മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍, വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് ജഗതി മോളിവുഡില്‍ തിളങ്ങിയത്. അദ്ദേഹത്തിന്റെ ഹാസ്യവേഷങ്ങളെല്ലാം സിനിമാ പ്രേമികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. നിരവധി ചിത്രങ്ങളില്‍ പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ മൂഹൂര്‍ത്തങ്ങളുമായി ജഗതി ശ്രീകുമാര്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.
കരിയറിന്റെ തുടക്കത്തില്‍ ഹാസ്യവേഷങ്ങളില്‍ കൂടുതലായി അഭിനയിച്ച താരം പിന്നീട് എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കുന്ന നടനായും മാറിയിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ജഗതി ശ്രീകുമാറിന്റെ സിനിമകള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. അഭിനയത്തിനൊപ്പം സംവിധായകനായും മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ജഗതി ശ്രീകുമാര്‍.
1989ലാണ് ജഗതിയുടെ സംവിധാനത്തില്‍ അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു എന്ന ചിത്രം പുറത്തിറങ്ങിയത്. ജഗതി തന്നെ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സായ് കുമാറും മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഏട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു കല്യാണ ഉണ്ണികള്‍.
വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. അഭിനയത്തില്‍ തിളങ്ങിയെങ്കിലും സംവിധായകനായുളള രണ്ട് ചിത്രങ്ങളും ജഗതിയുടെതായി പരാജയപ്പെട്ടിരുന്നു. താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടവയായിരുന്നു എന്ന് അദ്ദേഹം മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. സംവിധാന മേഖലയില്‍ കൈവെച്ചപ്പോള്‍ വലിയ തിരിച്ചടിയാണ് തനിക്ക് സംഭവിച്ചതെന്നും അധികം അറിയാത്തതും തീരെ വിജയിക്കാന്‍ കഴിയാത്തതുമായ മേഖലയിലേക്ക് പിന്നീട് ശ്രദ്ധ കൊടുത്തിട്ടില്ലെന്നും ജഗതി പറഞ്ഞിരുന്നു.
കല്യാണ ഉണ്ണികള്‍ എന്ന സിനിമ സംവിധാനം ചെയ്തതോടെ തനിക്ക് പറ്റിയ പണിയല്ല സംവിധാനമെന്ന് ബോധ്യപ്പെട്ടെന്നും ജഗതി ശ്രീകുമാര്‍ മുന്‍പ് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിരുന്നു. കോമഡി വേഷങ്ങളിലായിരുന്നു ജഗതി ശ്രീകുമാര്‍ മലയാള സിനിമയില്‍ കൂടുതലായും അഭിനയിച്ചിരുന്നത്. നായകവേഷങ്ങളിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല.
മലയാളത്തില്‍ ആയിരത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് അദ്ദേഹം. 1974മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു ജഗതി ശ്രീകുമാര്‍. പ്രേംനസീര്‍ മുതല്‍ പുതിയ കാലത്തെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ വരെ അദ്ദേഹം അഭിനയിച്ചിരുന്നു. ചെറിയ ബഡ്ജറ്റ് സിനിമകളിലും വലിയ സിനിമകളിലും എല്ലാം ഒഴിവാക്കാന്‍ പറ്റാത്ത അഭിനേതാവായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ നീണ്ട തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ജഗതി ശ്രീകുമാര്‍ മാറിയത്.
സിനിമകളിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും നേടിയിരുന്നു ജഗതി. അഞ്ച് തവണയാണ് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ പിന്നണി ഗായകനായും തിരക്കഥാകൃത്തായും ജഗതി ശ്രീകുമാര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു.
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് പുതിയ റിപ്പോര്‍ട്ട്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കുന്നത്. പ്രസിഡന്റ് സുഖമായിരിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറയുന്നു.
ട്രംപിന് ഓക്സിജന്‍ സഹായം നല്‍കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് പരീക്ഷണ മരുന്നിന്റെ എട്ട് ഗ്രാമിന്റെ ഡോസ് നല്‍കിയിരുന്നു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകള്‍ ഫലിക്കുന്നുണ്ടെന്നും ട്രംപ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
— Donald J. Trump (@realDonaldTrump) October 3, 2020
സംഗീത നാടക അക്കാദമി വിവാദത്തില്‍ പ്രതികരണവുമായി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത. ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണത്തെ പാടെ തള്ളിയാണ് കെപിഎസി ലളിത രംഗത്ത് വന്നിരിക്കുന്നത്. രാമകൃഷ്ണന്റെ ആരോപണം അവാസ്തവവും ദുരുദ്ദേശപരവുമെന്ന് കെപിഎസി ലളിത പറയുന്നു.
സെക്രട്ടറിയോട് രാമകൃഷ്ണന് വേണ്ടി സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കെപിഎസി ലളിതയുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും താന്‍ ജാതീയവും ലിംഗപരവുമായ വിവേചനം നേരിട്ടെന്നാണ് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിച്ചത്. മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്ന് മോഹിനിയാട്ടത്തില്‍ പിഎച്ച്ഡിയുള്ള ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി ഉന്നയിച്ചു.
അക്കാദമി സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ജാതീയവും ലിംഗപരവുമായ വിവേചനമാണുണ്ടായതെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. തനിക്ക് അവസരം നല്‍കിയാല്‍ പല വിമര്‍ശനങ്ങളും നേരിടേണ്ടി വരുമെന്നും അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കലം ഇട്ടുടയ്ക്കുന്നതെന്തിനെന്ന് അക്കാദമി സെക്രട്ടറി കെ രാധാകൃഷ്ണന്‍ നായര്‍ ചോദിച്ചതായി കെപിഎസി ലളിത തന്നോട് പറഞ്ഞെന്നും രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.
കൊവിഡ് പശ്ചാത്തലത്തില്‍ കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഡാന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവം. ‘ആദ്യം സമീപിച്ചത് അക്കാദമിയുടെ ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതയെ ആയിരുന്നു. അവര്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമിയിലെത്തി. എന്നാല്‍ അപേക്ഷ സ്വീകരിക്കാന്‍ അക്കാദമിയിലുള്ളവര്‍ ആദ്യം തയ്യാറായില്ല. സ്ഥിരം ജോലിയുള്ളവര്‍ക്ക് അവസരമില്ലെന്നാണ് ആദ്യം പറഞ്ഞത്. ജോലി സ്ഥിരമല്ല, താല്‍ക്കാലികമാണെന്ന് അറിയിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമേ അവസരമുള്ളൂവെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു.’ രാമകൃഷ്ണന്‍ പറയുന്നു.
നിരാശയോടെ കെപിഎസി ലളിതയെ വിളിച്ചപ്പോള്‍ കെപിഎസി ലളിത അക്കാദമിയിലെത്തി. സെക്രട്ടറിയോട് സംസാരിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. രാമകൃഷ്ണന് അവസരം നല്‍കിയാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്ന് സെക്രട്ടറി പറഞ്ഞതായി കെപിഎസി ലളിത അറിയിച്ചു. തനിക്ക് അവസരം നല്‍കിയാല്‍ അക്കാദമിയുടെ ഇമേജ് തകര്‍ന്നു പോകുമെന്ന് സെക്രട്ടറി പറഞ്ഞത് അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെന്നും 35 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും സര്‍ക്കാരിന്റെ വേദി ഫ്യൂഡല്‍ തമ്പുരാന്‍മാര്‍ക്ക് അടക്കി വാഴാനുള്ളതല്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇതെല്ലാം പാടെ തള്ളുകയാണ് നടി കെപിഎസി ലളിത.
ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സംഗീതനാടക അക്കാദമിയെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍.
സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ എന്നും ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണെന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്‍മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ടെന്നും അങ്ങനെയാണങ്കില്‍ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷന്‍മാര്‍ കളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണന്‍ എന്നും നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ ആത്മഹത്യാശ്രമം നടത്തി എന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ഇന്നലെ വാര്‍ത്താ മാദ്ധ്യമങ്ങളിലൂടറിഞ്ഞത്. കുറച്ചു ദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹാനിയാട്ട കലോല്‍സവത്തില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതില്‍ രാമകൃഷ്ണന്‍ ഏറെ ദുഖിതനായിരുന്നു. മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണന്‍. നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികയ്കു നാല്‍പ്പതുവട്ടം പറയുന്ന അധികാരികള്‍, ഒരു ദളിത് കലാകാരനായ രാമകൃഷ്ണന്‍ സംഗീതനാടക അക്കാദമിയുടെ മുന്നില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ?
സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്. കീഴ് വഴക്കമാണങ്കില്‍ അത്തരം വിവേചനപൂര്‍ണ്ണമായ കീഴ് വഴക്കങ്ങള്‍ പലതും മാറ്റിയിട്ടില്ലേ.ഈ നാട്ടില്‍?പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരന്‍മാരുടെ കൈയ്യില്‍ നിന്നും അതു വീണ്ടെടുക്കാന്‍ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്‍മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ട്. അങ്ങനെയാണങ്കില്‍ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷന്‍മാര്‍ കളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ? ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്. ഇന്നു തന്നെ ബഹുമാന്യയായ കെപിഎസി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ.
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച കൂട്ടുകെട്ടാണ് മോഹന്‍ലാല്‍-ജോഷി ടീം. ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക സിനിമകളും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. മാസ് എന്റര്‍ടെയ്‌നറുകളും സീരിയസ് സിനിമകളും അടക്കം ഈ കൂട്ടുകെട്ടില്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു. 1990ലാണ് മോഹന്‍ലാല്‍ ജോഷി കൂട്ടുകെട്ടില്‍ നമ്പര്‍ 20 മദ്രാസ് മെയില്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍ ടോണി കുരിശ്ശിങ്കല്‍ എന്ന കഥാപാത്രമായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്.
മോഹന്‍ലാലിനൊപ്പം ജഗദീഷ്, മണിയന്‍പിളള രാജു, എംജി സോമന്‍, അശോകന്‍, ജയഭാരതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയും അതിഥി വേഷത്തില്‍ എത്തിയ സിനിമ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച സ്വീകാര്യതയാണ് നമ്പര്‍ 20 മദ്രാസ് മെയിലിന് ലഭിക്കാറുളളത്.
ഭൂരിഭാഗം രംഗങ്ങളും ട്രെയിനില്‍ വെച്ച് ചിത്രീകരിച്ച സിനിമ കൂടിയായിരുന്നു ഇത്. മോഹന്‍ലാലിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയ സിനിമയായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലാണ് ജോഷി ഈ ചിത്രം അണിയിച്ചൊരുക്കിയത്. ഔസേപ്പച്ചന്‍ ഒരുക്കിയ സിനിമയിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം നമ്പര്‍ 20 മദ്രാസ് മെയില്‍ സമയത്തെ ഒരു ലൊക്കേഷന്‍ അനുഭവം സംവിധായകന്‍ ജോഷി പങ്കുവെച്ചിരുന്നു. തന്റെ ജീവിതത്തില്‍ ഇത്രയും കഷ്ടപ്പെട്ട് മറ്റൊരു സിനിമ താന്‍ ഷൂട്ട് ചെയ്തിട്ടില്ലെന്ന് ജോഷി പറയുന്നു. ട്രെയിനില്‍ ഒരു ദിവസം സിനിമ ചിത്രീകരിക്കാന്‍ 25000രൂപയായിരുന്നു വാടക. അഞ്ച് ലക്ഷം രൂപയാണ് ട്രെയിനില്‍ ചിത്രീകരിക്കാന്‍ വേണ്ടി റെയില്‍വേസ്‌റ്റേഷനില്‍ കെട്ടിവെയ്‌ക്കേണ്ട തുക.
25 ലക്ഷം പൂപയുടെ ബജറ്റില്‍ സൂപ്പര്‍സ്റ്റാര്‍ സിനിമ പുറത്തിറങ്ങുന്ന കാലമായിരുന്നു. എന്നിട്ടും ഒറിജിനല്‍ ട്രെയിനില്‍ ചിത്രീകരിക്കാന്‍ നിര്‍മ്മാതാവ് തയ്യാറായെന്ന് ജോഷി പറയുന്നു. നമ്പര്‍ 20 മദ്രാസ് മെയിലിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവമായിരുന്നു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോഷി പങ്കുവെച്ചിരുന്നത്. ചാറ്റല്‍ മഴ പെയ്ത ദിവസമാണ് ക്ലൈമാക്‌സിലെ ഫൈറ്റ് സീന്‍ ചിത്രീകരിക്കുന്നത്.
ട്രെയിന്‍ കംപാര്‍ട്ട്‌മെന്റിലാണ് ഫൈറ്റ് നടക്കുന്നത്. ബാഷയാണ് സ്റ്റണ്ട് മാസ്റ്റര്‍. അദ്ദേഹത്തിന്റെ ടീമിലെ ഒരംഗത്തെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലില്‍ നിന്ന് മോഹന്‍ലാല്‍ ചവിട്ടി താഴെയിടുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. ഒന്നുരണ്ടുവട്ടം റിഹേഴ്‌സല്‍ നടന്നു. മോഹന്‍ലാല്‍ ചെറുതായി ചവിട്ടുമ്പോള്‍ കമ്പിയില്‍ പിടിച്ചു കുനിയണം. അതായിരുന്നു സീന്‍. ടേക്കില്‍ മോഹന്‍ലാലിന്റെ ചവിട്ടു കൊണ്ട് അയാള്‍ക്ക് വാതില്‍പ്പടിയില്‍ പിടികിട്ടിയില്ല.
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നയാള്‍ തെറിച്ചു വീണു. ട്രെയിന്‍ ഓടിക്കൊണ്ടിരിക്കുകയാണ്. എല്ലാവരും പരിഭ്രാന്തരായി. ‘ട്രെയിനിനടിയിലേക്ക് അയാള്‍ വീണിട്ടുണ്ടാകാം. എന്തും സംഭവിക്കാം’ ഷൂട്ടിങ് സ്ഥലത്തുണ്ടായിരുന്ന റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അയാളെ ജീവനോടെ തിരിച്ചു കിട്ടണേ എന്ന പ്രാര്‍ഥനയായിരുന്നു എല്ലാവര്‍ക്കും. മോഹന്‍ലാല്‍ എന്ന നടനിലെ മനുഷ്യത്വം മറ്റുള്ളവര്‍ തിരിച്ചറിഞ്ഞ സന്ദര്‍ഭം കൂടിയായിരുന്നു അത്.
ചങ്ങല വലിച്ച് നിര്‍ത്തി. അപ്പോഴേക്കും അപകടസ്ഥലത്തു നിന്ന് ഒന്നര കിലോമീറ്റര്‍ പിന്നിട്ടിരുന്നു ട്രെയിന്‍. മഴ നന്നായി കനത്തിരുന്നു. കൂരിരുട്ട്. ചെളി നിറഞ്ഞ വഴി. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. എന്നിട്ടും അപകട സ്ഥലത്തേക്ക് ആദ്യം ഓടിയെത്തിയത് മോഹന്‍ലാലാണ്. ട്രാക്കിനരികില്‍ ഒരു കുറ്റിക്കാട്ടില്‍ കിടന്നിരുന്ന അയാളെ വാരിയെടുത്ത് മോഹന്‍ലാല്‍ ആശുപത്രിയിലേക്ക് ഓടി.
ഭാഗ്യം കൊണ്ട് ജീവന്‍ തിരിച്ചുകിട്ടി. കയ്യും കാലും ഒടിഞ്ഞിരുന്നു. നട്ടെല്ലിനും പരിക്കേറ്റു. ഒരു മാസത്തെ ചികിത്സ വേണ്ടിവന്നു ആശുപത്രി വിടാന്‍. സാമ്പത്തികമായും മോഹന്‍ലാല്‍ സഹായിച്ചു. പക്ഷേ, വിധി അയാളെ പിന്തുടര്‍ന്നു. നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു തമിഴ് സിനിമയുടെ സെറ്റില്‍ വച്ച് ഇതുപോെല മറ്റൊരു അപകടത്തില്‍ പെട്ട് അയാള്‍ക്കു ജീവന്‍ നഷ്ടമായി. ബാഷ തന്നെയാണ് ഈ വിവരം എന്നെ അറിയിച്ചത്.” ജോഷി പറഞ്ഞു
ഇരുമ്പ് ഗ്രില്ലില്‍ തൂങ്ങിയാടിക്കളിക്കുന്നതിനിടെ ഭിത്തിയും ഗ്രില്ലും പൊളിഞ്ഞ് ദേഹത്തുവീണ് രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലത്ത് ആക്കല്‍ പെരപ്പയം മണിച്ചേമ്പിൽ വീട്ടില്‍ നൗഫല്‍, തൗബ ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമ ആണ് മരിച്ചത്.
വീട്ടിന് സമീപമുള്ള വാതിലിന്റെ ഗ്രില്ലില്‍ പിടിച്ച് ചവിട്ടിനിന്ന് ഹന്നയും സഹോദരന്‍ നെബിനും ഇവരുടെ ബന്ധുവായ തമീമും ഊഞ്ഞാലാടി കളിക്കുന്നതിനിടെ ഭിത്തി ഉള്‍പ്പെടെ പൊളിഞ്ഞ് ഹന്ന ഫാത്തിമയുടെ ദേഹത്ത് വീഴുകയായിരുന്നു.
വീട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് ഗ്രില്‍ ഇളക്കിമാറ്റി കുട്ടിയെ മീയ്യണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുടുംബശ്രീ 100 ദിവസം കൊണ്ട് 15690 പേർക്ക് തൊഴിൽ നൽകും. കുടുംബശ്രീയുടെ പ്രവർത്തനമികവിനെക്കുറിച്ച് അറിയാവുന്ന ആർക്കും ഇതൊരു അതിശയോക്തിയാണെന്നു തോന്നില്ല. കോവിഡ് കാലത്ത് കുടുംബശ്രീ വഴി രണ്ടായിരത്തോളം കോടി രൂപ പാവപ്പെട്ടവർക്ക് അധികവായ്പയായി ലഭ്യമാക്കുകയുണ്ടായി. അങ്ങനെ മൊത്തം ഏതാണ്ട് 10,000 കോടി രൂപ സാധാരണക്കാരുടെ വീടുകളിൽ എത്തിക്കുന്നു. അഞ്ചുലക്ഷം ലാപ്ടോപ്പുകൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിനുള്ള സ്കീം ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പമാണ് വ്യവസായ സേവന മേഖലകൾ കേന്ദ്രീകരിച്ച് വേതനാധിഷ്ഠിത തൊഴിലോ സ്വയം തൊഴിലോ ഉള്ള ഈ ബൃഹദ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.
സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിൽ വലിയ അനുഭവ സമ്പത്ത് കുടുംബശ്രീയ്ക്കുണ്ട്. അതുകൊണ്ട് ഇത്തരം സംരംഭങ്ങളെ ആശ്രയിച്ചുകൊണ്ടാണ് തൊഴിലവസര സൃഷ്ടിയ്ക്ക് പരിപാടി തയ്യാറാക്കിയിട്ടുള്ളത്. ഗ്രാമീണ മേഖലയിൽ 600 പേർക്കും നഗരമേഖലയിൽ 660 പേർക്കും തൊഴിൽ നൽകുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കും. കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ സംരംഭങ്ങളിൽ 700 പേർക്ക് തൊഴിൽ നൽകും. ബ്ലോക്ക് അടിസ്ഥാനത്തിൽ സംരംഭകരെ പരിശീലിപ്പിച്ച് സ്വയം തൊഴിൽ പ്രാപ്തരാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണോർഷിപ്പ് പ്രോഗ്രാം. ഈ സംരംഭങ്ങളിൽ 1000 പേർക്ക് തൊഴിൽ നൽകും. ഹരിത കർമ്മ സേനയുമായി സഹകരിച്ച് ആരംഭിക്കുന്ന ഹരിതസംരംഭങ്ങളിൽ 3000 പേർക്ക് തൊഴിൽ നൽകും. അങ്ങനെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിൽ മൊത്തം 5960 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
സമീപകാലത്ത് വൈദഗ്ധ്യവികസനത്തിന്റെ അടിസ്ഥാനത്തിൽ സേവന മേഖലയിൽ സ്വയം തൊഴിലോ വേതനാധിഷ്ഠിത തൊഴിലോ നൽകുന്നതിനുള്ള പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഫെസിലിറ്റി മാനേജ്മെന്റ് സെന്ററുകൾ വഴി 1046 പേർക്ക് തൊഴിൽ നൽകും. കൊച്ചി മെട്രോ ഇപ്പോൾ കുടുംബശ്രീ ഇത്തരത്തിൽ പരിപാലിക്കുന്നുണ്ട്. ഫിനിഷിംഗ് പരിശീലനത്തിനുശേഷം പ്രാദേശികമായി കടകളിലും കെയർ സ്ഥാപനങ്ങളിലും മറ്റുമായി 3195 പേർക്ക് തൊഴിൽ ലഭ്യമാക്കും. ഇതുപോലെതന്നെ കേന്ദ്രസർക്കാരിന്റെ സ്കീമായ ദീൻ ദയാൽ ഉപാധ്യായ വൈദഗ്ധ്യ വികസന പരിപാടിയുടെ നഗര ഉപജീവന മിഷന്റെയും കീഴിൽ 2000 പേർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. അങ്ങനെ ആകെ വൈദഗ്ധ്യപോഷണത്തിന്റെ അടിസ്ഥാനത്തിൽ 6241 പേർക്ക് തൊഴിൽ നൽകും.
ആദ്യഘട്ടത്തിൽ 500 ജനകീയ ഹോട്ടലുകൾ ആരംഭിച്ചു. ഇനിയുള്ള 3 മാസം കൊണ്ട് 500 ഹോട്ടലുകൾ കൂടി സ്ഥാപിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇവയിൽ കുറഞ്ഞത് 1500 പേർക്ക് തൊഴിൽ ലഭിക്കും. കുടുംബശ്രീ ഡിസ് ഇൻഫെക്ഷൻ ടീമുകളിൽ 300 പേർക്ക് തൊഴിൽ ലഭിക്കും.
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന നൂതനമായ വിപണന ശൃംഖല കയർ & ക്രാഫ്റ്റ് സ്റ്റോറുകളാണ്. പേരിനുള്ള ഇമ്പത്തിനുവേണ്ടിയാണ് കയർ & ക്രാഫ്റ്റ് എന്നു വിളിക്കുന്നത്. യഥാർത്ഥത്തിൽ ഇത് ഭക്ഷ്യ സ്റ്റോറുകളും കൂടിയാണ്. ഹോം ഷോപ്പിയുടെ പ്രാദേശിക ഉൽപാദന ശൃംഖലയും ഇതുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുക. കേരളത്തിൽ ഉണ്ടാക്കുന്ന കളിമൺ പാത്രങ്ങൾ, മുള, ഈറ, വള്ളി തുടങ്ങിയവകൊണ്ടുള്ള നാനാവിധ ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും. തകർച്ചയെ നേരിടുന്ന ഈ മേഖലകൾക്ക് കേരളത്തിൽ എല്ലായിടത്തും ഒരു വിപണനശാല തുറന്നുകിട്ടുകയാണ്. ഇതുവഴി ആയിരക്കണക്കിനു പേർക്കാണ് ഉപജീവനം ഉറപ്പാകുന്നത്. അവരുടെ എണ്ണമൊന്നും ഇവിടെ കണക്കെടുക്കുന്നില്ല. ഒരു സ്റ്റോറിൽ വീടുകളിൽ വിപണനം നടത്തുന്നവരടക്കം 5 പേരെങ്കിലും വേണം. അടുത്ത 100 ദിവസത്തിനുള്ളിൽ 300 കേന്ദ്രങ്ങൾ തുറക്കും. ഇവയിൽ 1500 പേർക്ക് തൊഴിൽ ലഭിക്കും.
വിപണന കിയോസ്കുകൾ, കേരള ചിക്കൻ സംരംഭങ്ങൾ, ചിക്കൻ ഔട്ട്ലെറ്റുകൾ തുടങ്ങിയവയിൽ 189 പേർക്ക് തൊഴിൽ ലഭിക്കും. അങ്ങനെ വിപണനവുമായി ബന്ധപ്പെട്ട് മൊത്തം 3489 പേർക്കാണ് തൊഴിൽ ലഭിക്കുന്നത്. അങ്ങനെ മൊത്തം സൂക്ഷ്മസംരംഭങ്ങൾ (5960) വൈദഗ്ധ്യ പരിശീലനാടിസ്ഥാനത്തിലുള്ള തൊഴിലുകൾ (6241) അടക്കം മൊത്തം 15690 പേർക്ക് കുടുംബശ്രീ തൊഴിൽ നൽകും.
കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ എസ്.ഐ അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ ബാബു മാത്യുവാണ് അറസ്റ്റിലായത്. അന്വേഷണ വിധേയമായി ബാബു മാത്യുവിനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
37 കാരിയായ യുവതി കൊച്ചി ഡി.സി.പി പൂങ്കുഴലിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരുമാസം മുമ്പാണ് സംഭവത്തില്‍ മുളന്തുരുത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബാബു മാത്യു മുളന്തുരുത്തി സ്‌റ്റേഷനിലെ അഡീഷ്ണല്‍ എസ്‌ഐ ആയിക്കുമ്പോള്‍ മുതല്‍ ഒരു വര്‍ഷത്തിലേറേയായി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ബാബു മാത്യു മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും നടന്നിരുന്നില്ല. ഈ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ഒരു വാഹന പരിശോധനയ്ക്കിടെയാണ് എസ്.ഐ യുവതിയുമായി സൗഹൃദം സ്ഥാപിച്ചത്. പരിശോധനയ്ക്കിടെ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവതി സ്‌റ്റേഷനിലെത്തി പണം അടയ്ക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് സ്റ്റേഷനിലെത്തിയപ്പോള്‍ യുവതിയുമായി അടുത്ത സൗഹൃദം സ്ഥാപിച്ച എസ്.ഐ പിന്നീട് ഇതിന്റെ പേരില്‍ യുവതിയുടെ വീട്ടില്‍ ചെന്നു തുടങ്ങി. ഒരു ദിവസം മുറിയില്‍ വസ്ത്രം മാറുമ്പോള്‍ അനുവാദമില്ലാതെ കടന്നുകയറി സ്വകാര്യ ഭാഗത്ത് പിടിക്കുകയും ലൈംഗീകമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഈ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി കഴിഞ്ഞ ഒരുവര്‍ഷമായി പീഡനം തുടരുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
പത്തനംതിട്ട∙ കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബർ സാമുവൽ കൂടലിനെതിരെ വനിത കമ്മിഷന്‍ കേസെടുത്തു. സാമുവലിനെതിരെ 139 പരാതികളാണ് വനിത കമ്മീഷന് ലഭിച്ചത്. സ്ത്രീകളുടെ പരസ്യ പ്രതിഷേധം നേരിടേണ്ടി വന്ന യൂട്യൂബർ വിജയ് പി. നായർക്കെതിരെ ഉയർന്ന സമാന ആരോപണമാണ് സാമുവൽ കൂടലിനെതിരെയും ഉയർന്നിരിക്കുന്നത്.
പത്തനംതിട്ട കലത്തൂർ സ്വദേശിയായ സാമുവൽ യൂട്യൂബ് ചാനലിലൂടെയും ഫെയ്സ്ബുക്കിലൂടെയും വൈദികരെയും കന്യാസ്ത്രീകളെയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി. ആദ്യം നൽകിയ പരാതി വനിത കമ്മീഷൻ ഗൗരവമായി എടുക്കാതെ വന്നതോടെ പരാതികൾ കൂട്ടത്തോടെയെത്തി. വിവിധ ജില്ലകളിൽ നിന്നായി 139 പരാതികളാണ് ലഭിച്ചത്. ഇതോടെ കേസെടുത്തു.
സൈബർ നിയമത്തിന്റെ പരിധിയിൽ വരുമോയെന്നറിയാൻ നിയമോപദേശം തേടിയിരിക്കുകയാണ് വനിത കമ്മീഷൻ. വിജയ് പി.നായർക്കെതിരെ ഉണ്ടായ അതേ നടപടി ഈ കേസിലും വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
ജോർജ് ശാമുവേൽ
ചെറുപ്പം മുതലേ അവന്റെ പ്രണയം ഏകാന്തതകളോടായിരുന്നു. ഇരുട്ട് മുറിയും ഒറ്റപ്പെടലും അവന്റെ പ്രണയിനിയുടെ വശ്യ സൗന്ദര്യത്തിനു കാമ രൂപം നൽകി സദാ അലങ്കരിച്ചു. നിശബ്ദചുവരുകൾക്കുള്ളിൽ പ്രധിധ്വനിക്കുന്ന ശ്വാസത്തിന്റെ നേരിയ മുഴക്കങ്ങളും വിയർപ്പിന്റെ ഗന്ധങ്ങളും അവനിൽ ഏകാന്തതയുടെ ചുരുളുകൾ വർധിപ്പിച്ചു. കഴുകിയിട്ട് മാസങ്ങളായ പുതപ്പിനുള്ളിൽ മുഷിഞ്ഞു നാറിയ തലയിണയെ വാരിപ്പുണർന്ന് അവന്റെ പഴയ കാലത്തിലേക്ക് അവൻ കുതിച്ചു പാഞ്ഞു. യാത്രയിൽ ആരോ പിന്തുടരുന്നെങ്കിലും അവനതു മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഒരു പക്ഷേ കാലത്തിന്റെ ദൂതൻ ആയിരിക്കാം.
ആ കുടുംബത്തിൽ ആദ്യമായായിരുന്നു അങ്ങനെ ഒരു സംഭവം. ഒരു കുട്ടി ജനിക്കുമ്പോൾ തന്നെ അമ്മ മരിക്കുക. ഒരു നടുക്കത്തോടെയും വെറുപ്പോടെയും അച്ഛന്റെ കൈകൾ നീട്ടി സ്വീകരിക്കുന്ന അവന്റെ മുഖത്തെ പുഞ്ചിരി ആ കാലത്തു മാത്രം കാണാൻ കഴിഞ്ഞിരുന്ന ഒന്നായി പിന്നീട് മാറി. ‘അമ്മയുടെ തലയെടുത്താ നശൂലം പുറത്തു വന്നെ, നീ സൂക്ഷിച്ചോ ഇവനൊരിക്കൽ നിന്റെയും കാലനാകും’!
അച്ഛന്റെ വാക്കുകൾ അയാളിൽ വലിയ ഒരു വിള്ളൽ വീഴ്ത്തി. വെറുപ്പും ഭയവും ആ കുഞ്ഞിലേക്കുള്ള ദൂരം വർധിപ്പിച്ചു. അതിൽ പിന്നെ അയാൾ ആ കുഞ്ഞിനെ ഒന്ന് എടുക്കുക പോലും ഉണ്ടായിട്ടില്ല. പ്രായം ചെന്ന അച്ഛനും ആയാളും കുഞ്ഞും തനിച്ച് ആ വലിയ വീട്ടിൽ കഴിയുന്നത് അയാളെ അസ്വസ്ഥനാക്കി. ഡൽഹിയിൽ വലിയ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അധികാര പദവിയിൽ മാത്യൂസ് ഹോക്ക് എന്നറിയപ്പെടുന്ന അയാൾ താമസിക്കാതെ ഡൽഹിക്ക് പോകാൻ തീരുമാനിച്ചു.
‘നീ പോയാൽ ഈ കൊച്ചിനെ ഞാൻ എന്ത് ചെയ്യും?’
അച്ഛന്റെ ചോദ്യത്തിന് മറുപടി നൽകാൻ അയാളുടെ അറിവുകൾക്കോ കഴിവിനോ സാധിച്ചില്ല.
‘കൊല്ലാൻ പറ്റില്ലല്ലോ, ഞാൻ നോക്കിക്കൊള്ളാം’
അൽപ്പം ഗൗരവത്തോടെയും പുച്ഛത്തോടെയും അച്ഛൻ പിറുപിറുത്തു. മാത്യൂസ് പോയി ഒരു മാസത്തിനു ശേഷം അച്ഛന് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ അടുത്ത് ഉണ്ടായിരുന്ന ഒരു പരിചയക്കാരനെ അച്ഛനെയും കുഞ്ഞിനേയും നോക്കുന്നതിനായി മാത്യൂസ് ഫോണിലൂടെ ഏർപ്പെടുത്തി.
ജീവിതത്തിന്റെ അടുത്ത താളുകൾ മറിയുമ്പോൾ കാലം വല്ലാതെ മുന്നോട്ട് പോയിരുന്നു. അവന് മൂന്നാം തരത്തിൽ പുതിയ സ്കൂളിൽ ചേരേണ്ടി വന്നു. കൂടെ പഠിച്ച കുട്ടിയുടെ കവിളിലൂടെ അവൻ പെൻസിൽ കുത്തിയിറക്കി. പുതിയ സ്കൂളിൽ കൊണ്ട് ചേർത്തത് വേലായുധൻ ആണ്. കഴിഞ്ഞ എട്ട് വർഷമായി അലനെ നോക്കുന്നതും വളർത്തിയതുമെല്ലാം അയാളാണ്. അയാളുടെ പ്രകടമായ സ്വഭാവമാണ് അവൻ മറ്റുള്ളവരോടും കാണിക്കുന്നത്. ഈ സംഭവം കൊണ്ട് തന്നെ അയാൾ പഴയതിലും ക്രൂരനായി തീർന്നിരുന്നു. അലന്റെ അപ്പച്ചൻ അപ്പോഴേക്കും കിടപ്പിലായി കഴിഞ്ഞിരുന്നു. ‘അടങ്ങി ഒതുങ്ങി പറയുന്നത് കേട്ട് ജീവിച്ചുകൊള്ളണം, ഇല്ലെങ്കിൽ കൊന്നു കുഴിച്ചു മൂടും ഞാൻ. സ്കൂളിൽ പോയി തോന്ന്യവാസം കാണിച്ചിട്ട് വന്നാൽ വെട്ടിയരിഞ്ഞു പട്ടിക്ക് തിന്നാൻ കൊടുക്കും… കേട്ടോടാ!’ പുതിയ സ്കൂളിൽ ചേർത്തത്തിന്റെ അന്ന് അയാളുടെ അലറൽ ഒരു ഇടി നാദം പോലെ അവന്റെ മനസ്സിൽ തറച്ചുനിന്നു. അയാൾക്ക് എല്ലാ മാസവും ഡൽഹിയിൽ നിന്നും വരുന്ന കാശിനോടായിരുന്നു ഭ്രമം. അധികം താമസിക്കാതെ അവൻ അനുഭവിക്കുന്നതെല്ലാം അവന്റെ സുഹൃത്തുക്കളിൽ പരീക്ഷിച്ചു തുടങ്ങി. സ്കൂളിൽ നിന്നുള്ള ഫോൺ വിളികൾ മടുത്തപ്പോൾ അയാൾ അവന്റെ പഠിപ്പങ്ങു നിർത്തി. അച്ഛന്റെ അറിവിൽ അവൻ എന്നും സ്കൂളിൽ പോകുന്നുണ്ടായിരുന്നു.
അവനെ പുറത്തെങ്ങും വിടാതെ അയാൾ വീട്ടിനുള്ളിൽ അടച്ചു. ‘ഞാൻ കളിക്കാൻ പൊക്കോട്ടെ?’
‘അകത്തിരുന്നു കളിച്ചാൽ മതി’
‘എന്നെ വിട്ടില്ലേൽ ഞാൻ പറഞ്ഞു കൊടുക്കും’
‘ആരോട്?’
‘മീര ടീച്ചറോട് പറയും, ടീച്ചറ് നല്ല അടി തരും’
‘നീ പോയി പറഞ്ഞു കൊടുക്ക്’ ദേഷ്യത്തോടെ അയാൾ ടി വി യുടെ ശബ്ദം കൂട്ടി. ഒരു പക്ഷേ അവന്റെ അച്ഛനെ അവൻ മറന്നു തന്നെ കാണും. പോയതിൽ പിന്നെ ഇത്രനാൾക്കിടയിൽ ഒന്ന് മിണ്ടിയിട്ട് പോലുമില്ലല്ലോ. അവന്റെ മുറിക്കുള്ളിൽ കളിപ്പാട്ടങ്ങൾ പോലും കൂട്ടില്ലാതെ അവൻ കളിച്ചു നടന്നു. ഇടയ്ക്ക് അയാൾ അപ്പച്ചനോടും കയർക്കുന്നതു അവന് കേൾക്കാമായിരുന്നു. ഒരു രാത്രിയിൽ പുറത്തു ശക്തമായ മഴയിൽ ഇരുട്ട് അവന്റെ കരച്ചിൽ കേട്ടു. വേദന കൊണ്ട് അവൻ അലമുറയിട്ട് കരഞ്ഞു. വേലായുധൻ വിയർപ്പു തുള്ളികൾ വിരൽ കൊണ്ട് തെറിപ്പിച്ചു അലന്റെ മുറിയിൽ നിന്നും പുറത്തു വന്നു വിശ്രമിച്ചു. അതിനു ശേഷം എത്രയോ തവണ അവൻ ഇരയാകേണ്ടി വന്നു. പല രാത്രികൾ മുറിവുകളിൽ നിന്നുയരുന്ന വേദനയിൽ അവന്റെ കരച്ചിൽ ഇരുട്ട് മാത്രം കേട്ടു. പുറം ലോകവുമായി ബന്ധമില്ലാത്തവന്റെ വേദന വേറെ ആരു കേൾക്കാനാണ്.
പിന്നീട് അവൻ മുറിക്കുള്ളിൽ അവന്റെ ജീവിതത്തെ അടച്ചു പൂട്ടി.
‘ടാ കതകു തുറക്ക്, ചോറ് ദേണ്ട്.. വേണേൽ എടുത്ത് കഴിക്ക് ‘
അയാൾ അത് വാതിലിന്റെ അരികിൽ വച്ചു പോയി. വേലായുധൻ പുറത്തു പോകുന്ന സമയം അവൻ അത് കഴിച്ചു. അയാൾ പുറത്തു പോകാത്തപ്പോൾ അവന്റ വയറു വാ വിട്ടു കരയുമായിരുന്നു.
‘ആ ചെറുക്കനെ കാണാനേ ഇല്ലല്ലോ? അവന്റെ അപ്പൻ അവനെയും ഡൽഹിക്ക് കൊണ്ട് പോയോ?’
വേലായുധന്റെ സ്വഭാവം കാരണം ഒരിക്കൽ പോലും തിരിഞ്ഞു നോക്കാത്ത അയൽക്കാരൻ ഒരിക്കൽ അയാളോട് ചോദിച്ചു.
‘ഏയ് ഇല്ല അവൻ ഇവിടെയുണ്ട്, അവനു പുറത്തിറങ്ങുന്നതൊന്നും ഇഷ്ടമില്ല.’
‘അപ്പോൾ അവൻ സ്കൂളിലൊന്നും ഇത്ര നാളായിട്ടും പോയിട്ടില്ലേ?’
‘അതല്ലെടോ തന്നോട് പറഞ്ഞത് അവനു ഇഷ്ടമല്ലെന്ന്’
വേലായുധന്റെ മുഖം കറക്കുന്നതു അയാൾക്ക് ഭയമായിരുന്നു.
ഒരു ദിവസം അലൻ പഠനം നിർത്തിയതും അലന്റെ സ്വഭാവം ശരിയല്ലെന്നും എല്ലാം അയാൾ മാത്യൂസിനോട് സൂചിപ്പിച്ചു.
‘ഞാൻ എന്നാൽ അധികം താമസിക്കാതെ അങ്ങോട്ട് വരാം വേലായുധാ..’
‘അയ്യോ സാറ് വരാൻ വേണ്ടി പറഞ്ഞതൊന്നുമല്ല’
‘അതല്ലടോ, അന്ന് പോയതിൽ പിന്നെ ഞാൻ അങ്ങോട്ട് വന്നിട്ടില്ലല്ലോ. അവനെ ഭയന്ന് ഞാൻ ഓടി.. എല്ലാം നേടി.. എന്നിട്ടിപ്പോ എന്താ സമാധാനം ഇല്ലല്ലോ! എല്ലാം നിർത്തി നാട്ടിൽ വന്നു അവന്റെയൊപ്പം സമാധാനത്തോടെ ജീവിക്കണം.’
‘സാറ് വരുമ്പോൾ നേരത്തെ അറിയിക്കില്ലേ’
അപ്പോഴേക്കും കാൾ കട്ടായിരുന്നു. അയാളുടെ മനസ്സിൽ ഭീതി പടർന്നു.
‘ആ ചെക്കൻ എന്തേലും വിളിച്ചു പറയുമോ! ഇത്ര നാളും അയാളെ പറ്റിച്ചു ഞാൻ സമ്പാദിച്ചതൊക്കെ…’
ഭീതിയുടെ തിരിച്ചറിവിൽ അയാൾ വിറങ്ങലിക്കുന്നുണ്ടായിരുന്നു.
പിറ്റെന്നാൾ അപ്പച്ചൻ മരിച്ചു. വിവരം അറിഞ്ഞപ്പോൾ അന്നത്തെ ഫ്ലൈറ്റിനു തന്നെ മാത്യൂസ് നാട്ടിൽ എത്തി.
‘അലൻ, വാതിൽ തുറക്ക് ഇത് പപ്പയാ. എടാ തുറക്കാൻ’
‘നിർബന്ധിക്കണ്ട സാറെ അവൻ തുറക്കില്ല’
‘താൻ മിണ്ടാതിരിക്കെടോ’
സഹികെട്ട അയാൾ വാതിൽ തല്ലിപ്പൊളിച്ചു. തന്റെ കണ്ണുകൾക്ക് വിശ്വസിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ആ കാഴ്ച. ദുർഗന്ധം കൊണ്ട് അയാൾക്ക് മനം മറിഞ്ഞു. ഇരുട്ട് നിറഞ്ഞ മുറികളിൽ തന്റെ ബീജത്തിന്റെ വളർച്ചയെ അയാൾ അന്വേഷിച്ചു. മുഷിഞ്ഞു നാറിയ പുതപ്പിനുള്ളിൽ തലയിണയോടു ചേർന്ന് ചേതനയറ്റ ശരീരവുമായി അവൻ കിടന്നുറങ്ങുന്നു. അന്ന് ഉച്ചയ്ക്ക് കൊടുത്ത ഭക്ഷണവും വാതിലിനരികിൽ തണുത്തു വിറങ്ങലിച്ചിരുന്നു.
തിരച്ചറിവുണ്ടായതിനു ശേഷം ആദ്യമായി അവൻ അവന്റെ അച്ചനെയും മറ്റൊരാളുടെ കണ്ണുനീരും കാലത്തിന്റെ ദൂതനൊപ്പം വിദൂരതയിൽ നിന്ന് കണ്ടു. അയാൾക്കൊപ്പം അവൻ യാത്ര തുടർന്നു ഒരു പുഞ്ചിരിയോടെ
ജോർജ് ശാമുവേൽ
ചക്കുളത്തു തടത്തിൽ ശാമുവേൽ ജോർജിന്റെയും ലൗലി ശാമുവേലിന്റെയും മൂത്ത മകൻ. കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ നിന്നും മലയാളം ബിരുദ പഠനത്തിന് ശേഷം ഇപ്പോൾ കോട്ടയം പ്രെസ്സ് ക്ലബ്ബിൽ എം. എ. ജേർണലിസം വിദ്യാർത്ഥി. പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് സ്വദേശം.
സ്വന്തം ലേഖകൻ
വാഷിംഗ്‌ടൺ : ഒരു ഡിജിറ്റൽ ഡോളറിന് രൂപം നൽകാൻ സജീവമായി പ്രവർത്തിക്കുന്നതായി യുഎസ് ഫെഡറൽ റിസർവ്. ഫെഡറൽ റിസേർവ് ബോർഡ് ഓഫ് ഗവർണേഴ്സും മറ്റു പല ഫെഡറൽ റിസേർവ് ബാങ്കുകളും ഒരു ഡിജിറ്റൽ ഡോളർ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയിൽ ഇടപാട് നടത്തുന്നതിന് ഓരോ അമേരിക്കക്കാരനും ഫെഡിൽ (Fed) ഒരു അക്കൗണ്ട് ഉണ്ടായിരിക്കാമെന്ന് നിയമനിർമ്മാണം നിർദ്ദേശിച്ചിട്ടുണ്ട്. ചിക്കാഗോ പേയ്‌മെന്റ് സിമ്പോസിയത്തിന്റെ ഇരുപതാം വാർഷിക സമ്മേളനത്തിൽ സംസാരിച്ച ഫെഡറൽ റിസർവ് ബാങ്ക് ക്ലീവ്‌ലാൻഡിന്റെ പ്രസിഡന്റ് ലോറെറ്റ ജെ. മെസ്റ്റർ, രാജ്യത്തെ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയോട് (സിബിഡിസി) അനുബന്ധിച്ച് നടക്കുന്ന ഫെഡിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. അടിയന്തിര പേയ്‌മെന്റുകൾക്കായി ഉപയോഗിക്കാവുന്ന ഡിജിറ്റൽ ഡോളർ മുന്നോട്ട് കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് അവർ അറിയിച്ചു. വാണിജ്യ ബാങ്കുകളുടെ പങ്കാളിത്തമില്ലാതെ ഡിജിറ്റൽ ഡോളറിന്റെ ചില രൂപകൽപ്പനകൾ ഉപയോക്താക്കളുടെ വാലറ്റുകളിലേക്ക് സിബിഡിസി നേരിട്ട് നൽകാൻ സെൻട്രൽ ബാങ്കിനെ അനുവദിക്കുന്നുവെന്ന് മെസ്റ്റർ വിശദീകരിച്ചു.
സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളെക്കുറിച്ച് ഫെഡറൽ റിസർവ് കുറച്ചുകാലമായി ഗവേഷണം നടത്തിവരികയാണ്. ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയുടെ ഉപയോഗം കണ്ടെത്താൻ വിവിധ ഫെഡറൽ റിസർവ് ബാങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഫെഡറൽ റിസർവ് ബോർഡ് ഓഫ് ഗവർണേഴ്സിന്റെ ഉടമസ്ഥതയിലുള്ള ടെക്നോളജി ലാബ് ആണ് ടെക്ലാബ്. ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകൾ അവിടെയാണ് പരീക്ഷിച്ചുവരുന്നത്.
വ്യക്തിഗത ഫെഡറൽ റിസർവ് ബാങ്കുകളെ സംബന്ധിച്ചിടത്തോളം, ഡിജിറ്റൽ ഡോളറിന് ഉപയോഗിക്കാൻ കഴിയുന്ന നിലവിലുള്ളതും പുതിയതുമായ സാങ്കേതികവിദ്യകൾ പരീക്ഷിക്കാൻ ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ബോസ്റ്റൺ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി (എംഐടി) സഹകരിക്കുന്നുണ്ടെന്ന് മെസ്റ്റർ ചൂണ്ടിക്കാട്ടി. ഓഗസ്റ്റിലാണ് ഈ മൾട്ടി-ഇയർ സംരംഭം ആരംഭിച്ചത്.
എന്താണ് ബ്ലോക്ക് ചെയിൻ ? , ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) , എതീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം ?, വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം ? , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 07394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .