Latest News

രാജ്യതലസ്ഥാനത്തേക്ക് മാർച്ച് നടത്തുന്ന കർഷകർ കേന്ദ്രസർക്കാരിന്റെ അഞ്ചിന ഭേദഗതി നിർദേശങ്ങൾ തള്ളിയതിന് പിന്നാലെ സമരപ്രക്ഷോഭങ്ങൾ കടുപ്പിക്കാനും തീരുമാനിച്ചു. പരിഷ്‌കരിച്ച കാർഷിക നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രസർക്കാർ തയ്യാറാവാതെ വന്നതോടെയാണ് കർഷകർ നിലപാട് കർശനമാക്കിയത്.

ഇന്നലെ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം സർക്കാർ നിർദേശങ്ങൾ ചർച്ച ചെയ്യാനായി ഇന്ന് കർഷക സംഘടനാ നേതാക്കൾ ഇന്ന് യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് സർക്കാർ നിർദേശങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നും കർശന സമരപരിപാടികളുമായി മുന്നോട്ട് പോകാമെന്നുമുള്ള തീരുമാനത്തിലേക്ക് കർഷകരെത്തിയത്.

സമരപരിപാടികളുടെ ഭാഗമായി രാജ്യത്തെ കോർപ്പറേറ്റ് കമ്പനികളുടെ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുകയാണ് കർഷകരുടെ അടുത്തനീക്കം. ഇതിന്റെ ഭാഗമായി ജിയോ അടക്കമുള്ള റിലയൻസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കും. കോർപ്പറേറ്റുകൾക്ക് എതിരെയുള്ള സമരം ശക്തമാക്കും. ദേശീയ പാതകളിൽ ടോൾ പിരിക്കുന്നതും കർഷകർ തടയും.

കർഷക സമരത്തോടുള്ള സർക്കാർ നിലപാട് ആത്മാർത്ഥയില്ലാത്തതാണെന്നും ബിജെപി ജനപ്രതിനിധികളെ ബഹിഷ്‌കരിക്കണമെന്നും കർഷക സംഘടന നേതാക്കൾ ആഹ്വാനം ചെയ്തു. സമരപരിപാടികളുടെ ഭാഗമായി തിങ്കളാഴ്ച കർഷകർ ബിജെപി ഓഫീസുകൾ ഉപരോധിക്കും.

ഡിസംബർ 14ന് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുകയും എല്ലാ ജില്ലാ ആസ്ഥാനങ്ങളേയും സമരകേന്ദ്രങ്ങളാക്കുകയും ചെയ്യും. ഡിസംബർ 12ന് ഡൽഹി-ജയ്പൂർ, ഡൽഹി-ആഗ്ര ദേശീയപാതകൾ ഉപരോധിക്കുമെന്നും കർഷകർ അറിയിച്ചു

പ്രശസ്ത തമിഴ് സീരിയല്‍ താരം വിജെ ചിത്രയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടലിലെത്തിയ ചിത്രയെ ഇന്ന് പുലര്‍ച്ചയോടെയാണ് താരത്തെ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രതിശ്രുത വരന്‍ ഹേമന്ദ് ഉള്‍പ്പടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തു. തമിഴിലെ ജനപ്രിയ സീരിയില്‍ പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ് പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടലില്‍ മടങ്ങിയെത്തിയത്. പ്രതിശ്രുത വരനും ബിസിനസ്സുകാരനുമായ ഹേമന്തിനൊപ്പം നസ്‌റത്ത്‌പേട്ടൈയിലുള്ള ഹോട്ടലിലായിരുന്നു താമസം. കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹ നിശ്ചയം.

കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്. ഷൂട്ടിങ്ങ് ലൊക്കേഷനിലെ ഫോട്ടോകള്‍ തൊട്ടുമുന്‍പ് വരെ ഇന്‍സ്റ്റഗ്രാമില്‍ ചിത്ര പങ്കുവച്ചിരുന്നു.

ലൊക്കേഷനില്‍ പ്രശ്‌നം ഒന്നും ഉണ്ടായിരുന്നില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ലെന്ന് ചിത്രയുടെ സുഹ്യത്തുക്കളും ചൂണ്ടിക്കാട്ടി. ലൊക്കേഷനില്‍ നിന്ന് സന്തോഷത്തോടെ മടങ്ങിയ ചിത്ര മണിക്കുറുകള്‍ക്കകം ആത്മഹത്യ ചെയ്തുവെന്ന തങ്ങളില്‍ ഞെട്ടലുളവാക്കിയെന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു. ഹേമന്ദുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

മടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ മാമ്മൂട് ഡിവിഷനിൽ നിന്നും മല്സരിക്കുന്ന യുവ ജനപ്രതിനിധി നിതീഷ് കോച്ചേരി, കഴിഞ്ഞ നാലുവർഷകാലമായി പഞ്ചായത്തു മെമ്പർ എന്ന നിലയിൽ തുടർച്ചയായി പത്ര വാർത്തകളിൽ നിറഞ്ഞു നിന്ന യുവ രക്തം ആണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലും മുൻപ് പഞ്ചായത്ത് പ്രസിഡണ്ട് കൂടി ആയ യുവാവിന്റെ ആകസ്മിക മരണത്തെ തുടർന്ന് പകരം മത്സരിച്ചു ജയിച്ചു പുതുമുഖമായി ജനസേവനത്തിനിറങ്ങിയ യുവാവ് നൂറുശതമാനം തന്റെ പ്രവർത്തനം തന്റെ വാർഡിൽ നടപ്പിലാക്കി കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന നിതീഷ് എന്ന ചെറുപ്പക്കാരൻ, മാമ്മൂട് നിവാസികളെ ബന്ധപ്പെടുന്ന പല സാമൂഹിക വിഷയങ്ങളിലും ഇടപെട്ടു ജനങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥനാർത്ഥി കൂടി ആണ്.

അതിൽ ഏറ്റവും ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ സംഭവം ആയിരുന്നു കഴിഞ്ഞ കാലങ്ങളിൽ തന്റെ പഞ്ചായത്തിൽ കൊറോണ പടർന്നു പിടിക്കുകയും തുടർ മരണങ്ങൾ പഞ്ചായത്ത് വേർഡുകളിൽ വേട്ടയാടിയപ്പോൾ മൃതദേഹങ്ങൾ സംസ്കരിക്കാൻ മുന്നിട്ടിറങ്ങിയത് പത്രവാർത്തകളിലൂടെ പ്രമുഖ മത നേതാക്കളുടെയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുടെയും പ്രശംസയും അനുഹ്രഹങ്ങളും കിട്ടിയത്. അതോടൊപ്പം ചേർത്ത് വായിക്കാം കോവിഡ് മൂലം ആണ് മരണപ്പെട്ടത് എന്ന് കരുതിയ വളർത്തു നായുടെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തതും വെറ്റിനറി ഡോക്ടർക്കൊപ്പം തുടർനടപടികളിൽ പങ്കു കൊണ്ടതും ഒരു നാടിൻറെ തന്നെ സംശങ്ങള്കക്കും ഭയത്തിനും ആണ് അതിലൂടെ അറുതി കിട്ടിയത്. മുന്നിട്ടിറങ്ങി ഈ യുവ ജനപ്രതിനിധി കാണിച്ച ശക്തമായ തന്റേടം അങ്ങേയറ്റം പ്രശംസനീയവും യുവാക്കൾക്ക് പ്രചോദനവും ആണ്.

മുൻപ് കൂലി പ്രശ്‌നത്തിന്റെ പേരിൽ തൊഴിലാളികൾ അമിത കൂലി ചോദിച്ചതിന്റെ പേരിൽ സർക്കാർ ഉപകരണങ്ങൾ പുതുക്കിയ പഞ്ചായത്തു സ്റ്റാളിലേക്കു ഇറക്കാൻ തന്നെ തന്റെ സഹപ്രവർത്തകരായ മാറ്റ് മെമ്പർ മാർക്കൊപ്പം മുന്നിട്ടിറങ്ങിയതും പത്രവാർത്തകളിൽ സ്ഥാനം പിടിച്ചു. അങ്ങനെ തന്റെ വാർഡിൽ മാത്രമല്ല മടപ്പള്ളി പഞ്ചായത്തു മുഴുവൻ തന്റെ കർത്തവ്യ നിർവ്വഹരണത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ യുവ നേതാവ് ആണ്. താൻ വിശ്വസിക്കുന്ന പ്രസ്ഥാനം ഒരു പിടികൂടി കടന്ന നേത്രത്വം സ്ഥാനം നൽകി മത്സരിക്കാൻ വിശ്വാസം അർപ്പിച്ചിരിക്കുകയാണ്. അവിടെയും ജനങ്ങൾ തന്നെ കൈവിടില്ലന്ന ഉറച്ച പിന്തുണയിൽ ആണ് നിതീഷ്.

ബ്രിട്ടണിലെ നഴ്സുമാരുടെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ റോയല്‍ കോളേജ് ഓഫ് നഴ്സിങ് (ആര്‍.സി.എന്‍)ന്റെ ഏറ്റവും പ്രധാന റീജിയണായ ലണ്ടന്‍ ബോര്‍ഡിലേയ്ക്ക് മലയാളിയായ എബ്രാഹം പൊന്നുംപുരയിടം തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ അഞ്ച് ലക്ഷത്തോളും നഴ്സുമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ സംഘടനയില്‍ അറുപതിനായിരത്തില്പരം അംഗങ്ങളുള്ള ലണ്ടന്‍ റീജിയണില്‍ 20 അംഗ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി എന്ന നിലയില്‍ ചരിത്ര നേട്ടമാണ് എബ്രാഹം കൈവരിച്ചിരിക്കുന്നത്. പാലാ സ്വദേശിയായ എബ്രാഹം കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ലണ്ടന്‍ കേന്ദ്രീകരിച്ച് നഴ്സിങ് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമാണ്. 2021 ജനുവരി 1 മുതല്‍ നാല് വര്‍ഷത്തേയ്ക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മുന്‍പ് 2016ല്‍ ഈ സ്ഥാനത്തേയ്ക്ക് മത്സരിച്ചിരുന്നുവെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ നിസ്സാര വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്

ആഗോളതലത്തില്‍ നഴ്സുമാര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയനുകളില്‍ ഏറ്റവും വലതും സ്വാധീനശേഷിയുള്ളതുമാണ് ആര്‍.സി.എന്‍. 1916ല്‍ നഴ്സുമാര്‍ക്കായി സ്ഥാപിതമായ സംഘടന പിന്നീട് ബ്രിട്ടീഷ് രാജകുടുംബം റോയല്‍ ചാര്‍ട്ടറിലൂടെ നല്‍കിയ പ്രത്യേക പദവിയിലൂടെയാണ് റോയല്‍ കോളേജ് ഓഫ് നഴ്സിങ് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. നഴ്സുമാരെ കൂടാതെ നഴ്സിങ് വിദ്യാര്‍ത്ഥികള്‍, മിഡ്വൈഫുമാര്‍, ഹെല്‍ത്ത് അസിസ്റ്റന്റുമാര്‍ എന്നിവര്‍ ആര്‍.സി.എന്‍ അംഗങ്ങളാണ്. ബ്രിട്ടണിലെ തൊഴിലാളി സംഘടന എന്ന സ്ഥാനത്തേക്കാള്‍ ഉപരിയായി അന്താരാഷ്ട്ര തലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആരോഗ്യമേഖലയില്‍ ആര്‍.സി.എന്‍ നടത്തി വരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ നഴ്സിങ് നയരൂപീകരണങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ആര്‍.സി.എന്‍ നേതൃത്വം നല്‍കാറുണ്ട്. കൂടാതെ ലോകമെമ്പാടുമുള്ള നിരവധി നഴ്സിങ് സംഘടനകളും ഇവരോടൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുന്നു.

ആര്‍.സി.എന്‍ ലണ്ടന്‍ റീജിയണില്‍ ഗ്രേറ്റര്‍ ലണ്ടനിലെ 32 കൗണ്‍സിലുകളില്‍ നിന്നുമുള്ള എന്‍.എച്ച്.എസിനു കീഴിലുള്ള 69 സ്ഥാപനങ്ങളിലും 3000 ല്പരം സ്വകാര്യ ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളുമായി ജോലി ചെയ്യുന്ന 60,000 ല്പരം അംഗങ്ങളാണുള്ളത്. ഇംഗ്ലണ്ടില്‍ ഒമ്പത് റീജിയണുകളും സ്കോട്ട്ലാന്റ്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ റീജിയണുകളുമായി ആകെയുള്ള 12 റീജിയണുകളില്‍ ഏറ്റവും പ്രധാന റീജിയണാണ് ലണ്ടന്‍ എന്നുള്ളത് എബ്രാഹത്തിന്റെ വിജയത്തിന് ഏറെ പ്രാധാന്യമുളവാക്കുന്നത്. സംഘടനയുടെ ദേശീയ ആസ്ഥാന കേന്ദ്രം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ ലണ്ടനിലെ കാവന്‍ഡിഷ് സ്ക്വയറിലുള്ള കെട്ടിടത്തിലാണ് ലണ്ടന്‍ റീജിയന്റെ ഓഫീസും. ഏറെ പ്രാധാന്യമുള്ള ഒരു സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ബ്രിട്ടണിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ നഴ്സുമാര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കുന്നതിന് എബ്രാഹത്തിന് സാധ്യമാകുമെന്ന് കണക്കാക്കപ്പെടുന്നു. എല്ലാ വര്‍ഷവും ആര്‍.സി.എന്‍ സംഘടിപ്പിക്കുന്ന നഴ്സുമാരുടെ ദേശീയ കണ്‍വന്‍ഷനില്‍ തുടര്‍ച്ചയായ അഞ്ച് വര്‍ഷം വോട്ട് അവകാശമുള്ള പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അഞ്ച് ലക്ഷത്തോളും വരുന്ന അംഗങ്ങളില്‍ കേവലം 600ല്‍ പരം ആളുകള്‍ക്ക് മാത്രമാണ് വോട്ട് അവകാശം ലഭ്യമാകുന്നത്.

ലോകത്തിലാദ്യമായി കോവിഡ് വാക്സിൻ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്ന രാജ്യമായി യുകെ മാറിയപ്പോൾ ആദ്യം തന്നെ അതിൻെറ ഭാഗമാകാൻ ഒരു മലയാളിയ്ക്കും ഭാഗ്യം ലഭിച്ചു. കട്ടപ്പന മാവുങ്കല്‍ കുടുംബാംഗമായ ബോണിയാണ് ആരോഗ്യപ്രവർത്തകരെ പ്രതിനിധീകരിച്ച് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരിച്ചത്. മാസങ്ങളായി കോവിഡ് രോഗികള്‍ക്കിടയിലായിരുന്നു ബോണി സേവനം നടത്തി വന്നിരുന്നത്. ബോണിയുടെ ഭാര്യ ടാനിയആണ്. ബോണിയ്ക്കും ടാനിയയ്ക്കും രണ്ടു മക്കളാണുള്ളത്

ഏപ്രിലില്‍ കോവിഡ് വന്നു പോയ ബോണി രോഗത്തിന്റെ എല്ലാ ബുദ്ധിമുട്ടും തിരിച്ചറിഞ്ഞ വ്യക്തിയാണ്. മില്‍ട്ടണ്‍ കെയ്ന്‍സ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ യുകെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്കിന്റെ സാന്നിധ്യത്തിലാണ് കോവിഡ് വാക്‌സിന്‍ ബോണി സ്വീകരിച്ചത്

കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുന്നത്. നാലാഴ്ചയ്ക്ക് ശേഷം അടുത്ത ഡോസ് സ്വീകരിക്കണം. പിന്നീട് അഞ്ചു ദിവസം കൂടി കഴിഞ്ഞാല്‍ വാക്‌സിന്‍ ശരീരത്തില്‍ പ്രയോജനപ്പെടും. വലിയ ആത്മവിശ്വാസത്തിലാണ് ബോണി.

.

രാജു കാഞ്ഞിരങ്ങാട്

പിരിയാൻ മടിച്ച മനസ്സ്
പിണഞ്ഞു കിടന്നിരുന്നു
ശരീരം പറഞ്ഞു:
സമയമായ് നമുക്ക് പിരിയാം

പിരിയാതെ തരമില്ല
മാടി വിളിക്കുന്നുണ്ട് പട്ടിണി

കൂട്ടുകാരാ, ഒരിക്കൽ നാം കണ്ടുമുട്ടും
എന്നാണെന്ന് ചോദിക്കരുത്
കൊച്ചു നാളിലെ നഗ്നത പോലെ –
യെനിക്കു നീ പ്രിയം

പ്രിയപ്പെട്ടവർ മൺമറഞ്ഞു
മനസ്സിലുണ്ട് നീ തന്ന ഉപ്പും ,ചോറും
നൊന്തു പെറ്റതല്ലെങ്കിലും
നോവുന്നൊരമ്മ മനസ്സ്
ഇന്നും പേരുചൊല്ലി വിളിക്കാറുണ്ട്

അമ്മേ, നീയാണെൻ്റെ –
ഉയിര്,
ഉൺമ

കൂട്ടുകാരാ, ഒരിക്കൽക്കൂടി
നമുക്കാ ബാല്യത്തിലേക്കു പറന്നു –
പോകണം
ഓർമ്മയുടെ ഒറ്റത്തൂവൽ പൊഴിച്ചിടണം
മരിച്ചാലും മറക്കാതിരിക്കാൻ
ഒരടയാളം

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138

 

കാരൂർ സോമൻ

മലയാള സാഹിത്യ-ചലച്ചിത്രത്തിലെ വർണ്ണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളിക്കെന്നും നിലാവ് പരന്നൊഴുകുന്ന രാവുകളായിരുന്നു. 1992 ൽ എന്റെ ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം “കടലിനക്കരെ എംബസ്സി സ്കൂൾ” ന് എഴുതിയ അവതാരിക താഴെ കൊടുക്കുന്നുണ്ട്. ആ അവതാരികയിൽ എഴുതിയ ഒരു വാചകം 2020 ലും അതിനേക്കാൾ വികൃതമായി നിലകൊള്ളുന്നു. “ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരൻ അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു”. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേൽ എന്നറിയുമ്പോൾ നമ്മുടെ ചലച്ചിത്ര പ്രദർശനത്തിന്റ പിതാവ് കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് എന്നത് പലർക്കുമറിയാത്തതുപോലെ തോപ്പിൽ ഭാസി നാടകങ്ങൾ അധികാരികൾക്ക് കല്ലിച്ചുപോയതുപോലുണ്ട്. നാടകങ്ങളിലൂടെ സാമുഹ്യ വിപ്ലവം സൃഷ്ഠിച്ച ഈ നാടകകുലപതിയുടെ കല്ലിൽതീർത്ത ഒരു പ്രതിമപോലും ജന്മനാട്ടിൽ കാണാനില്ല.

എന്റെ പഞ്ചായത്തായ താമരക്കുളത്തിന്റ അതിർവരമ്പാണ് വള്ളികുന്നം പഞ്ചായത്ത്, 1924 ഏപ്രിൽ 8 ന് പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടിയുടെ മകനായി തോപ്പിൽ ഭാസി ജനിച്ചു. ആദ്യ വിദ്യാഭ്യാസം അവിടുത്തെ എസ്.എൻ.ഡി.പി. സ്കൂൾ, ചങ്ങൻകുളങ്ങര സംസ്‌കൃത സ്കൂൾ, തിരുവനന്തപുരം ആയുർവേദ കോളേജിലായിരിന്നു. അവിടെവെച്ചാണ് വിദ്യാർത്ഥി കോൺഗ്രസിൽ ചേർന്ന് അനീതിക്കെതിരെ വിദ്യാർത്ഥി സമരങ്ങളിൽ ഏർപ്പെട്ടത്. അവിടെവെച്ച് പോലീസിന്റ ലാത്തിയടി കിട്ടിയത് എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ചെറുപ്പം മുതൽ പാവങ്ങൾക്കെതിരെ നടന്നു വന്ന എല്ലാ ഹാനികരമായ സമീപനങ്ങളെയും ജാതിമതങ്ങൾ നോക്കാതെ എതിർത്തു. സ്വാതന്ത്യ സമരങ്ങളിൽ ഏർപ്പെടുക മാത്രമല്ല അനീതിക്കതിരെ പോരാടിയാണ് സാഹിത്യലോകത്തേക്ക് കടന്നുവരുന്നത്. പുന്നപ്ര-വയലാർ സമരം പൊട്ടിപുറപ്പെട്ടപ്പോൾ കോൺഗ്രസ്സിൽ നിന്നകന്ന് കമ്മ്യൂണിസ്റ്റായി.

 

നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് സ്വന്തം ഐശ്യര്യത്തിനായി മാത്രം ദേവാലയങ്ങളിൽ പോയി വഴിപാടുകൾ നേരുന്നവരെപോലെ സമൂഹത്തിൽ എന്ത് അനീതി നടന്നാലും അതിനെതിരെ ഒരു വാക്കുച്ചരിക്കാതെ പ്രത്വപകാരമായി ഉപഹാരങ്ങൾ, പദവികൾ മാത്രമല്ല അഭിവൃദ്ധിയും ആദരവും ഏറ്റുവാങ്ങുന്ന എത്രയോ എഴുത്തുകാരെ കാണുന്നു. സാഹിത്യ രംഗത്തുള്ളവരുടെ സ്തുതിഗീതങ്ങൾക്ക് വഴിപ്പെടാതെ പാവങ്ങളുടെയിടയിൽ തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്‌ദംപൊഴിച്ചുകൊണ്ടിരിന്ന കൈവളകളായിരിന്നു.

എന്റെ അടുത്ത പഞ്ചായത്തായ ശൂരനാട്ടിൽ കർഷകത്തൊഴിലാളികളെ അണിനിരത്തി നടത്തിയ സമരത്തിൽവെച്ചാണ് പോലീസ് വെടിവെപ്പിൽ തൊഴിലാളികളും പോലീസുകാരും കൊല്ലപ്പെടുന്നത്. തോപ്പിൽ ഭാസി പ്രതിയായി ഒളുവിൽപോയി. 1952 ൽ പോലീസിന്റ വലയിലായി. പോലീസ് സ്റ്റേഷനിൽ കൊടിയ മർദ്ദനം അനുഭവിച്ചു. മനുഷ്യസ്‌നേഹിയായ ഭാസിക്ക് ആരെയും കൊല്ലാൻ സാധിക്കില്ലെന്ന് കോടതിവിധിയെഴുതി വെറുതെവിട്ടു. 1957 ലെ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ നിന്ന് ജയിച്ച് എം.എൽ.എ. ആയി. ഏഷ്യയിൽ ആദ്യമായി 1957 ഏപ്രിൽ 3 ന് ഇ.എം.എസിന്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലുണ്ടായിരുന്നു. അധികകാലം ഭരിക്കാൻ സാധിച്ചില്ല. രാഷ്‌ട്രപതി ഭരണകൂടത്തെ പിരിച്ചുവിട്ടു. 1967 ൽ വീണ്ടും ഇ.എം.എസ് മുഖ്യമന്ത്രിയായി. കേരളത്തിന്റ ചരിത്രത്താളുകളിൽ രേഖപ്പെടുത്തിയ സംഭവമാണ് ജന്മി-കുടിയാൻ വ്യവസ്ഥകളുടെ വേരറുത്തുമാറ്റി കൃഷിഭൂമി കൃഷിക്കാരനുള്ള (ഭൂപരിഷ്‌കരണം) നിയമമാക്കിയത്. ഇതിൽ ഭാസിയുടെ പങ്കും വലുതാണ്. ഈ രണ്ട് പ്രതിഭകളും അധികാരസേവകസാഹിത്യ സംഘത്തിലെ അല്ലെങ്കിൽ കമ്പോള സാഹിത്യത്തിലെ അംഗങ്ങളായിരുന്നില്ല. സാഹിത്യസൃഷ്ഠികൾപോലെ അവർ മനുഷ്യ ജീവിതത്തെ സൃഷ്ടിച്ചെടുത്തു. ഇവരെപോലുള്ള സർഗ്ഗ പ്രതിഭകളാണ് അധികാരത്തിൽ വരേണ്ടത് അല്ലാതെ തൻകാര്യം വൻകാര്യം നോക്കുന്നവരാകരുത്. അതുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യം ജീർണ്ണിച്ചുകൊണ്ടിരിക്കുന്നത്.

മലയാള നാടകത്തിന്റ ആരംഭം നാട്യശാസ്ത്രത്തിൽ നിന്നുള്ള ചവിട്ടുനാടകങ്ങളിലൂടെയാണ്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ എഴുതിയ “ഭാഷാശാകുന്തളമാണ്” മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച നാടകം. പിന്നീട് വന്ന സാമൂഹ്യ നാടകം 1905 ൽ കൊച്ചീപ്പൻ തരകന്റെ “മറിയാമ്മ”, കണ്ടത്തിൽ വർഗീസ് മാപ്പിളയുടെ ബൈബിൾ കേന്ദ്രമാക്കിയുള്ള ചരിത്ര നാടകം “എബ്രായകുട്ടി”, കേരളത്തിലെ ആദ്യ രാഷ്ട്രീയ നാടകം കെ.ദാമോദരന്റെ “പാട്ടബാക്കി”. ഇങ്ങനെ പലരുടെയും നാടകം തഴച്ചു വളർന്നു. തോപ്പിൽ ഭാസി 1952 ൽ ഒളുവിലിരുന്ന് എഴുതിയ നാടകം “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” കെ.പി.എ.സി വഴി അരങ്ങിൽ വന്നതോടെ മലയാള നാടകത്തിന് പുതിയ വിപ്ലവധ്വനികളുയർന്നു. കെ.പി.എ.സി.യുടെ സ്ഥാപക പ്രവർത്തകരിൽ ഒരാൾ കുടിയാണ് തോപ്പിൽ ഭാസി. ആദ്യകാലങ്ങളിൽ സോമൻ എന്ന പേരിലാണ് എഴുതിയത്. തുടർന്നുവന്ന “അശ്വമേധം, സർവ്വേക്കല്ല്, ശരശയ്യ, പുതിയ ആകാശം പുതിയഭൂമി, തുലാഭാരം, മൂലധനം, കയ്യും തലയും പുറത്തിടരുത്, രജനി, പാഞ്ചാലി, ഇന്നലെ ഇന്ന് നാളെ”. 1945 ൽ മുതൽ പല നാടകങ്ങൾ അരങ്ങത്തു വന്നിരുന്നു. കാളിദാസൻെറ “അഭിജ്ഞാനശാകുന്തളം” ശകുന്തള എന്ന പേരിൽ ഗദ്യനാടകമാക്കി അരങ്ങിൽ അവതരിപ്പിച്ചു. 1968 ലാണ് അശ്വമേധത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. അങ്ങനെ പല പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. “ഒളിവിലെ ഓർമ്മകൾ” ആത്മകഥയാണ്. നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥകൾ എഴുതുക മാത്രമല്ല കഥകളും പതിനാറിലധികം സിനിമകളും സംവിധാനം ചെയ്തു. നാടകങ്ങളെല്ലാം സാമൂഹ്യവിഷ്കാരങ്ങളിലൂടെ ജനകീയമാക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റ സഹധർമ്മിണി അമ്മിണിയമ്മ വിട്ടുമുറ്റത്തു നിന്ന് മാവിൽ നിന്ന് മാമ്പഴം പറിച്ചെടുത്തു ചെത്തിമിനുക്കി കഴിക്കാൻ തന്നതിന്റ മധുരം ഇന്നും നാവിലുണ്ട്. മക്കളായ ചലച്ചിത്ര സംവിധാന-ഛായാഗ്രാഹകൻ അജയൻ, അഡ്വ.സോമൻ, രാജൻ, സുരേഷ്, മാലയെയും ഈ അവസരം സ്മരിക്കുന്നു. തോപ്പിൽ ഭാസി അന്തരിച്ചത് 1992 ഡിസംബർ 8 നാണ്.

സോഷ്യലിസ്റ്റ് വിപ്ലവ ആശയങ്ങളിലൂടെ നാടകശാഖയ്ക്ക് പുനർജ്ജന്മം നൽകിയ, മനുഷ്യവകാശങ്ങളുടെ സംരക്ഷകനായിരുന്ന, ഈ ലോകസുഖത്തിന്റ ലഹരിയിൽ ആനന്ദം കണ്ടെത്താതെ നവോത്ഥാനത്തിന്റ ശബ്ദമുയർത്തിയ മനസ്സിനെ കുളിർപ്പിച്ച ക്രാന്തദർശിയായ തോപ്പിൽ ഭാസി മലയാള ഭാഷയുടെ നിറനിലാവിൽ എന്നും പ്രകാശിച്ചു നിൽക്കും. എനിക്ക് കേന്ദ്രസാഹിത്യ അക്കാദമി സംഘടിപ്പിച്ച ഒരു സാഹിത്യ മത്സരത്തിൽ സമ്മാനം ലഭിച്ചപ്പോൾ താമരകുളത്ത് ഉദ്‌ഘാടകനായി വന്നത് തോപ്പിൽ ഭാസി സാറാണ്. അന്നത്തെ അദ്ദേഹത്തിന്റ പ്രസംഗം വിഡിയോയായി എന്റെ വെബ്‌സൈറ്റിൽ ഇപ്പോഴുമുണ്ട്. അതിൽ പറയുന്ന ഒരു വാചകം “കാരൂർ സോമൻ എന്റെ അയൽക്കാരനെന്ന് എനിക്കറിയില്ലായിരുന്നു”. അവതാരികയുടെ പ്രസക്ത ഭാഗം. ഇത് പ്രസിദ്ധീകരിച്ചത് അസെൻസ് ബുക്ക്സാണ്.

“മലയാള മനോരമയുടെ നേതൃത്വത്തിലുണ്ടായിരുന്ന കേരള യുവസാഹിത്യ സഖ്യ അംഗ൦ കാരൂർ സോമനെ ഞാനറിഞ്ഞത് റേഡിയോ നാടകങ്ങളിലൂടെയാണ്. ഡോ.കെ.എം. ജോർജ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായിരുന്ന കാലത്ത് ഇന്ത്യയിലെ അഞ്ച് ഭാഷകളിൽ കഥ -കവിത മത്സരം നടന്നു. മലയാളത്തിൽ കവിതയ്ക്ക് സമ്മാനം നേടിയത് കാരൂർ സോമനായിരിന്നു. അതിന്റെ അനുമോദന സമ്മേളനം ജന്മനാടായ താമരകുളത്തു വച്ച് നടന്നു. അതിൽ ഉത്ഘടകനായി ചെല്ലുവാനും കാരൂരിനെ നേരിൽ കണ്ട് അഭിന്ദിക്കാനും സാധിച്ചു.

ചെറുപ്പം മുതൽ നാടകങ്ങളും, കവിതകളുമെഴുതി നോവൽ രംഗത്തേക്ക് കടന്നുവന്നിരിക്കുന്ന കാരൂരിന്റ “കടലിനക്കരെ എംബസ്സി സ്കൂൾ” സംഗീത നാടകം ഗൾഫിലെ സ്കൂളുകളിൽ നടക്കുന്ന അഴിമതികളുടെ ചുരുളഴിക്കുന്നു. എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് ഈ നാടകം വ്യത്യസ്തമായ നവഭാവ സവിശേഷതകൾ കൊണ്ട് സംഘർഷഭരിതമാണ്. ഒപ്പം സ്‌നേഹവും പ്രണയവും നാടകത്തിന് ഉണർവ് പകരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ നാൾ മുതൽ ഇന്ത്യക്കാരനാനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം അഴിമതിയാണ്. അതിനെതിരെ പ്രതികരിക്കുന്ന ഈ നാടകത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഗൾഫിൽ നിന്നുള്ള ആദ്യ സംഗീത നാടകമെന്ന നിലയ്ക്കും ഈ നാടകം മലയാളത്തിന് ഒരു മുതൽക്കൂട്ടായിരിക്കും”.

സ്‌നേഹപുർവ്വം ..തോപ്പിൽ ഭാസി.

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ അഞ്ചു ജില്ലകള്‍ വിധിയെഴുതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പോളിങ് സമയം അവസാനിച്ചു. ആലപ്പുഴയിലാണ് ഉയര്‍ന്ന പോളിങ്, തിരുവനന്തപുരത്ത് കുറവും. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. ആദ്യമണിക്കൂറുകളില്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ റിപ്പോർട്ട് ചെയ്തു.

രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ചു ജില്ലകളില്‍ പരസ്യപ്രചാരണം സമാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിൽ വ്യാഴാഴ്ചയാണു വോട്ടെടുപ്പ്. തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം- കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. റാന്നിയില്‍ വോട്ടു ചെയ്തിറങ്ങിയ തൊണ്ണൂറുകാരനും ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ വോട്ടു ചെയ്യാനെത്തിയ അറുപത്തിയെട്ടുകാരനും കുഴഞ്ഞുവീണു മരിച്ചു. മത്തായി, ബാലന്‍ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യന്ത്രത്തകരാർ കുറവായിരുന്നു. എങ്കിലും തിരുവനന്തപുരത്ത് 13ഉം ആലപ്പുഴയിൽ 14ഉം കൊല്ലത്ത് 12ഉം പത്തനംതിട്ടയിൽ 8ഉം ഇടുക്കിയിൽ നാലിടങ്ങളിലും ആദ്യ മണിക്കൂറിൽ പണിമുടക്കി. പലയിടത്തും ഒരു മണിക്കൂർ വരെ പോളിങ് തടസ്സപ്പെട്ടെങ്കിലും 10 മണിയോടെ എല്ലായിടത്തും വോട്ടെടുപ്പ് സുഗമമായി.

കൊല്ലം കൊറ്റങ്കര പഞ്ചായത്ത് കോളശ്ശേരി വാർഡിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിച്ച മാസ്കുമായാണ് പ്രിസൈഡിങ് ഓഫിസർ ബൂത്തിലിരുന്നത്. യുഡിഎഫ് പരാതിയെ തുടർന്ന് ഉദ്യോഗസ്ഥയെ മാറ്റി. കൊട്ടാരക്കര മൂലംകുഴി ബൂത്തിലെ പോളിങ് ഓഫിസറെ മദ്യപിച്ച് ബഹളം വച്ചതിനെ തുടർന്ന് മാറ്റി. കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ബൂത്തിൽ സിപിഎം വോട്ട് തേടിയെന്ന കോൺഗ്രസ് പരാതി ബഹളത്തിൽ കലാശിച്ചു. പൊലീസെത്തിയാണു പ്രവർത്തകരെ ഒഴിപ്പിച്ചത്.

എംഎസ്‌സി നഴ്സിങ് പഠന ശേഷം ആരോഗ്യവകുപ്പിൽ ജോലി ചെയ്യുന്നതിനിടെ ‘നീറ്റ്’ എഴുതി എംബിബിഎസ് പഠിച്ചയാളാണ് മലപ്പുറം കോട്ടക്കൽ പൂക്കിപ്പറമ്പ് സ്വദേശിയായ ഡോ. അഹമ്മദ് കബീർ. കബീർ കാസർകോട് കുമ്പള സിഎച്ച്സിയിൽ അസിസ്റ്റന്റ് സർജനായി നിയമിതനായത് ഈ മാസം ആണ് .

പ്ലസ്ടു കഴിഞ്ഞ് മെഡിക്കൽ എൻട്രൻസ് എഴുതിയെങ്കിലും കിട്ടിയില്ല. തുടർന്ന് നഴ്സിങ്ങിൽ പിജി കഴിഞ്ഞ് പിഎസ്‌സി വഴി കണ്ണൂർ ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി; 2010ൽ. അപ്പോഴാണ് സർക്കാർ നഴ്സുമാർക്ക് ഒരു എംബിബിഎസ് സീറ്റ് റിസർവ് ചെയ്തിട്ടുണ്ടെന്ന് അറിയുന്നത്. വർഷങ്ങളായി പലരും ആ അവസരം ഉപയോഗിച്ചിരുന്നില്ല. അപ്പോഴേക്കും വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞായിരുന്നു. പഠിക്കാൻ പോയാൽ ശമ്പളം മുടങ്ങും. എങ്കിലും 2013ൽ നീറ്റ് എഴുതി.

പ്ലസ്ടു കഴിഞ്ഞിട്ട് 11 വർഷത്തോളമായിരുന്നെങ്കിലും കോച്ചിങ്ങിനു പോയില്ല. ദിവസവുമുള്ള മലപ്പുറം– കണ്ണൂർ ട്രെയിൻ യാത്രയിലും മറ്റുമായി പഠിച്ചു. ഫിസിക്സായിരുന്നു അൽപം പ്രയാസം. എങ്കിലും കോഴിക്കോട്ട് അഡ്മിഷൻ കിട്ടി.

ശമ്പളമില്ലാത്ത അവധിയായിരുന്നു. ഭാര്യ ഷബീബ സ്വകാര്യമേഖലയിൽ നഴ്സായിരുന്നെങ്കിലും രണ്ടാമത്തെ കുഞ്ഞായപ്പോൾ ജോലി വിട്ടിരുന്നു. ഒരു വർഷം അങ്ങനെ പോയി. ചെലവുകളേറിയതോടെ ഷബീബ കുവൈത്തിൽ നഴ്സായി ജോലിക്കുപോയി. കൊച്ചുകുഞ്ഞ് ഉള്ളതിനാൽ ഞാൻ വീട്ടിൽനിന്നു കോളജിൽ പോയിവന്നു; ദിവസവും 80 കിലോമീറ്ററോളം യാത്ര. ആദ്യവർഷം ബയോകെമിസ്ട്രി പേപ്പർ കിട്ടിയില്ല. പഠന ശൈലി മാറ്റണമെന്ന് അപ്പോഴാണു മനസ്സിലായത്. പിന്നെ, പരീക്ഷാസമയത്തു കംബൈൻഡ് സ്റ്റഡിക്ക് ഹോസ്റ്റലിൽ നിന്നു. മൂന്നു വർഷത്തോളം കഴി‍ഞ്ഞു ഷബീബ നാട്ടിലെത്തി. പിഎസ്‌സി വഴി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നഴ്സാണിപ്പോൾ. മൂന്നു മക്കൾ: മൻഹ, ഹൻഫ, ദാവൂദ് മഹ്‌ദി.

എംബിബിഎസിനു ശേഷം തിരികെ നഴ്സിങ് ജോലിയിൽ ചേർന്നിരുന്നു; തലശ്ശേരിയിൽ. നഴ്സുമാരുടെ യൂണിഫോം ഇടാതെ, സാധാരണ ഡ്രസിനു മുകളിൽ കോട്ടിടാമെന്നു പറഞ്ഞു. ഐസിയുവിൽ ഉൾപ്പെടെ നഴ്സും ഡോക്ടറുമായി സേവനം ചെയ്യാൻ പറ്റി. പിന്നീടാണു ഡോക്ടറായുള്ള നിയമന ഉത്തരവു വന്നത്.

ഇത്തവണ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് അഡ്മിഷൻ കിട്ടിയവരിലുമുണ്ട് ഒരു നഴ്സ്– കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി എ. രേഖ (34). പത്തു വർഷത്തോളം നഴ്സിങ് ജോലി ചെയ്ത ശേഷമാണു മെഡിക്കൽ പഠനം.

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് രണ്ട് ബൂത്തിലും തിരുവനന്തപുരത്ത് മൂന്ന് ബൂത്തിലും യന്ത്രത്തകരാര്‍. ആലപ്പുഴയില്‍ ആറിടത്ത് യന്ത്രത്തകരാര്‍ മൂലം പോളിങ് തടസപ്പെട്ടു. പത്തനംതിട്ട റാന്നി പുല്ലൂപ്രത്തും വോട്ടിങ് യന്ത്രത്തകരാര്‍ കണ്ടെത്തി. ആദ്യഘട്ടത്തിൽ കനത്ത പോളിങ്ങാണ്. പതിവിലും കൂടുതൽ സമയം വോട്ട് രേഖപ്പെടുത്താൻ എടുക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്. മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ, എംപിമാരായ സുരേഷ് ഗോപി, എൻ പ്രേമചന്ദ്രൻ എന്നിവർ വോട്ട് ചെയ്തു.

മാസ്ക് ധരിച്ചുമാത്രമെ വോട്ടര്‍മാര്‍ ബൂത്തുകളില്‍ എത്താവൂ. വൈകിട്ട് ആറുവരെ ബൂത്തിലെത്തുന്നവരെ വോട്ടുചെയ്യാന്‍ അനുവദിക്കും. മറ്റുള്ളവരുടെ പോളിങ് അവസാനിച്ചശേഷമാകും കോവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കുന്നത്. അപ്പോഴേക്കും പോളിങ് ഉദ്യോഗസ്ഥര്‍ പി.പി.ഇ കിറ്റ് ധരിക്കും. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോവിഡ് ബാധിച്ചവര്‍ക്കും ക്വാറന്‍റീനില്‍ പോകേണ്ടിവന്നവര്‍ക്കും വോട്ടുചെയ്യാം.

രണ്ടാംഘട്ട പോളിങ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്ചയാണ് തിരഞ്ഞെടുപ്പ്. കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കലാശക്കൊട്ട് ഉണ്ടാകില്ല. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പതിനാലിനാണ് പോളിങ്.

സർക്കാരിന്റെ അന്ത്യം കുറിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് വമ്പിച്ച ജയം നേടും. സ്വർണകടത്തിലെ ഉന്നതന്റെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണം. മുഖ്യമന്ത്രി പ്രചരണ രംഗത്ത് നിന്ന് ഒളിച്ചോടി. പരാജയം ഉറപ്പായതുകൊണ്ടാണ് അദ്ദേഹം നിന്ന് പിന്മാറിയതെന്നും ചെന്നിത്തല ആരോപിച്ചു. ഉയർന്ന പോളിങ് ജനങ്ങളുടെ ജനാധിപത്യബോധത്തെയാണ് സൂചിപ്പിക്കുന്നത്. അതേസമയം, ബിജെപിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം കിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.വോട്ടെണ്ണല്‍ 16 നാണ്.

RECENT POSTS
Copyright © . All rights reserved