ബിജെപി മാനന്തവാടിയിൽ തന്നെ സ്ഥാനാർത്ഥിയാക്കിയത് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെയെന്ന് മണിക്കുട്ടൻ. വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച മണികണ്ഠൻ എന്ന മണിക്കുട്ടൻ സ്ഥാനാർത്ഥിത്വം നിരസിക്കുകയും ചെയ്തു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി നിൽക്കാൻ താത്പര്യമില്ലെന്നും മണിക്കുട്ടൻ വ്യക്തമാക്കി. പണിയവിഭാഗത്തിൽനിന്നുള്ള ആദ്യ എംബിഎക്കാരനാണ് 31കാരനായ മണികണ്ഠൻ.
ജില്ലയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പണിയ വിഭാഗത്തിൽപ്പെട്ട ഒരാളെ നാമനിർദ്ദേശം ചെയ്തതിൽ അഭിമാനമുണ്ട്. ബിജെപിയുടെ പ്രഖ്യാപനം താൻ അറിയാതെയാണ്. ടിവിയിൽ വാർത്ത കണ്ടപ്പോഴാണ് വിവരം അറിഞ്ഞത്. നേതാക്കൾ ആരും അറിയിച്ചിരുന്നില്ലെന്നും മണികണ്ഠൻ പറയുന്നു.
‘സ്ഥാനാർത്ഥിയായി നിൽക്കാൻ തനിക്ക് താത്പര്യമില്ല. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് ജോലിചെയ്ത് കുടുബമൊത്ത് ജീവിക്കാനാണ് ആഗ്രഹം’. താൻ ബിജെപി അനുഭാവി അല്ലെന്നും അതുകൊണ്ട് തന്നെ ബിജെപിയുടെ തീരുമാനം സന്തോഷത്തോടെ നിരസിക്കുകയാണെന്നും മണിക്കുട്ടൻ വ്യക്തമാക്കി.
‘ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടിലിരുന്ന് വാർത്ത കാണുമ്പോഴാണ് സ്ഥാനാർത്ഥിയായ വിവരം ഇദ്ദേഹമറിയുന്നത്. സാമൂഹികമാധ്യമങ്ങളിൽ ഉപയോഗിച്ചിരുന്ന മണിക്കുട്ടൻ എന്നപേര് കണ്ടപ്പോൾ മറ്റാരെങ്കിലുമായിരിക്കുമെന്നാണ് കരുതിയത്. പ്രഖ്യാപനം വന്നതിനുശേഷമാണ് ബിജെപി ജില്ലാകമ്മിറ്റിയംഗങ്ങൾ വിളിക്കുന്നതും സ്ഥാനാർത്ഥിത്വത്തെപ്പറ്റി സംസാരിക്കുന്നതും. ബിജെപി സ്ഥാനാർത്ഥിയായി നിയോജകമണ്ഡലത്തിൽ മത്സരിക്കണമോ എന്നകാര്യത്തിൽ ചർച്ചകൾ നടന്നിരുന്നു.ആലോചിച്ച ശേഷം സ്ഥാനാർത്ഥിയാകേണ്ട എന്നാണ് തീരുമാനം’, മണികണ്ഠൻ പറഞ്ഞു .
മണികണ്ഠൻ മാനന്തവാടി എടവക സ്വദേശിയാണ്. ചൂണ്ടനും ചീരയുമാണ് മാതാപിതാക്കൾ. ഭാര്യ: ഗ്രീഷ്മ. പാണ്ടിക്കടവ് പഴശ്ശി സ്‌കൂളിലും മാനന്തവാടി ജിയുപി സ്‌കൂളിലുമായി പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കി. കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിൽ ടീച്ചിങ്ങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ്.
എംപി സ്ഥാനം രാജി വെക്കാതെയാവും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ എംപി.
കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റല്ല നേമം. ആത്മവിശ്വാസമുള്ളതുകൊണ്ടാണ് മത്സരിക്കുന്നത്. നല്ല പ്രകടനം പുറത്തെടുത്ത് വിജയിക്കുകയാണ് ലക്ഷ്യം. യുഡിഎഫ് ജയിക്കുമെന്നും ഗവണമെന്റ് ഉണ്ടാക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍കാവിലെ എട്ട് വര്‍ഷത്തെ പ്രവര്‍ത്തനമാണ് നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് എത്തിച്ചതെന്നും മുരളീധരന്‍ പ്രതികരിച്ചു. വര്‍ഗീയതക്ക് എതിരായ തെരഞ്ഞെടുപ്പാകുമിത്.
നേമത്ത് സംഘടനാ പ്രവര്‍ത്തനത്തില്‍ വളര്‍ച്ചയുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയത്തോടെ പ്രവര്‍ത്തകര്‍ ഊര്‍ജസ്വലരായെന്നും മുരളീധരന്‍ അവകാശപ്പെട്ടു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തതില്‍ പരസ്യ പ്രതിഷേധമറിയിച്ച ലതിക സുഭാഷിന്റെ നടപടി വികാര പ്രകടനമായേ കാണുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ലതിക സുഭാഷിന്റെ വികാര പ്രകടനം അതിര് കടന്ന് പോയി. അവരോട് സംസാരിക്കുന്നതിന് മടിയില്ല. ഇനിയുള്ള ആറ് സീറ്റിലേക്ക് പരിഗണിക്കുന്നില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പുതുതലമുറയ്ക്ക് വന്‍ അംഗീകാരമുള്ള സ്ഥാനാര്‍ഥി പട്ടിയാണെന്ന് ചെന്നിത്തല പറഞ്ഞു. ഇത്രയും അംഗീകാരം ലഭിച്ച മറ്റൊരു കോണ്‍ഗ്രസ് പട്ടികയില്ല. ഗ്രൂപ്പ് വൈരമോ തര്‍ക്കമോ കടുംപിടുത്തങ്ങളോ ചര്‍ച്ചകളില്‍ ഉണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
ലതിക സുഭാഷ് തല മുണ്ഡനം ചെയ്തത് സീറ്റ് ലഭിക്കാത്തതുകൊണ്ടാണെന്ന് കരുതുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സീറ്റ് ലഭിക്കാത്തതുകൊണ്ട് ആരും തല മുണ്ഡനം ചെയ്യില്ല.
ഏറ്റുമാനൂര്‍ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ സാഹചര്യം അവരെ ബോധ്യപ്പെടുത്തിയതാണെന്നും മുല്ലപ്പള്ളി ഡല്‍ഹിയില്‍ പറഞ്ഞു.
അതേസമയം, സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലെന്ന് ഉറപ്പായതോടെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ വച്ച്
തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഒപ്പം മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനവും രാജിവച്ചു.
മാത്രമല്ല, സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് രമണി പി നായര്‍ കെപിസിസി സെക്രട്ടറി സ്ഥാനം രാജിവെച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. കോണ്‍ഗ്രസുകാരിയായി തുടരുമെന്നും രമണി പറഞ്ഞു.
കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മദ്യലഹരിയില്‍ നടന്‍ ജയം രവിയുടെ ഭാര്യയോട് തട്ടിക്കയറുന്ന നടന്‍ ധനുഷിന്റെ ദൃശ്യങ്ങളാണ്. എന്നാല്‍, സംഭവത്തിലെ വസ്തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
നടന്‍ ധനുഷും നടന്‍ ജയം രവിയുടെ ഭാര്യ ആരതിയും തമ്മില്‍ വഴക്കിടുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. ധനുഷ് മദ്യപിച്ച് ആരതിയോട് തട്ടിക്കയറിയെന്നും മറ്റും തലകെട്ടുകളിലാണ് വീഡിയോ തകൃതിയായി നിറഞ്ഞിരുന്നത്. വീഡിയോ വൈറലായതിന് പിന്നാലെയാണ്, പ്രതികരണവുമായി ജയം രവിയോട് അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിയത്.
പ്രചരിക്കുന്ന വീഡിയോയിലെ വസ്തുത ഇങ്ങനെ;
2015 ല്‍ പുറത്തിറങ്ങിയ തനി ഒരുവന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിലെ വീഡിയോ ആണിത്. ജയം രവി നായകനായും അരവിന്ദ് സ്വാമി വില്ലനുമായെത്തിയ ചിത്രം വലിയ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തില്‍ ധനുഷ്, ഐശ്വര്യ രജനികാന്ത്, തൃഷ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ധനുഷും ആരതിയും വഴക്കിടുകയായിരുന്നില്ല. അതൊരു വ്യാജ പ്രചാരണം മാത്രമാണ്. ധനുഷിന്റയും ജയം രവിയുടെ കുടുംബങ്ങള്‍ അടുത്ത സുഹൃത്തുക്കളാണ്.
നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി മരിച്ചതായി ബിജെപി മുഖപത്രം ജന്മഭൂമിയിൽ വ്യാജവാർത്ത. നാട്ടികയിലെ സിപിഐ സ്ഥാനാർത്ഥി സിസി മുകുന്ദൻ മരിച്ചതായാണ് ചരമകോളത്തിൽ ജന്മഭൂമി ഫോട്ടോ സഹിതം വാർത്ത നൽകിയിരിക്കുന്നത്.
ജന്മഭൂമിയുടെ തൃശ്ശൂർ എഡിഷനിലാണ് വാർത്ത അച്ചടിച്ചുവന്നിരിക്കുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിൻവലിച്ചിട്ടുണ്ട്. ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു.
അതേസമയം, ബിജെപി മുഖപത്രത്തിന്റേത് മനഃപൂർവ്വമായ നടപടിയാണെന്ന് വിമർശനം ഉയരുന്നുണ്ട്. സാധാരണ ചരമകോളങ്ങളിൽ കാണുന്ന വാർത്തയുടെ മാതൃകയിൽ എല്ലാവ്യക്തി വിവരങ്ങളും ഉൾപ്പെടുത്തിയാണ് വാർത്ത എന്നതിനാൽ തന്നെ അച്ചടി പിശകല്ലെന്ന് വ്യക്തമാണെന്ന് സോഷ്യൽമീഡിയ ആരോപിക്കുന്നു.
ഫാ. ബിനോയ് ആലപ്പാട്ട്.
മനസ്സിലെ എല്ലാ സ്‌നേഹപ്രകടനങ്ങളും പുറത്തേയ്ക്കിറക്കിവെച്ചാലും വീണ്ടും എന്തെല്ലാമൊക്കെയോ ചേര്‍ക്കുവാനുണ്ട് എന്ന് തോന്നിപ്പിക്കുമാറാണ് അമ്മ ഭാവങ്ങള്‍ നമ്മളിലേയ്ക്ക് കടന്നു വരിക. നമുക്കിന്ന് നമ്മുടെ അമ്മയെ ഓര്‍ക്കാം. അമ്മ ആഹരിച്ച ആഹാരത്തിന്റെ, അമ്മ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയുടെ, അമ്മ സ്‌നേഹിച്ച സ്‌നേഹത്തിന്റെ ആകെ തുകയാണ് നാമോരുത്തരും.
ഒരമ്മയെക്കുറിച്ചുള്ള അത്യന്തം വികാരഭരിതമായ ചിന്തകളാണ് മലയാളം യുകെയുടെ പ്രിയ വായനക്കാര്‍ക്കായി മദേഴ്‌സ് ഡേയില്‍ ഫാ. ബിനോയ് ആലപ്പാട്ട് പങ്ക് വെയ്ക്കുന്നത്. പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ശീതകാലം കഴിഞ്ഞ് വസന്തത്തിലേക്ക് കടക്കുമ്പോള്‍
നമ്മള്‍ അധിവസിക്കുന്ന ഈ ദേശത്ത് ഉയര്‍ന്നുവരുന്ന ഒരു
ചെടിയാണ് ഡാഫൊഡില്‍സ്. ഒരുപാട് ചിന്തകള്‍ക്കും ചിന്തകര്‍ക്കും
പ്രചോദനം ആയിട്ടുള്ള ഒരു ചെടിയാണിത്. കൂട്ടത്തോടെ
വളര്‍ന്ന് പൂത്തുനില്‍ക്കുമ്പോള്‍ ദൂരെനിന്ന് പോലും കാണുവാന്‍ വളരെ
സൗന്ദര്യമുള്ള ഒരു അവസ്ഥയാണ്. അതുമാത്രമല്ല ശീതകാലത്തിന്റെ
വിരസതകള്‍ അകന്ന് സൂര്യപ്രകാശത്തിന്റെ കിരണങ്ങള്‍
നമ്മുടെ സന്തോഷം ഉണര്‍ത്തുവാന്‍ സഹായിക്കുന്നു. എന്നാല്‍
ഓരോ ചെടിയും നാം സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഈ
പൂക്കള്‍ ഓരോന്നും തന്നിലേക്ക് തന്നെ നോക്കുന്ന ഒരു
അനുഭവമാണ് കാണുന്നത്. നമ്മുടെ ചുറ്റുപാടും
നടക്കുന്നതൊന്നും അറിയാതെ തന്നിലേക്ക് തന്നെ നോക്കി
ജീവിക്കുന്ന ആളുകളെ ഈ ചെടിയോട് ഉപമിക്കാറുണ്ട്.
പതിനെട്ടു സംവത്സരമായി നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത
ഒരു സ്ത്രീയെ കര്‍ത്താവ് സൗഖ്യമാക്കുന്ന ചിന്തയാണ് ഈ
ആഴ്ചയില്‍ നാം ധ്യാനിക്കുന്നത് . അവള്‍ ഈ
അവസ്ഥയില്‍ ആകുവാന്‍ കാരണം ഒരു ദുരാത്മാവ് അവളെ
ബാധിച്ചത് കൊണ്ടാണ് . യേശു അവളെ കണ്ട ഉടന്‍ തന്നെ
അടുത്ത് വിളിച്ച് നിന്റെ രോഗ ബന്ധനം അഴിഞ്ഞിരിക്കുന്നു
എന്ന് പറഞ്ഞു. ഉടന്‍ തന്നെ അവള്‍ നിവര്‍ന്നു നിന്ന് ദൈവത്തെ
മഹത്വപ്പെടുത്തി. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷം
പതിമൂന്നാം അദ്ധ്യായം 10 മുതല്‍ 17 വരെയുള്ള ഭാഗങ്ങളാണ്
ഇതിന് ആധാരമായിരിക്കുന്നത്.
നിവര്‍ന്നു നില്‍ക്കുവാന്‍ അനുഗ്രഹം ലഭിച്ച മനുഷ്യന്‍ പല
അവസരങ്ങളിലും തല ഉയര്‍ത്തി ചുറ്റുപാടുള്ളതൊന്നും
കാണുവാന്‍ ശ്രമിക്കുന്നില്ല. അത് മാത്രമല്ല ദൈവമുഖത്തേക്ക്
നോക്കി അപേക്ഷിക്കാനോ പ്രാര്‍ത്ഥിക്കുവാനോ പോലും
കഴിയുന്നില്ല. പാപഭാരവും തന്‍ കാര്യവും നമ്മെ വല്ലാതെ
ഭാരപ്പെടുത്തുന്നു . ഈ മഹാവ്യാധിയില്‍ ധാരാളം
കുടുംബങ്ങള്‍ സമൂഹവുമായുള്ള ബന്ധം ഇല്ലാതെ ഒറ്റപ്പെട്ടു
കഴിയുന്നു . ഏകാന്തതയിലും രോഗങ്ങളിലും
കഴിയുന്ന ധാരാളം പേര്‍ നമ്മുടെ ചുറ്റിലുമുണ്ട്. സ്വയം അല്ലാതെ മറ്റുള്ളവരെ
കാണുവാന്‍ നമുക്ക് കഴിഞ്ഞില്ല എങ്കില്‍ നാം ചിന്തിക്കുക
ദുരാത്മാവ് നമ്മെയും ബാധിച്ചിരിക്കുന്നു. പരിമിതികള്‍ ധാരാളം
ഉണ്ടെങ്കിലും ആ പരിമിതികള്‍ക്കുള്ളില്‍ നിന്ന് അല്പം സാധ്യത
നാം കണ്ടെത്തേണ്ടതുണ്ട്.
മഹാ വ്യാധികളും അതുമൂലമുള്ള കഷ്ടതകളും നമ്മെ അധികം
ബാധിച്ചിട്ടില്ല എങ്കിലും ജീവിതം തന്നെ താറുമാറായ അനേകം
കുടുംബങ്ങള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. നോമ്പില്‍ നമ്മെ
ബാധിച്ചിരിക്കുന്ന ഈ കൂന് മാറി അല്‍പമെങ്കിലും തലഉയര്‍ത്തി
മറ്റുള്ളവരെ കൂടി കരുതുവാന്‍ നാം ശ്രമിക്കുക. അങ്ങനെ നമ്മള്‍
നിര്‍വ്വഹിക്കുമ്പോള്‍ നിശ്ചയമായിട്ടും ദൈവത്തിന്റെ അനുഗ്രഹം
ധാരാളമായി നമുക്ക് ലഭിക്കും. എന്നാല്‍ പല അവസരങ്ങളിലും
നമ്മളിലുള്ള അനുഗ്രഹങ്ങളെ തിരിച്ചറിയുവാന്‍ നമുക്ക് പോലും
കഴിയാതെ വരുന്നു. ശിക്ഷ്യന്മാര്‍ നേടിയ അല്പം അപ്പക്കഷണങ്ങള്‍
ദൈവസന്നിധിയില്‍ ആയി സമര്‍പ്പിച്ചപ്പോള്‍ അത് അധികമായി
വര്‍ദ്ധിക്കുകയും അനേകരിലേക്കു അത് എത്തുകയും ചെയ്തു.
എത്ര ആയിരങ്ങള്‍ക്കാണ് അതുമൂലം തൃപ്തി വന്നത്.
ഈ ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുവാന്‍ നമ്മള്‍ പല
കാരണങ്ങളും കണ്ടെത്താറുണ്ട്. ചിലപ്പോള്‍ സ്വഭാവികമായി
പ്രതിബന്ധങ്ങള്‍ നമ്മുടെ ജീവിതത്തില്‍ കടന്നു വന്നേക്കാം. എന്നാല്‍
മറ്റുചിലര്‍ ഇതിനുവേണ്ടി കാരണങ്ങള്‍ തന്നെ ഉണ്ടാക്കിയെടുക്കുന്നു.
എല്ലാവരുടെയും ജീവിതം പ്രശ്‌നസങ്കീര്‍ണ്ണമാണ്, ആരും
വ്യത്യസ്തരല്ല . രാജകുടുംബത്തില്‍ പോലും ഉണ്ടായിട്ടുള്ള ഉള്ള
പ്രശ്‌നങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ലേ? ചിലര്‍
ഉത്തരവാദിത്വങ്ങളും ചുമതലകളും എല്‍ക്കുവാന്‍ ശ്രമിക്കുമ്പോള്‍
മറ്റു ചിലര്‍ ഉള്ള പദവി കൂടി ഇട്ടേച്ചു പോകുന്നു. ശാന്തമായി
നാം ചിന്തിക്കുമ്പോള്‍ സമാധാനവും അനുഗ്രഹങ്ങളും സമ്പത്തിലും
അധികാരത്തിലും അല്ല അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത് എന്ന്
നമുക്ക് മനസ്സിലാക്കാം. അത് ദൈവകൃപ എന്ന് തിരിച്ചറിയുകയും
പരിപാലിക്കുവാന്‍ നാം ശ്രമിക്കുകയും ചെയ്യുമ്പോഴാണ്
അനുഗ്രഹങ്ങള്‍ നമ്മില്‍ പൂര്‍ണമാകുന്നത്.
അന്ധകാരത്തിന്റെയും അഹങ്കാരത്തിന്റെയും കൂനുകള്‍ എല്ലാം
മാറ്റിയേ മതിയാവുകയുള്ളൂ. സ്വയം വന്നിട്ടുള്ളതും കാലങ്ങള്‍
തന്നിട്ടുള്ളതുമായ കൂനുകള്‍ കാരണം നമ്മുടെ ശിരസ്സ്
ഉയരുവാന്‍ ഇടയാകാതിരിക്കുന്നുണ്ട്. അതുകാരണം
ദൈവത്തെയോ ദൈവ സൃഷ്ടിയെയോ കാണുവാന്‍ നമുക്ക് കഴിയാതെ
പോകുന്നു. എന്നാല്‍ സൗഖ്യപ്പെടണം മാറ്റം വരണം എന്ന ചിന്ത
നമ്മളില്‍ ഉണ്ട് എങ്കില്‍ ദൈവസന്നിധിയില്‍ അതിനു
പരിഹാരവുമുണ്ട്. വേറെ ചിലര്‍ സാധാരണ പറയാറുണ്ട്
സമൂഹം ഏല്‍പ്പിച്ച ഭാരതാല്‍ എന്റെ തല താഴ്ന്നിരിക്കുന്നു എന്ന്. സ്വന്തം പ്രവര്‍ത്തികള്‍ കൊണ്ട് കുടുംബത്തിലോ
സമൂഹത്തിലോ തലയുയര്‍ത്താന്‍ കഴിയാത്തവരും ഉണ്ട്.
ഇങ്ങനെ നീണ്ടു പോകുന്ന കാരണങ്ങള്‍ നമുക്ക് ചുറ്റിലും
ഉള്ളപ്പോള്‍ അതിനു ഒരേ ഒരു പരിഹാരം മാത്രമേ
നിര്‍ദ്ദേശിക്കുവാന്‍ ഉള്ളൂ. ദൈവസന്നിധിയിലേക്ക് കടന്നുവരിക.
ദൈവമുമ്പാകെ സമര്‍പ്പിക്കുക. നിങ്ങള്‍ എന്റെ അടുത്ത് വരുവിന്‍
,നിങ്ങളുടെ ഭാരങ്ങളെ ഞാന്‍ എടുത്തു കൊള്ളാം എന്ന്
പറഞ്ഞുകൊണ്ടാണ് നമ്മെ വിളിച്ചിരിക്കുന്നത്. പാപമോ
ഭാരമോ ദുഃഖമോ രോഗമോ എന്തു തന്നെ ആയിക്കൊള്ളട്ടെ, നാം
ദൈവസന്നിധിയില്‍ ആയി സമര്‍പ്പിച്ചാല്‍ അതിനു പരിഹാരം ഉണ്ട്.
അതിനെ ഒളിച്ചോട്ടമോ സ്വയം നീതീകരണമോ സ്വയം ചികിത്സയോ
ആവശ്യമില്ല. ദൈവം നിന്റെ തോളില്‍ നിന്ന് ഭാരങ്ങളെ മാറ്റി
നിവര്‍ന്നു നില്‍ക്കുവാനും സമൂഹത്തെയും സൃഷ്ടികളെയും
ദൈവത്തെയും കാണുന്ന അനുഭവത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യുമെന്നുള്ളത്
നിശ്ചയം. ഈ നോമ്പിന്റെ അനുഷ്ഠാനങ്ങളും പ്രാര്‍ത്ഥനകളും
നമ്മെ അപ്രകാരം ഉള്ള ഒരു മോചനം തന്നു കാത്തു
പരിപാലിക്കട്ടെ. നമുക്ക് ഭാരങ്ങളും വേദനകളും എത്രമാത്രം
ഉണ്ടായാലും അത് ഡാഫൊഡില്‍ ചെടി പോലെ നമ്മളിലേക്ക്
തന്നെ ഒതുങ്ങി നമ്മള്‍ ജീവിക്കുമ്പോഴും ദൂരെ കാണുന്ന ആ
മനോഹരത്വം സമൂഹത്തില്‍ പകര്‍ന്നുകൊടുക്കുവാന്‍ നമുക്ക്
സാധിക്കട്ടെ.
ദൈവാനുഗ്രഹത്തിനു വേണ്ടി സമര്‍പ്പിക്കുന്നു
പ്രാര്‍ത്ഥനയില്‍
ഹാപ്പി ജേക്കബ് അച്ചന്‍
കടുത്ത ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ചലച്ചിത്ര താരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ആശുപത്രിയിൽ. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ നാല് ദിവസമായി സുരേഷ് ഗോപി ചികിത്സയിൽ തുടരുകയാണ്.
ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായ പാപ്പന്റെ ലൊക്കേഷനിൽ നിന്നാണ് സുരേഷ് ഗോപിയെ നേരിട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതനായ സുരേഷ് ഗോപിയുടെ രോഗം ഭേദമായതിന് ശേഷമെ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയുള്ളൂ.
അതേസമയം, ന്യൂമോണിയ ബാധ കുറഞ്ഞുവരുന്നതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്താക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലേക്ക് സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിനിടയിലാണ് അദ്ദേഹം ആശുപത്രിയിലായത്.
മലപ്പുറം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് എൻഡിഎ സ്ഥാനാർത്ഥി എപി അബ്ദുള്ളക്കുട്ടി. ബിരിയാണി ചെമ്പിൽ കഞ്ഞിവച്ചതുപോലെയാണ് എംപി സ്ഥാനത്തുനിന്ന് മാറി എംഎൽഎ സ്ഥാനത്തേക്ക് മത്സരിക്കുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ അവസ്ഥയെന്ന് അബ്ദുള്ളക്കുട്ടി പരിഹസിച്ചു.
പഴയ മലപ്പുറമല്ല ഇപ്പോൾ. കാര്യങ്ങളൊക്കെ മാറിമറിയുകയാണ്. മലപ്പുറവും മാറും എന്നാണ് പ്രതീക്ഷിക്കുന്നത്. മലപ്പുറത്തെ ഉപതെരഞ്ഞെടുപ്പ് തന്നെ അപ്രതീക്ഷിതമാണ്. എന്റെ സ്ഥാനാർത്ഥിത്വത്തേയും വേണമെങ്കിൽ അങ്ങനെ പറയാം. കുഞ്ഞാലിക്കുട്ടി കാണിച്ചത് ഒരിക്കലും ശരിയല്ല. മലപ്പുറത്ത് അനാവശ്യമായി ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കി എന്നത് പ്രധാനപ്പെട്ട ഒരു പ്രചാരണ വിഷയമാണ് അബ്ദുള്ളക്കുട്ടി പറഞ്ഞു.
നരേന്ദ്ര മോഡി രാജ്യത്ത് നടപ്പാക്കിയ വികസനമാണ് തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നതിനുള്ള കരുത്തെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പ്രതികരിച്ചു. കേരളത്തിൽ ഈ പ്രധാനപ്പെട്ട ജില്ലയിൽ വികസനം ഇതുവരെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ഭരണത്തിൽ വന്നിട്ടും കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും വന്നിട്ടില്ല എന്ന് ഇവിടെ വന്നപ്പോഴാണ് മനസിലായത്. ബിജെപി വർഗീയ പാർട്ടിയാണെന്ന ആരോപണങ്ങൾക്കുള്ള മറുപടികൂടിയാണ് മലപ്പുറത്തെ തന്റെ സ്ഥാനാർത്ഥിത്വമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു.
ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കഴക്കൂട്ടത്ത് സർപ്രൈസുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ആരായിരിക്കും സ്ഥാനാർത്ഥിയെന്ന് ചൂട് പിടിച്ച് ചർച്ചകൾ. ബിജെപിയുടെ ഏജന്റുമാർ കോടികൾ വാഗ്ദാനം ചെയ്ത് തന്നെ സമീപിച്ചതായി കോൺഗ്രസ് നേതാവും കഴക്കൂട്ടം മുൻ എംഎൽഎയുമായ എംഎ വാഹിദ് വെളിപ്പെടുത്തുകയും ചെയ്തതോടെ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ അപ്രതീക്ഷിതമായിരിക്കും എന്ന് തന്നെയാണ് കണക്കുകൂട്ടലുകൾ.
തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കാമെന്നും സംസ്ഥാനത്തെ ഏത് മണ്ഡലത്തിൽ വേണമെങ്കിലും മത്സരിപ്പിക്കാമെന്നും ഏജന്റുമാർ വാഗ്ദാനം ചെയ്തതായി വാഹിദ് സ്വകാര്യ മാധ്യമത്തോടാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കോൺഗ്രസ് നേതാക്കളെ വല വീശിപ്പിടിക്കാനായി ബിജെപി നേതാക്കൾ പ്രത്യക്ഷമായി രംഗത്തിറങ്ങുന്നില്ല. പകരം ഏജന്റുമാരെ നിയോഗിച്ചിരിക്കുകയാണെന്നും കോൺഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളെ ബിജെപി ലക്ഷ്യമിടുന്നുവെന്നും വാഹിദ് വ്യക്തമാക്കി. താൻ ബിജെപിയിലേക്കില്ല എന്നകാര്യം അറുത്തുമുറിച്ച് പറഞ്ഞതായും വാഹിദ് വെളിപ്പെടുത്തി.
‘അതൃപ്തരായ നേതാക്കളെയാണ് പ്രധാനമായും ബിജെപി ലക്ഷ്യമിടുന്നത്. ഒരിക്കൽ മാത്രമെ താൻ പാർട്ടിയ്ക്ക് എതിരെ നിന്നിട്ടുള്ളു. അത് 2001ലാണ്. അതിൽ ഇന്നും പശ്ചാത്താപമുണ്ട്. ഒരിക്കൽ കൂടി അത്തരം ഒരു അവസ്ഥയിലേക്ക് എത്താൻ ആഗ്രഹിക്കുന്നില്ല’- വാഹിദ് വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ച ശോഭ സുരേന്ദ്രനെ സംസ്ഥാന നേതൃത്വം തള്ളിയിരിക്കുകയാണ്. കോൺഗ്രസ് വിട്ടെത്തുന്ന പ്രമുഖനെ സ്ഥാനാർത്ഥിയാക്കാൻ കഴക്കൂട്ടം സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണെന്നാണ് സംസ്ഥാന നേതൃത്വം പറയുന്നത്. നേരത്തെ കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി മുരളീധരനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് കേന്ദ്രനേതൃത്വം എടുത്തത്. അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം നേതൃത്വം ഉന്നയിച്ചത്. എന്നാൽ സംസ്ഥാന നേതൃത്വം ഇക്കാര്യം തള്ളിക്കളയുകയായിരുന്നു.
ഇതിനിടെ, വാഹിദിന് പുറമെ കോൺഗ്രസ് നേതാവായ ശരത് ചന്ദ്രപ്രസാദിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ ബിജെപി നടത്തുന്നുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ ഇദ്ദേഹം തള്ളിയിട്ടുണ്ട്. ”ഒരു നേതാവിന്റെയും ബഹുമാന്യരായ പിതാക്കന്‍മാരെ കണ്ട് കോണ്‍ഗ്രസായ ആളല്ല താന്‍. മഹാത്മാ ഗാന്ധി തന്റെ വികാരമാണ്. ഇന്ദിരാ ഗന്ധി പ്രചോദനവും കെ കരുണാകരന്‍ രാഷ്ട്രീയ ഗുരുവുമാണ്. അവരുടെ ചിന്തയാണ് തന്റെ ഹൃദയത്തിലുള്ളത്. ആര് പോയാലും അവസാനം വരെ തന്റെ ചോര ജീവന്‍തുടിക്കുന്ന കോണ്‍ഗ്രസാണ്. ശരീരത്തില്‍ വാരികുന്തം കുത്തിയിറക്കിയപ്പോഴും താന്‍ വിളിച്ചത് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്, കെ എസ് യു സിന്ദാബാദ്” എന്നാണെന്നും ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.