മൊബൈൽ ഫോണും, കാറും മറ്റ് ആധുനിക സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പഴയ തലമുറയുടെ ജീവിതം എത്ര സുന്ദരവും ആസ്വാദ്യകരവും ആയിരുന്നു എന്നതിൻെറ നേർകാഴ്ചയാവുകയാണ് സിംഗപ്പൂരിൽ താമസിക്കുന്ന മെട്രിസ് ഫിലിപ്പ്, തൻറെ മുത്തച്ഛനും മുത്തശ്ശിയ്ക്കും എഴുപത്തിയഞ്ചാം വിവാഹവാർഷികത്തിൽ ആശംസകൾ നേർന്നുകൊണ്ട് സോഷ്യൽമീഡിയയിൽ നൽകിയ കുറിപ്പ്. സിംഗപ്പൂരിൽ ജോലി ചെയ്യുന്ന മെട്രിസ് ഫിലിപ്പ് ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിലെ മുൻ ലൈബ്രേറിയനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ്. മുമ്പൊക്കെ രാവന്തിയോളം പാടത്തും പറമ്പിലും പണിയെടുക്കേണ്ടി വരുമായിരുന്നെങ്കിലും സമയത്തിന് കുറവുണ്ടായിരുന്നില്ല, ആർക്കും ജീവിതശൈലി രോഗങ്ങളും ഇല്ലായിരുന്നു. വയറുനിറച്ച് ആസ്വദിച്ചു ഭക്ഷണം കഴിക്കുന്നതിൽ മടി കാട്ടേണ്ടതുമില്ലായിരുന്നു. ഉഴവൂർ എള്ളങ്കിൽ വീട്ടിൽ കുഞ്ഞു മത്തായി എന്ന മാത്യുവും മറിയക്കുട്ടിയുമാണ് കഴിഞ്ഞദിവസം തങ്ങളുടെ എഴുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിച്ചത്. മാത്യുവിൻെറ പതിനാലാം വയസ്സിലാണ് മറിയക്കുട്ടി ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്.

ജോസ് പരപ്പനാട്ട് മാത്യു
മറിയക്കുട്ടിയുടെ അനിയത്തിയുടെ മകനും യുകെ സി സി മുൻ ഭാരവാഹിയും കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുകെ ഘടകത്തിലെ മുൻനിര നേതാവുമായ ജോസ് പരപ്പനാട്ട് മാത്യു മറിയക്കുട്ടിയുടെയും മാത്യുചേട്ടൻെറയും എഴുപത്തഞ്ചാം വിവാഹവാർഷികത്തിന് ആശംസകൾ അറിയിക്കുകയും താൻ അടുത്ത് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ഒരു ദാമ്പത്യ ജീവിതത്തിന് ഉടമകളും മാതൃകാപരമായ ദമ്പതികളുമാണ് മറിയക്കുട്ടിയും മാത്യുചേട്ടനുമെന്ന് മലയാളം യുകെയോടെ ചൂണ്ടിക്കാട്ടുകയും ചെയ്തു.
മെട്രിസ് ഫിലിപ്പിൻെറ പോസ്റ്റ് വായിക്കാം
ഉഴവൂർ എള്ളങ്കിൽ വീട്ടിൽ, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് 1945 ൽ ഒരു വിവാഹം നടന്നു. കരിംങ്കുന്നം,വടക്കുമുറി പള്ളി ഇടവകയിൽപെട്ട മറ്റപ്പള്ളിൽ മറിയം എന്ന് വിളിക്കുന്ന മറിയകുട്ടിയെ തന്റെ 14 മത്തെ വയസ്സിൽ, ഉഴവൂർ ഇടവക എള്ളങ്കിൽ കുഞ്ഞുമത്തായി എന്ന് വിളിക്കുന്ന മാത്യു കയ്യ്പിടിച്ചു കൊണ്ടു വന്ന ദിവസത്തിന്റെ മധുരിക്കുന്ന ഓർമ്മകൾ. അന്നും ഇന്നും സുന്ദരനും സുന്ദരിയും ആയ നമ്മുടെയെല്ലാം പ്രീയപ്പെട്ട അപ്പച്ചനും അമ്മച്ചിക്കും വിവാഹ ജൂബിലി ആശംസകൾ.

അന്നത്തെ കാലത്തു വാഹനങ്ങൾ ഇല്ല. വിവാഹത്തിന് കാള വണ്ടിയിൽ ആണ് വന്നത് എന്ന് അമ്മച്ചി പറഞ്ഞത് ഓർക്കുന്നു. പിന്നീട് വടക്കുമുറി- ഉഴവൂർ വലിയ ഒരു ദൂരം ഒന്നുമല്ല എന്ന് പറയും. രാവിലെ ചൂട്ടും കത്തിച്ചിറങ്ങി, നെല്ലാപ്പാറ കേറ്റം കേറി, കുണിഞ്ഞിമല ഇറങ്ങി, രാമപുരത്തു പള്ളിയിൽ നേർച്ചയിട്ട്, കൂടപ്പലം, പാറത്തോട് കേറ്റവും കയറി ഉഴവൂരിൽ എത്തുമ്പോൾ നേരം 10 മണിപോലും ആവില്ല. ആ നടപ്പിന് ഒരു മടിയും തോന്നുകയും ഇല്ല.
അന്നത്തെ കാലത്തെ ഭുപ്രമാണികൾ ആയിരുന്നു, വടക്കുംമുറി മറ്റപ്പളിയിൽ അപ്പനും ഉഴവൂർ എള്ളങ്കിൽ വലിയഅപ്പനും. എന്റെ സ്കൂൾ കാലഘട്ടസമയത്തു, മറ്റപ്പിള്ളിലെ, തറവാട്ടിൽ പോയിട്ടുണ്ട്. നെല്ല്, കപ്പ, തെങ്ങാ, കുരുമുളക്, കൂടാതെ തേനീച്ച കൂടുകൾ ധാരാളം ഉണ്ടായിരുന്നു അവിടെ. അപ്പന്റെ പ്രധാന ശീലം തേൻ കുടിക്കൽ തന്നെ. 100 നു മുകളിൽ പ്രായം ചെന്നാണ് മരിച്ചത്. അപ്പന്റെ മുഖം എന്റെ മനസ്സിൽ തെളിഞ്ഞുവരുന്നുണ്ട്.

മെട്രിസ് ഫിലിപ്പ്
അത്പോലെ തന്നെയാണ്, എള്ളങ്കിൽ വീട്ടിലെയും ഭൂസ്വത്തുക്കൾ. അന്നത്തെ ഭൂപ്രമാണിമാരിൽ “മണ്ണൂർ അപ്പൻ” പ്രധാനി ആയിരുന്നു. അപ്പൻ മണ്ണൂർതറവാട്ടിൽ ആയിരുന്നു താമസം. മകൻ കുഞ്ഞുമത്തായിക്കു, റോഡ് സൈഡിൽ അറയും, നിറയും ഉള്ള ഒരു വീട് വെച്ചു, മറിയകുട്ടിയുമായി താമസം തുടങ്ങി. ഇട്ട്മൂടാൻ നെല്ലും, കപ്പ, തേങ്ങാ, അങ്ങനെ എല്ലാം എല്ലാം. അപ്പച്ചനും പണിക്കാരും, രാവേറെ പണിയെടുക്കും. വൈകുന്നേരം ചാരായം, അല്ലെങ്കിൽ കള്ള് നിർബന്ധം. ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിന് മുന്നെ നെറ്റിയിൽ കുരിശു വരക്കും. അത് എന്നാ പൂസായിട്ടിരുന്നാലും. ഉച്ചക്ക് വീട്ടിൽനെല്ല് കുത്തിഎടുക്കുന്ന ചോറും, മീൻ/പോത്തു കറി കൂടാതെ മോരും നിർബന്ധം. കറി ചെറിയ പാത്രത്തിൽ കൊടുക്കണം. കട്ടി തൈർ/മോരില്ലങ്കിൽ, അപ്പച്ചൻ തെറിപറഞ്ഞു കാത്പൊട്ടിക്കും. കുടുംബത്തിൽ അല്പ്പം വഴക്കും തെറിയും ഇല്ലങ്കിൽ പിന്നെ അന്നത്തെ കാലത് എന്തോന്നാല്ലേ.
അപ്പച്ചൻ ഒരു പേറു മുറി ഉണ്ടാക്കി എന്ന് വേണമെങ്കിൽ പറയാം. കാരണം അമ്മച്ചി 8 മക്കളെ പ്രസവിച്ചു. 4 ആണും 4 പെണ്ണും. സൈമൻ(പരേതൻ), കുഞ്ഞുകുട്ടപ്പൻ, ശാന്തമ്മ, ആൻസി, എലസ്സി, ജോസ്, സാലി, കുഞ്ഞുമോൻ. സഭാരീതിയിൽ തന്നെ, എല്ലാവരും വിവാഹം കഴിച്ചു. അവർക്കെല്ലാം മക്കളും കൊച്ചു മക്കളും അവരുടെ മക്കളും ആയി കൊണ്ടിരിക്കുന്നു. മക്കളുടെ വിവാഹത്തിന് ശേഷം, അമ്മച്ചിക്കു തിരക്കു കൂടി. പേറ് മുറിക്കു റെസ്റ്റില്ല. ഒരാൾ പ്രസവിച്ചു പോയി കഴിഞ്ഞാൽ, അടുത്ത ആൾ റെഡി ആയി വന്നിരിക്കും. അപ്പച്ചൻ, ഈ പെൺമക്കളെ കൊണ്ട്, കാരിമാക്കി തോട് കടന്നു, ഉഴവൂർ ആശുപത്രിയിൽ, എത്തുന്നതിനുമുന്നേ, പ്രസവിച്ചിട്ടുണ്ട്ന്നു പറഞ്ഞത് ഓർക്കുന്നു. അമ്മച്ചിക്കു, അമ്മച്ചിയുടെ അപ്പൻ ചെയ്തു കൊടുത്തപോലെ തന്നെ പ്രസവശുശ്രുഷ ചെയണം എന്ന് നിർബന്ധം ഉണ്ടായിരുന്നു. ഓരോ പ്രസവം കഴിയുമ്പോൾ ആട്ടിൻ സൂപ്പ് നിർബന്ധം. എന്തൊക്കെ പറഞ്ഞാലും, എള്ളങ്കിൽ, ഇന്നും സൂക്ഷിക്കുന്ന ആ പഴയ വീട് ഒരു രാശിഉള്ള വീട് തന്നെ ആയിരുന്നു. അത്താഴത്തിനു മുന്നേ, മക്കളെ കൂട്ടി, അപ്പൻ രൂപകൂടിൽപിടിച്ചു കൊണ്ടുനടത്തുന്ന പ്രാർത്ഥനകേട്ടാൽ ദൈവം തമ്പുരാൻ ഇറങ്ങി വരും.

അമ്മച്ചി ഉണ്ടാക്കുന്ന കറിയുടെ രുചി ഏറ്റവും കൂടുതൽ അറിഞ്ഞത്, കൊച്ചുമക്കളിൽ എനിക്ക് തന്നെ ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ, ഉണ്ടായ ഒരു അപകടത്തിൽ, എന്നെ ശുശ്രഷിച്ചത് അമ്മച്ചി ആയത് കൊണ്ട്, എള്ളങ്കിൽ വീട്ടിൽ എനിക്ക് കൂറേകാലം താമസിക്കാൻ സാധിച്ചു. അന്ന് അമ്മച്ചിയുടെ ഒരു കഷ്ട്ടപാട്ന്ന് പറഞ്ഞത് ഇപ്പോളും ഓർക്കുന്നു. തേങ്ങാ കൊത്തിയിട്ട ഉണക്കമീൻ കറിയും, ചെമ്മീൻ പൊടിയും കഴിച്ചത്തിന്റെ രുചി ഒന്ന് വേറെ തന്നെ. അത് പോലെ കണ്ടതിൽ പണിക്കർക്ക്, കഞ്ഞിയും കപ്പയും കൊണ്ട്, കൂടുതൽ കാലം പോകുവാൻ എനിക്ക് സാധിച്ചു.
അമ്മച്ചിയുടെ 75th വയസ്സിൽ ഒരു മാസം സിംഗപൂരിൽ കൊണ്ട് വന്ന് താമസിപ്പിച്ചു.
വിവാഹത്തിന്റെ 75th വാർഷിക സമയത്, എന്റെ മാതാപിതാക്കളുടെ 51st വാർഷികം കൂടിയാണ് എന്നതിൽ കൂടുതൽ സന്തോഷം. കൊറോണ കാലം ആയിട്ടും, മക്കൾ എല്ലാം ഒത്തുചേർന്ന് പിടിയും കോഴിയും ഉണ്ടാകുവാൻ തയാർ എടുക്കുന്നു.
അപ്പാപ്പൻ, അപ്പൻ, അമ്മച്ചി, അമ്മേ, എന്നിങ്ങനെ വിവിധ പേരുകൾ വിളിച്ചുകൊണ്ട് മക്കൾ ഏത് ആവശ്യത്തിനും ഓടി എത്തും.
ഉഴവൂർ ഇടവക സമൂഹത്തിന് ഒരു അഭിമാന നിമിഷം ആണ് ഈ ജൂബിലി. കോട്ടയം അതി രൂപതാ അഭി.പിതാവ് AD 345 ഇന്നോവ കാർ, ഈ വീടിന് മുന്നിൽ നിർത്തി ഇവരെ ആദരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കൂടാതെ, സഭയുടെ പത്രമായ അപ്പനാദേശ്, ഒരു ഇന്റർവ്യൂ നടത്തി പബ്ലിഷ് ചെയ്യണം. സീറോ മലബാർ സഭ, കൂടാതെ രാക്ഷ്ട്രിയ, സാമൂഹ്യ, മേഖലകിളിൽ ഉള്ളവർ ഇവരെ വീട്ടിൽ ചെന്ന് ആദരിക്കണം. അതൊക്കെ ഒരു വലിയ അംഗീകാരം ആയി ഇവർ കരുതും. ആധുനിക കാലത്, വിവാഹജീവിതം നയിക്കുന്നവർ, ഇവരെ കണ്ട് പഠിക്കണം. അമ്മചിക്കു, അപ്പച്ചനോടുള്ള സ്‌നേഹം ഒന്നുകാണേണ്ടത് തന്നെയാണ്. ഇന്നും അലക്കി തേച്ചു, കസവു നേരിയതിൽ, ബ്രോച്ചും കുത്തി യിറങ്ങുമ്പോൾ, ആ കാതിലെ കുണുക്കു ഇപ്പോളും തിളങ്ങും.മക്കളുടെയും കൊച്ചുമക്കളുടെയും പ്രാർത്ഥനാനിർഭരമായ ജൂബിലി ആശംസകൾ നേരുന്നു. അപ്പച്ചനും അമ്മച്ചിക്കും ചക്കര ഉമ്മകൾ…
ജോൺ കുറിഞ്ഞിരപ്പള്ളി
വെള്ളിയാഴ്ച വളരെ വൈകിയാണ് ഉറങ്ങാൻ കിടന്നത്. ശനിയും ഞായറും അവധി ദിവസങ്ങളായതുകൊണ്ട് കൂട്ടുകാരുമായി ചീട്ടുകളിച്ചിരുന്നു. ചീട്ടുകളിയുടെ ഉസ്‌താദ് ആണ് സെൽവരാജൻ. ഉറങ്ങാൻ കിടന്നത് വളരെ താമസിച്ചാണങ്കിലും പ്രശനമില്ല,താമസിച്ച് എഴുന്നേറ്റാൽ മതി.
ഏതായാലും കാലത്തേ എഴുന്നേൽക്കണ്ട എന്ന സമാധാനത്തിൽ ഉറങ്ങിക്കിടന്നിരുന്ന ഞാൻ എന്തൊക്കെയോ മറിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അതിരാവിലെ എഴുന്നേൽക്കേണ്ടിവന്നു.
ജോർജ് കുട്ടി കാലത്തെ എഴുന്നേറ്റു കുളിച്ചു റെഡിയാകുന്നു. ഞാൻ ചോദിച്ചു,കാലത്തേ എന്താ പരിപാടി?”
“ഇന്ന് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നു.”
“ഇവിടെ.?”
“അതെ.ഇവിടെ.”
“എന്തിന് ?”.
“എടോ ,താൻ ഇങ്ങനെ ജീവിച്ചാൽ മതിയോ?ആത്മീയകാര്യങ്ങൾ കൂടി നോക്കേണ്ടതല്ലേ?അത് ചർച്ച ചെയ്യാനാണ് ബിഷപ്പ് ദിനകരൻ ഇവിടെ വരുന്നത്. കൂടെ ഒരു പത്തു പതിനഞ്ചു പേരും കാണും.”
“തനിക്കെന്താ ഭ്രാന്തുണ്ടോ?”.
“ചൂടാകാതെ.ഈ ബിഷപ്പിന് കിരീടവും തൊപ്പിയുമൊന്നും ഇല്ല. പാവം ബിഷപ്പാണ്. ഒരു ജീൻസും പിന്നെ ഒരു ടീ ഷർട്ടും,മാത്രം.”
“മാത്രം?”എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
ജോർജ് കുട്ടി പറഞ്ഞ ബിഷപ്പിനെ എനിക്ക് മനസ്സിലായി. ചിലപ്പോൾ ഒരു മുറിബീഡിയും വലിച്ചു മൂളിപ്പാട്ടും പാടി കക്ഷത്തിൽ കുറെ വാരികകളും ഇറുക്കിപ്പിടിച്ച് നടക്കുന്നവൻ എന്ത് ബിഷപ്പ്? അതായിരുന്നു മനസ്സിൽ.
ജോർജ് കുട്ടി പറഞ്ഞു,”വേറെ ചില സഭകളിലാണെങ്കിൽ എങ്ങനെ ജീവിക്കേണ്ടതാണ്, പാവം വിധിച്ചട്ടില്ല.”
എനിക്ക് രസകരമായിട്ടു തോന്നിയത്, കഴിഞ്ഞ ഞായറാഴ്ച എൻ്റെ കൂടെ സെൻറ് ജോസെഫ്‌സ് ചർച്ചിൽ ജോർജ് കുട്ടി കുർബാന കാണാൻ വന്നു. മുൻപത്തെ ആഴ്ചയിൽ അൾസൂറുള്ള ഓർത്തഡോക്സ് സഭയുടെ ട്രിനിറ്റി ചർച്ചിൽപോയി. ഇപ്പോൾ CSI സഭയുടെ ബിഷപ്പിനെ ക്ഷണിച്ചിരിക്കുന്നു. ജോർജ് കുട്ടി പെന്തകോസ്ത് സഭ വിഭാഗത്തിൽപെട്ട ആളാണെന്ന് എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു.
“ഇത് നല്ല തമാശ. താനെന്താ ഓന്താണോ?”
“അതാണ് എൻ്റെ ബുദ്ധി. എല്ലാവരും പറയുന്നു,അവർ പറയുന്നതാണ് ശരി എന്ന്. പരമമായ സത്യം എന്താണന്നു അറിയില്ലല്ലോ. അതുകൊണ്ട് എല്ലാ ഗ്രൂപ്പിലും അക്കൗണ്ട് ഓപ്പൺ ചെയ്തിട്ടേക്കാം.”
ജോർജ് കുട്ടിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ കൊള്ളാം.
ബിഷപ്പ് ദിനകരനെ ഞാൻ പരിചയപ്പെട്ടിരുന്നു.
ഒരു പത്തുപതിനഞ്ച് ആളുകളുമായി പത്തുമണിയായപ്പോൾ ദിനകരൻ വന്നു. എല്ലാവർക്കും കൂടി ഇരിക്കാൻ സൗകര്യം കുറവായതുകൊണ്ട് ജോർജ് കുട്ടിയുടെ റൂമിൽ ഉറപ്പിച്ചുവച്ചിരുന്ന കശുമാവിൻ്റെ ചോട്ടിൽ നിലത്തു ഷീറ്റുവിരിച്ചു ഇരുന്നു.
രണ്ടാഴ്ചകഴിഞ്ഞു അവിടെ നടക്കാൻ പോകുന്ന കൺവെൻഷൻ എങ്ങിനെ നടത്തണം എന്നതാണ് ചർച്ച വിഷയം. കൺവെൻഷനിൽ പാടുന്ന പാട്ടുകൾക്ക് ഗിറ്റാറിസ്റ്റ് ജോർജ് കുട്ടി. കീബോർഡ് വായിക്കാൻ എൻ്റെ പേര് ജോർജ് കുട്ടി നിർദ്ദേശിച്ചു. എനിക്ക് കീബോർഡ് അറിയില്ല എന്ന് പറയുമ്പോൾ ഇങ്ങനെയല്ലേ അറിയുന്നത് എന്നാണ് മറുപടി.
ഞാൻ പരിചയപ്പെട്ട വാഴക്കുളംകാരൻ ജോസ് അവരുടെ പള്ളിയിൽ പെരുന്നാളിന് ഗാനമേള നടത്തിയ കാര്യം പറഞ്ഞത് ഓർമ്മിച്ചെടുത്തു. ജോസ് ഹാർമോണിയം മറ്റൊരു സുഹൃത്ത്,വയലിൻ, ഒരു ടാക്സി ഡ്രൈവർ തബല. എല്ലാവരും പാട്ടുകാർ. കുറ്റം പറയരുതല്ലോ. ആരും അതിനുമുൻപ് സ്റ്റേജിൽ കയറിയിട്ടില്ലാത്തവർ.
പുതിയതായി വന്ന വികാരിയച്ചനെ ചാക്കിട്ടു പിടിച്ചു കിട്ടിയതാണ് അവസരം. അവസാനം ഒന്നും സംഭവിച്ചില്ല. കാരണം ആദ്യത്തെ രണ്ടുമിനിട്ടു “ബലികുടീരങ്ങളെ “പാടിയപ്പോഴേ ,”എന്നെ കല്ലെറിയല്ലേ “,എന്നുപാടി വികാരിയച്ചൻ അവരെ രക്ഷപെടുത്തി.
ഞാൻ പറഞ്ഞു,ജോസിനോട് ചോദിക്കാം.
ജോസിനോട് ചോദിച്ചപ്പോൾ ജോസ് എപ്പോഴേ റെഡിയാണ്. മൈക്ക് ഓപ്പറേറ്റർ സിഡി പ്ലേ ചെയ്യും.. സ്റ്റേജിലിരിക്കുന്നവർ വെറുതെ അഭിനയിക്കുക, ലൈവ് ആണെന്ന് തോന്നിക്കാൻ. ജോസും ജോർജ് കുട്ടിയും മൂന്നു ദിവസവും നന്നായിട്ട് അഭിനയിച്ചു.
പ്രകടനം വൻ വിജയമായി. രണ്ടുപേർക്കും പോക്കറ്റ്മണിയായി നല്ലൊരു തുക ലഭിച്ചു. കിട്ടിയ കാശുമായി വിനായക ബാറിലേക്ക് ഞങ്ങൾ ആഘോഷമായി നീങ്ങി.
വഴിയിൽ വച്ച് കോൺട്രാക്ടർ രാജനെ കണ്ടുമുട്ടി.
രാജന് അഞ്ചടി പൊക്കം കാണും. കയ്യിൽ എപ്പോഴും ഒരു ബ്രീഫ് കേസ് ഉണ്ട് . കോൺട്രാക്ടറായതുകൊണ്ട് പല ഡോക്യൂമെൻറ്സും ആണ് അതിനുളിൽ എന്നാണ് എല്ലാവരോടും പറയുക. ഒരിക്കൽ ഞങ്ങൾ ഒന്നിച്ചുള്ള ഒരു ബസ്സ് യാത്രയിൽ അബദ്ധത്തിൽ ബസ്സിനുളിൽ വച്ച് ബ്രീഫ് കേസ് തുറന്നുപോയി. അതിനകത്ത് മൂന്നുനാലു ഉളികൾ,ഒരു ചുറ്റിക, ഒരു മുഴക്കോല് എന്നിവയാണ് ഉണ്ടായിരുന്നത്. ആശാരിപ്പണിയാണ് എന്ന് പറയാൻ മടി ആയതുകൊണ്ട് കാണിക്കുന്ന അഭ്യാസങ്ങളാണ്.
രാജനും കൂടി ഞങ്ങളുടെ ഒപ്പം.
എല്ലാവരും രണ്ടുപെഗ് കഴിച്ചുകഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു,” കോൺട്രാക്ടറെ ഞങ്ങളുടെ വീടിൻ്റെ പുറത്തെ വാതിലിൻ്റെ പാഡ് ലോക്ക് അല്പം ഇളകുന്നുണ്ട്. അത് ഒന്ന് ശരിയാക്കിക്കിട്ടിയാൽ നന്നായിരുന്നു.”
കോൺട്രാക്ടർ പോക്കറ്റിൽ നിന്നും വിൽസ് സിഗരറ്റിൻ്റെ പാക്കറ്റ് എടുത്ത് അതിൻ്റെ പുറത്തു എഴുതിക്കൂട്ടി,എന്നിട്ട് പറഞ്ഞു,”ഞാൻ ഒരു കൊട്ടേഷൻ തരാം” .
അര മണിക്കൂർ നിശ്ശബ്ദനായിരുന്ന് കണക്കുകൂട്ടി. വിൽസ് സിഗരറ്റ് മാത്രമേ അദ്ദേഹം വലിക്കൂ. അതിൻ്റെ പാക്കറ്റിന് പുറത്ത് കൊട്ടേഷൻ എഴുതിക്കൂട്ടി തന്നു.
അമ്പതു രൂപ.
ജോർജ് കുട്ടി അതുമേടിച്ച് വലിച്ചുകീറി രാജൻ്റെ പോക്കറ്റിൽ ഇട്ടു. എന്നിട്ട് പറഞ്ഞു,”എടൊ ആശാരി,താൻ വന്ന് ആ സ്ക്രൂ അഴിച്ച് ഒന്ന് ഫിറ്റ് ചെയ്യ്. അവൻ്റെ സിഗരറ്റ് പാക്കിൻ്റെ പുറത്തു കൊട്ടേഷൻ”.
രാജൻ ബ്രീഫ് കേസ് എടുത്തു.
ഞങ്ങൾ അനുഗമിച്ചു.
പൂട്ട് അഴിച്ചെടുത്തു. അതിനടിയിൽ ഒരു ചെറിയ പാക്കിങ് കൊടുത്ത് ലെവൽ ചെയ്യണം. രാജൻ അരമണിക്കൂർ ആലോചിച്ചു. വിൽസ് പാക്കറ്റ് എടുത്തു. സിഗരറ്റുകൾ എല്ലാം പാക്കറ്റിൽ നിന്നും പോക്കറ്റിലേക്ക് മാറ്റി. വിൽസ് സിഗരറ്റിൻ്റെ കവർ നാലായി മടക്കി അടിയിൽ പാക്കിങ് കൊടുത്തു .ലോക്ക് ഫിറ്റ് ചെയ്തു. പണി കഴിഞ്ഞു.
ചെറിയ ഒരു തടിക്കഷണം ഉപയോഗിച്ച് ലെവൽ ചെയ്യേണ്ട സ്ഥാനത്ത് വിൽസിൻ്റെ പാക്കറ്റാണ് ഉപയോഗിച്ചിരിക്കുന്നത്.
“അറുപതു രൂപ.”
“താൻ കൊട്ടേഷൻ തന്നത് അമ്പതു രൂപയല്ലേ? ഇപ്പോൾ എങ്ങനെ അറുപതായി?”
“വിൽസിൻ്റെ പാക്കറ്റാണ് ഞാൻ അടിയിൽ പാക്കിങ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തുക കൂടി”.
“മഴ നനഞ്ഞാൽ പാക്കിങ് പോകില്ലേ?”
“മഴനനയാതിരിക്കാൻ ഒരു കുട മഴപെയ്യുമ്പോൾ നിവർത്തി പിടിച്ചാൽ പോരേ ?”.
ജോർജ് കുട്ടി പറഞ്ഞു.”ശരി.കുടയുടെ വില നാൽപ്പതു രൂപ കുറച്ചു ദാ ഇരുപത് രൂപ പിടിച്ചോ.”
(തുടരും)

മറഡോണ കണ്ണൂരിലെത്തിയ ദിവസം മറക്കാനാകില്ല. ആരാധകരുടെ മുദ്രാവാക്യവും ബഹളവും കാരണം വെളുപ്പിനാണ് അദ്ദേഹം ഉറങ്ങിയത്. സാധാരണ നിലയിൽ അത്ര വൈകി ഉറങ്ങിയാൽ വൈകിട്ടേ ഉണരൂ. രാവിലെ 10 മണിയായപ്പോൾ ഞാൻ പതുക്കെ മുറിയുടെ വാതിൽക്കൽ മുട്ടി. എന്നെ ചീത്ത പറഞ്ഞ മറഡോണ തലയണ കൊണ്ട് എറിഞ്ഞു. പുറത്തുപോകാൻ അലറി. കണ്ണൂർ മുഴുവൻ ജനപ്രളയമാണ്. എല്ലായിടത്തും ട്രാഫിക് ബ്ലോക്കാണ്. എനിക്കു തോന്നി, മറഡോണ പുറത്തുവരില്ലെന്നും ഞാൻ ജീവനോടെ കണ്ണൂർ വിടില്ലെന്നും.
12 ആയപ്പോൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തുകയറി കിടക്കയ്ക്ക് അരികിലിരുന്നു. ഉണർന്നപ്പോൾ മുഖത്തു ദേഷ്യം വന്നതു കണ്ടു. ഞാൻ അപ്പോൾ കരയുകയായിരുന്നു. ഞാൻ പറഞ്ഞു, താങ്കൾ പുറത്തു വന്നില്ലെങ്കിൽ എനിക്കു ജീവനോടെ ഇവിടം വിടാനാകില്ലെന്ന്. അവിടത്തെ അവസ്ഥയും ജനങ്ങളുടെ ആവേശവും ഞാൻ പറഞ്ഞു മനസ്സിലാക്കി. നേരെ എഴുന്നേറ്റ് കുളിക്കുകപോലും ചെയ്യാതെ ‘പോകാം’ എന്നു പറഞ്ഞു. കൊൽക്കത്തയിൽ 5 മിനിറ്റാണ് അദ്ദേഹം വേദിയിലുണ്ടായിരുന്നത്. ഇവിടെ അതു സംഭവിച്ചാൽ ആകെ പ്രശ്നമാകും. ഞാൻ കണ്ണുനിറഞ്ഞുകൊണ്ട് അതും പറഞ്ഞു. അദ്ദേഹം വേദിയിൽ കളിക്കുകയും പാടുകയും ഡാൻസ് ചെയ്യുകയും ചെയ്തു. കണ്ണീരിനു മുന്നിൽ എന്നും അദ്ദേഹം അങ്ങനെയായിരുന്നു.
മെസ്സി തന്നെക്കാൾ വലിയ കളിക്കാരനാകുമെന്നും അർജന്റീനയിൽ ലോകകപ്പ് എത്തിക്കുമെന്നും മറഡോണ എന്നോടു പറഞ്ഞു. ഞാൻ മാസങ്ങൾക്കു ശേഷം അർജന്റീനയിൽപോയി മെസ്സിയെക്കൂടി അംബാസഡറാക്കാനുള്ള ചർച്ച നടത്തിയ ശേഷം തിരിച്ചെത്തി മറഡോണയെ കണ്ടു. അപ്പോൾ മറഡോണ പൊട്ടിത്തെറിച്ചു: ‘ഞാൻ രാജ്യത്തിനു വേണ്ടിയാണു കളിച്ചത്. പണത്തിനു വേണ്ടിയല്ല. അയാൾ പണത്തിനു വേണ്ടി കളിക്കുന്നു. എനിക്കയാളെ ഇഷ്ടമല്ല’. മറഡോണ അങ്ങനെയായിരുന്നു. മനസ്സിലുള്ളതു പറയും. മകളുടെ മകൻ ബെഞ്ചമിൻ വലിയ കളിക്കാരനാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ഇടയ്ക്കിടെ അവന്റെ ഫോട്ടോ എടുത്ത് ഉമ്മവയ്ക്കുമായിരുന്നു.
സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കിയ യുവതി ദുരിതത്തിൽ. വള്ളക്കടവ് കൊച്ചുതോപ്പ് ഉടജൻ ബംഗ്ലാവിൽ അൽഫിന അലി (22)യാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടറുടെ കൈപ്പിഴയ്ക്ക് ബലിയാടായത്.
തുന്നി കെട്ടിയ വയർ വീണ്ടും കീറിയതോടെ വേദനയും ശാരീരിക അസ്വസ്ഥത കളുമായി വേദന തിന്നുകയാണ് അൽഫിന. വീട്ടുകാരുടെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുകാർ. അച്ഛൻ അലി പറഞ്ഞത് : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സെപ്റ്റംബർ 4ന് ആയിരുന്നു പ്രസവ ശസ്ത്രക്രിയ. സിസേറിയൻ കഴിഞ്ഞ അന്നു തന്നെ വയറിനുള്ളിൽ വേദനയും അസ്വസ്ഥതയും ഉണ്ടായി. വിവരം മകൾ ഡോക്ടറോട് പറഞ്ഞു.
ഗ്യാസ് ആയിരിക്കും എന്നായിരുന്നു ആദ്യം ഡോക്ടറുടെ മറുപടി. ആശുപത്രി വിട്ട് വീട്ടിലെത്തി 4 ദിവസം കഴിഞ്ഞിട്ടും വേദനക്ക് കുറവുണ്ടായില്ല. ഒടുവിൽ വേദന കൂടിയതോടെ ഫോർട്ട് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു നടത്തിയ സ്കാനിങിലാണ് വയറ്റിൽ പഞ്ഞി കണ്ടത്. എസ്എടിയിലായിരുന്നു പിന്നീടുള്ള ചികിത്സ. ആദ്യം കീ ഹോൾസർജറി നടത്തി. അതു ഫലം കാണാതായതോടെ വയർ കീറി പഞ്ഞി പുറത്തെടുക്കു കയായിരുന്നു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവിനെക്കുറിച്ച് ആശുപത്രിയിൽ പരാതി പറഞ്ഞപ്പോൾ തെളിവ് തെളിവ് ചോദിച്ചു. മകൾക്ക് നീതി ലഭിക്കണമെന്നും സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
നൊബേല്‍ ജേതാവിന് യാത്രച്ചെലവ് നല്‍കാതെ കേരള സര്‍വകലാശാല. രസതന്ത്ര നൊബേല്‍ ജേതാവും വിഖ്യാത ശാസ്ത്രജ്ഞനുമായ മൈക്കല്‍ ലെവിറ്റിനാണ് ഈ ദുര്‍വിധി.
സര്‍ക്കാര്‍ ക്ഷണപ്രകാരം കേരളത്തില്‍ പ്രഭാഷണത്തിനെത്തിയതാണ് മൈക്കല്‍ ലെവിറ്റ് എന്നാല്‍ അദ്ദേഹത്തിന്റെ യാത്രച്ചെലവ് 10 മാസം കഴിഞ്ഞിട്ടും കേരള സര്‍വകലാശാലയ്ക്ക് നല്‍കാനായില്ല.
യുഎസില്‍ നിന്നു സ്വന്തം പണം മുടക്കി കേരളത്തില്‍ എത്തിയ ലെവിറ്റിന് 7 ലക്ഷത്തോളം രൂപയാണു നല്‍കേണ്ടിയിരുന്നത്. 3 ലക്ഷം രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് (അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നല്‍കി. ബാക്കി തുകയാണ് നല്‍കാനുള്ളത്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഒക്ടോബറില്‍ പണം അനുവദിച്ചെങ്കിലും കൈമാറുന്ന നടപടി സര്‍വകലാശാലയിലെ ചുവപ്പു നാടയില്‍ കുരുങ്ങി. 2013 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ച ലെവിറ്റ് കഴിഞ്ഞ ജനുവരിയിലാണു സര്‍ക്കാരിന്റെ ക്ഷണപ്രകാരം എത്തിയത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരള സര്‍വകലാശാലയിലെ എറുഡൈറ്റ് പ്രഭാഷണമായിരുന്നു ജനുവരിയിലെ പ്രധാന പരിപാടി. അസാപ്പിന്റെ നേതൃത്വത്തില്‍ കുസാറ്റില്‍ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം കുമരകത്തു വേമ്പനാട് കായലില്‍ വഞ്ചിവീട് യാത്രയ്ക്കു പോയ ലെവിറ്റിനെയും ഭാര്യയെയും പണിമുടക്കിന്റെ പേരില്‍ തടഞ്ഞതു വലിയ വിവാദമായിരുന്നു.
ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫഖ്രിസാദെയെ വെടിവെച്ചു കൊന്നു. ദാരുണ സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്ന ആരോപണവുമായി ഇറാന്‍ രംഗത്തെത്തി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ടഹ്‌റാനിന് പുറത്ത് കാറിന് നേരെ ആക്രമണം നടത്തിയാണ് ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മൊഹ്‌സിന് ഫഖ്രിസാദെയുടെ സുരക്ഷാ അംഗങ്ങളും അക്രമികളുമായി ഏറ്റുമുട്ടലും നടന്നു. വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ് ഫഖ്രിസാദെ ആശുപത്രിയില് വച്ചാണ് മരിച്ചത്.
ഇയാളുടെ കാറിനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ഇറാന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ശാസ്ത്രജ്ഞന്റെ വധത്തില്‍ ഇസ്രയേല്‍ പങ്കിനെക്കുറിച്ച് ഗുരുതരമായ സൂചനകളുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരിഫും പറഞ്ഞു.
‘ഇറാനിലെ ഒരു പ്രശസ്ത ശാസ്ത്രജ്ഞനെ തീവ്രവാദികള്‍ കൊലപ്പെടുത്തി, ഈ ഭീരുത്വം, ഇസ്രയേല്‍ പങ്കിന്റെ ഗുരുതരമായ സൂചനകളാണ്’ ഷരിഫ് ട്വിറ്ററില്‍ കുറിച്ചു. ലജ്ജാകരമായ ഇരട്ടത്താപ്പ് അവസാനിപ്പിക്കാനും ഭരണകൂട ഭീകരതയെ അപലപിക്കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവനായിരുന്നു കൊല്ലപ്പെട്ട ഫഖ്രിസാദെ. ഇയാളെ ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് ഒരിക്കല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചിട്ടുണ്ട്.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ കിഴക്കന്‍ മേഖലയായ അബ്‌സാര്‍ഡ് നഗരത്തിന് സമീപം കാറില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന് ഫഖ്രിസാദെയോട് പഴയതും ആഴത്തിലുമുള്ള ശത്രുതയുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ആക്രമണത്തിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു.
നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ് ഡോ ജയകുമാര്‍.
നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ചെന്താമരയാണ് ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ എകെ വേലന്റെ മകളാണ് ചെന്താമര. മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന്‍ ശിവയാണ് ഒരു മകന്‍. ഒരു മകള്‍ കൂടിയുണ്ട്. മകള്‍ വിദേശത്താണ്.
അബുദാബിയിൽ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ സുഹൃത്തുക്കളായ യുവാക്കളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ ഇരുവരു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു.
സ്വദേശികലും ചെറുപ്പം മുതൽ സുഹൃത്തുക്കളുമായിരുന്ന ഇരുവരും വാരാന്ത്യങ്ങളിൽ കാണാറുണ്ടായിരുന്നു. ഷഹാമ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് എത്തിച്ചേക്കും.
രോഹിത് ശർമ്മയുടെ പരുക്കിനെപ്പറ്റി കൃത്യമായ അറിവുണ്ടായിരുന്നില്ല എന്ന് ക്യാപ്റ്റൻ വിരാട് കോലി വെളിപ്പെടുത്തിയതിനു പിന്നാലെ വിശദീകരണവുമായി ബിസിസിഐ. രോഹിത് നാട്ടിലേക്ക് മടങ്ങിയത് അസുഖബാധിതനായ പിതാവിനെ കാണാനാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.
പിതാവിനെ കാണാൻ മുംബൈയിലെത്തിയ രോഹിത് പിതാവിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കണ്ടതോടെയാണ് എൻസിഎയിലേക്ക് പോയത്. ഡിസംബർ 11ന് രോഹിതിൻ്റെ ഫിറ്റ്നസ് പരിശോധിക്കും. പരിശോധനക്ക് ശേഷം അദ്ദേഹം ടെസ്റ്റ് പരമ്പരയിൽ കളിക്കുമോ എന്നതിനെപ്പറ്റി തീരുമാനിക്കുമെന്നും ജയ് ഷാ പറഞ്ഞു.
രോഹിതിൻ്റെ അവസ്ഥ എന്താണ് എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിക്കുക എന്നതിനായി തങ്ങൾ കാത്തിരിക്കുകയാണെന്നുമാണ് കോലി വിഷയത്തിൽ പ്രതികരിച്ചത്. പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ നായകൻ്റെ പ്രതികരണം.
പരുക്കിനെ തുടർന്ന് പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയിരുന്നു. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താരത്തിന് സമയത്ത് ഓസ്ട്രേലിയയിൽ എത്താൻ കഴിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. അങ്ങനെയെങ്കിൽ ടെസ്റ്റ് മത്സരങ്ങളിലും രോഹിത് കളിക്കില്ല. 11നു നടക്കുന്ന ഫിറ്റ്നസ് പരിശോധനയിൽ താരം പാസ് ആയാലും ഓസ്ട്രേലിയയിലെ ക്വാറൻ്റീൻ നിബന്ധനകളുടെ പശ്ചാത്തലത്തിൽ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ അദ്ദേഹത്തിനു കഴിയില്ല.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണെങ്കില്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ തയാറാണെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡൊണാള്‍ഡ് ട്രംപ്. അതിനര്‍ത്ഥം താന്‍ പരാജയം സമ്മതിക്കുന്നു എന്നല്ലെന്നും ‘അവര്‍ തെറ്റു ചെയ്യുകയാണ്’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി എതിരായിട്ടും സ്ഥാനമൊഴിയുന്നതില്‍ വിസമ്മതം പ്രകടിപ്പിക്കുകയാണ് ട്രംപ് ഇതുവരെ ചെയ്തിട്ടുള്ളത്. എന്നാല്‍ താങ്ക്‌സ്ഗീവിംഗിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇലക്ടറല്‍ കോളേജ് വോട്ടില്‍ ബൈഡന്‍ വിജയിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ സ്ഥാമൊഴിയാന്‍ തയാറാണെന്ന് ട്രംപ് ആദ്യമായി പ്രതികരിച്ചത്. “തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കതറിയാം”, ട്രംപ് പറഞ്ഞു. “പക്ഷെ അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ ഒരു തെറ്റു ചെയ്യുകയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാജയം സമ്മതിക്കാന്‍ ബുദ്ധിമുട്ടാണെന്നും സമ്മതിച്ച ട്രംപ് ജനുവരി 20-ന് നടക്കുന്ന ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മടിച്ചു എന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ സംസ്ഥാനത്തു നിന്നും ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ വിജയിച്ചവര്‍ ഡിസംബര്‍ 15-നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്നത്. ഈ വോട്ടുകള്‍ ജനുവരി ആറിന് എണ്ണും.
യു.എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ മതിയെന്നിരിക്കെ, ബൈഡന്‍ 306 വോട്ടുകള്‍ നേടിയിരുന്നു. ട്രംപിന് ലഭിച്ചത് 232 വോട്ടുകളാണ്. പോപ്പുലര്‍ വോട്ടിംഗില്‍ ട്രംപിനേക്കാള്‍ അറുപത് ലക്ഷം വോട്ടുകളും ബൈഡന്‍ കൂടുതല്‍ നേടിയിരുന്നു.