ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്മള പൂവാട് സ്വദേശി ഫവാസ്(36)ആണ് മരിച്ചത്. അല്‍ ദൈദിലില് വച്ചാണ് അപകടമുണ്ടായത്.
സുഹൃത്തുക്കളുമായി സംസാരിച്ചു നില്‍ക്കവെ അമിത വേഗത്തിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ചു തന്നെ മരണം സംഭവിച്ചു.
ഭാര്യ ഷഹീദ, മക്കള്‍ ഷെര്‍ലീഷ് മന്ഹ, ഷിറാഷ്, അഹമ്മദ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.
നായകനാകാനുള്ള കഴിവോ, ഭംഗിയോ ഇല്ലെന്ന് പരിഹസിച്ചു… ആ രാത്രി വിജയ് ഒരുപാട് കരഞ്ഞു… വിജയുടെ സുഹൃത്ത് വിജയിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങള്‍ ഒരുകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിന്നു. പ്രശസ്ത ടെലിവിഷന്‍ താരവും സുഹൃത്തുമായ സഞ്ജീവാണ് ഇളയ ദളപതി വിജയിയെ കുറിച്ച് അന്നുവരെ ആര്‍ക്കുമറിയാത്ത ഇക്കാര്യം വെളിപ്പെടുത്തിയത്.
കൂട്ടുകാരന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…
വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത നാളൈ തീര്‍പ്പ് എന്ന ചിത്രത്തിലൂടെയാണ് വിജയ് നായകനായി ബിഗ്സ്ക്രീന്‍ അരങ്ങേറ്റം നടത്തുന്നത്. 1992-ല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ വിജയ്ക്ക് 20 വയസ് മാത്രമായിരുന്നു പ്രായം. എന്നാല്‍ ആ സിനിമയിലെ വിജയുടെ അഭിനയത്തെയും അദ്ദേഹത്തിന്റെ രൂപത്തെയും തമിഴിലെ ഒരു ജനപ്രിയ മാസിക വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു.
രൂപമായിരുന്നു കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഇത് കേട്ട വിജയ് അന്ന് രാത്രി മുഴുവന്‍ കരച്ചിലായിരുന്നു. അന്ന് ക്രിസ്മസ് രാത്രിയോ മറ്റോ ആണെന്ന് തോന്നുന്നു. 20 വയസില്‍ ആര്‍ക്കാണെങ്കിലും അത്തരമൊരു വിമര്‍ശനം നേരിടേണ്ടി വരുമ്പോള്‍ സ്വഭാവികമായും സംഭവിച്ചതായിരിക്കും ഇത്. ഇന്ന് വിജയ് ഇതൊക്കെ കൈകാര്യം ചെയ്യും.
പിണങ്ങി കഴിയുന്ന ഭാര്യയെ പത്തിലേറെ തവണ കുത്തി വീഴ്ത്തി യുവാവിന്റെ ക്രൂരത. മറയൂർ പട്ടംകോളനി പെരിയപ്പെട്ടി സ്വദേശിനി സരിതയെയാണ് ഭർത്താവ് മറയൂർ ബാബുനഗർ സ്വദേശി കരിയൻ എന്നുവിളിക്കുന്ന സുരേഷ്(30) കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാത്രി 9.30നായിരുന്നു ക്രൂര കൊലപാതകം.
സരിതയ്ക്ക് പരപുരുഷബന്ധ ആരോപിച്ചാണ് കൊലപാതകമെന്ന് പ്രതി മൊഴി നല്കിയതായി അന്വേഷണോദ്യോഗസ്ഥൻ മറയൂർ ഇൻസ്‌പെക്ടർ ജിഎസ് രതീഷ് പറഞ്ഞു. പ്രതി കുത്താനുപയോഗിച്ച കത്തിയും കൊലപാതകസമയത്ത് പ്രതി ധരിച്ചിരുന്ന രക്തക്കറ പുരണ്ട വസ്ത്രവും പ്രതിയുടെ ബാബുനഗറിലെ വീടിനുപിന്നിൽനിന്ന് കണ്ടെടുത്തു.
പെരിയപ്പെട്ടി സ്വദേശി പരേതനായ മുരുകന്റെയും ലക്ഷ്മിയുടെയും മകളായ സരിത (27) അമ്മയുടെ വീട്ടിൽ വെച്ചാണ് കൊല്ലപ്പെട്ടത്. മറയൂർ ടൗണിൽ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സുരേഷുമായി ഒന്നര വർഷത്തോളമായി പിണങ്ങിക്കഴിയുകയായിരുന്നു സരിത. ഇവർ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഏകമകൻ അഭിലാഷ് (11) സരിതയുടെ കൂടെയായിരുന്നു. സരിതയുടെ അമ്മ ലക്ഷ്മി ഹോംനഴ്‌സായി തൃശ്ശൂരിൽ ജോലി ചെയ്തുവരികയാണ്.
മറയൂർ സർവീസ് സഹകരണബാങ്കിന്റെ കീഴിലുള്ള നീതി സൂപ്പർ മാർക്കറ്റിലെ താത്കാലിക ജീവനക്കാരിയായ സരിതയെ മകൻ ബന്ധുവീട്ടിൽ പോയദിവസമാണ് സുരേഷ് കുത്തികൊലപ്പെടുത്തിയത്. സ്‌പൈസസ് ഷോപ്പിൽ ജോലി ചെയ്ത ശേഷം രാത്രി 7.15നാണ് സരിത വീട്ടിലെത്തിയത്. രാത്രി ഒൻപതോടെ വീട്ടിലെത്തിയ സുരേഷ് കൈയിൽ കരുതിയിരുന്ന കത്തി ആദ്യമേ കഴുത്തിൽ കുത്തിയിറക്കുകയും പിന്നീട് വായ പൊത്തിപ്പിടിച്ച് പത്തിലധികം തവണ നെഞ്ചിൽ കുത്തുകയുംചെയ്യുകയായിരുന്നു. തടയാൻ ശ്രമിച്ച സരിതയുടെ കൈകളിലും കുത്തേറ്റ് നിരവധി മുറിവുകളുണ്ട്. പ്രതി വീടിനുപിന്നിലൂടെ പോകുന്നത് നാട്ടുകാർ കണ്ടിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി 11 മണിയോടെ ഇയാളെ ബാബുനഗറിൽ വെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. സരിത ദേവികുളം കോടതിയിൽ വിവാഹമോചനത്തിനായി കേസ് നൽകിയിരുന്നു. ഒൻപതിന് കോടതിയിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് സരിതയെ കൊലപ്പെടുത്താൻ സുരേഷ് തീരുമാനിച്ചത്.
ഞായറാഴ്ച മൃതദേഹം പരിശോധനാനടപടികൾ പൂർത്തീകരിച്ച് മറയൂരിൽ സംസ്‌കരിക്കും. സുരേഷിനെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. മൂന്നാർ ഡിവൈഎസ്പി ആർ സുരേഷ്, മറയൂർ ഇൻസ്‌പെക്ടർ ജിഎസ് രതീഷ്, എഎസ്‌ഐമാരായ കെപി ബെന്നി, ജോളി ജോസഫ്, സജി എം ജോസഫ് തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ലോകത്ത് തന്നെ പ്രശസ്തിയുടെ കൊടുമുടി കയറി മോഹൻലാൽ-ജീത്തുജോസഫ് ചിത്രം ദൃശ്യം2. പ്രമുഖ സിനിമാ റേറ്റിങ് വെബ്‌സൈറ്റായ ഐഎംഡിബിയുടെ 2021 ലെ ലോകത്തിലെ ‘മോസ്റ്റ് പോപ്പുലർ’ സിനിമകളുടെ പട്ടികയിലാണ് ദൃശ്യം2 ഇടംപിടിച്ചത്. നൂറ് പ്രശസ്ത സിനിമകളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ദൃശ്യം 2.
ഈ പട്ടികയിൽ ഇടംനേടിയ ഏക ഇന്ത്യൻ സിനിമ കൂടിയാണ് ദൃശ്യം2. ഹോളിവുഡിൽ നിന്നുള്ള നോമാഡ്‌ലാൻഡ്, ടോം ആൻഡ് ജെറി, ജസ്റ്റിസ് ലീഗ്, മോൺസ്റ്റർ ഹണ്ടർ, ഐ കെയർ എ ലോട്ട്, മോർടൽ കോംപാട്, ആർമി ഓഫ് ദി ഡെഡ്, ദി ലിറ്റിൽ തിങ്‌സ് എന്നീ ചിത്രങ്ങളാണ് പട്ടികയിലെ പ്രമുഖ സാന്നിധ്യങ്ങൾ.
ഐഎംഡിബി റേറ്റിങ്ങിൽ ഉപഭോക്താക്കളുടെ വോട്ടിനും കാര്യമായ സ്വാധീനമുണ്ട്. ഉപഭോക്താക്കളുടെ വോട്ടിൽ 8.8 ആണ് ദൃശ്യം 2വിന്റെ റേറ്റിങ്. ഇതിൽ തന്നെ 11450 പേർ ചിത്രത്തിന് പത്തിൽ പത്തും നൽകി. ലോകത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവർ നൽകിയ വോട്ടിങ് ആണ് ചിത്രത്തിന്റെ റേറ്റിങ് കൂടാൻ കാരണമായത്. തുടർന്ന്, ഐഎംഡിബി ടീം മോഹൻലാലുമായി പ്രത്യേക അഭിമുഖം നടത്തിയിരുന്നു.
ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വഴിയാണ് ദൃശ്യം2 റിലീസ് ചെയ്തത്. 2011 ൽ പുറത്തിറങ്ങിയ ദൃശ്യം ആദ്യഭാഗവും വലിയ രീതിയിൽ ചർച്ചയായിരുന്നു. തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി, ചൈനീസ് ഭാഷകളിൽ ദൃശ്യം റീമേക്ക് ചെയ്തിരുന്നു. മീന, അൻസിബ ഹസൻ, എസ്തർ അനിൽ, ആശ ശരത്ത്, സിദ്ദിഖ് തുടങ്ങിയവരാണ് ദൃശ്യം സിനിമയിലെ രണ്ട് ഭാഗങ്ങളിലും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുനന്ത്.
പാരീസിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട വിമാനം ഇന്ത്യക്കാരനായ യാത്രിക്കാരന്റെ ശല്യം കാരണം ബൾഗേറിയയിൽ അടിയന്തരമായി ലാൻഡ് ചെയ്തു. യാത്രികന്റെ മാന്യതയില്ലാത്ത പെരുമാറ്റത്തെ തുടർന്ന് എയർ ഫ്രാൻസ് വിമാനമാണ് ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിൽ ഇറക്കിയത്.
വിമാനം യാത്രതിരിച്ചതിന് തൊട്ടുപിന്നാലെ യാത്രക്കാരൻ മറ്റു യാത്രക്കാരുമായി കലഹിക്കാൻ ആരംഭിക്കുകയായിരുന്നു പിന്നീട് ഫ്‌ളൈറ്റ് അറ്റൻഡന്റിനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇയാൾ കോക്പിറ്റ് ഡോർ തള്ളി തുറക്കാനും ശ്രമിച്ചതോടെ മറ്റ് വഴികളില്ലാതെയാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ബൾഗേറിയൻ അധികൃതർ അറിയിച്ചു.
യാത്രക്കാരന്റെ പെരുമാറ്റം അസ്സഹനീയമായതിനെ തുടർന്ന് ഫ്‌ളൈറ്റ് കമാൻഡർ എമർജൻസി ലാൻഡിങ്ങിനായി അനുമതി തേടുകയായിരുന്നുവെന്ന് ബൾഗേറിയൻ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥനായ ഇവൈലോ ആംഗലോവ് പറഞ്ഞു. യാത്രക്കാരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വിമാനസുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള പെരുമാറ്റത്തിന് ഇയാളുടെ പേരിൽ കേസെടുത്തിട്ടുണ്ട്. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പത്ത് കൊല്ലം വരെ ജയിൽശിക്ഷ ലഭിച്ചേക്കാനാണ് സാധ്യത. അതേസമയം, ഇയാളെ കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ പ്രവൃത്തികളെ കുറിച്ചും ലക്ഷ്യത്തെ കുറിച്ചും പ്രത്യേക അന്വേഷണം ആരംഭിച്ചതായി ഇവൈലോ ആംഗലോവ് അറിയിച്ചു.
ഇന്ത്യന്‍ വിഭവങ്ങളുമായി ന്യൂയോര്‍ക്കില്‍ റെസ്റ്റോറന്റ് ആരംഭിച്ച്
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. സോനാ എന്നാണ് റെസ്റ്റോറന്റിന്റെ പേര്. റെസ്റ്റോറന്റില്‍ ഇന്ത്യന്‍ വിഭവങ്ങളാണ് പ്രധാനമായും വിളമ്പുക. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്.
ഷെഫ് ഹരിനായികിന്റെ നേതൃത്വത്തിലാകും സോനാ പ്രവര്‍ത്തിക്കുക എന്ന് പ്രിയങ്ക ചോപ്ര ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ഭര്‍ത്താവ് നിക്കിനൊപ്പം ഭക്ഷണശാലയ്ക്കായുള്ള സ്ഥലത്ത് പൂജ നടത്തുന്ന ചിത്രങ്ങളും പ്രിയങ്ക ഇന്‍സ്റ്റാഗ്രാമില്‍ ചേര്‍ത്തിട്ടുണ്ട്.
‘ന്യൂയോര്‍ക്ക് സിറ്റിയിലെ സോനാ എന്ന പുതിയ റെസ്റ്റോറന്റ് നിങ്ങള്‍ക്ക് അവതരിപ്പിക്കുന്നതില്‍ ത്രില്ലിലാണ്. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള എന്റെ സ്‌നേഹമാണിത്” പ്രിയങ്ക ചോപ്ര കുറിച്ചു.
ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ സോന പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രിയങ്ക പോസ്റ്റിലൂടെ അറിയിക്കുന്നു. ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ മനീഷ് ഗോയലാണ് പ്രിയങ്കയുടെ പുതിയ സംരംഭത്തിന്റെ പങ്കാളി.
View this post on Instagram
ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു.
കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി പൊതുസമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി പങ്കെടുക്കുന്ന മെഗാ റാലി നടക്കുന്നതിനു മുമ്പാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗമായത്.
ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ തൃണമൂല്‍ എംപിയായിരുന്ന മിഥുന്റെ ബിജെപി പ്രവേശനം സംസ്ഥാനത്ത് വലിയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്.
നേരത്തെ ബിജെപി ജനറല്‍ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയുമായി മിഥുന്‍ ചക്രവര്‍ത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കുന്ന റാലിയില്‍ മിഥുന്‍ ചക്രവര്‍ത്തി എത്തുമെന്ന് ചര്‍ച്ചയ്ക്കു ശേഷം വിജയവര്‍ഗിയ പറഞ്ഞിരുന്നു. ബെല്‍ഗാചിയയിലെ മിഥുന്റെ വസതിയിലാണ് ഇരുവരും ചര്‍ച്ച നടത്തിയത്.
മിഥുന്‍ ചക്രവര്‍ത്തിക്ക് ബംഗാളില്‍ വലിയ ആരാധകരുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എംപിയായിരുന്ന മിഥുന്‍ ചക്രവര്‍ത്തി, ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കുടുങ്ങിയതിന് പിന്നാലെ രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
അദ്ദേഹം കുറച്ച് കാലമായി സജീവ രാഷ്ട്രീയത്തിലുണ്ടായിരുന്നില്ല. കഴിഞ്ഞ വര്‍ഷം അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. മിഥുന്‍ ചക്രവര്‍ത്തിക്കൊപ്പം ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും ഇന്ന് ബിജെപിയില്‍ ചേരുമെന്ന കിംവദന്തികള്‍ ഉയര്‍ന്നിരുന്നു. സൗരവ് ഗാംഗുലി ചടങ്ങിനെത്തിയില്ല.
റ്റിജി തോമസ്
ചെമ്മണ്ണ് നിറഞ്ഞ പാതയിലൂടെ അവൻ നാൽക്കവലയിലേക്ക് നടന്നു. മഴ പെയ്തു കഴിഞ്ഞ സമയമാണ്. ആ സമയത്ത് നടത്തം അവന് ഒരു രസമായിരുന്നു.
മണ്ണിൻറെ ഹൃദയഹാരിയായ സുഗന്ധം….
ഭൂമിദേവിയുടെ നിശ്വാസവായുവിൻെറ ഗന്ധം അതവനിഷ്ടമായിരുന്നു.
“മഴ പെയ്തു കഴിഞ്ഞിരിക്കുന്ന സമയമാ, തിരിച്ചുവരുമ്പോൾ അന്തിയാകും” ഇറങ്ങിയപ്പോൾ അമ്മയുടെ സ്വരം കേട്ടു. അതൊരു താക്കീതാണ്. പുതുമഴപെയ്തു കഴിഞ്ഞ് പാമ്പിറങ്ങും.
ഭൂമീദേവിയുടെ സുഗന്ധം ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് പാമ്പായിരിക്കുമോ ആവോ?
ഏതോ പാട്ടിൻറെ ഈരടികൾ കേട്ടാണ് ചിന്തയിൽ നിന്നുണർന്നത്. ഒരു കൈ കൊണ്ട് ഹാർമോണിയത്തിൽ ശബ്ദമുണ്ടാക്കി കവലയിൽ നിന്നു പാടുന്ന പെൺകുട്ടിയെ അപ്പോഴാണ് കണ്ടത്. ആദ്യം ശ്രദ്ധിച്ചത് മുറുക്കി ചുവപ്പിച്ച ചുണ്ടുകളാണ്. കാണാതെ പഠിച്ച പാട്ടിൻറെ ഈരടികൾ യാന്ത്രികമായി ഉരുവിടുന്ന ചുണ്ടുകൾ.
എണ്ണമയമില്ലാതെ ചെമ്പിച്ച തലമുടി ഒരു തുണികൊണ്ട് അറ്റം കെട്ടിയിരിക്കുന്നു. അവിടെയുമിവിടെയും കീറിയ വസ്ത്രങ്ങൾ….
അവൾക്കു ചുറ്റും ചെറിയൊരാൾക്കൂട്ടമുണ്ട്. അതിനു നടുക്കു നിന്നവൾ പാടുകയാണ്. വൃത്തത്തിൻെറ കേന്ദ്രബിന്ദു പോലെ…..
“ഒരു പാട്ടു കൂടി…..” അവൾ പാട്ട് നിർത്തിയപ്പോൾ ആരോ വിളിച്ചു പറഞ്ഞു.
അവൾ വീണ്ടും പാടി.
വരണ്ട ചുവന്ന ചുണ്ടുകൾ വീണ്ടും യാന്ത്രികമായി ചലിച്ചു…….
പാട്ടു നിർത്തി പെൺകുട്ടി ചുറ്റും നോക്കി. വൃത്തത്തിൻെറ രൂപത്തിന് മാറ്റം വന്നു.
തിരിഞ്ഞു നടക്കുന്നവരുടെ മുഖത്ത് വിവിധ ഭാവങ്ങളുണ്ടായിരുന്നു. ആരെയോ കബളിപ്പിച്ചുവെന്നുള്ള അഭിമാനബോധം അവരുടെ കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകി.
ആരൊക്കെയോ ചില്ലറകൾ ഇട്ടുകൊടുത്തു. അവൾ ചിരിച്ചു, നിസ്സംഗതയോടെ….
തോളിൽ തൂക്കിയിരുന്ന ഹാർമോണിയം നേരെയാക്കി അവൾ തിരിച്ചുനടന്നു.
“ടേ, ആ പെണ്ണിനെ കണ്ടോ?” ഗോപിയാണ്
“എന്താ?”
“അവളുടെ ചുണ്ട് കണ്ടോ?”
“ഉം ”
“ത്ര ചെറുപ്പത്തിലെ മുറുക്കുവോ അതും പെൺകുട്ടികള്”
ശരിയാണ് വെറ്റിലക്കറ അവളുടെ ചുണ്ടിലും പല്ലുകളിലും പറ്റിയിരിപ്പുണ്ട്.
” എവിടാ താമസിക്കുന്നേ? അവൻ ചോദിച്ചു.
” ആ? നാടോടികളാണെന്നാ തോന്നുന്നത്”
നാടോടികളെ പറ്റി നേരത്തെ അവൻ കേട്ടിട്ടുണ്ടായിരുന്നു. ഒരിടത്തും സ്ഥിരതാമസമാക്കാതെ ചുറ്റിക്കറങ്ങി നടക്കുന്നവർ. അവർക്ക് സ്വന്തമായി വീടില്ല. ഒന്നോ രണ്ടോ ചാക്കിനകത്താക്കാനുള്ള സാധനങ്ങൾ മാത്രമേ അവരുടെ കയ്യിൽ കാണുകയുള്ളൂ.
ആദ്യകാലത്തെ മനുഷ്യനെപ്പോലെ. നാടോടികളെ ഇതിനു മുമ്പും കണ്ടിട്ടുണ്ട്. അമ്മിക്കല്ല് കൊത്താനും മറ്റും അവർ ചിലപ്പോൾ ഗ്രാമത്തിൽ വരും.
പക്ഷേ ഇങ്ങനെയൊരു പെൺകുട്ടിയെ ആദ്യമായി കാണുകയാണ്. പാട്ടുപാടുന്ന, മുറുക്കുന്ന ചുവന്ന ചുണ്ടോടു കൂടിയ പെൺകുട്ടിയെ.
പെൺകുട്ടി നടന്ന ദിക്കിലേയ്ക്ക് അവർ നടന്നു. ഏതോ ദുഃഖത്തിൻെറ അനുരണനം പോലെ. ഇലകൾ ജലം വർഷിക്കുന്നുണ്ട്.
പുക മുകളിലേയ്ക്ക് ഉയരുന്നത് കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. റോഡിൻറെ വക്കത്തെ ആരൊക്കെയോ ഉണ്ട്. അവർ തന്നെ നാടോടികൾ.
ആഹാരം പാകംചെയ്യാൻ തുടങ്ങുകയാണെന്നു തോന്നുന്നു. ഇടയ്ക്ക് ചിലർ ആശങ്കയോടെ മുകളിലേയ്ക്ക് നോക്കുന്നുണ്ട്.
മുകളിൽ വിങ്ങിപ്പൊട്ടാറായി നിൽക്കുന്ന കാർമേഘങ്ങൾ. കൊച്ചുകുട്ടികളെപ്പോലെ മാനത്ത് ഓടിക്കളിച്ചിരുന്നവ ഭീകര രൂപം പൂണ്ടിരിക്കുന്നു.
കാർമേഘങ്ങളെ അവന് ഇഷ്ടമായിരുന്നു. തുടികൊട്ടിപ്പെയ്യുന്ന മഴയത്ത് ചെളിവെള്ളം തെറിപ്പിച്ച് കളിക്കുന്നത് എന്ത് രസമുള്ള കാര്യമാണ്!
പക്ഷേ, ഈ നിമിഷം………………….. എന്തുകൊണ്ട് ഇഷ്ടപ്പെടുന്നില്ല?
മഴപെയ്താൽ തടയാൻ ഈ മനുഷ്യർക്ക് മേൽക്കൂരയില്ല . മഴവെള്ളം വീണാൽ അടുപ്പിൽ തീ കത്തില്ല.
“ടേ അതുകണ്ടോ?” ഗോപി ചൂണ്ടി കാണിച്ചു. അടുപ്പിൽ വെള്ളം പിടിച്ചു വെച്ച്, ചമ്രം പടിഞ്ഞിരുന്ന് കത്താത്ത വിറക് കത്തിക്കാൻ ശ്രമിക്കുന്ന പെൺകുട്ടിയെ അപ്പോഴാണ് കണ്ടത്.
അവളുടെ ജീവിതം പോലെ….. കത്തില്ലന്നറിഞ്ഞിട്ടും അവൾ ശ്രമിക്കുകയാണ്. പ്രകൃതിയും അവൾക്കെതിരാണ്. ഭയപ്പെടുത്താനായി ഭീകര രൂപിണികളായ രാക്ഷസിമാരെപ്പോലെ കാർമേഘക്കൂട്ടങ്ങൾ.
അടുത്തുകിടക്കുന്ന ചുള്ളിക്കമ്പുകൾ കാൽമുട്ടിൽ ചേർത്തൊടിക്കാൻ ശ്രമിക്കുമ്പോൾ അവളുടെ കണ്ണുകൾ കണ്ടു. പുക കുരുങ്ങി കണ്ണുനീർ തളം കെട്ടി കിടക്കുന്ന മിഴികൾ.
അവളുടെ കണ്ണുനീർ തളംകെട്ടിയ മിഴികളിൽ പ്രപഞ്ചത്തിൻറെ പ്രതിബിംബം കാണാം. വിഭ്രംശം സംഭവിച്ച പ്രതിബിംബങ്ങൾ.
തിരിഞ്ഞു നടക്കുമ്പോൾ അവൻെറ മനസ്സ് നിറയെ പെൺകുട്ടിയുടെ കണ്ണുനീർ തളംകെട്ടിയ മിഴികളായിരുന്നു. വിഭ്രംശിക്കുന്ന പ്രതിബിംബങ്ങളുമായി നിൽക്കുന്ന മിഴികൾ.

റ്റിജി തോമസ്
റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവ . [email protected]
വര : അനുജ സജീവ്
കോട്ടയവും മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്നയാളെ സമീപത്തെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തി. നേത്രരോഗ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വൈക്കം വെച്ചൂർ തുണ്ടിയിൽ ടി.എസ്. പ്രദീപിനെ (52) ആണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
സാരികൊണ്ട് ഫാനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പലചരക്ക് വ്യാപാരിയാണ്.3 ദിവസം മുൻപാണ് ഇദ്ദേഹം ചികിത്സ തേടി മെഡിക്കൽ കോളജിൽ എത്തിയത്. തുടർന്ന് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. മൂത്ത സഹോദരൻ ബൈജുവിനെ ഫോണിൽ വിളിച്ച് തനിക്ക് തൊണ്ടയ്ക്കും വയറിലും ക്യാൻസർ ആണെന്നും രാത്രി കൂട്ടിരിപ്പിന് എത്തണമെന്നും അറിയിച്ചിരുന്നു.
എന്നാൽ ബൈജു ആശുപത്രിയിൽ എത്തിയപ്പോൾ പ്രദീപിനെ വാർഡിൽ കണ്ടെത്തിയില്ല.ഫോണും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. പരാതിയ്ക്ക് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രദീപിനെ കാണാതായതോടെ തലയാഴം പഞ്ചായത്ത് പ്രസിഡന്റ് നേത്രത്തിൽ സുഹൃത്തുക്കൾ രാത്രി തന്നെ ഈ ലോഡ്ജിൽ അന്വേഷിച്ച് എത്തിയിരുന്നു. പ്രദീപിന്റെ ചിത്രം കാണിച്ചിട്ടും പ്രദീപ് ഇവിടെ മുറി എടുത്തിട്ടില്ലെന്ന് ലോഡ്ജ് ജീവനക്കാരൻ പറഞ്ഞുവെന്നും ആരോപണമുണ്ട്.
പുലർച്ചെ വരെ സമീപത്തെ വിവിധ ലോഡ്ജുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താതെ മടങ്ങി. ഇന്നലെ രാവിലെ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദീപിന്റെ അന്വേഷിച്ച് എത്തിയവരോട് താൻ വൈകിട്ട് ആറിന് ശേഷമാണ് എത്തിയതെന്നും ഈ സമയം ആരും മുറി എടുത്തിട്ടില്ലെന്നുമാണ് അറിയിച്ചതെന്ന് ലോഡ്ജ് ജീവനക്കാരൻ പറഞ്ഞു. സുധയാണ് പ്രദീപിന്റെ ഭാര്യ. മക്കൾ അനന്തകൃഷ്ണൻ ആദിത്യകൃഷ്ണൻ
ഡോ. ഐഷ വി
ഞാൻ ജനിക്കുന്നതിന്റെ തലേ ദിവസം അമ്മ അഡ്മിറ്റായിരുന്ന കൊട്ടിയം ഹോളിക്രോസ് ഹോസ്പിറ്റലിൽ എത്തിയ കല്ലടയിലെ ഗംഗാധരൻ വല്യച്ഛൻ അമ്മയുടെ വയറ് നോട്ടം കൊണ്ടൊന്ന് സ്കാൻ ചെയ്തിട്ട് തെല്ലവജ്ഞയോടെ അച്ഛനോട് പറഞ്ഞു: ” പ്രജ പെണ്ണു തന്നെ”. അപ്പോൾ അച്ഛന്റെ മറുപടി ഇങ്ങനെയായിരുന്നു. പെണ്ണായാലെന്താ കുഴപ്പം? പെണ്ണായാലും ആണായാലും നല്ല വിദ്യാഭ്യാസം കൊടുത്ത് വളർത്തും. വിവാഹം കഴിഞ്ഞ് 3 വർഷത്തിലധികം കുട്ടികൾ ആകാതിരുന്ന എന്റെ മാതാപിതാക്കൾക്ക് ഞാൻ ” പ്രഷ്യസ് ബേബി” ആയിരുന്നു. ഏതായാലും ഗംഗാധരൻ വല്യച്ഛന്റെ നിഗമനം ശരിയായിരുന്നു. പ്രജ പെണ്ണു തന്നെ. ഒരു പക്ഷെ ജനിക്കുന്നതിന്റെ തലേ ദിവസം തന്നെ പെണ്ണെന്ന അവഗണനയ്ക്ക് ഇരയാകേണ്ടി വന്നതു കൊണ്ടാകാം സ്ത്രീകൾക്ക് അവരർഹിയ്ക്കുന്ന പരിഗണന എല്ലായിടത്തും ലഭിയ്ക്കണമെന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്.
പല കാര്യങ്ങളും കുടുംബത്തിനകത്തും പുറത്തും മുൻകൈ എടുത്ത് ചെയ്യുവാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. കായികശേഷിയിലും ശാരീരിക രൂപ കല്പനയിലും പുരുഷൻമാരും സ്ത്രീകളും തമ്മിൽ വ്യത്യാസങ്ങളുണ്ടാകാം. എന്നാൽ വ്യക്തി എന്ന നിലയിൽ ഭരണഘടന അനുശാസിക്കുന്ന തുല്യ പരിഗണന എല്ലായിടത്തും ലഭിക്കേണ്ടതാണ്. ഒരു പക്ഷേ വളർന്നു വന്ന വ്യവസ്ഥിതിയും തലമുറകൾ കൈമാറി മാറി സ്ത്രീയുടെയും പുരുഷന്റേയും മനസ്സിൽ രൂഡമൂലമായിപ്പോയ ചില വിശ്വാസങ്ങൾ മൂലം സ്ത്രീയെയും പുരുഷനേയും തുലനം ചെയ്യാൻ പലരുടേയും മനസ്സ് പക്വത നേടാത്തതാകാം പല അസന്തുലനങ്ങൾക്കും കാരണമാകുന്നത്.
സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് സ്ത്രീ തന്നെ ബോധവതിയാകണം. നല്ല വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും ജോലിയും വരുമാനവുമൊക്കെ സ്ത്രീയെ അവരർഹിക്കുന്ന പരിഗണന സമൂഹത്തിൽ നേടിയെടുക്കാൻ പ്രാപ്തയാക്കും. 2017 -18 ൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേരളത്തിലെ 13 പഞ്ചായത്തുകളെ സ്ത്രീ സൗഹൃദ പഞ്ചായത്താക്കാൻ തീരുമാനിച്ചു. അതിലൊന്ന് ചിറക്കര പഞ്ചായത്തായിരുന്നു. ചിറക്കര പഞ്ചായത്തിലെ മുൻ ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന പ്രസാദ് സർ എന്നെ കാണാൻ വന്നു. അങ്ങനെ ഞാനും ആ യത്നത്തിൽ പങ്കാളിയായി. പഞ്ചായത്തിന്റെ ഫണ്ടിന്റെ ലഭ്യതയനുസരിച്ച് ജന്റർ റിസോഴ്സ് പേഴ്സൻ , മുലയൂട്ടുന്ന അമ്മമാർ പഞ്ചായത്തിലെത്തിയാൽ പ്രത്യേക മുറി , ആവശ്യമുള്ളവർക്ക് കൗൺസിലിംഗ് അങ്ങനെ പടിപടിയായി പഞ്ചായത്തിലെ സൗകര്യങ്ങൾ വർദ്ധിച്ച് വന്നു. അതിനായുള്ള പല മീറ്റിംഗുകളിലും രാജശേഖരൻ സർ ഇങ്ങനെ ഒരഭിപ്രായം പറയുമായിരുന്നു. ഈ പഞ്ചായത്തിലെ എല്ലാ സ്ത്രീകളും ഒരു വാഹനമെങ്കിലും ഓടിക്കാൻ പഠിയ്ക്കണമെന്ന്. അപ്പോൾ പുരുഷനെ ആശ്രയിക്കാതെ പല കാര്യങ്ങളും സ്വയംചെയ്യാൻ സാധിക്കുമെന്ന്.
കുടുംബശ്രീ സാധാരണക്കാരായ സ്ത്രീകളുടെ ഉന്നമനത്തിൽ വഹിച്ച പങ്ക് ചില്ലറയല്ല.
കുടുംബശ്രീയിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ സ്ത്രീകൾ ധാരാളമാണ്. അതിനാൽ തന്നെ ചിലവിനുള്ള കാശ് കണ്ടെത്താൻ സ്ത്രീകൾക്ക് കഴിയുന്നുണ്ട്. കുടുംബശ്രീ പ്രവർത്തനങ്ങൾ ഉത്പാദന ക്ഷമത കൂട്ടുന്നവയായാൽ സ്ത്രീകൾക്ക് കുറച്ചു കൂടി സാമ്പത്തിക ഭദ്രത വന്നു ചേരും. 1990 കളുടെ തുടക്കം മുതൽ പല നാട്ടിലേയും വീട്ടമ്മമാരായ സ്ത്രീകൾ ആരാധനാലയങ്ങളിലേയ്ക്കും മറ്റു വിശേഷപ്പെട്ട സ്ഥലങ്ങളിലേയ്ക്കും ടൂർ പോകുന്നത് പതിവായി. ടൂറിസ്റ്റ് ബസുകാർ , ലോഡ്ജുകാർ, ആരാധനാലയങ്ങൾ എന്നിവർക്കാണ് സ്ത്രീകളുടെ വരുമാനത്തിന്റെ നല്ലപങ്കും ലഭിച്ചത്. ഇതിനൊരു മറുവശം കൂടിയുണ്ട്. അതിന് മുമ്പുള്ള കാലഘട്ടത്തിൽ നാലു ചുവരുകൾക്കുള്ളിൽ കഴിയേണ്ടി വന്ന സ്ത്രീകളാണ് കുടുംബശ്രീയിലൂടെയും മറ്റും അല്പം വരുമാനം കൈവന്നപ്പോൾ സ്വരുകൂട്ടിയ കാശുപയോഗിച്ച് ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് കൂട്ടമായി യാത്ര പോയത്. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാൻ ഈ യാത്രകളിലൂടെ അവർക്ക് അവസരം ലഭിച്ചിരിക്കണം. ധാരാളം കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും കുടുംബശ്രീയിലൂടെയും മറ്റും അവർക്ക് അവസരം ലഭിച്ചു. എന്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന വിജയമ്മയും ഇടയ്ക്ക് ടൂർ പോകാനായി മുങ്ങും. ധാരാളം സ്ഥലങ്ങൾ അവർ ആ യാത്രകളിലൂടെ കണ്ടിട്ടുണ്ട്.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹത്തിലെ ഉന്നതരെന്നോ നല്ല കുലസ്ത്രീകൾ എന്നോ സ്വയം കരുതി പോരുന്ന പല സ്ത്രീകൾക്കും ഈ സാമ്പത്തിക സ്വാതന്ത്ര്യമോ യാത്രാ സ്വാതന്ത്ര്യമോ അനുഭവിക്കാനുള്ള സ്വാതന്ത്ര്യം ഇതുവരെ നേടാനായില്ല. അങ്ങനെ ശ്രമിച്ച ഒരു സ്ത്രീയെയും മക്കളെയും ഭർത്താവ് പിന്നീട് വീട്ടിൽ കയറ്റിയതുമില്ല വസ്തുവകകൾ കാലശേഷം പരിചാരകന് കൊടുക്കുകയും ചെയ്തു.
പഴയ ചില തറവാടുകളിൽ കെട്ടിലമ്മമാർ നന്നായി സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. കുടുംബ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് അവരായിരുന്നു. ചില കുടുംബങ്ങളിൽ പുരുഷന്മാർ ആയിരിക്കും സാമ്പത്തികം കൈകാര്യം ചെയ്യുന്നതും തീരുമാനങ്ങൾ എടുക്കുന്നതും. ഈ ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കുന്ന കുടുംബങ്ങളിലെ വരവ് ചിലവ് ഋണബാധ്യതകൾ എന്നിവയെ കുറിച്ച് സ്ത്രീകൾക്ക് ഒരു ബോധ്യമുണ്ടാകില്ല. ഗൃഹനാഥന്റെ പെട്ടെന്നുള്ള വിയോഗ ശേഷമായിരിയ്ക്കും അവർ ഋണ ബാധ്യതകളെ കുറിച്ച് അറിയുക. അതുവരെ ഒന്നും ചെയ്ത് ശീലിച്ചിട്ടില്ലാത്തതിനാൽ പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള കാര്യപ്രാപ്തിയും അവർക്കുണ്ടാകണമെന്നില്ല.
(തുടരും.)

ഡോ.ഐഷ . വി.
പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.