തിരുവനന്തപുരം മൃഗശാലയില്‍ ജീവനക്കാരന്‍ രാജവെമ്പാലയുടെ കടിയേറ്റു മരിച്ചു. കൂടു വൃത്തിയാക്കുന്നതിനിടെ കാട്ടാക്കട കിള്ളി സ്വദേശി അര്‍ഷദാണ് പാമ്പുകടിയേറ്റു മരിച്ചത്. അര്‍ഷദിന്‍റെ കുടുംബത്തെ സംരക്ഷിക്കുമെന്നു മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു
ഉച്ചയ്ക്ക് 12 നാണു കൂടു വൃത്തിയാക്കുന്നതിനായി അര്‍ഷദ് അകത്തേക്കു കയറിയത്. സാധാരണ രണ്ടാമത്തെ കൂട്ടിലേക്ക് പാമ്പുകളെ മാറ്റിയശേഷമാണ് സന്ദര്‍ശകര്‍ക്കു കാണാവുന്ന പാമ്പിന്‍ കൂട് വൃത്തിയാക്കുന്നത്. ഇതിനിടയില്‍ എപ്പോഴോ കടിയേറ്റെന്നാണ് അനുമാനം. കൂട്ടിനകത്ത് ഒറ്റയ്ക്കായിരുന്നതിനാല്‍ അര്‍ഷദിനു കടിയേറ്റത് മറ്റു ജീവനക്കാര്‍ അറിഞ്ഞില്ല.
1.45 ഓടു കൂടി അര്‍ഷദിനെ തിരക്കി ജീവനക്കാര്‍ ചെന്നപ്പോഴാണ് കടിയേറ്റു കൂടിനകത്ത് കിടക്കുന്നത് കണ്ടത്. ഉടന്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുന്‍പ് മരിച്ചിരുന്നു. പതിനഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിപരിചയമുള്ള അര്‍ഷദിനെ ഏറ്റവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥനായാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം മൃഗശാലയില്‍ പാമ്പുകടിയേറ്റു ജീവനക്കാരന്‍ മരിക്കുന്നത് ആദ്യമായിട്ടാണ് .
ന്യൂഡല്‍ഹി∙ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങൾ കോവിഷീല്‍ഡിന് അംഗീകാരം നല്‍കി. ഓസ്ട്രിയ, ജര്‍മനി, സ്ലൊവേനിയ, ഗ്രീസ്, എസ്‌റ്റോണിയ, അയര്‍ലന്‍ഡ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളാണ് അംഗീകാരം നല്‍കിയത്. ഇന്ത്യന്‍ വാക്‌സീനുകള്‍ക്ക് അംഗീകാരം നല്‍കിയില്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുമെന്ന കേന്ദ്രസര്‍ക്കാരിൻെറ നിലപാടിനു പിന്നാലെയാണ് ഏഴ് രാജ്യങ്ങളും കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്.
കോവിഷീല്‍ഡ് എടുത്ത പലര്‍ക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകാതെ ബുദ്ധിമുട്ട് നേരിട്ടത് ശ്രദ്ധയിൽപെട്ടിരുന്നുവെന്നും ഇത് ഉന്നതനേതൃത്വത്തെ അറിയിച്ച് പരിഹാരം കാണുമെന്നും സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനവാല നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) ഇതുവരെ ഫൈസര്‍, മൊഡേണ, അസസ്ട്രാസെനക്ക, ജോൺസൻ എന്നീ വാക്‌സീനുകള്‍ക്കു മാത്രമേ അംഗീകാരം നല്‍കിയിട്ടുണ്ടായിരുന്നുള്ളു. ഈ നാല് വാക്‌സീന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈയിലുള്ളവര്‍ക്ക് മാത്രമായിരുന്നു വാക്‌സീനേഷന്‍ പാസ്‌പോര്‍ട്ട് അനുവദിച്ച് യൂറോപ്യന്‍ യൂണിയനുള്ളില്‍ യാത്രാനുമതി നല്‍കിയിരുന്നത്. ഇന്ത്യയുടെ കോവിഷീല്‍ഡും കോവാക്‌സിനും യൂറോപ്യന്‍ യൂണിയന്‍ പട്ടികയിലില്ലാത്ത സാഹചര്യത്തില്‍ ഈ വാക്‌സീനുകൾ സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.
കുളനടയില്‍ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന യുവാവിന് പരിക്കേറ്റു. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണ്‍ ആണ് മരിച്ചത്. നെടുമങ്ങാട് തൊളിക്കോട് പുളിമൂട് എന്‍.എം മന്‍സിലില്‍ അന്‍സിലി(24)നക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കുളനട ടിബി ജംഗ്ഷനു സമീപമുള്ള പെട്രോള്‍ പമ്പിനു മുന്നില്‍ അപകടം നടന്നത്. ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ ഇവരുടെ ബൈക്ക് പന്തളം ഭാഗത്തേക്കു വന്ന പിക്കപ്പ് വാനില്‍ ഇടിച്ചു കയറുകയായിരുന്നു.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണു മരിച്ച സുമിത്ര പ്രവീണ്‍. പരസ്പരം പ്രണയിക്കുന്ന ഇരുവരും ഒളിച്ചോടിയതാണെന്നാണു പ്രാഥമിക നിഗമനം. പരിക്കേറ്റ അന്‍സിലിനെ പന്തളം സി.എം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പന്തളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
അമിതമായി മൊബൈല്‍ ഉപയോഗിച്ചതിന് അച്ഛന്‍ വഴക്ക് പറഞ്ഞതില്‍ മനംനൊന്ത് ഒമ്പതാം ക്ലാസുകാരന്‍ ജീവനൊടുക്കി. കട്ടപ്പന സുവര്‍ണഗിരി കല്യാണത്തണ്ട് കറുകപ്പറമ്പില്‍ ബാബു (രവീന്ദ്രന്‍)- ശ്രീജ ദമ്പതികളുടെ മകന്‍ ഗര്‍ഷോം ആണ് മരിച്ചത്.
പതിനാല് വയസ്സായിരുന്നു. അമിതമായി മൊബൈല്‍ ഫോണില്‍ കളി തുടര്‍ന്ന ഗര്‍ഷോം മൊബൈല്‍ ഗെയിം കളിക്കാനായി കഴിഞ്ഞ ദിവസം 1500 രൂപയ്ക്ക് ഫോണ്‍ റീച്ചാര്‍ജ് ചെയ്തിരുന്നു. ഇത് അറിഞ്ഞതോടെ ചൊവ്വാഴ്ച്ച പിതാവ് ശകാരിച്ചിരുന്നു.
തുടര്‍ന്ന് ഇന്നലെ രാവിലെ ബാബുവും ശ്രീജയും ജോലിക്ക് പോയതിനു പിന്നാലെ ഗര്‍ഷോം മുറിയില്‍ കയറി കതകടച്ചിരുന്നു. അനിയത്തും വല്യമ്മയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഏലക്കാട്ടില്‍ ജോലിക്കാരിയായ അമ്മ വിളിച്ചിട്ട് കിട്ടാതായതോടെ സമീപ വീട്ടിലെ പാസ്റ്ററെ വിളിച്ച് വിവരം അന്വേഷിച്ചു.
പാസ്റ്റര്‍ വന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ ഗര്‍ഷോമിനെ ഷാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കോവിഡ് ടെസ്റ്റിനും മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്. സഹോദരി: ജിസിയ.
പാലാ: കാരുണ്യം മലയാളിയുടെ മുഖമുദ്രയാണെന്ന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഐറീഷ് മലയാളികളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് കിറ്റുവിതരണോൽഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരുകളില്ലാത്ത കാരുണ്യത്തിൻ്റെ ഉടമകളാണ് മലയാളികൾ. കരുണ വറ്റാത്ത മലയാളി സമൂഹം ലോകത്തിനു തന്നെ മാതൃകയാണ്. അർഹരെ കണ്ടെത്തി സഹായിക്കാനുള്ള കരുണയുള്ള മനസ് മലയാളികളുടെ പ്രത്യേകതയാണെന്നും മാർ മുരിക്കൻ പറഞ്ഞു. മാണി സി കാപ്പൻ എം എൽ എ യ്ക്കു ഡയാലിസിസ് കിറ്റുകൾ കൈമാറിയാണ് ബിഷപ്പ് വിതരണോൽഘാടനം നിർവ്വഹിച്ചത്.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, മുനിസിപ്പൽ കൗൺസിലർ ജിമ്മി ജോസഫ്, അനൂപ് ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഐറിഷ് മലയാളികളുടെ സഹകരണത്തോടെ നൂറ് ഡയാലിസിസ് കിറ്റുകളാണ് സൗജന്യമായി വിതരണം ചെയ്തത്.
ബിനോയ് എം. ജെ.
യുക്തി ചിന്തയിലൂടെ ഈശ്വരനെ കണ്ടെത്തുവാനുള്ള യോഗ പദ്ധതിയാണ് ജ്ഞാനയോഗം. ഇത് കേൾക്കുമ്പോൾ പലരും നെറ്റി ചുളിക്കുന്നു . മറ്റുപലരും അത്ഭുതപ്പെടുന്നു. കാരണം നമ്മുടെ സമൂഹം, ഈശ്വരനും യുക്തിക്കും ഇടയിൽ ഒരു മതിൽ തീർത്തിരിക്കുന്നു. യുക്തിയുക്തം ചിന്തിച്ചാൽ ഈശ്വരനെ നിഷേധിക്കേണ്ടി വരും എന്ന് പലരും വാദിക്കുന്നു. അതിനാൽ തന്നെ ഈശ്വരനെ അറിയുവാൻ ആഗ്രഹിക്കുന്നവരിൽ പലരും അന്ധവിശ്വാസങ്ങളുടെ പുറകെ പോകുന്നു. ഇത് കണ്ട് മനം മടുക്കുന്ന മറ്റു ചിലർ ഈശ്വരനെ നിഷേധിച്ചുകൊണ്ട് നിരീശ്വരവാദികൾ ആയിത്തീരുന്നു. ആധുനിക ശാസ്ത്രത്തിന്റെ ചുറ്റികയടി ഏറ്റു നമ്മുടെ മതപരമായ ജീവിതം വിറകൊള്ളുന്നു.
എന്താണ് ഇവിടുത്തെ പ്രശ്നം? നമ്മൾ ജ്ഞാന യോഗത്തെക്കുറിച്ച് കേട്ടിട്ടില്ല, പഠിച്ചിട്ടുമില്ല. അതിനെ നമുക്ക് ആരും പഠിപ്പിച്ച് തന്നിട്ടില്ല. വാസ്തവത്തിൽ നാം കാണുകയും കേൾക്കുകയും ചെയ്യുന്ന ഈ സത്ത അല്ല പരമമായ യാഥാർത്ഥ്യം. നാം പ്രഭാതത്തിൽ സൂര്യൻ കിഴക്കുദിക്കുന്നതായും അവിടെ നിന്ന് പടിഞ്ഞാറേക്ക് സഞ്ചരിച്ച് സായാഹ്നത്തിൽ അപ്രത്യക്ഷമാകുന്നതായും കാണുന്നു. ഇത് ശരിയാണെന്ന് നാം ഒരുകാലത്ത് വിശ്വസിച്ചു പോരുകയും ചെയ്തിരുന്നു. എന്നാൽ നമ്മുടെ യുക്തി ഉണരുകയും ചിന്താശക്തി ബലപ്പെടുകയും ചെയ്തപ്പോൾ ഈ കാണുന്നത് ഒരുമിഥ്യ ആണെന്നും സത്യം മറ്റൊന്നാണ് എന്നും നമുക്ക് മനസ്സിലായി. ഇതുപോലെ ശിശുവായിരുന്നപ്പോൾ നാം ശിശുക്കളെ പോലെ ചിന്തിച്ചു. പ്രായമാകുമ്പോൾ നാം ശിശുസഹജമായവയെ കൈവെടിയുന്നു. അങ്ങിനെ ചെയ്യാതിരുന്നാൽ നമ്മുടെ വളർച്ച മുരടിച്ചു പോവുകയും നാം അധംപതിക്കുകയും ചെയ്യുന്നു.
മായാ ബന്ധനത്തെ ഭേദിച്ച് കടക്കണമെങ്കിൽ നാം യുക്തിചിന്തയുടെ വാളും സത്യാന്വേഷണത്തിന്റെ പരിചയും ധരിക്കേണ്ടിയിരിക്കുന്നു. ആഴവും പരപ്പും കുറഞ്ഞ മതങ്ങളുടേയും തത്വശാസ്ത്രങ്ങളുടെ പിറകെ പോയി ബുദ്ധിശക്തിക്ക് വേണ്ടത്ര ജോലിയും വ്യായാമവും കൊടുക്കാതെ അന്ധവിശ്വാസ ജഡിലമായ ഒരു ജീവിതമാണ് നിങ്ങൾ നയിക്കുന്നതെങ്കിൽ ജീവിതയാത്രയിൽ പിറകോട്ടായിരിക്കും നിങ്ങൾ സഞ്ചരിക്കുക എന്ന് ഓർത്തുകൊള്ളുക. ‘ബുദ്ധു’ എന്നും ‘ബുദ്ധൻ’ എന്നും നിങ്ങൾ കേട്ടിരിക്കും. നാം ഇപ്പോൾ ജീവിക്കുന്നത് ഇവയുടെ മധ്യത്തിലാണ്. നാം ബുദ്ധിശക്തിയുടെ ലോകത്ത് ജീവിക്കുന്നു. ബുദ്ധു എന്നത് മൃഗ ജന്മങ്ങളെ സൂചിപ്പിക്കുന്നു. അവർ ബുദ്ധിക്കും ഇപ്പുറത്താണ് .ബുദ്ധനാവുക എന്നതാണ് നമ്മുടെ ജീവിത ലക്ഷ്യം. ബുദ്ധിക്കും അപ്പുറംപോവുക. ബുദ്ധു ആവുക അല്ല.
ഇന്ദ്രിയങ്ങളിലൂടെ നാം ഗ്രഹിക്കുന്ന യാഥാർത്ഥ്യമല്ല പരമമായ യാഥാർഥ്യം എന്ന് ജ്ഞാനയോഗം നമ്മെ പഠിപ്പിക്കുന്നു. യുക്തി യുക്തം ചിന്തിക്കുന്നയാൾ അതിനെ ഒരു മതി ഭ്രമമായി കണ്ട് തള്ളിക്കളയുന്നു. ഇവിടെയാണ് ആധുനിക ശാസ്ത്രജ്ഞന്മാരും പൗരാണിക ഭാരതീയരും തമ്മിൽ വിയോജിക്കുന്നത്. നാം സിനിമ കാണുമ്പോൾ ആളുകൾ നമ്മുടെ മുന്നിൽ നടക്കുകയും സംസാരിക്കുകയും ശണ്ഠകൂടുകയും ചെയ്യുന്നതായി കാണുന്നു. അത് തൽക്കാലത്തേക്ക് ആണെങ്കിലും ഒരു യാഥാർത്ഥ്യമായി നമുക്ക് അനുഭവപ്പെടുന്നു. എന്നാൽ അത് വെറും തോന്നൽ മാത്രമാണെന്ന് നമുക്കറിയാം. കാരണം നമുക്ക് ശാസ്ത്ര ജ്ഞാനം ഉണ്ട് എന്നതുതന്നെ. അതിനാൽ തന്നെ നാം ചുറ്റുപാടും കാണുന്ന ചലിക്കുന്ന ഈ യാഥാർത്ഥ്യം ഒരു തോന്നൽ മാത്രമാണെന്ന് ശാസ്ത്രം കണ്ടെത്തുന്ന ഒരു നാൾ വരും. അപ്പോൾ മാത്രമേ നാം ബുദ്ധിക്കും അപ്പുറംപോകൂ. അപ്പോൾ മാത്രമേ മനുഷ്യൻ ഈശ്വരനാവുകയുള്ളൂ. അതുവരെ നാം ബുദ്ധിവികാസം പ്രാപിച്ചിട്ടില്ല. നാം ശിശുക്കളെപ്പോലെയാണ്. ആയതിനാൽ ബുദ്ധിക്കും യുക്തിക്കും ആവശ്യത്തിന് ജോലി കൊടുക്കുവിൻ. അവിടെ മതവും ശാസ്ത്രവും ഒന്നിക്കുന്നതായി കാണാം.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഒരു മാസം മുൻപ് കാണാതായ കുടുംബത്തിലെ അഞ്ചുപേരെ കൃഷിയിടത്ത് കൊന്ന് കുഴിച്ചുമൂടിയ നിലയിൽ. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് നടുക്കുന്ന സംഭവം. കൃഷിയിടത്തിൽ പത്ത് അടി താഴ്ചയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 5 പേരെയും കഴുത്തുഞെരിച്ച് കൊന്ന ശേഷം കുഴി കുത്തി മൂടി എന്നാണ് നിഗമനം. മൃതദേങ്ങൾ എല്ലാം നഗ്നമാക്കിയ നിലയിലായിരുന്നു.
45 വയസുള്ള മമത ഇവരുടെ മക്കളായ 21 വയസുള്ള രൂപാലി, 14 വയസുള്ള ദിവ്യ. ഇവരുടെ ബന്ധുക്കളായ മറ്റ് രണ്ട് പെൺകുട്ടികൾ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മെയ് 13നാണ് ഇവരെ കാണാനില്ല എന്ന പരാതി പൊലീസിന് ലഭിച്ചത്. കൊല്ലപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുമായി ബന്ധമുണ്ടായിരുന്ന സുരേന്ദ്ര രാജ്പുട് എന്ന യുവാവും ഇയാളുടെ സംഘവുമാണ് ഇവരെ െകാന്ന് കുഴിച്ചുമൂടിയതെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട കുടുംബം താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥൻ കൂടിയാണ് അറസ്റ്റിലായ യുവാവ്.
കൃഷിയിടത്തിൽ പത്തടി താഴ്ചയിൽ കുഴിയെടുത്ത്, സ്ത്രീകളുടെ മൃതദേഹങ്ങളിൽ നിന്നും വസ്ത്രങ്ങൾ മാറ്റിയ ശേഷം ഇത് കത്തിച്ചു കളഞ്ഞു. പിന്നീട് മൃതദേഹം വേഗം അഴുകാൻ ഉപ്പും യൂറിയയും വിതറിയ ശേഷം മണ്ണിട്ട് മൂടുകയായിരുന്നു. അഴുകി തുടങ്ങിയ മൃതദേഹങ്ങളാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിൽ ഇനിയും ആളുകളുണ്ടെന്നും െപാലീസ് വ്യക്തമാക്കുന്നു.കൊല്ലപ്പെട്ട രൂപാലിയും സുരേന്ദ്രയും തമ്മിലുള്ള പ്രണയ ബന്ധത്തിലെ പ്രശ്നങ്ങളാണ് കൂട്ടക്കൊലയിലേക്ക് വഴിവച്ചത്. സുരേന്ദ്ര മറ്റൊരു വിവാഹത്തിന് തയാറായതോടെ .യുവതി പ്രശ്നമുണ്ടാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. യുവതിയുടെ ഫോൺകോൾ പരിശോധിച്ചപ്പോഴാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. ഇവരെ മാറി മാറി ചോദ്യം ചെയ്തതോടെ നടുക്കുന്ന കൊലപാതകവിവരം പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.
Madhya Pradesh | Five bodies buried in agricultural land in Nemawar of Dewas district, recovered
“An investigation is underway. Strict action will be taken against those found responsible. 5 police teams formed for investigation,” say police
(29.06) pic.twitter.com/dOmuX8ASAT— ANI (@ANI) June 30, 2021
സ്വത്ത് കൈക്കലാക്കാനായി സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച കൊന്ന ഉത്രയുടെ മകൻ ഇനി ധ്രുവ് അല്ല ആർജവ്. അച്ഛൻ സൂരജും അച്ഛന്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്നപേര് ഉത്രയുടെ വീട്ടുകാർ മാറ്റുകയായിരുന്നു. ആർജവത്തോടെ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് ആർജവ് എന്നപേര് നൽകിയതെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ പറയുന്നു. അമ്മ മരിക്കുമ്പോൾ കുഞ്ഞിന് ഒരുവയസായിരുന്നു. ആർജവിന് ഇപ്പോൾ രണ്ടുവയസ്സും മൂന്നുമാസവുമായിരിക്കുകയാണ്. ഉത്രയുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കും മാമൻ വിഷ്ണുവിനുമൊപ്പമാണ് ആർജവ് ഇപ്പോൾ കഴിയുന്നത്. ഈ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും ഈ കുഞ്ഞാണ്.
ഉത്രയുടെ മരണത്തിനുപിന്നാലെ സൂരജിന്റെ വീട്ടുകാർ ഉത്രയുടെ സ്വത്തിന് അവകാശം ഉന്നയിക്കാനായി കുട്ടിയെ ഒളിപ്പിച്ചുവെയ്ക്കുക പോലും ചെയ്തിരുന്നു. പിന്നീട് ശിശുക്ഷേമസമിതി ഇടപെട്ട് കുട്ടിയെ ഉത്രയുടെ വീട്ടുകാരെ ഏൽപ്പിച്ചത്. പിന്നീട് അമ്മയില്ലാത്തതിന്റെ കുറവുവരുത്താതെ ഉത്രയുടെ മാതാപിതാക്കൾ പേരക്കുട്ടിയെ സ്‌നേഹത്തോടെ വളർത്തുകയാണ്. ദിവസവും അമ്മയെ കണ്ടും അറിഞ്ഞുമാണ് ആർജവ് വളരുന്നത്. എന്നും രാവിലെ എഴുന്നേറ്റാൽ അമ്മയുടെ ചിത്രത്തിനുമുന്നിൽ പോയി തൊഴുത് ഉമ്മകൊടുക്കും. പിന്നീടാണ് മറ്റുകാര്യങ്ങൾ ചെയ്യുന്നത്.
2020 മേയ് ഏഴിനാണ് കൊല്ലം ഏറം വെള്ളാശേരി വീട്ടിൽ വിജയസേനൻ-മണിമേഖല ദമ്പതിമാരുടെ മകൾ ഉത്ര(25)യാണ് സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചത്. ഉറങ്ങാൻ കിടന്ന ഉത്തരയെ പാമ്പുകടിയേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആദ്യം സ്വാഭാവിക മരണമായി കണ്ടെങ്കിലും വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയത്. ഉത്ര കേസ് ഇപ്പോൾ വിചാരണ നടക്കുകയാണ്. ജൂലായ് 10നുമുൻപായി വിചാരണ പൂർത്തിയാകും.
സുരേഷ് ഗോപിയെ കുറിച്ച് സംവിധായകന്‍ ജോസ് തോമസ് തന്റ യൂട്യൂബ് ചാനലില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുകയാണ്. ഇടക്കാലത്ത് നിര്‍മ്മാതാക്കളില്‍ നിന്ന് കണിശമായി പണം വാങ്ങുന്നയാളാണ് എന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായിയെന്നും കര്‍ശനമായി പണം വാങ്ങി പോയിട്ടുണ്ടെങ്കിലും എത്രയോ നന്മ നിറഞ്ഞ ചാരിറ്റി പ്രവര്‍ത്തനങ്ങളാണ് സുരേഷ് ചെയ്യുന്നതെന്നും ജോസ് തോമസ് ചോദിച്ചു.
എത്രയോ കുടുംബങ്ങളെ സാമ്പത്തികമായി സഹായിച്ചു. ഒരുപാട് പേര്‍ എന്നോടിക്കാര്യം പറഞ്ഞിട്ടുണ്ട്. സിനിമയിലും രാഷ്ട്രീയത്തിലും സുരേഷ് ഇനിയും ഒരുപാട് ഉയരത്തിലെത്താന്‍ അവര്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണ്.
അദ്ദേഹം ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നപ്പോള്‍ എന്തുമാത്രം അധിക്ഷേപങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. സിനിമ കണ്ട് കൈയടിച്ചവര്‍ ചാണകസംഘി എന്നൊക്കെയുള്ള വാക്കുകളില്‍ സുരേഷിനെ അധിക്ഷേപിച്ചു. ഞാന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തിലോ, മതത്തിലോ വിശ്വസിക്കാത്തവര്‍ ശുദ്ധ തെമ്മാടികളാണെന്നാണ് ഇത്തരക്കാരുടെ വാദം.
ഇതിലൊന്നും സുരേഷിന് ഒരു വേദനയുമില്ല. അടുത്തകാലത്ത് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. ‘എന്റെ എംപി ഫണ്ടെല്ലാം തീര്‍ന്നു. ഇനിവരുന്ന സിനിമകളില്‍ നിന്ന് അഞ്ച് കോടി രൂപ ചാരിറ്റിക്കായി മാറ്റിവെയ്ക്കണം’. സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി കിരണ്‍ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് ഇയാളെ വിസ്മയയുടെ നിലമേലുള്ള വീട്ടീലെത്തിച്ച് നടത്തുവാനിരുന്ന തെളിവെടുപ്പ് മാറ്റിവച്ചു.
തെളിവെടുപ്പിനായി കിരണിനെ വിസ്മയയുടെ വീട്ടില്‍ കൊണ്ടുവരുമെന്നറിഞ്ഞ് വനിതാ സംഘടനകള്‍ ചൂലുമായി വിസ്മയയുടെ വീട്ടിനു മുന്നില്‍ പ്രതിഷേധത്തിന് എത്തിയിരുന്നു. കനത്ത സുരക്ഷയും ഇവിടെ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം വന്നത്.
ഇതോടെ നിരവധി അന്വേഷണ ഉദ്യേഗസ്ഥര്‍ക്കും നിരീക്ഷണത്തില്‍ പോകേണ്ടിവരും. അതേസമയം വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഇതുവരെ സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടില്ല. കഴിഞ്ഞ ദിവസം സംഭവസ്ഥലം നേരിട്ട് സന്ദര്‍ശിച്ച, വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് വിദ്ഗധരുടെയും ആന്തരിക രാസ പരിശോധനാ റിപ്പോര്‍ട്ടിനും വേണ്ടി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
ശുചിമുറിയിലെ ജനല്‍ക്കമ്പിയില്‍ വിസ്മയയെ തൂങ്ങി നിന്ന നിലയില്‍ കണ്ടെത്തിയത് കിരണ്‍ കുമാര്‍ മാത്രമാണ്. ജനല്‍ കമ്പിയില്‍ തൂങ്ങി നിന്ന വിസ്മയയെ ഒറ്റയ്ക്ക് കെട്ടഴിച്ച് താഴെയിറക്കി പ്രാഥമിക ശുശ്രൂശ നല്‍കിയെന്നാണ് കിരണിന്റെ മൊഴി. തൂങ്ങി നിന്ന വിസ്മയയെ കെട്ടഴിച്ച് താഴെ ഇറക്കിയതിന് ശേഷമാണ് തന്റെ മാതാപിതാക്കള്‍ എത്തിയതെന്നും കിരണ്‍ പറയുന്നു.
വിസ്മയ തൂങ്ങി മരിച്ചതാണെന്ന നിലപാടില്‍ തന്നെയാണ് കിരണ്‍. വിസ്മയ ജനല്‍ കമ്പിയില്‍ തൂങ്ങി നിന്നു വെന്നു കിരണ്‍ പറഞ്ഞ ശുചിമുറിയില്‍ വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ ഡോ ശശികലയും ഡോ സീനയും റൂറല്‍ എസ്പി കെ ബി രവിയും പരിശോധന നടത്തി.
കിരണിന്റെ വീട്ടില്‍ നടത്തിയ പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് ചീഫ് ഫൊറന്‍സിക് ഡയറക്ടര്‍ അന്വേഷണസംഘത്തിനു കൈമാറും. ഇതിനുശേഷം മാത്രമേ ദുരൂഹമരണം സംബന്ധിച്ച് അന്തിമ വിലയിരുത്തലിലേക്ക് അന്വേഷണസംഘം എത്തൂ. കിരണിന്റെ മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.