പ്രസംഗ മികവിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൈയ്യടി നേടി മലയാളി പെണ്‍കുട്ടി. അരുവിത്തറ സെന്റ് ജോര്‍ജ് കോളേജിലെ മൂന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ് വിദ്യാര്‍ഥിനി മുംതാസിന്റെ വാക്ചാതുരിയെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചിരിക്കുന്നത്. മുംതാസ് പ്രസംഗിക്കുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി അഭിനന്ദിച്ചത്.
ദേശീയ യൂത്ത് പാര്‍ലമെന്റിലെ പ്രസംഗ മികവിനാണ് മുംതാസിന് അഭിനന്ദനം തേടിയെത്തിയത്. നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തു നടന്ന പ്രസംഗ മത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ചതോടെയാണ് ദേശീയ തലത്തില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചത്.
കഴിഞ്ഞദിവസം ഇന്ത്യന്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന മത്സരത്തില്‍ വാക്ചാതുര്യവും ആവിഷ്‌കാര മികവുമായി മുംതാസ് മികവ് പുലര്‍ത്തിയെന്നും മോഡി പറഞ്ഞു. എന്നാല്‍ മുംതാസിന്റെ നേട്ടം ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. പാര്‍ലമെന്റിലെ പ്രസംഗ മികവ് പരിഗണിച്ച് ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാന്‍ മുംതാസിന് അവസരം ലഭിച്ചിട്ടുണ്ട്.
മോഡിയുടെ അഭിനന്ദനം നേടിയതോടെ മുംതാസ് പഠിക്കുന്ന അരുവിത്തറ സെന്റ് ജോര്‍ജ് കോളേജ് രാജ്യാന്തര തലത്തിലും പ്രശസ്തമായിരിക്കുകയാണ്. മുംതാസിന്റെ നേട്ടത്തില്‍ കോളേജിന്റെ പ്രശസ്തി രാജ്യാന്തരതലത്തിലേക്ക് ഉയര്‍ന്നതിന്റെ സന്തോഷത്തിലാണ് മാനേജ്‌മെന്റ്.
കോളേജ് രാജ്യത്തിനു നല്‍കിയ നല്‍കിയ ഏറ്റവും മിടുക്കിയായ വിദ്യാര്‍ഥിനിയാണ് മുംതാസ് എന്നും ഇനിയും ഉയരങ്ങളിലെത്താന്‍ അവര്‍ക്ക് സാധിക്കുമെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അനുമോദന സന്ദേശത്തില്‍ പറഞ്ഞു. മുംതാസ് മടങ്ങിയെത്തുമ്പോള്‍ രാജകീയ സ്വീകരണം നല്‍കാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
എംജി സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് വോളണ്ടിയറായും മുംതാസ് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട സ്വദേശികളായ എംഇ ഷാജി-റഷീദ ദമ്പതികളുടെ മകളാണ് മുംതാസ്.
Mumthas S. from Kerala is both eloquent and expressive in her speech at the National Youth Parliament Festival. https://t.co/R8To68yEqo
— Narendra Modi (@narendramodi) January 12, 2021
സെൻട്രൽ ക്യാപിറ്റോൾ ആക്രമിച്ച് വരെ അധികാരം പിടിച്ചെടുക്കാൻ നോക്കിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഇനിയൊരിക്കലും മത്സരിക്കാൻ പോലുമാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള തീരുമാനം അന്തിമഘട്ടത്തോട് അടുത്തു. ജനപ്രതിനിധിസഭയിൽ നടന്ന വോട്ടടെടുപ്പിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസായി. 197നെതിരെ 232 വോട്ടുകൾക്കാണ് ഇംപീച്ച്‌മെന്റ് പ്രമേയം പാസായത്.
അതേസമയം, ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തതും ശ്രദ്ധേയമായി. ജനപ്രതിനിധി സഭയിൽ ഇംപീച്ച്‌മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റിൽ മൂന്നിൽരണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരേ കുറ്റം ചുമത്താം. 100 അംഗ സെനറ്റിൽ 50 ഡെമോക്രാറ്റിക് അംഗങ്ങൾക്കുപുറമേ 17 റിപ്പബ്ലിക്ക് അംഗങ്ങൾ കൂടി പിന്തുണച്ചാലേ ഇംപീച്ച്‌മെന്റ് നടപ്പാകൂ.
എന്നാൽ, ജനുവരി 20ന് മുൻപ് വിചാരണ നടപടികൾ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. 20നാണ് ജോ ബൈഡൻ സ്ഥാനമേൽക്കുന്നത്. ഇംപീച്‌മെന്റ് നടപടി പൂർത്തിയായാൽ ട്രംപിന് ഇനിയൊരിക്കലും മൽസരിക്കാനാവില്ല. മാത്രമല്ല, പെൻഷൻ ഉൾപ്പടെയുള്ള ആനുകൂല്യങ്ങളും ലഭിക്കില്ല.
യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികൾ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചത്. ഇതോടെ രണ്ട് തവണ ഇംപീച്ച്‌മെന്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡന്റെന്ന നാണക്കേടും ട്രംപ് ചുമക്കുകയാണ്. നേരത്തെ, 2019ൽ ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നപ്പോൾ റിപബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല.
ട്രംപിനെ പുറത്താക്കാൻ 25ാം ഭേദഗതി പ്രയോഗിക്കാൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയിൽ ഇംപീച്ച്‌മെന്റ് നടപടികൾ തുടങ്ങിയത്. അധികാരമൊഴിയാൻ ദിവസങ്ങൾമാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങൾക്കൊപ്പം നിൽക്കില്ലെന്നായിരുന്നു മൈക്ക് പെൻസിന്റെ വിശദീകരണം. വർഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടർച്ചയാണ് ഇംപീച്ച്‌മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഒട്ടേറെ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും കാലാകാലങ്ങളിൽ വന്നുപോകുമെങ്കിലും ചില അധികാരികൾ ജനങ്ങളുടെ ഹൃദയത്തിലാണ് സ്ഥാനം പിടിക്കുക. അതൊരു നിയോഗമാണ്, കർമ്മപഥത്തിൽ മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്ത ഒന്ന്. ഇത്തരത്തിൽ, പത്തനംതിട്ടയുടെ മാത്രമല്ല, കേരളത്തിലെ ജനങ്ങളുടെ തന്നെ സ്വന്തം കളക്ടറായി മാറിയ പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് ഐഎഎസ് പടിയിറങ്ങുകയാണ്.
മഹാമാരിയുടെ കാലത്തും മഹാപ്രളയം കേരളത്തെ വേട്ടയാടിയപ്പോഴും കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവർ വിവരങ്ങൾക്കായി ആശ്രയിച്ചിരുന്ന പത്തനംതിട്ട കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പിബി നൂഹ് തന്നെയാണ് പത്തനംതിട്ടയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് തന്റെ വിടവാങ്ങൽ അറിയിച്ചിരിക്കുന്നത്. കളക്ടർ പദവി ഒഴിഞ്ഞ് സഹകരണ രജിസ്ട്രാർ എന്ന പദവിയിലാണ് ഇനി ഇദ്ദേഹത്തിന്റെ തുടർദൗത്യം.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ, വരുന്ന കമന്റുകൾ കേരളത്തിലെ മറ്റെവിടെയുമുള്ളവരുടെയും കണ്ണുനനയിക്കുന്നതാണ്. ‘ഒരിക്കലും മറക്കില്ല, സർ, നന്ദി മാത്രമെ പറയാനുള്ളൂ, ഞങ്ങളെ വിട്ടിട്ടുപോകല്ലേ സർ, പിബി നൂഹിന് മുമ്പും ശേഷവും എന്ന് പത്തനംതിട്ട ചരിത്രം രേഖപ്പെടുത്തും’ ഇങ്ങനെ പോകുന്നു ജനങ്ങളുടെ സ്‌നേഹത്തിൽ പൊതിഞ്ഞുള്ള വിലാപം.
ഒട്ടേറെ പ്രതിസന്ധിയിലൂടെ നാട് കടന്നുപോയപ്പോൾ നിശ്ചയദാർഢ്യം കൊണ്ട് നാടിന്റെ ഒരുമയും സ്‌നേഹവും കെട്ടുറപ്പും ഊട്ടി ഇറപ്പിക്കുകയും കൃത്യമായ വിവരങ്ങളും സഹായവും എത്തിച്ച് മികച്ച ഭരണ നിർവ്വഹണമാണ് നൂഹ് പത്തനംതിട്ടയിൽ നടത്തിയത്.
2018 ജൂൺ മൂന്നിനാണ് പിബി നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേൽക്കുന്നത്. തൊട്ടുപിന്നാലെ കേരളം അന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള മഹാപ്രളയം നാടിനെ വിറപ്പിച്ചെത്തി. എന്നാൽ പത്തനംതിട്ട മുങ്ങിപ്പോകാതെ കൈപിടിച്ചുയർത്താൻ പിബി നൂഹും സഹപ്രവർത്തകരും മുന്നിൽ തന്നെയുണ്ടായിരുന്നു. അന്നുതൊട്ടാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഓരോ മലയാളിയും ശ്രദ്ധിച്ചുതുടങ്ങിയത്. അപകടഘട്ടത്തിൽ കൃത്യമായ വിവരങ്ങൾ നൽകിയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചും മുന്നിൽ നിന്നു നയിച്ചും അദ്ദേഹം ഉത്തമ മാതൃകയായി. നേരിട്ടെത്തി തന്നെ സഹായം ഉറപ്പാക്കുന്ന കളക്ടറെ ജനങ്ങളും സോഷ്യൽമീഡിയയും ഏറ്റെടുത്തു. പ്രളയം ബാധിച്ച വീടുകളിലുള്ളവർക്ക് കൃത്യമായ സഹായമെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ വില്ലേജ് ഓഫീസറെ ശകാരിക്കുന്ന കളക്ടറുടെ ദൃശ്യങ്ങൾ അന്ന് സോഷ്യൽമീഡിയയിൽ വലിയ ശ്രദ്ധ നേടി.
ശബരിമല യുവതീപ്രവേശനത്തെ ചൊല്ലി പലയിടത്തും പ്രതിഷേധം അക്രമാസക്തമായപ്പോൾ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ നിരന്തരശ്രദ്ധ പുലർത്തി. പിന്നാലോ ലോകത്തെ തന്നെ മരവിപ്പിച്ച കോവിഡ് പത്തനംതിട്ടയിൽ എത്തിയപ്പോഴും പിബി നൂഹിന്റെ ഭരണപാടവം ജനങ്ങൾ കണ്ടു. കേരളത്തിൽ കോവിഡിന്റെ രണ്ടാംഘട്ടം ആരംഭിച്ചതു തന്നെ പത്തനംതിട്ടയിൽ കഴിഞ്ഞ വർഷം മാർച്ചിലായിരുന്നു. ഇറ്റലിയിൽനിന്നെത്തിയ റാന്നി സ്വദേശികളുടെ കുടുംബത്തിനുണ്ടായ കോവിഡ് ബാധയെ കേരള ജനതയെ ഞെട്ടിച്ചു. എന്താണ് കോവിഡ് രോഗമെന്ന് വ്യക്തമായ ധാരണയില്ലാതിരുന്ന ആ നാളുകളിലും കൃത്യമായ തീരുമാനങ്ങളെടുത്തത് ജനകീയനായ ഈ കളക്ടറായിരുന്നു.
ഉദ്യോഗസ്ഥരുടെ മികച്ച സംഘത്തിന് രൂപം നൽകിയ അദ്ദേഹം രോഗബാധിതരുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുന്നതിനും നേതൃത്വം നൽകി. ഈ സമീപനം പല സംസ്ഥാനങ്ങളും മാതൃകയാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം യോഗത്തിൽ ഇദ്ദേഹത്തെ പേരെടുത്തു പറഞ്ഞ് പ്രശംസിച്ചു. കോവിഡ് കാലത്ത് സോഷ്യൽമീഡിയയിൽ ഇദ്ദേഹത്തിന്റെ സന്ദേശങ്ങൾക്കായി ജനങ്ങൾ കാത്തിരുന്നു.
പ്രളയകാലത്തേതിനു സമാനമായി പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമാകാനും ജനങ്ങളോട് സംവദിക്കാനും നാടിനെ ഒപ്പം ചേർക്കുന്നതിന് ഇദ്ദേഹം സാമൂഹികമാധ്യമങ്ങൾ ഉപയോഗപ്പെടുത്തി.
കോന്നിയിൽ ആദിവാസി കോളനിയിലേക്ക് ആഹാരസാധനങ്ങൾ ചുമന്നെത്തിക്കുന്ന ജില്ലാ കളക്ടർ കേരളമാകെ ‘വൈറലായി’. തൊഴിലില്ലാതെ കുടുങ്ങിയ അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും താമസസൗകര്യങ്ങളും ഉറപ്പിക്കാനും ഇദ്ദേഹം പരിശ്രമിച്ചു.
മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവിൽ സർവീസ് ബാച്ച് അംഗമാണ്. മകരവിളക്കുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനായി വ്യാഴാഴ്ച ഇദ്ദേഹം ശബരിമലയിലെത്തുന്നുണ്ട്. സഹകരണ രജിസ്ട്രാർ നരസിംഹുഗാരി ടിഎൽ റെഡ്ഡി ആണ് പുതിയ പത്തനംതിട്ട കളക്ടർ. പിബി നൂഹിനെ സഹകരണ രജിസ്ട്രാറായാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
മിനി സുരേഷ്
കറിക്കൽപ്പം രുചി കുറഞ്ഞാലോ, ഉപ്പു കൂടിയാലോ അയാളവളെ കഠിനമായി ശകാരിക്കുമായിരുന്നു.അതു കഴിഞ്ഞ് വീട്ടുകാര്യങ്ങൾ നോക്കുന്നതിൽ തന്റെ അമ്മയ്ക്കും, പെങ്ങന്മാർക്കുമുള്ള നൈപുണ്യത്തെക്കുറിച്ച് വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ അവളുടെ ഉടലാകെ പെരുത്തുകയറും. എങ്കിലും ഭർത്താവിനോട് മറുത്തൊന്നും പറഞ്ഞ് ശീലിച്ചിട്ടില്ലാത്തതിനാൽ ഉള്ളിൽ പുഴു നുരക്കുന്നതു പോലെ തികട്ടി വരുന്ന
അമർഷം ഞെരിച്ചമർത്തി പാത്രങ്ങളെ നിർദാക്ഷണ്യം എടുത്തെറിയുമ്പോൾ അയാളുടെ ശകാരവണ്ടിചൂളം വിളിച്ചു പാഞ്ഞ് ഏതെങ്കിലും സ്റ്റേഷനിൽ കിതപ്പടങ്ങാതെ പിറുപിറുക്കുന്നുണ്ടാവും.
“അല്ലേലുംനീഅങ്ങനെയാണ് ;നിന്റെതന്തയും,തള്ളയും കൂടിവളർത്തി വച്ചിരിക്കുന്നത് അങ്ങനെയാണ്.
ഇതൊക്കെ കേട്ടു വളർന്ന കുട്ടികൾക്കും
അമ്മ വച്ചു വിളമ്പിത്തരാൻ മാത്രമുള്ള ബുദ്ധിയില്ലാത്ത ഏതോഒരു പാഴ് വസ്തു മാത്രമാണന്ന ചിന്തയായിരുന്നു.
ഒരാൾ എപ്പോഴും മറ്റൊരാളെ കുറ്റം പറഞ്ഞു കൊണ്ടിരുന്നാൽ എന്തു സംഭവിക്കും?അയാളുടെ
മനോവീര്യത്തിന്റെയും,ആത്മവിശ്വാസത്തിന്റെയും സൂചിക താഴ്ന്നു താഴ്ന്നു പോകും. അതു തന്നെ
ആയിരുന്നു പത്മജയുടെ ജീവിതത്തിലും സംഭവിച്ചത്.
സ്കൂളിലും,കോളേജിലും പഠിക്കുമ്പോൾ പാട്ടുപാടാനും ,ഡാൻസ് കളിക്കുവാനുമൊക്കെ മിടുക്കിയായിരുന്നപത്മജ വിവാഹശേഷം ഒരു മണുങ്ങൂസ് ആയതിന്റെപൂർണ്ണ ഉത്തരവാദിത്വം ഭർത്താവ് സോമക്കുറുപ്പിനുമാത്രമാണെന്നായിരുന്നു ,സുമേഷിനെ കണ്ടുമുട്ടും വരെ പത്മജ കരുതിയിരുന്നത്. ഒരു പാടു തിരുത്തലുകൾക്ക് സ്വയം വിധേയയാകേണ്ടതുണ്ടെന്ന ബോധം അവൾക്കു തോന്നിതുടങ്ങിയതും അതിൽ പിന്നെയാണ്.
നഗരത്തിലെ സൂപ്പർമാർക്കറ്റിൽ വച്ചാണ് പത്മജ കോളേജിലെ പഴയസുഹൃത്തായ സുമേഷിനെ വീണ്ടും കണ്ടു മുട്ടിയത്. എന്നു വച്ചാൽ അവർ പ്രണയിതാക്കളൊന്നുമായിരുന്നില്ല കേട്ടോ. കോളേജിലെ ഇടനാഴികളിലോ,ലൈബ്രറിയിലോ ഒക്കെ ഇടയ്ക്കു കണ്ടുമുട്ടുമ്പോൾ പുഞ്ചിരിതൂകി നടന്നു നീങ്ങുന്ന വെറും സുഹൃത്തുക്കൾ , പത്മജയെക്കാൾ ഒരു വർഷം സീനിയറായിരുന്നു സുമേഷ്.
കോളേജ് ഡേയ്ക്ക് പത്മജ പാടിയ പാട്ട് കോളേജിലെങ്ങും ഹിറ്റായ സമയം. എല്ലാവരേയും പോലെ അഭിനന്ദിച്ച ഒരാൾ,കോളേജിന്റെ കവാടംഇറങ്ങിയപ്പോൾ മറന്ന മുഖം. ഇത്രയൊക്കെയേ പത്മജയ്ക്ക് സുമേഷിനെ പറ്റി പറയാനുണ്ടാവൂ.
പക്ഷേ സുമേഷിന് അങ്ങനെയായിരുന്നില്ല നെഞ്ചോട് ചേർത്തു ആരും അറിയാതെ സൂക്ഷിച്ച പ്രണയം. പത്മജയുടെ പാട്ട്,ഡാൻസ് എല്ലാം അയാൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.
പുഞ്ചിരി തൂകി പത്മജ നടന്നു നീങ്ങുമ്പോൾ കണ്ണിൽ നിന്നു മറയുന്നതു വരെ അവളറിയാതെ അയാൾ നോക്കി നിൽക്കാറുണ്ടായിരുന്നു.കോളേജ് കാലം കഴിഞ്ഞ് പിന്നീടൊരിക്കലും കാണാൻ സാധിച്ചിട്ടില്ലെങ്കിലും അവളുടെ ചിത്രം അയാളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ലായിരുന്നു.
വർഷങ്ങൾക്കു ശേഷം അവളെ കണ്ടപ്പോൾ അയാളമ്പരന്നു പോയി. നരകയറിതുടങ്ങിയ തലമുടിയും ,തടിച്ചു വീർത്ത ദേഹവും,അലസമായ വസ്ത്രധാരണവും .പത്മജ തന്നെയാണെന്ന് മനസ്സിലാക്കാൻ ഏറെ നേരമെടുത്തു.
“എന്തൊരു കോലമാടോ ” ? യാതൊരു മുഖവുരയും കൂടാതെ അയാൾ ചോദിച്ചു.
ബില്ലടിച്ചു തള്ളി വിടുന്ന സാധനങ്ങൾ വലിയൊരു ക്യാരിബാഗിലേക്ക് കുത്തി നിറക്കുന്നതിനിടയിൽ ചോദ്യം കേട്ട് ഞെട്ടി പത്മജ അയാളെ നോക്കി.
പരിചയക്കുറവിന്റെ അമ്പരപ്പൊന്നു മാറിയപ്പോൾ അവൾക്കും സന്തോഷമായി.
കോളേജിൽ വച്ച് കണ്ടതിലും അയാൾ സുമുഖനായിരിക്കുന്നു. ഡൈ തേച്ച് കറുത്തിരുണ്ട മുടിയിഴകകളും,ചുളിവു വിഴാത്ത വസ്ത്രധാരണവും മദ്‌ധ്യവയസ്സിലും അയാൾക്ക് നല്ല പ്രൗഢത നൽകുന്നുണ്ട്.
“താനൊരു കാര്യം ചെയ്യ് ഈ സാധനങ്ങളെല്ലാം എടുത്ത് എന്റെ കാറിലേക്ക് വയ്ക്കു,നമ്മൾക്ക് അപ്പുറത്തെ എ.എൻ ബേക്കേഴ്സ്ൽ കയറി ഒരു ഐസ്ക്രീം കഴിക്കാം…ബാടോ..സുമേഷ് അവളെ ക്ഷണിച്ചു.
“അയ്യോ,വീട്ടിൽ പോയിട്ട് ഒരു പാടു പണികൾ ഉണ്ട്. പിന്നെ ഐസ്ക്രീമൊന്നും ഞാനിപ്പോൾ കഴിക്കാറില്ല. തൊണ്ടക്ക് പിടിക്കും..കൊളസ്ട്രോൾ..
സുമേഷിനറിയില്ലേ പ്രായമായാൽ ഇതൊക്കെ ശ്രദ്ധിക്കണ്ടേ.അവൾ മടിയോടെ പറഞ്ഞു.
“ഞാനിപ്പോൾ തന്റെ തൊണ്ടക്കു കേറിപ്പിടിക്കും. മര്യാദക്കു വാടോ.” അയാൾ അവളെ നിർബന്ധിച്ചു,
ബാക്കി കഥ പറയാതെ തന്നെ ഊഹിക്കാമല്ലോ?
ഐസ്ക്രീം നുണയുന്നതിനിടയിൽ പഴയ സൗഹൃദത്തിന്റെ സമരണകളും അവർ പങ്കുവച്ചു.
അവർ കണ്ടു പിരിഞ്ഞതിനു ശേഷം സാധാരണ പൈങ്കിളിക്കഥകളിലെപ്പോലെ സന്ദേശങ്ങൾ, കൈമാറി സൗഹൃദം പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയലഞ്ഞു.വേണമെങ്കിൽ അക്ഷരത്തെറ്റുകളുടെ കുറെ ചുമന്ന മഷിപ്പാടുകൾ കൂടി കോറിയിടാം. ഇങ്ങനെയൊക്കെയല്ലേ നിങ്ങൾ ചിന്തിച്ചത്?
പക്ഷേ അങ്ങനെയൊന്നുമല്ല സംഭവിച്ചത്. അവരിരുവരും പതിവായി സന്ദേശങ്ങൾ കൈ മാറി.അതിലൂടെ സുമേഷ് പഴയ പാവാടക്കാരി പത്മജയെ അവൾക്ക് തിരിച്ചു നൽകി. ഒരു പുരുഷനു സ്ത്രീയിലെ ആത്മധൈര്യം ഉയർത്തുവാനും,താഴ്ത്തുവാനും കഴിയുമെന്നവൾ മനസ്സിലാക്കി.
അതിനുശേഷം അവളും സൂംബ ക്ലാസ്സിലും,ബ്യൂട്ടി പാർലറിലുമൊക്കെ പോകുവാൻ തുടങ്ങി. പച്ചക്കറി കൃഷിയും,യു-ട്യൂബിൽ കുക്കിംഗ് ചാനലുമൊക്കെയായി അടിപൊളിയായി.ഒരു ശില്‌പി തന്റെ ശില്പത്തെ മിനുക്കുന്ന ചാരുതയോടെ സ്വയം അവളെത്തന്നെ മിനുക്കിയെടുത്തു.
അതോടെ അവളുടെ കുട്ടികൾക്ക് അമ്മയെ ക്ഷ പിടിക്കാനുംതുടങ്ങി.
സഹിക്കാൻ പറ്റാതിരുന്നത് ഒരാൾക്ക് മാത്രം.
അവൾ ചിറകടിച്ചു പറന്നുയരുന്നത് സഹിക്കാനാവാതെ അവളുടെ ഭർത്താവ് എരിപിരികൊള്ളുമ്പോഴും അസ്വസ്ഥയാകാതെ അവൾ ആ ജല്പനങ്ങളെ ഒരു കാതിലൂടെ കേട്ട് മറുകാതിലൂടെ വിട്ടു.
ഒരിക്കൽ പോലും നന്മ നിറഞ്ഞ ഉപദേശങ്ങൾ പകർന്നു കൊടുക്കുന്ന പ്രിയസുഹൃത്തിന്റെ പേര് അവൾ ഭർത്താവിനോട് പറഞ്ഞില്ല. ഭർത്താവിന്റെ സ്വഭാവം മനസ്സിലാക്കി സമരസപ്പെട്ടു പോകുന്ന നല്ല വീട്ടമമയായിരുന്നു പത്മജ എന്നും. പക്ഷേ ഒരു ദിവസം മാത്രം ,ഒരു ദിവസം മാത്രം അവളയാൾക്ക് മറുപടി കൊടുത്തു.
പതിവു പോലെ ശകാരവണ്ടി ഓടിച്ച് ” അല്ലേലും നീയങ്ങനെയാണ് എന്നയാൾ പറഞ്ഞു ബ്രേക്കിടാനൊരുങ്ങിയപ്പോൾ അയാളെ അമ്പരപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.
“നിങ്ങൾ പറയാതെ തന്നെ ഞാനെങ്ങനെയാണെന്ന് എനിക്കറിയാം.ഇനി മേലിൽ ഇങ്ങനെ പറഞ്ഞു പോകരുത്.”
ഒരു കയ്യടി കേട്ട് അവൾ തിരിഞ്ഞു നോക്കുമ്പോൾ ടി.വി യിലെ പരിപാടി ആസ്വദിക്കുന്നു എന്ന മട്ടിൽ
മകൾ കയ്യടിക്കുന്നുണ്ടായിരുന്നു.

മിനി സുരേഷ്
കോട്ടയം താലൂക്കിൽ കോടി മത എന്ന സ്ഥലത്ത് ജനനം. ആനുകാലികങ്ങളിൽ കഥ, കവിത,നോവലൈറ്റ് എന്നിവ എഴുതുന്നു. സ്വന്തം കവിതകൾ ഓഡിയോ ആയും,വീഡിയോ ആയും വന്നിട്ടുണ്ട് .സരസ്വതീ വന്ദനം,നേരിന്റെ ഉൾക്കാഴ്ചകൾ എന്നീ കവിതാ സമാഹാരങ്ങൾ പുറത്തിറങ്ങി.ചെറുകഥാ സമാഹാരം നേർത്ത നൊമ്പരങ്ങൾ. കോട്ടയം എഴുത്തു കൂട്ടത്തിന്റെ ജോയിന്റ് സെക്രട്ടറിമാരിൽ ഒരാൾ.സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നു.
സ്പിരിച്വല്‍ ഡെസ്‌ക് മലയാളം യുകെ.
വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തപ്പെട്ട ആദ്യ അല്‍മായനായ വാഴ്ത്തപ്പെട്ട ദൈവസഹായം പിള്ളയുടെ ഓര്‍മ്മ ദിനം ഇന്ന് കൊണ്ടാടുന്നു. 2012 ഡിസംബര്‍ 2 ന് ബെനഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പ ദൈവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഭാരതത്തില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ എത്തുന്ന ആദ്യ അല്‍മായനാണ് ദൈവസഹായം പിള്ള.
നീലകണ്ഠപിള്ള ദൈവസഹായം പിള്ളയായി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയര്‍ത്തപ്പെട്ട കഥ ക്ലാരീഷ്യല്‍ സഭാംഗമായ ഫാ. ബിനോയ് ആലപ്പാട്ട് CMF പറയുന്നു.
മന്ന.. എന്ന അനുദിന സന്ദേശത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്.
മന്നയുടെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി മാറിയ നായികയാണ് പ്രയാഗ. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാഗ നായികയായി അരങ്ങേറിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ നായികയായിട്ടായിരുന്നു തുടക്കം. മലയാളത്തിൽ നിന്നും അന്യഭാഷിലേക്കാണ് പ്രയാഗ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുണ്ടെങ്കിൽ അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ലെന്ന് തുറന്നുപറയുകയാണ് താരം. ഇപ്പോൾ എല്ലാവരും പ്രതികരിച്ചു വരുന്നുണ്ട്.
എല്ലാവർക്കും ഒരു വോയ്‌സ് ഉണ്ട്. അതിന് ഇന്ന കുടുംബത്തിൽ നിന്ന് വരണം എന്നോ ഇന്ന ജാതിയിൽപ്പെടണമെന്നോ ഇന്ന പ്രായം ആവണമെന്നോ ഇന്ന ജോലി വേണമെന്നോ ഇന്ന ജെൻഡർ ആകണമെന്നോ ഒന്നുമില്ല.
മറ്റൊരാൾ ചെയ്തത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അത് നമ്മളെ ഏതെങ്കിലും തരത്തിൽ ബാധിക്കുന്നുണ്ടെങ്കിൽ അത് പറയാൻ ആരേയും പേടിക്കേണ്ടതില്ല. തുറന്നുപറയുന്നതിൽ നിന്ന് നമ്മളെ പേടിപ്പിച്ച് നിർത്തുന്നവരുണ്ടാകാം. അത്തരക്കാരോട് പോയി പണി നോക്കാൻ പറയണം. അതൊന്നും ഇനി ഈ നാട്ടിൽ നടക്കില്ല, പ്രയാഗ പറയുന്നു. ഇത് പുരുഷൻമാർ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിന് എല്ലാവർക്കും വോയ്‌സ് ഉണ്ടെന്ന് പുരുഷൻമാർ മനസിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നും പക്ഷേ എല്ലാവരും ഒരേപോലെ പെരുമാറും എന്ന് പ്രതീക്ഷിക്കാൻ പറ്റില്ലല്ലോ എന്നും പ്രയാഗ ചോദിക്കുന്നു.
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ ഏറെ തിളങ്ങി നിന്ന നായിക നടിയായിരുന്നു സുനിത. അക്കാലത്ത് നിരവധി നല്ല വേഷങ്ങൾ ചെയ്ത് സൂപ്പർ താരങ്ങളടക്കമുള്ളവരുടെ നായികയായി സുനിത മലയാളത്തിന്റെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.
മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ച സുനിത അക്കാലത്തെ രണ്ടാം നിരക്കായിരുന്നു മകേഷ്, സിദ്ധിഖ്, ജഗദീഷ്, ജയറാം തുടങ്ങിയവരുടെ സിനിമകളിലെ സ്ഥിരം നായികയായിരുന്നു. ഇപ്പോൾ സുനിത അഭിനയിച്ച ഒരു സിനിമയ്ക്കിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലാൽജോസ്.
മലയാളത്തിന്റെ കുടുംബ നായകൻ ജയറാം കേന്ദ്ര കഥാപാത്രമായി എത്തിയ കമൽ ചിത്രം പൂക്കാലം വരവായി എന്ന സിനിമയിൽസഹസംവിധായകൻ ആയിരുന്നു ഇപ്പോഴത്തെ സൂപ്പർ ഹിറ്റ് സംവിധായകനായ ലാൽ ജോസ്. ഈ സിനിമയിൽ സുനിത ആയിരുന്നു നായിക. ഇതിന്റെ ചിത്രീകരണ സമയത്ത് ലാൽജോസും സുനിതയുമായി അൽപം സ്വര ചേർച്ചയുണ്ടായിരുന്നു.
അതിന്റെ കാരണം ഇങ്ങനെ:
ലാൽ ജോസ് രണ്ടു മൂന്ന് തവണ ഷോട്ട് റെഡിയായി എന്ന് പറഞ്ഞിട്ടും സുനിത ചിത്രീകരണത്തിന് തയ്യാറാകാതെ ഇരുന്നപ്പോൾ ലാൽ ജോസ് കാരണം തിരക്കി. സുനിതയുടെ ആയയാണ് അതിനു മറുപടി നൽകിയത്.ഷേട്ട് റെഡിയായി എന്ന് ലാൽജോസ് പറഞ്ഞത് നടി പേര് വിളിച്ചുകൊണ്ടായിരുന്നു അത്രെ.
അത് നടിക്ക് ഇഷ്ടമായില്ല. ഇത്രയും വലിയ നടിയെ പേരാണോ വിളിക്കുന്നതെന്നായിരുന്നു ലാൽ ജോസിനു നേരെയുള്ള അവരുടെ കുറ്റപ്പെടുത്തൽ. ഒന്നുകിൽ സുനിതാമ്മ എന്ന് വിളിക്കണം അല്ലെങ്കിൽ മേഡം എന്ന് വിളിക്കണം ഇതായിരുന്നു അവരുടെ ആവശ്യം.
ഇത് കേട്ട ലാൽ ജോസും ക്ഷുഭിതനായി. മലയാളത്തിൽ അമ്മ വിളി ഒന്നും പതിവില്ലെന്നും അവർക്ക് സുനിത എന്ന പേര് നൽകിയിരിക്കുന്നത് വിളിക്കാനാണെന്നും, അത് കൊണ്ട് അങ്ങനെ തന്നെ വിളിക്കുള്ളൂ എന്നും അതിൽ മാറ്റമില്ലെന്നും ലാൽ ജോസും തിരിച്ചടിച്ചു. പ്രശ്‌നം കൂടുതൽ വഷളായതോടെ ചിത്രത്തിന്റെ സംവിധായകനായ കമൽ ഇടപെട്ടു പ്രശ്‌നം ഒത്തു തീർപ്പാക്കി.
സിനിമയുടെ ചിത്രീകരണം തീരുംവരെ താൻ സുനിതയുമായി സംസാരിച്ചിട്ടില്ലെന്നും ലാൽ ജോസ് ഒരു അഭിമുഖത്തിൽ വിശദീകരിക്കുന്നു. 1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി തിയേറ്ററിൽ വലിയ വിജയം നേടിയില്ല.
ബേബി ശ്യാമിലിയുടെ മികച്ച അഭിനയ പ്രകടനമായിരുന്നു ചിത്രത്തിന്റെ ഹൈലറ്റ്. സ്‌കൂൾ ബസ് ഡ്രൈവറായി വേഷമിട്ട ജയറാമും പ്രേക്ഷക പ്രീതി നേടിയെടുത്തു. രഞ്ജിത്ത് ആണ് പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ രചന നിർവഹിച്ചത്.
വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച് നടത്തിയ വിവാഹജീവിതം തകർന്ന സങ്കടത്തിലാണ് 31കാരിയായ പിഡു കൗര്‍ കൂട്ടുകാരിയായ സ്പീറ്റി സിംഗിനരികിലെത്തിയത്. തകർച്ചയിൽ നിന്നും കരകയറാൻ ഒരു ആശ്വാസം തേടിയാണ് കുറച്ച് ദിവസം കൂട്ടുകാരിക്കൊപ്പം താമസിക്കാനായെത്തിയത്. എന്നാൽ അതൊരു പുതിയ ജീവിതത്തിലേക്കുള്ള വഴിത്തിരിവായിരുന്നു. സന്തോഷത്തോടെ ഒരു കുടുംബമായി ജീവിക്കുന്ന ഈ ത്രപ്പിൾ പങ്കാളികളുടെ വാർത്ത അന്താരാഷ്ട്ര മാധ്യമമായ ഡെയ്ലി മെയിലാണ് റിപ്പോർട്ട് ചെയ്തതിരിക്കുന്നത്.
വ്യവസായികളായ സ്പീറ്റി, ഭർത്താവ് സണ്ണി അവരുടെ രണ്ട് മക്കൾ എന്നിവരടങ്ങിയ കുടുംബത്തിനൊപ്പം കുറച്ച് ദിവസം ചിലവഴിച്ച് മടങ്ങാമെന്ന് കരുതിയാണ് പിഡു എത്തിയത്. എന്നാൽ ക്രമേണ സ്പീറ്റിയും പിഡുവും തമ്മിൽ സ്വവർഗ്ഗ പ്രണയത്തിലായി. ബൈ സെക്ഷ്വൽ ആയിരുന്ന സ്പീറ്റിക്ക് പിഡുവിനോട് പ്രണയം തോന്നാന്‍ അധികം സമയം വേണ്ടി വന്നില്ല എന്നാണ് ഇവർ പറയുന്നത്. ഭാര്യയും സുഹൃത്തും പ്രണയത്തിലാണെന്നറിഞ്ഞിട്ടും സണ്ണിക്ക് അതൊരു വലിയ കാര്യമായി തോന്നിയില്ല. പതിയെ ഇയാളും പിഡുവിനോട് അടുത്ത്. മൂവരും തമ്മിൽ പിരിയാനാകാത്ത വിധം അടുത്തതോടെ ‘ത്രപ്പിൾ’ പങ്കാളികളായി ഒരുമിച്ച് ജീവിതം ആരംഭിക്കുകയായിരുന്നു.
ഇന്ത്യൻ വംശജരായ മൂന്ന് പേരും നിലവിൽ യുഎസിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്. ബാല്യകാല സുഹൃത്തുക്കളായ സണ്ണിയും സ്പീറ്റിയും 2003 ൽ ഇന്ത്യയിൽ വച്ചാണ് വിവാഹിതരായത്. തുടർന്ന് അമേരിക്കയിലേക്ക് ചേക്കേറി. ആറു വർഷത്തിന് ശേഷം ഇവർ കുടുംബ സുഹൃത്തായ പിഡു കൗറിന്‍റെ വിവാഹച്ചടങ്ങിനെത്തിയിരുന്നു. എന്നാൽ ഈ വിവാഹബന്ധം അധികം നീണ്ടു നിന്നിരുന്നില്ല. വിവാഹമോചനം തേടിയ പിഡുവിനെ ആ തകര്‍ച്ചയിൽ നിന്നും മറികടക്കാനും ഒരു മാറ്റത്തിനുമായി സ്പീറ്റി തന്നെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഉഭയ ലൈംഗികതയിൽ താത്പ്പര്യമുണ്ടായിരുന്ന സ്പീറ്റിയും പിഡുവും തമ്മിൽ മാനസികമായും ശാരീരികമായും പിരിയാനാകാത്ത വിധം അടുത്തു. ഭർത്താവിനും ഈ ബന്ധത്തിൽ പ്രശ്നങ്ങളൊന്നും ഇല്ലാതെ വന്നതോടെ ദമ്പതികൾ പിഡുവിനെ കൂടി തങ്ങളുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ പത്തുവർഷമായി മൂവരും ഒന്നിച്ചാണ് കഴിയുന്നത്. ഇതിനിടെ രണ്ട് പേർക്കും ഓരോ കുട്ടികളും ജനിച്ചു. അതേസമയം ഇന്ത്യൻ വംശജയരായ കടുത്ത യാഥാസ്ഥിതിക മനോഭാവമുള്ള ഇവരുടെ കുടുംബാംഗങ്ങൾക്ക് ഈ ബന്ധം അംഗീകരിക്കാനായില്ല. പല ബന്ധങ്ങളും ഇതോടെ നഷ്ടമായെന്നാണ് ഇവർ പറയുന്നത്.
എന്നാൽ തങ്ങൾ മൂന്ന് പേരും തമ്മിലുള്ള സ്നേഹത്തിനും ബന്ധത്തിനും ഇതുവരെ കോട്ടം ഒന്നും വന്നിട്ടില്ല. അസൂയ മൂലം പ്രശ്നങ്ങൾ ഉടലെടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്നും ഇവർ പറയുന്നു. സ്വകാര്യ നിമിഷങ്ങൾ പോലും മൂന്ന് പേരും ഒന്നിച്ചാണ് ചിലവഴിക്കുന്നത്. പരസ്പരം ഒരു രഹസ്യങ്ങൾ പോലും സൂക്ഷിക്കാറില്ല എന്നും സ്പീറ്റി പറയുന്നു. കുടുംബത്തിലേക്ക് മറ്റൊരു പങ്കാളി കൂടി എത്തിയതിൽ സണ്ണിയും സന്തോഷവാനാണ് ആശയങ്ങൾ പങ്കുവെക്കാനും ഫാന്‍റസികൾ നിറവേറ്റാനും ഒരാൾ കൂടി ഉള്ളതിന്‍റെ ആവേശത്തിലാണ് അദ്ദേഹമെന്നാണ് സ്പീറ്റിയുടെ വാക്കുകൾ.
വർഷങ്ങൾ പിന്നിട്ടിട്ടും ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ച് പലരും ചോദിക്കാറുണ്ട്. പരസ്പരം സ്നേഹിക്കുന്നതും ആ സ്നേഹം മക്കൾക്കും പങ്കു വച്ചു നൽകുന്നതും മാന്ത്രികമായ ഒരു അനുഭവം തന്നെയാണെന്നാണ് ഇതിന് മറുപടിയായി 36 കാരിയായ സ്പീറ്റി പറയുന്നത്.ഒരുമയോടെ മുന്നോട്ട് പോകുന്നതും ഓരോ ദിവസം പോകുന്തോറും കൂടുതൽ കൂടുതൽ സ്നേഹിക്കുന്നതും ഞങ്ങൾക്ക് ലഭിച്ച അനുഗ്രഹം തന്നെയാണെന്നും ഈ യുവതി കൂട്ടിച്ചേർത്തു.
ബിരിയാണിക്കു കാശ് ചോദിച്ചതിനു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേര് പറഞ്ഞു ഹോട്ടല്‍ ഉടമയെ ഭീഷണി, ബി.ജെ.പി നേതാക്കള്‍ ചെന്നൈയില്‍ അറസ്റ്റില്‍. ചെന്നൈ റോയപേട്ടയിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയാണ് സംഭവം. അമിത് ഷായുടെ സഹായി വിളിക്കുമെന്നും മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കി കൊല്ലുമെന്നുമായിരുന്നു ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറിയും പ്രസിഡന്റും ഭീഷണി മുഴക്കിയത്.
റോയപേട്ടയിലെ മുത്തയ്യ തെരുവിലെ ബിരിയാണി കടയില്‍ ഇന്നലെ രാത്രിയാണു സംഭവം. കട അടയ്ക്കുന്ന സമയത്തു മൂന്നുപേര്‍ എത്തി ബിരിയാണി ആവശ്യപ്പെട്ടു. ബിരിയാണി കിട്ടിയതോടെ പണം നല്‍കാതെ കടന്നു കളയാനായി ശ്രമം. ഉടമയും ജീവനക്കാരും ഇതു തടഞ്ഞു. ബി.ജെ.പി നേതാക്കളോടു ബിരിയാണിക്കു പണം ചോദിക്കാന്‍ മാത്രം വളര്‍ന്നോയെന്നായി ഭീഷണി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ സഹായി വിളിക്കുമെന്നു പറഞ്ഞു വിരട്ടാന്‍ നോക്കി. പിറകെ തങ്ങള്‍ വിചാരിച്ചാല്‍ മുത്തയ്യ തെരുവില്‍ മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കാന്‍ കഴിയുമെന്ന മുന്നറിയിപ്പും മൂവര്‍ സംഘം നല്‍കി.
ഇതോടെ ഉടമ പൊലീസില്‍ അറിയിച്ചു. ഐസ് ഹൗസ് സ്റ്റേഷനിലെ പട്രോളിങ് സംഘമെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. വധഭീഷണിമുഴക്കിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമാണ് കേസ്. മൂവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോൾ കർശ്ശനമായി പാലിക്കണമെന്നാണ് നിയമപാലകർക്കുള്ള നിർദേശം. എന്നാൽ തങ്ങളുടെ ഡ്യൂട്ടി കൃത്യമായി ചെയ്താലും പണി കിട്ടുന്ന കാലമാണ് കോവിഡ് കാലമെന്ന് എറണാകുളം സിറ്റിയിലെ ഈ വനിതാ പോലീസുകാരി പറയും. കാരണം കൃത്യമായി ഡ്യൂട്ടി ചെയ്തതിന് ‘പ്രതികാരനടപടിക്ക്’ വിധേയയാവുകയാണ് ഇന്നവർ.
പാറാവ് ഡ്യൂട്ടി ചെയ്യുന്നതിനിടെ സ്റ്റേഷനിലേക്ക് ആളുകളെ കടത്തിവിടുന്നതിൽ കർശ്ശനമായി തന്നെ നിർദേശങ്ങൾ പാലിക്കുകയായിരുന്നു ഈ പോലീസുകാരി. കോവിഡ് കാരണം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനിടെയാണ് ഒരു യുവതി സ്റ്റേഷനിലേക്ക് മാസ്‌ക്കും ധരിച്ച് കയറി പോകാൻ ശ്രമിച്ചത്. ആരേയും കൂസാതെ അധികാരഭാവത്തിൽ കയറാൻ ശ്രമിച്ചത് ശ്രദ്ധയിൽപ്പെട്ട പാറാവു ഡ്യൂട്ടിയിൽനിന്ന വനിതാ പോലീസുകാരി മുന്നും പിന്നും ആലോചിക്കാതെ അവർ യുവതിയെ തടഞ്ഞുനിർത്തി. പിന്നീട് ആരാണ് വന്നതെന്ന് മനസ്സിലായതോടെ അവർ പിന്മാറുകയും ചെയ്തു.
കൃതനിർവ്വഹണത്തിൽ വീഴ്ച വരുത്താത്തത് പക്ഷെ പാറാവ് ഡ്യൂട്ടിയിലായിരുന്ന വനിതാ പോലീസുകാരിക്ക് പുലിവാലായി. അഭിനന്ദനത്തിന് പകരം അകത്തു നിന്നും വന്നത് വിശദീകരണം നൽകാനുള്ള നോട്ടീസായിരുന്നു. രണ്ടു ദിവസത്തേക്ക് പോലീസുകാരിക്ക് ട്രാഫിക്കിലേക്കൊരു മാറ്റവും ലഭിച്ചു. കാരണം മറ്റൊന്നുമല്ല, അവർ തടഞ്ഞ ആ യുവതി മറ്റാരുമായിരുന്നില്ല; കൊച്ചി സിറ്റി പോലീസിൽ പുതുതായി ചുമതലയേറ്റ ഉന്നത ഉദ്യോഗസ്ഥയായ ഡിസിപി ഐശ്വര്യ ഡോങ്‌റെയായിരുന്നു അത്.
സ്‌റ്റേഷനിലേക്ക് വന്ന ഡിസിപി ഐശ്വര്യ ഔദ്യോഗിക വാഹനം സ്റ്റേഷൻ വളപ്പിലിട്ട ശേഷം എറണാകുളം നോർത്തിലെ വനിതാ പോലീസ് സ്റ്റേഷനിലേക്ക് സിവിൽ വേഷത്തിലെത്തുകയായിരുന്നു. എന്നാൽ ഒരാൾ സ്റ്റേഷനകത്തേക്ക് കയറിപ്പോകുന്നത് കണ്ടപ്പോൾ ഡ്യൂട്ടി ചെയ്തുപോയതാണ് പാറാവുനിന്ന പോലീസുകാരി. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ വിവരങ്ങൾ തിരക്കാതെ അകത്തേക്ക് കടത്തിവിട്ടാൽ സ്റ്റേഷൻ ചാർജുള്ള ഉദ്യോഗസ്ഥരുടെ ശിക്ഷയ്ക്കാകും ഇവർ ഇരയാകേണ്ടി വരിക.
ഏതായാലും സംഭവം കൈയ്യിൽ നിന്നും പോയി! തടഞ്ഞ വനിതാ സിപിഒയോട് ഡിസിപി ഐശ്വര്യ വിശദീകരണം തേടി. തിങ്കളാഴ്ച ഓഫീസിലെത്തി വിശദീകരണം നൽകിയെങ്കിലും തന്നെ തിരിച്ചറിയാൻ വൈകിയെന്ന കാരണത്തിന് രണ്ടു ദിവസത്തെ ട്രാഫിക് ഡ്യൂട്ടി ചെയ്യാൻ നിർദേശിച്ചു.
അതേസമയം, സംഭവം പോലീസുകാർക്കിടയിൽ മുറുമുറുപ്പിനും എതിർപ്പിനുമൊക്കെ വഴിതെളിച്ചിരിക്കുകയാണ്. അടുത്തിടെ ചാർജെടുത്ത ഉദ്യോഗസ്ഥയെ യൂണിഫോമിലല്ലാത്തതിനാൽ തിരിച്ചറിയാനുള്ള സാധ്യത കുറവാണ്. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ സ്റ്റേഷനകത്തേക്ക് കയറുന്നത് തടഞ്ഞതും ന്യായമാണ്. തടഞ്ഞില്ലായിരുന്നെങ്കിൽ ഡ്യൂട്ടി ചെയ്തില്ലെന്നായിരിക്കും പഴി കേൾക്കേണ്ടി വരികയെന്നും പോലീസുകാർ പറയുന്നു.