികൃഷ്ണയുടെ സഹോദരി നീതു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്സാണ്. നീതുവിനു സംഭവദിവസം രാത്രി ഡ്യൂട്ടിയായിരുന്നു. രാത്രി 9.30നു ശേഷം രതീഷിന്റെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു. 10.30നു വീണ്ടും ഫോൺ ഓൺ ചെയ്ത് 12 സെക്കൻഡോളം ആരോടോ സംസാരിച്ചിട്ടുണ്ട്.

വീണ്ടും ഫോൺ ഓഫായി. വീട്ടിൽ ആരുമില്ലെന്നു പറഞ്ഞ് രതീഷ് രാത്രി തങ്ങാൻ തങ്കി ലവൽ ക്രോസിനടുത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയെന്നും സുഹൃത്തിനു സംശയം തോന്നിയതിനാൽ അവിടെനിന്നു സ്ഥലംവിട്ടെന്നും പൊലീസിനു വിവരം ലഭിച്ചിരുന്നു. പട്ടണക്കാട് സിഐ ആർ.എസ്.ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രതീഷിനെ പിടികൂടിയത്. വിശദ അന്വേഷണം തുടങ്ങി.

യുവതിയെ സഹോദരീഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കടക്കരപ്പള്ളി ഗ്രാമത്തിനു ഞെട്ടലും നൊമ്പരവുമായി. ഇന്നലെ രാവിലെ ആറോടെയാണ് നാട്ടുകാരിൽ പലരും സംഭവം അറിഞ്ഞത്. ഹരികൃഷ്ണയുടെയും രതീഷിന്റെയും ബന്ധുക്കളും നാട്ടുകാരും രതീഷിന്റെ വീട്ടിലേക്കെത്തി. വൻ പൊലീസ് സംഘവും ഫൊറൻസിക്, വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. മന്ത്രി പി.പ്രസാദ്, മുൻമന്ത്രി പി.തിലോത്തമൻ, ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ്, എഎസ്പി എ.നസീം, ചേർത്തല ഡിവൈഎസ്പി വിനോദ് പിള്ള തുടങ്ങിയവരും എത്തിയിരുന്നു.

RECENT POSTS
Copyright © . All rights reserved