ന്യൂഡല്‍ഹി∙ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ദക്ഷിണാഫ്രിക്കന്‍, ബ്രസീലിയന്‍ വകഭേദങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ത്യ പുതിയ യാത്രാ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. യുകെ, യൂറോപ്പ്, മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രികര്‍ക്കാണു പുതിയ മാര്‍ഗനിര്‍ദേശം ബാധകമാകുക. വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം നാലു പേരിലും ബ്രസീലിയന്‍ വകഭേദം ഒരാളിലുമാണ് കണ്ടെത്തിയത്.
പുറപ്പെടുന്നതിനു 72 മണിക്കൂർ മുൻപ് ആർടി പിസിആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്നു സ്ഥിരീകരിക്കണം. കുടുംബത്തിലെ മരണം കാരണം യാത്ര ചെയ്യുന്നവരെ മാത്രമാണ് ഇതിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്. യുകെ, യൂറോപ്പ്, മധ്യപൂർവേഷ്യൻ രാജ്യങ്ങള്‍ എന്നിവിടങ്ങൾ വഴി യാത്ര ചെയ്യുന്നവർ എത്തുമ്പോൾ സ്വന്തം ചെലവിൽ ആർടി പിസിആർ പരിശോധന നിർബന്ധമായും നടത്തണമെന്നും നിർദേശമുണ്ട്. നേരിട്ട് വിമാന സർവീസ് ഇല്ലാത്ത ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാരും ഇതേ നിർദേശം പാലിക്കണം.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത മുന്‍ പി. ആര്‍. ഒ യും, മാര്‍ സ്ലീവാ മെഡിസിറ്റി, പാലായുടെ ഡയറക്ടറുമായ ഫാ. ബിജു കുന്നയ്ക്കാട്ട് ആലപിച്ച ‘വിശ്വം മുഴുവന്‍ സക്രാരിതന്നില്‍.. നിത്യം വാഴും ദിവ്യകാരുണ്യമേ… എന്നു തുടങ്ങുന്ന ഗാനം അമ്മ മറിയം യൂ ട്യൂബ് ചാനലില്‍ റിലീസായി. സീറോ മലബാര്‍ സഭയിലെ രൂപതകളില്‍ നിന്നായി ഇരുപത്തിയഞ്ചോളം വൈദീകര്‍ ചേര്‍ന്നൊരുക്കിയ ചരിത്ര സഭ എന്ന ഭക്തിഗാന ആല്‍ബത്തിലാണ് ഫാ. കുന്നയ്ക്കാട്ട് ഈ ഗാനം ആലപിച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ ജോര്‍ജ്ജ് OJയുടെ രചനയ്ക്ക് KG പീറ്ററാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.
പരി . കുര്‍ബാന സ്വീകരണ സമയത്തും പരി. കുര്‍ബാനയുടെ ആരാധനാസമയത്തും പാടി പ്രാര്‍ത്ഥിക്കാനുതകുന്ന രീതിയിലുള്ള വരികളും ഈണവുമാണ് മനോഹരമായ ഈ ഗാനത്തിലുള്ളത്. നമ്മുടെ ദേവാലയങ്ങളിലെ ശുശ്രൂഷകളിലും മറ്റവസരങ്ങളിലുമൊക്കെ പാടി പ്രാര്‍ത്ഥിക്കുന്ന ഗാനങ്ങളോടൊപ്പം ഈ ഗാനവും കൂടി ചേര്‍ക്കുവാന്‍ ഫാ ബിജു കുന്നയ്ക്കാട്ട് അഭ്യര്‍ത്ഥിച്ചു.
വിശ്വം മുഴുവന്‍ സക്രാരിതന്നില്‍..
നിത്യം വാഴും ദിവ്യകാരുണ്യമേ…
എന്ന ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.
ഗർഭിണിയായ ഭാര്യയുമായി മലമുകളിൽ സെൽഫി. അടുത്ത നിമിഷം ഭാര്യയെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ടർക്കിയിലെ മുഗ്ഡലയിൽ ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത് 2018–ലാണെങ്കിലും ദൃശ്യം സഹിതം ഞെട്ടിക്കുന്ന സത്യം പുറത്തുവരുന്നത് ഇപ്പോള്‍. 40–കാരനായ ഹകൻ അയ്സലാണ് 32–കാരിയായ ഭാര്യ സെമ്ര അയ്സലിനെ നിഷ്ക്കരുണം കൊലപ്പെടുത്തിയത്. ഭാര്യയുമൊത്ത് അയ്സൽ എടുത്ത സെൽഫി ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ഡെയ്‍ലി മെയിലാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഭാര്യയുടെ പേരിലെടുത്തിരിക്കുന്ന ഇൻഷുറൻസ് തുക സ്വന്തമാക്കാൻ വേണ്ടിയാണഅ അയ്സൽ ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പ്രൊസിക്യൂട്ടർമാർ വാദിച്ചത്. 1000 അടി മുകളിൽ നിന്നാണ് 7 മാസം ഗർഭിണിയായിരുന്ന സെമ്രയെ ഭർത്താവ് തള്ളിയിട്ടത്. സംഭവസ്ഥതത്ത് വെച്ച് തന്നെ സെമ്രയും ഗർഭസ്ഥശിശുവും മരിച്ചു. കരുതിക്കൂട്ടി, കൃത്യമായി ആവിഷ്ക്കരിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പ്രൊസിക്യൂട്ടർമാർ വാദിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ ഇൻഷുറൻസാണ് ഭാര്യ അപകടത്തിൽപ്പെട്ട് മരിക്കുകയാണെങ്കിൽ ഭർത്താവിന് ലഭിക്കുക. പണത്തിനോടുള്ള അതിമോഹം അയ്സലിനെ കൊടുംകുറ്റവാളിയാക്കുകയിയിരുന്നു.
ആളില്ലാത്ത മലമുകളിലേക്ക് ഭാര്യയെ കൊണ്ടുപോയി സന്തോഷത്തോടെ സെൽഫി എടുത്തു. അടുത്ത നിമിഷം തള്ളിയിട്ടു. മരണശേഷം നേരെ പോയത് ഇൻഷുറൻസ് കമ്പനിയിലേക്ക്. എന്നാൽ അന്വേഷണം നടക്കുന്നതിനാൽ ഇൻഷുറൻസിനായുള്ള അപേക്ഷ നിരസിച്ചു. ഫെതിയെ ഹൈ ക്രിമിനൽ കോടതി അയ്സലിനെ കസ്റ്റഡിയിൽ എടുക്കാൻ ഉത്തരവിട്ടു. എന്നാൽ തനിക്ക് മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ അയ്സൽ നിഷേധിച്ചു. ‘ഫോട്ടോ എടുത്ത ശേഷം ഭാര്യ ഫോൺ ബാഗിലേക്ക് ഇട്ടു. പിന്നീട് വീണ്ടും ഫോണെടുത്ത് കൊടുക്കാൻ എന്നോട് ആവ്ശ്യപ്പെട്ടു. അതിനായി ഞാൻ പോയപ്പോൾ സമയത്ത് വലിയ അലർച്ച കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല. ഞാൻ അവരെ തള്ളിയിട്ടതല്ല’. ചോദ്യം ചെയ്തപ്പോൾ അയ്സൽ പറഞ്ഞ വാദമാണിത്.
എന്നാൽ അയ്സലിന്റെ വാദങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് കോടതിക്ക് ബോധ്യമായി. തന്റെ സഹോദരിയെ കൊലപ്പെടുത്തിയതിനെതിരെ സെമ്രയുടെ സഹോദരനും രംഗത്തെത്തി. നിലവിൽ ജയിലിൽ കഴിയുകയാണ് അയ്സൽ. ഈ സാഹചര്യത്തിലാണ് സംഭവം നടന്ന സമയത്തെ ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
ലോകം മുഴുവൻ കയ്യടിച്ച വാർത്തയാണ് ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ മിസ് ഇന്ത്യ റണ്ണര്‍ അപ്പായത്. കഷ്ടപ്പാടുകള്‍ ധീരതയോടെ നേരിട്ട് ആദരവിന്റെ നെറുകയില്‍ എത്തിയ മന്യ സിങ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇപ്പോള്‍ ലാളിത്യം കൊണ്ടാണ് ജനങ്ങളുടെ ഹൃദയം കീഴടക്കുന്നത്. പൂര്‍വ്വ വിദ്യാലയത്തില്‍ അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ മന്യ സിങ്ങിന്റെ വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
അച്ഛന്‍ ഓടിക്കുന്ന വാഹനത്തില്‍ അമ്മയ്‌ക്കൊപ്പമാണ് മന്യ കോളജില്‍ എത്തിയത്. മന്യയ്ക്കും കുടുംബത്തിനും കോളജ് ഗംഭീര സ്വീകരണമാണ് നല്‍കിയത്. ജനങ്ങളുടെ ആദരവില്‍ മാതാപിതാക്കള്‍ വികാരഭരിതരായി. ഇവരുടെ കണ്ണുകളില്‍ നിന്ന് ഒഴുകിയ കണ്ണുനീര് മന്യ തുടയ്ക്കുന്നതും മാതാപിതാക്കളുടെ കാലില്‍ തൊട്ട് വണങ്ങുന്നതുമായ ദൃശ്യങ്ങള്‍ നിറഞ്ഞ കയ്യടിയാണ് നേടിയത്.
2020 മിസ് ഇന്ത്യ മത്സരത്തിലാണ് മന്യ സിങ് റണ്ണര്‍ അപ്പ് ആയത്. ഓട്ടോറിക്ഷ ഡ്രൈവറുടെ മകള്‍ ഉയരങ്ങള്‍ കീഴടക്കിയത് വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ഇപ്പോള്‍ പൂര്‍വ്വ വിദ്യാലയമായ മുംബൈയിലെ താക്കൂര്‍ കോളജില്‍ മന്യ സിങ് വന്നിറങ്ങിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. കോളജ് സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാനാണ് മന്യ സിങ് കുടുംബത്തോടൊപ്പം എത്തിയത്.
What an inspirational story! ♥️
Manya Singh, Miss India 2020 runner-up pic.twitter.com/85JeFXTu0J
— Sabita Chanda (@itsmesabita) February 17, 2021
സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റുള്ളവരുടെ കണ്ണീരൊപ്പുന്നവരാണ് സമൂഹത്തിന്റെ മാലാഖമാര്‍. അത്തരത്തില്‍ ഒരു മാലാഖയുണ്ട് എടക്കര കല്‍പകഞ്ചേരിയില്‍. അബുദാബിയില്‍ നടന്ന കുതിരയോട്ട മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതിനു ലഭിച്ച തുക പ്രളയ പുനരധിവാസത്തിന്റെ ഭാഗമായ വീട് നിര്‍മാണത്തിനു നല്‍കിയ വിദ്യാര്‍ഥിനി.
കല്‍പകഞ്ചേരി ആനപ്പടിക്കല്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്നത്തിന്റെയും മകള്‍ നിദ അന്‍ജൂമാണ് ലഭിച്ച സമ്മാനത്തുകയില്‍ നിന്ന് 6 ലക്ഷം രൂപ പ്രളയപുനരധിവാസത്തിനായി നല്‍കിയത്. പോത്തുകല്ല് പൂളപ്പാടത്ത് ഓട്ടോ ഡ്രൈവറായ വലിയപറമ്പില്‍ അഷ്‌റഫിന്റെ കുടുംബത്തിനു വീട് നിര്‍മിച്ചു നല്‍കാനാണ് നിദ അന്‍ജൂ സമ്മാനത്തുക നല്‍കിയത്.
അബുദാബിയില്‍ നടന്ന ടൂ സ്റ്റാര്‍ ജൂനിയര്‍ 120 കിലോമീറ്റര്‍ കുതിരയോട്ടത്തിലാണ് നിദ അന്‍ജൂം ജേതാവായത്. ഇംഗ്ലണ്ടില്‍ ബിരുദ വിദ്യാര്‍ഥിനിയായ നിദ, ദുബായിലും ലണ്ടനിലുമായാണ് കുതിരയോട്ട പരിശീലനം നേടിയത്.
കല്‍പകഞ്ചേരി ആനപ്പടിക്കല്‍ തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കവളപ്പാറ, പാതാര്‍ പ്രളയ ബാധിത പ്രദേശത്ത് നിര്‍മിച്ചുനല്‍കുന്ന 10 വീടുകളില്‍ ഒന്ന് നിദ നല്‍കുന്ന ഈ വീടാണ്. നേരത്തേ 2 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കാന്‍ 2 ലക്ഷം രൂപ വീതം സഹായവും നല്‍കിയിരുന്നു.
വീടിന്റെ താക്കോല്‍ സമര്‍പ്പണം കഴിഞ്ഞ ദിവസം നിദ നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എപി അബ്ദുല്‍ സമദ്, മൂസ സ്വലാഹി, കെസി അബ്ദുല്‍ റഷീദ്, സികെ ഷൗക്കത്തലി, വിടി സമീര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു ട്രസ്റ്റിന്റെ മറ്റ് 9 വീടുകള്‍ അടുത്ത ദിവസം കൈമാറും.
കര്‍ഷക സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ ഗായികയാണ് റിഹാന. ഇപ്പോള്‍ പുതിയ ഫോട്ടോഷൂട്ടിന്റെ പേരില്‍ താരം വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. അര്‍ധനഗ്‌നയായാണ് റിഹാന ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടില്‍ കഴുത്തില്‍ ധരിച്ചിരിക്കുന്ന മാലയാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.
ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത ചിത്രമാണിതെന്നും റിഹാന ഹൈന്ദവ വിശ്വാസികളെ അപമാനിക്കുകയാണെന്നും വിമര്‍ശകര്‍ ഒന്നടങ്കം പറയുന്നു. ബിജെപി, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സംഘടനകള്‍ ഗായികയ്ക്കെതിരേ രംഗത്ത് വന്ന് കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ നിന്ന് എത്രയും പെട്ടന്ന് ചിത്രം നീക്കമെന്നാണ് വിമര്‍ശകരുടെ ആവശ്യം.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തെ കോണ്‍ഗ്രസില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥി നിര്‍ണയ സൂചനകള്‍. അടുത്തിടെ പാര്‍ട്ടിയിലേക്കെത്തിയ സിനിമാതാരങ്ങളായ ധര്‍മജനും രമേശ് പിഷാരടിയും മത്സരരംഗത്തുണ്ടാവുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ട്വന്റി ട്വന്റിക്ക് ഏറെ വേരോട്ടമുളള മണ്ഡലം ഇത്തവണ നിലനിര്‍ത്തണമെങ്കില്‍ ധര്‍മ്മജനെപ്പോലൊരാള്‍ വേണമെന്നാണ് അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിന്തുണയ്ക്കുന്നവര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ കോഴിക്കോട്ടെ ബാലുശ്ശേരിയില്‍ അങ്കത്തിനിറങ്ങാന്‍ കച്ചകെട്ടിയിരിക്കുന്ന ധര്‍മജനെ കുന്നത്തുനാട് കാണിച്ച് ആകര്‍ഷിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
കുന്നത്തുനാടിനോട് ചേര്‍ന്നുകിടക്കുന്ന തൃപ്പൂണിത്തുറയില്‍ പിഷാരടിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ഈ മേഖലയൊന്നാകെ ജനശ്രദ്ധയിലേക്ക് വരുമെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ കണ്ടെത്തല്‍.
സിപിഎമ്മിനായി എം സ്വരാജ് തന്നെയാണ് കളത്തിലിറങ്ങുന്നതെങ്കില്‍ തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസക്കാരനായ പിഷാരടിക്ക് തന്റെ ജനപ്രിയത വഴി മണ്ഡലം തിരിച്ചുപിടിക്കാമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു. എന്നാല്‍ ഈ നിര്‍ദേശത്തില്‍ വിശദമായ ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ നടന്നിട്ടില്ല.
അതേസമയം, കോണ്‍ഗ്രസിന്റെ ഭാഗമായെങ്കിലും താനൊരിക്കലും സ്ഥാനാര്‍ഥിയാകില്ലെന്ന് ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാട്ടെ യോഗത്തില്‍വെച്ച് പിഷാരടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിഷാരടിയുടെ മനസു മാറ്റാനുളള ശ്രമങ്ങളിലാണ് എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കേരള എന്‍സിപി എന്ന പേരില്‍ ഈ മാസം തന്നെ പാര്‍ട്ടി രൂപീകരിക്കുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് പാര്‍ട്ടി രൂപീകരണത്തിന് ശേഷം ധാരണയാകുമെന്നും മൂന്നു സീറ്റുകള്‍ പ്രതീക്ഷിക്കുന്നതായും കാപ്പന്‍ പറഞ്ഞു.
22ാം തീയതി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തുന്നുണ്ട്. ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരം കൂടി ലഭിക്കേണ്ടതായുണ്ടെന്നും കാപ്പന്‍ പറഞ്ഞു. കൊടിയുടെ രൂപഘടനയും തീരുമാനിച്ചെന്നും കാപ്പന്‍.
പാര്‍ട്ടി രൂപീകരണത്തിനുള്ള നിയമതടസം നീക്കാനാണ് ശരത് പവാര്‍ തന്നെ പുറത്താക്കിയതെന്നും മാണി സി കാപ്പന്‍ സ്ഥിരീകരിച്ചു. പുറത്താക്കിയതോടെ അയോഗ്യതാ ഭീഷണിയും പുതിയ പാര്‍ട്ടി രൂപീകരണത്തിലെ നിയമ തടസങ്ങളും മാറി.
യുഡിഎഫ് സഹകരണത്തിനുള്ള കാപ്പന്റെ നീക്കങ്ങള്‍ക്ക് ശരത് പവാറിന്റെ മൗനാനുവാദമാണ് ഇതോടെ വ്യക്തമാകുന്നത്. യുഡിഎഫ് പ്രവേശന നീക്കം പ്രഖ്യാപിച്ചതോടെ പാര്‍ട്ടി അംഗത്വം രാജി വച്ചതായി മാണി സി കാപ്പന്‍ അറിയിച്ചിരുന്നു. കാപ്പനും ഒപ്പമുള്ള പത്ത് നേതാക്കളും രാജി സമര്‍പ്പിച്ചതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരനും സ്ഥിരീകരിച്ചു.
മരട് ഫ്‌ളാറ്റ് പൊളിക്കുന്നത് പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രം മരട് 357ന്റെ റിലീസ് കോടതി തടഞ്ഞു. എറണാകുളം മുന്‍സിഫ് കോടതിയുടേതാണ് നടപടി. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി റിലീസ് തടഞ്ഞു. സിനിമയുടെ ട്രെയ്‌ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതി ഉത്തരവിടുകയും ചെയ്തു.
കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍, സിനിമയില്‍ നിര്‍മ്മാതാക്കള്‍ പറയുന്ന പോലെ അവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ഇല്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കണ്ണന്‍ താമരക്കുളം വ്യക്തമാക്കി.
ചിത്രം ഈ മാസം 19ന് തീയ്യേറ്ററുകളില്‍ എത്താനിരിക്കെയാണ് കോടതി ഉത്തരവിട്ടത്. ജയറാം നായകനായ ‘പട്ടാഭിരാമന്’ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത ചിത്രവുമാണ്
ലഖ്‌നൗ: സ്വതന്ത്രാനന്തര ഇന്ത്യയില്‍ ആദ്യമായി ഒരു വനിതയ്ക്ക് കഴുമരം ഒരുങ്ങുന്നു. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊലപാതക കേസിലെ പ്രതി ഷബ്നത്തിന്റെ വധശിക്ഷ നടപ്പാക്കുന്നതിനുള്ള നടപടികള്‍ യുപിയില്‍ ആരംഭിച്ചു.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതയുടെ വധശിക്ഷ നടപ്പിലാക്കുന്നത്. പ്രതിയെ തൂക്കിലേറ്റുന്ന തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
2008 ഏപ്രിലില്‍ ഷബ്നയും കാമുകന്‍ സലീമും ചേര്‍ന്ന് ഷബ്നയുടെ കുടുംബത്തിലെ ഏഴ് പേരെ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമുമായുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതായിരുന്നു കാരണം.
കേസില്‍ പിടിയിലായ ഇരുവര്‍ക്കും 2010 ജൂലൈയില്‍ ജില്ലാ കോടതി വധശിക്ഷക്ക് വിധിച്ചു. സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചു. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിപ്പോയി. ഇതോടെയാണ് നടപടിക്രമങ്ങള്‍ക്ക് തുടക്കമായത്.
ഷബ്‌നം നിലവില്‍ ബറേലിയിലെ ജയിലിലും സലീം ആഗ്രയിലെ ജയിലിലുമാണ് തടവില്‍ കഴിയുന്നത്. എന്നാല്‍ മഥുരയിലെ ജയിലില്‍ വെച്ചാകും ഷബ്‌നത്തിന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രം മഥുരയിലെ ജയിലിലാണുള്ളത്. 150 വര്‍ഷം മുമ്പ് പണിത ഇവിടെ സ്വാതന്ത്ര്യത്തിന് ശേഷം ഒരാളെ പോലും തൂക്കിലേറ്റിയിട്ടില്ല.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ പവന്‍ ജല്ലാദ് തന്നെയാണ് ഇവരെയും തൂക്കിലേറ്റുക. പവന്‍ രണ്ട് തവണ ജയിലിലെത്തി പരിശോധന നടത്തി. കഴുമരത്തിന്റെ ചില ഭാഗങ്ങളില്‍ അറ്റകുറ്റ പണിയും ചെയ്തിട്ടുണ്ട്. ബക്സറില്‍ നിന്നുള്ള കയറും ജയിലില്‍ എത്തിച്ചു.
മരണ വാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ഷബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മഥുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ പറഞ്ഞത്. ഇതിനുമുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ ജയിലില്‍ ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.