Latest News

സൂര്യനില്‍ നിന്നുള്ള അസാധാരണ തിളക്കവും ഊര്‍ജ്ജ പ്രവാഹവും ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമായിട്ടുണ്ടാവാമെന്ന് പുതിയ പഠനം. സൂര്യനില്‍ നിന്നുള്ള അസാധാരണ ഊര്‍ജ്ജ പ്രവാഹം ടൈറ്റാനിക്കിലെ വടക്കുനോക്കിയന്ത്രത്തിന്റെ ഫലത്തെ സ്വാധീനിച്ചിരിക്കാമെന്നും ഇതുമൂലമുണ്ടായ ദിശാവ്യതിയാനമാണ് മഞ്ഞുമലയില്‍ ഇടിക്കുന്നതിലേക്ക് നയിച്ചതെന്നുമാണ് പഠനം പറയുന്നത്. അമേരിക്കന്‍ ഗവേഷകയായ മില സിന്‍കോവയാണ് ഇത്തരമൊരു നിഗമനം മുന്നോട്ടുവെച്ചിരിക്കുന്നത്.

ടൈറ്റാനിക് മുങ്ങിയ 1912 ഏപ്രില്‍ 15ന് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ സഞ്ചരിച്ച നാവികരുടേയും മുങ്ങിയ ടൈറ്റാനിക്കില്‍ നിന്നും രക്ഷപ്പെട്ടവരുടേയും മൊഴികളും സിന്‍കോവ തന്റെ പഠനത്തില്‍ ചേര്‍ത്തിട്ടുണ്ട്. ടൈറ്റാനിക് മുങ്ങിയ ദിവസം ആകാശത്ത് ധ്രുവദീപ്തി കണ്ടിരുന്നുവെന്നാണ് ഇവരില്‍ പലരും പറഞ്ഞിട്ടുള്ളത്. വെതര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അപകടത്തിന് മാത്രമല്ല ടൈറ്റാനിക്കില്‍ നിന്നുള്ള അപകട സന്ദേശം പല സമീപത്തെ കപ്പലുകളിലും എത്താതിരുന്നതിന് പിന്നിലും ഈ സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹമാണെന്നും കരുതപ്പെടുന്നു. സൂര്യനില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹത്തെ തുടര്‍ന്ന് വടക്കുനോക്കിയന്ത്രത്തില്‍ ഒരു ഡിഗ്രിയുടെ മാറ്റമുണ്ടായാല്‍ പോലും അതിന്റെ ഫലം വളരെ വലുതാകുമെന്നാണ് മില സിന്‍കോവ ഓര്‍മിപ്പിക്കുന്നത്. ടൈറ്റാനിക് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ട ലോറന്‍സ് ബോസ്‌ലി അപകടത്തിന് ശേഷം ലൈഫ് ബോട്ടിലിരിക്കേ ആകാശത്തിന്റെ ഒരു കോണില്‍ പ്രകാശം കണ്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ടൈറ്റാനിക്ക് അപകടത്തില്‍ പെട്ടപ്പോള്‍ രക്ഷക്കെത്തിയ ആര്‍എംഎസ് കാര്‍പാത്തിയ എന്ന കപ്പലിലെ സെക്കൻഡ് ഓഫിസറായ ജെയിംസ് ബിസെറ്റും ഇതേ കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
അന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ആഢംബര കപ്പലായിരുന്ന ടൈറ്റാനിക് കന്നി യാത്രയിലാണ് മുങ്ങിയത്. ഒരിക്കലും മുങ്ങില്ലെന്ന വിശേഷണത്തിലായിരുന്നു ടൈറ്റാനിക് അവതരിപ്പിക്കപ്പെട്ടത്. 1912 ഏപ്രില്‍ 10ന് സൗത്താംപ്ടണില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട ടൈറ്റാനിക് ഏപ്രില്‍ 15ന് പ്രാദേശിക സമയം അര്‍ധരാത്രി 11.30ഓടെ മഞ്ഞുമലയില്‍ ഇടിക്കുകയായിരുന്നു. ടൈറ്റാനിക് ദുരന്തത്തില്‍ 1500ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കുന്നത്.

മലയാള സിനിമാ മേഖലയിൽ വലിയൊരു കോളിളക്കം സൃഷ്ടിച്ചതായിരുന്നു പ്രശസ്ത നടി ആക്രമിക്കപ്പെട്ട സംഭവം. കേസിൽ പല പ്രമുഖരെയും കുറ്റക്കാരക്കികൊണ്ട് വിചാരണ നടക്കുകയാണ്. എന്നാൽ ഇപ്പോൾ മൊഴി കൊടുത്തിരുന്ന ചില സിനിമാ താരങ്ങൾ കൂറുമാറിയതായി വാർത്തകൾ വരുന്നുണ്ട്. ഇവർ പ്രതിക്കെതിരെ നൽകിയിരുന്ന മൊഴി കോടതിയിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നിരവധിപേർ രംഗത്ത് വരുന്നുണ്ട്.

പലരും സോഷ്യൽ മീഡിയയിലൂടെ കൂറുമാറിയവരോട് ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തിനാസ്പദമായി പ്രശസ്ത നടിയും ഗായികയുമായ രേവതി സമ്പത്ത് പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

കുറിപ്പിന്റെ പൂർണരൂപം;  ഉള്ളിൽ കയറ്റാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല. ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്തയാളാണ് സിദ്ധിഖ്’ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല.

ഒരേ തോണിയിലെ യാത്രക്കാർക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ്. ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാൾ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിൻ്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാൻ നിങ്ങൾക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഈ പ്രവർത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തിൽ നിങ്ങൾ അടയാളപ്പെടും. സിദ്ദിഖ്, ബിന്ദു പണിക്കർ, ഇടവേള ബാബു, ഭാമ – ലജ്ജയില്ലേ.. എന്നാണ് താരം കുറിച്ചത്.

ചെന്നൈ ∙ മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യൻ പര്യായം എസ്.പി.ബാലസുബ്രഹ്‌മണ്യം (74) വിടവാങ്ങി. കോവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 5 മുതൽ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എസ് പിബി ‘അതീവ ഗുരുതരാവസ്ഥയിൽ’ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ആറുതവണ നേടി. നടൻ, സംഗീത സംവിധായകൻ, ഡബ്ബിങ് ആർട്ടിസ്‌റ്റ് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ഭാര്യ: സാവിത്രി. മക്കൾ: പിന്നണി ഗായകനും നിർമാതാവുമായ എസ്.പി.ചരൺ, പല്ലവി.

ഓഗസ്റ്റ് 13ന് എസ് പിബിയുടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്റര്‍ സഹായം നല്‍കി. പ്ലാസ് മ തെറാപ്പിക്കും വിധേയനായി. പിന്നീട് അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സെപ്റ്റംബര്‍ 19ന് മകന്‍ എസ്.പി.ചരൺ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ എസ് പിബിയുടെ ആരോഗ്യനില ഭേദമാകുകയും ആശുപത്രിയിൽ വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു. ആരോഗ്യം നന്നാകുന്നുവെന്നു കാണിച്ച് എസ് പിബി തന്നെ വിഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പെട്ടെന്നു സ്ഥിതി വഷളായി എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

1946 ജൂൺ 4 ന് ആന്ധ്രപ്രദേശിലെ നെല്ലൂരിലാണ് ‘എസ് പിബി’ എന്നും ‘ബാലു’ എന്നും അറിയപ്പെട്ട ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്‌മണ്യത്തിന്റെ ജനനം. ഹരികഥാ കലാകാരൻ എസ്.പി. സാംബമൂർത്തിയായിരുന്നു പിതാവ്. അമ്മ ശകുന്തള. മകനെ എൻജിനീയറാക്കണമെന്നായിരുന്നു പിതാവിന്റെ മോഹമെങ്കിലും ചെറുപ്പത്തിലേ സംഗീതത്തോട് അഭിനിവേശം തോന്നിയ ബാലു പാട്ടിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, അസമീസ്, ഒറിയ, ബംഗാളി, ഹിന്ദി, സംസ്‌കൃതം, തുളു, മറാത്തി, പഞ്ചാബി തുടങ്ങി പതിനാറു ഭാഷകളിലായി 40,000 ൽ അധികം ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്. ഇത്രയധികം ചലച്ചിത്രഗാനങ്ങൾ പാടിയ മറ്റൊരു ഗായകൻ ലോകത്തുണ്ടായിട്ടില്ല. ഏറ്റവുമധികം പാട്ടുകൾ റെക്കോർഡ് ചെയ്‌തതിന്റെ ഗിന്നസ് റെക്കോർഡ് എസ്.പി.ബാലസുബ്രഹ്‌മണ്യത്തിന്റെ പേരിലാണ്. തെലുങ്ക് സംഗീതസംവിധായകൻ എസ്.പി.കോദണ്ഡപാണിയുടെ ശ്രീശ്രീ ശ്രീ മര്യാദ രാമണ്ണ(1966)യിലാണ് അദ്ദേഹം ആദ്യമായി പാടിയത്.

നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തെ തേടിയെത്തി. 1979-ൽ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ് പിബിയെ ആദ്യത്തെ ദേശീയ അവാർഡിന് അർഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിൻസാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു.

2001 ൽ പത്മശ്രീയും 2011 ൽ പദ്‌മഭൂഷണും ലഭിച്ചു. തമിഴ് നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, കേരള സർക്കാരിന്റെ ഹരിവരാസനം പുരസ്കാരം, കർണാടക സർക്കാരിന്റെ കർണാടക രാജ്യോൽസവ അവാർഡ് എന്നിവ ലഭിച്ചു. പല സർവകലാശാലകളും ഓണററി ഡോക് ടറേറ്റ് നൽകി ആദരിച്ചിട്ടുണ്ട്. തമിഴ് നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളുടെ ചലച്ചിത്ര പുരസ്കാരങ്ങൾ പല തവണ നേടിയിട്ടുണ്ട്. അമ്പതോളം ചിത്രങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. കെ.ബാലചന്ദർ സംവിധാനം നിർവഹിച്ച മനതിൽ ഉറുതി വേണ്ടും എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തും അരങ്ങേറ്റം കുറിച്ചു. തുടർന്നു വന്ന കേളടി കൺമണി ഏറെ ശ്രദ്ധേയമായിരുന്നു. മുദിനമാവ എന്ന കന്നഡ ചിത്രത്തിലെ പ്രധാന വേഷത്തിന് സംസ്‌ഥാന അവാർഡും ലഭിച്ചു.

മണ്ണിൽ ഇന്ത കാതൽ (കേളടി കൺമണി), ഇളയനിലാ പൊഴികിറതേ… (പയനങ്കൾ മുടിവതില്ലൈ), അരച്ച സന്ദനം (ചിന്നതമ്പി), കാട്ടുക്കുയില് മനസ്സുക്കുള്ളൈ (യേശുദാസിനൊപ്പം– ദളപതി), ശങ്കരാ നാദശരീരാ പരാ (ശങ്കരാഭരണം), ചന്ദിരനൈ തൊട്ടതു യാർ, നെഞ്ചേ നെഞ്ചേ (രക്ഷകൻ), മലരേ മൗനമാ (കർണാ), കാതൽ റോജാവേ (റോജാ), സുന്ദരി കണ്ണാൽ ഒരു സെയ് തി (ദളപതി) തുടങ്ങിയവയാണ് എസ് പിബിയുടെ പ്രശസ്ത ഗാനങ്ങൾ.

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം ഉന്നതാധികാരസമിതി അംഗവും തിരുവല്ല മുൻ എംഎൽഎയുമായ ജോസഫ് എം പുതുശ്ശേരി പി ജെ ജോസഫ് പക്ഷത്തേക്ക്. കെഎം മാണിയുടെ പാർട്ടിയെ അദ്ദേഹത്തെ വഞ്ചിച്ച ഇടതുപക്ഷത്തിൻറെ ലാവണത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള കടുത്ത എതിർപ്പാണ് പുതുശ്ശേരിയുടെ മനംമാറ്റത്തിന് കാരണം

കെഎം മാണിയുടെ കാലത്ത് കേരള കോൺഗ്രസിന്റെ പ്രധാന ശക്തി കേന്ദ്രമായിരുന്നു പത്തനംതിട്ട ജില്ല. എന്നാൽ ജോസ് ജോസഫ് തർക്കത്തിൽ വ്യക്തമായ മേൽക്കൈ ആണ് പത്തനംതിട്ട ജില്ലയിൽ പി ജെ ജോസഫ് നേടിയത്. അവിഭക്ത കേരള കോൺഗ്രസിൽ പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ആയ വിക്ടർ ടി തോമസ് നിലവിൽ ജോസഫ് പക്ഷത്താണ്. പുതുശ്ശേരി കൂടി ജോസഫ് പക്ഷത്തേക്ക് മാറുമ്പോൾ പത്തനംതിട്ട ജില്ലയിൽ ജോസ് കെ മാണിക്ക് ഇനി തലയെടുപ്പുള്ള നേതാക്കളുടെ പിന്തുണ ഇല്ല.കേരള കോൺഗ്രസ് അംഗങ്ങളും ഇപ്പോൾ പി ജെ ജോസഫിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നവരാണ്.

നിയമസഭയിൽ കല്ലൂപ്പാറ മണ്ഡലത്തെ പ്രതിനിധീകരിച്ച് മൂന്നു തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് ജോസഫ് എം പുതുശ്ശേരി. ബാർ കോഴ വിഷയം വലിയ വിവാദമായപ്പോൾ കെ എം മാണിക്ക് ഏറ്റവും ശക്തമായ പ്രതിരോധം തീർത്ത നേതാവായിരുന്നു അദ്ദേഹം. ജോസ് കെ മാണിയെ പാർട്ടി ചെയർമാൻ ആകുന്നതിനു ശക്തമായ പിന്തുണയാണ് പുതുശ്ശേരി നൽകിയത്. എന്നാൽ ഒരു ഹിഡൻ അജണ്ടയോടു കൂടി ഇടതുപക്ഷ ബന്ധം ലക്ഷ്യമാക്കിയ രാഷ്ട്രീയ നീക്കങ്ങളാണ് ജോസ് കെ മാണി നടത്തിയതെന്ന് അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നു. യുഡിഎഫ് വിടില്ല എന്ന് തീർച്ച പറഞ്ഞാണ് അദ്ദേഹം നേതാക്കളെ തെറ്റിദ്ധരിപ്പിച്ചത് എന്നും പുതുശ്ശേരിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു.

എൽഡിഎഫ് ബന്ധത്തിൻറെ പേരിൽ ജോസ് വിഭാഗത്തെ തള്ളിപ്പറയുന്ന അവസാനത്തെ നേതാവില്ല പുതുശ്ശേരി എന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. റോഷി അഗസ്റ്റിൻ എംഎൽഎ യും ആശയക്കുഴപ്പത്തിലാണ്. ഇടുക്കിയിൽ ഇടതുപക്ഷത്തിൽ നിന്നാൽ അദ്ദേഹത്തിൻറെ വിജയ സാധ്യത തീരെ കുറവാണ്. ഇടതുപക്ഷ പ്രതിനിധിയായി പത്തുകൊല്ലത്തോളം ഇടുക്കി പാർലമെൻറ് അംഗമായ ജനകീയത ഉള്ള നേതാവ് ഫ്രാൻസിസ് ജോർജ് കഴിഞ്ഞ തവണ ഇടതുപക്ഷ സ്ഥാനാർത്ഥി ആയപ്പോൾ റോഷി അദ്ദേഹത്തെ പരാജയപ്പെടുത്തിയത് പതിനായിരത്തിലധികം വോട്ടുകൾക്കാണ്. ശക്തമായ ഇടതു തരംഗത്തിനിടയിലും യുഡിഎഫിന് അത്ര സുരക്ഷിത മണ്ഡലമാണ് ഇടുക്കി. അതുകൊണ്ടുതന്നെ താൻ ഇടതുപക്ഷ സ്ഥാനാർത്ഥി ആയാലും ഫ്രാൻസിസ് ജോർജിന് സംഭവിച്ചത് തനിക്ക് സംഭവിക്കുമെന്നാണ് റോഷിക്കുള്ള ആശങ്ക.

ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കേണ്ടി വന്നാൽ പാലാ പൂഞ്ഞാർ സീറ്റുകളിലാണ് റോഷി നോട്ടമിടുന്നത്. എന്നാൽ കോട്ടയം ജില്ലയിലേക്ക് അദ്ദേഹത്തെ മടക്കി കൊണ്ടുവരുന്നതിന് ജോസ് കെ മാണിക്ക് തീരെ താല്പര്യമില്ല. കെഎംമാണി ഉള്ള കാലത്ത് പോലും റോഷി അഗസ്റ്റിന് സ്വന്തം സ്ഥലമായ കോട്ടയം ജില്ലയിൽ, പ്രത്യേകിച്ച് പാലായിൽ പൊതു പരിപാടികളിൽ/ പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ നിന്ന് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. റോഷി തനിക്ക് വലിയ ഭീഷണി ആകുമെന്ന് ജോസ് കെ മാണിക്ക് ഉണ്ടായിരുന്നു ഭീതിയാണ് ഇതിന് പിന്നിൽ ഉള്ളത് എന്ന് അന്നേ കേരളകോൺഗ്രസിൽ പാട്ടായിരുന്നു. എന്നാൽ ജോസഫുമായി ആശയ ഭിന്നത ഉണ്ടായപ്പോൾ ജോസ് പക്ഷത്ത് റോഷി ഉറച്ചു നിന്നത് പാർട്ടിയിൽ രണ്ടാമൻ ആകുകയും, ജോസ് കെ മാണി എം പി ആയതിനാൽ തനിക്ക് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രമുഖസ്ഥാനം ലഭിക്കുമെന്നും റോഷി അഗസ്റ്റിൻ കണക്കുകൂട്ടിയിരുന്നു. മുന്നണി പ്രവേശനം നേരത്തെ നടന്നിരുന്നെങ്കിൽ അദ്ദേഹം മന്ത്രിയാകുമെന്ന് പോലും കണക്കുകൂട്ടിയിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ തനിക്ക് അനുകൂലമല്ല എന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഭയാശങ്കകൾ സൃഷ്ടിച്ചിട്ടുണ്ട് എന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കേരളകോൺഗ്രസ് പ്രമുഖൻ പ്രതികരിച്ചു.

ജോസ് കെ മാണി – പി ജെ ജോസഫ് പോരാട്ടത്തിൽ ഉള്ള ഒരു വലിയ പ്രത്യേകത കെഎം മാണിയുടെ വിശ്വസ്തനായിരുന്നവരാണ് ഇന്ന് ജോസഫിനെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം നേതാക്കളും എന്നതാണ്. മാണി-ജോസഫ് ലയനം നടക്കുമ്പോൾ കെഎം മാണിയുടെ ശക്തരായ വക്താക്കളാണ് ഇന്ന് അദ്ദേഹത്തിൻറെ മകനെ കൈവിട്ട ജോസഫിനൊപ്പം നിൽക്കുന്നത്. ഇത് കൃത്യമായും യുഡിഎഫ് നോടുള്ള അനുഭാവം കൊണ്ടുതന്നെയാണ്.

സി എഫ് തോമസ്, തോമസ് ഉണ്ണിയാടൻ, ജോയി എബ്രഹാം,പ്രിൻസ് ലൂക്കോസ്, സജി മഞ്ഞക്കടമ്പിൽ, വിക്ടർ ടി തോമസ്എന്നീ നേതാക്കൾ കെ എം മാണിയുടെ ഏറ്റവും വിശ്വസ്തരും അന്ധമായ ആരാധകരും ആയിരുന്നു. എന്നാൽ ഇവരെ കൂടെ നിർത്താൻ കഴിയാതെ പോകുന്നത് ജോസ് കെ മാണിക്ക് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്. കേരള കോൺഗ്രസ് അണികൾക്കിടയിലും ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും

ഏതായാലും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് ഒഴുക്കു തുടരുമെന്ന് തന്നെയാണ്. യുഡിഎഫ് മനോഭാവമുള്ള നേതാക്കളും അണികളും ആണ് കേരള കോൺഗ്രസിൽ ഭൂരിപക്ഷവും. ഇടതുപക്ഷവുമായി ഒരു ബന്ധം അവർക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നത് ഇതുകൊണ്ടാണ്. കത്തോലിക്കാ സഭയുടെ പിന്തുണയും നിലവിൽ യുഡിഎഫ് പക്ഷത്തുള്ള പി ജെ ജോസഫിന് തന്നെയാണ്. സഭയുടെ അന്ധമായ പിന്തുണയാണ് പാലാ ഉൾപ്പെടെ കോട്ടയം ജില്ലയിൽ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിലും, നിയമസഭാ തിരഞ്ഞെടുപ്പുകളിലും കേരള കോൺഗ്രസിന് പലപ്പോഴും പിടിച്ചുനിർത്തിയത്. ഇടതുപക്ഷ ബന്ധത്തിൻറെ പേരിൽ ഇതാണ് ജോസ് കെ മാണിക്ക് നഷ്ടമാവുക.

തിരുവനന്തപുരം: ഐക്യരാഷ്ട്ര സഭയുടെ ജീവിതശൈലി രോഗ നിയന്ത്രണത്തിനുള്ള അവാര്‍ഡ് കേരളത്തിന്. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആണ് യു.എന്‍. ചാനലിലൂടെ അവാര്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ആരോഗ്യ മേഖലയില്‍ കേരളം ചെയ്യുന്ന വിശ്രമമില്ലാത്ത സേവനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ തലം ആശുപത്രികളിലും ജീവിത ശൈലീ രോഗ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി വലിയ സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ കോവിഡ് കാലത്ത് മരണനിരക്ക് വളരെയധികം കുറയ്ക്കാനായത് ജീവിത ശൈലീ രോഗികളെ വളരെയധികം ശ്രദ്ധിക്കാനായത് കൊണ്ടാണ്. കേരളത്തിന് വലിയൊരു അംഗീകാരം നേടാന്‍ പ്രയത്നിച്ച എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.

യുഎന്‍ഐഎടിഎഫ് എല്ലാ വര്‍ഷവും നല്‍കി വരുന്ന മികച്ച ജീവിതശൈലീ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് നല്‍കിവരുന്ന അവാര്‍ഡാണ് ആദ്യമായി ഇത്തവണ കേരളത്തിന് ലഭിച്ചത്. 2020ല്‍ ഐക്യരാഷ്ട്ര സഭ ഈ അവാര്‍ഡിനായി സര്‍ക്കാര്‍ വിഭാഗത്തില്‍ തെരഞ്ഞെടുത്ത 7 രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെ ആരോഗ്യ വകുപ്പിനെ തെരഞ്ഞെടുത്തത്. റഷ്യ, ബ്രിട്ടന്‍, മെക്സികോ, നൈജീരിയ, അര്‍മേനിയ, സെന്റ് ഹെലന എന്നിവയ്ക്കൊപ്പമാണ് കേരളത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.

ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ജീവിതശൈലീ രോഗ നിയന്ത്രണ പദ്ധതിയുടെ മികവിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡ് ലഭിക്കുന്നത്. കേരളത്തിലെ ജീവിതശൈലീ രോഗ പദ്ധതിയും അതിലൂടെ ചികിത്സയും സൗജന്യ സേവനങ്ങളും ഒരു വലിയ ജനവിഭാഗത്തിന് ലഭിച്ചത് വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കിയത്. ഇതിനോടൊപ്പം തന്നെ അതിനൂതനമായ ശ്വാസകോശ രോഗ നിയന്ത്രണ പദ്ധതി, നേത്രപടല അന്ധതാ പദ്ധതി, കാന്‍സര്‍ ചികിത്സാ പദ്ധതി, പക്ഷാഘാത നിയന്ത്രണ പദ്ധതി എന്നിവയും അവാര്‍ഡ് പരിഗണനയ്ക്ക് കാരണമായി. കേരളത്തിലെ ഈ പദ്ധതി മറ്റ് വകുപ്പുകളുമായും മറ്റ് ഏജന്‍സികളുമായും സഹകരിച്ച് പ്രവര്‍ത്തിച്ചത് പ്രത്യേകം പരാമര്‍ശിക്കുകയുണ്ടായി.

പുത്തന്‍ചിറയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. പുത്തന്‍ചിറ സ്വദേശിനി കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്ത് (30) ആണ് മരിച്ചത്. ഭര്‍ത്താവ് പറവൂര്‍ വടക്കേക്കര സ്വദേശി ഷംസാദിനെ മാള ഇന്‍സ്‌പെക്ടര്‍ വി.സജിന്‍ ശശി അറസ്റ്റ് ചെയ്തു. പിണ്ടാണി ഷാപ്പിന് സമീപം ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ വ്യാഴാഴ്ച പുലര്‍ച്ചെയാണു സംഭവം.

കൃത്യം നടത്തിയ ശേഷം ഷംസാദ് രണ്ടു മക്കളെയും കൊണ്ട് പറവൂരിലെ വീട്ടിലേക്ക് പോയി. മക്കളെ അവിടെയാക്കി തിരികെ പുത്തന്‍ചിറയിലേക്ക് തിരിച്ചെങ്കിലും പാതിവഴിയില്‍ പറവൂരിലേക്ക് മടങ്ങി. ഇയാള്‍ പറവൂരിലെ കുടുംബാംഗങ്ങളോട് താന്‍ കുറ്റകൃത്യം ചെയ്ത വിവരം പറഞ്ഞിരുന്നത്രേ. ഇവരാണ് പുത്തന്‍ചിറയിലേക്ക് വിളിച്ച് അന്വേഷിക്കാന്‍ പറഞ്ഞത്.
സമീപവാസിയായ പൊലീസ് ഉദ്യോഗസ്ഥ വീടിനകത്തു കയറി നോക്കിയപ്പോഴാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാള പൊലീസില്‍ വിവരം അറിയിച്ചു. ഇതിനിടയില്‍ ഷംസാദ് വടക്കേക്കര സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ അടുത്തെത്തി വിവരം പറഞ്ഞു. ഈ ഉദ്യോഗസ്ഥന്‍ തന്ത്രപൂര്‍വം ഷംസാദിനെ വടക്കേക്കര സ്റ്റേഷനില്‍ എത്തിച്ച് മാള പൊലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൊലീസ് വടക്കേക്കരയിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. ഉച്ചയോടെ ഇയാളുമായി തെളിവെടുപ്പിനു പുത്തന്‍ചിറയിലെത്തി. ഇതേസമയം റഹ്മത്തിന്റെ ബന്ധുക്കളും നാട്ടുകാരും പ്രതിക്ക് നേരെ ആക്രോശവുമായി അടുത്തു. ഫൊറന്‍സിക്, വിരലടയാള വിദഗ്ധർ എത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യൽ ആറു മണിക്കൂർ പിന്നിട്ടു. ഇത് മൂന്നാംതവണയാണ് എന്‍ഐഎ ശിവശങ്കറെ ചോദ്യം ചെയ്യുന്നത്.

സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ള സ്വർണക്കടത്തു കേസ് പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യംചെയ്യൽ. സ്വപ്നയുമായി അടുപ്പമുള്ള ഒരു മന്ത്രിയുടെ സന്ദേശങ്ങളും എൻഐഎ വിശകലനം ചെയ്യുകയാണ്.

ചോദ്യംചെയ്യലിനായി മന്ത്രി കെ.ടി.ജലീല്‍ ഒളിച്ചുപോകേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്റ്റേറ്റ് കാറില്‍തന്നെ പോകണമായിരുന്നു, അത് ജലീല്‍ സ്വയം തീരുമാനിക്കേണ്ടതെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജോസിന്റെ കാര്യത്തില്‍ തീരുമാനമായില്ലെന്നും കാനം വിശദീകരിച്ചു. രാഷ്ട്രീയ സാഹചര്യം അനുസരിച്ച് ജോസ് കെ.മാണിയുടെ നിലപാട് മാറാം. അന്യന്റെ പുല്ല് കണ്ടോണ്ട് പശുവിനെ വളര്‍ത്താന്‍ നില്‍ക്കരുത്. മൂന്ന് ഭാഗത്തേക്കും ജോസിന് വില പേശാമല്ലോയെന്നും കാനം പരിഹസിച്ചു.

എല്‍ഡിഎഫിനെ അടിക്കാനുള്ള വടിയല്ല സിപിഐ. സിപിഐ നിര്‍വാഹകസമിതിയില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല. എല്‍ഡിഎഫിനെ സംരക്ഷിക്കാനുള്ള രാഷ്ട്രീയചുമതല സിപിഐ നിറവേറ്റും. ഇടതുനിലപാടുകളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും കാനം വ്യക്തമാക്കി.

അതേസമയം, കോണ്‍ഗ്രസ് ബിജെപിക്കൊപ്പമാണെന്ന് കാനം പറഞ്ഞു. ആങ്ങള മരിച്ചാലും നാത്തൂന്റെ കണ്ണീര് കണ്ടാല്‍ മതി എന്നാണ് കോണ്‍ഗ്രസ് സമീപനം. കോവിഡ് പ്രതിരോധം അട്ടിമറിച്ചുള്ള സമരങ്ങള്‍ക്കെതിരെ 29ന് എൽഡിഎഫ് പ്രതിഷേധം.

തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകളോട് പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് മേഘ്ന രാജ്. മേഘ്ന ഇരട്ടക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്നും ചിരു പുനർജനിച്ചുവെന്നുമെല്ലാം അവകാശപ്പെട്ട് പുറത്തിറക്കിയിരിക്കുന്ന വ്യാജ യൂട്യൂബ് വീഡിയോകള്‍ക്കെതിരെയാണ് മേഘ്നയുടെ കുറിപ്പ്.

“ഒരുപാട് നാളായി നിങ്ങളോട് സംസാരിച്ചിട്ട്. ഞാൻ എല്ലാം പറയാം, ഉടനെ തന്നെ. അതുവരെ കാഴ്ച്ചക്കാരെ കിട്ടാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന യൂട്യൂബ് വീഡിയോകൾ നിങ്ങൾ ശ്രദ്ധിക്കരുത്. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചുമുള്ള എന്ത് വാർത്തയും ഞാൻ നേരിട്ട് നിങ്ങളുമായി പങ്കുവയ്ക്കുന്നതായിരിക്കും” മേഘ്ന സോഷ്യൽമീഡിയിൽ കുറിച്ചു…

ഹൃദയസ്തംഭനത്തെത്തുടർന്ന് ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ആരാധകർക്കും തെന്നിന്ത്യൻ സിനിമാ ലോകത്തിനും ഇന്നും ഞെട്ടലാണ് നടൻ ചിരഞ്ജീവി സർജയുടെ വിയോ​ഗം. പത്ത് വർഷം നീണ്ട പ്രണയത്തിനൊടുവിൽ 2018 ൽ ലാണ് ഇരുവരും വിവാഹിതരായത്.

മലയാളത്തിലെ ജനപ്രീതിയേറെയുള്ള അവതാരകരിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയ അശ്വതി ഒരു എഴുത്തുകാരി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്. അടുത്തിടെ അഭിനയത്തിലും അശ്വതി അരങ്ങേറ്റം കുറിച്ചിരുന്നു. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ‘ചക്കപ്പഴം’ എന്ന പുതിയ ഹാസ്യ പരമ്പരയിലൂടെയാണ് അശ്വതി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.

‘ചക്കപ്പഴ’ത്തിൽ ആശയെന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ചക്കപ്പഴം പോലെ കുഴഞ്ഞു മറിഞ്ഞ ഒരു കുടുംബത്തിലെ കൊച്ചുകൊച്ചു വിശേഷങ്ങൾ പങ്കുവയ്ക്കുന്ന പരമ്പരയിലെ കഴിഞ്ഞ എപ്പിസോഡുകളിലൊന്നിന്റെ രസകരമായ ഷൂട്ടിംഗ് വിശേഷമാണ് അശ്വതി ഇപ്പോൾ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരിക്കുന്നത്.

“ആനയെ എങ്ങനെ ഫ്രിഡ്‌ജിലാക്കാം ചോദ്യത്തിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു ആശയെ എങ്ങനെ അലമാരയിലാക്കാം,” എന്ന രസകരമായ അടിക്കുറിപ്പിനൊപ്പമാണ് അശ്വതി വീഡിയോ പങ്കുവച്ചത്.

കഴിഞ്ഞ എപ്പിസോഡിൽ ഒന്നിൽ മാജിക് കാണിക്കാനായി അലമാരയ്ക്ക് അകത്ത് കയറി അശ്വതിയുടെ കഥാപാത്രം അലമാരയ്ക്ക് അകത്തു പെട്ടുപോവുന്ന സീൻ ഉണ്ടായിരുന്നു. അതിനു പിന്നിലെ ഷൂട്ടിംഗ് കാഴ്ചകളാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

 

 

RECENT POSTS
Copyright © . All rights reserved