പ്രെസ്റ്റൺ :. കഴിഞ്ഞ ദിവസം അന്തരിച്ച ലണ്ടനിലെ പ്രമുഖ വ്യവസായിയും, പൊതുപ്രവർത്തകനും, ഇന്ത്യൻഹൈക്കമ്മീഷൻ മുൻ ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ. തെക്കുംമുറി ഹരിദാസിന്റെ നിര്യാണത്തിൽ ദുഃഖം രേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. യുകെയിലെ മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിഎക്കാലവും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഒരു തികഞ്ഞ മനുഷ്യസ്നേഹിയും, യുകെ മലയാളികളുടെ സുഹൃത്തും, മാർഗ്ഗദർശിയും ആയിരുന്ന ഒരു മഹദ് വ്യക്തിത്വമായിരുന്നു ശ്രീ.തെക്കുംമുറി ഹരിദാസ് എന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുസ്മരിച്ചു. മാനവികതയ്ക്കും മനുഷ്യസ്നേഹത്തിനും വലിയപ്രാധാന്യം കൽപ്പിച്ച് പൊതുപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ശ്രീ ഹരിദാസിന്റെ നിര്യാണം മാലയാളി സമൂഹത്തിനൊന്നകെ വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്ന് രൂപതാകേന്ദ്രത്തിൽ നിന്നും പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ രൂപതാദ്ധ്യക്ഷൻ അറിയിച്ചു.
ലണ്ടനിലും യുകെയിലുമായി എത്തുന്ന നിരവധി പേർക്ക് അവരുടെ പ്രതിസന്ധികളിൽ ആശ്രയമായി നിലകൊണ്ട ശ്രീ ഹരിദാസ് ജീവകാരുണ്യ പ്രവർത്തനത്തോടൊപ്പം കലാ സാംസ്കാരിക രംഗങ്ങളിലും തന്റേതായ സംഭാവനകൾ നൽകി കടന്നുപോയ വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിൽ ദുഖാർത്തരായ കുടുംബംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അനുശോചനം അറിയിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നതായി രൂപതാകേന്ദ്രത്തിൽ നിന്ന് അറിയിച്ചു.
കൊളംബോ: സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ശ്രീലങ്കൻ നാവികസേന 54 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അഞ്ച് മത്സ്യബന്ധന യാനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
ബുധനാഴ്ച വടക്ക്, വടക്കുകിഴക്കൻ തീരത്തുനിന്നാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. ശ്രീലങ്കൻ സമുദ്രാതിർത്തിയിലെ അനധികൃത മത്സ്യബന്ധനം തടയുന്നതിന് പതിവായി പട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ലങ്കൻ നാവികസേന അറിയിച്ചു.
പ്രാദേശിക മത്സ്യബന്ധന സമൂഹത്തെയും മത്സ്യവിഭവങ്ങളുടെ ലഭ്യതയേയും പരിഗണിച്ചാണ് ശ്രീലങ്കൻ സമുദ്രത്തിൽ വിദേശ മത്സ്യത്തൊഴിലാളികളെ നിരോധിച്ചിരിക്കുന്നതെന്നും നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
ട്രംപിന്റെ ഇഷ്ട വിമാനം കട്ടപ്പുറത്ത്! ന്യൂയോര്‍ക്കിലെ ഓറഞ്ച് കൗണ്ടി എയര്‍ പോര്‍ട്ട് റാംപിലാണ് ഇപ്പോൾ വിമാനമുള്ളത്. 2010 ല്‍ പോള്‍ അലനില്‍ നിന്നാണ് ഡോണള്‍ഡ് ട്രംപ് ഈ ബോയിംഗ് 757 വിമാനം വാങ്ങിയത്. 228 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്ന ഈ വിമാനം ട്രംപ് പുതുക്കിപ്പണിത് 43 പേര്‍ക്ക് യാത്ര ചെയ്യാവുന്നതാക്കി മാറ്റി.
കിടപ്പുമുറി, ഭക്ഷണശാല, ഗെസ്റ്റ് സ്യൂട്ട്, ഡൈനിങ് റൂം, വിഐപി ഏരിയ, ഗാലറി എന്നിങ്ങനെ വിമാനം പരിഷ്കരിച്ചു. ഇരിപ്പിടങ്ങളിലെ ഹെഡ്റെസ്റ്റിൽ 24 കാരറ്റ് സ്വര്‍ണത്തില്‍ കുടുംബ ചിഹ്നം പതിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ പറക്കുന്നതിന് ഏതാണ്ട് 15,000 ഡോളര്‍ (10 ലക്ഷം രൂപ) മുതല്‍ 18,000 ഡോളര്‍ (13 ലക്ഷം രൂപ) വരെയാണ് ചെലവ്.
തിയറ്ററുകളിൽ വൻ വിജയമായിരുന്ന ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ ട്രെയിലർ റിലീസ് ചെയ്തു. ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത കാലങ്ങളും വ്യത്യസ്ത രൂപങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ നായിക. മെയ് 13ന് മാലിക് തീയേറ്ററുകളിലെത്തും.
ഫഹദിനും നിമിഷയ്ക്കും പുറമേ ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനയ് ഫോർട്ട് ചന്തു നാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. മഹേഷ് നാരായണൻ തന്നെയാണ് മാലിക്കിന്റെ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാം സംഗീതവും സാനു ജോൺ വർഗീസ് ഛായാഗ്രഹണവും നിർവഹിക്കുന്നു.
27 കോടിയോളം മുതൽമുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമിക്കുന്നത്. ബാഹുബലി സ്റ്റണ്ട് ഡയറക്ടർ ആയിരുന്ന ലീ വിറ്റേക്കറാണ് ചിത്രത്തിന്റെ സംഘട്ടനം ഒരുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മധ്യകേരളത്തിൽ കനത്ത കാറ്റും മഴയും. എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളി ശക്തമായ മഴയിലും കാറ്റിലും മധ്യകേരളത്തിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. വൈകിട്ട് അരമണിക്കൂറോളം നീണ്ട ശക്തമായ കാറ്റും മഴയുമാണ് കൊച്ചി നഗരത്തിൽ അനുഭവപ്പെട്ടത്. നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തു. ആലുവ അടക്കം പല സ്ഥലത്തും മരങ്ങൾ വീണ് ഗതാഗതം തടസ്സപ്പെട്ടു.
മരം ഒടിഞ്ഞു വീണ് കൊച്ചിയിൽ രണ്ട് യുവാക്കൾക്ക് പരുക്കേറ്റു. കൊച്ചി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് മരം ഒടിഞ്ഞു വീണത്. മധുര സ്വദേശികളായ അരുൺ, കതിർ എന്നിവർ മരത്തിനടിയിൽപ്പെട്ടു. ഇതിൽ അരുൺ എന്ന യുവാവിന്റെ കാലിന് ഗുരുതര പരുക്കേറ്റു. കതിരിന്റെ പരിക്ക് നിസാരമാണ്.
എറണാകുളം ജില്ലയുടെ മലയോര ഗ്രാമങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. മേയ്ക്കലടി ലക്ഷം വീട് കോളനിയിൽ അഞ്ച് വീടുകൾ ഭാഗീകമായി തകർന്നു. റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് പലയിടത്തും ട്രെയിൻ ഗതാഗതവും തടസ്സപ്പെട്ടു. ആലുവയിലെ ഗസ്റ്റ് ഹൗസ് കോംപൗണ്ടിലെ കെട്ടികൾക്ക് മുകളിലേക്കും മരം ഒടിഞ്ഞു വീണു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു പാകിസ്ഥാന്‍ ദിനപത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വാര്‍ത്തയോട് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
പാക് ദിനപത്രമായ ‘ജാംഗി’ലാണ് റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. ഇരുരാജ്യങ്ങളും തമ്മില്‍ 6 ദിവസം നീളുന്ന, മൂന്ന് ടി20കള്‍ അടങ്ങിയ പരമ്പര കളിച്ചേക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാധ്യമ വാര്‍ത്തകള്‍ ആദ്യം പാക് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ നിരസിച്ചെങ്കിലും, തങ്ങളോട് തയ്യാറായിരിക്കാന്‍ നിര്‍ദേശം വന്നതായി പിന്നീട് പ്രതികരിച്ചു.
2013ലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അവസാന പരമ്പര നടന്നത്. അന്ന് ഇന്ത്യയായിരുന്നു പരമ്പരയ്ക്ക് വേദിയായത്. ഇന്ത്യയും പാകിസ്ഥാനും കളിക്കാനിറങ്ങുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പവും അകല്‍ച്ചയുമെല്ലാം കളിക്കളത്തിലും പ്രതിഫലിക്കാറുണ്ട്. അത്രമേല്‍ ആവേശമാണ് ഇന്ത്യ-പാക് പോര് ക്രിക്കറ്റ് ലോകത്ത് സൃഷ്ടിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള അകച്ച കളിക്കളത്തിലും തുടരുകയാണ്. ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇരുരാജ്യങ്ങളും നേര്‍ക്കുനേര്‍ വരുന്നത്. ഈ വര്‍ഷത്തെ മത്സര ഷെഡ്യൂള്‍ അനുസരിച്ച് ജൂലൈ മാസമാണ് ഇന്ത്യന്‍ ടീമിന് പരമ്പരകളില്ലാത്തത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ജൂലൈ മാസമാകും ഇന്ത്യ-പാക് പോരാട്ടത്തിന് സാദ്ധ്യത.
ലോകത്തിലെ ഏറ്റവും തിരക്കുള്ള കപ്പൽച്ചാലുകളിലൊന്നും മനുഷ്യനിർമ്മിത പാതയുമായ സൂയസ് കനാലിൽ ഇരുപതിനായിരം ടൺ ഭാരവുമായി 400 മീറ്റർ നീളമുള്ള കണ്ടൈനർ കപ്പൽ കുടുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സാമ്പത്തികവിദഗ്ധർ മുന്നറിയിപ്പു തരുന്നു.
ഒരു ദിവസത്തിന് ശേഷവും ടഗ്ഗർ കപ്പലുകള്‍ ഉപയോഗിച്ച് ഇതിനെ ചലിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ചൈനയിൽ നിന്നും നെതർലാൻഡ്സിലേക്ക് ചരക്കുമായി പോകുകയായിരുന്ന പനാമയിൽ രജിസ്റ്റർ ചെയ്ത ‘എം വി എവർ ഗ്രീൻ’ എന്ന തയ് വാൻ കപ്പലാണ് കുടുങ്ങിയത്.
കോവിഡ് ആഘാതമേൽപ്പിച്ച വ്യാപാരരംഗത്തെ തകർച്ചയിൽ നിന്നും ലോകം കരകയറാൻ ശ്രമിക്കുമ്പോൾ ഒരു കപ്പലിന്റെ ദിശമാറ്റം എങ്ങനെ സ്ഥിതിഗതികളെ കൂടുതൽ വഷളാക്കും എന്നാണ് സംഭവം തെളിയിക്കുന്നത്.
യൂറോപ്പും ഏഷ്യയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന വീഥിയായ സൂയസിന്റെ ഇരുവശവും നിരവധി ചരക്കുകപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. കുറഞ്ഞത് രണ്ടുദിവസം വേണ്ടിവരും പ്രശ്നം പരിഹരിക്കാൻ എന്നാണ് കരുതുന്നത്. ഈ സ്ഥിതിവിശേഷത്തെ ഗൗരവമായിട്ടാണ് സാമ്പത്തികവിദഗ്ധർ കാണുന്നത്.
കാറ്റിന്റെ ശക്തി മൂലമാണ് കപ്പൽ തിരിയാനിടയായതെന്നാണ് വിശദീകരണം. കപ്പലിന്റെ ബോവ് കനാലിന്റെ പടിഞ്ഞാറേ തീരത്ത് ഇടിച്ചുകയറുകയും കപ്പൽ നെടുകെ കുടുങ്ങിപ്പോകുകയുമായിരുന്നു.
1869-ൽ സൂയസ് കനാൽ കമ്പനി നിർമ്മാണം പൂർത്തിയാക്കിയ ഏറ്റവും ഡിമാന്‍ഡ് കൂടിയ ഈ കൃത്രിമ കപ്പൽച്ചാൽ 1962 ഓടെ വില പൂർണമായും കൊടുത്തുതീർത്ത് ഈജിപ്റ്റ് സ്വന്തമാക്കുകയായിരുന്നു. ഈജിപ്റ്റ് ഗവണ്മെന്റിനു കീഴിലുള്ള സൂയസ് കനാൽ അതോറിറ്റിക്കാണ് കൈവശാവകാശവും നിയന്ത്രണവും.
വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാറുള്ള താരങ്ങളില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. ആത്മവിശ്വാസമുള്ള ഒരാളെ മോശം കമന്റുകളൊന്നും ബാധിക്കില്ല എന്നാണ് സാനിയ പറയുന്നത്. എന്നാല്‍ അല്‍പം കടന്നു പോയ കമന്റിനെതിരെ കേസ് കൊടുത്തതായും കമന്റ് ചെയ്തയാളെ കണ്ട് ഞെട്ടിപ്പോയതായും സാനിയ പറയുന്നു.
”ഷോര്‍ട്സ് ഇട്ടതിന് എന്നെ മുംബൈ ബസില്‍ കയറ്റി വിടണം എന്ന കമന്റ് അല്‍പം കടന്നു പോയതിനാല്‍ മാത്രമാണ് കേസ് കൊടുക്കേണ്ടി വന്നത്. കമന്റ് ചെയ്ത ആളെ കണ്ട് ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയായിരുന്നു അത്” എന്നാണ് സാനിയ പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
സ്‌റ്റൈലിഷ് വസ്ത്രങ്ങളണിയാന്‍ തനിക്ക് ഇഷ്ടമാണ്. സ്വയം കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം കൊണ്ട് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ വാങ്ങി ധരിക്കുന്നതില്‍ എന്റെ കുടുംബത്തിന് പ്രശ്നമില്ലെങ്കില്‍ പിന്നെ മറ്റുള്ളവര്‍ പ്രയാസപ്പെടുന്നത് എന്തിനാണെന്ന് അറിയില്ലെന്നും താരം പറഞ്ഞു. അതേസമയം, ദ പ്രീസ്റ്റ് ആണ് സാനിയയുടെതായി റിലീസ് ചെയ്ത ഒടുവിലത്തെ ചിത്രം.
കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടെതായി റിലീസിന് ഒരുങ്ങുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന ചിത്രം സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രം സല്യൂട്ട് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ പ്രതിപക്ഷം കെട്ടുകഥ ഊതിപ്പെരുപ്പിക്കുകയാണെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.ജാഗ്രത പുലർത്തിയില്ല എന്നതു മാത്രമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയെന്നും മന്ത്രി കൂട്ടിചേർത്തു.
ആഴക്കടൽ മത്സ്യബന്ധനത്തിന് കരാറില്ല. കപ്പലുണ്ടാക്കാനുള്ള കരാർ റദ്ദാക്കി ഒരുമാസം കൊണ്ട് കപ്പലുണ്ടാക്കാനാവില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.ഏതെങ്കിലും ഒരാൾ ഫയൽ കണ്ടു എന്നതൊന്നും കാര്യമല്ലെന്നും ആഴക്കടൽ മത്സ്യബന്ധന ലൈസൻസും കപ്പൽ നിർമ്മാണവും തമ്മിൽ ബന്ധമില്ലെന്നും മേഴ്സിക്കുട്ടിയമ്മ കൊല്ലത്ത് പറഞ്ഞു.
സൗന്ദര്യവും ആരോഗ്യവും സംരക്ഷിക്കുന്നതില്‍ മുന്നിലാണ് തേനിന്റെ സ്ഥാനം.
ശരീരഭാരം കുറയ്ക്കാനും മുഖസൗന്ദര്യവും വര്‍ധിപ്പിക്കാനുമൊക്കെ തേന്‍ ഉപയോഗപ്പെടുത്തുന്നു.
അതേസമയം, ലോകത്തിലെ ഏറ്റവും വില കൂടിയ തേനിനെ കുറിച്ച് അറിയാം,തുര്‍ക്കിയിലെ സെന്റൗരി തേനാണ് ലോകത്തിലെ ഏറ്റവും വില കൂടിയ തേന്‍. ഒരു കിലോഗ്രാമിന് 8.6 ലക്ഷം രൂപയാണ് ഇതിന്റെ വില.
രുചിയുടെ കാര്യത്തിലും ഗുണമേന്മയുടെ കാര്യത്തിലും വിപണിയില്‍ നിന്ന് ലഭിക്കുന്ന പരമ്പരാഗത തേനില്‍ നിന്നും ഏറെ വ്യത്യസ്തമാണ് സെന്റൗരി. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വിളവെടുക്കുന്നുവെന്ന പ്രത്യേകതയും സെന്റൗരി തേനിനുണ്ട്.
സമുദ്ര നിരപ്പില്‍ നിന്നും 2,500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്റൗരിയിലെ ഗുഹയില്‍ നിന്നാണ് ഈ തേന്‍ ഉത്പാദിപ്പിക്കുന്നത്. അതിനാലാണ് സെന്റൗരി തേന്‍ എന്ന പേരും ലഭിച്ചത്.