ദുർഗാദേവിയെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോഷൂട്ട് നടത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ആലുവ സ്വദേശിനിയായ ഫോട്ടോഗ്രഫർക്കെതിരെയാണ് കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.
മോഡലിനെതിരെ പരാതി എടുക്കണോയെന്ന് പരിശോധിച്ചശേഷം തീരുമാനിക്കും. മടിയിൽ മദ്യവും കഞ്ചാവും വച്ചിരിക്കുന്ന തരത്തിൽ ദുർഗ ദേവിയെ ചിത്രീകരിച്ചു എന്നാണു പരാതി. അതേസമയം നവരാത്രി തീമിൽ ചെയ്ത ഫോട്ടോ ഷൂട്ട് വിശ്വാസികളെ വേദനിപ്പിച്ചത് മനസിലാക്കുന്നെന്നും നിർവ്യാജം ഖേദിക്കുന്നെന്നും യുവതി അറിയിച്ചു.
ഏതെങ്കിലും മതത്തെ വേദനിപ്പിക്കണം എന്ന ഉദ്ദേശ്യത്തോടെയായിരുന്നില്ല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും അവർ പറഞ്ഞു. നവരാത്രിയോട് അനുബന്ധിച്ച് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച ചിത്രത്തിനെതിരെ കടുത്ത ആക്രമണമാണ് ഉണ്ടായിട്ടുള്ളത്. പരാതി ഉയർന്നതോടെ പേജിൽനിന്ന് ചിത്രങ്ങൾ നീക്കിയിട്ടുണ്ട്.
തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ വീണ്ടെടുക്കാൻ ഒരു സ്റ്റോപ്പിലും നിർത്താതെ ട്രെയിൻ ഓടിച്ച് റെയിൽവേ. മധ്യപ്രദേശിൽ നിന്നാണ് ഈ അപൂർവ രക്ഷാദൗത്യം. ലളിത്പൂർ എന്ന സ്ഥലത്ത് നിന്നാണ് മൂന്നുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടുപോയത്. കുഞ്ഞുമായി ഇയാൾ ലളിത്പൂരിൽ നിന്നും ഭോപ്പോൽ വഴി പോകുന്ന രപ്തി സാഗർ എക്സ്പ്രസിൽ യാത്രചെയ്യുന്നു എന്ന് അധികൃതർ കണ്ടെത്തിയതോടെയാണ് രക്ഷാദൗത്യം ആരംഭിക്കുന്നത്.
കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മാതാപിതാക്കൾ പരാതിയുമായി എത്തിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവിയിൽ ഒരാൾ കുട്ടിയുമായി പോകുന്ന ദൃശ്യം ലഭിച്ചു. ഇയാൾ രപ്തി സാഗർ എക്സ്പ്രസിൽ കുട്ടിയുമായി കയറി എന്ന് സ്ഥിരീകരിച്ചതോടെയാണ് റെയിൽവേ പൊലീസ് ബുദ്ധിപൂർവം ഇയാളെ കുടുക്കിയത്.
ഭോപ്പാൽ എത്തും വരെ ട്രെയിൻ ഒരു സ്റ്റേഷനിലും നിർത്തരുതെന്ന് അധികൃതർ നിർദേശം നൽകി. ട്രെയിനുണ്ടായിരുന്ന സുരക്ഷാ ജീവക്കാരോട് ഇയാളെ നിരീക്ഷിക്കണമെന്നും ഓടുന്ന ട്രെയിനിനുള്ളിൽ വച്ച് ഇയാളെ പിടികൂടാൻ ശ്രമിക്കരുതെന്നും നിർദേശിച്ചു.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥർ ട്രെയിനിൽ ഇയാൾക്ക് ചുറ്റും സ്ഥാനം പിടിച്ചു. അപ്പോഴും പ്രതിക്ക് യാതൊരു സംശയവും തോന്നിയിരുന്നില്ല. മണിക്കൂറുകൾ നിർത്താതെ ഓടിയ ട്രെയിൻ ഒടുവിൽ ഭോപ്പാലിൽ എത്തിയപ്പോൾ സുരക്ഷാ ജീവനക്കാരും റെയിൽവേ സ്റ്റേഷനിൽ കാത്ത് നിന്ന െപാലീസുകാരുമടക്കം ഇയാളെ വളയുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.
മലയാളത്തിന്റെ സൂപ്പർ താരനിര ഒരുമിച്ച് നിന്ന് ആ പേര് പ്രഖ്യാപിച്ചു. സുരേഷ്ഗോപിയുടെ 250–ാം ചിത്രം ‘ഒറ്റക്കൊമ്പൻ’. കടുവ എന്ന പേരില്‍ പൃഥ്വിരാജിന്റെ സിനിമയും കടുവാക്കുന്നേല്‍ കുറുവച്ചൻ എന്ന പേരില്‍ സുരേഷ് ഗോപി ചിത്രവും പ്രഖ്യാപിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളിലേക്കും േകസിലേക്കും പ്രശ്നങ്ങളെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ്ഗോപി ചിത്രത്തിന്റെ പുതിയ പ്രഖ്യാപനം.
മോഹൻലാല്‍, മമ്മൂട്ടി, ജയറാം, ഫഹദ് എന്നു തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക അഭിനേതാക്കളും സംവിധായകരുമൊക്കെ ചേര്‍ന്നാണ് സുരേഷ് ഗോപി ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്‍തത്. ഒറ്റക്കൊമ്പൻ എന്ന് പേര് പുറത്തുവന്നതോടെ ആരാധകരും ആഘോഷത്തിലാണ്.
എന്നാൽ സുരേഷ്ഗോപി പങ്കുവച്ച പോസ്റ്റിന് താഴെ പൃഥ്വിരാജിനെ വിമർശിച്ചും പരിഹസിച്ചും ആരാധകർ രംഗത്തെത്തി. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ടൈറ്റിൽ റിലീസിന്റെ ഭാഗമാകുമ്പോൾ പൃഥ്വി കൂട്ടത്തിലില്ല എന്നാണ് ചിലരുടെ കമന്റുകൾ. ഇതിനൊപ്പം തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട് കോടതി കയറിയ വിഷയങ്ങൾ ഉന്നയിച്ചും ചിലർ പൃഥ്വിക്കെതിരെ രംഗത്തെത്തിയത്. എന്നാൽ ഈ ആക്ഷേപങ്ങൾക്ക് സുരേഷ് ഗോപി തന്നെ കമന്റായി മറുപടി നൽകി
‘ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെ ഉള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.രണ്ട് സിനിമയും നടകട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ.എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാൻ വാർ ആകരുത് എന്ന് അപേക്ഷിക്കുന്നു.’ അദ്ദേഹം കുറിച്ചു.
https://www.facebook.com/ActorSureshGopi/posts/1879641695511772
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പോകുന്നവരെ അവരറിയാതെ മയക്കുമരുന്നുകള്‍ കടത്താന്‍ ഉപയോഗിക്കുകയും തിരിച്ച് ഇന്ത്യയിലേക്ക് സ്വര്‍ണം കള്ളക്കടത്ത് നടത്തിക്കുന്നതുമൊക്കെ നിരവധി തവണ വാര്‍ത്തകളായിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള മുഹമ്മദ് ഷരീഖ്, ഒനിബ ഖുറേഷി ദമ്പതികള്‍ ഇത്തരമൊരു ചതിയില്‍ കുടുങ്ങി ഖത്തറിലെ ജയിലില്‍ കഴിയുന്നതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബമെന്ന്പറയുന്നു.
2018-ല്‍ വിവാഹം കഴിഞ്ഞ ഷരീഖും ഒനിബയും തങ്ങളുടെ ഹണിമൂണിനായി ബാങ്കോക്കില്‍ പോയിരുന്നു. ഒരു ജാപ്പനീസ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സ്ഥാപനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷരീഖ്. ഒനിബ മുംബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അസി. മാനേജരായും. 2019 ജൂലൈയിലാണ് ഇവരുടെ ജീവിതം ആകെ മാറിമറിയുന്ന സംഭവമുണ്ടാകുന്നത്. ഒരിക്കല്‍ കൂടി ഹണിമൂണിനു പോകാന്‍ ഷരീഖിന്റെ പിതാവിന്റെ സഹോദരി തബസും റിയാസ് ഖുറേഷി ദമ്പതികളെ നിര്‍ബന്ധിച്ചു. വിവാഹ സമ്മാനമായി അവര്‍ തന്നെ ട്രിപ്പ് സ്പോണ്‍സര്‍ ചെയ്യുകയും ചെയ്തു. സ്‌നേഹത്തോടെയുള്ള ഈ നിര്‍ദേശം മനസില്ലാമനസോടെയെങ്കിലും ഇരുവരും സ്വീകരിച്ചു. എന്നാല്‍ ഖത്തറിലേക്ക് പോകേണ്ടതിന് രണ്ടു ദിവസം മുമ്പാണ് ഒനിബ ഗര്‍ഭിണിയായി എന്ന വിവരമറിയുന്നത്. ഇതോടെ യാത്ര പൂര്‍ണമായും വേണ്ടെന്ന് വയ്ക്കാനായിരുന്നു ഇവരുടെ ആലോചന. എന്നാല്‍ തബസുമിന് അതത്ര ഇഷ്ടപ്പെട്ടില്ല. ഇരുവര്‍ക്കും വേണ്ടി താന്‍ അതിനകം ധാരാളം പണം ഖത്തറില്‍ ചെലവഴിച്ചു കഴിഞ്ഞെന്നും ഇനി പോകാതിരുന്നാല്‍ തന്റെ പണം മുഴുവന്‍ നഷ്ടപ്പെടുമെന്നുമായിരുന്നു തബസും പറഞ്ഞത്.
നിര്‍ബന്ധം കൂടിയതോടെ ഒനിബയുടെ അമ്മയും പോയി വരാന്‍ മകളോട് പറഞ്ഞു. ജൂലൈ ആറിന് ഇരുവരും പോകുന്നതിനു മുമ്പ് തബസും അവരെ ഒരു ബാഗ് ഏല്‍പ്പിച്ചു. അതില്‍ പുകയില ആണെന്നും ഖത്തറിലെത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞാല്‍ ഒരാള്‍ അവിടെ വന്ന് ബാഗ് വാങ്ങിക്കൊണ്ടു പോകും എന്നുമായിരുന്നു തബസും പറഞ്ഞത്. ഇരുവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാകട്ടെ ബംഗളുരു വിമാനത്താവളത്തില്‍ നിന്നും. മുംബൈയില്‍ നിന്ന് ബസില്‍ ബംഗളുരുവിലെത്തി ഇരുവരും ഖത്തറിലേക്ക് പറന്നു. അവിടെ അവരെ കാത്തിരുന്നതാകട്ടെ ജയിലും.
നിര്‍ബന്ധം കൂടിയതോടെ ഒനിബയുടെ അമ്മയും പോയി വരാന്‍ മകളോട് പറഞ്ഞു. ജൂലൈ ആറിന് ഇരുവരും പോകുന്നതിനു മുമ്പ് തബസും അവരെ ഒരു ബാഗ് ഏല്‍പ്പിച്ചു. അതില്‍ പുകയില ആണെന്നും ഖത്തറിലെത്തി ഹോട്ടലില്‍ മുറിയെടുത്തു കഴിഞ്ഞാല്‍ ഒരാള്‍ അവിടെ വന്ന് ബാഗ് വാങ്ങിക്കൊണ്ടു പോകും എന്നുമായിരുന്നു തബസും പറഞ്ഞത്. ഇരുവര്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാകട്ടെ ബംഗളുരു വിമാനത്താവളത്തില്‍ നിന്നും. മുംബൈയില്‍ നിന്ന് ബസില്‍ ബംഗളുരുവിലെത്തി ഇരുവരും ഖത്തറിലേക്ക് പറന്നു. അവിടെ അവരെ കാത്തിരുന്നതാകട്ടെ ജയിലും.
“ഒനിബയ്ക്ക് പോകണമെന്നില്ലായിരുന്നു. പക്ഷേ ഷരീഖിന്റെ അമ്മായി അവര്‍ക്കുള്ള വിവാഹ സമ്മാനമാണ് യാത്രയെന്നും പോകണമെന്നും നിര്‍ബന്ധം പിടിച്ചപ്പോള്‍ ഞാനും പറഞ്ഞു അവളോട് പൊയ്‌ക്കൊള്ളാന്‍. അവളെ പോകാന്‍ അനുവദിക്കാതിരുന്നെങ്കില്‍…”, ഒനിബയുടെ അമ്മ പര്‍വീണ്‍ പറഞ്ഞു. തങ്ങളുടെ മക്കള്‍ നിരപരാധികളാണെന്ന് അറിയാവുന്നതിനാല്‍ ഇരുവരുടേയും കുടുംബം കഴിഞ്ഞ ഡിസംബര്‍ മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, ആഭ്യന്തര മന്ത്രി, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തുടങ്ങിയവര്‍ക്കെല്ലാം അപേക്ഷകള്‍ നല്‍കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒനീബയുടെ പിതാവ് ഷക്കീല്‍ അഹമ്മദ് ഖുറേഷി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് തബസുമിനും അവരുടെ കൂട്ടാളിയായ കാരയ്ക്കും എതിരെ പരാതി നല്‍കി. ഖത്തറിലേക്ക് പോകാന്‍ തന്റെ മരുമകനെ തബസും വൈകാരികമായി സമ്മര്‍ദ്ദം ചെലുത്തിയതിന്റെ തെളിവുകളും അദ്ദേഹം കൈമാറി. തുടര്‍ന്ന് ഏറെ നാളെത്തെ നിരീക്ഷണത്തിനു ശേഷം നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആറു പേരെ അറസ്റ്റ് ചെയ്തു. ഒക്‌ടോബര്‍ 14-ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കാരയെ പിടികൂടിയപ്പോള്‍ ഷരീഖിനേയും ഒനിബയേയും കുടുക്കിയതാണെന്ന് സമ്മതിക്കുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരും ഖത്തറിലെ ഇന്ത്യന്‍ എംബസിയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയും ഇരുവരെയും മോചിപ്പിക്കാന്‍ ഇപ്പോള്‍ കുടുംബത്തെ സഹായിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഇത്തരത്തില്‍ നിരവധി പേരാണ് ചതിയില്‍ പെട്ട് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നതെന്നും കുടുംബത്തിന് വിവരം ലഭിച്ചിട്ടുണ്ട്. യാതൊരു വിധത്തിലും സംശയം ജനിപ്പിക്കാത്തവരെ ഉപയോഗിച്ച് മയക്കുമരുന്ന് കടത്ത് നടത്തുന്നത് കൂടിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുംബൈ, ബംഗളുരു, പൂനെ തുടങ്ങിയ വിമാനത്താളവങ്ങളില്‍ ഇത്തരത്തില്‍ നിരവധി സംഭവങ്ങളുണ്ടാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. രണ്ടു വര്‍ഷം മുമ്പ് ഖത്തറിലേക്ക് പോകാന്‍ മുംബൈ വിമാനത്താവളത്തിലെത്തിയ 27-കാരിയില്‍ നിന്ന് 23.35 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മൂന്ന് പുസ്തങ്ങളുടെ കവറിനുള്ളില്‍ ഒളിപ്പിച്ച നിലയിലും 13 ജോഡി വളകള്‍ക്കുള്ളിലും ലഗേജ് ബാഗിന്റെ കൈപ്പിടികള്‍ക്കുള്ളിലുമായിരുന്നു മയക്കുമരുന്ന് ഉണ്ടായിരുന്നത്. ചതിവില്‍ പെടുത്തി മയക്കുമരുന്ന് കടത്താന്‍ നോക്കിയ സംഭവമായിരുന്നു ഇതെന്നും പോലീസ് പറയുന്നു. ഇത്തരത്തില്‍ വിദേശത്തേക്ക് പോകുന്നവരെ കണ്ടെത്താനും അവര്‍ക്ക് ടിക്കറ്റ് അടക്കമുള്ളവ ഏര്‍പ്പാടാക്കാനും കമ്മീഷന്‍ വ്യവസ്ഥയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നുണ്ട് എന്നാണ് പോലീസ് പറയുന്നത്. തിരികെ വരുന്ന ഇവരെ സ്വര്‍ണം കടത്താനും ഉപയോഗപ്പെടുത്തും.
അമേരിക്കന്‍ തിരഞ്ഞെടുപ്പിന് എട്ടു ദിവസം മാത്രം ശേഷിക്കെ, മുന്‍കൂര്‍ വോട്ടുകളുടെ എണ്ണം 2016ലെ കണക്കുകള്‍ മറികടന്നു. ഞായറാഴ്ച വരെ 5.9 കോടി ആളുകള്‍ വോട്ടുചെയ്തതായാണ് ഫ്‌ളോറിഡ സര്‍വകലാശാലയിലെ സ്വതന്ത്ര വോട്ട് മോണിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഇലക്ഷന്‍ അസിസ്റ്റന്‍സ് കമ്മീഷന്‍ വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം, 2016ല്‍ 5.7 കോടി ആളുകളാണ് മുന്‍കൂര്‍ വോട്ട് ചെയ്തത്. 2016ല്‍ ആകെ 13.7 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. 55.5 ശതമാനമായിരുന്നു വോട്ടിംഗ് നിരക്ക്. ഏര്‍ലി വോട്ടിങ്ങിനൊപ്പം മെയില്‍ വോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനയുള്ളതിനാല്‍ ഇക്കുറിയത് 15 കോടി കവിഞ്ഞേക്കുമെന്നാണ് കരുതുന്നത്.
കോവിഡ് കാലം കണക്കിലെടുത്ത് മുന്‍കൂര്‍ വോട്ടിങ്ങിനെ ഡെമോക്രാറ്റിക് പാര്‍ട്ടികള്‍ വളരെ പ്രോത്സാഹിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന് അനുകൂലമായി വരുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സമയമായിട്ടില്ല. അതേസമയം, മെയില്‍ വോട്ടിങ്ങിനെ ഉള്‍പ്പെടെ രൂക്ഷഭാഷയില്‍ വിമര്‍ശിക്കുന്ന നിലപാടാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്വീകരിച്ചിരുന്നത്. അതിനാല്‍ വോട്ടെടുപ്പ് ദിവസമായ നവംബര്‍ മൂന്നിന് റിപ്പബ്ലിക്കന്മാര്‍ കൂട്ടത്തോടെ വോട്ട് രേഖപ്പെടുത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതുവരെയുള്ള അഭിപ്രായ വോട്ടെടുപ്പുകളിലെല്ലാം ഡെമോക്രാറ്റിക് പാര്‍ട്ടിക്കാണ് മുന്‍തൂക്കം. എന്നാല്‍, ജോ ബൈഡന് പൂര്‍ണമായി ആശ്വസിക്കാനുള്ള സമയമായിട്ടില്ലെന്നാണ് അവസാന സര്‍വേകള്‍ സൂചിപ്പിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ രണ്ടക്ക ലീഡ് നേടിയ ബൈഡന് അവസാന നാളുകളില്‍ തിരിച്ചടിയുണ്ടാകുന്നതായാണ് സര്‍വേഫലം. പല സംസ്ഥാനങ്ങളിലും ലീഡില്‍ ഇടിവുണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമായ സംസ്ഥാനങ്ങളിലെയും നിഷ്പക്ഷ സംസ്ഥാനങ്ങളിലെയും ഉയര്‍ന്ന വോട്ടിംഗ് ശതമാനം പ്രവചനങ്ങളെയെല്ലാം അസ്ഥാനത്താക്കിയേക്കുമെന്നാണ് വിലയിരുത്തല്‍. ടെക്‌സസില്‍ 2016ലെ മുന്‍കൂര്‍ വോട്ടിന്റെ 80 ശതമാനമാണ് ഞായറാഴ്ചയോടെ പൂര്‍ത്തിയായത്. വോട്ടെടുപ്പ് ദിവസം ചെയ്‌തേക്കാവുന്ന വോട്ടുകള്‍ കൂടി കണക്കിലെടുത്താല്‍ ഇത്തവണ വോട്ടുകളുടെ എണ്ണം വര്‍ധിക്കാനാണ് സാധ്യത. 1980 മുതല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളെ പിന്തുണക്കുന്ന ടെക്‌സസില്‍ വോട്ടിംഗ് ശതമാനം വര്‍ധിക്കുന്നത് ട്രംപിന് കൂടുതല്‍ നേട്ടമാകും.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇക്കുറി മെയില്‍ വോട്ടുകളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ മെയില്‍ വോട്ടുകള്‍ വര്‍ധിക്കുന്നത് പ്രതികൂലമായി ബാധിച്ചേക്കുമെന്ന നിലപാടായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായിരുന്നത്. മെയില്‍ വോട്ടുകള്‍ വ്യാപകമായ തട്ടിപ്പിന് കാരണമാകുമെന്നും തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആളുകള്‍ക്ക് കൃത്യമായും സുരക്ഷിതമായും സുരക്ഷിതമായും വോട്ടുചെയ്യാന്‍ കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് വൈകിക്കണം. മെയില്‍-ഇന്‍ വോട്ടിംഗിലൂടെ ചരിത്രത്തിലെ ഏറ്റവും കൃത്യതയില്ലാത്തതും വഞ്ചനാപരവുമായ തിരഞ്ഞെടുപ്പായിരിക്കും 2020ല്‍ നടക്കാന്‍ പോകുന്നത്. ഇത് അമേരിക്കയ്ക്ക് തന്നെ വലിയ നാണക്കേടാകും എന്നായിരുന്നു ട്രംപിന്റെ അഭിപ്രായം. എന്നാല്‍ ട്രംപിന്റെ ആവശ്യം കോണ്‍ഗ്രസോ കോടതിയോ അംഗീകരിച്ചിരുന്നില്ല. അതിനു പിന്നാലെ യുഎസ് പോസ്റ്റല്‍ സര്‍വീസ് ചില നയമാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. മെയില്‍ ബാലറ്റുകളുടെ ഡെലിവറി സമയം മന്ദഗതിയിലാക്കുകയും അതിവേഗ ലെറ്റര്‍ സോര്‍ട്ടറുകളെ കമ്മീഷനില്‍ നിന്ന് നീക്കിയതിനുമൊപ്പം മെയില്‍-ഇന്‍ ബാലറ്റുകള്‍ക്ക് മേലില്‍ മുന്‍ഗണന ഇല്ലെന്നും പോസ്റ്റല്‍ സര്‍വീസ് വ്യക്തമാക്കി. പുതിയ പരിഷ്‌കാരങ്ങള്‍ തിരഞ്ഞെടുപ്പിനെ സാരമായി ബാധിക്കുമെന്ന ആശങ്കകള്‍ അതോടെ വര്‍ധിച്ചു. നീക്കത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. ഡെമോക്രാറ്റ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ നിയമ നടപടികളുമായി മുന്നോട്ടുവന്നതോടെ വിവാദം കോടതി കയറി. പോസ്റ്റല്‍ സര്‍വീസിലെ നയ മാറ്റങ്ങള്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ലൂയി ഡിജോയ് റദ്ദാക്കേണ്ട സാഹചര്യവുമുണ്ടായി. മെയില്‍ വോട്ടുകള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ഡെമോക്രാറ്റിക് നേതൃത്വത്തിന്റെ കണക്കുക്കൂട്ടല്‍.
ഒമാനില്‍ ഈ വര്‍ഷം ആദ്യ ഒമ്പത് മാസത്തിനിടെ 2,63,000 പ്രവാസികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്റെ(എന്‍സിഎസ്‌ഐ) കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ 118,000 ത്തിലധികം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് എന്‍സിഎസ്‌ഐ റിപ്പോര്‍ട്ട് പറയുന്നത്. രാജ്യത്ത് പ്രവാസികളുടെ എണ്ണത്തില്‍ 16.4 ശതമാനത്തിന്റെ കുറവുണ്ടായതായാണ് കണക്കുകള്‍ പറയുന്നത്.
2019 അവസാനത്തോടെ രാജ്യത്ത് വിവിധ മേഖലകളില്‍ ജോലി ചെയ്‌രതിരുന്ന 1,712,798 പ്രവാസി ജീവനക്കാരില്‍ 2020 സെപ്റ്റംബറില്‍ ഇത് 1,449,406 എന്ന നിലയിലായി. 2020 ല്‍ ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ കണക്കെടുത്തപ്പോഴാണ് 263,392 പ്രവാസികള്‍ ഒമാന്‍ വിട്ടതായി കണ്ടെത്തിയത്. അതേസമയത്ത് പൊതു-സ്വകാര്യ മേഖലകളില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ക്കും തൊഴില്‍ മന്ത്രാലയം തുടക്കം കുറിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ ഒന്‍പത് മാസങ്ങളിലായി സര്‍ക്കാര്‍ മേഖലയില്‍ 22.4 ശതമാനവും സ്വകാര്യ മേഖലയില്‍ 17.1 ശതമാനവും പ്രവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായി. അതായത്, നേരത്തെ സര്‍ക്കാര്‍ മേഖലയില്‍ 54,687 പ്രവാസികളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 42,989 പേരാണുള്ളത്. സ്വകാര്യ മേഖലയില്‍ 13,63,955ല്‍ നിന്നും പ്രവാസികളുടെ എണ്ണം 11,48,177 ആയി കുറഞ്ഞു.
രാജ്യത്ത് താമസിക്കുന്ന പ്രവാസികളുടെ കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. മടങ്ങിപ്പോയ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവുമധികം ഇന്ത്യക്കാരാണ്. രാജ്യത്തെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ 20.5 ശതമാനത്തിന്റെ കുറവുണ്ടായി. ബംഗ്ലാദേശ് സ്വദേശികളാണ് ഒമാനിലെ പ്രവാസികളുടെ എണ്ണത്തില്‍ ഏറ്റവുമധികം ഉള്ളത്.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ടീമില്‍ നിന്ന് രാജിവെച്ചതായുള്ള റിപോര്‍ട്ടുകള്‍ നിഷേധിച്ച് ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബ. ദി സണ്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ ‘വ്യാജവാര്‍ത്ത’ എന്ന് എഴുതി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ സ്റ്റോറി നല്‍കിയായിരുന്നു താരത്തിന്റെ പ്രതികരണം.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന് ഫ്രാന്‍സ് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ ദേശീയ ഫുട്‌ബോള്‍ ടീമില്‍ നിന്ന് രാജിവെച്ചതായാണ് അന്തര്‍ദേശീയ മാധ്യമമായ ദ സണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വാര്‍ത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. മുഹമ്മദ് നബിയെ അവഹേളിച്ചു എന്നാരോപിച്ച് അധ്യാപകനായ സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് മാക്രോണ്‍ വിവാദപരാമര്‍ശം നടത്തിയത്.
47-കാരനായ പാറ്റിയെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊന്നിരുന്നു. തുടര്‍ന്ന് അധ്യാപകന്റെ കൊലപാതകം ഇസ്ലാമിക ഭീകരവാദമാണെന്ന് പ്രഖ്യാപിച്ച മാക്രോന്‍ മുസ്ലിം ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. കൊല്ലപ്പെട്ട സാമുവല്‍ പാറ്റിയെ ആദരിക്കാനും ഫ്രഞ്ച് ഭരണകൂടം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ പോഗ്ബ വിരമിച്ചു എന്ന വാര്‍ത്ത ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, പോഗ്ബയുടെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകളോട് പ്രതികരിക്കാന്‍ പോഗ്ബയോ ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷനോ തയാറല്ലായിരുന്നു. ഷാര്‍ലി ഹെബ്‌ഡോ പ്രസിദ്ധീകരിച്ച ‘വിവാദപരമായ’ കാര്‍ട്ടൂണുകളില്‍ പോഗ്ബ അസ്വസ്ഥനായിരുന്നുവെന്നും അധ്യാപകനെ ആദരിക്കാനുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം പോഗ്ബയെ ഒടുവില്‍ ടീമില്‍ നിന്നും പുറത്തു പോവാന്‍ പ്രേരിപ്പിച്ചുവെന്നുമായിരുന്നു റിപ്പോര്‍ട്ട്. 2013ല്‍ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്താരം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ഫ്രാന്‍സിനെ കിരീടത്തിലെത്തിക്കുന്നതില്‍നിര്‍ണായക പങ്കാണ് താരം വഹിച്ചത്.
തേങ്ങണ, കോവിഡ് സംശയത്തെ തുടർന്നു ചത്ത വളർത്തുനായയുടെ മറവു ചെയ്ത ജഡം പുറത്തെടുത്തു കോവിഡ് പരിശോധന നടത്തി മാടപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 19വാർഡിൽ ഒരു കുടുംബത്തിലെ 4അംഗങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയ്യി തേങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ സി എഫ് എൽ ടി സി അഡ്മിറ്റ് ചെയ്തിരുന്നു അവരുടെ വളർത്തുനായ പെട്ടന്നു മരണമടഞ്ഞപ്പോൾ നാട്ടുകാർ ആശങ്കയിലായി, തുടർന്ന് വിവരം പഞ്ചായത്ത് അധികൃതരെയും ആരോഗ്യ വിഭാഗത്തെയും അറിയിച്ചു, എന്നാൽ നാട്ടുകാരിൽ ആരോ നായയുടെ ജഡം കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ മറവു ചെയ്തു, തുടർന്നു ആരോഗ്യ വകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും നിർദ്ദേശ പ്രകാരം കോവിഡ് പ്രോട്ടോകോൾ പാലിച്ചു പുറത്തെടുത്തു കോവിഡ് ടെക്സ്റ്റ് നടത്തി കോവിഡ് ഇല്ല എന്ന് ഉറപ്പുവരുത്തി പ്രോട്ടോകോൾ പ്രകാരം സംസ്കരിക്കുകയിരുന്നു
ജഡം പുറത്തെടുക്കുന്നതിനും ടെക്സ്റ്റ് ചെയ്യുന്നതിനും മാടപ്പള്ളി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിധീഷ് കോച്ചേരിയും വെറ്റിനറി ഡോക്ടർ രാജി റോസ്, വെറ്റിനറി അസിസ്റ്റന്റ് മാത്യൂസ്, ഫയർ ഫോഴ്സ് സിവിൽ ഡിഫെൻസ് ഫോഴ്സ് അംഗം സോജി മാത്യു, സന്നദ്ധ പ്രവർത്തകൻ ടോണി കുട്ടമ്പേരൂർ, എന്നിവർ പി പി ഈ കിറ്റ് ധരിച്ചു നേതിര്ത്ഥം നൽകി കോവിഡ് ബാധിതരായി മരിച്ചവരുടെ സംസ്ക്കാര ചടങ്ങുകൾക്കു നിധീഷ് കൊച്ചേരിയുടെ നേതൃത്വത്തിൽ നടത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു, നായ ചത്തത് പഞ്ചായത്ത് അധികൃതരെ അറിയിച്ചത് സാമൂഹിക പ്രേവര്തകനായ മൈത്രി ഗോപി ആയിരുന്നു
പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, ആരോഗ്യ ചെയർപേഴ്സൺ അജിത കുമാരി, മെമ്പർമാരായ നിഷ ബിജു, മിനി റെജി, എന്നിവർ നേതിര്ത്ഥം നൽകി
കല്ലമ്പലം(തിരുവനന്തപുരം): വിദേശത്ത് ജോലി വാഗ്ദാനം നല്കി പണം തട്ടിയെടുത്ത കേസിൽ ഡോക്ടർ അറസ്റ്റിൽ. ചാത്തമ്പാറയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആയിരുന്ന കല്ലമ്പലം കരവാരം ശിവകൃപയിൽ ഡോ. ജെ.പി.അമൃതപ്രസാദ്(34) ആണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്.
2018 കാലത്ത് കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായിരുന്ന അമൃതപ്രസാദ് അതേ ആശുപത്രിയിൽ മെയിൽ നഴ്സായി ജോലിചെയ്തിരുന്ന വിനോദിൽനിന്നാണ് പണം തട്ടിയെടുത്തത്. ദുബായിലെ വൻകിട കമ്പനിയിൽ പ്രതിമാസം ഒന്നരലക്ഷം രൂപ ശമ്പളമുള്ള ജോലി വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം നല്കുകയും വിസയും മറ്റും ശരിയാക്കുന്നതിനായി അഞ്ചുലക്ഷം രൂപയോളം കൈക്കലാക്കുകയുമായിരുന്നു. വിനോദിന്റെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം ഡോക്ടർക്ക് അയച്ചുകൊടുത്തത്. പണം നൽകി ഏറെനാൾ കഴിഞ്ഞിട്ടും വിനോദിന് ജോലി സംബന്ധിച്ച രേഖകളോ വിസയോ ഒന്നുംതന്നെ ലഭിച്ചില്ല. കൊടുത്ത പണം തിരികെക്കിട്ടാതിരിക്കുകയും ചെയ്തപ്പോൾ വിനോദിന്റെ അച്ഛൻ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി കേസിൽ അന്വേഷണത്തിന് ഉത്തരവിടുകയും തുടർന്ന് കല്ലമ്പലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുംചെയ്തു. പോലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടാനായി പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ച് പരിശോധന ആരംഭിക്കുകയുമായിരുന്നു.
കരവാരത്തെ വീട്ടിൽനിന്നാണ് പോലീസ് ഡോക്ടറെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
.
കില്‍ക്കെനി : ഐറിഷ് മലയാളികളെ മുഴുവൻ ദുഃഖത്തിലാഴ്ത്തി ജോമിയുടെയും ജിഷയുടെയും മകൾ ആയ മിയാമോൾ മരണമടഞ്ഞു. നാലരവയസ്സുള്ള മിയയെ കൊണ്ടുവരാനായിട്ട് ജിഷ കേരളത്തിലെത്തി ക്വാറന്റീനിൽ കഴിയവേ ആണ് കിണറ്റിൽ വീണ് മിയ കൊല്ലപ്പെട്ടത്.
മുമ്പ് അയര്‍ലണ്ടിലായിരുന്ന മിയാമോളെ തിരികെ കൊണ്ട് വരാനായി ‘അമ്മ ജിഷ ജോമി കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ എത്തിയത്. എന്നാല്‍ മൂവാറ്റുപുഴയില്‍ ക്വാറന്റൈനിലായിരുന്ന ജിഷ, മിയാമോളെ കാണാന്‍ കോതനല്ലൂരിലെ വീട്ടില്‍ എത്തും മുമ്പാണ് അപകടം സംഭവിച്ചത്..
മിയമോളോട് ഒപ്പമായിരുന്ന പിതാവ് , ജോമി, കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ ഒറ്റയ്ക്ക് അയര്‍ലണ്ടിലേക്ക് തിരിച്ചു വന്നത് രണ്ടു മാസം മുമ്പാണ്.ജോമിയുടെ മാതാപിതാക്കളുടെ സംരക്ഷണത്തില്‍ ആയിരുന്നു മിയാമോള്‍.
കോവിഡ് യാത്രാ നിയന്ത്രണങ്ങള്‍ തീര്‍ന്ന ശേഷം മോളെ അയര്‍ലണ്ടിലേക്ക് കൊണ്ടുവരാമെന്ന പ്രതീക്ഷയിലായിരുന്നു ജോമിയും ജിഷയും. എന്നാല്‍ യാത്രാ നിയന്ത്രണങ്ങള്‍ നീണ്ടേക്കും എന്ന് ബോധ്യപ്പെട്ടതിനാല്‍ കുഞ്ഞിനെ കൂട്ടാനായി മാത്രമാണ് ജിഷ നാട്ടിലേയ്ക്ക് പോയത്.
കില്‍ക്കെനിയിലെ എല്ലാ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും മുമ്പില്‍ നിന്ന് മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുന്ന ജോമി -ജിഷ ദമ്പതികളുടെ പ്രിയപ്പെട്ട മകളുടെ നിര്യാണവാര്‍ത്ത കില്‍ക്കെനി മലയാളികളും ഞെട്ടലോടെയാണ് കേട്ടത്. വിവരറിഞ്ഞു നിരവധി പേര്‍ ജോമിയുടെ വസതിയില്‍ എത്തിയിരുന്നു.
അടിമാലി കമ്പളിക്കണ്ടം നന്ദിക്കുന്നേല്‍ കുടുംബാംഗമാണ് ജോമി.മൂവാറ്റുപുഴ ആരക്കുഴ റോഡില്‍ മണ്ടോത്തിക്കുടിയില്‍ കുടുംബാംഗമാണ് ജിഷ.
കില്‍ക്കെനിയില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഡോണ്‍ മിയാമോളുടെ ഏക സഹോദരനാണ്.
മിയാമോളുടെ മരണ വാര്‍ത്ത അറിഞ്ഞ് ‘അമ്മ ജിഷ അധികൃതരുടെ പ്രത്യേക അനുമതി വാങ്ങി വൈകുന്നേരത്തോടെ ആശുപത്രി മോര്‍ച്ചറില്‍ എത്തി പൊന്നുമോളെ കണ്ടു.
ഇപ്പോള്‍ അയര്‍ലണ്ടിലുള്ള ജോമിയും,ഡോണും മറ്റന്നാള്‍ കേരളത്തിലേക്ക് പോകുന്നുണ്ട്.
സംസ്‌കാരം എപ്പോഴാണ് നടത്തുന്നത് എന്നത് സംബന്ധിച്ച തീരുമാനം പിന്നീട്.
മിയാമോളുടെ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.