Latest News

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ഡിയോളജി വിഭാഗത്തില്‍ അദ്ദേഹം നിരീക്ഷണത്തിലാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്)ലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ മേല്‍നോട്ടത്തിലാണ് 87-കാരനായ മുന്‍ പ്രധാനമന്ത്രി.

ഇന്നു വൈകിട്ടോടെയാണ് വീട്ടില്‍ വച്ച് ഡോ. മന്‍മോഹന്‍ സിംഗിന് നെഞ്ചു വേദനയുണ്ടായത്. 8.45-ഓടു കൂടി എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ഡോ. മന്‍മോഹന്‍ സിംഗിന് മുമ്പും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2009-ല്‍ അദ്ദേഹം എയിംസില്‍ തന്നെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനായിട്ടുണ്ട്.

2003-ല്‍ അദ്ദേഹത്തിന് ആന്‍ജിയോപ്ലാസ്റ്റി ചെയ്യേണ്ടി വന്നിരുന്നു. 1990-ല്‍ ലണ്ടനില്‍ വച്ചും അദ്ദേഹത്തിന് ബൈപ്പാസ് സര്‍ജറി നടത്തിയിട്ടുണ്ട്.2004 മുതല്‍ 2014 വരെയുള്ള 10 വര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗ് ആഗോള തലത്തില്‍ ബഹുമാനിക്കപ്പെടുന്ന സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ്.

1990-കളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തുറന്നു കൊടുത്ത ഉദാരവത്കരണ-ആഗോളവത്ക്കരണ നയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ധനമന്ത്രി കൂടിയാണ് അദ്ദേഹം.ഇപ്പോള്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

കോവിഡ് മരണവും രോഗവ്യാപനവും ശമനമില്ലാതെ തുടരുമ്പോഴും കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകളിലേക്ക് നീങ്ങുകയാണ് യൂറോപ്പ്. മരണസംഖ്യയില്‍ ഒന്നാമത് നില്‍ക്കുന്ന യു കെ ഒഴികെയുള്ള രാജ്യങ്ങള്‍ മെയ് 11 മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഡൌനിംഗ് സ്ട്രീറ്റില്‍ ഇന്നലെ നടത്തിയ പ്രഖ്യാപനത്തില്‍ ലോക്ക് ഡൗണ്‍ പെട്ടെന്നു അവസാനിപ്പിക്കാന്‍ കഴിയുന്ന ഘട്ടത്തിലല്ല രാജ്യാമിപ്പോള്‍ എന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. കാര്യങ്ങള്‍ കുറച്ചുകൂടി ശരിയായാല്‍ സ്കൂളുകളും ചില വ്യാപാര സ്ഥാപനങ്ങളും ജൂണോടെ തുറക്കാന്‍ സാധിയ്ക്കും. അതേ സമയം വീട്ടില്‍ നിന്നും ജോലി ചെയ്യാന്‍ സാധിക്കാത്തവരെ തങ്ങളുടെ തൊഴിലിടത്തിലേക്ക് തിരിച്ചു ചെല്ലാന്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് എന്നും ജോണ്‍സണ്‍ പറഞ്ഞു.

ബോറിസ് ജോണ്‍സന്റെ നിലപാടില്‍ വ്യക്തതയില്ലെന്ന വിമര്‍ശനം രാജ്യത്തു ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. നിലവില്‍ 31,855 പേരാണ് യുകെയില്‍ കോവിഡ് ബാധിച്ചു മരിച്ചത്. 219,183 പേര്‍ രോഗബാധിതരാണ്.

മറ്റ് പ്രധാന യൂറോപ്യന്‍ രാജ്യങ്ങളിലെ ഇളവുകള്‍ ഇങ്ങനെ;

ഇറ്റലി

പാര്‍ക്കുകളും ഫാക്ടറികളും ഇതിനകം തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട് . ബാറുകളിലും ഹോട്ടലുകളിലും ടേയ്ക്ക് എവേ സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്

സ്പെയിന്‍

ഹോട്ടലുകളില്‍ ടേയ്ക്ക് എവേ കൌണ്ടറുകള്‍, ഹെയര്‍ ഡ്രെസ്സിംഗ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിച്ചു തുടങ്ങിയിടുണ്ട്. രോഗം കുറഞ്ഞ രീതിയില്‍ ബാധിച്ച പ്രദേശങ്ങളില്‍ ബാറുകളുടെ ടെറസുകള്‍ മൂന്നിലൊന്ന് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം. ഇത്തരം ഇടങ്ങളില്‍ ടൂറിസ്റ്റ് ഹോമുകളും ഹോട്ടലുകളും പ്രവര്‍ത്തിക്കാനുള്ള അനുവാദവും കൊടുത്തിട്ടുണ്ട്. ആരോഗ്യവാന്‍മാരായ ആളുകള്‍ക്ക് ചെറു സംഘങ്ങളുമായി ഇടപഴകുന്നതിനും അനുവാദം നല്കിയിട്ടുണ്ട്.

ജര്‍മ്മനി

കടകള്‍, കളിക്കളങ്ങള്‍, മ്യൂസിയങ്ങള്‍, പള്ളികള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇതിനകം അനുവാദം കൊടുത്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകള്‍, റെസ്റ്റോറന്‍റുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും സ്റ്റെറ്റുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം.

ഫ്രാന്‍സ്

മെയ് 11 മുതല്‍ രാജ്യം ചുവപ്പ്, പച്ച എന്നീ നിറങ്ങള്‍ നല്‍കി രോഗബാധിത പ്രദേശങ്ങളെ വേര്‍തിരിച്ചുകൊണ്ട് ലോക്ക് ഡൗണില്‍ ഇളവുകള്‍ കൊണ്ടുവരും. നഴ്സറികളും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളും തുറക്കാന്‍ അനുവാദം കൊടുത്തിട്ടുണ്ട്. എന്നാല്‍ ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. ഒട്ടുമിക്ക ബിസിനസ് സ്ഥാപനങ്ങളും മെയ് 11 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

ബെല്‍ജിയം

കര്‍ശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുവാദം നല്‍കിക്കഴിഞ്ഞു.

രോഗം തീവ്രമായി ബാധിച്ച മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ആസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഗ്രീസ്, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഇളവുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

നടനും മിമിക്രി കലാകരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 40 വയസായിരുന്നു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി മിമിക്രി രംഗത്ത് നിറഞ്ഞു നിന്നിരുന്ന ജയേഷ് പതിനൊന്ന് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ലാല്‍ജോസ് സംവിധാനം ചെയ്ത മുല്ല എന്ന സിനിമയിലൂടെയാണ് ജയേഷ് സിനിമയിലെത്തിയത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ജയേഷ് അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പ്രേതം ടു, സു സു സുധി വാല്‍മീകം, പാസഞ്ചര്‍, ക്രേസി ഗോപാലന്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, കരയിലേക്കൊരു കടല്‍ ദൂരം തുടങ്ങിയ സിനിമകളില്‍ ജയേഷിന്റെ വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. വിവിധ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലും ജയേഷ് നിറ സാന്നിധ്യമായിരുന്നു.

കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപിമോനോന്‍ – അരിക്കാട്ട് ഗൗരി ദമ്പതികളുടെ മകനാണ്. സുനജയാണ് ഭാര്യ. ശിവാനി മകളാണ്. ജയേഷിന്റെ അഞ്ചുവയസുകാരന്‍ മകന്‍ സിദ്ധാര്‍ഥ് രണ്ട് വര്‍ഷം മുമ്പാണ് മരിച്ചത്.

വൈറ്റ് ഹൗസിൽ ഹിന്ദു പുരോഹിതനെ അടക്കം ക്ഷണിച്ചുവരുത്തി പ്രാർഥന നടത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ റോസ് ഗാര്‍ഡനില്‍ കഴിഞ്ഞ ദിവസമാണ് ഹിന്ദു പുരോഹിതനടക്കം പങ്കെടുത്ത പ്രാർഥന ചടങ്ങ് നടത്തിയത്. ന്യൂജേഴ്‌സിയിലെ സ്വാമിനാരായന്‍ മന്ദിരിലെ പൂജാരിയായ ഹരീഷ് ബ്രഹ്‌മദത്തനാണ് പ്രാര്‍ത്ഥന ചൊല്ലിയത്. സംസ്‌കൃതത്തിലും പിന്നീട് ഇംഗ്ലീഷിലും ഈ പ്രാര്‍ത്ഥന ചൊല്ലി. നാഷണല്‍ ഡേ ഓഫ് പ്രയര്‍ സര്‍വീസിന്റെ ഭാഗമായിട്ടായിരുന്നു ഈ പരിപാടി. വിഡിയോ കാണാം.

മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്റെ മേക്കോവർ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മസിലും പെരുപ്പിച്ച് ടി ഷർട്ടിൽ ഒരു ‘ഹോളിവുഡ്’ സ്റ്റൈൽ ലുക്കിലാണ് ജയചന്ദ്രനെ കാണാനാകുക. ആരാധകർ വലിയ ആവേശത്തോടെയാണ് അദ്ദേഹത്തിന്റെ ഈ മാറ്റത്തെ പ്രശംസിക്കുന്നത്. താടിയാണ് പ്രധാന ആകർഷണമെന്നാണ് ആരാധകരുടെ പക്ഷം.

ഷിബു മാത്യൂ.
ഇത് ഉയിര്‍പ്പിന്റെ അഞ്ചാം ഞായറാഴ്ച. ഈ സത്യം മനസ്സില്‍ സൂക്ഷിക്കുക. ഉയിര്‍ത്ത കര്‍ത്താവ് നമുക്ക് മനസ്സിലാകുന്നത് വചനത്തിലൂടെയാണ്. തോമസ് കണ്ടു വിശ്വസിച്ചു. കാണാതെ അവനില്‍ വിശ്വസിക്കുവാന്‍ നമുക്ക് സാധിക്കണം.
കൃപ ലഭിച്ചവരെല്ലാം പത്രോസിന്റെ വാക്ക് കേട്ട് വീണ്ടും മീന്‍ പിടിക്കാന്‍ പോയി…

അഭിവന്ദ്യ പിതാവിന്റെ സന്ദേശം വീഡിയോയില്‍ കാണുക.

സ്പിരിച്വല്‍ ടീം. മലയാളം യുകെ.
മറിയം പറഞ്ഞു. ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ. അപ്പോള്‍ ദൂദന്‍ അവളുടെ അടുക്കല്‍ നിന്നും പോയി. പരിശുദ്ധ കന്യക’ നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ’ എന്നു പറഞ്ഞ വാക്കുകളാണ് ഈ ലോകത്തിലെ ഏറ്റവും സ്വാതന്ത്ര്യപൂര്‍ണ്ണമായ പ്രവര്‍ത്തി. അതു വഴി മേരി എല്ലാ മനുഷ്യരേയും ദൈവമക്കളുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേയ്ക്കവരോധിച്ചു. കന്യകാമറിയം മനുഷ്യാവതാരരഹസ്യത്തിന് പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തോടു കൂടി സമ്മതം നല്‍കി പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. രക്ഷണീയ കര്‍മ്മം മനുഷ്യാവതാരം വഴി ദൈവവുമായി മര്‍ത്യ വംശത്തെ ഐക്യപ്പെടുത്തുന്നതിലാണ് അടങ്ങിയിരിക്കുന്നത്. ദൈവത്തിന് മനുഷ്യ സ്വഭാവം നല്‍കുവാന്‍ പരിശുദ്ധ കന്യക സമ്മതം നല്‍കിയപ്പോള്‍ മിശിഹാ വഴിയായിട്ടുള്ള രക്ഷാകര്‍മ്മം പ്രോത്ഘാടിതമായി. ‘നാഥേ, നീ സമ്മതിക്കുമെങ്കില്‍ രക്ഷപ്രാപിക്കും’. എന്ന് വി. ബര്‍ണാര്‍ദ് പ്രസ്താവിച്ചിരുന്നു. പരി. കന്യകയെപ്പോലെ നാമും ദൈവ തിരുമനസ്സിന് വിധേയരായി വര്‍ത്തിക്കുമ്പോള്‍ ദൈവമക്കളായി തീരുന്നു. അപ്പോഴാണ് സ്വാതന്ത്ര്യം സുരക്ഷിതമാകുന്നത്.

പ്രാര്‍ത്ഥന.
ദൈവമാതാവായ പരിശുദ്ധ കന്യകയെ, അവിടുന്ന് ദൈവദൂതന്റെ സന്ദേശത്തിന് നിന്റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ എന്ന വാക്കുകളിലൂടെ മനുഷ്യാവതാര രഹസ്യത്തിന് സമ്മതം നല്‍കി മനുഷ്യവര്‍ഗ്ഗത്തിന്റെ പരിത്രാണ കര്‍മ്മത്തില്‍ സഹകരിച്ചു. സ്വാതന്ത്ര്യ ദുര്‍വിനിയോഗത്താല്‍ നാശഗര്‍ത്തത്തില്‍ നിപതിച്ച മാനവരാശിയെ അവിടുന്നു സ്വതന്ത്ര്യം ശരിയായി വിനിയോഗിച്ച് കൊണ്ടു രക്ഷിച്ചു. ഞങ്ങള്‍ ദൈവമക്കളുടെ യഥാര്‍ത്ഥ സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കി അതനുസരിച്ച് ഞങ്ങളുടെ സ്വാതന്ത്ര്യര്യത്തെ ശരിയായി വിനിയോഗിക്കുവാനുള്ള അനുഗ്രഹം നല്‍കണമേ.. ഞങ്ങളുടെ സ്വാതന്ത്ര്യം ദുരുപയോഗിച്ച് അവിടുത്തെ തിരുക്കുമാരനെ ദ്രോഹിക്കാതിരിക്കട്ടെ. എപ്പോഴും ദൈവ മഹത്വത്തിനും ഞങ്ങളുടെ ആത്മരക്ഷയ്ക്കും ഉപയുക്തമായ വിധം ഞങ്ങള്‍ അത് വിനിയോഗിക്കുന്നതാണെന്ന് പ്രതിജ്ഞ ചെയ്യുന്നു. നാഥേ, അങ്ങ് ഞങ്ങളുടെ മാതൃകയായിരിക്കേണമേ… ഞങ്ങളുടെ സ്വാതന്ത്ര്യത്തെ ശരിയായി വിനിയോഗിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.. അനുസരണം ഏറ്റവും വലിയ സ്വാതന്ത്ര്യമാണെന്ന് ഞങ്ങള്‍ മനസ്സിലാക്കട്ടെ.

സുകൃതജപം
ദൈവപുത്രന്റെ മാതാവേ..
ദൈവവചനത്തിനനുസൃതമായി ജീവിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ…

ബെംഗളൂരുവിൽ മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കോവിഡ് പ്രശ്നം പറഞ്ഞു പല ആശുപത്രികളും യുവതിയെ അഡ്മിറ്റ്‌ ചെയ്യാൻ തയ്യാറായില്ല. കണ്ണൂർ സ്വദേശിനിക്കാണ് ദുരനുഭവം. കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ 27കാരിക്കാണ് ദുരിതമുണ്ടായത്.

ബെംഗളൂരു ഗോരേപാളയയിൽ താമസിക്കുന്ന ഇവർ പ്രസവവേദനയെത്തുടർന്നു ഇന്നലെ രാത്രിയിലാണ് അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേയ്ക്ക് തിരിച്ചത്. എന്നാൽ കോവിഡിന്റെ പേരിൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തില്ല. കോവിഡ് മൂലം പുതിയ രോഗികളെ എടുക്കുന്നില്ലെന്നായിരുന്നു മറുപടി.

തുടർന്ന് മറ്റൊരാശുപത്രിയിൽ എത്തിയെങ്കിലും ഇതേ മറുപടി തന്നെ ലഭിച്ചു. 5 ആശുപത്രികളിൽ പോയെങ്കിലും എല്ലായിടത്തു നിന്നും തിരിച്ചയച്ചു. ഒടുവിൽ വഴിമധ്യേ സിദ്ധാപുരയിൽ വച്ച് ഓട്ടോ റിക്ഷയ്ക്കുള്ളിൽ പ്രസവിക്കുകയായിരുന്നു.

പിന്നാലെ മലയാളി സംഘടനകളുടെ സഹായത്തോടെ ബെംഗളൂരു കിംസ് ആശുപത്രിയിൽ യുവതിയെ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നെന്നും, ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു. ഇവരെ സന്ദർശിച്ച എം എൽ എ സമീർ അഹമ്മദ് ഖാൻ ധനസഹായവും നൽകി.

സംസ്ഥാനത്ത് ഏഴുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വയനാട്ടില്‍ മൂന്നും തൃശൂരില്‍ രണ്ടും രോഗികളുണ്ട്. എറണാകുളത്തും മലപ്പുറത്തും ഓരോ രോഗികള്‍ വീതവും. കണ്ണൂരില്‍ രണ്ടും പാലക്കാട് കാസര്‍കോട് ജില്ലകളില്‍ ഒരാള്‍ക്കുവീതവും രോഗമുക്തിയായി. സംസ്ഥാനത്ത് ഇപ്പോള്‍ കോവിഡ് ചികില്‍സയിലുള്ളത് 20 പേരാണ്.

നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിച്ചു. വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരടക്കം 26,712 പേര്‍ നിരീക്ഷണത്തിലുണ്ട്.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

വിവിധ ജില്ലകളിലായി 26,712 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 135 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,464 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 36,630 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 3815 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3525 സാമ്പിളുകള്‍ നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

നെടുങ്കണ്ടത്ത് 40 ഏക്കറില്‍ അസ്ഥികൂടം കണ്ടെത്തി. അസ്ഥിക്കൂടം ഒന്‍പത് മാസം മുൻപ്കാണാതായ മാവടി സ്വദേശിയുടേതെന്ന് സംശയം. നാല്‍പ്പതേക്കറില്‍ കൃഷിയിറക്കാത്ത കുറ്റിച്ചെടികളും പാറക്കെട്ടുകളുമുള്ള സ്ഥലത്ത് ഔഷധച്ചെടികള്‍ ശേഖരിക്കാനെത്തിയവരാണ് അസ്ഥിക്കൂടം കണ്ടെത്തിയത്.. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പൊലീസും ഫോറന്‍സിക് അധികൃതരും വ്യാഴാഴ്ച സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കാലിന്റെ അസ്ഥികള്‍ സമീപത്തെ ചെടികളില്‍ കമ്പി ഉപയോഗിച്ച്‌ കെട്ടിയ നിലയിലായിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ ഷര്‍ട്ടും കൈലിമുണ്ടും മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്. കേടുപാട് സംഭവിക്കാത്ത നിലയില്‍ ഒരു കുടയും ഇവിടെയുണ്ടായിരുന്നു.

സംഭവം കൊലപാതകമാണെന്നും ഒന്‍പത് മാസം മുൻപ് കാണാതായ മാവടി സ്വദേശിയുടേതാണ് അസ്ഥിക്കൂടമെന്നുമാണ് പൊലീസിന്റെ സംശയം. പരിസരത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ അവശിഷ്ടങ്ങളും വസ്ത്രങ്ങളും കാണാതായ വ്യക്തി ഉപയോഗിച്ചിരുന്നതിന് സമാനമാണ്. അതേസമയം, ഇയാളുടെ ബന്ധുക്കളെ സ്ഥലത്തെത്തിച്ച്‌ തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും സ്ഥിരീകരിക്കാനായില്ല.

ഡോഗ് സ്‌ക്വാഡില്‍ നിന്നെത്തിയ പൊലീസ് നായ സ്റ്റെഫി സംഭവ സ്ഥലത്ത് നിന്ന് മണം പിടിച്ച്‌ അടുത്തുള്ള കുറ്റിക്കാട്ടിലേക്കാണ് ഓടിക്കയറിയത്. കോട്ടയത്ത് നിന്നെത്തിയ ഫോറന്‍സിക് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു. കേസില്‍ അന്വേഷണം തുടരുകയാണെന്നും ഡിഎന്‍എ പരിശോധന അടക്കം നടത്തി മരിച്ചയാളെ കണ്ടെത്താന്‍ ശ്രമിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved