Latest News

കൊച്ചി മറൈന്‍ഡ്രൈവിലെ അബ്ദുല്‍ കലാം പ്രതിമയില്‍ സ്ഥിരം പൂക്കള്‍ അര്‍പ്പിച്ച് ശ്രദ്ധേയനായ ശിവദാസന്‍റെ മരണം കൊലപാതകം. സംഭവത്തില്‍ പറവൂര്‍ ഏഴിക്കര സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശിവദാസന് ലഭിച്ച മാധ്യമശ്രദ്ധയിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊച്ചി മറൈന്‍ ഡ്രൈവിലെ കലാം പ്രതിമയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശിവദാസന്‍ പൂക്കള്‍ അര്‍പ്പിക്കാത്ത ഒരു ദിവസം പോലുമുണ്ടായിരുന്നില്ല. കലാം പ്രതിമയില്‍ പുഷ്പങ്ങളർപ്പിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്ത ശിവദാസന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിലുള്ള അസൂയയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വാർത്തകളിലൂടെ പ്രശസ്തനായ ശിവദാസനെ തേടി പലരും വരികയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു.

മറൈൻ ഡ്രൈവിൽ കലാം പ്രതിമയ്ക്കു സമീപംതന്നെ അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു. ഇതിൽ അസൂയ പൂണ്ട പ്രതി പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു. കോവിഡ് കാലത്ത് മറൈൻ ഡ്രൈവിൽ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് രാജേഷായിരുന്നു. ചൊവ്വാഴ്ച രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അവശനായ ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻവാരിയെല്ലുകൾ ഒടിഞ്ഞു. ഇതാണു മരണകാരണമായത്.

കൊലപാതക ശേഷം തെളിവുകൾ നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ശിവദാസന്റെ ശരീരത്തിലെ അസ്വാഭാവിക മുറിവുകൾ പരിശോധനയിൽ കണ്ടതിനെത്തുടർന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇതോടെ മറ്റു ചിലരുടെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു.

കൊച്ചിയിലെ ഷോപ്പിങ് മാളില്‍ യുവനടിയെ അപമാനിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അതേസമയം യുവാക്കള്‍ മാസ്‌ക് ധരിച്ചതിനാല്‍ തിരിച്ചറിയാനായില്ല. എന്നാല്‍ സന്ദര്‍ശകരുടെ പേരുവിവരങ്ങള്‍ കൃത്യമായി മാളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതികളെ കണ്ടെത്താന്‍ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ ഷൂട്ടിങ് ലൊക്കേഷനിലാണ് നടി. വരുംദിവസങ്ങളില്‍ പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി ആക്രമണത്തിന് ഇരയായ വിവരം വെളിപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരം കുടുംബത്തോടൊപ്പം ഷോപ്പിംഗ് പോയപ്പോഴായിരുന്നു സംഭവം. പ്രതികരിക്കാനാകാതെ പോയതില്‍ ദുഃഖമുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

അതേസമയം യുവനടിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നാണ് വനിതാ കമ്മീഷന്‍ വ്യക്തമാക്കിയത്. മാളിലെ സിസിടിവി ദൃശ്യങ്ങള്‍ എത്രയും വേഗം ഹാജരാക്കാന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭയപ്പെടാതെ ഉടന്‍ പ്രതികരിക്കാന്‍ സ്ത്രീകള്‍ തയാറാകണമെന്നും നടിയെ നേരിട്ട് കണ്ട് വിശദാംശങ്ങള്‍ ചോദിച്ചറിയുമെന്നും എംസി ജോസഫൈന്‍ വ്യക്തമാക്കി.

നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

‘ആദ്യം താന്‍ അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. എന്നാല്‍ എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവള്‍ എനിക്കരികില്‍ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. ഞാന്‍ ഊഹിക്കാത്ത ഒരു കാര്യം സംഭവിച്ചതിനാല്‍ അതിന്റെ ഞെട്ടലിലായിരുന്നു. ഞാന്‍ അവര്‍ക്കരികിലേക്ക് നടന്നു ചെന്നപ്പോള്‍ അവര്‍ എന്നെ കണ്ടില്ലെന്ന് നടിച്ചു. എനിക്ക് മനസ്സിലായെന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് ഞാന്‍ ചെയ്തത്. പിന്നീട് പണമടക്കാന്‍ കൗണ്ടറില്‍ നില്‍ക്കുന്ന സമയത്ത് അവര്‍ എനിക്കരികില്‍ വന്നു സംസാരിക്കാന്‍ ശ്രമിച്ചു.

ഇത്രയും ചെയ്തിട്ടും അവര്‍ എന്നോട് സംസാരിക്കാനുള്ള ധൈര്യം കാണിച്ചു. ഞാന്‍ ഏതൊക്കെ സിനിമയാണ് ചെയ്യുന്നത് എന്നാണ് അവര്‍ക്ക് അറിയേണ്ടത്. എന്നാല്‍ ഞങ്ങള്‍ അവരെ അവഗണിക്കുകയും സ്വന്തം കാര്യം നോക്കി പോകാന്‍ പറയുകയും ചെയ്തു. എന്റെ അമ്മ ഞങ്ങള്‍ക്ക് അരികിലേക്ക് വന്നപ്പോള്‍ അവിടെ നിന്ന് പോയി’.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്ന് ഹൈക്കോടതി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വത്ത് വകകളുടെ അവകാശി ഗുരുവായൂരപ്പനാണെന്നും ട്രസ്റ്റി എന്ന നിലയില്‍ സ്വത്ത് വകകള്‍ സംരക്ഷിക്കല്‍ മാത്രമാണ് ബോര്‍ഡിന്റെ ചുമതലയെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഭക്തജനങ്ങള്‍ വഴിപാടായി സമര്‍പ്പിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ദേവസ്വംബോര്‍ഡിന് അവകാശമില്ലെന്ന് വ്യക്തമാക്കി ഹിന്ദു ഐക്യവേദി നേതാവ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

ദേവസ്വം ആക്ടിലെ 27ാം വകുപ്പ് പ്രകാരം മറ്റ് ആവശ്യങ്ങള്‍ക്കായി പണം ചെലവൊഴിക്കാന്‍ കഴിയില്ല. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനപരിധിയില്‍ വരുന്നതല്ല. കൂടാതെ ഇക്കാര്യങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ദേവസ്വംബോര്‍ഡിന് നിര്‍ദേശം നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി.

പ്രളയകാലത്തും കൊവിഡ് കാലത്തുമായി ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വംബോര്‍ഡ് നല്‍കിയ 10 കോടി രൂപ തിരികെ നല്‍കണമെന്നാണ് ഹൈക്കോടതി മൂന്നംഗ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും പണം നല്‍കുന്നതിനാല്‍ ദേവസ്വത്തിന്റേത് സെക്യുലര്‍ പണമാണെന്നും അതിനാല്‍ ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും പണം നല്‍കുന്നതില്‍ തെറ്റില്ലെന്നായിരുന്നു ദേവസ്വംബോര്‍ഡിന്റെ വാദം. എന്നാല്‍ പണം നല്‍കിയത് വകുപ്പുകളുടെ ലംഘനമാണെന്ന വിലയിരുത്തലിലാണ് ഹൈക്കോടതി മൂന്നംഗ ബെഞ്ചിന്റെ വിധി

ദേവസ്വം ഫണ്ട് കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് വിവിധ വിധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തല്‍ നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് ഫുള്‍ ബെഞ്ചിനു വിടുകയായിരുന്നു. ഫണ്ടിന്റെ വിനിയോഗം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ തീര്‍പ്പിനു വിധേയമായിരിക്കും എന്ന് വ്യക്തമാക്കിയിരുന്നു. ഹിന്ദു ഐക്യവേദി ഭാരവാഹി ആര്‍വി ബാബു, ബിജെപി സംസ്ഥാന സെക്രട്ടറി നാഗേഷ് തുടങ്ങിയവരാണ് ദേവസ്വം ബോര്‍ഡ് നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നും മാറിയാണ് നടന്‍ മോഹന്‍ലാലിന്റെ മകള്‍ വിസ്മയയുടെ യാത്ര. തായ്‌ലന്റില്‍ താമസിക്കുന്ന മായ എന്ന വിസ്മയയുടെ ഇഷ്ടങ്ങള്‍ എഴുത്തിനോടും ആയോധനകലകളോടുമാണ്. ഇപ്പോഴിതാ ആയോധനകലാ പരിശീലനം കൊണ്ട് ഏറെ നാളത്തെ പരിശ്രമത്തിനൊടുവില്‍ 22 കിലോ ശരീര ഭാരം കുറയ്ക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് മായ.

തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്താലാണ് മായ ശരീര ഭാരം കുറച്ചത്. തന്റെ പരിശീലകനായ ടോണിക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള കുറിപ്പില്‍ തന്റെ ജീവിതം മാറ്റി മറിച്ച അനുഭവമായിരുന്നു അതെന്ന് പറയുന്നു മായ

മായ പങ്കുവച്ച കുറിപ്പ്

‘ ഫിറ്റ് കോഹ് തായ്‌ലന്‍ഡില്‍ ഞാന്‍ ചെലവഴിച്ച സമയത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. മനോഹരമായ ആളുകള്‍ക്കൊപ്പമുള്ള അത്ഭുതകരമായ അനുഭവമായിരുന്നു ഇത്. ഇവിടെ വരുമ്പോള്‍ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു. ശരീരഭാരം കുറയ്ക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും അതിന് വേണ്ടി ഒന്നും ചെയ്യാതെ ഞാന്‍ വര്‍ഷങ്ങള്‍ ചിലവഴിച്ചു. കോണിപ്പടി കയറുമ്പോള്‍ എനിക്ക് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ശ്വാസം പലപ്പോഴും നിന്നു പോവുമായിരുന്നു. ഇപ്പോള്‍ ഇതാ ഈ ഞാന്‍ ഇവിടെ, 22 കിലോ കുറച്ചു, ശരിക്കും ഒരുപാട് സുഖം തോന്നുന്നു.

ഇത് സാഹസികമായ യാത്രയായിരുന്നു. ആദ്യമായി ‘ മ്യു തായ്’ പരീക്ഷിക്കുന്നത് മുതല്‍ അതിമനോഹരമായ കുന്നുകള്‍ കയറുന്നത് വരെ, നമ്മള്‍ ഒരു പോസ്റ്റ്കാര്‍ഡിലാണെന്ന് തോന്നിപ്പിക്കുന്ന സൂര്യാസ്തമയ കാഴ്ചകള്‍ വരെ. ഇത് ചെയ്യാന്‍ ഇതിലും മികച്ച ഒരു സ്ഥലം എനിക്ക് ലഭിക്കാനില്ല. . എന്റെ കോച്ച് ടോണി ഇല്ലാതെ എനിക്കിത് സാധ്യമാവുമായിരുന്നില്ല. സത്യസന്ധമായി പറഞ്ഞാല്‍ ഏറ്റവും മികച്ച കോച്ച്. നിത്യവും ഓരോ നിമിഷവും അദ്ദേഹത്തിന്റെ പരിശ്രമത്തിന്റെ നൂറ് ശതമാനവും എനിക്കായി നല്‍കി. എല്ലായ്‌പ്പോഴും എന്നെ പിന്തുണച്ചു, എന്റെ ലക്ഷ്യത്തെക്കുറിച്ച് ബോധവാനായി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. പരിക്കുകള്‍ പറ്റിയപ്പോള്‍ എന്നെ സഹായിച്ചു. കഠിനമായ സമയങ്ങളില്‍ തളരാതെ മുന്നോട്ട് പോവണമെന്ന് എന്റെ തലച്ചോറിനെ പഠിപ്പിച്ചു. എനിക്കിതിന് കഴിയില്ല എന്ന് തോന്നിയ സമയങ്ങളുണ്ട്. എന്നാല്‍ എന്നാല്‍ അതിന് കഴിയുമെന്ന് അദ്ദേഹം കാണിച്ചു തന്നു.

ഭാരം കുറയ്ക്കുക എന്നതിലുപരി ഇവിടെ നിന്ന് എനിക്ക് ലഭിച്ച കുറേയേറെ കാര്യങ്ങളുണ്ട്. പുതിയ കാര്യങ്ങള്‍ ചെയ്തു, മനോഹരമായ മനുഷ്യരെ കണ്ടുമുട്ടി. എന്നില്‍ വിശ്വസിക്കാന്‍ പഠിച്ചു. എല്ലാത്തിലുമുപരി ചെയ്യണം എന്ന് പറയുന്നതിനേക്കാള്‍ അത് പ്രാവര്‍ത്തികമാക്കാന്‍ പഠിച്ചു. ഇത് ജീവിതം മാറ്റിമറിച്ചെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഏറ്റവും മനോഹരമായ ദ്വീപിലെ മികച്ച ആളുകള്‍ക്ക് നടുവിലായിരുന്നു ഞാന്‍. അടുത്ത തവണ ഞാന്‍ തീര്‍ച്ചയായും മടങ്ങിവരും! ഒരു കോടി നന്ദി…

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാന്‍ ഒട്ടേറെപ്പേരുണ്ടാകും. പരാജയം അനാഥമാണ്. 20ല്‍ 19 ലോക്സഭാ സീറ്റുകള്‍ നേടിയപ്പോള്‍ ആരും പൂച്ചെണ്ട് തന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ വളഞ്ഞിട്ടാക്രമിച്ചത് ക്രൂരമായിപ്പോയി. നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമുണ്ടാക്കാന്‍ കഴിയുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ പൊതുരാഷ്ട്രീയം ചര്‍ച്ചയാകാത്തതു ദൗര്‍ഭാഗ്യകരമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സര്‍ക്കാരിന്റെ പരാജയങ്ങള്‍ വേണ്ടവിധം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞില്ല. സാമ്പത്തിക പ്രതിസന്ധി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.

യുഡിഎഫ് ഉയർത്തിയ പ്രശ്നങ്ങളൊന്നും കേരളീയ പൊതുസമൂഹത്തിൽ ചർച്ചയ്ക്കു വന്നില്ല. മധ്യകേരളത്തില്‍ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. ജോസ് കെ. മാണിയുടെ വിട്ടുപോക്ക് മാത്രമല്ല മധ്യകേരളത്തിലെ നഷ്ടത്തിനു കാരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായം പറയുമ്പോള്‍ ആത്മസംയമനം പാലിക്കണം. നിര്‍ണായകമായ പ്രതിസന്ധിഘട്ടത്തില്‍ അപസ്വരമല്ല, ഐക്യമാണ് വേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു. എംഎല്‍എമാരുടെയും എംപിമാരുടെയും അടക്കം യോഗം വിളിക്കുന്നതടക്കം സുപ്രധാന തീരുമാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു. നാളെ ജില്ലകളുടെ ചുമതലയുള്ളവര്‍ എത്തി വിശദീകരണം നല്‍കും.

കൊച്ചി: യുവനടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവത്തിൽ നടിയുടെ അമ്മ പോലീസിൽ പരാതി നൽകി. കളമശേരി പോലീസ്‌ മൊഴി എടുക്കാനെത്തിയപ്പോഴാണ് പരാതി നൽകിയത്. ഇത്തരം സംഭവം ഇനി ഉണ്ടാകാതിരിക്കാനാണ് നിയമനടപടിയുമായി മുന്നോട്ടു പോകുന്നതെന്ന് നടിയുടെ അമ്മ പരാതിയിൽ വ്യക്തമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്ന് കളമശേരി പോലീസ് അറിയിച്ചു. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

അതേസമയം കൊച്ചിയിലെ മാളിൽ വെച്ച് നടിയെ അപമാനിച്ച പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. മാളിൽ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് യുവാക്കളെ തിരിച്ചറിഞ്ഞത്. നടിയെ പിന്തുടരുന്നതും അതിക്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് താൻ നേരിട്ട ദുരനുഭവം യുവനടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. കുടുംബവുമൊത്ത് ഷോപ്പിംഗ് മാളിലെത്തിയതിനിടെ രണ്ടു ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

കാരൂര്‍ സോമന്‍

വെനീസിലെ സാന്റാ ലുസിയ റയില്‍വേ സ്റ്റേഷനില്‍ നിന്ന് ഫ്‌ളോറന്‍സിലെ സാന്റാ മറിയ നോവെല്ല സ്റ്റേഷനിലേക്കാണ് ഇന്നത്തെ യാത്ര. വെനീസില്‍ നിന്ന് 204 കിലോ മീറ്ററാണ് ദൂരം. എങ്ങും വെയില്‍ നാളങ്ങള്‍ തെളിഞ്ഞുനിന്നു. ട്രെയിനുള്ളിലെ യാത്രക്കാരില്‍ ചിലര്‍ തുറന്ന മിഴികളോടെ പുറത്തുള്ള ആകര്‍ഷകമായ കാഴ്ചകള്‍ കണ്ടിരിക്കുന്നു. ട്രെയിന്‍ പാലങ്ങളും തോടുകളും ചോളപ്പാടങ്ങളും കടന്നുപോകുമ്പോള്‍ മനസ്സിലേക്കു കടന്നു വന്നത് കേരളത്തിന്റെ ഗ്രാമീണ ഭംഗിയാണ്. അടുത്ത സീറ്റിലിരുന്ന് ഒരു പെണ്‍കുട്ടി കുഞ്ഞുകണ്ണാടിയില്‍ നോക്കി കണ്‍മഷി എഴുതുന്നതിനിടയില്‍ ആ കൈയ്യിലിരുന്ന പേന താഴെയ്ക്ക് പോയി. അത് കണ്ടെത്താന്‍ കഠിനമായ ഒരു പരിശ്രമം അവള്‍ നടത്തി. യുവതികളുടെ നൈസര്‍ഗ്ഗികവാസനയായതിനാല്‍ കണ്ണിന് പുരികമെഴുതാന്‍ ബസ്സോ ട്രെയിനോ അവര്‍ക്ക് തടസ്സമല്ല.

Galleria di Luca Giordano im Palazzo Medici Riccardi in Florenz

കലാ സാഹിത്യ ആത്മീയ നവോത്ഥാനത്തിന് തുടക്കം കുറിച്ച ടസ്‌കനിയുടെ തലസ്ഥാനത്തെത്തി. സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങി. ചുറ്റുപാടുകള്‍ ഞാനൊന്ന് കണ്ണോടിച്ചു നോക്കി. സ്റ്റേഷന് മുന്നില്‍ യാത്രികരെ പ്രതീക്ഷിച്ചു ടാക്‌സി, ബസ്, ട്രാം എല്ലാം കിടക്കുന്നു. സ്റ്റേഷനുള്ളില്‍ അധികം കടകള്‍ കണ്ടില്ല. പുറത്തു ധാരാളം കടകളുണ്ട്. സൂര്യകിരണങ്ങളെ മഞ്ഞണിഞ്ഞ പുകപടലങ്ങള്‍ തടഞ്ഞു നിര്‍ത്തിയിരിക്കുന്നു. എന്റെയടുത്തുകൂടി മധുരഭാഷണങ്ങളുമായി മൂന്ന് സുന്ദരികുട്ടികള്‍ നടന്നുപോയി.

ലോകത്തുള്ള പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കണ്ടാല്‍ ചരിത്ര പൗരാണികതയുടെ, ആഡംബര കൊട്ടാരങ്ങളുടെ, വന്‍സൗധങ്ങളുടെ തേജസ്സുകൊണ്ടു പ്രകാശിച്ചു നില്‍ക്കുന്നതാണ്. ഫ്‌ളോറന്‍സ് ശില്പ-ചിത്ര ഗാലറികളുടെ, മ്യൂസിയങ്ങളുടെ, ദേവാലയങ്ങളുടെ പറുദീസയാണ്. 1982 മുതല്‍ ഫ്‌ളോറന്‍സ് യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടം നേടിയ ചരിത്ര നഗരമാണ്.

സ്റ്റേഷന് മുന്നിലുള്ള റോഡ് ക്രോസ്സ് ചെയ്ത് താമസിക്കാനുള്ള ഹോട്ടല്‍ മിയ കാറയിലേക്ക് നടന്നു. സുന്ദരങ്ങളായ ഇടുങ്ങിയ റോഡുകള്‍, റോഡരില്‍ വളര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍, റസ്റ്ററന്റുകള്‍, കരകൗശല സുവനീര്‍ തുണികടകള്‍. അടുത്തടുത്ത് നില്‍ക്കുന്ന വീടുകളെല്ലാം പൗരാണികഭാവമുള്ളതാണ്. റോഡില്‍ സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടയാത്രക്കാര്‍. ചില കെട്ടിടങ്ങളുടെ മുകളില്‍ ജനാലകള്‍ക്കടുത്തായി നക്ഷത്രത്തിളക്കമുള്ള പൂക്കള്‍ വിവിധ നിറത്തില്‍ വിരിഞ്ഞു നില്ക്കുന്നു. ഏഴെട്ടു മിനിറ്റ് നടന്ന് ഹോട്ടലിലെത്തി. ഒരു ചെറുപുഞ്ചിരിയോടെ ഗുഡ്‌മോണിംഗ് പറഞ്ഞ് റിസപ്ഷനിലിരുന്ന യുവ സുന്ദരി ഞങ്ങളെ സ്വാഗതം ചെയ്തു. ഞങ്ങള്‍ക്ക് മുറിയുടെ താക്കോല്‍ ലഭിച്ചു. ലിഫ്റ്റില്‍ മൂന്നാം നിലയിലെത്തി. മുറികള്‍ കണ്ടെത്തി തുറന്നു. ടൂറിസ്റ്റുകള്‍ക്കായി പ്രത്യേകം അലങ്കരിച്ചിരിക്കുന്ന മുറികള്‍.

ഫ്‌ളോറസ് എന്ന ചരിത്ര പ്രസിദ്ധമായ പൗരാണികത നിറഞ്ഞ മനോഹരദേശം സ്ഥിതി ചെയ്യുന്നത് നാല്പത് കിലോമീറ്റര്‍ ദൂരത്തിലും പത്ത് കിലോമീറ്റര്‍ വീതിയിലുമാണ്. ഇറ്റാലിയന്‍ ഭാഷയില്‍ ഫിറന്‍സ് എന്നാണ് വിളിക്കുക. തോടുകളും തടാകങ്ങളും അധികമില്ല. ആദ്യകാലത്ത് ഇവിടുത്തെ ജനവാസം ആര്‍നോ നദിയുടെ തീരത്തായിരുന്നു. ഫോറന്റ്റിയ എന്ന പേരു കേട്ട ഈ കോളനി വികസിത നഗരമായത് ബി.സി. 59 ലാണ്. ഫ്‌ളോറ വസന്തകാലത്തെ വിളിച്ചറിയിക്കുന്ന റോമന്‍സിന്റെ സ്വര്‍ണ്ണത്തിളക്കമുള്ള ദേവിയാണ്. സുന്ദരിമാരില്‍ സുന്ദരിയായ ഈ ദേവിയെ റോമന്‍ ചക്രവര്‍ത്തി ജൂലിയസ് സീസ്സര്‍ വിശേഷിപ്പിച്ചത് ഉദ്യാനത്തിലെ പൂക്കളുടെ രാജ്ഞിയെന്നാണ്. ഇന്നത്തെ ഫ്‌ളോറന്‍സ് ശില്പ-ചരിത്ര കലകളുടെ കലവറയാണ്. റോമന്‍ പടയാളികളുടെ കുളമ്പടിയൊച്ച കേട്ട റോഡുകളില്‍ ഇന്ന് യാത്രികരുടെ തിരക്കാണ്. രാവിലത്തെ കുളിരളം കാറ്റിലൂടെ ഞാനും നടന്നു. ഡല്‍ഹിയില്‍ പാര്‍ത്തിരുന്ന കാലത്ത് ചെങ്കോട്ടക്കടുത്ത് പഴയ ഡല്‍ഹിയും റോഡുകളുമാണ് ഫ്‌ളോന്‍സ് കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്. അവിടെ റോഡില്‍ വാഹനങ്ങളുടെ തിരക്കിനിടയില്‍ കണ്ട സൈക്കിള്‍ റിക്ഷ ഇവിടെയുണ്ട്. പുരാതനവും ഇടുങ്ങിയ റോഡുകളും തിങ്ങി നിറഞ്ഞ കെട്ടിടങ്ങളും ധാരാളമാണ്. അവിടുത്തെ പോലെ ഇവിടുത്തെ റോഡുകളില്‍ അഴുക്കു പുരണ്ട വസ്തുക്കളൊന്നും കൂടികുഴഞ്ഞു കിടക്കുന്നില്ല. ഇന്ത്യക്കാരന്റെ ധാര്‍മ്മികവും ഭരണപരവുമായ അരക്ഷിതാവസ്ഥയാണ് ശുചികരണ രംഗത്ത് ഇന്ത്യയിലെങ്ങും കാണുന്നത്.

നടന്ന് നടന്ന് പിയാസ സിനോറിയ സ്‌ക്വയറിലെത്തി. യാത്രികരുടെ ഒരു പ്രധാന ആകര്‍ഷണ കേന്ദ്രമാണിത്. ഇവിടെയാണ് മൈക്കലാഞ്ചലോ ഒരു ചെറിയ മള്‍ബറിമരത്തിന് ചുറ്റും തീര്‍ത്തിരിക്കുന്ന പ്രകൃതിയുടെ നിഗൂഢതയെന്നറിയപ്പെടുന്ന ഇരുമ്പില്‍ തീര്‍ത്ത ആറു മീറ്റര്‍ ഉയരവും 12 ഷെയിഡുള്ള ഗ്രില്‍ ഉള്ളത്. ഇതിന്റെ സമവാക്യങ്ങള്‍ സയന്‍സ് പ്രത്യേകിച്ചും ബോട്ടണി പഠിക്കുന്നവര്‍ക്ക് മനസ്സിലാകും. ഇവിടെ പ്രകടമാകുന്നത് പ്രകൃതിയുടെ പരിശുദ്ധിയാണ്. ഇതുപോലെരു നിഗൂഢ രഹസ്യം മൈക്കിളിന്റെ സിസ്റ്റയിന്‍ ചാപ്പലിലെ ചിത്രങ്ങളിലും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ഇതിന് ചുറ്റും ആള്‍ത്തറപോലെ കെട്ടിയിട്ടുണ്ട്. അതിനടുത്തായി പല മാര്‍ബിള്‍ ശില്പങ്ങളും ഫൗണ്ടനുകളുമുണ്ട്. അതില്‍ ആകര്‍ഷകമായി തോന്നിയത് കുതിരപ്പുറത്തിരിക്കുന്ന ഫ്‌ളോറന്‍സിലെ പ്രമുഖ ഭരണാധികാരിയായിരുന്ന കോസിമോ ഡി മെഡിസിയുടെ (1519-1574) വെങ്കലത്തില്‍ തീര്‍ത്ത ശില്പമാണ്. പ്രശസ്ത ശില്പിയായിരുന്ന ജീംബോലോനയാണ് ഇത് തീര്‍ത്തത്. 1587 ല്‍ കോസിമോയുടെ മകന്‍ ഫെര്‍ഡിനാന്‍ഡോ ഒന്ന് ഡി. മെഡിസിയാണ് ഇതിവിടെ സ്ഥാപിച്ചത്. ഈ സുന്ദര കുതിര ശില്പം കാണുന്നവര്‍ രാജാക്കന്‍ന്മാരെ പോലെ ഫ്‌ളോറന്‍സ് ഭരിച്ചിരുന്നവരെ അവിടുത്തെ മെഡിസി കുടുംബത്തെ ഓര്‍ക്കും. ഇവര്‍ ഫ്‌ളോറന്‍സിന്റെ വടക്കന്‍ ദേശങ്ങളില്‍ നിന്ന് ഇവിടേക്ക് കുടിയേറിയവരാണ്.

വെനിസില്‍ കടല്‍ മാര്‍ഗ്ഗമുള്ള വ്യാപാരമായിരുന്നെങ്കില്‍ ഇവിടെ ആരംഭിച്ചത് ബാങ്കിംഗ് മേഖലയാണ്. ഈ കുടുംബനായകന്‍ ജീയോവാനി ഡി. ബി.സി. 1360-1429 കാലയളവില്‍ പണമിടപാടുകള്‍ യുറോപ്പിലെങ്ങും ആരംഭിച്ചു. ബാങ്കിന്റെ ശാഖകള്‍ ജനീവ, റോം, ലണ്ടന്‍, പാരീസിലെങ്ങുമുയര്‍ന്നു. രാജാക്കന്മാരും പോപ്പുമാരും പല ഘട്ടങ്ങളില്‍ മെഡീസി കുടുംബത്തിന്റെ സമ്പത്തിനായി കാത്തുനിന്നു. പാശ്ചാത്യ ലോകത്തെ സമ്പന്നരായ മെഡീസി കുടുംബത്തെ ഫ്‌ളാളോറന്‍സിലെ ജനങ്ങള്‍ ഭരണമേല്‍പ്പിച്ചു. അങ്ങനെ ഡ്യൂക്ക് ഭരണം തുടങ്ങി. നഗരത്തെ സംരക്ഷിക്കാന്‍ സുരക്ഷാ സേനകളെയൊരുക്കി. ഇറ്റലിയിലെ ഈ ഇംമ്പിരിയല്‍ സേന വളരെ പ്രശസ്തമാണ്. ധാരാളം നന്മകള്‍ ജനങ്ങള്‍ക്ക് വാരിവിതറിയാണ് ഈ കുടുംബം ഫ്‌ളോറന്‍സിനെ നയിച്ചത്. അതില്‍ പ്രധാനിയാണ് ഈ കുതിരപുറത്തിരിക്കുന്ന ജനങ്ങളുടെ പ്രിയപ്പെട്ട കോസിമോ ഒന്നാമന്‍. അവരുണ്ടാക്കിയെടുത്ത പ്രൗഡിയും പാരമ്പര്യവുമാണ് ഇന്ന് ലോകജനതയെ ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നത്. 1360 ല്‍ തുടങ്ങി 1743 വരെ ഇവരുടെ ഭരണം നിലനിന്നു.

മെഡിസി ഭരണ കാലത്താണ് രാജകൊട്ടാരത്തിലെ ചിത്ര ശില്പ കലാ സാഹിത്യകാരന്മാര്‍ വര്‍ണ്ണോജ്വലമായ സൃഷ്ടികള്‍ നടത്തിയത്. അതാണ് നീലാകാശത്തിന്റെ ചാരുതയിലും നിലാവ് പരന്നൊഴുകുന്ന രാവുകളിലും ഫ്‌ളോറന്‍സ് നഗരത്തില്‍ മിന്നിത്തിളങ്ങുന്നത്. വിശ്വവിഖ്യാതരായ ധാരാളം കലാ-സാഹിത്യ രംഗത്തുള്ളവര്‍ ജന്മമെടുത്ത മണ്ണാണിത്. അതില്‍ പ്രധാനികളാണ് ഇറ്റാലിയന്‍ ഭാഷയുടെ പിതാവായ ഡാന്റ്റെ അലിഗിരി, മൈക്കലാഞ്ജലോ, ദാവിഞ്ചി, ഗലീലിയോ, ലിനാര്‍ ഡോബ്രൂണി, ജോര്‍ജിയോ വസാരി സാന്‍ഡ്രോ ബോട്ടിസെല്ലി, ആതുരസേവനരംഗത്തേ വിളക്കായ ഫ്‌ളോറന്‍സ് നെറ്റിംഗല്‍ തുടങ്ങിയവര്‍.

കാടിന്റെ കുളിരും കാന്തിയൊന്നുമില്ലെങ്കിലും തിങ്ങി നിറഞ്ഞുനില്ക്കുന്ന പുരാതന കെട്ടിടങ്ങള്‍ ഈ നഗരത്തെ പ്രകാശമാനമാക്കുന്നു. എങ്ങും പുഞ്ചിരിപൊഴിച്ചുനില്‍ക്കുന്ന കലാസൃഷ്ടികള്‍ ഫ്‌ളോറന്‍സിനെ മാറി മാറി തലോടുകയാണ്. കല്ലുപാകിയ റോഡിലൂടെ നടന്നപ്പോള്‍ മനസ്സിലേക്കു കടന്നുവന്നത് ഏ.ഡി.യുടെ ആരംഭം മുതല്‍ നഗരാസൂത്രണ രംഗത്ത് ഇവര്‍ ഏറെ മുന്നിലായിരുന്നു. എ.ഡി. രണ്ടാം നൂറ്റാണ്ടില്‍ യൂറോപ്പിലാദ്യാമായി ഇവിടുത്തെ റോഡരികില്‍ മാര്‍ബിളും മൊസെക്കുകൊണ്ടുള്ള ശുചിമുറികള്‍ വഴിയാത്രക്കാര്‍ക്കായി ഒരുക്കിക്കൊടുത്തു. നടന്നെത്തിയത് സാന്താക്രോസ് ബസലിക്കയുടെ മുന്നിലാണ്. നിയോ ഗോഥിക്ക് മാതൃകയില്‍ തീര്‍ത്തിരിക്കുന്ന ദേവാലയത്തിന് മുന്നില്‍ ജനങ്ങള്‍ തിങ്ങി നിറഞ്ഞുനില്‍ക്കുന്നു. ടിക്കറ്റെടുത്ത് ക്യൂവില്‍ നിന്നു. ഒരു ദേവാലയം കാണാന്‍ ടിക്കറ്റെടുക്കുക മലയാളിയായ എനിക്ക് പുതുമ തോന്നുമെങ്കിലും പാശ്ചത്യര്‍ക്ക് അതൊരു കച്ചവടമാണ്.

വിടര്‍ന്ന മിഴികളോടെ ദേവാലയത്തെ നോക്കി നിന്നപ്പോള്‍ മനസ്സിലേക്ക് വന്നത് 1217ല്‍ ഈ ദേവാലയത്തില്‍ വന്ന വിശുദ്ധ ഫ്രാന്‍സിസ് അസിസ്സിയെയാണ്. അന്നൊക്കെ സൗജന്യമായി ഇതിനുള്ളില്‍ കയറി പ്രാര്‍ത്ഥിക്കാമായിരുന്നു. ഇന്ന് ആരാധനകള്‍ നടത്തി സമ്പത്തുണ്ടാക്കുന്ന ആത്മാവിന്റെ അദ്ഭുത പ്രതിഭാസമാണ് ലോകമെങ്ങും നടക്കുന്നതെങ്കില്‍ ഇവിടുത്തെ ദേവാലയങ്ങള്‍ കാഴ്ചബംഗ്ലാവുകളാണ്. ഫോട്ടോഗ്രാഫി അനുവദിക്കില്ല. ദേവാലയകാഴ്ചകള്‍ കണ്ട് നടന്നു. എന്നെപോലെ പലരും വരുന്നത് വിശ്വ പ്രസിദ്ധരായ മഹാ പ്രതിഭകളെ അടക്കം ചെയ്ത ദേവാലയം കാണാനാണ്.
സര്‍വ്വകലകളുടെയും യജമാനനായ മൈക്കിളാഞ്ജലോയെ അടക്കം ചെയ്തിരിക്കുന്ന ഭിത്തിക്കു മുന്നില്‍ നില്ക്കുമ്പോള്‍ ആ പാദങ്ങളില്‍ പ്രണമിക്കുന്നതായി തോന്നി. ചിത്രകാരന്‍, ശില്പി ആര്‍ക്കിടെക്ട്, കവി, ശാസ്ത്രജ്ഞന്‍ ഇങ്ങനെ എല്ലാം രംഗങ്ങളിലും പ്രമുഖനായിരുന്നു. ഫ്‌ളോറന്‍സിലെ കപ്രീസ് ഗ്രാമത്തില്‍ ലുടോവിക്കോഡിയുടെയും അമ്മ ഫ്രാന്‍സിക്കായുടെയും മകനായി 1475 മാര്‍ച്ച് 6 നാണ് മൈക്കിളിന്റെ ജനനം. പാശ്ചത്യലോകത്തെങ്ങും ഈ മഹാപ്രതിഭയുടെ കൈയൊപ്പ് ചാര്‍ത്തിയ സൃഷ്ടികള്‍ കാണാം. ആ സൃഷ്ടികളിലെല്ലാം നിറഞ്ഞു നില്ക്കുന്നത് ഉദാത്തമായ മാനവികത, സ്‌നേഹം, കാരുണ്യം, ആത്മീയ ദര്‍ശനങ്ങള്‍ തുടങ്ങിയ ചിത്ര-ശില്പങ്ങളാണ്. 1508-1512 ലാണ് റോമിലെ സിസ്റ്റയിന്‍ ചാപ്പലിലെ ലോകശ്രദ്ധയാകര്‍ഷിച്ച യേശുവിന്റെ അന്ത്യവിധിയടക്കമുള്ള ധാരാളം ചിത്രങ്ങള്‍ വരച്ചത്.
മൈക്കിളിന്റെ ദിവ്യ ശോഭയുള്ള ചിത്രങ്ങളുടെ കൂട്ടത്തില്‍ തന്നെ ധാരാളമായി പീഡിപ്പിച്ച പോപ്പ് ജുലിയസ് രണ്ടാമന്റെ നഗ്നചിത്രവും, ബൈഗോമിനോ കര്‍ദ്ദീനാളിന്റെ ശരീരത്ത് ഒരു പാമ്പ് ചുറ്റിവരിഞ്ഞു അദ്ദേഹത്തിന്റെ ജനനേന്ദ്രിയത്തില്‍ കടിക്കുന്ന ചിത്രമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ആ ചിത്രം അമ്പരപ്പോടെയാണ് കണ്ടത്. കലാ-സാഹിത്യം ഒരു പ്രപഞ്ച ശക്തിയെന്ന് തെളിയിക്കുന്ന ചിത്രമാണത്. ഒരു മത പുരോഹിതനെ നരകത്തിലേക്ക് തള്ളിയിടുന്ന ആ ചിത്രങ്ങള്‍ അവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടെങ്കിലും ആ നിലപാടിനെ ജനമെതിര്‍ത്തു. കാരണം പുരോഹിതനായാലും അവരുടെ മാലിന്യങ്ങള്‍ കഴുകികളയണം.

1564 ഫെബ്രുവരി 18 ന് 88 മത്തെ വയസ്സില്‍ റോമില്‍ വെച്ച് അദ്ദേഹം മരണപ്പെട്ടു. ആ ശവശരീരം അവിടെയടക്കാന്‍ പോപ്പ് അനുവദിച്ചില്ല. അതിനാലാണ് ജന്മസ്ഥലമായ ഫ്‌ളോറന്‍സിലെ സാന്താക്രോസ്സ് ദേവാലയത്തില്‍ അടക്കം ചെയ്തത്. ഈ ഭിത്തിയില്‍ എഴുതിയത് ”സര്‍വ്വ കലകളുടെയും പിതാവും യജമാനനും ഇവിടെ ഉറങ്ങുന്നു.” വില്യം ഷെയ്ക്സ്പിയറിനെ ദേവാലയത്തിനുള്ളില്‍ അടക്കം ചെയ്തത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെയാകട്ടെ ഭിത്തികള്‍ക്കുള്ളിലാണ് ശവകുടീരങ്ങള്‍ നിലകൊള്ളുന്നത്. ഈ ദേവാലയത്തില്‍ അടക്കം ചെയ്തിരിക്കുന്നത് മൈക്കാഞ്ജലോയെ മാത്രമല്ല. ഗലീലയോ, നാടകകൃത്തായിരുന്ന ജീയോനിക്കോളിനി, ചരിത്രകാരനും എഴുത്തുകാരനുമായ നിക്കോളോ മാച്ചിയവേലി തുടങ്ങി ധാരാളം പ്രമുഖരുണ്ട്.

നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. രാത്രി 11.15 നാണ് രവീന്ദ്രനെ ഇ ഡി വിട്ടയച്ചത്. 13 മണിക്കൂറാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്.

നാലാംതവണ നോട്ടീസ് അയച്ചതിനെത്തുടര്‍ന്നാണ് രവീന്ദ്രന്‍ ഇന്നലെ കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരായത്. രവീന്ദ്രന്റെ ഇടപെടലുകള്‍ സംശയാസ്പദമെന്നാണ് ഇ ഡിയുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ പദ്ധതികളില്‍ രവീന്ദ്രന്‍-ശിവശങ്കര്‍ അച്ചുതണ്ടിനാണ് നിയന്ത്രണമുണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം.

ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചത് രവീന്ദ്രന്റെ ഉപദേശപ്രകാരമാണെന്നാണ് ഇഡിക്കു ലഭിച്ചിരിക്കുന്ന വിവരം. ലൈഫ് മിഷന്‍, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളുടെ ഇടപാടുകളില്‍ ശിവശങ്കറിനു നിര്‍ദേശങ്ങള്‍ രവീന്ദ്രനില്‍ നിന്നാണ് ലഭിച്ചതെന്ന് ഇ ഡിക്ക് വിവരം ലഭിച്ചു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് രവീന്ദ്രന്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശിവശങ്കറിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോ എന്ന ഇ ഡിയുടെ ചോദ്യത്തിന് രവീന്ദ്രന്‍ വിളിക്കാറുണ്ടായിരുന്നുവെന്നും വിസ സ്റ്റാമ്പിങ്ങും സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷനുമായും ബന്ധപ്പെട്ടായിരുന്നു ഇതെന്നും സ്വപ്ന മൊഴിനല്‍കിയിരുന്നു. ചോദ്യംചെയ്യാന്‍ സമയപരിധി നിശ്ചയിക്കണമെന്ന രവീന്ദ്രന്റെ ഹര്‍ജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.

സിഐഡി ഡിവൈഎസ്പിയെ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബംഗളുരു സ്വദേശി ലക്ഷ്മിയെയാണ് ബുധനാഴ്ചയോടെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 28കാരിയായ ലക്ഷ്മി 2017ലാണ് സർവീസിൽ കയറിയത്.

സംഭവുമായി ബന്ധപ്പെട്ട് മരണത്തിനു തൊട്ടുമുൻപ് ലക്ഷ്മിയുമായി ഇടപഴകിയ രണ്ടു സൃഹൃത്തുക്കൾക്കെതിരെ പിതാവ് പരാതി നൽകി. മകളുടെ മരണം കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി ബംഗളുരു പൊലീസ് അറിയിച്ചു. മാതാപിതാക്കളുടെ പരാതിയിൽ സുഹൃത്തുക്കളെ വിശദമായി ചോദ്യം ചെയ്തേക്കും.

ബോളിവുഡിന് കുരിക്കായി വീണ്ടും ലഹരിമരുന്ന് ബന്ധം. ബോളിവുഡ് സംവിധായകനും നിർമ്മാതാവും കിങ് മേക്കറുമായ കരൺ ജോഹറിന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നോട്ടീസ്. 2019ൽ കരണിന്റെ വസതിയിൽ മയക്കുമരുന്നു പാർട്ടി നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് എൻസിബി നോട്ടീസ് അയച്ചിരിക്കുന്നത്.

അതേസമയം എന്നാണ് കരണിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരിക്കുന്നത് എന്ന് എൻസിബി പുറത്തുവിട്ടിട്ടില്ല. ദീപിക പദുക്കോൺ, അർജുൻ കപൂർ, വിക്കി കൗശൽ, വരുൺ ധവാൻ, രൺബീർ കപൂർ, മലൈക അറോറ തുടങ്ങി പല പ്രമുഖ താരങ്ങളും അന്ന് കരണിന്റെ വീട്ടിൽ നടന്ന പാർട്ടിയിൽ പങ്കെടുത്തിരുന്നെന്നാണ് വീഡിയോകൾ തെളിയിക്കുന്നത്

അന്ന് കരണിന്റെ വസതിയിൽ ബോളിവുഡിലെ പ്രമുഖ താരങ്ങൾ പങ്കെടുത്ത ആ പാർട്ടിയിലേതെന്ന് കരുതുന്ന വിവാദ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് കരണിന് നോട്ടീസ് അയച്ചതായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഉദ്യോഗസ്ഥൻ തന്നെയാണ് വെളിപ്പെടുത്തിയത്.

ശിരോമണി അകാലിദൾ നേതാവായ മഞ്ജിന്ദർ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സെപ്റ്റംബറിലാണ് പരാതി നൽകിയിരിക്കുന്നത്. എൻസിബിയുടെ മഹാരാഷ്ട്ര സോണൽ യൂണിറ്റിനാണ് പരാതി ലഭിച്ചിരിക്കുന്നതെന്നും പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ മനസ്സിലാക്കാനാണ് കരണിന് നോട്ടീസ് അയച്ചതെന്നും എൻസിബി വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved