Latest News

ഫേസ്ബുക്ക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.സ്ത്രീകളെക്കുറിച്ചു അശ്ളീല പരാമര്‍ശം നടത്തി വീഡിയോകള്‍ ചെയ്യുന്ന വിജയ് പി നായരേ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യ ലക്ഷ്മിയ്ക്ക് അനുകൂലമായും പ്രതികൂലമായും ഉള്ള പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.അതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ഈ പ്രതികരണവും.സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്നും ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ഭാഗ്യലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കേൾക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവർക്ക് ആരാധകർ ഏറി വരുന്നതും.

അതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുടെയും പങ്ക് വളരെ വലുതാണെന്ന് ഈ സംഭവത്തിന്‌ ശേഷം കുറേക്കൂടി വ്യക്തമായി..

ഈ സംഭവം നടന്ന പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത്,(സ്ത്രീ ) എന്റെ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരാണവർ, എന്നെ വിളിച്ച് പറഞ്ഞു ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കൾ ഉണ്ട്, അവർ പറഞ്ഞു അമ്മ ആന്റീ യെ വിളിക്കണം സപ്പോർട്ട് അറിയിക്കണം, ഞങ്ങൾ ഉണ്ട് കൂടെ, എന്ന് പറഞ്ഞു ഫോൺ വെച്ച അവർ നേരെ പോയി ഫേസ്ബുക്കിൽ എഴുതി. ഭാഗ്യലക്ഷ്മി എന്റെ 30വർഷത്തെ സുഹൃത്താണ് പക്ഷെ എനിക്കവരുടെ നിലപാടുകളോട് യോജിക്കാനാവില്ല, എന്ന് തുടങ്ങി എന്റെ സ്വകാര്യ ജീവിതവും പറയുന്നു. അവരുടെ pro pic പോലും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ്

ഇതെന്ത് തരം സമീപനമാണ്, ഞാൻ പരാതിപ്പെട്ട 2 വ്യക്തികൾ എന്റെ സുഹൃത്തുക്കൾ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവർ. പക്ഷെ ഇവർ എന്റെ സുഹൃത്തെന്നു പറഞ്ഞുകൊണ്ടാണ് ലൈക്സ് നും കമന്റിനും വേണ്ടി മാത്രം ഇങ്ങനെ എഴുതിയത്. പാവം. എത്ര ചെറിയ മനസും ലോകവുമാണ് അവരുടേത്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിലൂടെ പറയുന്നവർ അവരുടെ ജീവിതത്തെ പറ്റി പറയാനുള്ള ധൈര്യം കാണിക്കുമോ?
ഞാൻ എടുത്ത നിലപാടിനോട് യോജിക്കാത്ത വ്യക്തിയുടെ എഴുത്തിനെതിരെ കമന്റ്‌ ഇട്ടവരെ അവർ block ചെയ്യുന്നു. അതുപോലും സഹിക്കാനാവാത്തവരാണ് പറയുന്നത് എന്റെ നിലപാടിനോട് യോജിക്കുന്നില്ല എന്ന്.

എന്നെ ആക്രമിക്കുന്നവർ എനിക്ക് പരിചയമില്ലാത്തവരാണ്. അതിലെനിക്ക് പരിഭവമില്ല. പക്ഷെ 30 വർഷത്തെ സുഹൃത്താണ് ഈ ഇരട്ടത്താപ്പ് നിലപാട് എടുത്തത് എന്ന് ആലോചിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്… എല്ലാത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഞാൻ. ആ എന്നെ ഇങ്ങനെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതും ഈ ആക്രമിക്കുന്നവരാണ്..
നാളെ ഓരോരുത്തർക്കും ഇതരത്തിലൊരു സൈബർ ആക്രമണം വരുമ്പോൾ ശിക്ഷിക്കാനൊരു ശക്തമായ നിയമം ഇവിടെ ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ പോരാടിയത്.. അത് മനസിലാക്കാൻ സ്ത്രീകൾക്ക് പോലും സാധിക്കുന്നില്ലെങ്കിൽ……….

ഇത് പറയാൻ വേണ്ടി മാത്രം വന്നതാണ്… ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ല.. വരാതിരിക്കാൻ ശ്രമിക്കും.

ആരുടേയും പിന്തുണക്കോ രാഷ്ട്രീയ ലക്ഷ്യത്തിനോ വേണ്ടിയല്ല ഇതിനു ഇറങ്ങിതിരിച്ചത്.. എന്റെ മനസാക്ഷിക്കു വേണ്ടിയാണ്‌.. ഒരുപാടു പേരുടെ കണ്ണുനീർ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ഒരു അക്രമണവും എന്നെ ബാധിക്കില്ല.
സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്ന് ചിന്തിച്ചു പോയി.ഇത്തിരി സങ്കടം വന്നു. 30 വർഷത്തെ കള്ളത്തരം ഓർത്ത്.

അതേസമയം വിജയ് പി നായർക്കെതിരെയുള്ള പരാതിയിൽ സൈബർ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലിൽ തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി കൈമാറി. അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്ത 3 പേരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചു.

ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബർ പൊലീസ് ‍ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു.

ബംഗാളി നടി മിഷ്തി മുഖര്‍ജി അന്തരിച്ചു. 27 വയസായിരുന്നു. കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.

‘മേം കൃഷ്ണ ഹൂം’, ‘ലൈഫ് കി തോ ലഗ് ഗയീ’ എന്നീ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി അഭിനയിച്ചിട്ടുണ്ട്. താരം ശരീരഭാരം കുറയ്ക്കുന്നതിനായി കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയത്.

‘കീറ്റോ ഡയറ്റിനെ തുടര്‍ന്ന് അവളുടെ വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാവില്ല’ എന്നാണ് കുടുംബാംഗങ്ങള്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

കുടുംബചിത്രങ്ങളുടെ സ്വന്തം തോഴനായാണ് ജയറാമിനെ വിശേഷിപ്പിക്കാറുള്ളത്. നായകനായി മാത്രമല്ല അതിഥിയായും താരമെത്താറുണ്ട്. വ്യത്യസ്തമായതും അഭിനയ സാധ്യതകളുള്ളതുമായ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കാറുള്ളതെന്ന് താരം പറഞ്ഞിരുന്നു. മികച്ച അവസരങ്ങളായിരുന്നിട്ടും അത് കൃത്യസമയത്ത് ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ജയറാം നിരസിച്ച് മറ്റ് താരങ്ങള്‍ ഏറ്റെടുത്തപ്പോള്‍ വിജയകരമായി മാറുകയായിരുന്നു ചില ചിത്രങ്ങള്‍.

സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു റാംജി റാവ് സ്പീക്കിംഗ്. സംവിധാനം മാത്രമല്ല തിരക്കഥയും തയ്യാറാക്കിയത് ഇവര്‍ തന്നെയായിരുന്നു. സായ് കുമാറും മുകേഷും ഇന്നസെന്റും രേഖയുമുള്‍പ്പടെയുള്ള താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രത്തിന് തമിഴ്, തെലുങ്ക് പതിപ്പും ഒരുക്കിയിരുന്നു. ഈ ചിത്രത്തിലെ സായ് കുമാറിന്റെ വേഷത്തിലേക്ക് ആദ്യം ക്ഷണിച്ചിരുന്നത് ജയറാമിനെയായിരുന്നു. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലായിരുന്നു ജയറാം.അങ്ങനെയാണ് ചിത്രത്തോട് നോ പറഞ്ഞത്. പില്‍ക്കാലത്ത് വന്‍വിജയമായി മാറുകയായിരുന്നു ചിത്രം.

ലാല്‍ ജോസ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ജയറാമിനെ നായകനാക്കി ചിത്രമൊരുക്കാനുള്ള ആഗ്രഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ പുതുമുഖ സംവിധായകനില്‍ വലിയ വിശ്വാസം കാണിക്കാതിരുന്ന ജയറാം ആ അവസരം നിരസിക്കുകയായിരുന്നു. മമ്മൂട്ടിയായിരുന്നു പിന്നീട് നായകനായെത്തിയത്. മമ്മൂട്ടി വന്നതോടെ തിരക്കഥയില്‍ വേണ്ടത്ര മാറ്റങ്ങള്‍ വരുത്തുകയായിരുന്നു ശ്രീനിവാസന്‍.

മികച്ച അവസരങ്ങളായിരുന്നിട്ടും പല താരങ്ങളും അത് ഉപയോഗിക്കാതെ പോയിട്ടുണ്ട്. മറ്റ് സിനിമകളുടെ തിരക്കില്‍ പെട്ടതിനാലാണ് പലരും ചിത്രങ്ങളോട് നോ പറഞ്ഞത്. കഥാപാത്രത്തെ ഇഷ്ടപ്പെടാതെയും വരികയും ചെയ്യുന്നതും, സംവിധായകരോട് താല്‍പര്യമില്ലാതെ വരികയും ചെയ്തതിന് ശേഷം നിരസിച്ച സിനിമകളുമേറെയാണ്. ഒരാള്‍ നിരസിക്കുന്നത് മറ്റൊരു താരത്തിന് അനുഗ്രഹമായി മാറിയ സംഭവങ്ങളും ഏറെയാണ്. വേണ്ടെന്ന് വെച്ചതില്‍ നഷ്ടബോധം തോന്നിയെന്ന് പറഞ്ഞ് ചിലരെത്താറുണ്ട്.

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരേയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അതേസമയം ഗ്ലൈഡര്‍ തകര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ബോര്‍ഡിനെ നിയോഗിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ ബിഒടി പാലത്തിന് സമീപത്താണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്.

രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും തീര്‍ത്ത വലയം ഭേദിച്ച് ഹത്രാസില്‍ മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനും സധൈര്യം മുന്നോട്ട് നീങ്ങിയ എബിപി ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രതിമാ മിശ്രയ്ക്ക് കൈയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം.

അന്‍പതിലേറെ പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് തീര്‍ത്ത സുരക്ഷ വലയം ഭേദിച്ച് മുന്നോട്ടു പോകാന്‍ പ്രതിമ കാണിച്ച അസാമാന്യ ധൈര്യത്തിന് ആദരം അര്‍പ്പിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. ക്യാമറാമാന്‍ മനോജ് അധികാരിയാണ് പ്രതിമയ്‌ക്കൊപ്പം അനുഗമിച്ചത്.

എതിര്‍പ്പുകള്‍ മറികടന്നാണ് റിപ്പോര്‍ട്ടര്‍ പ്രതിമ മിശ്ര സ്ഥലത്തെത്തിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എബിപി ന്യൂസ് സംഘത്തെ വഴിയില്‍ വച്ചുതന്നെ പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള പരിശ്രമത്തില്‍ നിന്ന് പ്രതിമ പിന്തിരിഞ്ഞില്ല.

പ്രതിമയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലീസുകാര്‍ പതറിപ്പോയി. കൃത്യമായ ഉത്തരം നല്‍കാനാവാതെ ഭയന്നുപോയ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിഡിയോയില്‍ കാണാം. സംഭവങ്ങള്‍ ലൈവായാണ് ചാനല്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്.കോവിഡിന്റെ മറവില്‍ സ്ഥലത്ത് നിരോധനാജഞ പ്രഖ്യാപിച്ച് മാധ്യമങ്ങളെ പോലും അകത്തേക്ക് കടത്തിവിട്ടിരുന്നില്ല.

എന്നാല്‍ വിലക്ക് ലംഘിച്ച് പ്രതിമയും ക്യാമറാമാനും അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. തങ്ങളുടെ ഡ്യൂട്ടി തടസപ്പെടുത്തരുതെന്ന് പറഞ്ഞ് പൊലീസുകാര്‍ പ്രതിമയെ തടയുകയായിരുന്നു. ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്ന് പ്രതിമ വാദിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിന് അടുത്തേക്ക് പ്രതിമ നീങ്ങിയതോടെ വനിതാ പൊലീസുകാരെ മുന്നില്‍ നിര്‍ത്തി വീണ്ടും തടഞ്ഞു.

ലക്ഷക്കണക്കിന് ആളുകളാണ് ലൈവ് റിപ്പോര്‍ട്ടിങ് കണ്ടത്. ഇതിനിടെ പ്രതിമയെ മോഷ്ടാവ് എന്ന് അധിക്ഷേപിച്ച് അവരുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചുവാങ്ങി. പിന്നീട് ബലമായി മാധ്യമ സംഘത്തെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ലൈവില്‍ ഉടനീളം പ്രതിമയുടെ ധീരമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയില്ല.

മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. കോലക്കുഴൽ വിളി കേട്ടോ… എന്ന് ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഗായകൻ എന്നതിൽ ഉപരി അഭിനയത്തിലും വിജയ് ഒരു കൈ നോക്കിട്ടുണ്ട്. 2000 ൽ പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് പിന്നണി ഗാന രംഗത്ത് എത്തിയത്. ഈ ഗാനം പുറത്തിറങ്ങിയിട്ട് 20 വർഷം ആകുകയാണ്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ആ ഗാനം ചർച്ചയാകാറുണ്ട്.

ഇപ്പോഴിത മലയാളത്തിൽ തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിജയ് യേശുദാസ്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടിലെ മോഹൻലാൽ മമ്മൂട്ടി കമൽഹാസൻ- രജനികാന്ത് ഫാൻസിനെ കുറിച്ചും വിജയ് പറയുന്നുണ്ട്.

ഞാൻ പണ്ട്തൊട്ടേ ഒരു ലാലേട്ടൻ ഫാനാണ്. എന്റെ വീട്ടിൽ ഞാൻ ലാലേട്ടന് ഫാനു ,എന്റെ ചേട്ടൻ മമ്മൂക്ക ഫാനുമായിരുന്നു തമിഴിൽ ഞാൻ രജനി ഫാനും അനിയൻ കമൽ ഫാനുമായിരുന്നു. പക്ഷെ അഭിനയരംഗത്തേയ്ക്ക് വന്നതിന് ശേഷം ഭയങ്കരമായി ആരാധിക്കുന്ന ഒരാൾ എന്ന് പറയുന്നത് മമ്മൂക്കയാണ്. ഡ്രസിംഗിലുൾപ്പെടെ എല്ലാത്തിലുമുള്ള ശ്രദ്ധ ഞാൻ ഫോളേ ചെയ്യുന്ന ഒരു കാര്യമാണ്- വിജയ് യേശുദാസ് പറയുന്നു. ചില കഥാപാത്രം മമ്മൂക്ക ചെയ്താല ശരിയാകുകയുളളൂ, ചിലത് ലാലേട്ടന് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഈ ജനറേഷനിൽ രണ്ട് പേരെ പറയുകയാണെങ്കിൽ അത് ഫഹദ് ഫാസിലും പാർവതിയുമായിരിക്കു കഥാപാത്രമാകാനുളള അവരുടെകഴിവ് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

ജീവിതത്തിൽ അച്ഛൻ യേശുദാസ് ചെയ്യരുതെന്ന് പറഞ്ഞതിനെ കുറിച്ചും വിജയ് യേശുദാസ് പറയുന്നുണ്ട്. അഭിനയത്തിൽ പേകേണ്ട അത് പാട്ടിനെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആദ്യമൊക്കെ അത് കേട്ടു. പാട്ടിലൊന്ന് പച്ച പിടിച്ചതിന് ശേഷമാണ് മാരിയിൽ ഓഫർ വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉളളതു കൊണ്ട് അത് ചെയ്തു- വിജയ് യേശുദാസ് പറയുന്നു.

വിജയ് യേശുദാസ് വീണ്ടും നായകനായി എത്തുകയാണ്. ബഹുഭാഷ ചിത്രമായ സാൽമൺ ആണ് വിജയ് യുടെ പുതിയ ചിത്രം. നല്ലൊരു കോൺസപ്റ്റിലുള്ള പടമാണ്. നായകന്റേയും സുഹൃത്തുക്കളുടേയും ജീവിതത്തിൽ നടക്കുന്ന സംഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം . ഒരു ശതമാനം ചിത്രീകരണം കഴിഞ്ഞു. ഇനി പാട്ടിന്റെ ഷൂട്ട് ബാക്കിയുണ്ട്. അത് ഇനിയുള്ള പെർമിഷനും കാര്യങ്ങളും പോലെയിരിക്കും അതിന് കാത്തിരിക്കുകയാണെന്നും വിജയ് യേശുദാസ് പറഞ്ഞു.

പുതിയ ചുവട് വയ്പ്പിനെ കുറിച്ചും വിജയ് യേശുദാസ് അഭിമുഖത്തിൽ പറയുന്നുണ്ട്. ബിസിനസ്സിലേയ്ക്കാണ് പുതിയ മാറ്റം. സലൂൺ ബിസിനസ്സിലേയ്ക്കാണ് വിജയ് യുടെ ചുവട് വയ്പ്പ്. സലൂൺ എന്ന ആശയം വന്നത് ഒരു സുഹൃത്ത് വഴിയാണ്. എന്റെയടുത്ത് ഇങ്ങനെയൊരു ഐഡിയ പറഞ്ഞപ്പോൾ പോയി അന്വേഷിച്ചു. ഇന്റീരിയൽസ്, ആംബിയൻസ് എല്ലാം വ്യത്യസ്തമായ ഒരു കോൺസപ്റ്റിലാണ്. അമേരിക്കയിലൊക്കെ പോകുമ്പോൾ താടിയൊക്കെ ട്രിം ചെയ്യാൻ പ്രോപ്പറായിട്ടുള്ള ബാർബർ ഷോപ്പിലൊക്കെയാണ് പോകാറ്. കൊച്ചിയിൽ ആദ്യമായി അങ്ങനെയൊരു ഷോപ്പ് തുടങ്ങാൻ പറ്റുമെന്ന ഐഡിയ വന്നപ്പോൾ ഞാൻ അതിൽ പിടിച്ചു. ഞങ്ങൾ മൂന്ന് പേരാണ് ബിസിനസ് പാർട്‌നേഴ്സ്. പ്രൊഡക്ട്സിന്റെ ക്വാളിറ്റിയിലോ, സർവീസിലൊരു കോംപ്രമൈസുമില്ല. ഹൈജീനിന്റെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ല. അതിനൊന്നും വേറെ ചാർജുകളൊന്നും ഈടാക്കുന്നില്ല. മലയാളികൾക്ക് മൊത്തത്തിലൊരു പുതിയ അനുഭവമായിരിക്കും- വിജയ് പറഞ്ഞു

അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാന്‍ പോയ പ്രവാസി മലയാളി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി സ്വദേശി മൂന്നാക്കല്‍ മുഹമ്മദലിയാണ് ജിദ്ദക്കടുത്ത ശുഹൈബയില്‍ മരിച്ചത്. 48 വയസ്സായിരുന്നു.

ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു മുഹമ്മദലി. അതിനിടെയാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. ഇതോടെ എല്ലാവരും വാഹനത്തിനു സമീപത്തേക്ക് തിരിച്ചെങ്കിലും അവിടെയെത്തിയപ്പോഴാണ് മുഹമ്മദലി കൂടെയില്ലെന്ന് മനസിലാകുന്നത്.

പരസ്പരം കാണാന്‍ കഴിയാത്ത കാറ്റായിരുനെങ്കിലും പരിസരത്ത് തിരച്ചില്‍ നടത്തി. മീന്‍ പിടിക്കാനിരുന്നിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ചൂണ്ടയും മാസ്‌കും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷത്തിലാണ് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മക്കയിലെ ബജറ്റ് റെന്റ് എ കാര്‍ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ മൂന്നാക്കല്‍ സൂപ്പി, ഉമ്മ: ഖദീജ വഴിപ്പാറ, ഭാര്യ: പാലത്തിങ്ങല്‍ റജീന പെരിന്തല്‍മണ്ണ, മക്കള്‍: ജിന്‍സിയ, സിനിയ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.

മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് ജഗതി ശ്രീകുമാര്‍, വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെയാണ് ജഗതി മോളിവുഡില്‍ തിളങ്ങിയത്. അദ്ദേഹത്തിന്റെ ഹാസ്യവേഷങ്ങളെല്ലാം സിനിമാ പ്രേമികള്‍ ഇന്നും ഓര്‍ത്തിരിക്കുന്നവയാണ്. നിരവധി ചിത്രങ്ങളില്‍ പൊട്ടിച്ചിരിപ്പിക്കുന്ന നര്‍മ മൂഹൂര്‍ത്തങ്ങളുമായി ജഗതി ശ്രീകുമാര്‍ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ ഹാസ്യവേഷങ്ങളില്‍ കൂടുതലായി അഭിനയിച്ച താരം പിന്നീട് എല്ലാതരം കഥാപാത്രങ്ങളും അവതരിപ്പിക്കുന്ന നടനായും മാറിയിരുന്നു. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ജഗതി ശ്രീകുമാറിന്റെ സിനിമകള്‍ ഇന്നും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നവയാണ്. അഭിനയത്തിനൊപ്പം സംവിധായകനായും മോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ജഗതി ശ്രീകുമാര്‍.

1989ലാണ് ജഗതിയുടെ സംവിധാനത്തില്‍ അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു എന്ന ചിത്രം പുറത്തിറങ്ങിയത്. ജഗതി തന്നെ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ സായ് കുമാറും മറ്റൊരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഏട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായിരുന്നു കല്യാണ ഉണ്ണികള്‍.

വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അഭിനയിച്ചിരുന്നത്. അഭിനയത്തില്‍ തിളങ്ങിയെങ്കിലും സംവിധായകനായുളള രണ്ട് ചിത്രങ്ങളും ജഗതിയുടെതായി പരാജയപ്പെട്ടിരുന്നു. താന്‍ സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും സാമ്പത്തികമായി പരാജയപ്പെട്ടവയായിരുന്നു എന്ന് അദ്ദേഹം മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. സംവിധാന മേഖലയില്‍ കൈവെച്ചപ്പോള്‍ വലിയ തിരിച്ചടിയാണ് തനിക്ക് സംഭവിച്ചതെന്നും അധികം അറിയാത്തതും തീരെ വിജയിക്കാന്‍ കഴിയാത്തതുമായ മേഖലയിലേക്ക് പിന്നീട് ശ്രദ്ധ കൊടുത്തിട്ടില്ലെന്നും ജഗതി പറഞ്ഞിരുന്നു.

കല്യാണ ഉണ്ണികള്‍ എന്ന സിനിമ സംവിധാനം ചെയ്തതോടെ തനിക്ക് പറ്റിയ പണിയല്ല സംവിധാനമെന്ന് ബോധ്യപ്പെട്ടെന്നും ജഗതി ശ്രീകുമാര്‍ മുന്‍പ് പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിരുന്നു. കോമഡി വേഷങ്ങളിലായിരുന്നു ജഗതി ശ്രീകുമാര്‍ മലയാള സിനിമയില്‍ കൂടുതലായും അഭിനയിച്ചിരുന്നത്. നായകവേഷങ്ങളിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും തിളങ്ങാനായിരുന്നില്ല.

മലയാളത്തില്‍ ആയിരത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് അദ്ദേഹം. 1974മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു ജഗതി ശ്രീകുമാര്‍. പ്രേംനസീര്‍ മുതല്‍ പുതിയ കാലത്തെ സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളില്‍ വരെ അദ്ദേഹം അഭിനയിച്ചിരുന്നു. ചെറിയ ബഡ്ജറ്റ് സിനിമകളിലും വലിയ സിനിമകളിലും എല്ലാം ഒഴിവാക്കാന്‍ പറ്റാത്ത അഭിനേതാവായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ നീണ്ട തന്റെ കഠിനാദ്ധ്വാനത്തിലൂടെയാണ് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി ജഗതി ശ്രീകുമാര്‍ മാറിയത്.

സിനിമകളിലെ പ്രകടനത്തിന് നിരവധി അവാര്‍ഡുകളും നേടിയിരുന്നു ജഗതി. അഞ്ച് തവണയാണ് അദ്ദേഹത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. അഭിനയത്തിന് പുറമെ പിന്നണി ഗായകനായും തിരക്കഥാകൃത്തായും ജഗതി ശ്രീകുമാര്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു.

കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയെന്ന് പുതിയ റിപ്പോര്‍ട്ട്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്നാണ് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കുന്നത്. പ്രസിഡന്റ് സുഖമായിരിക്കുന്നുവെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നുണ്ടെങ്കിലും അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് അദ്ദേഹം പറയുന്നു.

ട്രംപിന് ഓക്സിജന്‍ സഹായം നല്‍കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയിലെത്തിയ ഉടനെ ട്രംപിന് പരീക്ഷണ മരുന്നിന്റെ എട്ട് ഗ്രാമിന്റെ ഡോസ് നല്‍കിയിരുന്നു. വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മരുന്നുകള്‍ ഫലിക്കുന്നുണ്ടെന്നും ട്രംപ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

സംഗീത നാടക അക്കാദമി വിവാദത്തില്‍ പ്രതികരണവുമായി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത. ആര്‍എല്‍വി രാമകൃഷ്ണന്റെ ആരോപണത്തെ പാടെ തള്ളിയാണ് കെപിഎസി ലളിത രംഗത്ത് വന്നിരിക്കുന്നത്. രാമകൃഷ്ണന്റെ ആരോപണം അവാസ്തവവും ദുരുദ്ദേശപരവുമെന്ന് കെപിഎസി ലളിത പറയുന്നു.

സെക്രട്ടറിയോട് രാമകൃഷ്ണന് വേണ്ടി സംസാരിച്ചു എന്ന പ്രസ്താവന സത്യവിരുദ്ധമാണെന്നും നൃത്താവതരണത്തിന് ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ലെന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് കെപിഎസി ലളിതയുടെ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. കേരള സംഗീത നാടക അക്കാദമിയില്‍ നിന്നും താന്‍ ജാതീയവും ലിംഗപരവുമായ വിവേചനം നേരിട്ടെന്നാണ് പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണന്‍ ആരോപിച്ചത്. മോഹിനിയാട്ടം അവതരിപ്പിക്കാന്‍ കേരള സംഗീത നാടക അക്കാദമി അവസരം നല്‍കിയില്ലെന്ന് മോഹിനിയാട്ടത്തില്‍ പിഎച്ച്ഡിയുള്ള ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതി ഉന്നയിച്ചു.

അക്കാദമി സെക്രട്ടറിയുടെ ഭാഗത്ത് നിന്നും ജാതീയവും ലിംഗപരവുമായ വിവേചനമാണുണ്ടായതെന്നും രാമകൃഷ്ണന്‍ ആരോപിക്കുന്നു. തനിക്ക് അവസരം നല്‍കിയാല്‍ പല വിമര്‍ശനങ്ങളും നേരിടേണ്ടി വരുമെന്നും അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കലം ഇട്ടുടയ്ക്കുന്നതെന്തിനെന്ന് അക്കാദമി സെക്രട്ടറി കെ രാധാകൃഷ്ണന്‍ നായര്‍ ചോദിച്ചതായി കെപിഎസി ലളിത തന്നോട് പറഞ്ഞെന്നും രാമകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

കൊവിഡ് പശ്ചാത്തലത്തില്‍ കേരള സംഗീത നാടക അക്കാദമി നടത്തുന്ന ഡാന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കാന്‍ എത്തിയപ്പോഴാണ് സംഭവം. ‘ആദ്യം സമീപിച്ചത് അക്കാദമിയുടെ ചെയര്‍പേഴ്സണ്‍ കെപിഎസി ലളിതയെ ആയിരുന്നു. അവര്‍ അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കേരള സംഗീത നാടക അക്കാദമിയിലെത്തി. എന്നാല്‍ അപേക്ഷ സ്വീകരിക്കാന്‍ അക്കാദമിയിലുള്ളവര്‍ ആദ്യം തയ്യാറായില്ല. സ്ഥിരം ജോലിയുള്ളവര്‍ക്ക് അവസരമില്ലെന്നാണ് ആദ്യം പറഞ്ഞത്. ജോലി സ്ഥിരമല്ല, താല്‍ക്കാലികമാണെന്ന് അറിയിച്ചപ്പോള്‍ സ്ത്രീകള്‍ക്ക് മാത്രമേ അവസരമുള്ളൂവെന്ന് പറഞ്ഞ് അപേക്ഷ നിരസിക്കുകയായിരുന്നു.’ രാമകൃഷ്ണന്‍ പറയുന്നു.

നിരാശയോടെ കെപിഎസി ലളിതയെ വിളിച്ചപ്പോള്‍ കെപിഎസി ലളിത അക്കാദമിയിലെത്തി. സെക്രട്ടറിയോട് സംസാരിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ല. രാമകൃഷ്ണന് അവസരം നല്‍കിയാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്ന് സെക്രട്ടറി പറഞ്ഞതായി കെപിഎസി ലളിത അറിയിച്ചു. തനിക്ക് അവസരം നല്‍കിയാല്‍ അക്കാദമിയുടെ ഇമേജ് തകര്‍ന്നു പോകുമെന്ന് സെക്രട്ടറി പറഞ്ഞത് അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടെന്നും 35 വര്‍ഷമായി കലാരംഗത്ത് പ്രവര്‍ത്തിക്കുകയാണെന്നും സര്‍ക്കാരിന്റെ വേദി ഫ്യൂഡല്‍ തമ്പുരാന്‍മാര്‍ക്ക് അടക്കി വാഴാനുള്ളതല്ലെന്നും രാമകൃഷ്ണന്‍ പറഞ്ഞു. ഇതെല്ലാം പാടെ തള്ളുകയാണ് നടി കെപിഎസി ലളിത.

ആര്‍എല്‍വി രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സംഗീതനാടക അക്കാദമിയെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍.

സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവൂ എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ എന്നും ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണെന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്‍മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ടെന്നും അങ്ങനെയാണങ്കില്‍ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷന്‍മാര്‍ കളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണന്‍ എന്നും നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ ആത്മഹത്യാശ്രമം നടത്തി എന്ന വാര്‍ത്ത ഞെട്ടലോടെ ആണ് ഇന്നലെ വാര്‍ത്താ മാദ്ധ്യമങ്ങളിലൂടറിഞ്ഞത്. കുറച്ചു ദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹാനിയാട്ട കലോല്‍സവത്തില്‍ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതില്‍ രാമകൃഷ്ണന്‍ ഏറെ ദുഖിതനായിരുന്നു. മോഹിനിയാട്ടത്തില്‍ പിഎച്ച്ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണന്‍. നൃത്തത്തിനു വേണ്ടി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേല്‍ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികയ്കു നാല്‍പ്പതുവട്ടം പറയുന്ന അധികാരികള്‍, ഒരു ദളിത് കലാകാരനായ രാമകൃഷ്ണന്‍ സംഗീതനാടക അക്കാദമിയുടെ മുന്നില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ?

സ്ത്രീകള്‍ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്. കീഴ് വഴക്കമാണങ്കില്‍ അത്തരം വിവേചനപൂര്‍ണ്ണമായ കീഴ് വഴക്കങ്ങള്‍ പലതും മാറ്റിയിട്ടില്ലേ.ഈ നാട്ടില്‍?പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരന്‍മാരുടെ കൈയ്യില്‍ നിന്നും അതു വീണ്ടെടുക്കാന്‍ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായിമാറി അസുരന്‍മാരുടെ മുന്നില്‍ കളിച്ച നൃത്തത്തിന്റെ രൂപമാണ് മോഹിനിയാട്ടം എന്ന് ഒരു കഥ ഈ നൃത്ത രൂപത്തെ പറ്റി പറയാറുണ്ട്. അങ്ങനെയാണങ്കില്‍ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷന്‍മാര്‍ കളിക്കുന്നതില്‍ എന്താണ് തെറ്റ് എന്നു ചിന്തിച്ചു കൂടെ? ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്. ഇന്നു തന്നെ ബഹുമാന്യയായ കെപിഎസി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്നു പ്രതീക്ഷിക്കട്ടെ.

RECENT POSTS
Copyright © . All rights reserved