Latest News

ഹരിഗോവിന്ദ് താമരശ്ശേരി

ലണ്ടൻ മാരത്തോണിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ ഇവന്റ് കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ഇവന്റായി നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റർ പ്രതികൂല കാലവസ്ഥയെ മറികടന്നു വിജയകരമായി ഓടി അതിലൂടെ സമാഹരിച്ച £2065 പൗണ്ട് ആശുപത്രി അധികൃതർക്ക് കൈമാറി യുകെ മലയാളികൾക്ക് ഒരിക്കൽ കൂടി മാതൃക ആയിരിക്കുകയാണ് ശ്രീ അശോക് കുമാർ.

നവംബർ ഒന്നിന് രാവിലെ 11 മണിക്ക് വുഡ്ക്രോഫ്റ്റ് റോഡിലുള്ള ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിൽ നിന്നും ആരംഭിച്ചു മെടോവ്യൂ, കിംഗ്സ്വുഡ്‌ അവന്യു, ലണ്ടൻ റോഡ്, മെയ്ഡേ റോഡ് വഴി ഹോസ്പിറ്റലിനു ചുറ്റും 10 കിലോമീറ്റർ ദൂരം 1 മണിക്കൂർ 6 മിനിട്ടുകൊണ്ടാണ് ശ്രീ അശോക് കുമാർ ഓടി പൂർത്തിയാക്കിയത്. വൈറ്റാലിറ്റി 10 കിലോമീറ്റർ വെർച്വൽ റണ്ണിലൂടെ സമാഹരിച്ച £2065 പൗണ്ട് ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നിർവഹിക്കുന്ന നിസ്തുലമായ പ്രവർത്തനങ്ങൾ മുൻനിർത്തി ഹോസ്പിറ്റലിലെ മുഴുവൻ ജീവനക്കാരോടുമുള്ള ആദരസൂചകമായി ചീഫ് എക്സിക്യൂട്ടീവ് മാത്യു കെർഷോവിനു കൈമാറി.

2014-ലെ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച ശ്രീ അശോക് കുമാർ ആറ് വർഷം കൊണ്ട് ഒൻപത് മേജർ മാരത്തോൺ പൂർത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്-മാരത്തോണുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അർഹനായ ശ്രീ അശോക് കുമാർ, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളിൽ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്.

വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ റണ്ണിങ് ഇവന്റിൽ പങ്കെടുത്ത എല്ലാവരോടും, സംഭാവന നൽകിയ എല്ലാ സഹൃദയരോടുമുള്ള നന്ദി ശ്രീ അശോക് കുമാർ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അവശ്യ മെഡിക്കൽ വസ്തുക്കളുടെ വില സംസ്ഥാന സർക്കാർ പുതുക്കി നിശ്ചയിച്ചു.

ഇതുപ്രകാരം പിപിഇ കിറ്റിന് പരമാവധി 273 രൂപ മാത്രമേ ഈടാക്കാൻ സാധിക്കു. എൻ 95 മാസ്‌കിന് 22 രൂപയും സർജിക്കൽ മാസ്‌കിന് 3.90 രൂപയുമാക്കി സർക്കാർ വിലനിശ്ചയിച്ചു.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സുപ്രധാനമായ സാനിറ്റൈസറും വിലനിയന്ത്രണ പട്ടികയിൽ കൊണ്ടുവന്നു. ഇതുപ്രകാരം അരലിറ്റർ സാനിറ്റൈസറിന് പരമാവധി 192 രൂപയെ ഈടാക്കാനാകൂ.

വിലവിവര പട്ടിക:

∙ പിപിഇ കിറ്റ്– 273രൂപ

∙ എൻ95 മാസ്ക്– 22രൂപ

∙ ട്രിപ്പിൾ ലെയർ മാസ്ക്– 3.90രൂപ

∙ ഫേസ് ഷീൽഡ്– 21രൂപ

∙ ഏപ്രൺ– 12 രൂപ

∙ സർജിക്കൽ ഗൗൺ– 65രൂപ

∙ പരിശോധനാ ഗ്ലൗസ്– 5.75രൂപ

∙ സാനിറ്റൈസർ (500 മില്ലി)– 192രൂപ

∙ സാനിറ്റൈസർ (200 മില്ലി) – 98രൂപ

∙ സാനിറ്റൈസർ (100 മില്ലി) – 55രൂപ

∙ എൻആർബി മാസ്ക്– 80രൂപ

∙ ഓക്സിജൻ മാസ്ക്– 54രൂപ

∙ ഹ്യുമിഡിഫയറുള്ള ഫ്ലോമീറ്ററിന് –1520രൂപ

∙ ഫിംഗർടിപ് പൾസ് ഓക്സീമീറ്റർ–1500രൂപ

തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചെല്ലാനം, വൈപ്പിന്‍, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കല്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളിലാണ് കടലാക്രമണം ദുരിതമാകുന്നത്.

ചെല്ലാനത്ത് കടലാക്രമണം അതിരൂക്ഷമാണ്. പ്രദേശത്തെ ഭൂരിഭാഗം വീടുകളും വെള്ളത്തിലായി. നിരവധി വീടുകള്‍ തകര്‍ന്നു. ചെല്ലാനം പഞ്ചായത്തിലെ കമ്പനിപ്പടി,ബസാര്‍ അടക്കം ഭുരിഭാഗം പ്രദേശങ്ങളിലും കടലാക്രമണം ശക്തമായാണ് തുടരുന്നത്. വീടുകളും മതിലുകളും തകര്‍ന്നു.

കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തുടരുന്ന മഴ വലിയ ദുരിതമാണ് തീരദേശവാസികള്‍ക്കുണ്ടാക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ ശക്തമായ കടലാക്രമണത്തില്‍ തീരദേശമേഖലയില്‍ നിന്ന് പുറത്ത് എത്താന്‍ ഏറെ പ്രയാസപ്പെട്ടു. പ്രദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്.

വെള്ളപ്പൊക്ക സാധ്യതയും കടലാക്രമണവും കിഴക്കൻ മേഖലകളിൽ മലയിടിച്ചിൽ സാദ്ധ്യതയും കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യവും നേരിടുവാൻ ആശുപത്രികൾ സജ്ജമായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

ഗായിക അമൃത സുരേഷിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ബാല. അമൃതയുടെയും ബാലയുടെ മകള്‍ അവന്തികയ്ക്ക് കോവിഡ് പൊസിറ്റീവാണെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതോടെയാണ് ഗായിക നടനെതിരെ രംഗത്തെത്തിയത്. ബാല തന്നെയാണ് മകള്‍ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചത് എന്നായിരുന്നു വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ മാധ്യമം പറഞ്ഞത്.

സ്വന്തം അമ്മയും ഇങ്ങനെ ഒരു അവസ്ഥയില്‍ ഇരിക്കുമ്പോള്‍ ഉത്കണ്ഠ കൊണ്ടാണ് വിളിച്ചത്. എന്നാല്‍ താന്‍ ചോദിച്ചതിനുള്ള ഉത്തരം മാത്രം അമൃത തന്നില്ല എന്നാണ് ബാല പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. തനിക്ക് ഉത്തരം തന്നിരുന്നുവെങ്കില്‍ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ആവശ്യമില്ല, ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല എന്ന് ബാല പറയുന്നു.

ബാലയുടെ വാക്കുകള്‍:

ആദ്യമേ വലിയ നന്ദി പറയുന്നു. എന്നെ സ്‌നേഹിക്കുന്നവരെല്ലാം പ്രാര്‍ത്ഥിച്ചു. ഞാന്‍ ഇപ്പോള്‍ ചെന്നൈയിലാണ്. അമ്മ സുഖമായി വരുന്നു. നാലഞ്ച് ദിവസമായി എന്റെ മനസ്സ് എന്റെ കൂടിയില്ലായിരുന്നു. കുറച്ച് ഗുരുതരമായിരുന്നു. ദൈവം സഹായിച്ച് ഞാന്‍ ഇവിടെയെത്തി. ഇന്നലെയും ഇന്നുമായി സുഖമായി വരികയാണ്. പ്രാര്‍ഥിച്ച എല്ലാവര്‍ക്കും നന്ദി. രണ്ട് കാര്യം ഞാന്‍ തിരുത്തി പറയേണ്ടതുണ്ട്.

നമ്മള്‍ സ്‌നേഹിക്കുന്നവര്‍, അവര്‍ക്ക് ഒരു പ്രശ്‌നം വരുമ്പോള്‍, അത് ഗുരുതരമാകുമ്പോള്‍ നമ്മള്‍ അടുത്തുണ്ടെങ്കിലും ഭയങ്കര ടെന്‍ഷനുണ്ടാകും. അതുപോലെ തന്നെ നമ്മള്‍ സ്‌നേഹിക്കുന്നവര്‍ക്ക് ഒരു പ്രശ്‌നം വന്നെന്നറിയുമ്പോള്‍, അവര്‍ക്ക് എന്തെങ്കിലും പറ്റിയെന്നറിയുമ്പോള്‍ അവര്‍ നമ്മുടെ അടുത്തില്ലാത്തപ്പോഴുള്ള അവസ്ഥ അതിലും കൂടുതല്‍ ടെന്‍ഷനുള്ളതായിരിക്കും.

ഇത് രണ്ടും ഒരേ സമയത്ത് ഞാന്‍ അനുഭവിച്ചു. ആ സമയത്ത് കുറെ ചര്‍ച്ചകളൊക്കെ വന്നിരുന്നു. ആത്മാര്‍ഥമായി ഒരു കാര്യം ചിന്തിച്ചു നോക്കൂ. ഒരു കാര്യം സിമ്പിളാണ്. ഏറെ ഉത്കണ്ഠ ഫോണില്‍ വിളിച്ച് ഒരു കാര്യം ചോദിക്കുമ്പോള്‍ ഉത്തരം വ്യക്തമായി പറഞ്ഞിരുന്നുവെങ്കില്‍ മീഡിയയുടെ അടുത്ത് സംസാരിക്കാനോ പബ്ലിസിറ്റി നേടാനെന്നോ എന്നൊന്നും പറയേണ്ട ഒരു ആവശ്യവുമില്ല. ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും ഇടേണ്ട ആവശ്യമേയില്ല.

ഒരു ഉത്കണ്ഠ, സ്‌നേഹം കൊണ്ട് ഒരു വ്യക്തി വിളിക്കുമ്പോള്‍ ലാഗ് ചെയ്ത് ഉത്തരം മാത്രം പറയാതെ നീട്ടി കൊണ്ടു പോയതാണ് പ്രശ്‌നമായത്. ആ വ്യക്തി സ്വന്തം അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥയിലായിരിക്കുന്ന സമയത്താണ് വിളിക്കുന്നത്, മനസ് വിഷമിച്ച അവസ്ഥയിലാണ്, അവസാനം പൊട്ടിത്തെറിച്ചു. അതൊരു സ്‌നേഹത്തിന്റെ വെളിപാടായിട്ട് എടുക്കുന്നവരെടുക്കട്ടെ. കൂടുതല്‍ വിശദീകരിക്കുന്നില്ല.

ഇന്ന് എറണാകുളത്ത് 38 ശതമാനമായാണ് കൊവിഡ് രോഗ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. പാലാരിവട്ടത്ത് എനിക്കൊരു ഫ്‌ളാറ്റുണ്ട്. അതിന് പുറകില്‍ ഉള്ള 47 വയസ്സുള്ള ചേട്ടന് സുഖമായി തുടങ്ങിയതായാണ് മിനിഞ്ഞാന്ന് അറിഞ്ഞത്. ഇന്ന് രാവിലെ മരിച്ച വാര്‍ത്തയാണ് അറിഞ്ഞത്. ഈ കൊറോണ എന്താണ് എന്ന് നമുക്ക് വ്യക്തമായി മനസ്സിലാകുന്നില്ല. പക്ഷേ മനുഷ്യത്വം, സ്‌നേഹം അത് മനസ്സിലാക്കണം.

ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നില്‍ക്കണം. എന്റെ ഏറ്റവും വലിയ ശത്രുവിനുപോലും കൊറോണ വരാതെയിരിക്കട്ടെയെന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു. എല്ലാ വിഷമങ്ങളും ദൈവത്തോട് പറയുക, ഈ സമയം അതാണ് വേണ്ടത്, ബാക്കിയുള്ള കാര്യങ്ങള്‍ മറക്കാം, നല്ല രീതിയില്‍ ചിന്തിക്കാം, സ്‌നേഹമെന്തെന്ന് മനസ്സിലാക്കുക, പ്രാര്‍ഥിച്ച ഏവര്‍ക്കും നന്ദി, അമ്മ അത്ഭുതകരമായി രക്ഷപ്പെട്ടിരിക്കുയാണ്.

ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിൽ എത്തിച്ചു. കേന്ദ്ര സർക്കാർ പ്രതിനിധികളും ഇസ്രായേൽ എംബസി അധികൃതരും ചേർന്ന് ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡല്‍ഹിയിൽ എത്തിച്ചത്. ഉച്ചയോടെ മൃതദേഹം സ്വദേശമായ ഇടുക്കിയിലെത്തിക്കും.

കഴിഞ്ഞ ദിവസമാണ് ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഹമാസ് ഷെല്ലാക്രമണത്തിൽ ഇടുക്കി അടിമാലി കീരിത്തോട് സ്വദേനിശി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം വൈകിട്ട് 6.30 നാണ് സംഭവം.

ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്‍റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാൻ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകൾ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി അധികൃതർ ഇസ്രായേൽ സർക്കാരിന് കൈമാറിയിരുന്നു.

മട്ടാഞ്ചേരിയില്‍ ഭിന്നശേഷിക്കാരനായ മകനെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. മകനെ വടികൊണ്ട് അടിച്ചും തലകുത്തനെ നിര്‍ത്തി മര്‍ദ്ദിക്കുന്നതുമാണ് ദൃശ്യങ്ങള്‍. ഇതുകൂടാതെ അടിയേറ്റ് നിലത്തുവീണ മകനെ നിലത്തിട്ടു തന്നെ ചവിട്ടി കൂട്ടുന്നതും വീഡിയോയില്‍ കാണാം.

അതേസമയം, ക്രൂരത വീട്ടുകാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവരെയെല്ലാം തള്ളിമാറ്റിയാണ് പിതാവ് അതിക്രൂരമായി മര്‍ദ്ദിക്കുന്നത്. ദൃശ്യങ്ങള്‍ പുറത്തെത്തിയതിനു പിന്നാലെ പിതാവ് സുധീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിനെട്ടു വയസ്സുള്ള കുട്ടിക്കാണ് ക്രൂരമര്‍ദനം ഏറ്റത്. തളര്‍ന്നുവീണ് കിടക്കുന്ന കുട്ടിയെ എഴുന്നേല്‍പ്പിച്ച് വീണ്ടും സുധീര്‍ മര്‍ദ്ദിക്കുന്നുണ്ട്.

ഭിന്നശേഷിക്കാരനായ കുട്ടിയെ പിതാവ് നിരന്തരം മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. കുട്ടി മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചിരുന്നതാണ് മൃഗീയപീഡനത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അമ്മയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തും.

ചെറിയ വേഷങ്ങളിലെങ്കിലും ശക്തമായ പ്രകടനങ്ങൾ കൊണ്ട് പ്രേക്ഷകരുടെ ഹൃദങ്ങളിൽ കയറിക്കൂടിയ നടിയാണ് ദിവ്യ പ്രഭ. ടേക്ക് ഓഫ് എന്ന സിനിമയിലെ ജിൻസി എന്ന കഥാപാത്രമാണ് ദിവ്യപ്രഭയെ ശ്രദ്ധേയാക്കുന്നത്. പിന്നീട് കമ്മാര സംഭവം, നോൺസെൻസ്, പ്രതി പൂവൻ കോഴി, തമാശ എന്നി സിനിമകളിലെ വേഷങ്ങൾ ഒരു നടിയെന്ന നിലയിൽ ദിവ്യയെ അടയാളപ്പെടുത്തി. അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴൽ എന്ന സിനിമയിലാണ് ദിവ്യ പ്രഭ അവസാനമായി അഭിനയിച്ചത്.

സീരിയലുകളുടെ ലോകത്തും ദിവ്യ പ്രഭ തിളങ്ങിയിരുന്നു.സംസ്ഥാന ടെലിവിഷൻ അവാർഡ്സ് അടക്കം നേടിയ ഒരാളാണ് ദിവ്യ പ്രഭ. മാലിക് എന്ന സിനിമയാണ് താരത്തിന്റെതായി അടുത്ത് പുറത്തിറങ്ങാനുള്ളത്. സോഷ്യൽ മീഡിയയിലും സജീവമാണ് ദിവ്യ. തന്റെ ചിത്രങ്ങളും വീഡിയോകളും താരം ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്.

നാടക രംഗത്തും തന്റെ സാനിധ്യമറിച്ച ഒരാളാണ് ദിവ്യ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ ദിവ്യ പോസ്റ്റ്‌ ചെയ്ത ഒരു വീഡിയോ ശ്രദ്ധേയമാണ്. തന്റെ ഒരു ഡാൻസ് വീഡിയോയാണ് ദിവ്യ പ്രഭ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇത് എന്റെ വ്യായാമം ചെയ്യുന്ന രീതി എന്ന ക്യാപ്‌ഷനോടെയാണ് ഇൻസ്റ്റാഗ്രാമിൽ താരം ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്‌ബോസ് സീസൺ മൂന്നിലെ മത്സരാർത്ഥിയായ ടിമ്പൽ ബാലിന്റെ പിതാവ് മരണപ്പെട്ടത് ബിഗ്‌ബോസ് മത്സരാർത്ഥിയും റേഡിയോ ജോക്കിയുമായ കിടിലൻ ഫിറോസ് കാരണമാണെന്ന് ആരോപിച്ച് ടിമ്പൽ ബാലിന്റെ മാതാവ് രംഗത്ത്. ബിഗ്‌ബോസ് വീട്ടിൽ വച്ച് നാട്ടുകൂട്ടം എന്ന ടാസ്കിനിടയിൽ കിടിലൻ ഫിറോസ് ടിമ്പൽ ബാലിന്റെ രോഗത്തെകുറിച്ചുള്ള പരാമർശം നടത്തിയത് വിവാദമായിരുന്നു. ഈ എപ്പിസോഡ് കണ്ടതിന് ശേഷമാണ് പിതാവിന് ഹൃദയാഘാതം സംഭവിച്ചതെന്നും ടിമ്പൽ ബാലിന്റെ മാതാവ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

പിതാവിന്റെ മരണവിവരം അറിഞ്ഞ ടിമ്പൽ ബിഗ്‌ബോസിൽ നിന്നും പുറത്ത് പോകുകയും. വീണ്ടും തിരിച്ച് വരികയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസമാണ് ടിമ്പൽ ബാൽ ബിഗ്‌ബോസ് വീട്ടിൽ തിരിച്ചെത്തിയത് ഇതിന് പിന്നാലെയാണ് കിടിലൻ ഫിറോസിനെതിരെ ആരോപണവുമായി ടിമ്പലിന്റെ മാതാവ് രംഗത്തെത്തിയത്. നീയൊരു കൊലപാതകി ആണെന്നും കൊലപാതകം ചെയ്തിട്ട് നീ വിന്നർ ആയിട്ട് അതെവിടെ കൊണ്ട് വയ്ക്കുമെന്നും ടിമ്പലിന്റെ മാതാവ് ചോദിക്കുന്നു. ടിമ്പലിന്റെ പിതാവിന് ഹാർട്ടിന് പ്രോബ്ലം ഇല്ലായിരുന്നെന്നും. അവർ പറയുന്നു.

അതേസമയം ടിമ്പലിനെ പിന്തുണച്ചും വിമർശിച്ചും ആളുകൾ രംഗത്തെത്തി. ബിഗ്‌ബോസ് മെന്റൽ ടോർച്ചർ നേരിടേണ്ടി വരുന്ന പ്രോഗ്രാം ആണെന്നും അതിന്റെ പേരിൽ പിതാവ് മരണപെട്ടു എന്ന് പറയുന്നത് സിമ്പതി നേടാനുള്ളനീക്കമാണെന്നും ആളുകൾ പറയുന്നു. ഒരു മത്സരത്തിന്റെ പേരിൽ ഒരാളുടെ കുടുംബം തകർക്കരുതെന്നും ആളുകൾ പറയുന്നു.

കാൻസർ അതിജീവന പോരാളി നന്ദു മഹാദേവ അന്തരിച്ചു. 27വയസായിരുന്നു.തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ്. കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം.

‘അതിജീവനം” കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു. കാൻസർ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം.തന്റെ രോഗത്തെക്കുറിച്ചും, ചികിത്സയെക്കുറിച്ചുമൊക്കെ നന്ദു സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

രോഗത്തെ ചിരിയോടെ നേരിട്ട് ക്യാന്‍സറിനെതിരായ പോരാട്ടത്തില്‍ നിരവധി പേര്‍ക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.

അവസാന ദിവസങ്ങളില്‍ നന്ദുവിന്റെ ശ്വാസകോശത്തെയും ക്യാന്‍സര്‍ ബാധിച്ചിരുന്നു.

ഡെന്മാർക്കിലെ ലോലാൻഡിൽ നിന്നും കണ്ടെടുത്ത ച്യൂയിങ്ഗത്തിൽ നിന്നും അതുപയോഗിച്ചയാളുടെ ജെന്റർ, പ്രായം, ഭക്ഷണ-ജീവിതരീതികൾ കണ്ടെടുത്ത് നരവംശ ശാസ്ത്രജ്ഞർ.

രണ്ടര സെന്റിമീറ്ററോളം നീളവും ഏതാണ്ട് അതിനടുത്ത് വീതിയും കനവുമുള്ള ഒരു ഖരവസ്തു പരിശോധിച്ചപ്പോൾ ശിലായുഗത്തിൽ ചവച്ചു തുപ്പിയ ബിർച്ച് മരത്തിന്റെ കറയാണെന്നു മനസ്സിലായി. ആദിമനുഷ്യർ മരവും കല്ലും ചേർത്തോട്ടിച്ച് ആയുധങ്ങളുണ്ടാക്കാൻ ഇത് ഉപയോഗിച്ചിരുന്നു മാത്രമല്ല ച്യൂയിങ്ഗമ്മായും ഇതുപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. ആന്റി സെപ്റ്റിക്ക് ഗുണമുള്ള ഈ വസ്തു പല്ലുവേദന മാറാനായോ മറ്റോ ഉപയോഗിച്ചിരുന്നിരിക്കാം എന്നാണ് കരുതുന്നത്.

ആന്റി സെപ്റ്റിക്ക് ഗുണവും ജലപ്രതിരോധശേഷിയുമാണ് അതിൽ ഡിഎൻഎ നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെടാൻ കാരണം. ‘അസ്ഥിയിൽ നിന്നല്ലാതെ മറ്റേതെങ്കിലും ശേഷിപ്പിൽ നിന്നും ഒരു മനുഷ്യന്റെ പൂർണ്ണ ജനിതകഘടന ലഭിക്കുന്നത് അപൂർവ്വമാണ്. ഇത് ഒരതിശയം തന്നെയായിരുന്നു.’ ഗവേഷണത്തിന് നേതൃത്വം നൽകിയ കോപ്പൻ ഹേഗൻ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ഹാന്നിസ്‌ ഷ്രോഡർ പറഞ്ഞു.

ഡിഎൻഎ അപഗ്രഥനത്തിൽ അത് മദ്ധ്യയൂറോപ്പിലെ സ്കാന്ഡിനേവിയൻ അല്ലാത്ത ഇരുണ്ടനിറവും ഇരുണ്ടമുടിയും നീല കണ്ണുകളുമുള്ള പെൺകുട്ടിയാണെന്നു കണ്ടെത്തി. ഹെയ്സൽ കുരുക്കളും താറാവിറച്ചിയും കഴിച്ചിരുന്ന അവൾ വേട്ടക്കാരുടെ സമൂഹത്തിൽപ്പെട്ട കുട്ടിയാണെന്നും മനസ്സിലായി.

മെസോലിത്തിക് (പ്രാചീനശിലായുഗത്തിനും നവശിലായുഗത്തിനും മധ്യത്തിലുള്ള) യൂറോപ്പിലെ ശരീരഘടനയുമായി വളരെ സാമ്യമുള്ള അവൾക്ക് ഇന്നത്തെ സ്‌പെയിൻ, ബെൽജിയം വംശങ്ങളുമായി ജനിതകബന്ധമുണ്ട്. ഹിമയുഗത്തിനു ശേഷം സ്കാന്ഡിനേവിയൻ പ്രദേശത്ത് 12,000 കൊല്ലത്തിനും 11,000 കൊല്ലത്തിനും ഇടയിൽ രണ്ടു ജനവർഗ്ഗങ്ങൾ എത്തിച്ചേർന്നിട്ടുണ്ട് എന്ന കണ്ടെത്തലിനെ സാധൂകരിക്കുന്നതാണ് ഈ ശേഷിപ്പും.

കാർഷികവൃത്തി ചെയ്യുന്ന ജനതയുടെ പ്രത്യേകതകൾ അവളിൽ കണ്ടില്ലെങ്കിലും ആ പ്രദേശത്ത് കൃഷി തുടങ്ങിയിരുന്നതായി മറ്റു തെളിവുകളുണ്ട്. സ്കാന്ഡിനേവിയൻ കർഷകരിൽ നിന്നും വ്യതിരിക്തമായി പടിഞ്ഞാറുനിന്നും കുടിയേറിയ വേട്ടക്കാരിൽ പെട്ടവളാണ് പെൺകുട്ടി. ടോം ബയോർക്ക്‌ലൻഡ് എന്ന ചിത്രകാരൻ വരച്ച ഇല്ലസ്സ്ട്രേഷനാണ് ലേഖനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

കൂടാതെ പല്ലിൽ ജീവിക്കുന്ന ബാക്ടീരിയ, സ്റെപ്റ്റോ കോക്കസ് ന്യൂമോണിയ ഇതേക്കുറിച്ചും തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഇത്തരം ചവയ്ക്കുന്ന വസ്തുക്കൾ പ്രാചീനരുടെ അസ്ഥി, പല്ലുകൾ, രോഗങ്ങൾ ഇവയെക്കുറിച്ചെല്ലാം അറിവുതരാൻ കഴിയുന്ന സ്രോതസ്സുകളാണെന്ന് മോളിക്യൂലാർ ആർക്കിയോളജിസ്റ് ആൻഡേർസ് ഗോഥർസ്‌ട്രോംസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved