സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍. മുന്‍ ക്യാപ്റ്റനും ഓസ്ട്രേലിയന്‍ താരവുമായ സ്റ്റീവ് സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കി. താരലേലത്തിന് മുന്നോടിയായാണ് നീക്കം. ഒരു ഐപിഎല്‍ ടീമിന്‍റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളിയാണ് സഞ്ജു. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ സ്മിത്തിനെ റോയല്‍സ് ക്യാപ്റ്റനാക്കിയിരുന്നു. ഇന്ത്യയ്ക്കെതിരായ ടെസ്റ്റില്‍ ഋഷഭ് പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചും സ്മിത്ത് വിവാദത്തിലായിരുന്നു.
ചെന്നൈ സൂപ്പര്‍ കിങ്സ് ഹര്‍ഭജന്‍ സിങ്ങിനെ ഒഴിവാക്കി. റെയ്നയെ നിലനിര്‍ത്തി. 22.7 കോടി രൂപയാണ് നിലവില്‍ ചെന്നൈയുടെ അക്കൗണ്ടില്‍ ഉള്ളത്. ഗ്ലെന്‍ മാക്സ്‌വെല്ലിനെ കിങ്സ് ഇലവന്‍ പഞ്ചാബും ലസിത് മലിംഗയെ മുംബൈ ഇന്ത്യന്‍സും റിലീസ് ചെയ്തു. ജേസന്‍ റോയ്, അലക്സ് കാരി എന്നിവരെ ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കി. മൊയീന്‍ അലി, ആരണ്‍ ഫിഞ്ച് തുടങ്ങിയ താരങ്ങളെ ആര്‍സിബിയും നിലനിര്‍ത്തിയില്ല.
അമേരിക്കയുടെ 46ാമത് പ്രസിഡൻറായി േജാസഫ് റോബിനറ്റ് ബൈഡൻ ജൂനിയർ എന്ന ജോ ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചക്ക് ((ഇന്ത്യൻ സമയം രാത്രി 10:00) സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. വൈസ് പ്രസിഡന്റായി ഇന്ത്യൻ വംശജ കമല ഹാരിസും സ്ഥാനമേറ്റു. യു.എസ് പാർലമെൻറ് മന്ദിരമായ കാപിറ്റൽ ഹില്ലിന് മുന്നിൽ നാഷനൽ മാളിനെ നോക്കിയാണ് ആദ്യം കമല ഹാരിസും ബൈഡനും തുടർന്ന് സത്യവാചകം ചൊല്ലിയത്.
അതേസമയം, സ്ഥാനമൊഴിയുന്ന പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. 150 കൊല്ലത്തിനിടെ ഇതാദ്യമായാണ് അധികാരമൊഴിയുന്ന പ്രസിഡൻറ് സത്യപ്രതിജ്ഞ ചടങ്ങിൽ നിന്ന് മാറിനിൽക്കുന്നത്. എന്നാൽ, വൈസ് പ്രസിഡൻറ് മൈക്ക് പെൻസ് ചടങ്ങിനെത്തി.
രണ്ടു സമയങ്ങളിലായി എട്ടു വർഷം വൈസ് പ്രസിഡൻറും 36 വർഷം സെനറ്ററുമായി സേവനമനുഷ്ഠിച്ച 74 കാരനായ ബൈഡൻ അമേരിക്കയിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡൻറായാണ് ചുമതലയേൽക്കുന്നത്. കാലിഫോർണിയ സെനറ്ററായ കമല ഹാരിസാകട്ടെ വൈസ് പ്രസിഡൻറാവുന്ന ആദ്യ വനിതയും ഏഷ്യൻ വംശജയുമാണ്.
ജോ ബൈഡന്റെ സത്യപ്രതിജ്ഞയ്‌ക്ക് കാത്തുനിൽക്കാതെ ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനോട് വിടചൊല്ലി. എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഫ്‌ളോറിഡയിലേക്കാണ് ട്രംപ് പോയത്. ബൈഡന്റെ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് ഫ്‌ളോറിഡയിലെ തന്റെ മാര്‍ ലാഗോ റിസോര്‍ട്ടിലായിരിക്കും ട്രംപ് ഉണ്ടായിരിക്കുക.
“ഇത് ഒരു വലിയ ബഹുമതിയാണ്, ജീവിതകാലത്തെ ഏറ്റവും വലിയ ബഹുമതി. ലോകത്തിലെ ഏറ്റവും മഹത്വമുള്ള ആളുകൾ, ലോകത്തിലെ ഏറ്റവും വലിയ ഭവനം,” അമേരിക്കയെ സേവിക്കാൻ ലഭിച്ച നാല് വർഷക്കാലത്തെ സൂചിപ്പിച്ച് ട്രംപ് പറഞ്ഞു.
“ഞങ്ങൾ അമേരിക്കൻ ജനതയെ സ്നേഹിക്കുന്നു, ഇത് വളരെ സവിശേഷമായ ഒന്നാണ്. എല്ലാവരോടും ഞാൻ യാത്ര പറയാൻ ആഗ്രഹിക്കുന്നു. പക്ഷേ, ഇതൊരു ദീർഘകാലത്തേക്കുള്ള വിട പറച്ചിലല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മൾ തീർച്ചയായും വീണ്ടും കാണും,” ട്രംപ് പറഞ്ഞു.
ഇക്കഴിഞ്ഞത് അവിശ്വസനീയമായ നാലു വര്‍ഷങ്ങളായിരുന്നു. നാം ഒരുമിച്ച് നിരവധി കാര്യങ്ങള്‍ പൂര്‍ത്തിയാക്കി. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ എന്നും പോരാടും,” ട്രംപ് പറഞ്ഞു. 150-ല്‍ അധികം വര്‍ഷത്തിനിടെ പിന്‍ഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റാണ് ട്രംപ്.
അതേസമയം, ഡൊണാൾഡ് ട്രംപ് പുതിയ രാഷ്ട്രീയ പാർട്ടി തുടങ്ങാനുള്ള സാധ്യതയുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. തന്റെ സുഹൃത്തുക്കളുമായി രാഷ്ട്രീയ ഉപദേശകരുമായി ട്രംപ് ഇക്കാര്യത്തിൽ കൂടിയാലോചന നടന്നതായാണ് വാർത്തകൾ. ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ ട്രംപിനെതിരെ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടി രൂപീകരിക്കുന്ന കാര്യം ട്രംപ് ആലോചിക്കുന്നത്.
ജസ്നാ തിരോധാനക്കേസില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പരാതി. പരാതി ജസ്നയുടെ പിതാവ് ജെയിംസ് ജോസഫ് കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ മാത്യു അറയ്ക്കലിന്റെ സാന്നിധ്യത്തില്‍ കൈമാറി. യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി വഴി പ്രധാനമന്ത്രിക്ക് നല്‍കും. അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കുന്നത്. ജസ്ന ജീവിച്ചിരിക്കുന്നു എന്ന സൂചനയല്ലാതെ മറ്റൊന്നും ആരും പറയുന്നില്ലെന്ന് ജസ്നയുടെ അച്ഛന്‍ പറഞ്ഞു.
ജസ്നാതിരോധാനക്കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും, പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണും വെളിപ്പെടുത്തിയെങ്കിലും അതിനപ്പുറം എന്തെങ്കിലും സൂചന നല്‍കാന്‍ ഇരുവരും തയാറായിട്ടില്ല. 2018 മാര്‍ച്ച് 20നാണ് ജെസ്ന മരിയ ജെയിംസിനെ കാണാതായത്.
രാവിലെ എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിപിന്നെ തിരിച്ചെത്തിയില്ല. പത്തനംതിട്ട മുന്‍ ജില്ലാപൊലീസ് മേധാവി കെ.ജി. സൈമണ്‍ അന്വേഷണത്തില്‍ പ്രത്യേക താല്‍പര്യമെടുത്തെങ്കിലും കോവിഡ് കാലം തടസമായി.
മധ്യപ്രദേശില്‍ പതിനാല് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടാന്‍ ശ്രമം. തിങ്കളാഴ്ച മധ്യപ്രദേശിലെ ബീട്ടുലിലാണ് സംഭവം. പാടത്ത് പമ്പ് സെറ്റ് അടയ്ക്കാന്‍ എത്തിയതിനിടെയാണ് അയല്‍വാസിയുടെ അതിക്രമം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു. പരുക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്.
കൃഷിയിടത്തേക്ക് പോയ പെണ്‍കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് എത്തിയ വീട്ടുകാരാണ് കുഴിയില്‍ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. സുശീല്‍കുമാര്‍ എന്നയാളാണ് സംഭവത്തിൽ അറസ്റ്റിലായത്.
36കാരനായ പ്രതി സുഹൃത്തിന്റെ മകളെയാണ് പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്ത ശേഷം കൃഷിയിടത്തിലെ സ്ലാബിനടിയില്‍ കുഴിച്ചിടുകയായിരുന്നു. അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്.
അമേരിക്കയില്‍ പുതിയ ഭരണകൂടം അധികാരത്തിലേറുമ്പോള്‍ ഇന്ത്യയ്ക്കും അഭിമാനിക്കാം. വൈസ് പ്രസിഡന്‍റ് കമല ഹാരിസ് ഉള്‍പ്പെടെ ഇന്ത്യന്‍ വേരുകളുള്ള 20 പേരാണ് ഇത്തവണ വിവിധ ചുമതലകളിലേക്ക് എത്തുന്നത്. ഇതില്‍ പതിമൂന്നു പേരും സ്ത്രീകളാണ്.
തിരഞ്ഞെടുപ്പിന് മുന്‍പ് ഡെലാവെറില്‍ ജോ ബൈഡന്‍ നടത്തിയ പ്രസംഗമാണിത്. ട്രംപിന്‍റെ നിലപാടില്‍ നിന്ന് വ്യത്യസ്തമായി കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ നിലപാടാണ് ബൈഡന്‍റേത്. ബൈഡനും കമലാഹാരിസിനുമൊപ്പം ഇന്ത്യന്‍ വംശജരായ 20 പേരാണ് ഇത്തവണ സുപ്രധാനമായ ചുമതലകളിലേക്കെത്തുന്നത്. ഭരണമേല്‍ക്കുന്നതിന് മുന്‍പ് തന്നെ ഇത്രയധികം ഇന്ത്യന്‍ വംശജരെ പ്രസിഡന്‍റ് നോമിനേറ്റ് ചെയ്യുന്നതും ഇതാദ്യം. അമേരിക്കന്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് ഇന്ത്യക്കാരെന്ന് കൂടി ഓര്‍ക്കണം. പ്രധാനപ്പെട്ട വകുപ്പുകളിലെ ഇന്ത്യന്‍ സാന്നിധ്യം ഇന്ത്യയ്ക്ക് പലഘട്ടത്തിലും സഹായകമായിത്തീരും.
നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിലേക്ക് തരുണ്‍ ഛബ്ര, സുമോന്ന ഗുഹ എന്നിവര്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ എത്തിക്കഴിഞ്ഞു. വൈറ്റ് ഹൗസ് ഓഫിസ് മാനേജ്മെന്‍റ് കൈകാര്യം ചെയ്യുന്നത് നീരാ ടണ്ഠന്‍ ആണ്. ഡോ. വിവേക് മൂര്‍ത്തിയാണ് യുഎസ് സര്‍ജന്‍ ജനറല്‍, സബ്രിന സിങ് വൈറ്റ് ഹൈസ് ഡപ്യൂട്ടി സെക്രട്ടറിയാകും. മലയാളിയായ ശാന്തികളത്തില്‍ ഡെമോക്രസി ആന്‍റ് ഹ്യൂമന്‍ റൈറ്റ്സ് കോര്‍ഡിനേറ്ററായി നോമിനേറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. ഇങ്ങനെ ഇന്ത്യയില്‍ നിന്ന് മാത്രമ്ല്ല വിവിധ സംസ്കാരങ്ങളുടെ കൂടി സമ്മേളനനാണ് ബൈഡന്‍റെ ഭരണസംഘം.
അതോടൊപ്പം സത്യപ്രതിജ്ഞ ആഘോഷമാക്കി തമിഴ്നാട്ടിലെ ഒരു ഗ്രാമം. വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്ന കമല ഹാരിസിന്റെ മുത്തച്ഛന്റെ ഗ്രാമമായ തിരുവാരൂര്‍ ജില്ലയിലെ തുളസേന്ദ്ര പുരത്ത് രാവിലെ മുതല്‍ പ്രത്യേക പ്രാര്‍ഥനകളും പൂജകളും തുടങ്ങി.
ഗ്രാമത്തിന്റെ പേരക്കുട്ടിയുടെ പുതിയ ദൗത്യത്തില്‍ വിഘ്നങ്ങളൊഴിവാക്കാനാണു തുളസേന്ദ്ര പുരത്തിന്റെ പൂജ.കമല ഹാരിസിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ മുത്തച്ഛന്റെ ഗ്രാമമായ തുളസേന്ദ്ര പുരം ആഘോഷത്തിലാണ്. നാടുമുഴുക്കെ കമലയെ സിങ്കപെണ്ണായി വാഴ്ത്തുന്ന ഫ്ലക്സുകളാണ്. ഗ്രാമത്തിലെത്തുന്നവര്‍ക്കെല്ലാം പരമ്പരാഗത പലഹാരമായ മുറുക്കു വിതരണം ചെയ്താണു സന്തോഷം പങ്കിടുന്നത്.
കുഗ്രാമമായ തുളസേന്ദ്രപുരത്തു പിറന്ന ഒരാള്‍ ലോകം നിയന്ത്രിക്കാന്‍ പോകുന്നതിന്റെ സന്തോഷമാണ് എങ്ങും. മുത്തച്ഛന് പി.വി.ഗോപാലന്‍റെ പങ്കാളിത്തതില്‍ പണിത ധര്‍മ്മ ശാസ്താ ക്ഷേത്രത്തില്‍ കമല തൊഴാനെത്തുന്ന പ്രതീക്ഷയിലാണ് ഗ്രാമം .
മലയാള സിനിമയുടെ മുത്തച്ഛൻ കോറോം പുല്ലേരി വാധ്യാർ ഇല്ലത്ത് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (98) അന്തരിച്ചു. കോവിഡ് നെഗറ്റിവായതു കഴിഞ്ഞ ദിവസമാണ്. 1923 ഒക്ടോബർ 19ന് പുല്ലേരി വാധ്യാർ ഇല്ലത്ത് നാരായണൻ വാധ്യാർ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്റെയും മകനായി ജനനം. യാഥാസ്ഥിതിക പുരോഹിത കുടുംബത്തിൽ ജനിച്ച് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ചെറുപ്പത്തിൽ തന്നെ വേദമന്ത്രങ്ങൾ സ്വായത്തമാക്കിയിരുന്നു.
പയ്യന്നൂർ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഗോകർണത്ത് നിന്ന് ചിറക്കൽ തമ്പുരാൻ കൂട്ടിക്കൊണ്ടു വന്നതാണ് പുല്ലേരി വാധ്യാർ കുടുംബത്തെ. നിരവധി ക്ഷേത്രങ്ങളിലെ താന്ത്രിക അവകാശമുള്ള ഇല്ലത്തെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രി കൂടിയാണ്. 6 മാസം എയർഫോഴ്സിൽ ജോലി ചെയ്തു. തിരിച്ചു വന്ന് കർഷകനായി. തുടർന്ന് 22 വർഷം സ്കൂൾ ജീവനക്കാരനായിരുന്നു. കോറോം ദേവീ സഹായം യുപി സ്കൂൾ മാനേജരാണ്. നിരവധി വർഷക്കാലം വിദ്യാരംഭ ദിനത്തിൽ മലയാള മനോരമ അങ്കണത്തിൽ ഗുരുവായി കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു.
1996ൽ ദേശാടനം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് കടന്നു വന്നത്. 4 തമിഴ് സിനിമകൾ ഉൾപ്പെടെ 22 സിനിമകളിൽ അഭിനയിച്ചു. 2014ൽ അഭിനയിച്ച വസന്തതിന്തെ കനാൽ വാഹികലിൽ എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. എകെജി, ഇഎംഎസ് ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികൾക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്നു.
മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദമായിരുന്നു. ഭാര്യ: പരേതയായ ലീല അന്തർജനം. മക്കൾ: ദേവകി, ഭവദാസൻ (റിട്ട.സീനിയർ മാനേജർ, കർണാടക ബാങ്ക്), യമുന (കൊല്ലം), പി.വി.ഉണ്ണിക്കൃഷ്ണൻ (കേരള ഹൈക്കോടതി ജഡ്ജി). മരുമക്കൾ: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്, സിനിമ പിന്നണി ഗായകൻ ഗായകൻ), ഇന്ദിര (അധ്യാപിക, കോറോം ദേവീ സഹായം യുപി സ്കൂൾ), പുരുഷോത്തമൻ (എൻജിനീയർ, കൊല്ലം), നീത (എറണാകുളം). സഹോദരങ്ങൾ: പരേതരായ വാസുദേവൻ നമ്പൂതിരി, അഡ്വ.പി.വി.കെ.നമ്പൂതിരി, സരസ്വതി അന്തർജനം, സാവിത്രി അന്തർജനം, സുവർണിനീ അന്തർജനം.
ഭാവാഭിനയ പ്രധാനമായ റോളുകളില്‍ തിളങ്ങിയിരുന്ന നടനായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രായത്തെ കടന്നു നില്‍ക്കുന്ന അഭിനയ താല്പര്യവും ആത്മവിശ്വാസവും അദ്ദേഹത്തെ ചലച്ചിത്രരംഗത്തെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കി. എന്നും ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം സിപിഎമ്മിനോട് ആത്മബന്ധം പുലര്‍ത്തി.
കലാലോകത്തിനു വലിയ നഷ്ടമാണ് ഈ വേര്‍പാട്. വ്യക്തിപരമായും ഇതൊരു നഷ്ടമാണ്. സാംസ്കാരിക രംഗത്ത് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വിയോഗംമൂലമുണ്ടായ വിടവ് എളുപ്പം നികത്താനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപു ജോൺ ജോസഫ്
ലണ്ടൻ: കർഷകരുടെ സഹകരണ മാർക്കറ്റുകളിലേക്കു കോർപറേറ്റുകൾക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുക വഴി കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും പ്രോത്സാഹിപ്പിക്കപ്പെടുകയും കാർഷിക വിഭവങ്ങളുടെ താങ്ങുവില സമ്പ്രദായം നശിപ്പിക്കുകയും ചെയ്യുന്ന കാർഷികബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെടുന്ന കർഷകസമരങ്ങളെ പ്രവാസി സമൂഹങ്ങളും പിന്തുണക്കണമെന്ന് കേരളാ കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി മെമ്പറും ഗാന്ധിജി സ്റ്റഡി സെന്റർ വൈസ് ചെയർമാനുമായ ശ്രീ അപു ജോൺ ജോസഫ് അഭ്യർത്ഥിച്ചു. പ്രവാസി കേരളാ കോൺഗ്രസ് ഇംഗ്ലണ്ടിന്റെ നേതൃയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീ അപു ജോസഫ്.

കർഷക സമരങ്ങൾക്ക് പ്രവാസി കേരളാ കോൺഗ്രസിന്റെ പിന്തുണയറിയിക്കുന്ന പ്രമേയം യോഗത്തിൽ ശ്രീ ജോസ് പരപ്പനാട്ട് അവതരിപ്പിച്ചു. യുവതലമുറയെയും വിവിധ ജനവിഭാഗങ്ങളെയും പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന് ശ്രീ അപു ജോൺ ജോസഫിനെപ്പോലെയുള്ള നേതാക്കളെ വരുന്ന നിയമസഭാ ഇലക്ഷനിൽ മത്സരിപ്പിക്കുവാൻ തയ്യാറാകണമെന്ന് ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ അവതരിപ്പിച്ച പ്രമേയത്തിൽ ആവശ്യപ്പെട്ടു.

ശ്രീ ബിജു മാത്യു ഇളംതുരുത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ മീറ്റിംഗിൽ പ്രവാസി കേരളാകോൺഗ്രസ് ഇംഗ്ലണ്ട് നേതാക്കളായ ശ്രീ ജിപ്സൺ തോമസ് എട്ടുതൊട്ടിയിൽ, സിജോ വള്ളിയാനിപ്പുറം, ജോസ് പരപ്പനാട്ട് , സിബി കാവുകാട്ട്, ബീറ്റാജ് കൂനമ്പാറയിൽ ,ജെയിംസ് അറക്കത്തോട്ടത്തിൽ, ജോയസ് ജോൺ,ജിസ് കാനാട്ട്, ബേബി ജോൺ , ജെറി ഉഴുന്നാലിൽ, മെജോ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി കേരളാ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.
നിയമസഭാതിരഞ്ഞെടുപ്പ് ഏപ്രില്‍ 15നും 30നുമിടയില്‍ നടത്തും. കേരളത്തില്‍ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് ധാരണ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രതിനിധികള്‍ അടുത്തയാഴ്ച കേരളത്തിലെത്തും. അഞ്ച് സംസ്ഥാനങ്ങളിലും ഏപ്രില്‍ 30ന് മുന്‍പ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. അതേസമയം കേരളത്തില്‍ അന്തിമ വോട്ടര്‍പട്ടിക തയാറായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.
ഭൂമിയിലെ മാലാഖമാർ എന്ന് നഴ്‌സുമാരെ ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട് എന്നാൽ ആ പ്രയോഗം അന്വർത്ഥമാക്കിയിരിക്കുകയാണ് അസ്‌റാർ അബു റാസിൻ എന്ന സൗദി നഴ്സ്. തിരമാലക്കുള്ളിൽപെട്ട രണ്ടു കുട്ടികളെ കടലിലേക്കിറങ്ങി രക്ഷിക്കുകയും അവരെ ഉടൻ ആശുപത്രിയെലെത്തിച്ച് ജീവൻ രക്ഷിക്കുകയുമാണ് അസ്‌റാർ ചെയ്തത്.
സൗദി ആരോഗ്യമന്ത്രാലയത്തിൽ നഴ്‌സായി ജോലി ചെയ്യുകയാണ് അസ്റാർ. ഏതാനും ദിവസം മുൻപ് സൗദി അറേബ്യയുടെ കിഴക്കൻ നഗരമായ ജിസാനിലെ ബിഷ് കടലോരത്ത് കുടുംബത്തോടൊപ്പം നടക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അവർ കടലിൽ മുങ്ങിത്താഴുകയായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തിയത്.

കടലോരത്ത് നടക്കുന്നതിനിടെയാണ് രണ്ട് കുട്ടികൾ തിരമാലക്കുള്ളിൽ കുരുങ്ങുന്നത് അസ്റാന്റെ ശ്രദ്ധയിൽ പെട്ടത്. മറിച്ചൊന്നും ചിന്തിക്കാതെ അസ്റാർ കടലിലേക്കിറങ്ങി. അഞ്ചും ആറും വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെ ജീവിതത്തിലേക്ക് പിടിച്ചുയർത്തി അവൾ മാലാഖയായി. പ്രാഥമിക ജീവൻ രക്ഷാ പരിചരണം നൽകി ആംബുലൻസിൽ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു അവരെ സുരക്ഷിതരാക്കി.
“ആരോഗ്യ പ്രവർത്തക എന്ന നിലയിലും ഒരു പെൺകുട്ടിയുടെ മാതാവെന്ന നിലയിലും ഞാൻ എന്റെ ഉത്തരവാദിത്വം നിറവേറ്റുകയായിരുന്നു. സമയമോ സ്ഥലമോ നഴ്‌സിംഗ് ജോലി സംബന്ധിച്ച് ഒരു പരിമിതിയല്ല. അടിയന്തിരഘട്ടത്തിൽ സഹായം സഹായം ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ചുമതല,” അസ്റാർ പറഞ്ഞു.
തങ്ങളുടെ മക്കളെ ജീവൻ രക്ഷിച്ച ധീര വനിതയാണ് അസ്റാർ എന്നും അവരോട് എന്നും കടപ്പെട്ടിരിക്കുമെന്നും കുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞു.
വാർത്ത പുറത്ത് വന്നതോടെ അസ്റാറിന്റെ സഹാസിക ഇടപെടലിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ ഒഴുകി. അസ്റാറിന് അഭിനന്ദനവും നനന്ദിയും അറിയിച്ച് സൗദി ആരോഗ്യ മന്ത്രാലയം ട്വീറ്റും ചെയ്തു. അസീർ പ്രവിശ്യ ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഖാലിദ് ബിൻ ആയിദ് അൽ അസീരി അസ്റക്ക് സമ്മാനങ്ങളും പുരസ്കാരവും നൽകി. സൗദി ആരോഗ്യമന്ത്രി ഡോ.തൗഫീഖ് അൽ റബീഅക്ക് വേണ്ടി നന്ദിയറിയിക്കുകയും ചെയ്തു.