യുകെയുടെ കോവിഡ് റെഡ് ലിസ്റ്റിൽ നിന്ന് ഇന്ത്യയ്ക്ക് മോചനമില്ല. സർക്കാർ കഴിഞ്ഞ ദിവസം പുതുക്കിയ പട്ടികയിലും ഇന്ത്യ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ റെഡ് ലിസ്റ്റിൽ തന്നെയായതോടെ യുകെ മലയാളികളുടെ കാത്തിരിപ്പ് നീളും. മൂന്നാഴ്ചയ്ക്കു ശേഷമാണ് ഇക്കാര്യത്തിൽ അടുത്ത പുതുക്കൽ ഉണ്ടാവുക.
കോവിഡ് വ്യാപനത്തിന്റെ തോതനുസരിച്ച് രാജ്യങ്ങളെ ട്രാഫിക് ലൈറ്റ് സംവിധാനത്തിൽ, പച്ച, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങളിൽ തരംതിരിച്ച് യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഫെബ്രുവരി 15നാണ് ബ്രിട്ടൻ ആരംഭിച്ചത്. 30 രാജ്യങ്ങളായിരുന്നു ആദ്യം ഇത്തരത്തിൽ റെഡ് ലിസ്റ്റിലായത്. കോവിഡിന്റെ അതിതീവ്രവ്യാപനം ഉണ്ടായതോടെ ഇന്ത്യയും, പാക്കിസ്ഥാൻ ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളും റെഡ് ലിസ്റ്റിലായി.
അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ റെഡ് ലിസ്റ്റ് രാജ്യങ്ങളിലേക്കോ തിരിച്ചോ യാത്ര ചെയ്യാൻ കഴിയില്ല. യാത്ര ചെയ്യുന്നവരാകട്ടെ 1750 പൗണ്ട് മുൻകൂറായി അടച്ച് നിർബന്ധിത ഹോട്ടൽ ക്വാറന്റീനു വിധേയരാകണം. ക്വാറന്റീനിടെ സ്വന്തം ചെലവിൽ രണ്ടുവട്ടം പിസിആർ ടെസ്റ്റും നടത്തണം. ഇതു ലംഘിച്ചാൽ 10000 പൗണ്ട് വരെ പിഴയും പത്തുവർഷം വരെ തടവും ലഭിക്കും.
നാലുപേരുള്ള കുടുംബം യാത്രചെയ്യണമെങ്കിൽ ക്വാറന്റീൻ ചെലവായി മാത്രം നൽകേണ്ടത് 3,050 പൗണ്ടാണ്. ഇന്നത്തെ വിനിമയ നിരക്കിൽ മൂന്നു ലക്ഷത്തിൽ കൂടുതൽ വരും ഇത്! ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് ജോയിന്റ് ബയോ സെക്യൂരിറ്റി സെന്റർ നൽകുന്ന ഉപദേശ പ്രകാരമാണ് രാജ്യങ്ങളെ വിവിധ ലിസ്റ്റുകളിൽ ചേർക്കുകയും ഒഴിവാക്കുകയും ചെയ്യുന്നത്.
ബുധനാഴ്ച നടത്തിയ അവലോകത്തിനും പുതുക്കലിനും ശേഷം ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങളാണു പുതിയ റെഡ് ലിസ്റ്റിൽ ഉള്ളത്. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നിവയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും ബ്രിട്ടന്റെ ഓവർസീസ് ടെറിട്ടറികളും ഉൾപ്പെടെ 30ൽ താഴെ ലക്ഷ്യ സ്ഥാനങ്ങളാണ് ക്വാറന്റീൻ വേണ്ടാത്ത ഗ്രീൻ ലിസ്റ്റിൽ ഉള്ളത്. മറ്റു രാജ്യങ്ങളെല്ലാം ഹോം ക്വാറന്റീൻ അനിവാര്യമായ ആംബർ ലിസ്റ്റിലാണ്.
ഇന്ത്യയെയും ആംബർ ലിസ്റ്റിലാക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബ്രിട്ടനിലെ മലയാളികൾ ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഇന്ത്യക്കാർ. ക്യൂബ, ഇന്തോനീഷ്യ, മ്യാൻമാർ, സിയാറ ലിയോൺ എന്നീ രാജ്യങ്ങളെയാണ് പുതുതായി റെഡ് ലിസ്റ്റിലേക്ക് ചേർത്തത്. ഗ്രീൻ ലിസ്റ്റിലായിരുന്ന ബ്രിട്ടീഷ് വെർജിൻ ഐലൻസ്, ബലാറിക് ഐലൻസ് എന്നിവയെ ആംബർ ലിസ്റ്റിലുമാക്കി.
ആംബർ ലിസ്റ്റിലായിരുന്ന ബൾഗേറിയ, ഹോങ്കോങ്ങ് എന്നിവയെ ഗ്രീൻ ലിസ്റ്റിലേക്ക് മാറ്റി. ക്രോയേഷ്യ, തായ്വാൻ എന്നീ രാജ്യങ്ങളെ ഗ്രീൻ വാച്ച്ലിസ്റ്റിൽ ഉൾപ്പെടുത്തി. നിലവിലെ സ്ഥിതി മോശമായാൽ ഇവയും ആംബർ ലിസ്റ്റിലാകും. പുതിയ ട്രാഫിക് ലൈറ്റ് ലിസ്റ്റുകൾ ജൂലൈ 19 മുതൽ പ്രാബല്യത്തിൽ വരും.
അച്ഛനുള്‍പ്പടെ നാലു പേര്‍ കണ്‍മുന്‍പില്‍ പിടഞ്ഞുമരിക്കുന്നതു കണ്ട് നിസ്സഹായനായി നില്‍ക്കേണ്ടി വന്നതിന്റെ മരവിപ്പിലാണ് ശ്രാവണ്‍. മരവിപ്പോടെ നിന്ന മണിക്കൂറുകള്‍ വിങ്ഹലോടെ ഓര്‍ത്തെടുക്കുകയാണ് ഈ മകന്‍. കിണര്‍ നിര്‍മാണത്തിനു നേതൃത്വം നല്‍കിയിരുന്ന സോമരാജന്റെ മകനാണ് ശ്രാവണ്‍. അച്ഛനെ സഹായിക്കാന്‍ ഒപ്പം എത്തിയതായിരുന്നു ശ്രാവണ്‍.
അപകടത്തെ കുറിച്ച് ശ്രാവണ്‍ പറയുന്നു;
11 മണിക്കു കാപ്പി കുടിച്ച ശേഷം വീണ്ടും ജോലിക്ക് ഇറങ്ങിയതായിരുന്നു ഞങ്ങള്‍. മനോജും ശിവപ്രസാദും കിണറിന്റെ അടിയില്‍ നിന്ന് ചെളി കോരുകയായിരുന്നു. ഞാനും അച്ഛനും മുകളില്‍നിന്ന് അതു വലിച്ചു കയറ്റിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ഉറവ പൊട്ടിയത്. കിണറ്റില്‍ നിന്ന് വലിയൊരു ശബ്ദം കേട്ടു. ഇങ്ങനെ ശബ്ദത്തോടെ ഉറവ പൊട്ടുമ്പോള്‍ വിഷവാതകം പ്രവഹിക്കുമെന്ന് കേട്ടിട്ടുണ്ട്.
കിണറ്റിലാകെ ഒരു മൂളലായിരുന്നു പിന്നീട്. അതുകൊണ്ട് താഴെയുള്ളവര്‍ പറയുന്നതൊന്നും കേള്‍ക്കാന്‍ സാധിച്ചില്ല. ‘ഉറവ പൊട്ടിയ സ്ഥലം മണ്ണു വീണ് മൂടാതിരിക്കാന്‍ മനോജ് കാലുകൊണ്ട് ആ ഭാഗം ചവിട്ടിപ്പിടിച്ചിരുന്നു. പിന്നീട് ശിവപ്രസാദ് മുകളിലേക്കു കയറില്‍ പിടിച്ചു കയറി വരുന്നതിനിടെ കുഴഞ്ഞു താഴെവീണു. മനോജിന്റെ മുകളിലൂടെയാണ് വീണതെന്നു തോന്നുന്നു. വിളിച്ചിട്ടു മറുപടിയില്ല.
പ്രയാസപ്പെട്ട് ശ്വാസമെടുക്കുന്നതു പോലെ ശബ്ദം കേള്‍ക്കാമായിരുന്നു. ഉടന്‍ അച്ഛന്‍ കിണറ്റിലേക്ക് ഇറങ്ങി. താഴെച്ചെന്ന് അവരുടെ ദേഹത്ത് ഒന്നു തൊട്ടിട്ട്, അച്ഛന്‍ അവിടെ ഇരിക്കുന്നതു പോലെയാണു തോന്നിയത്. ശിവപ്രസാദിന് വീണു പരുക്കേറ്റതു കൊണ്ട് അച്ഛനും മനോജും അവന്റെയടുത്ത് ഇരുന്ന് കരയുകയാണെന്നു ഞാന്‍ വിചാരിച്ചു.
ഭയന്നുപോയ ഞാന്‍ രാജനെ ഫോണില്‍ വിളിച്ചു. ‘അവര്‍ മൂന്നുപേരും കിണറ്റിന് അടിയിലാണെന്നും ഒന്നും മിണ്ടുന്നില്ലെന്നും പറഞ്ഞു. രാജന്‍ ബൈക്കില്‍ പാഞ്ഞെത്തി. വേഗത്തില്‍ കിണറ്റിലേക്ക് ഇറങ്ങി. ഏറ്റവും താഴെച്ചെന്നപ്പോള്‍ ഇനി പതുക്കെ ഇറക്കിയാല്‍ മതിയെന്നു പറയുന്നതാണ് ഞാന്‍ കിണറ്റില്‍നിന്ന് അവസാനം കേട്ട ശബ്ദം
ലോകസഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര മാത്രമല്ല, മുഴുവൻ മലയാളികളും കാത്തിരിക്കുകയായിരുന്നു ഈ വാർത്തയ്ക്കായി. ഒടുവിലിപ്പോഴിതാ എല്ലാ കാത്തിരിപ്പും അവസാനിപ്പിച്ച് സന്തോഷ് ജോർജ് ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണെന്ന സന്തോഷ വാർത്ത തേടിയെത്തിയിരിക്കുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശ യാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. റിച്ചാർഡ് ബ്രാൻസന്റെ ബഹിരകാശ ടൂറിസം പദ്ധതി വഴിയാണ് സന്തോഷ് യാത്ര പോകുന്നത്.
വിർജിൻ ഗ്യാലട്ടിക്കിൽ യാത്ര ചെയ്യാൻ ഇന്ത്യയിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യുന്ന ആദ്യ വ്യക്തി കൂടിയാണ് സന്തോഷ് ജോർജ് കുളങ്ങര. 2007ൽ തന്നെ സ്‌പേസ് ടൂറിസത്തിന്റെ ഭാഗമാകാൻ സാധിക്കുമെന്ന് സന്തോഷ് പ്രതീക്ഷിച്ചിരുന്നെങ്കിലും വിർജിൻ ഗ്യാലട്ടിക്കിന്റെ പരീക്ഷണം വിജയിക്കുന്നത് വരെ ഈ യാത്രയ്ക്കായി കാത്തിരിക്കേണ്ടി വരികയായിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർ ഇതിനകം തന്നെ ബഹിരാകാശ യാത്രയ്ക്ക് ബുക്ക് ചെയ്തിട്ടുണ്ട്. സന്തോഷ് ജോർജ് കുളങ്ങരയും യാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവെന്നാണ് അറിയുന്നത്. വിർജിൻ ഗ്യാലട്ടിക് പേടകത്തിൽ യാത്ര പോകാൻ ഇന്ത്യയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്ത ഏക വ്യക്തിയും സന്തോഷ് ആണ്. 2022 ലായിരിക്കും ജോർജിന്റെ യാത്രയെന്നാണ് സൂചന. മലയാളികൾക്ക് വേണ്ടി മലയാളി നടത്തുന്ന യാത്ര എന്നാണ് അദ്ദേഹം ഈ ചരിത്ര തീരുമാനത്തെ വിശേഷിപ്പിച്ചത്.
ബഹിരാകാശ യാത്രയ്ക്ക് മുൻപ് സന്തോഷ് ജോർജിന് കൂടുതൽ പരിശീലനം നൽകിയേക്കും. കെന്നഡി സ്‌പേസ് സെന്ററിലായിരിക്കും പരിശീലനം നടക്കുക. സീറോ ഗ്രാവിറ്റിയിൽ എങ്ങനെ യാത്ര ചെയ്യമെന്നത് സംബന്ധിച്ചാണ് പ്രധാന പരിശീലനം നൽകുക. രണ്ടരലക്ഷം ഡോളറാണ് (ഏകദേശം 1.8 കോടി രൂപ) ബഹിരാകാശ യാത്രയ്ക്കായി ചെലവ്.
രണ്ട് ദശാബ്ദത്തിലേറെയായി 130 രാജ്യങ്ങളിൽ സഞ്ചരിച്ച് 1,800 എപ്പിസോഡ് ട്രാവൽ ഡോക്യുമെന്ററികൾ സംപ്രേഷണം ചെയ്ത വൺ മാൻ ആർമി ആയാണ് സന്തോഷ് ജോർജിനെ വിശേഷിപ്പിക്കുന്നത്.
ദക്ഷിണാഫ്രിക്കയില്‍ കലാപത്തിനിടെ കത്തിയമരുന്ന കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി രണ്ടുവയസുകാരി മകളെ താഴേയ്ക്ക് എറിഞ്ഞ് അമ്മ. ഡര്‍ബനിലാണ് നെഞ്ചിടിപ്പിക്കുന്ന സംഭവം. കുഞ്ഞിനെ താഴേക്കെറിയുന്ന ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ ഇതിനോടകം നിറഞ്ഞു കഴിഞ്ഞു.
താഴെയുള്ളവര്‍ കുഞ്ഞിനെ പിടിച്ചെടുത്തതോടെ യാതൊരു പരിക്കും കൂടാതെ കുട്ടി സുരക്ഷിതയായി. ഒപ്പം അമ്മയും കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നലേദി മന്യോനി എന്ന സ്ത്രീയാണ് മറ്റൊരു മാര്‍ഗവുമില്ലാതിരുന്നപ്പോള്‍ ഒന്നാം നിലയില്‍ നിന്ന് കുഞ്ഞിനെ താഴെ നില്‍ക്കുന്നവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തത്. ഈ സമയം കെട്ടിടത്തില്‍ തീ പടരുകയായിരുന്നു.
പ്രൊഫഷണല്‍ ക്യാമാറാമാനായ തുതുക സോന്‍ഡിയാണ് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മറ്റൊരു മാര്‍ഗവുമില്ലാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ താഴെയുള്ളവരുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്തതെന്ന് മാതാവ് നലേദി മന്യോനി പ്രതികരിച്ചു.
കെട്ടിടത്തില്‍ തീ പടരുമ്പോള്‍ ഞാനും കുഞ്ഞും കുടുങ്ങി. ”കുഞ്ഞിനെ എറിയൂ എന്ന് താഴെയുള്ള അയല്‍വാസികള്‍ അലറി. ഞാന്‍ ശരിക്കും ഭയന്നു. ആരുടെയെങ്കിലും കൈയില്‍ കുഞ്ഞ് സുരക്ഷിതമായി എത്തുമെന്ന് ഞാന്‍ വിശ്വസിച്ചു. ഈ സമയം ഞങ്ങള്‍ക്ക് ചുറ്റും ആകെ പുക മൂടിയിരുന്നു”- നലേദി പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റുപോയ കുട്ടികള്‍ക്ക് കൊടൈക്കനാലില്‍ രണ്ട് ദിവസം കുടുംബവുമൊത്ത് സൗജന്യ താമസവും ഭക്ഷണവും വാഗ്ദാനം ചെയ്ത് മലയാളി യുവവ്യവസായി.
കോഴിക്കോട് വടകര സ്വദേശിയും കൊടൈക്കാനില്‍ സ്ഥിര താമസക്കാരനുമായ ഹാമോക്ക് ഹോംസ്റ്റേ ഉടമ സുധിയാണ് തോറ്റ കുട്ടികള്‍ക്ക് കിടിലന്‍ അവസരം ഒരുക്കുന്നത്. തോറ്റവര്‍ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥ പറഞ്ഞ് കയ്യടിക്കുന്നതെന്ന് സുധി പറയുന്നു.
എസ്എസ്എല്‍സി തോറ്റവര്‍ക്ക് കൊടൈക്കനാലില്‍ ഫാമിലിയോടൊപ്പം ഫ്രീ സ്റ്റേയാണ് സുധിയുടെ ഓഫര്‍. ഈ മാസം അവസാനം വരെയാണ് ഓഫറിന്റെ കാലാവധി. റിസല്‍ട്ടിന്റെ പ്രൂഫ് ഹാജരാക്കുന്നവര്‍ക്കാണ് ഓഫര്‍ നേടാനാകുന്നത്.
‘അവര്‍ രണ്ടു ദിവസം ഇവിടെ വന്ന് റിലാക്സ് ചെയ്യട്ടേ… എന്നിട്ട് അടുത്ത പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് നടത്തട്ടേ…പിന്നെ തോറ്റവരുടെയും കൂടിയാണ് ഈ ലോകം’ സുധി പറയുന്നു.
കഴിഞ്ഞ 15 വര്‍ഷമായി കൊടൈക്കനാലില്‍ സ്ഥിരതാമസമാണ് സുധിയും കുടുംബവും. ഹാമോക്ക് എന്ന പേരില്‍ കൊടൈക്കനാലില്‍ വിവിധ ഇടങ്ങളില്‍ ഹോംസ്റ്റേ നടത്തുകയാണ്. ലോക്ക്ഡൗണ്‍ വിനോദ സഞ്ചാര മേഖലയെ കീഴ്‌മേല്‍ മറിച്ചെങ്കിലും 10,000 രൂപയോളം ചിലവു വരുന്ന താമസ സൗകര്യം സൗജന്യമായി കൊടുക്കുകയാണ്.
തോറ്റു പോയ എത്ര കുട്ടികളാണെങ്കിലും അവര്‍ക്കെല്ലാം ഈ ഓഫര്‍ ലഭ്യമാണ്. തോറ്റു പോയവരാണ് പിന്നീട് ജയിച്ചിട്ടുള്ളത്. അതിനാല്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്നുമാത്രമാണ് ഈ ആശയത്തിന് പിന്നിലെന്ന് സുധി പറഞ്ഞു. ഈ മാസം അവസാനം വരെയാണ് ഓഫര്‍ കാലാവധി.
വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രവാസികളെ ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ ആദരിക്കാറുണ്ട്. അങ്ങനെ ഇത്തവണ ആ ഭാഗ്യം ലഭിച്ചത് മലയാളി കുടുംബത്തിനാണ്.
കോഴിക്കോട് സ്വദേശിയായ ഡോ. എ മുഹമ്മദ് ഫസലുദ്ദീന്‍, ഭാര്യ ഡോ. റസിയ എംവി മകന്‍ ആദില്‍ ഫസല്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിച്ചത്.
പ്രൈം മെഡിക്കല്‍സിലെ കാര്‍ഡിയോളജി വിഭാഗം ഡോക്ടറാണ് ഫസലുദ്ദീന്‍. അവിടത്തെ പീഡിയാട്രിക്ക് വിഭാഗത്തിലെ ഡോക്ടറാണ് റസിയ. ഇവരുടെ മകന്‍ ആദില്‍ ഡിപിഎസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. ആറുവര്‍ഷമായി കുടുംബം യുഎഇയിലുണ്ട്.
കിണറ്റിൽ വീണ കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമുള്ള മണ്ണിടിഞ്ഞ് മുപ്പതോളം പേർ കിണറ്റിൽ വീണ് ദാരുണാപകടം. സംഭവത്തിൽ മൂന്നുപേർ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താനായി ആളുകൾ കൂട്ടംകൂടി നിന്നതോടെ കിണറിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. ഗഞ്ച്ബസോദയിലാണ് സംഭവം.
കിണറ്റിൽ വീണ 19 പേരെ രക്ഷപ്പെടുത്തിയെന്നും മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തെന്നും മന്ത്രി വിശ്വാസ് സാരംഗ് അറിയിച്ചു. എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ ഇപ്പോഴും കിണറ്റിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ആദരാഞ്ജലി അർപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്.
ബിനോയ് എം. ജെ.
അനന്താനന്ദത്തെ കുറിച്ച് പറയുമ്പോൾ എല്ലാവരും അത്ഭുതപ്പെടുന്നു . ഇത് നടക്കാൻ പോകുന്ന കാര്യമല്ല – എന്നവർ വാദിക്കുന്നു. ഇത് വെറും തട്ടിപ്പാണെന്നും ഏട്ടിലെ പശു പുല്ല് തിന്നുകയില്ലെന്നും അവർ പറയുന്നു. യഥാർത്ഥത്തിൽ ആർഷഭാരത സംസ്കാരത്തിൽ അനന്താനന്ദത്തിൽ എത്തിയവർ അനേകം ഉണ്ടായിരുന്നു. ആ സംസ്കാരം ഇന്ന് അന്യംനിന്ന പോലെ തോന്നുന്നു. പശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരത്തിൽ നാം അതെല്ലാം മറന്നു കളഞ്ഞു . മനുഷ്യന്റെ എല്ലാ പ്രവർത്തികളും ചിന്തകളും ആനന്ദത്തെ ലക്ഷ്യമാക്കി ആണ് പോകുന്നത്. അതിനാൽ തന്നെ അനന്താനന്ദം നമ്മുടെ പരമമായ ലക്ഷ്യവും ആണ്.
അനന്താനന്ദത്തിൽ എത്തിച്ചേരുവാനുള്ള മാർഗ്ഗമെന്താണ്? എല്ലാത്തരം പ്രശ്നങ്ങളിൽ നിന്നും മോചിതരാവുക. ‘ചിന്ത’ മനസ്സിന്റെ ആനന്ദത്തെ കാർന്നുതിന്നുന്ന ഒന്നാണ്. ചിന്ത എവിടെ നിന്നും വരുന്നു? പ്രശ്നങ്ങളിൽ നിന്നും ആശയക്കുഴപ്പങ്ങളിൽ നിന്നുമാണ് ചിന്ത വരുന്നത്. ചിന്തിക്കാത്തവരായി ആരും തന്നെയില്ല. ഇതിന്റെയർത്ഥം നമ്മുടെ തലയിൽ എന്തോ വലിയ പ്രശ്നമോ ആശയക്കുഴപ്പമോ കയറിക്കൂടിയിട്ടുണ്ട് എന്നതാണ് .അതിനെക്കുറിച്ച് നാം ബോധവാന്മാരാകണം എന്നില്ല. താൻ സുഖമായി ജീവിക്കുന്നു എന്ന് എല്ലാവരും പറയുന്നു . എന്നാൽ അതൊരു ഭംഗിവാക്ക് മാത്രമാണ്. ഒരു പ്രശ്നം മാറുമ്പോൾ മറ്റൊരു പ്രശ്നം വരുന്നു. ഒരു ചിന്ത തീരുന്നതിനു മുൻപ് മറ്റൊരു ചിന്ത പ്രത്യക്ഷപ്പെടുന്നു. പ്രശ്നങ്ങളുടെയും ചിന്തകളുടെയും നാനാത്വത്തിൽ ഒരുതരം ഏകത്വം ഉണ്ടെന്ന് കരുതുന്നതിൽ യാതൊരു തെറ്റുമില്ല .എന്താണാ ഏകത്വം? വാസ്തവത്തിൽ എല്ലാവരുടെയും പ്രശ്നം ഒന്ന് തന്നെയാണ്. ‘ആഗ്രഹ’മാണതെന്ന് ശ്രീബുദ്ധൻ വാദിച്ചു. ‘പാരതന്ത്ര്യം’ ആണതെന്ന് വിവേകാനന്ദൻ വാദിക്കുന്നു. ‘മായാ ബന്ധനം’ ആണതെന്ന് മറ്റ് ചിലർ പറയുന്നു .ഇവയെല്ലാംതന്നെ ഒരേ സത്യത്തിന്റെ വിവിധ മുഖങ്ങൾ മാത്രമാണ്.
ദുഃഖങ്ങളും പ്രശ്നങ്ങളും വെറുതെ ഉണ്ടാകുന്നതല്ല .അവയുടെ പിറകിൽ ഒരു കാരണം കിടപ്പുണ്ട് .ഒരു പ്രശ്നം മാറുമ്പോൾ മറ്റൊരെണ്ണം വരുന്നു. ഇത് അവസാനമില്ലാതെ പോകുന്നു. കാരണം നാം പ്രശ്നത്തിന്റെ അടിസ്ഥാന കാരണത്തെ പരിഗണിക്കുന്നില്ല. അങ്ങനെ ഒരു കാരണം ഉള്ളതായി നാം സമ്മതിക്കുന്നുമില്ല. ഇവിടെയാണ് നമുക്ക് പിഴവ് പറ്റുന്നത്. പ്രശ്നത്തെക്കുറിച്ചുള്ള അവബോധമാണ് പ്രശ്നപരിഹാരത്തിലേക്കുള്ള ആദ്യപടി .ഒരേ പ്രശ്നം പല വ്യക്തികളിൽ പല രീതികളിൽ പ്രത്യക്ഷപ്പെടുന്നു. അത് ഇല്ലാത്തവരായി ആരും തന്നെ ഇല്ല .ഇത് മാനവരാശിയെ ബാധിച്ചിരിക്കുന്ന ഒരു രോഗമാണ്. ഇതിൽ നിന്ന് വിമോചനം നേടുന്നവർ ഭിന്നർ ആയി കാണപ്പെടുന്നു. അവർ അനന്താനന്ദത്തിന്റെ ഉടമകളാണ്. അവർക്ക് എല്ലാം അറിയാം .അവർ കൽപിക്കുന്നതെന്തും സംഭവിക്കുന്നു. അങ്ങനെയുള്ളവർ ഇന്നും ജീവിച്ചിരിപ്പുണ്ട്. വരും യുഗങ്ങളിൽ ആയിരക്കണക്കിന് ഉണ്ടാവുകയും ചെയ്യും. അനന്താനന്ദത്തിൽ എത്തിയവർ ക്രമേണ ഈശ്വരനിൽ ലയിക്കുന്നു. അവർ പിന്നീട് മനുഷ്യരല്ല. കാരണം അവരുടെ കുറവുകളും പ്രശ്നങ്ങളും തിരോഭവിച്ചിരിക്കുന്നു. അവർ പൂർണ്ണരാണ്. അവരിൽ ഈശ്വരൻ പ്രകാശിക്കുന്നു. അവർ ജനനമരണങ്ങളിൽ നിന്നും മോചനം നേടിയിരിക്കുന്നു! അവർ സംസാരസാഗരം താണ്ടിയിരിക്കുന്നു! എന്റെയും നിങ്ങളുടെയും ആത്യന്തികമായ ജീവിതലക്ഷ്യം ഇതാകുന്നു. എല്ലാ ക്ലേശങ്ങൾക്കും പ്രാരാബ്ധങ്ങൾക്കും അപ്പുറം പോവുക. ദുഃഖനിവൃത്തിയിൽ എത്തുക . അനന്താനന്ദത്തിൽ എത്തുക.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ചു പോയി കാമുകനാൽ കൊല്ലപ്പെട്ട പുന്നപ്ര സ്വദേശി അനിത എന്ന 32 വയസ്സുകാരിയുടെ മൃതദേഹം സംസ്കരിക്കാൻ എത്തിയത് സഹോദരൻ മാത്രം. അനിതയുടെ ഭർത്താവ് മൃതദേഹം കാണാനോ മക്കളെ കാണിക്കാനോ തയ്യാർ ആയില്ല സംസ്കാരത്തിനായി കുട്ടികളെ ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കണം എന്ന് അറീച്ചെങ്കിലും ഭർത്താവ് തയ്യാറായില്ല.
ഉപേക്ഷിച്ചു പോയവൾക്ക് കർമ്മം ചെയ്യാൻ എന്റെ മക്കളെ വിടില്ല എന്ന നിലപാടിലായിരുന്നു മുൻ ഭർത്താവ്. ജനപ്രതിനിധികൾ അടക്കം സംസാരിച്ചു എങ്കിലും വഴങ്ങിയില്ല തുടർന്ന് അനിതയുടെ സഹോദരനാണ് കർമങ്ങൾ ചെയ്ത് സംസ്കാരം നടത്തിയത്. അനിതക്ക് എതിരെ കടുത്ത രീതിയിൽ ആയിരുന്നു ഭർത്താവ് സംസാരിച്ചത് മക്കളുടെ പേര് ഈ സംഭവത്തിൽ വലിച്ചെഴക്കല്ലേ എന്നും പോലീസ് ഉദ്യോഗസ്ഥരോട് ഇയാൾ ആവിശ്യപ്പെട്ടു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും പോലീസ് ഉദ്യോഗസ്ഥരും പഞ്ചായത്തു അധികാരികളും ചേർന്നാണ് മൃതുദേഹം ഏറ്റുവാങ്ങി സംസ്കാരത്തിന് നേത്രത്വം നൽകിയത്. പിന്നീട് ചാത്തനാട് ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നു. മരിച്ച അനിതയ്ക്ക് ഒരു മകനും മകളുമാണ്. അനിത കാമുകന്റെ കൂടെ പോയ ശേഷം കുട്ടികൾ അച്ഛന്റെ കൂടെ ആയിരുന്നു.
അതേ സമയം അനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പൊലീസ് നടത്തി. കൊല്ലപ്പെട്ട അനിത, കാമുകനായ പ്രതീഷില്‍ നിന്ന് ആറുമാസം ഗര്‍ഭിണിയായിരുന്നെന്നും ഇവരെ ഒഴിവാക്കാനാണ് മറ്റൊരു കാമുകിയുടെ സഹായത്തോടെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു. പള്ളാത്തുരുത്തിയില്‍ വെച്ചാണ് മലപ്പുറം സ്വദേശിയായ പ്രതീഷ് തന്റെ മറ്റൊരു കാമുകിയായ കൈനകരി സ്വദേശിനി രജനിയുടെ സഹായത്തോടെ അനിതയെ കൊലപ്പെടുത്തി ആറ്റില്‍ തള്ളിയത്.
രണ്ട് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനായ പ്രതീഷിനൊപ്പം അനിത നാടു വിട്ടിരുന്നു. കായംകുളത്തെ അഗ്രികള്‍ച്ചര്‍ ഫാമില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് പ്രണയമായി ബന്ധം വളര്‍ന്നപ്പോള്‍ കുടുംബം ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. കോഴിക്കോടും തൃശൂരും പാലക്കാടും ജില്ലകളിലായി ഇരുവരും താമസിച്ചു. ആലത്തൂരിലുള്ള ഒരു അഗ്രികള്‍ച്ചര്‍ ഫാമിലാണ് അനിത അവസാനമായി ജോലി ചെയ്തിരുന്നത്. ഇതിനിടെ ഗര്‍ഭിണിയായി. ഈ കാലയളവില്‍ പ്രതീഷ് ഒരു സുഹൃത്ത് വഴി കൈനകരിക്കാരിയായ രജനിയെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തു. രജനി നേരത്തെ തന്നെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. രജനിയുമായി ഒന്നിച്ചു കഴിയുന്നതിനിടെ പ്രതീഷ് ഗര്‍ഭിണിയായ അനിതയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി.
ഇതിന്റെ ഭാഗമായി ആലത്തൂരില്‍ നിന്നും രജനിയുടെ കൈനകരിയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് ഇരുവരും അനിതയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം സംഭവിക്കുമ്പോള്‍ അനിത ആറുമാസം ഗര്‍ഭിണിയായിരുന്നു. കൊലപ്പെടുത്തിയ ശേഷം ഇരുവരും ചേര്‍ന്ന് മൃതദേഹം ആറ്റിലേക്ക് തള്ളി. വെള്ളിയാഴ്ചയാണ് കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രി ഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയന്‍തോടു പാലത്തിനു സമീപം ആറ്റില്‍ പൊങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്.
മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഞായറാഴ്ച അനിതയുടെ സഹോദരനെത്തിയാണു തിരിച്ചറിഞ്ഞത്. ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം അനുസരിച്ച് കൊലപാതകമെന്നു സ്ഥിരീകരിച്ചതോടെയാണ് ഇന്ന് പ്രതികളെ പൊലീസ് പിടികൂടിയത്.
ടാങ്കര്‍ ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം. എറണാകുളം നെട്ടൂര്‍ ലേക് ഷോർ ആശുപത്രി അസിസ്റ്റന്‍റ് ആലപ്പുഴ അന്ധകാരനഴി വിയാത്ര കോളനിയില്‍ പുളിക്കല്‍ വീട്ടില്‍ വര്‍ഗീസിന്‍റെ മകന്‍ വിന്‍സണ്‍ വര്‍ഗീസ്(24), ലേക് ഷോറിലെ നഴ്‌സായ തൃശൂര്‍ വെറ്റിലപ്പാറ കെ.എം. ജോഷിയുടെ മകള്‍ ജീമോള്‍ കെ. ജോഷി(24) എന്നിവരാണ് മരിച്ചത്.
ഇരുവരും വൈറ്റില പാലത്തിനു സമീപത്തെ എ.ടി.എമ്മില്‍ നിന്നും പണമെടുത്ത് മടങ്ങുന്ന വഴിയായിരുന്നു അപകടം. സമീപത്തെ സര്‍വിസ് റോഡില്‍ നിന്നും ദേശീയപാതയിലേക്ക് കടക്കുന്ന വഴി പാലാരിവട്ടം ഭാഗത്തും നിന്നും വൈറ്റില മേല്‍പ്പാലം കയറിയിറങ്ങി വന്ന ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇരുവരും ലോറിക്കടിയിലേക്കാണ് തെറിച്ചുവീണത്. ഇരുവരുടെയും ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.
ഉടനെ തന്നെ ലേക് ഷോർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ടാങ്കര്‍ ലോറി അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഐലന്‍റിലേക്ക് അമോണിയം കയറ്റുന്നതിനായി പോകുകയായിരുന്നു ലോറി. ഡ്രൈവര്‍ ഷഹ്‌സാദെ ഖാനെ (40) യാത്രക്കാര്‍ ചേർന്ന് തടഞ്ഞു വെച്ച് മരട് പൊലീസിനു കൈമാറി. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്ക് ഇയാള്‍ക്കെതിരേ കേസെടുത്തു.
വിന്‍സന്‍ വര്‍ഗീസിന്‍റെ ഭാര്യ: അസ്‌ന. മകന്‍: എറിക് വില്‍സന്‍. മാതാവ്: റോസിലി.
ജീമോള്‍ കെ. ജോഷിയുടെ മാതാവ്: ഷീജ. സഹോദരങ്ങള്‍: ജോമോള്‍ (നഴ്‌സിങ് വിദ്യാര്‍ഥിനി, ബാംഗ്ലൂര്‍), ജിയാമോള്‍.