Latest News

തിരുവനന്തപുരം∙ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

അതിനിടെ, സര്‍ക്കാര്‍ പ്രോജക്ടില്‍ ജോലി നേടാനായി സ്വപ്ന സുരേഷ് ഹാജരാക്കിയ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയത് പഞ്ചാബിലെ സ്ഥാപനമെന്ന് പൊലീസ് കണ്ടെത്തി. തിരുവനന്തപുരം തൈക്കാടുണ്ടായിരുന്ന സ്ഥാപനം മുഖേനെ ഒരു ലക്ഷത്തോളം രൂപ മുടക്കിയാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. സ്ഥാപനത്തിന്റെ ഉടമകളെ കണ്ടെത്തി പ്രതിയാക്കാനുള്ള ശ്രമത്തിലാണ് കന്റോണ്‍മെന്റ് പൊലീസ്.

ഐടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാര്‍ക്കില്‍ സ്വകാര്യ കണ്‍സല്‍ട്ടന്‍സിയായ പിഡബ്ല്യുസി വഴി ജോലി നേടിയപ്പോള്‍ സ്വപ്ന പറഞ്ഞത് ബികോം ബിരുദധാരിയെന്നായിരുന്നു. മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശലയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കി. ഇത് വ്യാജമെന്നുള്ള കണ്ടെത്തലിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തതും ഉറവിടം കണ്ടെത്തിയതും.

ഭോപ്പാൽ: രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ കൂട്ടമായി ചത്ത കാക്കളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് അധികാരികള്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി 200 ലധികം കാക്കളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്.

“ഇതുവരെ കോട്ടയില്‍ 47 കാക്കളാണ് ചത്തത്, ഝാലാവാഡില്‍ 100 കാക്കളും ബാരാണില്‍ 72 കാക്കളും ചത്തു. ബുണ്ടിയിൽ ഇതുവരെ ചത്ത കേസുകളൊന്നും റിപ്പോര്‍ട്ടു ചെയ്തിട്ടില്ല”. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ബോധവത്കരണത്തിനുമായി അവശ്യം വേണ്ട നടപടികള്‍ കൈക്കൊള്ളുകയാണെന്നും രാജസ്ഥാന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി കുഞ്ഞിലാല്‍ മീണ പറഞ്ഞു.

വളരെ ഗൗരതരമായ പ്രശ്‌നമാണിതെന്നും ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചിട്ടുണ്ടെന്നും രാജസ്ഥാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലാല്‍ചന്ദ് ഖട്ടരിയ പറഞ്ഞു.

ശനിയാഴ്ച 25 കാക്കളാണ് ഝാലാവാഡില്‍ ചത്തത്. ബാരാണില്‍ 19ഉം കോട്ടയില്‍ 22ഉം കാക്കകള്‍ ശനിയാഴ്ച മാത്രമായി ചത്തു. നീലപ്പൊന്‍മാനുകളും മറ്റു വർഗ്ഗത്തില്‍പെട്ട പക്ഷികളും പലയിടങ്ങളിലും ചത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

പക്ഷിപ്പനിയെത്തുടര്‍ന്ന് ഝാലാവാഡില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും അധികൃതര്‍ ആരംഭിച്ചു.

പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജസ്ഥാനിനു പുറമെ മധ്യപ്രദേശിൽ പലയിടങ്ങളിലും പക്ഷിപ്പനി മൂലം പക്ഷികള്‍ ചത്തൊടുങ്ങുന്നുണ്ട്.’മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഡാലി കോളേജ് കാമ്പസില്‍ ചൊവ്വാഴ്ച 50 ഓളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ചത്ത പക്ഷികളില്‍ ചിലതിനെ സാമ്പിള്‍ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചു. പരിശോധനയില്‍ എച്ച് 5 എന്‍ 8 വൈറസിന്റെ സാന്നിധ്യം ഇവയില്‍ നിന്ന് കണ്ടെത്തി’, ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍, ഹെല്‍ത്ത് ഓഫീസര്‍ പൂര്‍ണിമ ഗഡാരിയ പറഞ്ഞു.

കോളേജ് സ്ഥിതിചെയ്യുന്ന പ്ലഷ് റെസിഡന്‍സി മേഖലയുടെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ജലദോഷം, ചുമ, പനി എന്നിവയുള്ളവരെ കണ്ടെത്താന്‍ സര്‍വേ നടത്തി വരികയാണ്. സംശയമുള്ള രോഗികളുടെ സാമ്പിളുകള്‍ പരിശോധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് വലിയ ആഘാതം സൃഷ്ടിച്ച മേഖലകളിലൊന്നാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍.

സ്പിരിച്ച്വല്‍ ഡെസ്‌ക് മലയാളം യുകെ.
പത്തൊമ്പതാം നൂറ്റാണ്ടിലെ സാമൂഹിക വ്യവസ്തിഥിയില്‍ പ്രകാശം പരത്തിയ ദിവ്യതേജസ്സ്. കേരള സഭയില്‍ വലിയ നവോധാനം കൊണ്ടുവന്ന വിശുദ്ധന്‍. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍.

ജോജി കോട്ടയം

വിശുദ്ധന്റെ തിരുന്നാള്‍ പരിശുദ്ധ കത്തോലിക്കാ സഭ ജനുവരി മൂന്നിന് ആചരിക്കുന്നു. സുറിയാനി സഭ ഈ ദിവസം വിശുദ്ധ ചാവറ പിതാവിന്റെ ഓര്‍മ്മ ദിനമായി കൊണ്ടാടുന്നു.

ഈ അവസരത്തില്‍, ക്രിസ്തീയ ഭക്തിഗാന രംഗത്ത് യൂറോപ്പില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന വെസ്റ്റേണ്‍ മീഡിയാ ക്രിയേഷന്‍സ് ഇംഗ്ലണ്ട് ഒരുക്കിയ സ്വര്‍ഗ്ഗീയ സിംഹാസനം എന്ന ആല്‍ബത്തില്‍ കേരളത്തിന്റെ ആദ്യ വിശുദ്ധനേക്കുറിച്ച് അതിമനോഹരമായ ഒരു ഗാനമുണ്ട്.
ദൈവീക സ്‌നേഹത്താല്‍ നിറഞ്ഞവനേ…
സുവിശേഷ ഭാഗ്യത്തില്‍ ജ്വലിച്ചവനെ….
ഈ ഗാനം വിശുദ്ധ ചാവറയച്ചന്റെ തിരുന്നാള്‍ ദിനത്തില്‍ പബ്‌ളീഷ് ചെയ്യുകയാണ്.

ബിജു നാരായണന്‍

ബ്ര. ടിനോ CMI രചിച്ച അതി മനോഹരമായ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ആയിരത്തോളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ ജോജി കോട്ടയമാണ്. മലയാള സിനിമാ രംഗത്തെ പ്രശസ്ത ഗായകന്‍ ബിജു നാരായണന്റെ ആലാപനത്തിന് പ്രതീപ് ടോം ഓര്‍ക്കസ്‌ട്രെഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നു. വെസ്‌റ്റേണ്‍ മീഡിയാ ക്രിയേഷന്‍സിന്റെ ബാനറില്‍ സിനോയ് തോമസ്, പുഷ്പ്പാ എബിസണ്‍, റീനാ ജോസ് എന്നിവര്‍ ചേര്‍ന്ന ടീംമാണ് സ്വര്‍ഗ്ഗീയ സിംഹാസനം എന്ന ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ഹോളിവിഷന്‍ മ്യൂസിക് ഈ ആല്‍ബം ജനങ്ങളില്‍ എത്തിക്കുന്നു.

   

സ്വര്‍ഗ്ഗീയ സിംഹാസനം.
വി. ചാവറയച്ചനേക്കുറിച്ചുള്ള ഗാനം കേള്‍ക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ദാദാസാഹേബ് ഫാൽക്കെ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘാടകർ നൽകുന്ന ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യൻ സിനിമയുടെ പിതാവായി അറിയപ്പെടുന്ന ദാദാസാഹേബ് ഫാൽക്കെയുടെ ഓർമ്മയ്ക്കായി നൽകുന്ന പുരസ്കാരമാണ് ഇത്. തെന്നിന്ത്യൻ സിനിമകളുടെ പുരസ്കാരങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

മനു അശോകൻ സംവിധാനം ചെയ്ത ഉയരെയാണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ പ്രകടനത്തിന് പാർവതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. സുരാജ് വെഞ്ഞാറമൂടാണ് മികച്ച നടൻ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വെർഷൻ 5.25), മികച്ച വെർസറ്റൈൽ ആക്ടർ മോഹൻലാൽ ആണ്. മികച്ച സംവിധായകൻ മധു സി നാരായണൻ (കുമ്പളങ്ങി നൈറ്റ്സ്), മികച്ച സംഗീത സംവിധായകൻ ദീപക് ദേവ്.

ടു ലെറ്റ് ആണ് തമിഴിലെ മികച്ച ചിത്രം. മികച്ച നടൻ ധനുഷ് (അസുരൻ), നടി ജ്യോതിക (രാക്ഷസി), സംവിധായകൻ പാർഥിപൻ (ഒത്ത സെരുപ്പ് സൈസ് 7), സം​ഗീത സംവിധായകൻ അനിരുദ്ധ്. വേർസറ്റൈൽ ആക്ടർ അജിത് കുമാർ.

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊൽക്കത്തയിലെ വുഡ്‌ലാൻഡ്സ് ആശുപത്രിയിലാണ് ഗാംഗുലി ചികിത്സയിലുള്ളത്. വാർത്താ ഏജൻസികളായ പിടിഐയും എഎൻഐയുമാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. താരത്തിന് ഹൃദയാഘാതം സംഭവിച്ചതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു. ഗാംഗുലിയെ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.

നാൽപ്പത്തെട്ടുകാരനായ ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കേണ്ടി വരുമെന്നാണ് വിവരം. ശനിയാഴ്ച രാവിലെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞതിനു തൊട്ടുപിന്നാലെ ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ എഎൻഐയോടു വെളിപ്പെടുത്തി. ആൻജിയോപ്ലാസ്റ്റി വേണ്ടിവരുമെന്ന കാര്യവും ഇവർ തന്നെയാണ് വെളിപ്പെടുത്തിയത്. രാവിലെ പതിവ് വ്യായാമത്തിനിടെയാണ് താരത്തിന് നെ‍‍‍ഞ്ചുവേദന അനുഭവപ്പെട്ടത്.

ഗാംഗുലിയുടെ ചികിത്സയിക്കായി ആശുപത്രി അധികൃതർ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വിശദ പരിശോധനകൾക്കായി എസ്എസ്കെഎം ആശുപത്രിയിൽനിന്ന് ഹൃദ്രോഗ വിദഗ്ധന്റെ സഹായവും തേടി.

‘ഹൃദയാഘാതത്തെ തുടർന്ന് സൗരവ് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത വേദനാജനകമാണ്. എത്രയും വേഗം അദ്ദേഹം പൂർണമായും സുഖപ്പെടട്ടെ എന്ന് ആശംസിക്കുന്നു. അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും എന്റെ പ്രാർഥനകള്‍ അറിയിക്കുന്നു’ – മുഖ്യമന്ത്രി മമതാ ബാനർജി ട്വീറ്റ് ചെയ്തു.

‘സൗരവ് ഗാംഗുലി എത്രയും വേഗം സുഖപ്പെടട്ടെ എന്ന് പ്രാർഥിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ദാദയുടെ നില തൃപ്തികരമാണെന്നാണ് അറിയിച്ചത്. മരുന്നുകളോട് അദ്ദേഹം തൃപ്തികരമായ വിധത്തിൽ പ്രതികരിക്കുന്നുണ്ട്’ – ജയ് ഷാ ട്വീറ്റ് ചെയ്തു.

ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിന്റെ ഒരുക്കങ്ങൾ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലി കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ടൂർണമെന്റിന്റെ വേദികളിലൊന്നായ കൊൽക്കത്ത ഈഡൻ ഗാർഡൻസിലെത്തിയാണ് ഗാംഗുലി ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തിയത്.

സിസ്റ്റർ സോണിയ തെരേസ് ഡി. എസ്. ജെ… സിസ്റ്റർ അഭയ കേസുമായി പങ്ക്‌വെച്ച ഫേസ്ബുക് കുറിപ്പ്

1999 – ൽ ആണ് സുരേഷ് ഗോപിയുടെ ‘ക്രൈം ഫയൽ’ എന്ന സിനിമ പുറത്തിറങ്ങുന്നത്. അന്ന് ഞാൻ പാലാ അൽഫോൻസാ കോളേജിൽ പ്രീഡിഗ്രി വിദ്യാർത്ഥിനിയാണ്. ഇടുക്കികാരിയായ ഞാൻ സിസ്റ്റേഴ്സ് നടത്തുന്ന ഒരു ഹോസ്റ്റലിൽ നിന്നാണ് പഠിച്ചിരുന്നത്. കോട്ടയത്ത് പയസ് ടെൻത് കോൺവെൻ്റിൽ സിസ്റ്റർ അഭയ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞതും അതിനെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികളും വളരെ ശക്തമായി ഉയർന്ന് നിൽക്കുന്ന ഒരു കാലമായിരുന്നു അത്. സ്വാഭാവികമായും ഹോസ്റ്റലിൽ ജീവിക്കുന്ന കുട്ടികളോടുള്ള സിസ്റ്റേഴ്സിൻ്റെ സ്ട്രിക്ട് മനോഭാവം യുവത്വത്തിലേക്ക് കാലെടുത്തു വച്ചിരിക്കുന്ന ഞങ്ങളിലും വല്ലാത്ത അസ്വസ്ഥതയും വെറുപ്പും സൃഷ്ടിച്ചിരുന്നു, കാരണം സ്വാതന്ത്ര്യത്തിനുവേണ്ടി കൊതിക്കുന്ന ഒരു പ്രായം ആണല്ലോ യുവത്വം. അതു കൊണ്ട് തന്നെ പത്രങ്ങളിലൂടെയും മറ്റും വരുന്ന സി. അഭയയെ സംബന്ധിച്ചുള്ള വാർത്തകൾ ഞങ്ങൾ വലിയ തീക്ഷ്ണതയോടെ ചർച്ച ചെയ്യുമായിരുന്നു. ഇങ്ങനെയുള്ള ചർച്ചകളുടെ സ്വാധീനത്തിൽ ക്രൈസ്തവ സഭയെയും പുരോഹിതരെയും സന്യസ്തരെയും വിമർശിക്കുന്ന പല വ്യക്തികളിൽ ഒരാളായി ഞാനും വളർന്നു.

2001- ലാണ് ഞാൻ ക്രൈം ഫയൽ എന്ന സിനിമ കാണുന്നത്. ആ സിനിമയുടെ അവസാനം വൈദികരേയും സിസ്റ്ററിനേയും കൊലപാതകത്തിൽ നിന്ന് ഒഴിവാക്കി മറ്റു കഥാപാത്രങ്ങളെ കൊണ്ടുവന്നെങ്കിലും ആ സിനിമ കണ്ട 95 ശതമാനം വ്യക്തികളും വിശ്വസിച്ചിരുന്നത് കൊലപാതകികൾ വൈദികരും സിസ്റ്ററും ആണെന്നാണ്… ഒരു ക്രൈസ്തവ വിശ്വാസിയായ എനിക്ക് അത് അത്രയ്ക്ക് അങ്ങ് ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും എൻ്റെ ഉള്ളിൻ്റെ ഉള്ളിൽ ഒരു നീറ്റലായി കിടന്നത് അങ്ങനെ തന്നെയായിരുന്നു.

കാലങ്ങൾ കടന്നുപോയി… തികച്ചും ഒരു സഭാ വിമർശകയായ, എന്നാൽ ഉറച്ച ക്രൈസ്തവ വിശ്വാസമുള്ള എൻ്റെ ജീവിതത്തിൻ്റെ വഴിത്താരയിൽ ഞാൻ ക്രിസ്തുവിനെ വ്യക്തമായി അനുഭവിച്ച് അറിഞ്ഞപ്പോൾ അവനുവേണ്ടി ജീവിക്കണം എന്ന മോഹം ഉടലെടുത്തു. ഒത്തിരിയേറെ കടമ്പകൾ കടന്ന് 2004 – ൽ സന്യാസത്തെ വാരിപ്പുണരുവാനായി ഞാൻ എൻ്റെ വീടിൻ്റെ പടികൾ ഇറങ്ങുമ്പോൾ എന്നെ പിന്തിരിപ്പിക്കുവാനായി എൻ്റെ പ്രിയപ്പെട്ടവർ പലരും ഉപയോഗിച്ച പ്രധാന ആയുധം അഭയാ കേസ് ആയിരുന്നു.

സ്വന്തം ഗുരുവിനെ സ്നേഹ ചുംബനം കൊണ്ട് ഒറ്റികൊടുത്ത യൂദാസിനെയല്ല, മറിച്ച്, വീണു പോയിട്ടും വീണിടത്ത് തന്നെ കിടക്കാതെ വീണ്ടും എണീറ്റ് വീറോടെ ലോകത്തിൻ്റെ മുക്കിലും മൂലയിലും പോയി സുവിശേഷം പ്രഘോഷിച്ച് രക്തം ചിന്തി മരിച്ച മറ്റു ശിഷ്യൻമാരുടെ മാതൃകയാണ് നോക്കേണ്ടത് എന്ന് ഉള്ളിൻ്റെ ഉള്ളിൽ ആരോ മന്ത്രിക്കുന്നത് കേട്ടപ്പോൾ ക്രിസ്തുവിനോടുള്ള സ്നേഹം എന്നെ അന്ധയും ബധിരയും ആക്കി.

നാലുവർഷത്തെ ഫോർമേഷന് ശേഷം ഒരു സന്യാസിനിയായി തീർന്നിട്ടും എൻ്റെ മനസ്സിൽ ചാരം മൂടി കിടന്ന ചിന്ത സിസ്റ്റർ അഭയയെ കൊന്നത് രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും കൂടിയാണ് എന്നതായിരുന്നു… 2010 – ൽ ഇന്ത്യയിൽ നിന്ന് ഇറ്റലിയിലേക്ക് ട്രാൻസ്ഫർ ആയി പോന്നതിനുശേഷം കേരളത്തിലെ വാർത്തകൾ അധികം ഒന്നും ഞാൻ നോക്കാറില്ലായിരുന്നു. എന്നാൽ 2017 – ഡിസംബർ മാസത്തിൽ ഫേസ്ബുക്ക് അക്കൗണ്ട് എടുത്തതോടെ ചൂടുള്ള വാർത്തകളുടെ ബഹളമായി.

ഫേസ്ബുക്കിൽ കൂടി സന്യാസത്തെ സംബന്ധിക്കുന്ന വിഷയങ്ങളിൽ പ്രതികരിച്ച്, “കൊണ്ടും കൊടുത്തും” മുന്നോട്ടു പോകുമ്പോൾ ആണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കുമുമ്പ് അഭയാ കേസിനെ സംബന്ധിച്ചുള്ള ജസ്റ്റിൻ ജോർജിൻ്റെ ഫേസ്ബുക്ക് പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടത്. “തെറ്റ് ചെയ്തവർ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം” എന്ന ചിന്താഗതിക്കാരി ആയതിനാൽ ആദ്യം അതിനെ ഗൗരവമായിട്ട് എടുത്തില്ലെങ്കിലും ചില പോസ്റ്റുകളിലെ ജസ്റ്റിസ് ഹേമയുടെ വാക്കുകൾ എൻ്റെ മനസ്സിനെ വല്ലാതെ പിടിച്ചുലയ്ച്ചു.

അഭയാ കേസിൻ്റ വിധി ഡിസംബർ 22 – നു വരുമെന്ന വാർത്ത വന്നതോടെ മീഡിയകളും – സോഷ്യൽ മീഡിയയും തമ്മിലുള്ള മത്സരമായി… കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഞാൻ നിശബ്ദമായി സോഷ്യൽ മീഡിയയിൽ കൂടി കണ്ണുകൾ ഓടിക്കുകയായിരുന്നു… എന്നെ ഏറ്റവും അതിശയിപ്പിച്ചത് വിദ്യാസമ്പന്നരായ അക്രൈസ്തവരും അവിശ്വാസികളുമായ ധാരാളം സഹോദരങ്ങൾ കോടതി വിധിയിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ചില ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഒരുപക്ഷേ നിരപരാധികളെ ആണോ ഈ സമൂഹം പിച്ചിച്ചീന്തുന്നതെന്ന് ചോദിക്കുമ്പോൾ മറുവശത്ത് ക്രൈസ്തവരും ക്രൈസ്തവനാമം പേറുന്നവരും ഒരു സ്ത്രീയുടെ സ്വകാര്യതയിലേക്ക് കടന്നു കയറി അവളുടെ രഹസ്യഭാഗങ്ങളെ വർണ്ണിച്ച് ആർമാദിക്കുന്ന ഭയാനകമായ ഒരു കാഴ്ചയാണ് കണ്ടത്…!!

ലോകചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു സ്ത്രീ, അതും ഒരു കന്യാസ്ത്രീ, തൻ്റെ നിരപരാധിത്വം തെളിയിക്കാനായി വൈദ്യശാസ്ത്രത്തിൽ വിശ്വസിച്ചുകൊണ്ട് കന്യാത്വ പരിശോധനയ്ക്ക് വിധേയമാകുന്നത്… അതും ഇന്ത്യയിലെ ഏറ്റവും വിദ്യാസമ്പന്നർ എന്ന് അഹങ്കരിക്കുന്ന ഒരു സമൂഹത്തിൻ്റെ മുമ്പിൽ… ദൈവത്തിൽ വിശ്വസിക്കുന്നതുപോലെ തന്നെ അവർ വൈദ്യശാസ്ത്രത്തെയും ഡോക്ടർമാരെയും വിശ്വസിച്ചു… ഏതെങ്കിലും ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്ന ഒരു സാഹചര്യം എന്നെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ ഒരു സ്ത്രീയും ഒരിക്കലും ചങ്കുറപ്പോടെ കന്യാത്വ പരിശോധന നടത്താൻ മുന്നോട്ടു വരില്ല എന്ന് ഞാൻ നൂറ് ശതമാനം ഉറപ്പിച്ചു പറയുന്നു.

ഒരു സ്ത്രീയുടെ സ്ത്രീത്വം ഇത്രമേൽ പിച്ചിച്ചീന്തപ്പെട്ടിട്ടും മതിയാവാത്ത മുഖംമൂടിയണിഞ്ഞ ചിലരെ, ഇരയെ കീഴ്പ്പെടുത്തി മതിയാവോളം ഭക്ഷിച്ചിട്ടും രക്തംപുരണ്ട നാവോടെ അണച്ചുകൊണ്ട് ചുറ്റും നോക്കുന്ന ചെന്നായ്ക്കളോട് അല്ലാതെ എന്തിനോട് ഉപമിക്കും!!അലറിവിളിക്കുന്ന ഒരു ജനക്കൂട്ടത്തോട് ഒപ്പം അലമുറ ഇടാൻ വളരെ എളുപ്പമാണ്. പക്ഷേ സത്യം അറിയണമെന്ന് ആഗ്രഹമുള്ളവർക്ക് അല്പം നിശബ്ദതയും സത്യങ്ങളെ തേടിയുള്ള ചില യാത്രകളും അത്യാവശ്യമാണ്.

ഈ കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ അറിയാവുന്നവരോട് പല സംശയങ്ങളും ചോദിച്ചറിഞ്ഞു. അങ്ങനെ ഈ ദിവസങ്ങളിൽ ഞാൻ വ്യക്തിപരമായി ചിലരോട് സംസാരിക്കുകയായിരുന്നു… അവരിൽ ഗൈനക്കോളജിസ്റ്റ്, ഡോക്ടർമാർ, സർജൻമാർ, അഡ്വക്കേറ്റ്സ്, മെഡിസിൻ പഠിപ്പിക്കുന്ന പ്രൊഫസർമാർ… അങ്ങനെ പലരുമുണ്ടായിരുന്നു. കുറ്റാരോപിതയായ സന്യാസിനിയുടെ കന്യാത്വ പരിശോധന നടന്ന അതേ ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് വിദഗ്ധനായ ഒരു ഡോക്ടർ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്: “സിസ്റ്റർ നിങ്ങൾ എന്നെ വിശ്വസിക്കണം. സിസ്റ്റർ സെഫി ഒരു കന്യകയാണ്. അവരെ ചതിച്ചത് 2 ലേഡി ഡോക്ടർമാരാണ്. ക്രിസ്തു ഒരു ദിവസമേ പീഡകൾ സഹിച്ചുള്ളൂ. പക്ഷേ സിസ്റ്റർ സെഫി കഴിഞ്ഞ 12 വർഷമായി സമൂഹത്തിനു മുൻപിൽ തുണിയുരിഞ്ഞു നിർത്തപ്പെട്ടിരിക്കുകയാണ്. അവരുടെ സഹനം ഭയാനകമാണ്…”

നിരീശ്വരവാദിയായ ആ ഡോക്ടറുടെ വാക്കുകൾ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി… സിസ്റ്റർ അഭയ കൊല്ലപ്പെട്ടതാണോ, ആത്മഹത്യ ചെയ്തതാണോ എന്ന് എനിക്കറിയില്ല. പക്ഷെ 229 പേജുള്ള കോടതിവിധിയിലൂടെ ഞാൻ കണ്ണോടിച്ചപ്പോൾ എനിക്ക് വന്ന സംശയം ഇപ്പോൾ അപരാധികൾ ആയിട്ട് വിധിച്ചിരിക്കുന്നവർ നിരപരാധികൾ ആണോ എന്നാണ്…? ഈ വിധിയും ഇത്രയും നാളത്തെ കേസിൻ്റെ സംഭവങ്ങളും മറ്റും കൂട്ടി വായിക്കുമ്പോൾ ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങൾ എൻ്റെ മനസ്സാക്ഷിയെ പിടിച്ചുലയ്ക്കുന്നു…

രണ്ടായിരം വർഷങ്ങൾക്കു മുമ്പ് ആൾക്കൂട്ടത്തിൻ്റെ ആരവങ്ങൾക്കും ആക്രോശങ്ങൾക്കും ഇടയിൽ പൊലിഞ്ഞുപോയ നീതിബോധം പീലാത്തോസിനെ കൈകഴുകാൻ എങ്കിലും പ്രേരിപ്പിച്ചു. എന്നാൽ ഇന്ന് നൂറ്റാണ്ടുകൾക്കിപ്പുറം “കഞ്ചാവടിച്ചു അതിന്റെ ലഹരിയിൽ കിറുങ്ങി നടക്കുമ്പോഴാണ് താൻ അതു കണ്ടത്” എന്ന് സാക്ഷി തന്നെ പറയുമ്പോ അതിന്റെ വസ്തുത /വിശ്വസനീയത എത്രയുണ്ട്? നീതിപാലകരും വിധിയാളനും പതിയെ തിരശ്ശീലക്ക് പിന്നിൽ മറഞ്ഞു നിന്ന് ഞങ്ങളുടെ ഭാഗം ക്ലിയർ ആക്കി എന്ന് ആശ്വസിക്കുന്നു. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും നിയമപാലകരിലും വിശ്വാസമില്ലേ എന്ന് ചോദിച്ചാൽ, ഉത്തരം ഇത്രമാത്രം: നിയമപാലകരും നീതിപീഠവും ചെയ്യുന്നതൊക്കെ ശരിയാണെന്നും, അവർക്ക് തെറ്റില്ല എന്നും അവരുടെ മുന്നിലെ തെളിവുകൾ എപ്പോഴും സത്യമായിരിക്കും എന്നും വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു… അന്ന് ഈ വിധിയെ കണ്ണടച്ച് സ്വീകരിക്കുമായിരുന്നു. പക്ഷേ കുറച്ചു നാളുകളായി അത് കൈമോശം വന്നു പോയി… നിയമജ്ഞർ പലപ്പോഴും പൊതുബോധത്തിൻ്റെ കാവൽക്കാരാവുകയും നിയമപാലകർ മറ്റുള്ളവരുടെ കയ്യിലെ ഉപകരണമാവുകയും ചെയ്യുന്ന ഇക്കാലത്ത് സാമാന്യബോധം നഷ്ടപ്പെടാതെ യുക്തി ഉപയോഗിച്ച് മാത്രമേ കാര്യങ്ങളെ വീക്ഷിക്കാൻ പറ്റൂ.

ഈ കേസിൽ സിസ്റ്റർ അഭയയുടെ മരണകാരണം എന്താണെന്നു കൃത്യമായി തെളിഞ്ഞിട്ടില്ല എന്നതാണ് യുക്തിപൂർവ്വം ചിന്തിക്കുന്നവരുടെ അഭിപ്രായം. കോടതി വിധി വരുന്നതിനു മുൻപേ ഇവിടുള്ളവർ പ്രതികളെ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇവിടെ കുറ്റാരോപിതർക്ക് എതിരായ തെളിവുകൾ എന്ന് ചൂണ്ടി കാണിച്ചിരിക്കുന്നവ എത്രമാത്രം വിശ്വാസയോഗ്യമാണെന്നതും അതിന്റെ ശാസ്ത്രീയതയും വലിയൊരു ചോദ്യ ചിഹ്നമാണ്. ഇന്നും യഥാർത്ഥ പ്രതികൾ മറഞ്ഞിരിക്കുകയാണോ?തീർച്ചയായും യഥാർത്ഥ പ്രതികൾ ശിക്ഷിക്കപ്പെടണം. അതു എത്ര വലിയ ഉന്നതർ ആയാലും ശിക്ഷിക്കപ്പെടണം. കോടതി വിധികൾ പൂർണമായും സത്യസന്ധവും ന്യായവും ആകട്ടെ. ആൾക്കൂട്ടത്തിൻ്റെ ആക്രോശങ്ങൾക്കിടയിൽ കൂടി കലർന്ന് അത് മലിനമാകാതിരിക്കട്ടെ… പൊതുസമൂത്തിൻ്റെ ആരവങ്ങളിലും ആക്രോശങ്ങളിലും പങ്കുചേരാതെ യുക്തികൊണ്ട് ചിന്തിച്ച് കാര്യങ്ങളെ കാണാൻ പഠിക്കുന്ന ഒരു സമൂഹം ഈ ആധുനിക നൂറ്റാണ്ടിൽ വളർന്നുവരട്ടെ എന്ന പ്രാർത്ഥനയോടെ…

മുപ്പത്തിയഞ്ച് വര്‍ഷമായി റെക്കോഡിംഗിനായി ഉപയോഗിച്ചിരുന്ന പ്രസാദ് സ്റ്റുഡിയോയുടെ മുറി ഒഴിഞ്ഞ് ഇളയരാജ. സ്റ്റുഡിയോയില്‍ സൂക്ഷിച്ചിരുന്ന പുരസ്‌കാരങ്ങളും സംഗീതോപകരണങ്ങളും അദ്ദേഹം വീട്ടിലേക്ക് കൊണ്ടു പോയി. 35 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസാദ് സ്റ്റുഡിയോ സ്ഥാപകന്‍ എല്‍ വി പ്രസാദിന്റെ അനുഗ്രഹത്തോടെ ഇളയരാജ ആരംഭിച്ചതാണ് ഈ സ്ഥലം. ഐടി കമ്പനിക്ക് സ്ഥലം കൊടുക്കാന്‍ വേണ്ടി കരുതിയിരുന്ന പ്രസാദ് ഉടമകള്‍ ഇളയരാജയെ പിടിച്ച് പുറത്താക്കി.

35 വര്‍ഷമായി തന്റെ കൈവശത്തിലായിരുന്ന കംപോസിങ് മുറിയും റെക്കോര്‍ഡിംഗ് സ്റ്റുഡിയോയും മടക്കിത്തരാന്‍ ഉത്തരവുണ്ടാകണമെന്നും നിര്‍ബന്ധപൂര്‍വം പുറത്താക്കിയതു വഴി ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിനു 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇശൈജ്ഞാനി ഇളയരാജ കോടതിയില്‍ അപേക്ഷിക്കുന്നു. കേസ് പല മാസങ്ങള്‍ നീളുന്നു. ഒരു കാരണവശാലും റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ കയറാനോ സംഗീതപരിപാടി നടത്താനോ അനുവദിക്കുന്നതല്ലെന്ന് പ്രസാദ് ഡിജിറ്റല്‍ ഫിലിം ലബോറട്ടറീസ് ഉടമകളായ രമേഷ് പ്രസാദും മകന്‍ സായിപ്രസാദും കോടതിയില്‍ തറപ്പിച്ചു പറയുന്നു. ഇളയരാജാ പ്രശ്‌നം, പതിവുപോലെ തമിഴ് ചലച്ചിത്രരംഗത്തും രണ്ടു ചേരികളുണ്ടാക്കി. ഭൂരിപക്ഷം ഇളയരാജയുടെ ഭാഗത്തായിരുന്നു.

35 വര്‍ഷം പണിയെടുത്ത റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ നിന്ന് മഹാനായ ഒരു സംഗീതജ്ഞനെ ഇറക്കിവിടാന്‍ കഴിയുമോ? എന്നാല്‍ നിയമപരമായി ഇളയരാജക്ക് അവിടെ നിലനില്‍ക്കാനാവില്ലെന്ന് നിയമകാര്യവിദഗ്ധര്‍. അപ്പോഴാണ് മദ്രാസ് ഹൈക്കോടതി ജഡ്ജി എന്‍ സതീഷ്‌കുമാറിന്റെ കോടതിയില്‍ കേസ് എത്തിച്ചേരുന്നത്. പത്മഭൂഷണ്‍ ജേതാവും എഴുപത്തേഴുകാരനുമായ ഒരു സംഗീതജ്ഞനോട് അല്‍പം അനുകമ്പയോടെ പെരുമാറിക്കൂടേ എന്നായി കോടതി. അദ്ദേഹത്തെ ഒരു ശത്രുവായി കണക്കാക്കരുത്. ജഡ്ജി അഭിപ്രായപ്പെട്ടു. എന്തായാലും ഇരുകൂട്ടരും ഒത്തുതീര്‍പ്പു തീരുമാനവുമായി വരാന്‍ കോടതി ആവശ്യപ്പെട്ടു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം രാജയുടെ സ്റ്റുഡിയോ ഉപകരണങ്ങള്‍ മാറ്റുന്ന കാര്യത്തിലും നിബന്ധനകള്‍ വെച്ചു. എന്ത് തന്നെ ആയാലും പഴയ നിലപാടുകളില്‍ നിന്ന് ഇളയരാജ പിന്‍വാങ്ങിയെന്നതാണ് സത്യം.

രാജ്യത്ത് കോവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റൺ ഇന്ന് നടക്കും. കേരളം അടക്കം മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് ഡ്രൈ റൺ നടക്കുക.

വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണിൽ പരിശോധിക്കും. വാക്സിൻ വിതരണത്തിൽ പാളിച്ചയുണ്ടോ എന്ന് കണ്ടെത്തുകയാണ് ഡ്രൈ റണിന്റെ ലക്ഷ്യം. ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകുന്നത്.

അതേ സമയം കോവിഡ് പ്രതിരോധ വാക്സിന് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനുള്ള അപേക്ഷ സംബന്ധിച്ച് തീരുമാനം എടുക്കാൻ ചേർന്ന വിദഗ്ധ സമിതി യോഗം ബ്രിട്ടനിലെ ഓക്സ്ഫഡ് സർവകലാശാല വികസിപ്പ് ഇന്ത്യയിൽ പൂണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീൽഡ് വാക്സിൻ്റെ ഉപയോഗത്തിന് ശിപാർശ ചെയ്തു.

വാക്സിൻ്റെ നിയന്ത്രിത ഉപയോഗത്തിനാണ് ശിപാർശ.വിദഗ്ധ സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ വാക്സിൻ വിതരണത്തിന് അന്തിമ അനുമതി നൽകും. അതേ സമയം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ്റെ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിനോട് മൂന്നാം ഘട്ട പരീക്ഷണത്തിൻ്റെ ഇടക്കാല റിപ്പോർട്ട് വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇത് സമർപ്പിച്ചതിന് ശേഷം അടുത്ത യോഗത്തിൽ അനുമതി സംബന്ധിച്ചുള്ള ശിപാർശയിൽ തീരുമാനം എടുക്കും.

രാഷ്ട്രീയത്തിലെത്തിയ ശേഷം പാർലമെന്റിൽ വെച്ച് തനിക്കുണ്ടായ ഒരനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍.

പാര്‍ലമെന്റിനകത്ത് ജവഹര്‍ലാല്‍ നെഹ്‌റുവൊക്കെ ഇരുന്ന സ്ഥലത്ത് ചെന്ന് നില്‍ക്കുമായിരുന്നെന്ന് ഇന്നസെന്റ് പറയുന്നു. രാഷ്ട്രീയപ്രവര്‍ത്തനമൊന്നും ചെയ്തിട്ടില്ലെങ്കിലും ഞാന്‍ താങ്കളുടെ അടുത്തൊക്കെ എത്തീ എന്ന് മനസ്സില്‍ അദ്ദേഹത്തോട് പറയാറുണ്ട് ഇന്നസെന്റ് പറഞ്ഞു .

ഇന്നസെന്റിന്റെ വാക്കുകൾ

ഒറ്റയ്ക്ക് നിന്ന് ഞാന്‍ ചിരിക്കുന്നത് കണ്ട് ബിജുവും രാജേഷും ശ്രീമതി ടീച്ചറുമെല്ലാം ചോദിക്കും എന്തിനാണ് ചിരിക്കുന്നതെന്ന്. അപ്പോള്‍ ഞാന്‍ പറയും ഈ കസേരയിലെങ്ങാനും ആയിരിക്കും നെഹ്‌റു ഇരുന്നിരുന്നതെന്ന്. അദ്ദേഹത്തിന്റെ ഏകദേശം അടുത്ത് ഞാനും എത്തി. അതും ഒരു രാഷ്ട്രീയ പാരമ്പര്യവുമില്ലാതെയെന്ന്. നെഹ്‌റു എഴുന്നേറ്റ് വന്ന് എന്നെ അടിക്കുമോ എന്നോര്‍ത്താണ് ഞാന്‍ ചിരിച്ചതെന്നും അവരോട് പറയും. അപ്പോള്‍ അവരും ചിരിക്കും.

അബുദാബി നഗരത്തിൽ സൗജന്യ ബസ് യാത്രാ സംവിധാനം ശനിയാഴ്ച മുതൽ നിലവിൽ വരും. നഗരത്തിലെ ദർബ് ടോൾ ഗേറ്റുകൾ ആരംഭിക്കുന്നതിനൊപ്പമാണ് സൗജന്യ ബസ് സർവീസുകളും ആരംഭിക്കുന്നത്.

‘പാർക്ക് ആൻഡ്‌ റൈഡ്’ എന്നപേരിൽ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം 104, 411 എന്നിങ്ങനെ രണ്ട് റൂട്ടുകളിലാണ് സൗജന്യ സർവീസ്. മറ്റ് പ്രദേശങ്ങളിൽ നിന്ന് ദിവസേന നഗരത്തിലേക്ക് വന്നുപോകുന്നവർക്ക് ടോൾ ഒഴിവാക്കി യാത്ര ചെയ്യാൻ ഈ സർവീസുകൾ ഉപയോഗിക്കാം. സ്വന്തം വാഹനങ്ങൾ നിശ്ചിത ഇടങ്ങളിൽ പാർക്ക് ചെയ്ത് അവിടെനിന്നുള്ള ബസ്സുകളിൽ യാത്രചെയ്യാൻ സാധിക്കും.

നഗരത്തിലേക്കും തിരിച്ചും ടോൾ നൽകികൊണ്ടുള്ള യാത്ര ഒഴിവാക്കാനുള്ള അവസരം ഇതിലൂടെ സ്വകാര്യ വാഹന ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന് നഗര ഗതാഗത വിഭാഗം വ്യക്തമാക്കി. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലും ഷഹാമയിലും 500 വീതം പാർക്കിങ് കേന്ദ്രങ്ങളും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറുമുതൽ വൈകീട്ട് ഒൻപത് വരെയാണ് സർവീസുകളുണ്ടാവുക. രാവിലെ ആറുമുതൽ ഒൻപത് വരെയും വൈകിട്ട് നാല് മുതൽ ഒൻപത് മണി വരെയും 20 മിനിറ്റ് ഇടവേളകളിൽ സർവീസ് ഉണ്ടായിരിക്കും. മറ്റു സമയങ്ങളിൽ 60 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസുകൾ.

24 സീറ്റുകളുള്ള ബസാണ് സർവീസ് നടത്തുക. ഈ സേവനത്തിനായി പ്രത്യേക സർവീസ് കാർഡ് ആവശ്യമാണ്. ഒരു ദിവസത്തേക്ക് മാത്രം സാധുതയുള്ളവയാണ് കാർഡുകൾ. ഒരോ സ്വകാര്യ വാഹനത്തിലും ഡ്രൈവറടക്കം മൂന്നുപേർക്ക് ബസ്സുകളിൽ സൗജന്യ യാത്ര അനുവദനീയമാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹിക അകലമടക്കമുള്ള നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് സർവീസുകൾ നടത്തുക.

104ാം നമ്പർ ബസ് മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അൽ ഹുവൈം സ്ട്രീറ്റിൽ നിന്ന് പുറപ്പെട്ട് അബുദാബി മെയിൻ ബസ് സ്റ്റേഷൻ, അൽ വഹ്ദ മാൾ, ഇത്തിസലാത്ത് ബിൽഡിങ്, ഹോസ്ൻ വഴി സർവീസ് നടത്തും. 50 മിനിറ്റാണ് ഇതിനെടുക്കുക.

411ാം നമ്പർ ബസ് ഷഹാമയിൽ നിന്നും ആരംഭിച്ച് അബുദാബി മെയിൻ ബസ് സ്റ്റേഷൻ, അൽ ദാനയിലെ മറിയം ബിന്ത് സയീദ് മോസ്ക് പാർക്കിംഗ്, അബുദാബി സെൻട്രൽ പോസ്റ്റ് ഓഫീസ് പാർക്കിംഗ്, അൽ ദാനയിലെ ഷെയ്ഖ് ഖലീഫ, സുൽത്താൻ ബിൻ സായിദ് സ്ട്രീറ്റ് വഴി സർവീസ് നടത്തും. 50 മിനിറ്റാണ് യാത്രാ സമയം.

Copyright © . All rights reserved