കോവിഡ് 19 കളംപിടിക്കും മുൻപ് നിർത്തിയിടത്തുനിന്നുതന്നെ സച്ചിൻ തെൻഡുൽക്കറും വീരേന്ദർ സേവാഗും വീണ്ടും ആരംഭിച്ചു; ഇന്ത്യയും. ഫലം, റോഡ് സുരക്ഷാ സന്ദേശവുമായി മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് ട്വന്റി20 ടൂർണമെന്റ് പുനരാരംഭിച്ചപ്പോൾ, ആദ്യ മത്സരത്തിൽ സച്ചിൻ നയിക്കുന്ന ഇന്ത്യൻ ലെജൻഡ്സിന് തകർപ്പൻ ജയം. ബംഗ്ലദേശ് ലെജൻഡ്സിനെതിരെ 10 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശ് ലെജൻഡ്സ് 19.4 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി. ഓപ്പണർമാരായ സേവാഗും സച്ചിനും തകർത്തടിച്ചതോടെ ഇന്ത്യൻ ലെജൻഡ്സ് 59 പന്തു ബാക്കിനിർത്തി ഒരു വിക്കറ്റ് പോലും കളയാതെ ലക്ഷ്യത്തിലെത്തി.
35 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന സൂപ്പർ ഓപ്പണർ വീരേന്ദർ സേവാഗിന്റെ ഇന്നിങ്സാണ് ഇന്ത്യൻ ലെജൻഡ്സിനു കരുത്തായത് 10 ഫോറും അഞ്ച് സിക്സും ഉൾപ്പെടുന്നതാണ് സേവാഗിന്റെ ഇന്നിങ്സ്. സച്ചിൻ 26 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 33 റൺസുമായി പുറത്താകാതെ നിന്നു. ഇരുവരും തകർത്തടിച്ചതോടെ വെറും 61 പന്തിലാണ് ഇന്ത്യൻ ലെജൻഡ്സ് 114 റൺസടിച്ചത്. സേവാഗാണ് കളിയിലെ കേമൻ. ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് തുടങ്ങിയ സേവാഗ്, രണ്ടാം പന്തിൽ വീണ്ടും ഫോർ കണ്ടെത്തി. മൂന്നാം പന്തിൽ സിക്സറും. 11–ാം ഓവറിന്റെ ആദ്യ പന്തിൽ തകർപ്പൻ സിക്സറോടെ തനി ‘വീരു ശൈലി’യിലാണ് സേവാഗ് ഇന്ത്യയെ വിജയത്തിലെത്തിച്ചതും. ഇനി മാർച്ച് ഒൻപതിന് ഇംഗ്ലണ്ട് ലെജൻഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
ഇതോടെ ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം മത്സരവും ജയിച്ച ഇന്ത്യൻ ലെജൻഡ്സ് 12 പോയിന്റുമായി പട്ടികയിൽ മുന്നിലെത്തി. കോവിഡ് വ്യാപനത്തിനു മുൻപ് കളിച്ച രണ്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസ് ലെജൻഡ്സിനെ ഏഴു വിക്കറ്റിനും രണ്ടാം മത്സരത്തിൽ ശ്രീലങ്ക ലെജൻഡ്സിനെ അഞ്ച് വിക്കറ്റിനുമാണ് തകർത്തത്. ആദ്യം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങളെങ്കിൽ, കോവിഡ് വ്യാപനത്തിനുശേഷം മത്സരങ്ങൾ റായ്പുരിലേക്ക് മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പിൻമാറിയ ഓസ്ട്രേലിയൻ ലെജൻഡ്സിനു പകരമാണ് സംഘാടകർ ബംഗ്ലദേശ് ലെജൻഡ്സിനെ ടൂർണമെന്റിന് എത്തിച്ചത്. ഇത്തവണ ഇംഗ്ലണ്ട് ലെജൻഡ്സും ടൂർണമെന്റിനുണ്ട്. കോവിഡ് വ്യാപനത്തിനു മുൻപ് ടൂർണമെന്റിലെ നാലു മത്സരങ്ങൾ നടന്നിരുന്നു. ഇതോടെ, പുതിയ ടീമുകളെക്കൂടി ഉൾപ്പെടുത്തി പുനഃക്രമീകരണങ്ങളോടെയാണ് ടൂർണമെന്റ് പുനരാരംഭിച്ചത്. ഫലത്തിൽ, ടൂർണമെന്റിലെ അഞ്ചാം മത്സരമാണ് ഇത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലദേശിനെ പഴയ പടക്കുതിരകളായ യുവരാജ് സിങ്, പ്രഗ്യാൻ ഓജ, വിനയ് കുമാർ, യൂസഫ് പഠാൻ, മൻപ്രീത് ഗോണി എന്നിവരുടെ സഹായത്തോടെയാണ് ഇന്ത്യ വീഴ്ത്തിയത്. ഓജ നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങിയും യുവരാജ് മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കഴിഞ്ഞ ദിവസം സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ച വിനയ് കുമാർ 3.4 ഓവറിൽ 25 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റെടുത്തു. യൂസഫ് പത്താൻ, മൻപ്രീത് ഗോണി എന്നിവർക്ക് ഓരോ വിക്കറ്റ് ലഭിച്ചു. ഇന്ത്യൻ ബോളർമാരിൽ വിക്കറ്റ് ലഭിക്കാതെ പോയത് ഇർഫാൻ പഠാൻ, മുനാഫ് പട്ടേൽ എന്നിവർക്കു മാത്രം.
33 പന്തിൽ എട്ടു ഫോറും ഒരു സിക്സും സഹിതം 49 റൺസെടുത്ത നസിമുദ്ദീനാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. നസിമുദ്ദീനു പുറമെ ബംഗ്ലദേശ് നിരയിൽ രണ്ടക്കം കണ്ടത് രണ്ടു പേർ മാത്രം. 19 പന്തിൽ 12 റണ്‍സെടുത്ത ഓപ്പണർ ജാവേദ് ഒമർ, 24 പന്തിൽ ഒരേയൊരു ഫോർ സഹിതം 12 റൺസെടുത്ത രജിൻ സലേ എന്നിവരാണത്.
നഫീസ് ഇഖ്ബാൽ (10 പന്തിൽ ഏഴ്), ക്യാപ്റ്റൻ മുഹമ്മദ് റഫീഖ് (മൂന്നു പന്തിൽ ഒന്ന്), ഹന്നൻ സർകാർ (ആറു പന്തിൽ മൂന്ന്), അബ്ദുൽ റസാഖ് (എട്ടു പന്തിൽ അഞ്ച്), മുഹമ്മദ് മഷൂദ് (അഞ്ച് പന്തിൽ പുറത്താകാതെ ആറ്), ഖാലിദ് മഹ്മൂദ് (ഏഴു പന്തിൽ ഏഴ്), അലാംഗിർ കബീർ (0) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.
ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളർ കടത്തു കേസിൽ നിർണായക വിവരങ്ങൾ കോടതിയിൽ സമർപ്പിച്ചാണ് വീണ്ടും ശ്രദ്ധ നേടിയത്.സ്വർണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എൻഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജൻസികളെല്ലാം സ്വർണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, സ്വപ്നയും സരിത്തും നൽകിയ മൊഴിയിൽ നിന്നു ഡോളർ കടത്തു കേസ് പിറന്നതോടെ സംഭവങ്ങളുടെ ഗതിമാറി. ഒക്ടോബർ 15ന് ആണ് ഈ കേസിന്റെ ഒക്കറൻസ് റിപ്പോർട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിക്കുന്നത്.
മുൻ കോൺസൽ ജനറൽ ജമാൽ അൽസാബിയടക്കം യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥർക്കെതിരായ നിർണായക വെളിപ്പെടുത്തലും ഈ റിപ്പോർട്ടിലൂടെയാണു പുറത്തു വന്നത്. ഒടുവിൽ, നവംബറിൽ കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ സ്വപ്നയും സരിത്തും നൽകിയ മൊഴികളെ അടിസ്ഥാനമാക്കി, സാമ്പത്തിക കുറ്റവിചാരണക്കോടതി നടത്തിയ ‘വമ്പൻ സ്രാവുകൾ’ പരാമർശം വിവാദങ്ങൾക്കു വഴിമരുന്നിട്ടു. തുടർന്നാണു സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (3) രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര ജയിലിൽ തനിക്കു സുരക്ഷാഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയും ജയിൽ അധികൃതരുടെ നിഷേധവും സ്വപ്നയുടെ ശബ്ദരേഖയും അടക്കമുള്ള വിവാദങ്ങളും ഇതിനിടെ ഉയർന്നു.
ഡോളർ കേസിൽ ഉന്നതർക്കു പങ്കുണ്ടെന്ന വാർത്തകൾ വിവാദമുയർത്തുന്നതിനിടെ, നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിനു ശേഷം, മസ്കത്തിൽ വിദ്യാഭ്യാസ സ്ഥാപനമുടമയായ പ്രവാസി മലയാളിയെയും പൊന്നാനി സ്വദേശിയെയും ചോദ്യം ചെയ്തുവെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇതും ആരോപണങ്ങൾക്കു വഴിവച്ചിരിക്കെയാണു ഹൈക്കോടതിയിൽ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് വീണ്ടുമെത്തിയത്.
ചങ്ങനാശേരി ജോസഫ് വിഭാഗത്തിന് വിട്ടുനൽകുന്നതിൽ കോൺഗ്രസിന്‍റെ എതിർപ്പ് ശക്തമാകുന്നു. റിബൽ സ്ഥാനാർത്ഥിയാകാന്‍ ഒരുങ്ങുകയാണ് കോൺഗ്രസ് നേതാക്കൾ. ജോസഫ് ഗ്രൂപ്പിന് അധിക സീറ്റ് നൽകിയാൽ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ഭീഷണി.
കോട്ടയത്തെ സീറ്റുകൾക്കായുള്ള പിടിവലിയിൽ യുഡിഎഫ് സീറ്റുവിഭജനം വഴിതെറ്റിപോകുകയാണ്. ക്ഷമനശിച്ച ജില്ലയിലെ കോൺഗ്രസ് നേതാക്കളും അണികളും നേതൃത്വത്തിന് താക്കീതുമായി രണ്ടും കൽപ്പിച്ച് ഇറങ്ങിതുടങ്ങി. കേരള കോൺഗ്രസിന് നട്ടെല്ല് പണയം വെച്ച് ഇതുവഴി വരേണ്ടെന്ന് യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ റിബലാകാനും നേതാക്കൾ ഒരുങ്ങിക്കഴിഞ്ഞു.
ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസിന് നൽകിയാൽ റിബൽ സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ഡിസിസി അംഗം കൂടിയായ ബേബിച്ചൻ മുക്കാടൻ പ്രഖ്യാപിച്ചു.
ജോസ് കെ മാണി മുന്നണി വിട്ടതോടെ കേരള കോൺഗ്രസ് ജില്ലയിൽ ദുർബലമായെന്നാണ് കോൺഗ്രസിൻ്റെ വാദം. സി എഫ് 9 തവണ ജയിച്ച ചങ്ങനാശ്ശേരിയിൽ ഉൾപ്പെടെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് വലിയ തിരിച്ചടിയുണ്ടായതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. കേരള കോൺഗ്രസ് അവകാശം ഉന്നയിക്കുന്ന ഏറ്റുമാനൂർ കാഞ്ഞിരപ്പള്ളി പൂഞ്ഞാർ സീറ്റുകളും വേണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. യുഡിഎഫിൻ്റെ കെട്ടുറപ്പിനെ തകർക്കുന്ന നടപടിയാണ് കോൺഗ്രസ് നേതാക്കളുടേതെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. സീറ്റുവിഭജനം പൂർത്തിയായാലും അണികൾക്കിടയിലെ മുറുമുറുപ്പ് അവസാനിപ്പിച്ച് പ്രചാരണം മുന്നോട്ടുകൊണ്ടുപോകാൻ നേതൃത്വത്തിന് ഏറെ പരിശ്രമിക്കേണ്ടി വരും.
പൊതുസ്ഥലങ്ങളില്‍ അനധികൃത ബാനറുകളും കൊടി തോരണങ്ങളും പോസ്റ്ററുകളും പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു ഹൈക്കോടതി നിര്‍ദേശം നല്കി. കോടതി വിധി നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുണ്ടാകുമെന്ന് പറഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നല്കാന് നിര്‍ദേശിച്ചിട്ടുമുണ്ട്.
പൊതുസ്ഥലത്തെ അനധികൃത ബോര്‍ഡുകള്‍ നീക്കാനായി ജില്ലാ കളക്ടര്‍മാര്‍ നടപടിയെടുക്കുന്നുണ്ടെന്നും കോവിഡ്, തെരഞ്ഞെടുപ്പ് സാഹചര്യങ്ങളാലാണ് വൈകുന്നതെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വിശദീകരിച്ചു. റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാര്‍ കൂടുതല്‍ സമയവും തേടി. ഇത് അനുവദിച്ച ഹൈക്കോടതി ഹര്‍ജികള്‍ മാര്‍ച്ച് 24ലേക്ക് മാറ്റി.
ഹൃദയസ്തംഭനം മൂലം മലയാളി യുവാവ് മസ്‌ക്കറ്റിൽ മരിച്ചു. വള്ളിച്ചിറ പ്രസാദ മന്ദിരത്തിൽ പ്രസന്നകുമാറിന്റെ മകൻ ജിതിൻ.പി.കുമാർ(കണ്ണൻ27) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ജിതിനും സഹോദരനായ ജിത്തു.പി.കുമാറും വർഷങ്ങളായി മസ്‌ക്കറ്റിൽ ജോലി ചെയ്ത് വരികെയായിരുന്നു.
രണ്ടുപേരും ഒരു മുറിയിലാണ് താമസം വ്യാഴാഴ്ച രാത്രി 12 വരെ ജിതിൻ വീട്ടുകാരോടും നാട്ടിലെ സുഹൃത്തുകളോടും വീഡിയോ കോൾ മുഖേന സംസാരിച്ചതിന് ശേഷമാണ് ഉറങ്ങാൻ കിടന്നത്. രാവിലെ ജിത്തു ഉണർന്നിട്ടും ജിതിൻ ഉണർന്നില്ല. ജിത്തു ജിതിനെ വിളിച്ചുണർത്താൻ ശ്രമിച്ചു.
തുടർന്ന് സംശയം തോന്നിയ ഉടനെ അടുത്ത ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് മരണം സ്ഥിരീകരിച്ചത്. ഹൃദയസ്തംഭനമാണ് കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കൊറോണ പരിശോധനയിൽ നെഗറ്റീവായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തായായി വരുന്നു. അമ്മ: ഗായത്രി (ഉഷ)
പന്ത്രണ്ടാം നിലയിൽ നിന്നും അബദ്ധത്തിൽ താഴേക്കു വീണ രണ്ടുവയസ്സുകാരിക്ക് രക്ഷകനായി വന്ന് അക്ഷരാർത്ഥത്തിൽ ‘സൂപ്പർമാൻ’ ആയി മാറിയിരിക്കുകയാണ് ഒരാൾ. ആ വഴി പോയ ഒരു ഡെലിവറി ബോയ് ആണ് കുഞ്ഞിനെ കഥകളിൽ എന്ന പോലെ രക്ഷിച്ചത്.
വിയറ്റ്നാമിലെ ഹാനോയിലാണ് സംഭവം. ബാൽക്കണിയിൽ നിന്നും കുഞ്ഞ് താഴേക്കു പതിക്കുകയായിരുന്നു.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ഒരു ഡെലിവറിക്കായി തന്റെ കാറിൽ ഇരിക്കുകയായിരുന്നു 31 വയസ്സുകാരനായ നുയൻ ഇൻഗോക്. പെട്ടെന്നാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടതും. സ്ത്രീയുടെ ഉച്ചത്തിലുള്ള നിലവിളിയും ഒപ്പം കേൾക്കാമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാൻ നുയൻ കാറിന്റെ ജനാലയിലൂടെ തല പുറത്തേക്കിട്ടു നോക്കി.
ഏതോ ഒരു കുഞ്ഞ് എന്തോ കുസൃതി ഒപ്പിച്ചതാണ് എന്നാണ് ആദ്യം കരുതിയത്. പൊടുന്നനെ നുയൻ കാര്യം മനസ്സിലാക്കി. അപ്പോഴേക്കും കുഞ്ഞ് നിലത്തു നിന്നും ഏതാണ്ട് 50 മീറ്റർ മുകളിൽ എത്തിയിരുന്നു.
കുഞ്ഞ് ബാൽക്കണിയിൽ തൂങ്ങി നിൽക്കുന്നത് കണ്ടു. ഉടനെ നുയൻ കാറിൽ നിന്നും പുറത്തിറങ്ങി അടുത്തുള്ള കെട്ടിടത്തിന് മുകളിലേക്ക് കയറിപ്പറ്റി. കുഞ്ഞ് വീഴാൻ സാധ്യതയുള്ള ഇടത്തിന് അടുത്തായി സ്ഥാനമുറപ്പിച്ചു.
വിയറ്റ്നാമീസ് മാധ്യമങ്ങളോട് അത് പറയുമ്പോഴും നുയൻ വിറയ്ക്കുന്നുണ്ടായിരുന്നു. ജനറേറ്റർ സൂക്ഷിക്കാനുള്ള മുറിയുടെ തകരം കൊണ്ടുള്ള കൂരയിലാണ് ഇയാൾ കയറി നിന്നത്. എന്നാൽ ഇടയ്ക്കെവിടെയോ നുയനു കാലിടറി. എന്നിരുന്നാലും മുന്നോട്ടു നീങ്ങി കുഞ്ഞിനെ നിലത്തുപതിക്കാതെ സംരക്ഷിച്ചു.
അടുത്തുള്ള അപ്പാർട്മെന്റിൽ നിന്നുള്ള വീഡിയോയാണിത്. വളരെ കനംകുറഞ്ഞ ബാൽക്കണി കൈപ്പിടിയിൽ തൂങ്ങി നിൽക്കുന്ന കുഞ്ഞിന്റെ ദൃശ്യമാണ് വീഡിയോയിൽ. കണ്ടു നിന്നവരുടെ നിലവിളിയാണ് വീഡിയോയിൽ പതിഞ്ഞതും. അൽപ്പനേരം കൈപ്പിടിയിൽ തൂങ്ങി നിന്ന ശേഷമാണ് കുഞ്ഞ് താഴേക്കു വീണത്.
കുഞ്ഞ് തന്റെ മടിയിലേക്കാണ് വീണതെന്ന് നുയൻ പറഞ്ഞു. അപ്പോഴേക്കും കുഞ്ഞിന്റെ വായിൽ നിന്നും ചോര വരുന്നുണ്ടായിരുന്നു. അതുകണ്ടതും അയാൾ ഭയന്നു.
കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരയിൽ സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ട്. കുഞ്ഞിന് മറ്റ് പരിക്കുകൾ ഇല്ലെന്നും ഡോക്‌ടർമാർ അറിയിച്ചതായി ‘ദി ഗാർഡിയൻ’ റിപ്പോർട്ടിൽ പറയുന്നു.
😱¡HEROICA ATRAPADA!👏
Un repartidor le salvó la vida a una niña de 3 años que cayó del piso 12 de un edificio en Vietnam.
La nena sufrió fracturas en la pierna y en los brazos, pero está viva gracias a la heroica acción de Nguyen Ngoc Manh❤️, quien sufrió un esguince.#VIRAL pic.twitter.com/eI03quT0IM
— Unicanal (@Unicanal) March 1, 2021
ജപ്പാനിൽ 2011 മാർച്ച് 11-നുണ്ടായ സുനാമിയിൽ കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി തിരിച്ചറിഞ്ഞതായി പൊലീസ്. നറ്റ്സുകോ ഒകുയാമ എന്ന സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടങ്ങളാണ് കണ്ടെത്തിയത് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ദുരന്തം നടന്ന് പത്ത് വർഷം തികയാൻ ചുരുങ്ങിയ ദിവസം മാത്രം ബാക്കി നിൽക്കേയാണ് പോലീസ് അധികൃതർ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
മിയാഗിയുടെ വടക്ക് കിഴക്കൻ കടൽത്തീരത്ത് ഫെബ്രുവരി 17-നാണ് തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്നാണ് പൊലീസ് വക്താവ് എഎഫ്പിയോട് വ്യക്തമാക്കിയത്. ഫൊറൻസിക് ആൻഡ് ഡിഎൻഎ നടത്തിയ വിശകലനത്തിലാണ് 2011 മാർച്ചിൽ ഉണ്ടായ ദുരന്തത്തിൽ കാണാതായത് നറ്റ്സുകോ ഒകുയാമ എന്ന 61-കാരിയാണിതെന്ന് തെളിയിക്കപ്പെട്ടത്.
ജപ്പാനിലെ ദേശീയ പൊലീസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 2011-ൽ നടന്ന ഭൂകമ്പം, സുനാമി, ആണവ ദുരന്തം എന്നിവയിലായി 15,899 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.. എന്നാൽ ദുരന്തം നടന്ന് 10 വർഷത്തിനിപ്പുറവും 2500-ൽ അധികം ആളുകളെ കണ്ടെത്തിയിട്ടില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. നിരവധി കുടുംബങ്ങളാണ് ഇതുമൂലം ദുഃഖത്തിലായിരിക്കുന്നത്. മൃതദേഹം കണ്ടെത്താത്തവരുടെ അന്ത്യ കർമ്മങ്ങൾ ചെയ്യാൻ പോലും കുടുംബാംഗങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഇന്നും വേണ്ടപ്പെട്ടവർക്ക് വേണ്ടി, അവരുടെ എന്തെങ്കിലും ഒരു അറിവിന് വേണ്ടി കാത്തിരിക്കുകയാണ് പലരും.
അതേസമയം, ഒകുയാമയുടെ മൃതദേഹം കണ്ടെത്തിയവർക്ക് മകൻ നന്ദി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ”ദുരന്തം നടന്ന് പത്ത് വർഷം തികയുമ്പോൾ എൻ്റെ അമ്മയുടെ മൃതദേഹം കണ്ടെത്തിയതിൽ എനിക്ക് ഞാൻ സന്തുഷ്ടനാണ്” ഒകുയാമയുടെ മകൻ പറഞ്ഞതായി ക്യോഡോ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
2011-ൽ നടന്ന ഭൂകമ്പവും സുനാമിയും ജപ്പാൻ ചരിത്രത്തിൽ ഏറ്റവും വലിയ ദുരന്തമായിരുന്നു. റിക്ടർ സ്കെയിലിൽ 9.0 രേഖപ്പെടുത്തിയ ഈ ഭൂകമ്പം ജപ്പാൻ ചരിത്രത്തിലെ ഏറ്റവും വലിയതും ലോകത്തെ ഏറ്റവും വലിയ ഭൂകമ്പങ്ങളിൽ ഏഴാമത്തേതുമാണ്. 140 വർഷങ്ങൾക്ക് ശേഷം ജപ്പാനിൽ ഉണ്ടായ വലിയ ഭൂകമ്പമായും ഇതിനെ വിശേഷിപ്പിക്കപ്പെടുന്നു.
ജപ്പാൻ ദ്വീപുകളിൽ തന്നെ ഏറ്റവും വലിയ ദ്വീപായ ഹോൻഷുവിൻ്റെ വടക്ക് – കിഴക്ക് തീരത്ത് സെൻഡായ് തീരപ്രദേശത്തായിരുന്നു ഏവരെയും ഞെട്ടിച്ച ദുരന്തം ഉണ്ടായത്. ഒരു ദശലക്ഷത്തിൽ കൂടുതൽ ആളുകൾ താമസിക്കുന്ന ജപ്പാനിലെ പ്രധാന നഗരമായ സെൻഡായയിൽ അപകടത്തിൻ്റെ ആഴംവളരെ കൂടുതലായിരുന്നു. സുനാമി തിരമാലകൾ ആറ് മുതൽ പത്ത് മീറ്റർ വരെ ഉയർന്നപ്പോൾ ചില സ്ഥലങ്ങളിൽ അവ 12 കിലോമീറ്റർ വരെ ഉള്ളിലേക്കാണ് പോയത്. അതുകൊണ്ടുതന്നെ ദുരന്തത്തിൽ നാശനഷ്ടങ്ങൾ നിരവധി ആയിരുന്നു.
ദുരന്തം നടന്ന് പത്ത് വർഷങ്ങൾക്ക് ശേഷം കാണാതായ ഒരു സ്ത്രീയുടെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതുകൊണ്ടുതന്നെ ഇനി അങ്ങോട്ടും കാണാത്തായവരെക്കുറിച്ച് എന്തെങ്കിലും അറിവുകൾ ലഭ്യമായേക്കാം എന്ന പ്രതീക്ഷയിലാണ് പലരും.
നേപ്പാളിൽ പൊലിസ് വെടിയേറ്റ് ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ പിലിഭിത് ജില്ലയോട് ചേർന്ന അതിർത്തിയിൽ ആണ് സംഭവം. ഗോവിന്ദ എന്ന 26 കാരനാണ് കൊല്ലപ്പെട്ടത്. നേപ്പാൾ പൊലീസുമായുണ്ടായ വാക്കേറ്റത്തിനെ തുടർന്ന് പൊലീസ് വെടിയുതിർക്കുക ആയിരുന്നു എന്ന് ഉത്തർപ്രദേശ് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ഗോവിന്ദയോട് ഒപ്പം പപ്പു സിംഗ്, ഗുർമീത് എന്നിങ്ങനെ രണ്ടു പേർ കൂടി ഉണ്ടായിരുന്നു. വാക്കേറ്റത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല.
എസ് എസ് ബി യാണ് സംഭവത്തെ കുറിച്ചുള്ള വിവരം പൊലീസിന് നൽകിയത്. ഇന്ത്യയിൽ നിന്നു പോയ മൂന്ന് യുവാക്കളും നേപ്പാൾ പൊലീസുമായി പ്രശ്നം ഉണ്ടാവുകയും തുടർന്ന് നടന്ന സംഘട്ടനത്തിൽ ഒരാൾ പൊലീസ് വെടിയേറ്റ് മരിച്ചെന്നും ഉള്ള വിവരമാണ് ലഭിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഒരാൾ ഇന്ത്യയിലേക്ക് തിരിച്ചെത്തിയിട്ടുണ്ടെന്നും മറ്റൊരാളെക്കുറിച്ച് വിവരം ലഭിച്ചില്ലെന്നും പറയുന്നു.
ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ആളെ കണ്ടെത്തി എന്താണ് സംഭവിച്ചത് എന്നു അന്വേഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിർത്തിയിൽ യാതൊരു തരത്തിലും ഉള്ള ക്രമസമാധാന പ്രശ്നങ്ങളും നിലവിൽ ഇല്ലെന്നും പിലിഭിട്ട് ജില്ലാ പൊലീസ് മേധാവി ജയ് പ്രകാശ് അറിയിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് അതിർത്തി മേഖലയിലെ സുരക്ഷ ജീവനക്കാരോട് കൂടുതൽ ജാഗ്രതയോടെ ഇരിക്കാനുള്ള നിർദേശം പൊലീസ് നൽകിയിട്ടുണ്ട്.
നികുതി വെട്ടിച്ച് വലിയ രീതിയിൽ നേപ്പാളിൽ നിന്നും ഇന്ത്യയിലേക്ക് പല തരത്തിലുള്ള ചരക്ക് കടത്തുന്നുണ്ട്. ഇന്ധനം ഉൾപ്പടെ കുറഞ്ഞ വിലയിൽ നേപ്പാളിൽ ലഭിക്കുന്നതിനാൽ വലിയ ലാഭമാണ് ഇന്ത്യയിലേക്ക് സാധനങ്ങൾ കടത്തുന്ന സംഘങ്ങൾക്ക് ലഭിക്കുന്നത്. അടുത്തിടെ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ച 8 ലക്ഷം രൂപയുടെ ജാക്കറ്റും 1 കോടി രൂപയുടെ സൗന്ദര്യ വർദ്ധക വസ്തുക്കളും അതിർത്തിയിൽ വച്ച് എസ്എസ്ബി പിടിച്ചെടുത്തിരുന്നു. ചമ്പവതി ജില്ലയുടെ അതിർത്തിയോട് ചേർന്നായിരുന്നു ഇത്.
ഇന്ത്യയിൽ പെട്രോൾ ഡീസൽ വില കുതിച്ച് ഉയർന്നതോടെ ഇവയുടെ കടത്തും വ്യാപകമായി. ഒരു ലിറ്റർ പെട്രോളിൽ മുപ്പത് രൂപയോളം ലാഭമാണ് കടത്തുകാർക്ക് ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള കടത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്നമാണോ വെടവെയ്പ്പിൽ കലാശിച്ചതെന്ന കാര്യം വ്യക്തല്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ സീറ്റും കേരള കോൺഗ്രസ് എമ്മിന് നൽകാൻ ഇടതുമുന്നണിയിൽ തീരുമാനമായി. പൂഞ്ഞാർ, റാന്നി സീറ്റുകളും കേരള കോൺഗ്രസ് ജോസ് പക്ഷത്തിനു നൽകും.
റാന്നി സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്നു. രാജു ഏബ്രഹാമായിരുന്നു റാന്നിയെ പ്രതിനിധീകരിച്ചിരുന്നത്. ചങ്ങനാശേരി സീറ്റിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ചങ്ങനാശേരിക്കുവേണ്ടി സിപിഐയും രംഗത്തുണ്ട്.
പരമ്പരാഗതമായി മത്സരിച്ച സീറ്റുകളെല്ലാം വേണമെന്നായിരുന്നു ജോസ് പക്ഷത്തിന്റെ ആവശ്യം. ചങ്ങനാശേരി എമ്മിന് കിട്ടിയാൽ ജോബ് മൈക്കിൾ ആയിരിക്കും എൽഡിഎഫ് സ്ഥാനാർഥി. ജോബിന്റെ വിജയ സാധ്യത, കഴിഞ്ഞ രണ്ടു തവണയും സിഎഫ് തോമസ് മാണിക്കൊപ്പം നിന്നപ്പോൾ അദ്ദേഹത്തിന് വേണ്ടി സീറ്റ് ഒഴിഞ്ഞു കൊടുത്ത സഹതാപവും സാധാരണക്കാരുടെയും യുവാക്കളുടെ ഇടയിലെ ജോബിന്റെ ജനപ്രീതിയും മുതലാക്കി വിജയം ഉറപ്പിക്കാം എന്നാണ് കേരള കോൺഗ്രസ്സ് എമ്മിന്റെ പ്രതീക്ഷ.
നിയമസഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ ഗായിക ദലീമ സിപിഎം സ്ഥാനാര്‍ഥിയാകും. ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജനെയും പാലക്കാട്ടെ തൃത്താലയില്‍ എം.ബി. രാജേഷിനെയും മത്സരിപ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ധാരണയായി എന്നാണ് സൂചന.
കൊട്ടാരക്കരയിലല് കെ.എന്‍. ബാലഗോപാലും മത്സരിക്കും. മൂന്ന് ടേം പൂര്‍ത്തിയാക്കിയ ഐഷ പോറ്റി മത്സരിക്കുന്നില്ല. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് സീറ്റ് ഇല്ലെന്നാണ് സൂചന. മന്ത്രി എ.കെ. ബാലന്റെ ഭാര്യ പി.കെ. ജമീല തരൂരില്‍ സ്ഥാനാര്‍ഥിയാകും. ഏറ്റുമാനൂരില്‍ വി.എന്‍. വാസവനും മത്സരിക്കും.