Latest News

ഇസ്മായില്‍-ഫാത്തിമ ദമ്പതികള്‍ക്ക് പിറന്ന മുഹമ്മദുകുട്ടി. നടനാകണം, സിനിമയില്‍ അഭിനയിക്കണം ഹൃദയം കൊണ്ട് കണ്ട സ്വപ്‌നങ്ങള്‍. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയുടെ കഥ പറയുന്ന ‘ചമയങ്ങളുടെ സുല്‍ത്താന്‍’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കുട്ടിക്കാലം മുതല്‍ സിനിമയെ സ്വപ്നം കണ്ട്, അതിനു വേണ്ടി അദ്ദേഹം നടത്തിയ പരിശ്രമങ്ങളും കഠിനാദ്ധ്വാനവുമാണ് ഡോക്യൂമെന്ററിയുടെ പ്രമേയം.

സ്‌കൂളില്‍ ആദ്യമായി നിഴല്‍ നാടകത്തില്‍ അഭിനയിച്ചത്. ആദ്യമായി മെയ്ക്കപ്പിട്ട് ഫോട്ടോയെടുക്കാന്‍ എട്ട് കിലോമീറ്ററോളം മഴ കൊണ്ടു നടന്ന കാലം. 50 പൈസ ചാര്‍ജ് കൊടുക്കാന്‍ വൈകിയതിന്റെ പേരില്‍ നഷ്ടപ്പെട്ട അവസരങ്ങളെ ഓര്‍ത്ത് കരഞ്ഞൊരു കാലം. മനസിലും ഹൃദയത്തിലും അഭിനയമോഹം നിറഞ്ഞ മുഹമ്മദുകുട്ടി മലയാള സിനിമയുടെ അഭിമാനമായി മാറിയ ചരിത്രമാണ് ഡോക്യമെന്ററി പറയുന്നത്.

പരീക്ഷാ ദിനങ്ങളിലടക്കം ബോധക്ഷയം അഭിനയിച്ച് തിയേറ്ററിലേക്ക് പോയ യാത്രകള്‍. കെമിസ്ട്രി പരീക്ഷ ഉപേക്ഷിച്ച് അടിമപ്പെണ്ണ് സിനിമ കാണാന്‍ പോയി. റിസള്‍ട്ട് വന്നതോടെ മകനെ ഡോക്ടറാക്കണം എന്ന മോഹം അവസാനിപ്പിച്ച മാതാപിതാക്കളെ കുറിച്ചും ഡോക്യുമെന്ററിയില്‍ പറയുന്നു.

മലയാള സിനിമയിലെ വിവിധ മേഖലകളിലൂടെ ശ്രദ്ധേയരായ ഒരു കൂട്ടം ആരാധകര്‍ ചേര്‍ന്നാണ് അവരുടെ ഇഷ്ട താരത്തിന് വേണ്ടിയുള്ള ഈ സമര്‍പ്പണം ഒരുക്കിയിരിക്കുന്നത്. അറുപതിലധികം താരങ്ങള്‍ ഒരുമിച്ചാണ് ഈ ഡോക്യുമെന്ററി പുറത്തിറക്കിയത്. അനു സിത്താരയാണ് കഥപറച്ചില്‍ ആരംഭിക്കുന്നത്. ഒരു സിനിമാ താരം എന്നതിലുപരി ഒരു മമ്മൂട്ടി ആരാധിക കൂടിയാണ് അനു സിത്താര. ചമയങ്ങളുടെ സുല്‍ത്താന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സാനി യാസ് ആണ്. വൈശാഖ് സി. വടക്കേവീടാണ് നിര്‍മ്മാണം.

കോവിഡ് -19 സ്ഥിരീകരിച്ച് മുംബൈ നാനാവതി ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായ് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍ എന്നിവർ ആശുപത്രി വിട്ടു. ഇവരുടെ കോവിഡ് ടെസ്റ്റുകൾ നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇരുവരെയും ഡിസ്ചാർജ് ചെയ്തത്. അഭിഷേക് ബച്ചനാണ് ട്വിറ്ററിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചത്.

” നിങ്ങളുടെ നിരന്തരമായ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. എല്ലാവരോടും എന്നന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. ഐശ്വര്യയുടെയും ആരാധ്യയുടെയും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അവർ ഇപ്പോൾ വീട്ടിലാണ്. ഞാനും അച്ഛനും ആരോഗ്യവിദഗ്ധരുടെ സംരക്ഷണയിൽ ആശുപത്രിയിൽ തുടരുന്നു,” അഭിഷേക് കുറിച്ചു.

ജൂലൈ പതിനൊന്നിനാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അമിതാഭ് ബച്ചൻ ട്വിറ്ററിലൂടെ അറിയിച്ചത്. പിറകെ അഭിഷേകും തനിക്ക് രോഗബാധ സ്ഥിരീകരിച്ചതായി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. തുടർന്ന് ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച ശേഷം ഹോം ക്വാറന്റൈനിലായിരുന്നു ഐശ്വര്യയും ആരാധ്യയും. ജൂലൈ പതിനെട്ടിനാണ് ഇരുവരെയും നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബച്ചൻ കുടുംബവുമായി അടുത്തിടപഴകിയവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നെങ്കിലും ജയബച്ചൻ അടക്കമുള്ള ആളുകൾ രോഗബാധിതരല്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്.

 

പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിൽ സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. ഹർജിയിൽ കോടതി പൊലീസിന്റെ വിശദീകരണം തേടി. പൊലീസ് ഒരാഴ്‌ചയ്‌ക്കകം നിലപാടറിയിക്കണം.

മാതാവിന്റെ കരൾ മാറ്റ ശസ്ത്രക്രിയക്ക് സമൂഹമാധ്യമങ്ങളിലൂടെ സമാഹരിച്ച പണത്തിന്റെ പങ്ക് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ഫിറോസിനെതിരായ പരാതി. തളിപ്പറമ്പ് സ്വദേശി വർഷയുടെ പരാതിയിലാണ് ചേരാനെല്ലൂർ പൊലീസ് കേസെടുത്തിട്ടുള്ളത്. ഹർജി അടുത്ത തിങ്കളാഴ്‌ച കോടതി പരിഗണിക്കും.

പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്. അന്വേഷണത്തിന്റെ ഭാഗമായി ഫിറോസിനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു.

കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയ‌യ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.

വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്ന് ഒൻപത് മണിക്കൂറിലേറെ എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്‌തു. ഇന്നു രാവിലെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. കൊച്ചിയിലെ എൻഐഎ ഓഫീസിൽവച്ചായിരുന്നു ചോദ്യം ചെയ്യൽ. ഇതു രണ്ടാം തവണയാണ് എൻഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ കസ്റ്റംസും ഒരു തവണ ചോദ്യം ചെയ്‌തിരുന്നു. കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി.വന്ദന, ബെംഗളൂരുവിൽ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

രാവിലെ നാലരയോടെ അദ്ദേഹം പൂജപ്പുരയിലെ വീട്ടിൽ നിന്നും കൊച്ചിയിലേക്ക് തിരിച്ച ശിവശങ്കർ രാവിലെ 9.30ഓടെയാണ് കൊച്ചിയിൽ എത്തിയത്. നേരത്തെ കസ്റ്റംസ് ഒൻപത് മണിക്കൂറും എൻഐഎ അഞ്ച് മണിക്കൂറും ശിവശങ്കറിനെ ചോദ്യം ചെയ്‌തിരുന്നു. ശിവശങ്കറിന്റെയും പ്രതികളുടെയും മൊഴികളിലെ വൈരുധ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും ചോദ്യം ചെയ്യൽ.

സ്വർണക്കടത്തിൽ ശിവശങ്കറിനു പങ്കുണ്ടോ എന്ന് അറിയാനാണ് കഴിഞ്ഞ മൂന്ന് തവണയും ശിവശങ്കറിനെ ചോദ്യം ചെയ്‌തത്. ശിവശങ്കറിനു നേരിട്ടു ബന്ധമുണ്ടെന്ന തരത്തിൽ ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. സ്വപ്‌നയും സരിത്തും സന്ദീപുമായുള്ള പരിചയത്തിലൂടെ ശിവശങ്കറും സ്വര്‍ണക്കടത്തില്‍ പങ്കാളിയായോ എന്നതിനാണ് എന്‍ഐഎ പ്രധാനമായും ഉത്തരം തേടുന്നത്. നേരിട്ട് പങ്കാളിയല്ലെങ്കിലും സ്വര്‍ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു, പിടിച്ചുവച്ച സ്വർണം വിട്ടുകിട്ടാൻ ഇടപെടൽ​ നടത്തിയിട്ടുണ്ടോ, ഗൂഢാലോചനയ്‌ക്ക് സൗകര്യം ഒരുക്കിയിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എൻഐഎ അന്വേഷിക്കുന്നത്. ശിവശങ്കറുമായി അടുത്ത സൗഹൃദം മാത്രമാണുള്ളതെന്നും സ്വർണക്കടത്തിൽ ശിവശങ്കറിനു യാതൊരു പങ്കുമില്ലെന്നും സ്വപ്‌ന കസ്റ്റംസിനു മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, സ്വർണക്കടത്ത് കേസിൽ ഫൈസൽ ഫരീദ്, റബിൻസ് എന്നിവരെ കസ്റ്റംസ് പ്രതി ചേർത്തു. പ്രത്യക സാമ്പത്തിക കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇരുവരും യഥാക്രമം പതിനേഴും പതിനെട്ടും പ്രതികളാണ്. സ്വർണക്കടത്തിൽ ഇവർക്ക് നിർണായക പങ്കുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷയും നൽകി.

കേസിലെ മറ്റൊരു പ്രതിയായ റമീസിന്റെ കസ്റ്റഡി അപേക്ഷ നീട്ടണമെന്ന ആവശ്യം കോടതി നിരസിച്ചു. മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡി നീട്ടി നൽകണമെന്നായിരുന്നു അപേക്ഷയിൽ ആവശ്യപ്പെട്ടത്. റമീസിനെ ഓഗസ്റ്റ് 10 വരെ റിമാൻഡ് ചെയ്തു. സ്വപ്നയുടേയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കാനായി കോടതി മാറ്റി.

സോഷ്യൽമീഡിയയിലൂടെയുള്ള അധിക്ഏഷപം സഹിക്കാനാകാതെ ജീവിതമവസാനിപ്പിക്കാൻ ശ്രമിച്ച് തമിഴ്‌നടി വിജയ ലക്ഷ്മി. അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നടിയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് തന്റെ അവസാന വീഡിയോ ആണെന്നും ജീവനൊടുക്കുകയാണെന്ന് അറിയിച്ചും ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ച ശേഷമായിരുന്നു വിജയലക്ഷ്മിയുടെ ആത്മഹത്യാ ശ്രമം.

നടിെ കുറിച്ച് ചിലർ അപകീർത്തികരമായ പ്രചാരണങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി നടത്തി വരികയായിരുന്നെന്നാണ് വിവരം. നാം തമിഴർ പാർട്ടി നേതാവ് സീമാനും അനുയായി ഹരി നാടാർ എന്നിവരാണ് വിജയലക്ഷ്മിക്കെതിരെ വ്യാപകമായി അധിക്ഷേപം ചൊരിഞ്ഞിരുന്നത്. ഇതേതുടർന്ന് നടി കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുകയായിരുന്നു.

തന്നെക്കുറിച്ച് ഹരിനാടാർ അപകീർത്തികരമായ പ്രചരണങ്ങൾ നടത്തിയിരുന്നുവെന്ന് വിജയലക്ഷ്മി വീഡിയോയിൽ പറയുന്നുണ്ട്. ഈ സമ്മർദ്ദങ്ങൾക്കിടയിലും തനിക്ക് ജീവിക്കാനുള്ള പ്രചോദനം തന്റെ അമ്മയും സഹോദരിയുമായിരുന്നുവെന്നും പക്ഷേ ഒരു സ്ത്രീയെന്ന നിലയിൽ തന്റെ നേർക്കുള്ള ആക്രമണങ്ങൾ വല്ലാതെ വേദനിപ്പിച്ചെന്നും ജാതീയമായി അധിക്ഷേപിച്ചുവെന്നും വിജയലക്ഷ്മി പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരുവർക്കുമെതിരെ കടുത്ത ശിക്ഷാനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തന്റെ അമ്മയെയും സഹോദരിയെയും നോക്കണമെന്നും സീമനെയോ പരി നാടാരെയോ ജാമ്യമെടുക്കാൻ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് നടി വീഡിയോ അവസാനിപ്പിക്കുന്നത്. അഡയാറിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് നടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

സിബി മലയിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദേവദൂതനിൽ ഒരു പ്രധാനവേഷം കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് വിജയലക്ഷ്മി. ഫ്രണ്ട്‌സ്, ബോസ് എങ്കിറാ ഭാസ്‌കർ, മീസയാ മുറുക്ക് എന്നീ ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

സ്വകാര്യമില്ലുകളിൽ നിന്നും സംസ്ഥാനത്തെ റേഷൻകടകളിൽ എത്തിച്ച അരിയിൽ മാരക വിഷാംശം ഉള്ളതായി റിപ്പോർട്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിച്ച വിലകുറഞ്ഞ അരി പോളിഷ് ചെയ്തും റെഡ് ഓക്‌സൈഡ് ചേർത്തും മട്ട അരി (സിഎംആർ) എന്ന വ്യാജേന എത്തിക്കുകയായിരുന്നു എന്നാണ് മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തരത്തിലുള്ള അരി എത്തിച്ചിരിക്കുന്നത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ചില റേഷൻകടകളിലേക്കാണെന്നും റേഷൻ കടക്കാരും കാർഡ് ഉടമകളും വ്യാപകമായി പരാതി ഉയർത്തിയെന്നും റിപ്പോർട്ട് ഉണ്ട്.

എറണാകുളം കാലടിയിലെ മില്ലുകളിൽ നിന്നാണ് കൂടുതൽ അരി എത്തിയതെന്നാണ് വിവരം. ഉപഭോക്താക്കളും റേഷൻ വ്യാപാരികളും നൽകിയ പരാതിയിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ അന്വേഷണത്തിന് നിർദേശം നൽകി. 56 സ്വകാര്യമില്ലുകളാണ് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സർക്കാറുമായി കരാറുള്ളത്. ഇവിടങ്ങളിൽ വലിയ കൊള്ളയാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്.

100 കിലോ നെല്ല് നൽകുമ്പോൾ 64.5 കിലോ അരി തിരികെ സപ്ലൈകോക്ക് നൽകണം. ഒരു ക്വിന്റലിന് 214 രൂപ മില്ലുടമകൾക്ക് നൽകും. എന്നാൽ കർഷകരിൽനിന്ന് സംഭരിക്കുന്ന ഗുണമേന്മയുള്ള നെല്ല്, മില്ലുകാർ അരിയാക്കി വൻവിലയ്ക്ക് സ്വകാര്യ മൊത്തക്കച്ചവടക്കാർക്ക് മറിച്ചുവിൽക്കുകയാണ് പതിവ്. പകരം തമിഴ്‌നാട്, ആന്ധ്ര, മൈസൂരു എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്ന വിലകുറഞ്ഞ വെള്ള അരി തവിടുപയോഗിച്ച് യന്ത്രസഹായത്തോടെ പോളിഷ് ചെയ്ത് മട്ടയാക്കി റേഷൻ കടകളിലേക്ക് എത്തിക്കും. ഈ അരി നന്നായി കഴുകിയാൽ ചുവപ്പുനിറം മാറി വെള്ളയാകുന്നതാണ് പതിവ്. അതേസമയം, റേഷൻകട വഴി വിതരണം ചെയ്യുന്നതിനായി എത്തുന്ന മട്ട അരി എറെയും നിറം ചേർത്തവയാണെന്ന് മുമ്പ് വിജിലൻസ് അന്വേഷണങ്ങളിൽ തെളിഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല.

സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം. രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 702 പേർക്ക്. 745 പേർക്ക് രോഗമുക്തി

ഇന്നത്തെ രോഗബാധ ജില്ല തിരിച്ച്

തിരുവനന്തപുരം – 161

കൊല്ലം – 22

ആലപ്പുഴ – 30

പത്തനംതിട്ട – 17

കോട്ടയം -59

ഇടുക്കി -70

എറണാകുളം – 15

തൃശൂർ – 40

പാലക്കാട് -41

മലപ്പുറം – 86

കണ്ണൂർ – 38

കോഴിക്കോട് – 68

വയനാട് – 17

കാസർഗോഡ് – 38

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തലസ്ഥാന നഗരം പൂര്‍ണമായും അടച്ചിടുന്നത് തുടരില്ലെന്ന് മേയര്‍ കെ. ശ്രീകുമാര്‍. ലോക്ഡൗണ്‍ അവസാനിച്ചാല്‍ കണ്ടെയിന്‍മെന്റ് സോണില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുമെന്നും മേയര്‍ അറിയിച്ചു.

തിരുവനന്തപുരത്ത് രോഗവ്യാപനം തീരദേശമേഖലയിലും നഗര- ഗ്രാമ മേഖലകളിലും രൂക്ഷമാകുന്നതിനിടെ ആദിവാസി മേഖലയിലും റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോഴാണ് നഗരത്തില്‍ നടപ്പിലാക്കിയിരുന്ന സമ്പൂര്‍ണ ലോക്ഡൗണ്‍ നാളെ അവസാനിക്കുന്നത്. സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിറുത്തുന്നു

ഏറ്റുമാനൂർ ഹൈ റിസ്ക് മേഖലയായി പ്രഖ്യാപിച്ചു

ഇന്നലെ നടത്തിയ ആൻ്റിജൻ പരിശോധനയിൽ 33 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോയിസ് പച്ചക്കറി മാർക്കറ്റിലെ തൊഴിലാളികൾ അടക്കമുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത് . 50 പേരിൽ നടത്തിയ പരിശോധനയിലാണ് 33 പേർക്ക് രോഗം സ്ഥിരീകരിച്ചത് .

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നിറുത്തുന്നു.

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ഓഗസ്റ്റ് ഒന്ന് മുതൽ സർവീസ് നിറുത്തുന്നു. സംയുക്ത സമരസമിതിയുടെതാണ് പ്രഖ്യാപനം .സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ്് തീരുമാനം.

 

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തരായവരുടെ എണ്ണം കൂടി. 745 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് ഇതുവരെ 19,727 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1054. ഇന്ന് 483 പേര്‍ സമ്പര്‍ക്കംവഴി രോഗം നേടിയവരാണ്. ഇതില്‍ 35 പേരുടെ ഉറവിടം അറിയില്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശത്തുനിന്നും
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 91 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 43 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്ന് രണ്ട് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

തിരുവനന്തപുരം-161
മലപ്പുറം-86
കൊല്ലം-22
പത്തനംതിട്ട-17
ഇടുക്കി-70
എറണാകുളം-15
കോഴിക്കോട്-68
പാലക്കാട്-41
തൃശൂര്‍-40
കണ്ണൂര്‍-38
ആലപ്പുഴ-30
വയനാട്-17
കാസര്‍കോട്-38
കോട്ടയം-59

കഴിഞ്ഞ 24 മണിക്കൂറിനിടെ 18417 സാംപിളുകള്‍ പരിശോധിച്ചു. 1237 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 9611 പേരാണ് കൊറോണ ചികിത്സയിലുള്ളത്.

ഇന്ത്യന്‍ വംശജന്‍ ഉള്‍പ്പെടുന്ന ഒരു സംഘം ഗവേഷകര്‍ നടത്തിയ കൊറോണാവൈറസിനെ കുറിച്ചു നടത്തിയ കണ്ടെത്തല്‍ പുത്തന്‍ പ്രതീക്ഷ നൽകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. വൈറസ് അതിന്റെ ജനിതക ശ്രേണി (genetic sequence) ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തന്മാത്രയുടെ ഘടന തിരിച്ചറിഞ്ഞതാണ് ഇപ്പോള്‍ ശാസ്ത്രലോകത്തിന് ആവേശം പകരുന്നത്. ആതിഥേയന്റേതെന്നു തോന്നിപ്പിക്കുന്ന രീതിയില്‍ പറ്റിക്കൂടാന്‍ ഇത് വൈറസിനെ സഹായിക്കുന്നു. ഇത് കേന്ദ്രീകരച്ച് കോവിഡ് ബാധയ്‌ക്കെതിരെ ആന്റിവൈറല്‍ മരുന്നുകള്‍ നിർമിച്ചെടുക്കാന്‍ സാധിച്ചേക്കുമെന്നാണ് ചില ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. സുപ്രസിദ്ധ ശാസ്ത്ര പ്രസിദ്ധീകരണമായ നേച്ചര്‍ കമ്യൂണിക്കേഷന്‍സില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് എന്‍എസ്പി10 (nsp10) എന്നു പറയുന്ന മോളിക്യൂളാണ് വൈറല്‍ എംആര്‍എന്‍എകളുടെ (mRNAs) ഘടന മാറ്റി, ആതിഥേയ കോശത്തിന്റെ സ്വന്തം എംഅര്‍എന്‍എ ആണെന്നു തെറ്റിധരിപ്പിക്കത്തക്ക രൂപമെടുക്കാന്‍ വൈറസിനെ അനുവദിക്കുന്നത്. എംആര്‍എന്‍എകളാണ് പ്രോട്ടീനുകള്‍ ഉണ്ടാക്കാനുള്ള രൂപരേഖ.

സാന്‍ അന്റോണിയോയിലെ, ദി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത് സയന്‍സ് സെന്ററിലെ ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. അവര്‍ പറയുന്നത് ഈ മാറ്റംവരുത്തല്‍ വഴി, എന്‍എസ്പി10 ആതിഥേയ കോശം അതിന്റെ പ്രതിരോധ പ്രതികരണം നടത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതൊരു പ്രച്ഛന്നവേഷം കെട്ടലാണ്. സ്വയം മാറ്റംവരുത്തല്‍ നടത്തിയാണ് ആതിഥേയ കോശത്തെ തെറ്റിധരിപ്പിക്കുന്നത്. കോശത്തിനെ അതിന്റെ സ്വന്തം കോഡിലുള്ള എന്തൊ ആണ് എന്നു തെറ്റിധരിപ്പിക്കാന്‍ സാധിക്കുന്നതിലൂടെയാണ് വൈറസിനെതിരെയുള്ള പ്രതികരണം ആതിഥേയന്റെ ശരീരത്തില്‍ ഉണ്ടാകാത്തതെന്ന് പഠനത്തിന്റെ സഹ രചയിതാവായ യോഗേഷ് ഗുപ്ത പറയുന്നു.

എന്‍എസ്പി16ന്റെ 3ഡി രൂപം അനാവരണം ചെയ്യുക വഴി നോവല്‍ കൊറോണാവൈറസ് സാര്‍സ്-കോവ്-2നെതിരെ പുതിയ മരുന്നു കണ്ടെത്താനുള്ള സാധ്യതയാണ് തെളിയുന്നത്. പുതിയ മരുന്നുകള്‍ ഉപയോഗിച്ച് എന്‍എസ്പി16 ജനിതക മാറ്റം വരുത്തുന്നത് ഇല്ലാതാക്കാന്‍ സാധിച്ചാല്‍, ആതിഥേയന്റെ കോശത്തിന്റെ പ്രതിരോധ സിസ്റ്റത്തിന് കടന്നുകയറ്റക്കാരനായ വൈറസിനുമേല്‍ പ്രതിരോധം തീർക്കാനാകുമെന്ന് ഗുപ്ത പറഞ്ഞു. യോഗേഷിന്റെ പഠനം, കോവിഡ്-19 വൈറസിന്റെ പ്രധാനപ്പെട്ട ഒരു എന്‍സീമിന്റെ 3ഡി ഘടനയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് വൈറസിന്റെ അടിസ്ഥാന ഘടനയിലേക്ക് വെളിച്ചം വീശുന്നുവെന്നും പഠനത്തിന്റെ സഹ രചയിതാക്കളലൊരാളായ റോബട്ട് ഹ്രോമസ് പറയുന്നു.

ഡല്‍ഹിയില്‍ പടര്‍ന്നുപിടിച്ച കോവിഡിനെ തടയാനായുള്ള പോരാട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു. ഇരുപത്തിയേഴുകാരനായ ഡോക്ടര്‍ ജോഗിന്ദര്‍ ചൗധരിയാണ് കോവിഡ് 19 വൈറസ് ബാധിച്ച് മരിച്ചത്. ബാബാ സാഹേബ് അംബേദ്കര്‍ ആശുപത്രിയിലെ ഡോക്ടറായിരുന്നു ജോഗിന്ദര്‍ ചൗധരി.

രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ഇത് കോവിഡ് സ്‌പെഷ്യല്‍ ആശുപത്രിയാക്കി മാറ്റിയിരുന്നു. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത്. ജൂണ്‍ 27നാണ് ജോഗിന്ദര്‍ ചൗധരിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ലോക് നായക് ആശുപത്രിയിലാണ് ആദ്യം ചികിത്സിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതോടെ സര്‍ ഗംഗാറാം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

3.4 ലക്ഷത്തിന്റെ ആശുപത്രി ബില്ലാണ് കുടുംബത്തിന് ലഭിച്ചത്. കര്‍ഷകനാണ് ജോഗിന്ദറിന്റെ അച്ഛന്‍. ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു ആ ബില്ല്. സഹായം തേടി അച്ഛന്‍ ബാബാ സാഹേബ് അംബേദ്കര്‍ ഡോക്ടേഴ്‌സ് അസോസിയേഷനെ സമീപിച്ചു.

തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ 2.8 ലക്ഷം രൂപ സ്വരൂപിച്ച് അച്ഛന് നല്‍കി. ഡോക്ടറുടെ കുടുംബത്തിന്റെ അവസ്ഥ അസോസിയേഷന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അധികൃതര്‍ ഇടപെടുമെന്ന പ്രതീക്ഷയിലാണ് ഡോക്ടറുടെ കുടുംബം.

Copyright © . All rights reserved