കൊച്ചി: വ്യവസായിയെ പെണ്ണുകാണാൻ എന്ന വ്യാജേന എറണാകുളത്തുനിന്നും മൈസൂരിൽ കൂട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ല കുറ്റ്യാടി, കായക്കൊടി മടയനാർ പൊയ്യിൽ വീട്ടിൽ അജ്മൽ ഇബ്രാഹിം (32) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം.

എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ മൈസൂരിൽ പെണ്ണുകാണാൻ എന്നുപറഞ്ഞ് എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വ്യാപാരിയെ മൈസൂരിലെ അജ്ഞാത സ്ഥലത്തെ വീട്ടിൽ പ്രതികൾ എത്തിച്ചു. വീട്ടിൽ പെൺകുട്ടിയും മാതാപിതാക്കളും അടക്കമുള്ള ആളുകൾ ഉണ്ടായിരുന്നു. കാര്യങ്ങൾ സംസാരിക്കുന്നതിനിടെ പെൺകുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ് മുറിയിൽ കയറിയ ശേഷം പ്രതികൾ മുറി പുറത്ത് നിന്നു പൂട്ടി. ഉടനെ കർണാടക പോലീസ് എന്നുപറഞ്ഞ് കുറച്ച് പേർ വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തുകയും നഗ്നഫോട്ടോകൾ എടുക്കുകയും കവർച്ച ചെയ്യുകയുമായിരുന്നു.

വ്യവസായിയുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും വിലയേറിയ വാച്ചും കവർച്ച ചെയ്തെടുക്കുകയും, ബ്ലാങ്ക് മുദ്രപത്രങ്ങളിൽ ഒപ്പിടുവിക്കുകയും ചെയ്ത ശേഷം നാദാപുരത്തെത്തിച്ചു വീണ്ടും രണ്ടു ലക്ഷം രൂപ കൂടി കൈക്കലാക്കുകയും ചെയ്തു. തുടർന്ന് പീഡനക്കേസിലും, മയക്കുമരുന്നുകേസിലും പെടുത്തുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് പരാതി നൽകിയത്. കേസിലെ രണ്ടും, മൂന്നാം പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ഇത്തരത്തിൽ നിരവധി ആളുകളെ തട്ടിപ്പിനിരയായ ആക്കിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.

എറണാകുളം എസിപി കെ ലാൽജിയുടെ മേൽനോട്ടത്തിൽ എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ് വിജയശങ്കറിന്റെ നേതൃത്വത്തിൽ, എസ് ഐ മാരായ അരുൾ എസ് ടി, ഫുൾജൻ, എ എസ് ഐ ഗോപി തുടങ്ങിയവർ അടങ്ങിയ സംഘം ആണ്‌ അന്വേഷണം നടത്തിവരുന്നത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.