തന്നെ ആക്രമിക്കാനെത്തിയ തെരുവ് നായയെ തിരിച്ച് ആക്രമിച്ച് പത്താം ക്ലാസുകാരന്‍. വടകര എളയടത്തെ പത്താം ക്ലാസുകാരന്‍ ഇയാസ് അബ്ദുള്ളയാണ് നായയെ തിരിച്ച് ആക്രമിച്ചത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിക്ക് നായയുടെ കടിയേല്‍ക്കുകയും നായ ചാകുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെയാണ് ഈ തെരുവു നായ ആക്രമിച്ചത്. ഇന്നലെ വീണ്ടും നായ പലരേയും കടിച്ചു. തുടര്‍ന്ന് ഇയാസ് അബ്ദുള്ളയെ ആക്രമിക്കാന്‍ നായ ഓടി അടുക്കുകയായിരുന്നു. തുടര്‍ന്നാണ് തന്നെ കടിക്കാന്‍ വന്ന നായയെ ഇയാസ് നേരിട്ടത്.
ആര്‍എസി ഹൈസ്‌കൂള്‍ പത്താം തരം വിദ്യാര്‍ത്ഥിയായ ഇയാസ് അബ്ദുള്ളയെ കടിച്ച ഉടന്‍ തന്നെ നായയെ ഇയാസ് അബ്ദുള്ള സാഹസികമായി കീഴ്‌പ്പെടുത്തി കൊല്ലുകയായിരുന്നു.സംഭവത്തില്‍ ഇയാസിന് പരിക്ക് പറ്റിയിട്ടുണ്ട്. പരിക്കേറ്റ ഇയാസ് അബ്ദുള്ള വടകര താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ നേടി.
ഇയാസിനെ കൂടാതെ മരുന്നൂര്‍ റഷീദിന്റെ മകന്‍ മുഹമ്മദ് സയാനും (7) പരിക്കേറ്റു. രയരോത്ത് മുഹമ്മദിന്റെ മകനാണ് ഇയാസ്. ഗുരുതരമായി കടിയേറ്റ മുഹമ്മദ് സയാനെകോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമകാരിയായ നായയെ കൊലപ്പെടുത്തിയ പത്താം ക്ലാസ്സ് വിദ്യാര്‍ഥിയുടെ ധീരതയെ പ്രശംസിച്ച് നാട്ടുകാര്‍ രംഗത്തെത്തി.
കോവിഡ് വ്യാപിക്കുകയാണ്. അതിനിടെ യുപി തലസ്ഥാനമായ ലഖ്‌നോവില്‍ നിന്നും പുറത്തുവരുന്നത് ആശ്വാസമേകുന്ന വാര്‍ത്തയാണ്. ഏതാനും ആഴ്ചകളായി ലഖ്‌നോവില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞുവരികയാണ്. കോവിഡ് വ്യാപനം ഫലപ്രദമായി നിയന്ത്രിച്ചതിലൂടെ അഭിനന്ദനമേറ്റുവാങ്ങുകയാണ് മലയാളിയായ ഐ.എ.എസ് ഓഫിസര്‍ റോഷന്‍ ജേക്കബ്.
ഏപ്രില്‍ പകുതിയോടെ പ്രതിദിനം 6000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ ജൂണ്‍ നാലിന് വെറും 40 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. റോഷന്‍ ജേക്കബ് എന്ന 43കാരി ഐ.എ.എസ് ഓഫിസറെ പ്രത്യേക ചുമതല നില്‍കി നിയോഗിച്ചതോടെയാണ് ലഖ്‌നോവില്‍ കോവിഡ് വ്യാപനം കുറയുന്നത്.
ജില്ല മജിസ്‌ട്രേറ്റിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 17 മുതല്‍ ജൂണ്‍ രണ്ട് വരെയായിരുന്നു റോഷന്‍ ജേക്കബിന് ചുമതല. ജനങ്ങളാണ് കോവിഡിനെതിരായ പോരാട്ടത്തിലെ ഏറ്റവും വലിയ ഹീറോയെന്ന് റോഷന്‍ ജേക്കബ് പറയുന്നു. അവരുടെ നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ വൈറസ് കീഴടങ്ങുകയായിരുന്നു. ലഖ്‌നോവില്‍ ആദ്യമെത്തുമ്പോള്‍ നഗരം മുഴുവന്‍ ഭീതിയിലായിരുന്നു. എല്ലാ രോഗികളും ആശുപത്രിക്കിടക്ക തേടി നടക്കുകയായിരുന്നു. ഇത്, ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് വെല്ലുവിളിയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഡിനോസര്‍ വര്‍ഗത്തെ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയന്‍ ഗവേഷകര്‍. ഓസ്ട്രലോട്ടിട്ടാന്‍ കൂപ്പറെന്‍സിസ് എന്ന വിഭാഗത്തില്‍പ്പെടുന്ന ഈ ഡിനോസറിന് കൂപ്പര്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
ക്വീന്‍സ് ലാന്‍ഡിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള ഒരു കൃഷിയിടത്തില്‍ നിന്നാണ് ഈ ഭീമാകാരന്‍ ദിനോസറിന്റെ ഫോസില്‍ ആദ്യമായി കണ്ടെത്തിയത്. ഏകദേശം 6.5 മീറ്റര്‍ ഉയരവും 30 മീറ്റര്‍ നീളവും ഉള്ളതാണ് ഈ ദിനോസറുകളെന്ന് ഗവേഷകരുടെ അനുമാനം.ഏകദേശം ഒരു ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടിന്റെ വലിപ്പവും രണ്ട് നിലക്കെട്ടിടത്തിന്റെ ഉയരവും.
ഇലകളും സസ്യങ്ങളും ഭക്ഷണമാക്കുന്ന സൗറോപോഡ്‌സ് എന്ന വിഭാഗത്തില്‍പ്പെട്ടവയാണ് ഈ ഡിനോസറുകളെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഈ ദിനോസറിനെ മറ്റുള്ളവയില്‍ നിന്ന് വേര്‍തിരിക്കാനും വര്‍ഗീകരിക്കാനുമുള്ള ശ്രമം നടത്തി വരികയായിരുന്നു. ചെറിയ തലയും നീളമുള്ള കഴുത്തും വാലും തൂണുകള്‍ പോലുള്ള കാലുകളും ഇവയ്ക്കുണ്ട്. ഒമ്പത് കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിലാണ് ഇവ ഭൂമിയില്‍ ജീവിച്ചിരുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. 67 ടണ്‍ ഭാരമാണ് ഇവയ്ക്കുണ്ടായിരുന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.
മുംബൈയില്‍ നിന്ന് കൊല്‍ക്കത്തയ്ക്ക് പോയ വിസ്താര വിമാനം ആകാശത്ത് വെച്ച് ശക്തിയായി ഉലഞ്ഞതിനെത്തുടര്‍ന്നത് എട്ട് പേര്‍ക്ക് പരിക്ക്. ലാന്‍ഡിങ്ങിന് പതിനഞ്ച് മിനിറ്റ് മുമ്പ് താഴ്ന്ന് തുടങ്ങുമ്പോള്‍ 20000-17000 അടി ഉയരെ വെച്ചാണ് അപകടം നടന്നത്.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. 113 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രഥമിക നിഗമനം. പ്രതികൂല കാലാവസ്ഥ മൂലം കഴിഞ്ഞ ദിവസം ബെംഗളുരു-കൊല്‍ക്കത്ത വിമാനം റാഞ്ചിയിലേക്ക് തിരിച്ച് വിട്ടിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നതായും വിസ്താര അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാലെന്‍സ് സിറ്റിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ബാരിക്കേഡില്‍ നിന്നും ഒരാള്‍ മാക്രോണിന്റെ മുഖത്തടിക്കുകയായിരുന്നു.
അടിയേറ്റ ഉടനെ പ്രസിഡന്റ് പിറകിലേക്ക് മാറുകയും സുരക്ഷാജീവനക്കാര്‍ ഉടന്‍ തന്നെ ഇദ്ദേഹത്തിന് രക്ഷാകവചം ഒരുക്കുകയും ചെയ്തു. പ്രസിഡന്റിന്റെ കൈപിടിച്ച് അഭിസംബോധന ചെയ്ത ശേഷം ഫ്രഞ്ച് ഭാഷയില്‍ എന്തോ പറഞ്ഞ് കൊണ്ടാണ് പ്രതി അടിക്കുന്നത്. ഇയാള്‍ അടിക്കുന്നതും അടിയേറ്റ് മാക്രോണ്‍ പിറകിലേക്ക് വീഴുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തെത്തുടര്‍ന്ന് നിരവധി പേരാണ് മാക്രോണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജനാധിപത്യമെന്നാല്‍ ആരോഗ്യപരമായ ചര്‍ച്ചകളും സംവാദങ്ങളുമാണെന്നും ശാരീരികമായ ആക്രമണം അല്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്റ്റെക്‌സ് തുറന്നടിച്ചു. രാഷ്ട്രീയപരമായ കാര്യങ്ങളില്‍ എത്ര തന്നെ എതിരഭിപ്രായം ഉണ്ടെങ്കിലും ഒരു ജനാധിപത്യരാജ്യത്ത് അവ ഒരിക്കലും ദേഹോപദ്രവത്തില്‍ കലാശിക്കരുതെന്ന് പല രാഷ്ട്രീയനേതാക്കളും അഭിപ്രായപ്പെട്ടു.
#Macron se fait gifler en direct de #Tain pic.twitter.com/tsXdByo22U
— ⚜️ (@AlexpLille) June 8, 2021
തിരുവനന്തപുരം; സംസ്ഥാന സർക്കാർ ലോക് ഡൗണിൽ ഇളവ് നൽകിയ സാഹചര്യത്തിൽ കെഎസ്ആർടിസി പരിമിതമായ ദീർഘദൂര സർവ്വീസുകൾ യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ച് നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. സർവ്വീസുകളെക്കുറിച്ചുള്ള വിവരങ്ങൾ “എന്റെ കെഎസ്ആർടിസി” മൊബൈൽ ആപ്പ്, www.keralartc.com എന്ന വെബ്സൈറ്റിലും ലഭ്യമാകും. ഈ സർവ്വീസുകളിലേക്കുള്ള ടിക്കറ്റുകൾ ഓൺലൈൻ വഴി മുൻകൂട്ടി റിസർവ്വ് ചെയ്യാനുമാകും.
നാഷണൽ ഹൈവെ, , എംസി റോഡ് , മറ്റ് പ്രധാന സ്റ്റേറ്റ് ഹൈവേകൾ എന്നിവടങ്ങിലൂടെയാണ് പ്രധാനമായും ദീർഘദൂര സർവ്വീസുകൾ നടത്തുന്നത്. ഓർഡിനറി , ബോണ്ട് തുടങ്ങിയ ഇപ്പോഴത്തെ സർവ്വീസുകൾ നിലവിലുള്ളത് പോലെ തുടരും. കർശന നിയന്ത്രണമുള്ള ജൂൺ 12, 13 തീയതികളിൽ ദീർഘദൂര സർവ്വീസുകൾ ഉണ്ടാകില്ല. എന്നാൽ ആവശ്യ സർവ്വീസുകൾക്കായുള്ള ബസുകൾ ഉണ്ടായിരിക്കും. പതിമൂന്നാംതീയതി ഉച്ചയ്ക്ക് ശേഷം ദീർഘദൂര ബസുകൾ വീണ്ടും പുനരാരംഭിക്കുകയും ചെയ്യും.
ഇതിൽ യാത്രാക്കാർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചേ യാത്ര അനുവദിക്കുകയുള്ളൂ. കൂടാതെ ആവശ്യമുള്ള യാത്രാ രേഖകൾ ഉൾപ്പെടെ കൈയ്യിൽ കരുതണം. ബസുകളിൽ ഇരുന്ന് മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന ജൂൺ 17 മുതൽ പൂർണ്ണമായും ദീർഘ ദൂര സർവ്വീസുകൾ പുനരാരംഭിക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചു.
ജൂലൈ ആറ് വരെയാണ് വിലക്ക് നീട്ടിയതെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല. യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്നായിരുന്നു എമിറേറ്റ്സ് അറിയിച്ചിരുന്നത്.
ഇന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് പുറത്തുവിട്ട പുതിയ അറിയിപ്പിലാണ് ജൂലൈ ആറ് വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്ന വിവരമുള്ളത്. കഴിഞ്ഞമാസം 25 നാണ് ഇന്ത്യയിൽ നിന്നുളള വിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.
യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസുകള്‍ തുടരും.
കൊച്ചിയിലെ ഫ്ലാറ്റിൽ യുവതി ക്രൂര പീഡനത്തിനിരയായ കേസിൽ പ്രതി മാർട്ടിൻ ജോസഫ് പുലി ക്കുന്നേലിനായുള്ള തിരച്ചിൽ ഊർജിതം. മാർട്ടിൻ എവിടയാണെന്ന് തിരിച്ചറിഞ്ഞതായി കൊച്ചി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. കേസ് രജിസ്റ്റർ ചെയ്‌ത് രണ്ടുമാസത്തിനിപ്പുറം ആണ് പൊലിസ് ഉണർന്ന് പ്രവർത്തിക്കുന്നത്.
എഫ്.ഐ.ആർ പ്രകാരം 2020 ഫെബ്രുവരി 15 മുതൽ 2021 മാർച്ച് എട്ടുവരെയാണ് ഫ്ലാറ്റിനുള്ളിൽ പെൺകുട്ടിക്ക് നേരെ ക്രൂര പീഡാനം അരങ്ങേറിയത്. ഒടുവിൽ ഫ്ലാറ്റിൽ നിന്ന് ഒരു രാത്രി ഓടി രക്ഷപ്പെട്ട യുവതി ഒരു മാസത്തിനു ശേഷം ഏപ്രിൽ എട്ടിന് കൊച്ചി സെൻട്രൽ പൊലിസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടു മാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ സാധിച്ചില്ല. എന്നാൽ അന്വേഷണം കൃത്യമായാണ് മുന്നോട്ട് പോകുന്നതെന്ന് കമ്മിഷണർ പറഞ്ഞു.
പ്രതി തൃശൂരിൽ തന്നെ ഉണ്ടെന്ന് ഡെപ്യുട്ടി കമ്മിഷണറും വ്യക്തമാക്കി. പ്രതിയെ ഭയന്നു നാടുവിട്ട യുവതി സുഹൃത്തുക്കളുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണ്. ലൈംഗിക പീഡനത്തിന് പുറമെമാർട്ടിൻ യുവതിയുടെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചു പൊള്ളിച്ചു. മുളകുപൊടി മുഖത്തു തേച്ചു. ബെൽറ്റ് കൊണ്ടും ചൂലുകൊണ്ടും അടിച്ചു. മുഖത്ത് അടിക്കുന്നതും പതിവായിരുന്നു നഗ്ന ചിത്രങ്ങൾ ഉണ്ടെന്ന് പഞ്ഞായിരുന്നു ഭീഷണികളിൽ ഏറെയും. മാർട്ടിൻ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിൽ ഹൈകോടതി സർക്കാരിനോട് വിശദീകരണം തേടി. അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ എറണാകുളം സെൻട്രൽ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ലണ്ടനിൽ കണ്ടെത്തിയ കെന്റ് വകഭേദത്തേക്കാൾ നാൽപ്പത് ശതമാനത്തിലധികം തീവ്രവ്യാപന ശേഷിയുള്ള കൊറോണ വൈറസാണ് ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദമെന്ന് (ബി1.617.2 വകഭേദം) യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്. ഡെൽറ്റ വകഭേദം മൂലം സമീപദിവസങ്ങളിൽ രാജ്യത്ത് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നത് ഈ മാസം 21 ന് തുടങ്ങേണ്ടിയിരുന്ന അൺലോക്കിംഗ് പ്രക്രിയയെ സങ്കീർണമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗൺ പൂർണ്ണമായും നീക്കുന്നത് വൈകിപ്പിക്കുന്നതിന് സർക്കാർ പ്ലാൻ ബി തയ്യാറാക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് മാറ്റ് ഹാൻകോക്കിന്റെ വെളിപ്പെടുത്തൽ. ഡെൽറ്റ വകഭേദം പ്രതിദിന കേസുകളിൽ വർധന ഉണ്ടാക്കിയതിനാൽ കേസുകളും ആശുപത്രി പ്രവേശനങ്ങളും കുറയ്ക്കുന്നതിന് വാക്സിൻ റോൾ ഔട്ട് കൂടുതൽ ശക്തമാക്കുന്നതിന് ആരോഗ്യമന്ത്രി ഉത്തരവിട്ടു. ഈ ആഴ്ച്ച 30 വയസ്സിന് താഴെയുള്ളവർക്ക് വാക്സിനുകൾ ലഭ്യമാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അടച്ചുപൂട്ടലിൽ നിന്ന് പുറത്തുകടന്ന് നമ്മുടെ സ്വാതന്ത്ര്യം പുനസ്ഥാപിക്കാനുള്ള മാർഗമാണ് വാക്സിനുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് മാപ്പിലെ അൺലോക്ക് ദിവസമായ ജൂൺ 21 ജൂലൈ 5 ലേക്ക് നീട്ടാൻ കോവിഡ് വാക്സിനേഷന്റെ രണ്ടാം ഡോസ് കൂടുതൽ ആളുകൾക്ക് അനുവദിക്കുന്നതിനായി സർക്കാർ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.
ജൂൺ 14 ന് തീരുമാനമെടുക്കുന്നതിന് മുമ്പ് അടുത്ത ആഴ്ച മന്ത്രിമാർ ഏറ്റവും പുതിയ വിവരങ്ങൾ പരിശോധിക്കുമെന്ന് ഹാൻകോക്ക് പറഞ്ഞു. അടുത്ത ആഴ്ചയിൽ കേസുകളുടെയും ആശുപത്രികളുടെയും വിവരങ്ങൾ മോശമായാൽ ജൂൺ 21 വൈകുമോയെന്ന ചോദ്യത്തിന് ഹാൻകോക്കിന്റെ മറുപടി അതാണ് ആവശ്യമെങ്കിൽ അത് ചെയ്യാൻ തികച്ചും തയ്യാറാണെന്നായിരുന്നു.
റോഡ് മാപ്പിന്റെ നാലാം ഘട്ടം നടപ്പിലാക്കുന്ന ജൂൺ 21 ന് മുമ്പായി കണക്കുകൾ വിശദമായി പരിശോധിക്കുമെന്നും അവലോകനം നടത്തുമെന്നും നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അതാണ് സർക്കാർ പിന്തുടരുന്നതെന്നും ഹാൻകോക് പറഞ്ഞു. മാസ്കും വർക്ക് ഫ്രം ഹോമും ദീർഘകാലത്തേക്ക് തുടരാനാകുമോയെന്ന ചോദ്യത്തിന് അത് തള്ളിക്കളയുന്നില്ലെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേർത്തു.
സൗദിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ആലപ്പുഴ സ്വദേശി റിൻസിയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഷുർഫ ജനറൽ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയകൾക്കു വിധേയമാക്കിയെങ്കിലും ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെയാണ് കഴിയുന്നതെന്നാണ് റിപ്പോർട്ടുകൾ.
പരുക്കേറ്റ മധുര സ്വദേശി സ്നേഹ ജോർജ് ഇതേ ആശുപത്രിയിലും ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത് കിങ് ഖാലിദ് ആശുപത്രിയിലും സുഖം പ്രാപിച്ചു വരുന്നു. കിങ് ഖാലിദ് ആശുപത്രിയിലെ 4 നഴ്സുമാർ 80 കിലോമീറ്റർ അകലെ താർ ആശുപത്രിയിലെ സുഹൃത്തിനെ കാണാൻ പോയി തിരിച്ചു വരുന്നതിനിടെ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. അപകടത്തിൽ മരിച്ച കോട്ടയം വയല സ്വദേശി ഷിൻസി ഫിലിപ്പ്, തിരുവനന്തപുരം നെയ്യാറ്റിൻകര താന്നിമൂട് സ്വദേശി അശ്വതി വിജയൻ എന്നിവരുടെ മൃതദേഹം ഇവർ ജോലി ചെയ്തിരുന്ന നജ്റാൻ കിങ് ആശുപത്രിയിലെത്തിച്ചു.
സഹപ്രവർത്തകർ അന്തിമോപചാരം അർപ്പിച്ച ശേഷം ബലദ് ആശുപത്രിയിലേക്കു മാറ്റി. ചികിത്സയിൽ കഴിയുന്ന മലയാളി ഡ്രൈവർ ഹരിപ്പാട് സ്വദേശി അജിത്തിന്റെ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാളെയോ മറ്റന്നാളോ നാട്ടിലെത്തിക്കും.