Latest News

തിരഞ്ഞെടുപ്പ് റാലിക്കിടെ വേദിയില്‍ കുഴഞ്ഞു വീണ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിക്കു കോവിഡ് സ്ഥിരീകരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വഡോദരയില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിക്കിടെയാണ് മുഖ്യമന്ത്രി വേദിയില്‍ കുഴഞ്ഞു വീണത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ അസ്വാഭാവികത തോന്നിയ സുരക്ഷാഭടന്മാര്‍ സമീപത്തെത്തിയപ്പോഴേക്കും വിജയ് രൂപാണി താഴെവീണിരുന്നു.

പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിമാനമാര്‍ഗം അദ്ദേഹത്തെ അഹമ്മദാബാദിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

സോഷ്യൽമീഡിയയിൽ വലിയ സ്വാധീനമുള്ള മീന ഹാരിസിനോട് യുഎസ് വൈസ്പ്രസിഡന്റ് കമലഹാരിസിന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി വൈറ്റ്ഹൗസ്. എഴുത്തുകാരിയായും വ്യവസായസംരംഭക എന്ന നിലയിലും പ്രശസ്തയായ മീനാ ഹാരിസ് തന്റെ അമ്മായി കൂടിയായ കമലാ ഹാരിസിന്റെ പേര് തന്റെ പ്രശസ്തിയ്ക്ക് വേണ്ടി വലിയരീതിയിൽ ഉപയോഗിച്ചതായാണ് വൈറ്റ് ഹൗസിന്റെ ആരോപണം.

സ്വന്തം പ്രശസ്തിക്ക് വേണ്ടി വൈസ് പ്രസിഡന്റിന്റെ പേരുപയോഗിക്കുന്നത് നിർത്തണമെന്ന് മീനാ ഹാരിസിനോട് വൈറ്റ് ഹൗസ് പറഞ്ഞിരിക്കുന്നത്. വൈസ് പ്രസിഡന്റിന്റെ പേരും സ്വാധീനവും സ്വന്തം ബ്രാൻഡിന്റെ അഭിവൃദ്ധിയ്ക്കായി ഉപയോഗിക്കുന്നത് അധാർമികമാണെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. ചില കാര്യങ്ങൾ പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും കമലാ ഹാരിസിന്റെ അനന്തരവൾ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും കുറച്ചു കൂടി ശ്രദ്ധ ചെലുത്തണമെന്നുമാണ് വൈറ്റ് ഹൗസിന്റെ നിർദേശം.

കമലയുടെ പേര് ഉൾപ്പെടുത്തിയ പുസ്തകമോ മീനയുടെ വസ്ത്രസംരംഭമായ ‘ഫിനോമിനൽ’ പുറത്തിറത്തിറക്കിയ ‘വൈസ് പ്രസിഡന്റ് ആന്റി’ എന്ന് പ്രിന്റ് ചെയ്ത സ്വെറ്റ് ഷർട്ടോ അനുവദനീയമല്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഫെഡറൽ അഭിഭാഷകർ നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മീന ഇത് ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം.

ബാലസാഹിത്യകാരി കൂടിയായ മീനയുടെ ഒരു പുസ്തകത്തിന്റെ പേര് തന്നെ ‘കമല ആൻഡ് മായാസ് ബിഗ് ഐഡിയ’ എന്നാണ്. കമലയുടെ വൈറ്റ് ഹൗസ് പ്രവേശനത്തിന്റെ തലേ ദിവസം ‘അമ്പിഷ്യസ് ഗേൾ’ എന്ന പുതിയ പുസ്തകവും പുറത്തിറങ്ങിയിരുന്നു.

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതോടെ ആംബുലന്‍സിന്‍ ജീവനൊക്കി പോലീസുദ്യോഗസ്ഥന്‍. തെക്കു കിഴക്കന്‍ ഡല്‍ഹിയിലെ എസ്‌ഐ ആയ രാജ് വീര്‍ സിംഗ് (39) എന്നയാളാണ് ആംബുലന്‍സിനുള്ളില്‍ തൂങ്ങിമരിച്ചത്.

ഡല്‍ഹി സര്‍ക്കാറിന്റെ സെന്‍ട്രലൈസ്ഡ് ആക്‌സിഡന്റ് ട്രോമാ സര്‍വീസസ് (CATS) ആംബുലന്‍സിലാണ് പോലീസുകാരന്‍ ആത്മഹത്യ ചെയ്തത്. ദില്‍ഷാദ് ഗാര്‍ഡനിലെ ഗുരു തേജ് ബഹാദുര്‍ ഹോസ്പിറ്റിലനടുത്താണ് സംഭവം.

ഇബാസ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയാണ് ദാരുണ സംഭവം അരങ്ങേറിയതെന്നാണ് പോലീസ് പറയുന്നത്. ദ്വാരകയിലെ വീട്ടില്‍ നിന്നാണ് രാജ് വീര്‍ ആംബുലന്‍സിനായി വിളിച്ചത്. അസുഖബാധിതനായ ഇയാളെ മൂന്നോളം ആശുപത്രികളിലെത്തിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ചികിത്സ നിഷേധിക്കപ്പെട്ടുവെന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട്.

ആശുപത്രികളിലെ പ്രതികരണത്തില്‍ അരിശം പൂണ്ട പോലീസ് ഉദ്യോഗസ്ഥന്‍ ആംബുലന്‍സിനുള്ളില്‍ തന്നെ ജീവനൊടുക്കുകയായിരുന്നു. ഇയാളുടെ പെരുമാറ്റ രീതികള്‍ കണ്ട് ആംബുലന്‍സ് ജീവനക്കാര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ആംബുലന്‍സില്‍ തന്നെയുണ്ടായിരുന്ന ഒരു വസ്ത്രം ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് ഡിസിപി ആര്‍പി മീന അറിയിച്ചത്.

സംഭവത്തില്‍ പൊലീസും ഡോക്ടര്‍മാറും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ആരെയും സംരക്ഷിക്കില്ലെന്നും നിയമ നടപടി കൈ കൊള്ളുമെന്നുമാണ് കാറ്റ്‌സ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. ‘നടന്ന സംഭവങ്ങളുടെ യഥാര്‍ഥ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല.

രണ്ടോ മൂന്നോ ജീവനക്കാര്‍ ആ ആംബുലന്‍സിലുണ്ടായിരുന്നു. പോലീസുമായി സഹകരിച്ച് വിശദമായ അന്വേഷണം തന്നെ നടത്തും’ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ വാക്കുകള്‍.

ഹരിയാനയിലെ മഹേന്ദ്രഗഡ് സ്വദേശിയാണ് മരിച്ച രാജ് വീര്‍ സിംഗ്. അഞ്ച് ദിവസമായി രാജ് വീര്‍ സിംഗ് അവധിയിലായിരുന്നു. ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ആംബുലന്‍സ് സേവനമാണ് കാറ്റ്‌സ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ കോവിഡ് സ്‌പെഷ്യാലിറ്റി ആശുപത്രികളുടെ എണ്ണം 590 ആയി ഉയര്‍ത്തിയിരുന്നു.

ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ മകളും. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. സാജിദ്, കപീല്‍, മാന്‍വേന്ദ്ര എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒഎല്‍എക്സില്‍ സെക്കന്റ് ഹാന്‍ഡ് സോഫ വില്‍ക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഹര്‍ഷിത തട്ടിപ്പിനിരയായത്.

സംഭവത്തിലെ മുഖ്യപ്രതി ഒളിവിലാണെന്നാണ് വിവരം. ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികയാണ്. അയാളാണ് ഇ കൊമേഴ്സ് സൈറ്റില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കബളിപ്പിച്ചത്. ഫെബ്രുവരി 7 നായിരുന്നു സംഭവം. ഡല്‍ഹി സിവില്‍ലൈന്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കസ്റ്റമറാണെന്ന വ്യാജേന എത്തിയ ആള്‍ ചെറിയ തുക കെജരിവാളിന്റെ മകളുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ശേഷം ബാര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്തതോടെ രണ്ട് തവണയായി യുവതിയുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുകയായിരുന്നു. ആദ്യം 20000 രൂപയും രണ്ടാമത്തെ പ്രാവശ്യം 14000 രൂപയുമാണ് നഷ്ടപ്പെട്ടത്.’

ദുരൂഹസാഹചര്യത്തില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ മരടിലാണ് സംഭവം. മരട് മുസ്ലിം പള്ളിക്ക് സമീപം മണ്ടാത്തറ റോഡില്‍ നെടുംപറമ്പില്‍ ജോസഫിന്റെയും ജെസിയുടെയും ഇളയമകള്‍ നെഹിസ്യയെ ആണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

17വയസ്സായിരുന്നു. ഗ്രിഗോറിയന് സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നെഹിസ്യ. തലയും മുഖവും പ്ലാസ്റ്റിക് കവര്‍ കൊണ്ട് മറച്ച നിലയില്‍ കിടക്കയിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴുമണിക്ക് എഴുന്നേല്‍ക്കാറുള്ള കുട്ടി ഒമ്പതു മണിയായിട്ടും എഴുന്നേറ്റിരുന്നില്ല.

കുറെ വിളിച്ചിട്ടും വിവരമൊന്നുമില്ലാതെ വന്നതോടെ അച്ഛനും സഹോദരിയും ചേര്‍ന്ന് അയല്‍ക്കാരനെ വിളിച്ചുകൊണ്ടു വന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കിയപ്പോഴാണ് കുട്ടി മരിച്ചു കിടക്കുന്നത് കണ്ടത്. വായിലും മൂക്കിലും പഞ്ഞി നിറച്ചശേഷം സെല്ലോ ടേപ്പ് ഒട്ടിച്ച് പ്ലാസ്റ്റിക് കവര്‍ തലവഴി മൂടി മുഖം മറച്ച നിലയിലും കഴുത്തില്‍ കയര്‍ കെട്ടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.

മരട് പൊലീസ് സ്ഥലത്തെത്തി. ഫോറന്‌സിക് വിഭാഗവും പരിശോധന നടത്തി. കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രഥമിക നിഗമനം. കൊലപാതകമാണെങ്കില്‍ മുകളിലെ കിടപ്പുമുറിയില്‍ നിന്നും കൊലയ്ക്ക് ശേഷം ആരും പുറത്തേക്ക് രക്ഷപ്പെട്ടതിന്റെ ലക്ഷണമില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

പഠിക്കാന്‍ മിടുക്കിയാണ് നെഹിസ്യ. കഴിഞ്ഞ ദിവസം നടന്ന ക്ലാസ് പരീക്ഷയില്‍ ഒന്നോ രണ്ടോ മാര്‍ക്ക് കുറഞ്ഞതിന് അച്ഛന്‍ ശാസിച്ചിരുന്നു. വീട്ടില്‍ അച്ഛനും സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മ ആയുര്‍വ്വേദ ചികില്‍സയിലാണ്.

കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച് മടങ്ങവെ കാര്‍ ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെറുവാണ്ടൂര്‍ വള്ളോംകുന്നേല്‍ വീട്ടില്‍ എംപി ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. രണ്ടാഴ്ച മുന്‍പ് അനാഥാലയത്തില്‍ നിന്നും ദത്തെടുത്ത 9വയസുകാരി ജൂവലിന്റെ കണ്‍മുന്‍പില്‍ വെച്ചായിരുന്നു ദാരുണമായ അപകടം നടന്നത്.

റോഡ് മുറിച്ച് കടക്കവെ, ഇരുവരെയും കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകട ശേഷം കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു. പട്ടിത്താനം മണര്‍കാട് ബൈപാസില്‍ ചെറുവാണ്ടൂരിലാണ് അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചത്. രണ്ടാഴ്ച മുന്‍പാണു ജൂവലിനെ ജോയിയും സാലിയും ഡല്‍ഹിയില്‍ നിന്നു ദത്തെടുത്തത്.

11 വര്‍ഷമായി ജോയിസാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകള്‍ക്കു നല്‍കാനിരുന്ന ജൂവല്‍ എന്ന പേരും നല്‍കി. ഇന്നലെ രാത്രി ചെറുവാണ്ടൂര്‍ കുരിശുപള്ളിയില്‍ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. ജൂവലിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാലിയുടെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എസ് എം സി എ അബാസിയ ഏരിയ സെൻറ് വിൻസെന്റ് ഡി പോൾ ഫാമിലി യൂണിറ്റ് അംഗം ശ്രീ. അജിത് തോമസ് മുക്കാട്ടുന്റെ പ്രിയപത്നി ശ്രീമതി. സൗമ്യ ജോസഫ്(36) ഇന്നലെ ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ്‌ 2.30 (14/02/2021) നാട്ടിൽ വച്ച് കർത്താവിൽ നിന്ദ്ര പ്രാപിച്ച വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.
മുബാറക് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്തിരുന്ന സൗമ്യ ജോസഫ് കുറച്ചുനാളായി കാൻസർ സംബന്ധമായ അസുഖം മൂലം നാട്ടിൽ ചികിത്സയിലായിരുന്നു.

ശവസംസ്കാര ചടങ്ങുകൾ ഇടുക്കി രൂപതയിലെ നെടുങ്കണ്ടം സെന്റ് . സ്സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് ഇന്ന് (15 / 02 / 2021 )ഉച്ചതിരിഞ്ഞ് ഇന്ത്യൻ സമയം 2 30 ന് നടത്തുന്നതായിരിക്കും.
എൽവിന , ഈഡൻ , ആഡം എന്നിവർ മക്കളാണ്

സൗമ്യ ജോസഫിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

സീരിയൽ താരം റബേക്ക സന്തോഷും യുവ സംവിധായകൻ ശ്രീജിത്ത് വിജയനും വിവാഹിതരാകുന്നു. ഫെബ്രുവരി 14ന് വിവാഹനിശ്ചയ ചടങ്ങുകൾ നടന്നു. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. നടന്മാരായ കുഞ്ചാക്കോ ബോബൻ, ബിബിൻ ജോർജ്, മുന്ന, രമേഷ് പിഷാരടി. വിവേക് ​ഗോപൻ, സംവിധായകൻ അജയ് വാസുദേവ് തുടങ്ങി സിനിമാ സീരിയൽ രം​ഗത്തെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു.

തൃശൂർ സ്വദേശിനിയായ റെബേക്ക മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടുന്നത്.

കുഞ്ചാക്കോ ബോബൻ നായകനനായെത്തിയ കുട്ടനാടൻ മാർപാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ആളാണ് ശ്രീജിത്ത്. ബിബിൻ ജോർജിനെ നായകനാക്കി മാർഗംകളി എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

ഏറ്റുമാനൂർ ∙ അമ്മയും അച്ഛനുമുള്ള വാത്സല്യവീട്ടിലേക്ക്, സനാഥത്വത്തിലേക്ക് കൊച്ചു ജൂവലിന്റെ യാത്ര കണ്ണീരിലലിഞ്ഞു. ചെറുവാണ്ടൂരിലെ വഴിയിൽ അവളുടെ അമ്മയെ ഇടിച്ചു തെറിപ്പിച്ചു കടന്നുപോയ കാർ തട്ടിയെടുത്തത് അത്രമേൽ കൊതിച്ച തണലായിരുന്നു.

പട്ടിത്താനം – മണർകാട് ബൈപാസിൽ ചെറുവാണ്ടൂരിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് ചെറുവാണ്ടൂർ വള്ളോംകുന്നേൽ വീട്ടിൽ എം.പി.ജോയിയുടെ ഭാര്യ സാലി ജോയി (45)ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ജൂവലിനെ (9) ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാഴ്ച മുൻപാണു ജൂവലിനെ ജോയിയും സാലിയും ഡൽഹിയിൽ നിന്നു ദത്തെടുത്തത്. 11 വർഷമായി ജോയി–സാലി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട്. കുട്ടികളുണ്ടാകാൻ സാധ്യതയില്ലെന്ന് ഉറപ്പിച്ചതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ദത്തെടുക്കുകയായിരുന്നു. മകൾക്കു നൽകാനിരുന്ന ജൂവൽ എന്ന പേരും നൽകി.

ഇന്നലെ രാത്രി ചെറുവാണ്ടൂർ കുരിശുപള്ളിയിൽ മെഴുകുതിരി കത്തിച്ച ശേഷം വീട്ടിലേക്കു പോകാനായി റോഡ് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. റോഡ് കുറുകെ കടന്ന ഭാഗത്ത് വെളിച്ചമില്ലായിരുന്നു. കാർ സാലിയെയും ജൂവലിനെയും ഇടിച്ചു തെറിപ്പിച്ചു. അപകടത്തിനിടയാക്കിയ കാർ നിർത്താതെ പോയി.

ഇടിയുടെ ആഘാതത്തിൽ ജൂവൽ റോഡിനു വശത്തേക്ക് തെറിച്ചു പോയി. ജൂവൽ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സാലിയുടെ മൃതദേഹം മോർച്ചറിയിൽ.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടനിലെ പ്രമുഖ ബിസിനസുകാരനും, ആദ്യകാല മലയാളി കുടിയേറ്റത്തിലെ ശ്രദ്ധേയ വ്യക്തിത്വവുമായിരുന്ന മോഹൻകുമാരന്റെ മൃതസംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ഫെബ്രുവരി 11, 12 തീയതികളിൽ ബന്ധുക്കൾക്കും, സുഹൃത്തുക്കൾക്കും മോഹൻകുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാനായി കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പൊതുദർശനം ഉണ്ടായിരുന്നു. പൂർണ്ണമായും കോവിഡ് മാനദണ്ഡപ്രകാരം നടത്തപ്പെടുന്ന മൃതസംസ്കാര ചടങ്ങുകളിൽ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമേ പ്രവേശനമുള്ളൂ.

ലണ്ടനിലെ എല്ലാ മലയാളികളുമായും തന്നെ സൗഹൃദവും ആത്മബന്ധവും പുലർത്തിയിരുന്നന മോഹനൻ ഏറെ നാളായി രോഗബാധിതനായി ചികിൽസയിലായിരുന്നു. ഇതിനൊപ്പം കോവിഡ് കൂടി ബാധിച്ചതാണ് മരണകാരണായത്.

ഈസ്റ്റ് ലണ്ടനിലെ അപ്റ്റൺ പാർക്കിൽ വെസ്റ്റ്ഹാം ഫുട്ബോൾ സ്റ്റേഡിയത്തിനോടു ചേർന്ന് ബോളീൻ എന്ന പേരിൽ സിനിമാ തിയറ്റർ നടത്തിയതോടെയാണ് അദ്ദേഹം ബോളിൻ മോഹൻ എന്ന് അറിയപ്പെട്ടു തുടങ്ങിയത്. തിയറ്ററിനൊപ്പം ഹോട്ടലും കംപ്യൂട്ടർ സെന്ററും മണി എക്സ്ചേഞ്ചും ഗ്രോസറി ഷോപ്പും മലയാളം ചാനലുകളുടെ വിതരണ ശൃംഖലയും റിക്രൂട്ട്മെന്റ് ഏജൻസിയും എല്ലാമായി വലിയൊരു ബിസിനസ് സാമ്രാജ്യം അദ്ദേഹം കെട്ടിപ്പെടുത്തെങ്കിലും അസുഖബാധിതനായതോടെ ബിസിനസുകൾ മരവിപ്പിക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഭാര്യ: സുശീല മോഹൻ. മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി.

ലണ്ടനിലെ മലയാളികളുടെ കലാ- സാംസ്കാരിക പരിപാടികളിലും കൂട്ടായ്മകളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു ഏവർക്കും പ്രിയങ്കരനായ മോഹനൻ.

യുകെ മലയാളികളുടെ അഭിമാനമായിരുന്ന മോഹൻ കുമാരൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

https://www.facebook.com/events/426291401943169/

RECENT POSTS
Copyright © . All rights reserved