തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. ഗ്രാമിന് 70 രൂപ കുറഞ്ഞു. പവന് 560 രൂപയുടെ കുറവാണ് ഉണ്ടായത്. ഇന്ന് ഗ്രാമിന് 3730 രൂപയാണ് സ്വര്‍ണ വില. ഒരു പവന് സ്വര്‍ണത്തിന് 29840 രൂപയാണ് വില.
ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വല. ഗ്രാമിന് 3800 രൂപയും പവന് 30400 രൂപയും ആയിരുന്നു ഇന്നലെ വില. അതേസമയം ആഗോള വിപണിയില്‍ ഒരു ട്രോണ്‍ ഔണ്‍സിന് (31.1ഗ്രാം) 1558.65 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കില്‍ തുരുകയാണ് സ്വര്‍ണ നിരക്ക്.
പനജി: ഉത്തര്‍പ്രദേശ് മന്ത്രി എന്ന വ്യാജേന സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിക്കുകയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുകയും ചെയ്ത വിരുതനെ ഗോവ പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍ സിങ് എന്നയാളാണ് തന്റെ നാല് കൂട്ടാളികള്‍ക്കൊപ്പം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ 12 ദിവസമായി താമസിക്കുകയും ഒടുവില്‍ അറസ്റ്റിലാവുകയും ചെയ്തത്.
യുപിയിലെ സഹകരണ വകുപ്പ് മന്ത്രിയെന്ന വ്യാജേന ഇയാള്‍ പനജിയിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ താമസിച്ചുവരികയായിരുന്നു. മന്ത്രിയാണെന്നു കാണിക്കുന്ന വ്യാജരേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നു. കൂട്ടാളികളായ നാലു പേര്‍ക്കൊപ്പമായിരുന്നു താമസം. മന്ത്രി എന്ന നിലയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനെയും ഇയാള്‍ക്കായി ഗോവ സര്‍ക്കാര്‍ നല്കി. ഒടുവില്‍ ഗോവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചപ്പോഴാണ് കള്ളിപൊളിഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാള്‍ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള സമയം തേടി. യുപിയിലെ സഹകരണവകുപ്പ് മന്ത്രിയാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഇയാള്‍ ഹാജരാക്കി. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ അധികൃതര്‍ ഇയാളെക്കുറിച്ചുള്ള വിവരം മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.
ഇതിനിടയില്‍ ഗോവ സഹകരണവകുപ്പ് മന്ത്രി ഗോവിന്ദ് ഗവാഡെയുമായി ഓഫീസിലെത്തി ഇയാള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. സഹകരണ വകുപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ മന്ത്രിയുമായി ചര്‍ച്ചചെയ്യുകയും ചെയ്തു. യുപി മന്ത്രിയാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ തന്നെ കാണാനെത്തിയതെന്ന് ഗവാഡെ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.
പത്തു മിനിറ്റു മാത്രമേ കൂടിക്കാഴ്ച നടത്തിയുള്ളൂ. അപ്പോള്‍ത്തന്നെ ഇയാളുടെ പെരുമാറ്റത്തില്‍ ചെറിയ സംശയം തോന്നിയിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് ഇന്റര്‍നെറ്റില്‍ പരതിനോക്കിയെങ്കിലും ഇങ്ങനെയൊരാളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. എന്നാല്‍ പിന്നീട് പലതിരക്കുകള്‍ മൂലം ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ സാധിച്ചില്ല, മന്ത്രി പറഞ്ഞു.
ഇതിനിടെ, ഇയാള്‍ മന്ത്രിയായി ചമഞ്ഞ് ഒരു സ്കൂളിന്റെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. കാന്‍കോനയിലെ ഒരു സ്കൂളില്‍ നടന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് ഇയാള്‍ പങ്കെടുത്തിരുന്നത്.
സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു. തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനായ മാർത്താണ്ഡം സ്വദേശി വിൻസന്റാണ് മരിച്ചത്. കൊലക്കേസ് പ്രതിയായ രാജ് കുമാറാണ് വെടിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 9.40 ഓടെ TN-57-AW-155 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സണിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കേരളാ-തമിഴ്നാട് അതിര്‍ത്തിയിലെ മര്‍ക്കറ്റ് റോഡ് ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലായിരുന്നു വില്‍സണ്‍. നാലു പ്രാവശ്യം വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ വിൽസനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ബൈക്കിലെത്തിയ രണ്ട് പേർ ചെക്ക് പോസ്റ്റിന് അകത്തേക്ക് വരുന്നതും വെടിയുതിർത്ത ശേഷം തിരികെ ഓടി പോവുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
പ്രതികള്‍ കേരളത്തിലേക്ക് കടന്നരിക്കാന്‍ സാധ്യതയുള്ളതിനാല്‍ തമിഴ്നാട് പൊലീസും കേരള പൊലീസും സംയുക്തമായി അന്വേഷണം ആരംഭിച്ചു. അക്രമിസംഘം എത്തിയ വാഹനത്തിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അറിയിച്ചു. വില്‍സണിന്റെ മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇറാനില്‍ നിന്ന് ഉക്രൈനിലെ കീവിലേക്ക് പറക്കവേ തകര്‍ന്നുവീണ ബോയിങ് വിമാനം മിസൈല്‍ ഉപയോഗിച്ചോ മറ്റോ തകര്‍ത്തതാകാം എന്ന സാധ്യതകൾ തള്ളാതെ ഉക്രെയ്ന്. വിമാനം അബദ്ധത്തിൽ ഇറാൻ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ഉക്രെയ്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിന് യന്ത്ര തകരാർ ഉണ്ടായിരുന്നുവെന്ന ഇറാന്റെ ആരോപണം ഉക്രൈൻ വിമാനക്കമ്പനി നിഷേധിച്ചതിന് പിന്നാലെയാണ് റിപ്പോർട്ടുകൾ. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്ന് വീണതെന്നായിരുന്നു പ്രാഥമിക നിഗമനം.
ദുരന്തത്തില്‍പെട്ട ബോയിംഗ് 737-800 അവസാനമായി റഡാറിൽ പതിഞ്ഞത് 2,400 മീറ്ററിലാണെന്ന് ഫ്ലൈറ്റ് റഡാർ 24 മോണിറ്ററിംഗ് വെബ്സൈറ്റ് പറയുന്നു. അയൽരാജ്യമായ ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന് ഒരു ഡസനിലധികം ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് അത് സംഭവിച്ചത്. ‘സാധ്യമായ എല്ലാ കാരണങ്ങളെകുറിച്ചും ഞങ്ങൾ അന്വേഷിക്കുമെന്ന്’ ഉക്രെയ്ൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി ഫേസ്ബുക്കിൽ കുറിച്ചു.
ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കാൻ സെലെൻസ്കി ഉക്രേനിയൻ പ്രോസിക്യൂട്ടർമാരോട് ഉത്തരവിട്ടു. ഇറാനിലെ ഉക്രെയ്ൻ എംബസി ആദ്യം ആക്രമണ സാധ്യത തള്ളിക്കളഞ്ഞിരുന്നു. സെലെൻസ്കിയുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ആ പ്രസ്താവന വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി ഉക്രേനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനത്തിലെ പൈലറ്റുമാർ മികച്ച പ്രവർത്തിപരിചയം ഉള്ളവരാണെന്ന് അവകാശപ്പെട്ട ഉക്രെയ്ൻ ഇവർക്ക് ടെഹ്റാൻ എയർപോർട്ട് പരിചിതമാണെന്നും വ്യക്തമാക്കുന്നു.
എന്നാൽ, വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിൽ ഉണ്ടായ തീപിടുത്തം പൈലറ്റില്‍നിന്നും നിയന്ത്രണം നഷ്ടപ്പെടുന്നതിനു കാരണമായെന്നും അതാണ് അപകടകാരണമെന്നുമാണ് ഇറാന്റെ വിശദീകരണം. എന്നാൽ തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിമാന നിർമ്മാതാക്കളായ ബോയിങിന് നൽകില്ലെന്നും ഇറാൻ വ്യക്തമാക്കുന്നു. വിമാനത്തിലുണ്ടായിരുന്ന 180 പേരും മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ടെഹ്റാന് ഇമാം ഖമേനി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉക്രെയ്നിലെ കീവിലേക്ക് തിരിച്ച വിമാനം ഇറാന് തലസ്ഥാനമായ ടെഹ്റാന് സമീപം കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്.
വിമാനത്താവളത്തിന് സമീപത്ത് തന്നെയായിരുന്നു ദുരന്തമുണ്ടായതെന്ന് സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്യ്തു. ഇറാന്റെ ആക്രമണത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയില്‍ ആശങ്കയും ഭീതിയും കനപ്പെട്ട് നില്‍ക്കുന്നതിനിടെയാണ് ഉക്രൈന് യാത്രാവിമാനം ഇറാനില്‍ തകര്‍ന്ന് വീണെന്ന ദുരന്തവാര്‍ത്തയും പുറത്തു വരുന്നത്.
ദേശീയ പണിമുടക്കിനിടെ സമരാനുകൂലികൾ നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റിനെ തടഞ്ഞ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. കൈനകരി സ്വദേശികളും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മുൻ സെക്രട്ടറിയുമുൾപ്പെടെയുള്ള സിഐടിയു പ്രവർത്തകരായ അജി, ജോളി, സാബു, സുധീർ എന്നിവരാണ് പിടിയിലായത്.
ഇതിൽ ജോളി സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സാബു മുൻ സെക്രട്ടറിയുമാണ്. കെഎസ്കെടിയു ആർ ബ്ലോക്ക് കൺവീനറാണ് അറസ്റ്റിലായ സുധീർ. വിനോദസഞ്ചാരമേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുകയാണെന്ന് സംയുക്ത സമരസമിതിയുടെ പ്രഖ്യാപനം അവഗണിച്ചായിരുന്നു കുമരകത്ത് നിന്ന് എത്തിയ ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ സമരാനുകൂലികൾ തടഞ്ഞിട്ടത്. അതേസമയം, മൈക്കൽ ലെവിറ്റിനെ തടഞ്ഞ സംഭവത്തിലെ പ്രതികൾ സിഐടിയും പ്രവർത്തകരാണെങ്കിൽ നടപടിയെടുക്കുമെന്ന് ആനത്തലവട്ടം ആനന്ദൻ പ്രതികരിച്ചു.
എന്നാൽ, തന്നെ തടഞ്ഞ സംഭവത്തില്‍ പരാതിയില്ലെന്ന് നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റ് മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളം മനോഹരമാണെന്നും വിവാദങ്ങളില്‍ താല്പര്യമില്ലെന്നും മൈക്കൽ ലെവിറ്റ് കുമരകത്ത് പ്രതികരിച്ചു. നേരത്തെ ആലപ്പുഴ കളക്ടര്‍ മൈക്കൽ ലെവിറ്റിനെ കണ്ട് ക്ഷമ ചോദിച്ചിരുന്നു, അതിന് പിന്നാലെയായിരുന്നു പ്രതികരണം.
കുമരകം സന്ദർശനത്തിന് എത്തിയ മൈക്കൽ ലെവിറ്റും ഭാര്യയും സഞ്ചരിച്ചിരുന്ന ഹൗസ് ബോട്ട് ആർ ബ്ലോക്കിൽ വച്ചാണ് ചില സമരാനുകൂലികൾ തടഞ്ഞത്. സമരമാണെന്നും ഇനിയങ്ങോട്ട് യാത്ര ചെയ്യാനാകില്ലെന്നുമായിരുന്നു സമരാനുകൂലികളുടെ നിലപാട്. ഇതേ തുടർന്ന് ലെവിറ്റും കുടുംബവും രണ്ട് മണിക്കൂറോളം ഇവർ ഹൗസ് ബോട്ടിൽ നടുകായലിൽ കുടുങ്ങി.
ലിത്വാനിയൻ സ്വദേശിയാണ് 2013-ൽ കെമിസ്ട്രിയിൽ നൊബേൽ സമ്മാനം നേടിയ മൈക്കൽ ലെവിറ്റ്. ദക്ഷിണാഫ്രിക്കയിൽ ജനിച്ച അദ്ദേഹം കിങ്സ് കോളേജ് ഉൾപ്പെടെ പ്രസിദ്ധമായ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂർത്തിയാക്കിയ ശേഷം സ്റ്റാൻഫോർഡ് സർവകലാശാലയിൽ അധ്യാപകനാണ്.
പൗരത്വ നിയമ പ്രക്ഷോഭം സംബന്ധിച്ചുള്ള ആലോചനകൾക്കായി കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി വിളിക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. ഇടതുപക്ഷവും കോൺഗ്രസ്സും വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്ന് മമത ആരോപിക്കുന്നു. താൻ ഒറ്റയ്ക്ക് ദേശീയ പൗരത്വ പട്ടികയ്ക്കെതിരെയും പൗരത്വ നിയമത്തിനെതിരെയും പോരാടുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞദിവസം ദേശീയ പണിമുടക്കിന്റെ ഭാഗമായി നടന്ന പ്രകടനങ്ങളിൽ സംസ്ഥാനത്ത് പല ഭാഗങ്ങളിലും റോഡ് തടയലുകളും ബസ്സുകൾക്കു നേരെയുള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ നിലപാടും അവരുടെ ദേശീയതലത്തിലെ നിലപാടും തമ്മിൽ യോജിക്കുന്നില്ലെന്ന് അവർ ആരോപിച്ചു. ഇക്കാരണത്താൽ തന്നെ ജനുവരി 13ന് നിശ്ചയിച്ചിട്ടുള്ള യോഗത്തിൽ താൻ പങ്കെടുക്കില്ലെന്നും അവർ പറഞ്ഞു. ബംഗാൾ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകരയായിരുന്നു മമത.
ഡൽഹിയിലെ ഇതര പ്രതിപക്ഷ പാർട്ടികൾ തന്നോട് ക്ഷമിക്കണമെന്നും മമത പറഞ്ഞു. ഒരുമിച്ചു നിൽക്കണമെന്ന ആശയം താനായിരുന്നു കൊണ്ടുവന്നതെന്നും അവർ അവകാശപ്പെട്ടു. എന്നാൽ കഴിഞ്ഞദിവസം സംസ്ഥാനത്ത് നടന്ന സംഭവങ്ങൾ ഇത്തരമൊരു ഒരുമിക്കലിനുള്ള സാധ്യത ഇല്ലാതാക്കിയെന്നും അവർ പറഞ്ഞു. ബംഗാളിൽ പൗരത്വ നിയമമോ പൗരത്വ പട്ടികയോ നടപ്പാക്കാൻ താനനുവദിക്കില്ലെന്നും മമത വ്യക്തമാക്കി.
ഷെയിനിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാനിർമാതാക്കൾ. ഉല്ലാസം സിനിമയ്ക്ക് ഷെയിൻ കരാർ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകൾ പുറത്തുവിട്ട നിർമാതാക്കൾ ആവശ്യമെങ്കിൽ തെളിവായിട്ടുള്ള രേഖകൾ പുറത്തുവിടുമെന്നും പറഞ്ഞു. ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഷെയിൻ ഉല്ലാസം സിനിമയ്ക്ക് കരാർ നൽകിയത്. 45 ലക്ഷം നൽകിയാലെ ചിത്രം ഡബ് ചെയ്യുകയുള്ളുവെന്ന ഷെയിനിന്റെ നിലപാടിനെതിരെയാണ് നിർമാതാക്കൾ കൊച്ചിയിൽ മാധ്യമങ്ങളെ കണ്ടത്.
സിനിമകളുടെ വിജയവും വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്ന് നടൻ ഷെയിൻ നിഗം. തനിക്ക് എല്ലാ സമയവും ഒരു പോലെയാണ്. പ്രതിസന്ധി ഘട്ടം എന്നൊന്നില്ല . മറ്റ് വിവാദ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും ഷെയിൻ പറഞ്ഞു. വലിയ പെരുന്നാൾ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി കോഴിക്കോട് എത്തിയതായിരുന്നു.
തമിഴ്നാട്ടിലെ വിജയ് എന്ന പയ്യനുണ്ടല്ലോ ഭയങ്കരനാ. മിടുമിടുക്കനാണവൻ.’ കേരളത്തിലെ വിജയ് ആരാധകർ ആഘോഷമാക്കുകയാണ് ഇൗ വാക്കുകൾ. പി.സി ജോർജ് എംഎൽഎയാണ് ഒരു അഭിമുഖത്തിൽ വിജയ്യെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ചും തുറന്നുപറഞ്ഞത്. പി.സിയുടെ വാക്കുകൾക്ക് എന്നും ആരാധകരുള്ള സമൂഹമാധ്യമങ്ങളിൽ അദ്ദേഹം വിജയ്യെ കുറിച്ച് പറഞ്ഞതിങ്ങനെ.
‘ഞാൻ എറണാകുളത്ത് പഠിക്കുന്ന കാലത്ത് തമിഴ് പടമേ കാണാറുള്ളായിരുന്നു. പിന്നീട് വിജയ്യെ ടിവിയിൽ കാണുമെന്നല്ലാതെ എനിക്ക് വലിയ പിടിയില്ലായിരുന്നു. മുണ്ടക്കയത്തു നിന്ന് വിജയ് ഫാൻസ് അസോസിയേഷന്റെ ഒരു ചടങ്ങിന് വരണം എന്നു പറഞ്ഞ് കുറച്ചു പിള്ളേര് ഇവിടെ വന്നു. മുണ്ടക്കയം നമ്മുടെ നിയോജകമണ്ഡലം ആണല്ലോ. ഞാൻ അവിടെ ചെന്നു. എന്റെ തമ്പുരാൻ കർത്താവേ ആയിരക്കണക്കിന് ചെറുപ്പക്കാര്‍ വിജയുടെ പടം വച്ച് പാലഭിഷേകം നടത്തുന്നു.’
‘ഇതു പോലെ ജനങ്ങളെ സ്വാധീനിക്കാൻ എങ്ങനെ ഇങ്ങനെ കഴിയുന്നു. ഇത് എല്ലാവർക്കും കഴിയില്ല. വിജയ്യെപ്പോലെയുള്ള മാന്യന്മാർക്കേ കഴിയൂ. വിജയ്യെപ്പറ്റി ഞാൻ പഠിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. വലിയ പരോപകാരിയാണ്. സാമൂഹിക പ്രവർത്തകനാണ്. സഹാനുഭൂതിയും ദീനാനുകമ്പയും ഉള്ളവനാണ്. അതുപോലെ ഫാൻസ് അസോസിയേഷൻ അവർ കൈയ്യിൽ നിന്ന് കാശ് മുടക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷേ അതിലെ ഒരംഗത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അദ്ദേഹം ആ സ്ഥലത്ത് ചെന്ന് അന്വേഷിക്കും. നല്ല നടൻ. അദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.’പി.സി. ജോർജ് പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യവിമാനക്കമ്പനി ഉടമയും മലയാളിയുമായ തഖിയുദ്ദീന് വാഹിദിനെ കൊന്നകേസിലെ മുഖ്യപ്രതി അറസ്റ്റില്‍. അധോലോക നേതാവ് ഇജാസ് ലക്ഡാവാലയെ ബിഹാറിലെ പട്നയില്‍നിന്നാണ് പിടികൂടിയത്. രണ്ടുപതിറ്റാണ്ടിലേറയായി വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്നു.
മുംബൈ അധോലോകത്തെ അടക്കിഭരിച്ച ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ രാജന്റെയും വലംകൈ. പിന്നീട് ഇരുവരുമായും തെറ്റിപ്പിരിഞ്ഞ് സ്വന്തം അധോലോക സാമ്രാജ്യം. രാജ്യദ്രോഹവും കൊലപാതകങ്ങളുമടക്കം നൂറോളം കേസുകള്‍. ഇന്റര്‍പോളിന്റെ റെഡ്കോര്‍ണര്‍ നോട്ടീസിനെപോലും നോക്കുക്കുത്തിയാക്കി വിദേശത്ത് വിലസിയ ലക്ഡാവാലയെ കൂടുക്കിയത് കഴിഞ്ഞദിവസം അറസ്റ്റിലായ മകളുടെ മൊഴി. ബിഹാറിലെ പട്നയില്‍ ഇയാള്‍ എത്തുമെന്ന നിര്‍ണായക വിവരം ലഭിച്ചതോടെ മുംബൈ പൊലീസ് വലവിരിച്ചു.
ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് ഉടമയും മലയാളിയുമായ തഖിയുദ്ദീന് വാഹിദിനെ 1995 നവംബര്‍ 13നാണ് മുംബൈയിലെ ഓഫീസിന് മുന്നില്‍ വെടിവെച്ചു കൊന്നത്. തഖിയുദ്ദീന്റെ മരണത്തിനുപിന്നാലെ സാമ്പത്തിക ബാധ്യതയെതുടര്‍ന്ന് ഈസ്റ്റ്–വെസ്റ്റ് എയര്‍ലൈന്‍സ് അടച്ചുപൂട്ടി. പ്രമുഖ ഹോട്ടൽ വ്യവസായി ഫരീദ് ഖാന് ഉള്‍പ്പടെ വ്യവസായ–സിനിമ രംഗത്തെ നിരവധി കൊലപാതകള്‍ക്ക് പിന്നില്‍ ലക്ഡാവാലയുടെ കൈകളായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഈമാസം 21വരെ റിമാന്‍ഡ് ചെയ്തു.
മലയാളികളുടെ പ്രിയനടിയാണ് മഞ്ജു വാര്യർ. സല്ലാപത്തിൽ തുടങ്ങി പ്രതി പൂവൻകോഴിയിലെത്തി നിൽക്കുമ്പോഴും ആ സ്നേഹത്തിന് ഒരു കുറവും വന്നിട്ടില്ല. മഞ്ജുവിനെ പോലെ തന്നെ മലയാളികൾക്ക് പരിചിതനാണ് സഹോദരൻ മധു വാര്യരും. എന്നാൽ മഞ്ജുവിനു കിട്ടിയ സ്വീകാര്യത മലയാള സിനിമയിൽ ഉണ്ടാക്കിയെടുക്കാൻ സഹോദരന് കഴിഞ്ഞില്ല. അഭിനയരംഗത്തു നിന്നും സംവിധായകന്റെ കുപ്പായമിട്ട് പുതിയ ചുവടുകൾ ഉറപ്പിക്കുന്ന സഹോദരന്റെ കഠിന പ്രയത്നങ്ങളെക്കുറിച്ചും അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും തുറന്ന് പറയുകയാണ് മഞ്ജു.
ചേട്ടൻ ഒരുപാട് വർഷമായി സിനിമയുടെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ്. എന്നാൽ എങ്ങുമെത്താതെ സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നും ചേട്ടന്റെ പല പ്രോജക്ടും അവസാന ഘട്ടത്തിൽ എത്തിയ ശേഷം നഷ്ടപ്പെടുന്നതും കണേണ്ടി വന്നു. ഇപ്പോൾ എല്ലാം ഒത്തുവന്നതിൽ സന്തോഷമുണ്ടെന്നും ചേട്ടൻ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളതെന്നും താരം പറഞ്ഞു.
ബിജു മേനോനും മഞ്ജു വാരിയരുമാണ് മധുവിന്റെ ആദ്യ ചിത്രത്തിൽ നായിക നായകൻമാരാകുന്നത്. ‘ചേട്ടന്റെ സിനിമയിൽ ഞാനും ഭാഗമാണെന്നത് സന്തോഷം തരുന്നു. ബിജുവേട്ടനുമൊക്കെ കഥ കേട്ടശേഷമാണ് ചേട്ടൻ എന്നോടു പറയുന്നതെന്നു തോന്നുന്നു. ആ സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞ ശേഷമാണ് ഞാൻ കഥ കേൾക്കുന്നത്.’ മഞ്ജു വെളിപ്പെടുത്തി.