Latest News

ഇസ്‍ലാമബാദ്∙ കോവിഡ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവർത്തന ചെലവ് വെട്ടിക്കുറച്ചു. 2020–21 വർഷത്തെ പ്രവർത്തനത്തിന് 7.2 ബില്യൻ പാക്കിസ്ഥാനി രൂപ (352 കോടി രൂപ) യുടെ ബജറ്റാണ് പിസിബി ബോർഡ് ഓഫ് ഗവര്‍ണേഴ്സ് പ്രഖ്യാപിച്ചത്. 2019–20 ബജറ്റിൽനിന്ന് 10 ശതമാനം ‘കട്ട്’ ചെയ്താണ് പുതിയ പ്രഖ്യാപനം. കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രിക്കറ്റിനെ പിടിച്ചു നിർത്താനാണ് ബജറ്റിലെ 71.2 ശതമാനവും ഉപയോഗിക്കുക.

ബജറ്റിലെ ആകെ തുകയിൽ 25.2 ശതമാനം, അതായത് 1.95 ബില്യന്‍ പാക്കിസ്ഥാനി രൂപ (88 കോടി രൂപ) ആഭ്യന്തര ക്രിക്കറ്റിനു വേണ്ടിയാണു മാറ്റിവച്ചിരിക്കുന്നത്. താരങ്ങൾക്കു മികച്ച ശമ്പളം ഉറപ്പാക്കാനാണ് ഇത്. പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ വർഷങ്ങളിൽ വലിയ പിന്നോട്ടുപോക്കാണ് ഉണ്ടായത്. താരങ്ങളുടെ വരുമാനം കുത്തനെ കുറഞ്ഞു. ഇതേ തുടർന്നാണു പുതിയ വര്‍ഷം ഗ്രേഡ് അടിസ്ഥാനമാക്കിയുള്ള മെച്ചപ്പെട്ട മാച്ച് ഫീസ് കൊണ്ടുവരാൻ ശ്രമിക്കുന്നത്.

പുതിയ ഘടന പ്രകാരം 192 താരങ്ങളെ അഞ്ച് ഗ്രേഡുകളാക്കിയാണു തരംതിരിക്കുക. കഴിഞ്ഞ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ പത്തു താരങ്ങളെ ഉൾപ്പെടുത്തി ‘എ പ്ലസ്’ എന്ന ഗ്രേഡ് ഉണ്ടാക്കും. 150,000 പാക്കിസ്ഥാനി രൂപ (67,706 ഇന്ത്യൻ രൂപ) യാണ് ഇവർക്ക് ഒരു മാസം ലഭിക്കുക. രണ്ടാമതുള്ള എ വിഭാഗത്തിൽ 38 താരങ്ങളാണ് ഉണ്ടാകുക. ഇവർക്ക് 85,000 പാക്കിസ്ഥാനി രൂപ (38,366 രൂപ) ലഭിക്കും. ബി വിഭാഗത്തിലെ 48 താരങ്ങൾക്ക് 75,000 പാക്കിസ്ഥാനി രൂപ (33,853 രൂപ) യും സി, ഡി കാറ്റഗറിക്കാർക്ക് 65,000 (29,339 രൂപ), 40,000 (18,055) എന്നിങ്ങനെയുമാണു തുക ലഭിക്കുക. അടുത്ത മാസം അവസാനത്തോടെ വിവിധ ഗ്രേഡ് വിഭാഗങ്ങളിൽപെടുന്നവരുടെ പേരു വിവരങ്ങൾ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പുറത്തുവിടും.

ബിസിസിഐ തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തിയതോടെയാണ് ഇന്ത്യയില്‍ ഇന്ത്യയിൽ ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ ശമ്പളത്തുകയില്‍ വൻ വർധനയുണ്ടായത്. പുതിയ ശമ്പള വർധന പ്രഖ്യാപിച്ചതിനു ശേഷം രഞ്ജി ട്രോഫി പോലെയുള്ള ഇന്ത്യൻ ആഭ്യന്തര മത്സരങ്ങൾ കളിച്ചുതന്നെ താരങ്ങൾക്ക് വർഷം 50–70 ലക്ഷം വരെ രൂപ നേടാൻ സാധിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ബിസിസിഐയും തമ്മില്‍ ശമ്പള സ്കെയിലിന്റെ കാര്യത്തിൽ വലിയ വ്യത്യാസമാണ് ഉള്ളത്. പാക്കിസ്ഥാനി ആഭ്യന്തര താരങ്ങളെ നോക്കിയാൽ ഒരു മാസം പരമാവധി 67,706 രൂപയാണ് ഉണ്ടാക്കാൻ സാധിക്കുക. അതേസമയം ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മുൻനിര താരങ്ങൾ രണ്ട് ദിവസം കൊണ്ടു നേടുന്നത് 70,000 രൂപയാണ്.

ഏറ്റവും താഴെയുള്ള ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾപോലും ഇന്ത്യയിൽ രണ്ട് ദിവസത്തിൽ 20,000 രൂപയും മാസം മൂന്ന് ലക്ഷവും സമ്പാദിക്കുന്നുണ്ട്. രണ്ടു ബോർഡുകളിലും ആഭ്യന്തര താരങ്ങൾക്കു ലഭിക്കുന്ന തുകയിലെ അന്തരം അത്രയേറെയാണ്. ക്രിക്കറ്റിൽ ഇന്ത്യയുടെ നിലവാരത്തിലേക്കെത്താൻ പാക്കിസ്ഥാന്‍ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. വൻതുക തന്നെ നിക്ഷേപിച്ച് ക്രിക്കറ്റിനെ വീണ്ടെടുക്കാനാണു പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പിസിബി ചെയർമാൻ എഹ്സാൻ മാനി എന്നിവരുടെ നിർദേശ പ്രകാരമാണ് ആഭ്യന്തര ക്രിക്കറ്റിൽ മാറ്റങ്ങൾക്ക് പിസിബി മുൻകൈയെടുക്കുന്നത്.

ഹൈവേ പോലീസുദ്യോഗസ്ഥന്റെ മനഃസാന്നിധ്യം ഒഴിവാക്കിയതു വന്‍ അപകടം. കണ്ടെയ്‌നര്‍ ലോറിയിലെ ഡ്രൈവര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു നിയന്ത്രണം വിട്ട ലോറിയില്‍ ചാടിക്കയറി കൈ ഉപയോഗിച്ച് ബ്രേക്ക് അമര്‍ത്തി ലോറി നിര്‍ത്തി ഹൈവേ പോലീസ് ഉദ്യോഗസ്ഥന്‍. ഹൈവേ പോലീസ് ഡ്രൈവര്‍ കാട്ടുശ്ശേരി സ്വദേശി വിനോദിന്റെ കൃത്യമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ഇന്നലെ ആലത്തൂര്‍ സ്വാതി ജംക്ഷനിലെ സിഗ്‌നലിനു സമീപം ബെംഗളൂരുവില്‍ നിന്നു വരികയായിരുന്ന ലോറി സ്വാതി ജംക്ഷനില്‍ എത്തിയപ്പോള്‍ ഡ്രൈവര്‍ യുപി സ്വദേശി സന്തോഷ് അപസ്മാരം വന്ന് സ്റ്റിയറിങ്ങില്‍ കുഴഞ്ഞു വീണു. ഇതോടെ ലോറി നിയന്ത്രണം വിട്ടു റോഡരികിലേക്കു നീങ്ങി. അതിനുമുന്നില്‍ നിരവധി വാഹനങ്ങള്‍ പോകുന്നുണ്ടായിരുന്നു. ലോറിയുടെ വരവു കണ്ടു സംശയം തോന്നിയ ഹൈവേ പൊലീസ് ഡ്രൈവര്‍ വിനോദ് നോക്കിയപ്പോള്‍ ഡ്രൈവര്‍ സ്റ്റിയറിങ്ങില്‍ കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ലോറിയിലേക്ക് വിനോദ് ചാടിക്കയറി സ്റ്റിയറിങ് നിയന്ത്രണത്തിലാക്കി ബ്രേക്ക് ചെയ്ത് വാഹനം നിര്‍ത്തുകയായിരുന്നു. ഇതിനിടെ ഡ്രൈവര്‍ വിനോദിന്റെ ദേഹത്തേക്കു വീണിരുന്നു..

ഡ്രൈവറെ ലോറിയില്‍ നിന്നു താഴെയിറക്കി അഗ്‌നിരക്ഷാസേനയുടെ ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ലോറിയുടെ വരവില്‍ പന്തികേടു തോന്നിയ ആലത്തൂര്‍ സ്റ്റേഷനിലെ ഹോംഗാര്‍ഡ് ടി.പി.മോഹന്‍ദാസ് സമീപത്തു ജോലി ചെയ്തിരുന്ന സ്ത്രീയെയും വലിച്ചു കൊണ്ട് സമീപത്തെ കടയുടെ മുന്നിലേക്ക് ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.

പാലക്കാട് എ.ആര്‍.ക്യാമ്പിലെ ഡ്രൈവര്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറാണ് ആലത്തൂര്‍ കാട്ടുശ്ശേരി സ്വദേശിയായ വിനോദ്.

 

കമ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെ ഗുവേരയുടെ ജന്മഗൃഹം വില്‍പനയ്ക്ക്. അര്‍ജന്റീനയിലെ റൊസാരിയോയിലെ ചെ ഗുവേരയുടെ ജന്മഗൃഹമാണ് വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നത്. ബിബിസി ന്യൂസ് ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്.

റൊസാരിയോയിലെ ഉര്‍ക്വിസ, എന്‍ട്രെ റിയോസ് തെരുവുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഗൃഹം, 2580 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ നിയോ ക്ലാസിക്കല്‍ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ഇപ്പോഴത്തെ ഉടമസ്ഥനായ ഫ്രാന്‍സിസ്‌കോ ഫറൂഗിയ 2002 ലാണ് ഈ വീട് സ്വന്തമാക്കുന്നത്. സാംസ്‌കാരിക കേന്ദ്രമായി നിലനിര്‍ത്താനായിരുന്നു ഫറൂഗിയയുടെ ലക്ഷ്യം. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നടപ്പിലായില്ല. അതേ സമയം എത്ര തുകയ്ക്കാണ് വീട് വില്‍ക്കുന്നതെന്ന കാര്യം ഫറൂഗിയ വെളിപ്പെടുത്തിയിട്ടില്ല.

നിരവധി പ്രമുഖരാണ് ചെ ഗുവേരയുടെ ജന്മഗൃഹം സന്ദര്‍ശിച്ചിട്ടുള്ളത്. ഫിഡല്‍ കാസ്‌ട്രോയുടെ മക്കള്‍. ഉറുഗ്വെ മുന്‍ പ്രസിഡന്റ് ജോസ് പെപെ മ്യൂജിക്ക എന്നിവര്‍ ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്. കൂടാതെ 1950കളില്‍ തെക്കേ അമേരിക്കയിലൂടെ ചെഗുവേര നടത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രകളില്‍ ഒപ്പമുണ്ടായിരുന്ന ആല്‍ബര്‍ട്ടോ ഗ്രനഡോസും ഇവിടെ സന്ദര്‍ശകനായി എത്തിയിരുന്നു.

1928 ല്‍ അര്‍ജന്റീനയിലെ റൊസാരിയോയില്‍ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ചെ ഗുവേര ജനിച്ചത്. 1953-59 കാലത്ത് അരങ്ങേറിയ ക്യൂബന്‍ വിപ്ലവത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ചെ ഗുവേരയായിരുന്നു. ഏകാധിപതി ഫുള്‍ജെന്‍സിയൊ ബാറ്റിസ്റ്റയെ സ്ഥാനഭ്രഷ്ടനാക്കിയത് ഈ വിപ്ലവമാണ്.

നടിമാരേയും മോഡലുകളേയും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പിടിയിലായ ഷെരീഫും റഫീഖുമാണ് മുഖ്യ ആസൂത്രകരെന്ന് പോലീസ്. കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഹൈദരാബാദിൽനിന്ന് തിരിച്ചെത്തിയാൽ ഓൺലൈനായി ഷംനയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഐജി വിജയ് സാഖറെ പ്രതികരിച്ചു.

അതേസമയം, പ്രതികൾ ഷംന കാസിമിലേയ്ക്ക് എത്തിയതെങ്ങനെയെന്നും തട്ടിപ്പിന് സിനിമാ മേഖലയിലെ കൂടുതൽ പേർ ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്നും ഐജി സാഖറെ വ്യക്തമാക്കി.

ഇതിനിടെ, പ്രധാനപ്രതികളിലൊരാളായ ഷെരീഫ് നിരപരാധിയാണെന്ന് വാദിച്ച് കുടുംബം രംഗത്തെത്തി. ഷരീഫിന്റെ ഭാര്യയുടെ അനുജത്തിയുടെ ഭർത്താവ് റഫീക്കാണ് സൂത്രധാരനെന്നാണ് കുടുംബത്തിന്റെ പ്രതികരണം. ഷെരീഫിക്കിന്റെ സഹോദരൻ ഷഫീക്കാണ് മാധ്യമങ്ങളോട് ഇക്കാര്യം ആരോപിച്ചത്. നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് റഫീക്ക്. ഇയാളുടെ ഡ്രൈവറായിരുന്നു ഷെരീഫ്. തന്റെ ജ്യേഷ്ഠനെ ഇയാൾ കുടുക്കിയതാണെന്ന് സഹോദരൻ ആരോപിച്ചു.

ഇതിനിടെ, തന്റെ മകൻ തെറ്റുകാരനല്ലെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ലെന്ന് ഷെരീഫിന്റെ അമ്മ ബദറുന്നിസ. കുടുംബമായി ഷെരീഫ് താമസിക്കുന്നത് കൊടുങ്ങല്ലൂരിലാണ്. ഇടക്കിടെ വീട്ടിൽ വന്ന് പോകുന്നതല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നും ഇവർ വ്യക്തമാക്കി.

കൊച്ചി ബ്ലാക്‌മെയിലിങ് കേസിലെ മുഖ്യപ്രതി പാലക്കാട് സ്വദേശി ഷെരീഫിനെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലും തൃശ്ശൂരിലുമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇന്ന് പുലർച്ചെയോടെയാണ് പ്രത്യേക സംഘം തൃശ്ശൂരിൽ വെച്ച് പിടികൂടിയത്. നടി ഷംന കാസിമിനെ കെണിയിൽപ്പെടുത്താൻ പദ്ധതിയുണ്ടാക്കിയത് ഷെരീഫാണ്. ഷെരീഫിനെതിരെ നേരത്തെ വധശ്രമത്തിന് പാലക്കാട് കേസുണ്ട്. ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ നോക്കിയ കേസിലും പാലക്കാട്ടെ ഹോട്ടലിൽ എട്ട് യുവതികളെ എത്തിച്ച് പണം തട്ടിയ സംഭവത്തിലെയും ആസൂത്രകൻ മുഹമ്മദ് ഷെരീഫ് ആണ്.

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിൽ മുരളീധര പക്ഷവും കൃഷ്ണദാസ് പക്ഷവും തമ്മിൽ തർക്കം. ആർഎസ്എസ് നിർദേശപ്രകാരം പാർട്ടിക്കുള്ളിലെ തർക്കങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനാണ് ബിജെപിയുടെ സംസ്ഥാന കോർ കമ്മിറ്റി യോഗം കൊച്ചിയിൽ ചേർന്നത്.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളെ ചൊല്ലി സംസ്ഥാന സർക്കാരും കേന്ദ്രമന്ത്രി വി മുരളീധരനുമായുള്ള തർക്കവും യോഗത്തിൽ ചർച്ചയായി. വി മുരളീധരന്റെ പേഴ്‌സണൽ സ്റ്റാഫിൽ കോൺഗ്രസ് ബന്ധമുള്ളവരുണ്ടെന്ന് യോഗത്തിൽ പികെ കൃഷ്ണദാസ് ഉന്നയിച്ചു. എന്നാൽ വി മുരളീധരന്റെ ഓഫീസിനെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന നിലപാടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെസുരേന്ദ്രൻ യോഗത്തിൽ സ്വീകരിച്ചത്.

ഡിആർഡിഒ കേസിൽ ഉൾപ്പെട്ടയാൾ മുരളീധരന്റെ ഓഫീസിലെ നിത്യസന്ദർശകനാണ് എന്നതുൾപ്പടെയുള്ള ദേശാഭിമാനി എഡിറ്റോറിയലിൽ വന്ന ആരോപണങ്ങളും കോർഗ്രൂപ്പിൽ ചർച്ചയായി.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണന്റെ കൊച്ചിയിലെ വീട്ടിലാണ് യോഗം. യോഗത്തിൽ വീഡിയോ കോഫറൻസിങ് വഴി വി മുരളീധരനും പങ്കെടുക്കുന്നുണ്ട്.

ന്യൂഡല്‍ഹി : ഹിന്ദുസ്ഥാന്‍ യൂണിലിവറിനു പിന്നാലെ കോസ്‌മെറ്റിക്‌സ് കമ്പനിയായ ലോറിയലും ഉത്പന്നങ്ങളിലെ വംശീയച്ചുവയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നു. വൈറ്റ്, ഫെയര്‍, ലൈറ്റ് എന്ന പരാമര്‍ശങ്ങള്‍ ഉത്പന്നങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നാണ് ലോറിയല്‍ അറിയിച്ചിരിക്കുന്നത്. ‘ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന പേരിൽ ലോകവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളെ തുടർന്നാണ് കമ്പനികൾ വിപ്ലവാത്മകമായ പേരു മാറ്റങ്ങൾ കൊണ്ടുവരുന്നത്.

‘ഫെയര്‍ ആന്‍ഡ് ലവ്‌ലി’ ഉത്പന്നങ്ങളുടെ ‘ഫെയര്‍’ എടുത്തു കളയുകയാണെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ നടത്തിയത്.തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിക്കുന്ന യൂണിലിവറിന്റെ കോസ്മെറ്റിക് ഉത്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു കമ്പനിയുടെ തീരുമാനം.

യുഎസ്സില്‍ ജോര്‍ജ്ജ് ഫ്‌ലോയിഡ് വംശീയാധിക്ഷേപത്തില്‍ കൊല്ലപ്പെടാനിടയായ സംഭവത്തെ തുടര്‍ന്ന് ലോകവ്യാപകമായി ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്ന പ്രക്‌ഷോഭം ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെളുപ്പ് കറുപ്പിനേക്കാള്‍ നല്ലതാണെന്ന തരത്തിലുള്ള വംശീയ കാഴ്ച്ചപ്പാട് പുലര്‍ത്തുന്ന കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ ലോകമാകമാനമുള്ള കോസ്‌മെറ്റിക് കമ്പനികളെ പ്രതിരോധത്തിലാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ലോറിയലും നയം മാറ്റം കാണിക്കുന്നത്. അവരുടെ പ്രധാനപ്പെട്ട ഒരു ഉത്പന്നത്തിന്റെ പേര് തന്നെ ‘വൈറ്റ് പെര്‍ഫക്ട്’ എന്ന വംശീയച്ചുവ പുലര്‍ത്തുന്ന പേരാണ്.

ആത്മഹത്യ ചെയ്ത നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ഇന്‍സ്റ്റഗ്രാം ആരോ ഉപയോഗിക്കുന്നുവെന്ന് പറഞ്ഞാണ് നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായി രൂപ ഗാംഗുലി രംഗത്തെത്തിയത്.

തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് രൂപ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുശാന്തിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ നിന്നും ആരോ തങ്ങളുടെ കമന്റുകള്‍ നീക്കം ചെയ്യുന്നതായി ആരോപിച്ച് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.

സുശാന്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലെ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ വന്ന ചില മാറ്റങ്ങളും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍പ് താരം ഫോളോ ചെയ്തിരുന്ന ചില താരങ്ങളെ ഇപ്പോള്‍ ഫോളോവിംഗ് ലിസ്റ്റില്‍ കാണാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. ഇതെല്ലം തെളിയിക്കുന്ന സ്‌ക്രീന്‍ഷോട്ടുകളും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്. ഇതിനു പിന്നില്‍ മറ്റാരുടെയോ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈയ് പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

കോഴിക്കോട് ജില്ലയിലെ ജ്വല്ലറിയില്‍ വന്‍ തീപിടിത്തം. മാവൂര്‍ റോഡിലുള്ള കോട്ടൂളിയിലെ ജ്വല്ലറിയിലാണ് തീ ആളിപടര്‍ന്നത്. അപ്പോളോ ജ്വല്ലറി ഷോറൂമിലാണ് സംഭവം. അഗ്‌നിബാധ നിയന്ത്രണ വിധേയമായതായി അഗ്‌നിശമന സേന അധികൃതര്‍ അറിയിച്ചു.

മൂന്ന് നിലക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്വല്ലറിക്കകത്ത് തീപിടിത്തത്തെ തുടര്‍ന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെട്ടുത്തി. നാല് പേരെയാണ് രക്ഷപ്പെടുത്തിയത്. തീയണക്കാനുളള ശ്രമം തുടങ്ങിയിട്ടുണ്ട്. സെയില്‍സ്മാന്‍മാര്‍ ഉള്‍പ്പെടെ നൂറോളം ജീവനക്കാരുള്ള സ്ഥാപനത്തിലാണ് അപകടം.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് 12 പേരാണ് കെട്ടിടത്തില്‍ കുടുങ്ങിയത്. ഇവരെ ഗ്ലാസുകള്‍ ഉള്‍പ്പെടെ തകര്‍ത്താണ് പുറത്തെത്തിച്ചത്. കെട്ടിയത്തിന്റെ ബേസ്‌മെന്റിലുള്ള പാര്‍ക്കിങ്ങ് എരിയയിലുള്ള വാഹനങ്ങള്‍ ഉള്‍പ്പെടെ നാശം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

ആലപ്പുഴയിലെ രണ്ട് പഞ്ചായത്തുകളില്‍ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ, പുറക്കാട് എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. തോട്ടപ്പള്ളി സ്പില്‍വേ പൊഴി മുറിക്കല്‍ പ്രവൃത്തിക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധം ആരംഭിച്ച സാഹചര്യത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ മൂന്ന് വരെയാണ് നിരോധനാജ്ഞ. മഴ കാലത്തിന് മുന്‍പേ പൊഴി മുറിക്കല്‍ ജോലിക്കള്‍ തീര്‍ക്കേണ്ടതുണ്ട് എന്നാല്‍ പ്രതിഷേധങ്ങള്‍ കാരണം ഇതിനുള്ള നടപടികള്‍ വൈകുകയാണ്. പ്രതിഷേധങ്ങളുടെ ഭാഗമായി ആളുകള്‍ കൂട്ടം കൂടുന്നത് കൊവിഡ് വ്യാപനത്തിന് ഇടയാക്കിയേക്കും. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചതെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.

നേരത്തെ കോവിഡ് രോഗികളായ പിതാവും മകനും പുറത്തു കറങ്ങിനടന്നതിനെ തുടര്‍ന്ന് കായംകുളം നഗരത്തിലെ ചില ഇറച്ചിക്കടകളും മറ്റു സ്ഥാപനങ്ങളും അധികൃതര്‍ അടപ്പിച്ചിരുന്നു. ഇവരുടെ റൂട്ട് മാപ്പ് പുറത്തുവിട്ടാല്‍ കായംകുളത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.

സോണി എട്ടു പറയിലച്ചൻറെ നിര്യാണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്തകൾ നിറഞ്ഞു കൊണ്ടിരിക്കുകയാണ്. പള്ളിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് അച്ചൻറെ മരണത്തിന് പിന്നിലുള്ള കാരണങ്ങളെന്ന് പലരും ആരോപിക്കുന്നുണ്ട് . ഈ അവസരത്തിൽ ഇടവകയിലെ മുൻ വികാരി എന്ന നിലയിൽ ഇപ്പം പ്രചരിക്കുന്ന വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ് ഫാ.ടോം പുത്തൻകുളം.

സ്നേഹമുളളവരേ,

ഏറെ സ്നേഹ ബഹുമാനപ്പെട്ട സോണി എട്ടുപറയിലച്ചന്റെ ആകസ്മികവും അപ്രതീക്ഷിതവുമായ വിടവാങ്ങൽ അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളെയും വൈദിക സഹോദരങ്ങളെയും പുന്നത്തുറ ഇടവകാംഗങ്ങളെയും വിശ്വാസസമൂഹം മുഴുവനെയും ഏറെ ദു:ഖത്തിലാഴ്ത്തി ബഹുമാനപ്പെട്ട അച്ചന് നിത്യശാന്തി നേർന്നുകൊള്ളുന്നു. അച്ചൻ്റെ വേർപാടുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും ചാനലുകളിലും സത്യവിരുദ്ധ പ്രസ്താവനകൾ തുടർച്ചയായി കാണുമ്പോൾ ബഹു. സോണിയച്ചൻ്റെ തൊട്ടു മുൻഗാമിയായി പുന്നത്തുറ പള്ളിയിൽ ശുശ്രൂഷ ചെയ്ത ഒരു വ്യക്തിയെന്ന നിലയ്ക്ക് എനിക്ക് ചില യാഥാർത്ഥ്യങ്ങൾ എല്ലാവരോടുമായി പങ്കുവയ്ക്കാനുണ്ട്.

സകലർക്കും ഒരുപോലെ സങ്കടക്കടൽ തീർത്ത ഈ സംഭവം പോലും കത്തോലിക്കാ സഭയെയും ചങ്ങനാശേരി അതിരൂപതയെയും പുന്നത്തുറ ഇടവകയെയും ആക്രമിക്കാൻ വീണുകിട്ടിയ അവസരമായി ഉപയോഗിക്കുന്നവരെയോർത്ത് സഹതാപം തോന്നുന്നു.

ഞാൻ പുന്നത്തുറ പള്ളിയിൽ വികാരിയായി ചാർജ് എടുത്തത് 2019 മെയ് 28 നാണ്. 2020 ഫെബ്രുവരി 6 വരെയുള്ള എന്റെ ശുശ്രൂഷയുടെ കാലയളവിൽ അവിടെ എനിക്ക് വളരെ സന്തോഷകരമായ അനുഭവമായിരുന്നു ഉണ്ടായിരുന്നത്. ഒരു പള്ളിയിൽ വൈദികൻ ചെയ്യേണ്ട എല്ലാ കാര്യങ്ങളും മുടക്കമില്ലാതെ ചെയ്യാൻ എനിക്ക് ദൈവകൃപയാൽ സാധിച്ചു. ചുരുക്കം ചില വ്യക്തികൾ മാത്രമാണ് പള്ളിയോട് സഹകരിക്കാതെ മാറി നിന്നത്. അവരുടെ വീടുകളിൽ ചെന്നപ്പോൾ പോലും അവരെ കണ്ടുമുട്ടാൻ സാധിച്ചിട്ടില്ല. ബാക്കിയെല്ലാ കുടുംബങ്ങളും വ്യക്തികളും പള്ളിത്തിരുനാൾ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. യഥാർത്ഥത്തിൽ, പള്ളിയിലുണ്ടായ എന്തെങ്കിലും ബുദ്ധിമുട്ടിന്റെ അടിസ്ഥാനത്തിലല്ല ഞാൻ അവിടെ നിന്ന് സ്ഥലം മാറുന്നത് . എൻ്റെ സഹോദരങ്ങൾ ആരും നാട്ടിൽ ഇല്ലാത്തതിനാൽ വീട്ടിൽ തനിയെ താമസിക്കുന്ന വൃദ്ധരും രോഗികളുമായ മാതാപിതാക്കളുടെ ചികിത്സയ്ക്കും സംരക്ഷണത്തിനും സഹായമാകുന്ന രീതിയിൽ ചങ്ങനാശ്ശേരിക്കടുത്ത് ഒരു പള്ളി തരണമെന്ന് ഞാൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് എനിക്ക് പുന്നത്തറയിൽ നിന്ന് മാറ്റം ലഭിക്കുന്നത്. മാത്രവുമല്ല അതിരൂപതാ കച്ചേരിയിലും, കാവുകാട്ടു പിതാവിൻ്റെയും മറ്റും നാമകരണ നടപടികൾക്കായുള്ള അതിരൂപതാ കോടതിയിലും എനിക്ക് ശുശ്രൂഷ ചെയ്യേണ്ടതിനാൽ ചങ്ങനാശേരി പ്രദേശം തന്നെയാണ് സൗകര്യപ്രദം. സത്യമിതായിരിക്കെ ഇടവകയിലെ ബുദ്ധിമുട്ടുകൾക്കൊണ്ടാണ് ഞാൻ സ്ഥലം മാറ്റം വാങ്ങിയത് എന്ന രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യം ഉണ്ടാകും എന്നു കരുതേണ്ടിയിരിക്കുന്നു.

ബഹു. സോണി എട്ടുപറയിൽ അച്ചൻ 2020 ഫെബ്രുവരി 6-ന് പുന്നത്തുറ പള്ളിയിൽ വന്നതും ഉത്തരവാദിത്വം ഏറ്റെടുത്തതും വളരെ സന്തോഷത്തോടെയാണ്. അച്ചൻ വളരെ നന്നായി ശുശ്രൂഷ ചെയ്ത, വെട്ടിമുകൾ ഇടവക, പുന്നത്തറയ്ക്ക് സമീപമായതിനാൽ അവരുടെ സന്ദർശനവും സപ്പോർട്ടും ലഭിച്ചിരുന്നതും അച്ചനു സന്തോഷത്തിനു കാരണമായിരുന്നു. ആദ്യത്തെ ഏതാനും ആഴ്ചകൾക്ക് ശേഷം, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഒരുപാട് ശുശ്രൂഷകൾ ചെയ്യുവാൻ അച്ചന് അവസരം ലഭിച്ചില്ല. ജൂൺ 5 – തീയതി പള്ളി പരിസരത്ത് ഉണ്ടായ തീപിടുത്തവും 4 പേർക്ക് പൊള്ളലേറ്റതുമായ അപകടം അച്ചന്റെ മനസ്സിന് വലിയ
ക്ലേശമുണ്ടാക്കി എന്ന് അവിടെയുള്ള ആളുകൾ എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റുള്ളവർക്ക് ഉണ്ടാകുന്ന വേദനകളിൽ അവരെക്കാളേറെ ദു:ഖിക്കുന്ന ഒരു നല്ലിടയാനാണ് ബഹു.സോണിയച്ചനെന്ന് അച്ചൻ സേവനമനുഷ്ഠിച്ചിട്ടുള്ള ഇടവകകളിലെ അംഗങ്ങൾക്ക് നല്ലതുപോലെ അറിവുള്ളതാണ്. അച്ചനെ ആശ്വസിപ്പിക്കുന്നതിനും ധൈര്യപ്പെടുത്തുന്നതിനുമായി ഞാനും കഴിഞ്ഞ ആഴ്ച ആ പള്ളിയിൽ പോയതാണ് . ഈ കാലയളവിൽ അതിരൂപതാ കേന്ദ്രത്തിൽ നിന്നും അഭിവന്ദ്യ പിതാക്കന്മാരും ജനറാൾ അച്ചന്മാരും സുഹൃത്തുക്കളായ വൈദികരും പലവട്ടം അച്ചനെ സന്ദർശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തുവെന്നത് പള്ളിയോട് ചേർന്ന് ശുശ്രൂഷ ചെയ്യുന്ന എല്ലാവർക്കും അറിയാവുന്നതാണ്. (സംശയമുള്ളവർക്ക് പള്ളിക്കാര്യത്തിൽ നിന്ന് അനുവദിക്കുമെങ്കിൽ പള്ളിയിലെ CCTV ദൃശ്യങ്ങൾ പരിശോധിക്കാവുന്നതാണ്.) മാത്രവുമല്ല പള്ളിയിൽ നിന്ന് മാറി നിൽക്കുന്നതിനും സുഹൃത്തുക്കളായ വൈദികരുടെ കൂടെ താമസിക്കുന്നതിനും അച്ചനോട് അതിരൂപതാ കേന്ദ്രത്തിൽ നിന്ന് നിർദ്ദേശിക്കുകയും ചെയ്തതാണ് . അതിരൂപതാ കേന്ദ്രത്തിൽ നിന്നുള്ള വിവരം അനുസരിച്ച് ബഹു.സോണിയച്ചൻ, മരണ ദിവസമായ ജൂൺ 21ഞായറാഴ്ച മാത്രമാണ് അഭിവന്ദ്യ പെരുന്തോട്ടം പിതാവിനെ സന്ദർശിക്കാൻ നിശ്ചയിച്ചിരുന്നത്. അതിന് മുമ്പ് ഈ തീപിടുത്ത അപകടശേഷം അച്ചൻ അതിരൂപതാ കേന്ദ്രത്തിൽ എത്തി അഭിവന്ദ്യ പിതാക്കൻമാരോട് സംസാരിച്ചിട്ടില്ല.

അപകടത്തിൽപ്പെട്ടവരെയും അവരുടെ കുടുംബാംഗങ്ങളെയും സഹായിക്കാൻ ബഹു. സോണിയച്ചൻ്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമാണ് പുന്നത്തറ ഇടവകകാംഗവും ജർമ്മനിയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികനുമായ റവ.ഫാ. സാബു ആലക്കൽ Cmi തൻ്റെ ബന്ധുക്കളായ 14 പേരോട് സഹായം അഭ്യർത്ഥിച്ചത്. അദ്ദേഹം ഇപ്രകാരം ധാരാളം പേരെ സഹായിക്കുന്ന വ്യക്തിയാണ്. സർക്കാർ നിയമപ്രകാരം സ്ഥാപനങ്ങൾക്കും മറ്റും വിദേശ സഹായം സ്വീകരിക്കുവാൻ FCRA അക്കൗണ്ട്കളിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ഇടവകയ്ക്ക് ഇപ്രകാരമുള്ള അക്കൗണ്ട് ഇല്ലാതിരുന്നതിനാലാണ് അതിരൂപതയുടെ അക്കൗണ്ടിനെ ആശ്രയിച്ചത്.

അച്ചന്റെ മരണവുമായി ബന്ധപ്പെട്ട ഈ സാഹചര്യത്തിൽ ഇടവകയോട് വിരുദ്ധ നിലപാടിൽ നിൽക്കുന്ന ഏതാനും പേർ മാത്രം പറയുന്ന കാര്യങ്ങൾ തികച്ചും വാസ്തവ വിരുദ്ധമാണ്. അവ തുടർച്ചയായി ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടുന്നത് സമൂഹത്തിൽ തെറ്റിധാരണ പരത്തുകയാണ്.

പള്ളിയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഈ മരണത്തിന് പ്രധാന കാരണം എന്ന് ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഞാൻ അവിടെയായിരുന്ന കാലയളവിൽ ഒരിക്കൽപോലും പള്ളിക്ക് സാമ്പത്തികപ്രതിസന്ധി ഉണ്ടായിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. മാത്രവുമല്ല വിശാലമായ പാർക്കിംഗ് ഗ്രൗണ്ടിന്റെ നിർമ്മാണത്തിനു ശേഷവും നിശ്ചിത തുക അവിടെ നീക്കിയിരിപ്പ് ഉണ്ടായിരുന്നു. സാമ്പത്തിക സുസ്ഥിരതയുള്ള ഒരു ഇടവകയാണ് ഇതെന്ന് മുൻ വികാരിമാർ എല്ലാവരും ഒരുപോലെ സമ്മതിക്കും.

രണ്ടു വർഷം മുമ്പ് നടന്ന മദ്ബഹാ നവീകരണവുമായി ബന്ധപ്പെട്ട് ഇടവകയിൽ കാര്യമായ പ്രശ്നങ്ങളൊന്നും തന്നെയില്ല. ചുരുക്കം ചിലർ ഇപ്പോഴും എതിര് നിൽക്കുന്നുണ്ട് എന്നതു ശരിയാണ്. ഇതു സംബന്ധിച്ച് കോട്ടയം മുൻസിഫ് കോടതിയിൽ ഉണ്ടായിരുന്ന കേസ് പള്ളിക്ക് അനുകൂലമായി ഇടക്കാല വിധി കൽപ്പിക്കപ്പെട്ടതും ആരും അപ്പീൽ പോയിട്ടില്ലാത്തതുമാണ്.
ആയതിനാൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ അവതരിപ്പിച്ചു എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നത് ഗൗരവമായ കുറ്റം തന്നെയാണ്.

ബഹുമാനപ്പെട്ട സോണിയച്ചനോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ സത്യവിരുദ്ധമായ പ്രസ്താവനകളിൽ നിന്നും ശ്രവണങ്ങളിൽ നിന്നും എല്ലാവരും മാറിനിൽക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. അച്ചന്റെ മരണവുമായി ബന്ധപ്പെട്ട് സത്യസന്ധമായ അന്വേഷണം നടക്കട്ടെ. നിയമപരവും നീതിപൂർണ്ണവുമായ അന്വേഷണത്തെ ചങ്ങനാശേരി അതിരൂപത എപ്പോഴും സ്വാഗതം ചെയ്തിട്ടേയുള്ളൂ. തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അച്ചന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. യഥാർത്ഥത്തിൽ വേദനിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് അച്ചൻ്റെ കുടുംബാംഗങ്ങളെ ഈശോ ആശ്വസിപ്പിക്കട്ടെ.

സസ്നേഹം
പുന്നത്തുറ വെളളാപ്പള്ളി സെൻ്റ് തോമസ് ഇടവകയുടെ മുൻവികാരി

ഫാ. ടോം പുത്തൻകളം

 

RECENT POSTS
Copyright © . All rights reserved