Latest News

മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ തേജസ്വിനി എന്ന കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമ്പോൾ ആന്റണിയായി എത്തുന്നത് സണ്ണി വെയ്ൻ ആണ്. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള രസകരമായൊരു അഭിമുഖമാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

‘ചതുർമുഖ’ത്തിന്റെ പ്രസ് മീറ്റിന് എത്തിയ മഞ്ജു വാര്യരുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം വൈറലായിരുന്നു. അഭിമുഖത്തിനിടെ അവതാരകനും ചോദിച്ചത്, മഞ്ജുവിന്റെ മാറ്റത്തെ കുറിച്ചും എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്നുമാണ്. “സണ്ണിയുടെ മുന്നിലൊക്കെ പിടിച്ചു നിൽക്കേണ്ടേ?,” എന്നാണ് ചിരിയോടെ മഞ്ജുവിന്റെ മറുപടി. “ഓരോ കഥാപാത്രങ്ങളുടെയും പേര് പറഞ്ഞ് ഞാൻ ഓരോ ടൈപ്പ് ലുക്ക് പരീക്ഷിക്കുകയാണ്,” എന്നും മഞ്ജു പറഞ്ഞു.

“അഭിനയം എന്ന പ്രൊഫഷനെ മഞ്ജു വളരെ സീരിയസായി കാണുന്നതിന്റെ തെളിവാണ് ഇതെന്നാണ്,” മഞ്ജുവിന്റെ ലുക്കിനെ കുറിച്ച് സണ്ണിയ്ക്ക് പറയാനുണ്ടായിരുന്നത്.

ഇരുവരും തമ്മിലുള്ള കെമിസ്ട്രിയെ കുറിച്ച് ചോദിച്ചപ്പോൾ “ഞങ്ങൾ ദുഷ്മൻ ദുഷ്മൻ ആണ്,” എന്നായിരുന്നു കുസൃതിയോടെ സണ്ണിയുടെ ഉത്തരം. സണ്ണിയുമായി പെട്ടെന്ന് തന്നെ ഇണങ്ങിയെന്നും ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് സണ്ണി വെയ്ൻ എന്നും മഞ്ജു പറയുന്നു. “സിനിമയിൽ ഞങ്ങളുടെ കഥാപാത്രങ്ങൾ ഷെയർ ചെയ്യുന്നതും വളരെ രസകരമായ ബോണ്ടാണ്. സണ്ണി നിർമ്മിച്ച സിനിമയിലും എനിക്കൊരു വേഷം തന്നു.”

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിൽ സച്ചിൻ തന്നെയാണ് വിവരം അറിയിച്ചത്. വീട്ടിലെ മറ്റെല്ലാവർക്കും കൊവിഡ് നെഗറ്റീവ് ആണെന്നും സച്ചിൻ കുറിച്ചു. ചെറിയ രോഗലക്ഷണങ്ങൾ ഉണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകാരുടെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് ഇപ്പോൾ വീട്ടിൽ ക്വാറൻ്റീനിലാണ് താനെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, അഞ്ച് മാസത്തിനിടയിൽ ആദ്യമായി രാജ്യത്ത് കൊവിഡ് കേസുകൾ 60,000 കടന്നു. രോഗമുക്തി നിരക്ക് 94.85 ശതമാനമായി താഴ്ന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62, 258 പോസിറ്റീവ് കേസുകളും 291 മരണവും റിപ്പോർട്ട് ചെയ്തു. ഡിസംബർ 30നു ശേഷം റിപ്പോർട്ട് ചെയ്യുന്ന ഒരു ദിവസത്തെ ഏറ്റവും ഉയർന്ന മരണനിരക്കും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു.

193 കിലോമീറ്റർ നീളമുള്ള ജലപാതയായ സൂയസ് കനാലിൽ ഒരു കണ്ടെയ്നർ കപ്പൽ കുടുങ്ങിയത് ആഗോള തലത്തിലുള്ള വ്യാപാരത്തെ ബാധിച്ചിരിക്കുകയാണ്. ഈജിപ്തിൽ സ്ഥിതി ചെയ്യുന്നതും സമുദ്ര നിരപ്പിലുള്ളതുമായി ഈ കൃത്രിമ ജലപാത 1859 നും 1869 നും ഇടയിലാണ് നിർമിക്കപ്പെട്ടത്. മെഡിറ്ററേനിയൻ കടലിനെയും ചെങ്കടലിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ കനാൽ.

അറ്റ്ലാന്റിക് സമുദ്രമേഖലയിൽ നിന്ന് ഇന്ത്യൻ, പടിഞ്ഞാറൻ പസഫിക് സമുദ്ര മേഖലകളിലേക്കുള്ള ഏറ്റവും ദൈർഖ്യം കുറഞ്ഞ ജലമാർഗമാണ് സൂയസിലൂടെയുള്ളതെന്നതിനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നാണ് ഇത്. കനാലിലൂടെയല്ലെങ്കിൽ ആഫ്രിക്കയിലെ ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റിവേണം ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നിന്നുള്ള കപ്പലുകൾക്ക് അറ്റ്ലാന്റിലേക്ക് കടക്കാൻ. ഗുഡ് ഹോപ്പ് മുനമ്പ് വഴിയുള്ള പാതയെ അപേക്ഷിച്ച് 7,000 കിലോമീറ്റർ ദൈർഖ്യം കുറവാണ് സൂയസ് വഴിയുള്ള പാത.

കനാൽ ഔപചാരികമായി നിർമ്മിച്ചതുമുതലുള്ള 150ഓ അല്ലെങ്കിൽ അതിൽ കൂടുതൽ വർഷങ്ങൾക്കിടെ അതിലൂടെയുള്ള കപ്പൽ ഗതാഗത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. എന്നാൽ രാഷ്ട്രീയ, സാമ്പത്തിക, സാങ്കേതിക പ്രശ്നങ്ങൾ കനാൽ അഞ്ച് തവണ അടച്ചുപൂട്ടിയിരുന്നു. ഏറ്റവുമൊടുവിൽ 1975 ജൂണിലാണ് എട്ടുവർഷത്തെ ഒരു അടച്ചുപൂട്ടലിനു ശേഷം കനാൽ വീണ്ടും തുറന്നത്.

സൂയസ് കനാലിന്റെ ചരിത്രം

ഈജിപ്തിലെ ഫറവോ ആയ സേനാസ്രെറ്റ് മൂന്നാമന്റെ ഭരണകാലത്ത് (ബിസി 1887-1849) നിർമ്മാണം ആരംഭിച്ചതുമുതൽ കനാൽ ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ നിലവിലുണ്ട്. പിന്നീട് ഭരിച്ച പല രാജാക്കന്മാരും ഈ കനാൽ മെച്ചപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തു. യൂറോപ്പും ഏഷ്യയും തമ്മിലുള്ള സമുദ്ര വ്യാപാരം പല സമ്പദ്‌വ്യവസ്ഥകൾക്കും നിർണായകമായിത്തീർന്നതിനാൽ ഏതാണ്ട് 300 വർഷങ്ങൾക്ക് മുമ്പ് കനാലിന്റെ നിർമ്മാണം വേഗത്തിലായി.

1799 ൽ, അളവുകളിലെ കൃത്യതയില്ലാത്തതിനാൽ ശരിയായ കനാൽ നിർമ്മിക്കാനുള്ള നെപ്പോളിയന്റെ ശ്രമങ്ങൾ നിലച്ചുപോയിരുന്നു. 1800 കളുടെ മധ്യത്തിൽ ഫ്രഞ്ച് നയതന്ത്രജ്ഞനും എഞ്ചിനീയറുമായ ഫെർഡിനാന്റ് ഡി ലെസെപ്സ് ഈജിപ്ഷ്യൻ വൈസ്രോയി സെയ്ദ് പാഷയുമായി കനാലിന്റെ നിർമ്മാണത്തെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ ധാരണയിലെത്തി.

1858-ൽ യൂണിവേഴ്സൽ സൂയസ് ഷിപ്പ് കനാൽ കമ്പനിയെ 99 വർഷത്തേക്ക് കനാൽ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും ചുമതലപ്പെടുത്തി. 99 വർഷത്തിനുശേഷം അവകാശങ്ങൾ ഈജിപ്ഷ്യൻ സർക്കാരിന് കൈമാറും എന്ന ധാരണയിലാണ് കരാർ. സാമ്പത്തിക ബുദ്ധിമുട്ടുകൾ, നിർമ്മാണം നിർത്തലാക്കാനുള്ള ബ്രിട്ടീഷുകാരുടെയും തുർക്കികളുടെയും ശ്രമങ്ങൾ തുടങ്ങി നിരവധി പ്രശ്‌നങ്ങൾ നേരിട്ടുവെങ്കിലും, 1869 ൽ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി കനാൽ തുറന്നു.

ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും കനാൽ കമ്പനിയിലെ ഭൂരിഭാഗം ഓഹരികളും കൈവശം വച്ചിരുന്നു. ബ്രിട്ടീഷുകാർ തങ്ങളുടെ സമുദ്ര-കൊളോണിയൽ താൽപ്പര്യങ്ങൾക്കായി ഈ അധികാരം ഉപയോഗിച്ചു. ഇതിന്റെ ഭാഗമായി 1936 ലെ ഉടമ്പടിയുടെ ഭാഗമായി സൂയസ് കനാൽ മേഖലയിൽ പ്രതിരോധ സേനയെ വിന്യസിക്കാനും ബ്രിട്ടണ് കഴിഞ്ഞു. എന്നാൽ 1954 ൽ ഈജിപ്ഷ്യൻ ദേശീയവാദികളുടെ സമ്മർദ്ദം നേരിട്ട ഇരുരാജ്യങ്ങളും ഏഴ് വർഷത്തെ കരാറിൽ ഒപ്പുവെച്ചു. കരാർ വ്യവസ്ഥകൾ കാരണ് ബ്രിട്ടണ് സൈനികരെ പിൻവലിക്കേണ്ടി വന്നു.

സൂയസ് കനാൽ ഈജിപ്തിന്റെ നിയന്ത്രണത്തിലേക്ക്

1956 ൽ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ നാസർ നൈൽ നദിയിൽ ഒരു അണക്കെട്ടിന്റെ നിർമ്മാണത്തിനായി പണം കണ്ടെത്താനായി സൂയസ് കനാൽ ദേശസാൽക്കരിച്ചു. ഇത് കാരണം യുകെ, ഫ്രാൻസ്, ഇസ്രായേൽ എന്നിവർ ഈജിപ്തിനെതിരെ ആക്രമണം നടത്താൻ തീരുമാനിച്ചു. സൂയസ് കനാൽ പ്രതിസന്ധി എന്നാണ് ഈ സാഹചര്യം അറിയപ്പെട്ടത്. ഐക്യരാഷ്ട്രസഭ ഇടപെട്ടതിനുശേഷം 1957-ൽ ഈ സംഘർഷം അവസാനിച്ചു. തുടർന്ന് യുഎൻ സമാധാന സേനയെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. ലോകത്താദ്യമായി അന്നാണ് ഒരു പ്രദേശത്ത് യുഎൻ സമാധാന സേനയെ വിന്യസിച്ചത്. പ്രദേശത്ത് നിന്ന് അധിനിവേശ സേന തങ്ങളുടെ സൈന്യത്തെ പിൻവലിച്ചപ്പോഴും യുഎൻ സേന സിനായിയിൽ നിലയുറപ്പിച്ചിരുന്നു. ഈജിപ്തും ഇസ്രായേലും തമ്മിലുള്ള സമാധാനം നിലനിർത്താനായിരുന്നു സിനായ് പ്രദേശത്ത് യുഎൻ സേനാ വിന്യാസം തുടർന്നത്.

1967 ൽ നാസർ സമാധാന സേനയെ സീനായിയിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു. ഇത് ഈജിപ്തും ഇസ്രായേലും തമ്മിലുള്ള പുതിയ സംഘട്ടനത്തിലേക്ക് നയിച്ചു. ഇസ്രായേല്യർ സിനായി പിടിച്ചടക്കി, മറുപടിയായി ഈജിപ്ത് കനാൽ അടച്ചു. 1975ൽ ഇരുരാജ്യങ്ങളും സേനാപിൻമാറ്റ കരാറിൽ ഒപ്പുവെയ്ക്കുന്നത് വരെ കനാൽ അടഞ്ഞുതന്നെ തുടർന്നു. ഈജിപ്തിന്റെയും സിറിയയുടെയും നേതൃത്വത്തിലുള്ള അറബ് സഖ്യവും ഇസ്രായേലും തമ്മിൽ നടന്ന 1973 ലെ അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു ഈ കനാൽ.

സാമ്പത്തിക ജീവനാഡി

ആഗോള വ്യാപാരത്തിന്റെ 10 ശതമാനം ഓരോ വർഷവും കടന്നുപോകുന്നതിനാൽ പടിഞ്ഞാറും കിഴക്കും തമ്മിലുള്ള എല്ലാ വ്യാപാരത്തിന്റെയും ജിവനാഡിയായി ഈ കനാൽ തുടരുന്നു. പ്രതിദിനം ശരാശരി 50 കപ്പലുകളും അവയിലെ ഏകദേശം 9.5 ബില്യൺ ഡോളർ വിലവരുന്ന ചരക്കുകളും കനാലിലൂടെ കടന്നുപോകുന്നു. ക്രൂഡ് ഓയിൽ മുതൽ പെട്ടെന്ന് നശിക്കുന്ന ഭക്ഷ്യപദാർത്ഥങ്ങൾ വരെ ഈ ചരക്കുകളിൽ ഉൾപ്പെടുന്നു.

സൂയസ് കനാൽ തടസ്സപ്പെട്ടതിന്റെ ആഘാതം

മാർച്ച് 23 നാണ് ചൈനയിൽ നിന്ന് നെതർലാൻഡിലേക്കുള്ള യാത്രാമധ്യേ എംവി എവർ ഗിവൺ എന്ന ഭീമൻ കണ്ടെയ്നർ കപ്പൽ കനാലിന്റെ ഇടുങ്ങിയ ഭാഗങ്ങളിലൊന്നിൽ കുടുങ്ങിപ്പോയത്. ഇത് കനാലിലൂടെയുള്ള ഗതാഗതം തടസ്സപ്പെടാൻ കാരണമായി. 200 ഓളം കപ്പലുകൾ കനാലിന്റെ ഇരുഭാഗങ്ങളിലുമായി കുടുങ്ങിക്കിടക്കുകയാണ്. ഈ തടസ്സത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ തടസ്സം എത്രത്തോളം നീണ്ടുനിൽക്കും എന്നതിനെ ആശ്രയിച്ചിരിക്കും. എന്നാൽ ചില രാജ്യങ്ങളിൽ ഇതിനകം തന്നെ എണ്ണവിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

ഭാവിയിലെ അപകടങ്ങൾ തടയുന്നതിനുള്ള പരിഹാരങ്ങൾ കണ്ടെത്താൻ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച ചർച്ച ഈ അപകടത്തിന്രെ പശ്ചാത്തലത്തിൽ ഉയർന്നു വന്നിട്ടുണ്ട്. ഈ ഇടുങ്ങിയ ജലപാതയെ ആഗോള തലത്തിൽ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് എന്തുചെയ്യാം എന്ന ചർച്ചയും ഈ പശ്ചാത്തലത്തിൽ ഉയർന്നിട്ടുണ്ട്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് മോഹൻലാലും ജഗദീഷും. കോമഡിയും സീരിയസ് കഥാപാത്രങ്ങളിലും ഒരുപോലെ തിളങ്ങി നിൽക്കാൻ ജഗദീഷിന് കഴിഞ്ഞിരുന്നു. എന്നാൽ ഹാസ്യതാരം എന്ന ലേബലിലാണ് ജഗദീഷിനെ അറിയപ്പെടുന്നത്.

ഇപ്പോഴിത മോഹൻലാൽ ചെയ്തു നൽകിയ സഹായത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ജഗദീഷ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് സമയത്ത് ചെയ്തു നൽകിയ സഹായത്തെ കുറിച്ചാണ് നടൻ വെളിപ്പെടുത്തിയത്.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഗണേഷ് കുമാറിനോടൊപ്പമായിരുന്നു ജഗദീഷ് മത്സരിച്ചത്. ഗണേഷിന് വേണ്ടി മോഹൻലാൽ പ്രചാരണത്തിന് ഇറങ്ങിയത് വലിയ വാർത്തയായിരുന്നു. ആ സമയത്ത് പിരിവൊന്നും നടത്തിയിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിനു വേണ്ടി എനിക്ക് പൈസ തന്നിട്ടുള്ളയാളാണ് മോഹന്‍ലാല്‍.

അപ്പോൾ മോഹൻലാലിന് ഞാൻ ജയിച്ചു വരണമെന്ന് ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നിരിക്കാം. പക്ഷെ അദ്ദേഹം ഗണേഷ് കുമാറിന് വേണ്ടി പോയി അതിൽ തനിക്ക് പിണക്കമില്ലെന്ന് വീണ്ടും ആവർത്തിച്ചു. ഇക്കാര്യത്തില്‍ തനിക്ക് മോഹന്‍ലാലുമായി പിണക്കമൊന്നുമില്ലെന്നാണ് ജഗദീഷ് പറയുന്നത്.

മോഹന്‍ലാല്‍ എന്തുകൊണ്ട് ഗണേഷ്‌കുമാറിന് വേണ്ടി പോയി എന്നത് എനിക്ക് അറിയാവുന്ന കാര്യങ്ങളാണ്. വ്യക്തിപരമായ ചില കാര്യങ്ങള്‍ രാഷ്ട്രീയത്തില്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. എന്നോടുള്ള അനിഷ്ടം കൊണ്ടല്ല.

ഗണേഷിനോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടും അല്ല. പിന്നെ അദ്ദേഹത്തിന്റെ സ്വാതന്ത്രമാണ്. അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. ഇപ്പോഴും താനും മോഹൻലാലും തമ്മിൽ നല്ല സൗഹൃദത്തിലാണെന്നും ജഗദീഷ് പറഞ്ഞു.

മമ്മൂട്ടി സാമ്പത്തിക സഹായങ്ങൾ ഒന്നും തന്നിട്ടില്ലെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ ഫേസ്ബുക്കിലൊക്കെ എന്നെ അനുഗ്രഹിക്കുന്ന രീതിയിലുള്ള ഫോട്ടോകളൊക്കെ ഇട്ടിരുന്നു. ഞാൻ അദ്ദേഹത്തോട് പൈസ ചോദിച്ചിട്ടില്ല. തന്നിട്ടുമില്ല.

ഒരുപക്ഷെ ആർക്കും കൊടുത്തിട്ടില്ലായിരിക്കാമെന്നും ജഗദീഷ് പറയുന്നു. വീണ്ടും ഒരു തിരഞ്ഞെടുപ്പ് അടുക്കുമ്പോഴാണ് ഇക്കാര്യം നടൻ വെളിപ്പെടുത്തുന്നത്. പണ്ടത്തെ മോഹൻലാൽ ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്നു ജഗദീഷ്.

1984 നവോദയയുടെ ‘മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ’ അഭിനയ രംഗത്തെത്തിയ ജഗദീഷ് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയുടെ പ്രധാന ഘടകമായി മാറുകയായിരുന്നു. ഇക്കുറി കൊല്ലത്ത് ജഗദീഷിന്റെ അടുത്ത രണ്ട് സുഹൃത്തുക്കളാണ് ജനവിധി തേടുന്നത്.

നടൻ മുകേഷും ബിന്ദുകൃഷ്ണയുമാണ് മത്സരാർഥികൾ. മുകേഷ് സുഹൃത്താണെങ്കിലും ബിന്ദു കൃഷ്ണ ജയിക്കണമെന്നാണ് ആഗ്രഹമെന്നും ജഗദീഷ് പറഞ്ഞു.. മുകേഷിന് പരാജയപ്പെട്ടാലും സിനിമയുണ്ടെന്നും ജഗദീഷ് പറഞ്ഞു. ഇത്തവണയും കോണ്‍ഗ്രസ് തന്നോട് മത്സരിക്കുന്നോ എന്ന് ചോദിച്ചിരുന്നെന്നും എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നെന്നും ജഗദീഷ് കൂട്ടിച്ചേർത്തു.

ബംഗളുരുവില്‍ ഭാര്യയുടെ കാമുകനെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ബൈദരഹള്ളി സ്വദേശിയായ ഭരത്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുെട കാമുകനായ ശിവരാജിനെയാണ് മുപ്പത്തൊന്ന് വയസ്സുകാരനായ ഭരത് കുമാര്‍ കൊലപ്പെടുത്തിയത്. കിടപ്പുമുറിയില്‍ ഭാര്യയെയും കാമുകനെയും കണ്ടെത്തിയതാണ് കൊലയ്ക്ക് കാരണമായത്. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭരത് ഏറെ നാളായി ഇരുവരെയും നിരീക്ഷിച്ച് വരികയായിരുന്നു.

ആറുമണിക്കൂര്‍ കട്ടിലിനടിയില്‍‍ ഒളിച്ചിരുന്നതിന് ശേഷമാണ് കൊലപാതകം നടത്തിയത്. മൂന്ന് വര്‍ഷം മുന്‍പാണ് വിനുതയും ശിവരാജും തമ്മില്‍ പരിചയത്തിലാവുന്നത്. ബന്ധത്തില്‍ സംശയം തോന്നിയ ഭരത്കുമാര്‍ ശിവരാജിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ജോൺ കുറിഞ്ഞിരപ്പള്ളി

വെള്ളിയാഴ്ചയായിരുന്നതുകൊണ്ട് എനിക്കും ജോർജ്‌കുട്ടിക്കും അൽപം നേരത്തെ ജോലിസസ്ഥലത്തുനിന്നും പോരാൻ കഴിഞ്ഞു. വെള്ളിയാഴ്ചകളിൽ പൂജയും മറ്റുമായി ഉച്ചകഴിഞ്ഞാൽ സമയം കളയും.

“ആകെ ഒരു രസവും തോന്നുന്നില്ല .നമ്മൾക്ക് ചീട്ടുകളിച്ചാലോ?”ജോർജ്‌കുട്ടി ചോദിച്ചു.

” നമ്മൾ രണ്ടുപേരു മാത്രം എങ്ങനെ ചീട്ടുകളിക്കും?”
“ഒരു കാര്യം ചെയ്യാം അച്ചായൻെറ വീട്ടിൽ വരെ പോകാം.”
അച്ചായനും സെൽവരാജനും ഒന്നിച്ചാണ് താമസിക്കുന്നത്. രണ്ടുപേരും ചീട്ട് കളിയുടെ ഉസ്താദുമാരാണ്. ഞങ്ങൾ ചെല്ലുമ്പോൾ അവർ അയൽപക്കത്തെ വേറെ രണ്ടുപേരെയും കൂട്ടി
ചീട്ടുകളിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ അയൽവക്കത്തുള്ള ചിക്ക ലിംഗേ ഗൗഡയും ചീട്ടുകളി ടീമിൽ ഉണ്ട്. ഗൗഡ സ്ഥലത്തെ പഞ്ചായത്ത് മെമ്പർ ആണ്. ഞങ്ങൾ വെറുതെ അയാളെ പൊക്കിപ്പറയും. അയാൾ അതുകേട്ട് മാനം വരെ പൊങ്ങും.

സമയം ആറര കഴിഞ്ഞു, “ഏഴു മണിയാവുമ്പോൾ പവർകട്ട് ഇല്ലേ? അപ്പോൾ നമ്മുടെ കളി മുടങ്ങുമല്ലോ”. ഞാൻ ചോദിച്ചു.
” പതിവല്ലേ വേറെ ഒന്നും ചെയ്യാൻ ഇല്ലല്ലോ?”
” ഗൗഡരെ നിങ്ങൾ വലിയ ആളല്ലേ? ഈ പ്രദേശത്തെ പഞ്ചായത്ത് മെമ്പർ അല്ലെ?നിങ്ങൾക്ക് പറഞ്ഞുകൂടെ ഇവിടുത്തെ പവർ കട്ട് ഒരു രണ്ടു മണിക്കൂർ സമയത്തേക്ക് മാറ്റിവയ്ക്കാൻ?”
” നമുക്ക് ചീട്ടു കളിക്കുമ്പോൾ ആവശ്യത്തിന് വെളിച്ചം വേണം”. എല്ലാവരും എന്നെ പിന്താങ്ങി.
“എന്താ ചെയ്യണ്ടത്?”ഗൗഡ.
പെട്ടെന്ന് ജോർജുകുട്ടി ഒരു ഐഡിയ കണ്ടുപിടിച്ചു “ഇലക്ട്രിസിറ്റി ഓഫീസിൽ വിളിച്ചു പറയാം.”
ഗൗഡ വെറുതെ പൊട്ടനെ പോലെ ചിരിച്ചു.
ജോർജ്ജുകുട്ടി പറഞ്ഞു കൊടുത്തു,” നിങ്ങൾ കർണാടക ഗവർണറുടെ പി.എ. ആണ് എന്നു പറഞ്ഞു വിളിച്ചാൽ മതി. ഗവർണർക്ക് ഇവിടെ ബാംഗ്ലൂർ നോർത്തിൽ ഒരു പ്രോഗ്രാം ഉണ്ട്, രണ്ടുമണിക്കൂർ സമയത്തേക്ക് പവർ കട്ട് മാറ്റിവയ്ക്കാൻ.”
ഗൗഡ ഒന്നും ആലോചിച്ചില്ല. ഉടനെ ഫോണെടുത്തു. ഇലക്ടിസിറ്റി ഓഫീസിൽ വിളിച്ചു എന്നിട്ട് പറഞ്ഞു “,ഞാൻ ഗവർണറുടെ പി.എ.ആണ് നാഗരാജ്. ഇന്നിവിടെ ഗവർണറുടെ പ്രോഗ്രാം നടക്കുന്നുണ്ട് അതുകൊണ്ട് രണ്ടുമണിക്കൂർ പവർകട്ട് മാറ്റി വയ്ക്കാൻ പറയുക,അത്രമാത്രം.”
എഞ്ചിനീയർ പറഞ്ഞു, “അത് പറ്റില്ല ചീഫ് എഞ്ചിനീയറുടെ ഓർഡർ ഉള്ളതാണ്. ഏഴുമണിമുതൽ എട്ടുമണിവരെ ഒരു മണിക്കൂർ പവർ കട്ട് .”
“അതു പറഞ്ഞാൽ പറ്റില്ല ഗവർണറുടെ പ്രോഗ്രാം തടസ്സപ്പെടും നിങ്ങൾ ഉത്തരം പറയേണ്ടിവരും രാത്രി പത്തുമണിക്ക് ശേഷം കുഴപ്പമില്ല. ഇല്ലങ്കിൽ ഗുൽബർഗക്ക് പോകാൻ തയ്യാറായിക്കോ”.
കർണാടക സ്റ്റേറ്റിലെ പിന്നോക്ക പ്രദേശമാണ് ഗുൽബർഗ. ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എഞ്ചിനീയർ ആ വിരട്ടലിൽ വീണു.
ഞങ്ങൾ സുഖമായി ചീട്ടു കളിച്ചു. 9.50 ആയപ്പോൾ കളി നിർത്താൻ തുടങ്ങുകയായിരുന്നു. അപ്പോൾ ജോസഫ് മാത്യുവും പുള്ളിയുടെ ഒരു കൂട്ടുകാരനും കൂടി വന്നു. കൂട്ടുകാരൻ പുതുമുഖമാണ് ഞങ്ങൾക്ക് പരിചയപ്പെടുത്തി,പേര് ബേബി.
അച്ചായൻ വെറുതെ പറഞ്ഞു,”ഈ ബേബിക്ക് ഒരു ജോലി കണ്ടുപിടിച്ചുകൊടുക്ക് ഗൗഡരെ. നിങ്ങൾക്ക് മുകളിലെല്ലാം നല്ല പിടിയല്ലേ?”
“ഞാനെന്തു ചെയ്യാനാ?”.
“ഇവിടെ റെയ്‌സ് കോഴ്സ് റോഡിൽ കുതിരപ്പന്തയം നടക്കുന്നസ്ഥലത്ത് ഏതാനും വേക്കൻസികൾ ഒഴിവുണ്ട്. ശനിയും ഞായറും ടിക്കറ്റ് വിൽക്കുവാനും ആളുകളെ നിയന്ത്രിക്കാനും. നല്ല പൈസ കിട്ടും 4 ശനിയാഴ്ച ജോലി ചെയ്ത് കഴിഞ്ഞാൽ അരമസത്തെ ശമ്പളത്തിന് തുല്യമായ കാശുകിട്ടും.പക്ഷെ ജോലികിട്ടണം. അത് നമ്മടെ ഗൗഡ വിചാരിച്ചാൽ നടക്കും. ഇപ്പൊ നോക്കിക്കോ,ബേബിക്ക് ജോലി കിട്ടാൻ പോകുന്നു.”അച്ചായൻ ഗൗഡരെ പൊക്കി.
“ഞാൻ എന്തു വേണം ?” ഗൗഡ.
“ആ ടെലിഫോൺ എടുത്ത് സൂപ്രണ്ടിനെ വിളിക്കൂ അയാളുടെ പ്രൈവറ്റ് നമ്പറുണ്ട്.വിളിക്ക്.”
ഗൗഡ ടെലിഫോൺ എടുത്തു ,”ഇത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ് എൻറെ ഒരു പയ്യൻ നാളെ രാവിലെ 10:00 മണിക്ക് നിങ്ങളുടെ ഓഫീസിൽ വരും. അവന് ഒരു ജോലി അഡ്ജസ്റ്റ് ചെയ്തുകൊടുക്കണം.”
” നിങ്ങളാരാണ്?”
” ഞാൻ പറഞ്ഞില്ലേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്,നാഗരാജ.”
അയാൾ നല്ല ഒന്നാംതരം തെറി വിളിക്കുന്നത് അടുത്തുനിന്ന ഞങ്ങൾക്ക് കേൾക്കാം. ജോസഫ് മാത്യുവും ബേബിയും അല്പം ദൂരെയാണ്. അവർക്ക് ഒന്നും മനസ്സിലായില്ല.
ഗൗഡരുടെ മുഖം മഞ്ഞളിച്ചുപോയി.
ജോർജ്‌കുട്ടി ബേബിയോടായി പറഞ്ഞു,”നിങ്ങള് കേട്ടില്ലേ, അയാൾ പറഞ്ഞത്?ജോലി റെഡി. ഗൗഡർക്ക് ഒരു ഫുൾ ബോട്ടിൽ വാങ്ങിക്കൊണ്ടുവാ..”
ബേബിയും ജോസഫ് മാത്യുവും കൂടി കുപ്പി വാങ്ങാൻ പോയി, ഗൗഡ പറഞ്ഞു, ഏതായാലും പോകുന്നതല്ലേ, ഒരു ആറ് പാക്കറ്റ് ബിരിയാണികൂടി വാങ്ങിക്കോ. നിങ്ങൾക്ക് വേണമെങ്കിൽ അതും കൂടി വാങ്ങിക്കോ.”
ബേബി തപ്പിക്കളിക്കാൻ തുടങ്ങി. അവൻ്റെ കയ്യിൽ കാശില്ലെന്ന് തോന്നുന്നു.
“കാശില്ലെങ്കിൽ ഞാൻ തരാം”, ഗൗഡ പോക്കറ്റിൽ കയ്യിട്ടു.
പക്ഷെ ഗൗഡ പോക്കറ്റിൽ നിന്നും കയ്യ് എടുക്കുന്നില്ല. പോക്കറ്റിൻറെ ഭാഗത്ത് ഒരു തുള മാത്രം ഉണ്ട്.
ആരും അനങ്ങുന്നില്ല.
ഗൗഡ വിചാരിച്ചത് അയാൾ കാശുകൊടുക്കാം എന്നുപറയുമ്പോൾ ഞങ്ങൾ ആരെങ്കിലും ചാടി വീഴും എന്നാണ്.
അപ്പോൾ ജോർജ്‌കുട്ടി അടുത്ത ബോംബ് പൊട്ടിച്ചു,”ഇന്നത്തെ ബിരിയാണി നമ്മളുടെ മെമ്പർ ചിക്കലിംഗ ഗൗഡരുടെ വക. “ഗൗഡരുടെ മുഖം ഇപ്പോൾ കാണാൻ പറ്റുന്നില്ല, പവർ കട്ട് ആരംഭിച്ചിരുന്നു.

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പിസി ജോര്‍ജിനെ ജനങ്ങള്‍ കൂക്കി വിളിച്ചതും പരസ്യമായി പിസി അവരെ അധിക്ഷേപിച്ചതുമായ സംഭവം വൈറലായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ മാത്യു സാമുവല്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പിസി ജോര്‍ഡ് ബിഷപ്പ് ഫ്രാങ്കോയുടെ രക്ഷകനാണ്. അതിനാല്‍ ബിഷപ്പുമാര്‍ പിസി ജോര്‍ജിനെ ഉള്‍പ്പെടുത്താന്‍ യുഡിഎഫ് നേതൃത്വത്തിന് കത്തയച്ചികുന്നു എന്ന് മാത്യു സാമുവല്‍ പറയുന്നു. മാത്രമല്ല പിസി ജോര്‍ജിനെ എവിടെ കണ്ടാലും കൂവുമെന്നും കൂവിയവര്‍ക്ക് സലാമും മാത്യു നേരുന്നു. നാട്ടുകാര്‍ കൂവിയ സമയം താന്‍ അവിടെ ഉണ്ടായിരുന്നുവെങ്കില്‍ താനും കൂവിയേനെ എന്നും കൂവിയവര്‍ക്ക് ജിലേബി വാങ്ങി കൊടുത്തേനെ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന് കീഴില്‍ വരുന്ന കമന്റുകളും പിസി ജോര്‍ജിനെ വിമര്‍ശിച്ചുകൊണ്ടാണ്. ജന വികാരം പിസി ജോര്‍ജിന് എതിരാണ് എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

കൂക്കുക അല്ല കാണുന്നിടം ആട്ടി ഓടിക്കണം .,. അതേത് പാര്‍ട്ടിക്കാര്‍ ആണെങ്കിലും ., സംഘികളുടെ വിചാരം ഇയാള്‍ എന്തോ സംഭവം ആണെന്നാണ് .,, ഉള്ളതില്‍ വിവരം തീരെ ഇല്ലാത്തവന്മാര്‍ സംഘികള്‍ ആയോണ്ട് കത്താന്‍ കുറച്ചു സമയം എടുക്കും ., കോണ്‍ഗ്രസ്സ് ഉം സിപിഎം ഉം ഒടുവില്‍ സുഡാപ്പിയും ഒക്കെ അയാളുടെ ഓന്തിന്റെ സ്വഭാവവും കയ്യിലിരിപ്പും അറിഞ്ഞതാണ് ..- എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഞാന്‍ കഴിഞ്ഞ തവണ കുടുംബ സഹിതം വോട്ട് ചെയ്തു ഇത്തവണ അയാളെ തോല്പിക്കാന്‍ പ്രാപ്തനായ ഏതു മുന്നണി ആണോ അവര്‍ക്ക് ചെയ്‌യും.- എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

മാത്യു സാമുവലിന്റെ കുറിപ്പ്, താങ്കളുടെ പ്രചാരണ സമയത്ത് താങ്കളെ കൂവിയവര്‍ ഒരു വലിയ പൗരധര്‍മ്മം ആണ് കാണിച്ചത് ഞാന്‍ അവിടെ ഉണ്ടായിരുന്നു എങ്കില്‍ അവരുടെ കൂടെ നിന്ന് താങ്കളെ കൂവുകയും അവര്‍ക്ക് ജിലേബി മേടിച്ച് കൊടുക്കുകയും ചെയ്യുമായിരുന്നു ???? കാരണം താങ്കള്‍ അത് അര്‍ഹിക്കുന്നുണ്ട് താങ്കള്‍ അവരെ പറഞ്ഞത് ജിഹാദികള്‍ എന്നാണ് അവര്‍ ഉത്തമ പൗരബോധമുള്ളവര്‍ താങ്കള്‍ക്ക് മുന്‍കാലത്ത് വോട്ട് ചെയ്തവര്‍ അവര്‍ക്ക് പറ്റിയ പിഴവിനെ ഓര്‍ത്താണ് അവര്‍ താങ്കളെ കൂവിയത് ??? ഉമ്മന്‍ചാണ്ടിക്കെതിരെ താങ്കള്‍ പറഞ്ഞത് ഓര്‍മ്മയുണ്ടോ… അതു പോലെ എത്രയെത്ര കല്ലുവെച്ച നുണയാണ് താങ്കള്‍ പറയുന്നത് കേരള രാഷ്ട്രീയത്തില്‍ ആരും വെറുത്തു പോകുന്ന ഏറ്റവും വലിയ മ്ലേച്ഛന്‍ താങ്കളാണ് പിസി ജോര്‍ജ്

എനിക്ക് രമേശ് ചെന്നിത്തലയോട് കൂടുതല്‍ വാശി തോന്നുവാന്‍ ഉണ്ടായ കാരണം പി സി ജോര്‍ജിനെയും ഉള്‍പ്പെടുത്തണമെന്നും പറഞ്ഞ് പല ആവര്‍ത്തി യുഡിഎഫില്‍ ആവശ്യപ്പെടുന്നു.

ബിഷപ്പ് ഫ്രാങ്കോയുടെ രക്ഷകനാണ് ഈ പിസി ജോര്‍ജ് അതുകൊണ്ടാണ് ചില ബിഷപ്പുമാര്‍ യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കിയത്, ഇയാളെ കൂടെ ഉള്‍പെടുത്താന്‍. കൂവിയവരെ നിങ്ങള്‍ക്ക് സലാം ഇയാളെ എവിടെ കണ്ടാലും കൂവണം അതു നമ്മുടെ കര്‍മ്മമാണ് ധര്‍മമാണ്.

 

ഷെറിൻ പി യോഹന്നാൻ

രോഹിത് വി എസ് എന്ന സംവിധായകന്റെ ക്രാഫ്റ്റ് കാണാനുള്ള താല്പര്യമാണ് മറ്റു റിലീസുകൾക്കിടയിലും കള തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം. അദ്ദേഹത്തിന്റെ ഇബ്‌ലീസ് തിയേറ്ററിൽ ആസ്വദിച്ചത് ഇപ്പോഴും ഓർമയിലുണ്ട്. ക്‌ളീഷേകൾ അരങ്ങുവാഴുന്ന മലയാള സിനിമയിൽ ഇത്തരം പരീക്ഷണ ചിത്രങ്ങളുമായി മുന്നോട്ടു വരുന്നത് ധീരമായ ശ്രമമാണ്. ഇവിടെ കള വെറുതെ വളർന്നു പൊന്തുകയല്ല, ‘കള’ കളം മാറ്റി ചവിട്ടൽ കൂടിയാകുകയാണ്.

എന്നുമുതലാണ് കള കളയായത് ? മനുഷ്യൻ ഭൂമി വെട്ടിപിടിച്ചും കെട്ടിതിരിച്ചും കൃഷി ആരംഭിച്ചപ്പോൾ മുതലാണ്. അപ്പോൾ കളയുടെ സ്ഥാനം എവിടെയാണ്? അവർ എവിടെയാണ് വളരേണ്ടത്? ചെറിയൊരു കഥയെ വളരെ ആഴത്തിൽ അവതരിപ്പിച്ചതുകൊണ്ടാണ് കള ശക്തമായ ചലച്ചിത്രാനുഭവം ആവുന്നത്. വന്യം എന്ന ഗാനം പശ്ചാത്തലമായുള്ള ഗ്രാഫിക്കൽ സ്റ്റോറിയിലുണ്ട് ചിത്രത്തിന്റെ ജീവൻ. ഒരു സമ്പന്ന കുടുംബത്തിലേയ്ക്കും അവരുടെ ഒരു ദിവസത്തിലേക്കും വെറുതെ ക്യാമറ തിരിച്ചുവയ്ക്കുകയല്ല. വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ കൂടി അന്ന് അരങ്ങേറുന്നുണ്ട്… വന്യമായ ചിലത്.

ടോവിനോയുടെയും സുമേഷ് മൂറിന്റെയും ഗംഭീര പ്രകടനത്തോടൊപ്പം ശക്തമായ പശ്ചാത്തലസംഗീതവും സൂക്ഷ്മമായ ഛായാഗ്രഹണവും ക്വാളിറ്റി മേക്കിങ്ങും ചേർന്ന് വരുമ്പോഴാണ് കള തീവ്രമായ കഥപറച്ചിൽ ഒരുക്കുന്നത്. രണ്ടാം പകുതിയിൽ പ്രേക്ഷകൻ അത് അനുഭവിച്ചറിയുന്നുമുണ്ട്. ചിത്രത്തിൽ മൂറിന്റെ സ്ഥാനം ക്രെഡിറ്റ്‌ കാർഡിൽ വ്യക്തമായി കാണാം. സൈക്കോളജിക്കൽ മൂഡ് ഒരുക്കി ആരംഭിക്കുന്ന ചിത്രം പിന്നീട് വളരെ വേഗമാണ് നീങ്ങുന്നത്.

A സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രമായതിനാലും വയലൻസ് രംഗങ്ങളാൽ സമ്പന്നമായ ചിത്രമായതിനാലും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടണമെന്നില്ല. സ്പൂൺ ഫീഡിങ് ഇല്ലാതെ, ബീപ് ഇല്ലാതെ, വളരെ റിയലിസ്റ്റിക് ആയി ഇത്തരമൊരു കഥയെ അവതരിപ്പിച്ച സംവിധായകനൊരു സല്യൂട്ട്. ടെക്‌നിക്കലി ബ്രില്ലിയന്റ് ആയ ചിത്രം തിയേറ്ററിൽ തന്നെയാണ് കാണേണ്ടത്. അവിടെയാണ് ഇത് പൂർണമായും അനുഭവിക്കേണ്ടത്. പല ലെയറുകളിലൂടെ ചിത്രം കഥ പറയുന്നുണ്ട്. അത് മനസ്സിലാക്കി എടുക്കേണ്ടത് പ്രേക്ഷകനാണെന്ന് മാത്രം.

Last Word – കളയായി പിഴുതെറിയപ്പെട്ടവന്റെ തിരിച്ചടിയാണ് പ്രമേയം. അത് ആഴത്തിൽ അറിയേണ്ടതാണ്. വലിയ കഥയോ കാര്യങ്ങളോ പ്രതീക്ഷിച്ചു സമീപിക്കേണ്ട ചിത്രമല്ല കള. മലയാള സിനിമയിലെ നായകസങ്കല്പങ്ങളെ കൂടി തച്ചുടയ്ക്കുകയാണ് രോഹിത്. തിയേറ്റർ വാച്ച് അർഹിക്കുന്ന മികച്ച ചിത്രം.

കോട്ടയം: ചങ്ങനാശ്ശേരി അതിരൂപത പ്രവാസികളുടെ സംരംഭമായ ആവേ മരിയ യുവാക്കൾക്ക് വിദേശരാജ്യങ്ങളിലെ ഉപരിപഠനത്തിനായുള്ള കൈത്താങ്ങായി മാറുന്നു.

വിദേശരാജ്യങ്ങളിലെ ഉപരിപഠനത്തിനായി ഉള്ള രജിസ്ട്രേഷന്റെ ഉദ്ഘാടനം പ്രവാസി അപ്പോസ്തലേറ്റ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിജോ മാറാട്ടുകുളം നിർവഹിച്ചു. കുവൈറ്റ് പ്രവാസി അപ്പോസ്തോലേറ്റിന്റെ എക്സിക്യൂട്ടീവ് അംഗമായ ജിജി ഫ്രാൻസിസിന്റെ മകൾ സോണ ഫ്രാൻസിസ് ആദ്യ രജിസ്ട്രേഷൻ കൈപ്പറ്റി.

ചടങ്ങിൽ ഡയറക്ടർ ഫാ. റ്റെജി പുതുവെട്ടികളം ആശംസകൾ നേർന്നു. സിബി വാണിയപുരക്കൽ, മാത്യു മനയത്തുശ്ശേരി, ജോസഫ് എബ്രഹാം തെക്കേക്കര, സോജൻ കിഴക്കേവീട്ടിൽ, ജോസഫ് ആന്റണി പുത്തൻപുരയ്ക്കൽ, പിന്റോ സെബാസ്റ്റ്യൻ കുട്ടൻപേരൂർ തുടങ്ങിയവർ പങ്കെടുത്തു.

കാനഡ, ഓസ്ട്രേലിയ, യുകെ, ന്യൂസിലാൻഡ്, അയർലൻഡ് എന്നുതുടങ്ങി എല്ലാ വിദേശരാജ്യങ്ങളിലെ ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾക്കും ഈ സംരംഭത്തിൽ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547205509 എന്ന നമ്പറിൽ വിളിക്കുക.

നോബി ജെയിംസ്

1 കപ്പ് ഉഴുന്ന് വറുത്ത്
2 കപ്പ് തേങ്ങാ ചിരണ്ടിയത്
4 കപ്പ് വറുത്ത അരിപൊടി
2 വെളുത്തുള്ളി
4 ചെറിയ ഉള്ളി
1 1/2 ടീസ്പൂൺ ജീരകം
ആവശ്യത്തിന് ഉപ്പ്

ഒരു കപ്പ് ഉഴുന്ന് വറുത്തു ഒരുപാത്രത്തിൽ ഇട്ടു രണ്ടു കപ്പ് തേങ്ങയും വെളുത്തുള്ളിയും ചെറു ഉള്ളിയും ജീരകവും ഇട്ടു കുറച്ചു വെള്ളം ഒഴിച്ചു ഒരു മണിക്കൂർ കുതിരാൻ വയ്ക്കുക. അത് റെഡിയാകുമ്പോൾ 4 കപ്പ് വറുത്ത അരിപൊടിയിലേയ്ക്കു നമ്മൾ കുതിരാൻ വച്ച കൂട്ടുകൾ അരച്ച് പൊടിയിൽ ചേർത്ത് ഇളക്കി വീഡിയോയിൽ കാണുന്ന രീതിയിൽ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കി ഒരു മണിക്കൂർ വയ്ക്കുക. പിന്നീട് ഒരു പാത്രത്തിൽ വാഴ ഇല ഉണ്ടെങ്കിൽ അത് അല്ലെങ്കിൽ അലുമിനിയം ഫോയിൽ വച്ചു നമ്മുടെ മാവ് ഒഴിച്ചു ഒരു അപ്പച്ചെമ്പിലോ അല്ലെങ്കിൽ ഒരു സ്റ്റീമറിലോ കുക്ക് ചെയ്തെടുക്കാം. അങ്ങനെ എളുപ്പത്തിൽ നമ്മുടെ പെസഹാ അപ്പം ഉണ്ടാക്കാം. അപ്പം വെന്താലും മൂടി മാറ്റി വച്ചു അല്പനേരം കുക്ക് ചെയ്താൽ മുകളിലുള്ള ജലാംശം പോയികിട്ടും.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

    നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

RECENT POSTS
Copyright © . All rights reserved