Latest News

കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. മരിച്ച ഉത്രയുടെ മാതാപിതാക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭര്‍ത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.

റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് വൈകാതെ തന്നെ നല്‍കും. ഉത്രയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനു പരാതി നല്‍കിയിരുന്നു.

അതേസമയം മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണ് സംശയം. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ഭര്‍തൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു.

സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണ് പൊലീസ് പരിശോധിക്കുന്നത്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയതും തല്ലിക്കൊന്നതും.

റമദാന്‍ വ്രതശുദ്ധിക്ക് ശേഷം സംസ്ഥാനത്ത് ഇസ്ലാംമത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കൊവിഡ് വ്യാപനവും അതേതുർന്നുള്ള ലോക്ക്ഡൗൺ മൂലവും ആഘോഷമില്ലാതെയാണ് ഇത്തവണത്തെ ചെറിയ പെരുന്നാൾ. പ്രധാന ചടങ്ങായ പെരുന്നാള്‍ നമസ്‌കാരം വീടുകളിലൊതുങ്ങുമെങ്കിലും ആഘോഷത്തിന് പൊലിമ കുറയാതെ നോക്കുകയാണ് വിശ്വാസികള്‍.

പെരുന്നാള്‍ ദിനത്തില്‍ ലോക്ക്ഡൗണിന് ഇളവ് നല്‍കിയെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. ‌ ഇത്തവണ റമസാന്‍ മുപ്പത് പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിന് ഒരുങ്ങുന്നത്. കൊവിഡ് നിയന്ത്രണം പാലിച്ചായിരുന്നു ഈ നോമ്പ് കാലം. പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമൊരുക്കാനുള്ള അവശ്യസാധനങ്ങള്‍ വാങ്ങാനാണ് വിശ്വാസികള്‍ വീടിന് പുറത്തിറങ്ങിയത്.

അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസ നേര്‍ന്നു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സഹാനുഭൂതിയുടെയും മഹത്തായ സന്ദേശമാണ് ഈദുല്‍ ഫിത്വര്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ കൊവിഡ് കാലത്ത് രോഗബാധയോട് പൊരുതി നില്‍ക്കുന്ന ലോകത്തെമ്പാടുമുള്ള കേരളീയര്‍ക്ക് ഈദുല്‍ ഫിത്വര്‍ ആശംസകള്‍.

മനുഷ്യര്‍ സ്‌നേഹിക്കുകയും പരസ്പരം വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലേക്ക് ഒരുമയോടെ മുന്നേറാന്‍ ഈദിന്റെ സന്ദേശം ഉപകരിക്കട്ടേയെന്ന് ആശംസിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു പിണറായിയുടെ ആശംസ.

ഷിബു മാത്യൂ
പരിശുദ്ധ അമ്മയുടെ വണക്കമാസം കാലം കൂടാന്‍ ഇനി എട്ട് ദിവസം. മെയ് ഒന്നു മുതല്‍ മലയാളം യുകെ സ്പിരിച്വല്‍ ടീം തയ്യാറാക്കിയ ദൈവമാതാവിന്റെ വണക്കമാസ പ്രാര്‍ത്ഥനയിലുടനീളം കാണുവാന്‍ സാധിച്ചത് നല്ല മാതാവേ മരിയേ…എന്നുള്ള പരിശുദ്ധ അമ്മയോടുള്ള പ്രാര്‍ത്ഥനാ ഗാനമായിരുന്നു. ഈ ഗാനത്തിന് ഒരു പ്രത്യേകതയുണ്ട്. വല്യമ്മച്ചിമാര്‍ കൊച്ചു മക്കളെ മടിയിലിരുത്തി പാടി കേള്‍പ്പിച്ച ഗാനമാണിത്. ഇതവര്‍ പാടി കേള്‍പ്പിച്ചപ്പോള്‍, ഈ ഗാനത്തിന് വാദ്യോപകരണങ്ങളുടെ സംഗീതവും സൗന്ദര്യവും ഇല്ലായിരുന്നു. പല്ലു കൊഴിഞ്ഞ വല്യമ്മച്ചിമാര്‍ കൊച്ചു മക്കളെ മടിയില്‍ ഇരുത്തി തളര്‍ന്ന ഹൃദയം കുഞ്ഞു ഹൃദയത്തോട് ചേര്‍ത്ത് വെച്ച് പാടി കേള്‍പ്പിച്ചപ്പോഴുള്ള ഹൃദയത്തിന്റെ ചൂട് മാത്രമായിരുന്നു ഈ ഗാനത്തിന്റെ സംഗീതം.

ക്രൈസ്തവര്‍ക്ക് നിരവധി ഗാനങ്ങള്‍ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകന്‍ ജോജി കോട്ടയം വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ വണക്കമാസം കാലം കൂടുമ്പോള്‍ വിശ്വാസികള്‍ക്കായി സമര്‍പ്പിക്കുകയാണ് നല്ല മാതാവേ മരിയേ എന്നുള്ള ഗാനം. അദ്ദേഹത്തോടൊപ്പം വിശ്വാസത്തിന്റെ സൗന്ദര്യത്തില്‍
പാടുകയാണ് കേരള ക്രൈസ്തവര്‍ ഈ ഗാനം.
വണക്കമാസനാളില്‍ മലയാളം യുകെ സ്പിരിച്വല്‍ ഡെസ്‌ക്ക് പ്രസിദ്ധീകരിക്കുന്ന ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധ മറിയമേ എന്ന ആദ്ധ്യത്മിക ശുശ്രൂഷയയില്‍ പങ്കുകൊള്ളുന്ന എല്ലാ വിശ്വാസികളിളേയും പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ..

വാദ്യോപകരണങ്ങളുടെ അകമ്പടിയില്ലാതെ ജോജി കോട്ടയം പാടിയ മാതാവിന്റെ പ്രാര്‍ത്ഥനാ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

വാദ്യോപകരണങ്ങളുടെ അകംപടിയോടെ ഈ ഗാനം കേള്‍ക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

 

മോണ്‍. ഫാ. ജിനോ അരീക്കാട്ട് MCBS
പരിശുദ്ധ അമ്മയോടുള്ള ഭക്തിയും സ്‌നേഹവും ചെറുപ്പം മുതലേ എനിക്ക് ലഭിക്കാനുള്ള കാരണം എന്റെ കുടുംബാന്തരീക്ഷം തന്നെയാണ്. അപ്പച്ചനുള്‍പ്പെടെ ഏഴ് മക്കള്‍ അടങ്ങുന്ന തറവാടു കുടുംബമാണെന്റെത്. കുടുംബ പ്രാര്‍ത്ഥനയ്ക്ക് വലിയ സ്ഥാനമുണ്ടായിരുന്നു ഞങ്ങളുടെ തറവാട്ടില്‍. വൈകിട്ട് ഏഴു മണി എന്ന സമയത്ത് മക്കളും കുഞ്ഞുമക്കളും എല്ലാം പ്രാര്‍ത്ഥനയ്ക്കായി ഒരുമിച്ചുകൂടണമായിരുന്നു. അത് അമ്മാമയ്ക്ക് (വല്യമ്മ) നിര്‍ബന്ധമാണ്. വണക്കമാസ നാളുകള്‍, ഒക്ടോബറിലെ ജപമാലകള്‍ അങ്ങനെ പരിശുദ്ധ അമ്മയുടെ തിരുന്നാളുകള്‍ക്ക് പ്രത്യേകമായ ഒരു പ്രാധാന്യം ഞങ്ങളുടെ കുടുംബത്തില്‍ ഞങ്ങളുടെ അമ്മാമ കൊടുക്കുന്നുണ്ടായിരുന്നു. മാതാവിനെ കൂട്ടുപിടിച്ചാണ് മക്കളെയെല്ലാം വളര്‍ത്തി വലുതാക്കിയതെന്ന് എപ്പോഴും പറഞ്ഞു കൊണ്ടിരുന്ന അമ്മാമയുടെ സ്വരത്തിലാണ് ഇപ്പോഴും നല്ല മാതാവേ മരിയേ… എന്ന വണക്കമാസത്തിന്റെ ഗാനം എന്റെ ചെവിയില്‍ മുഴങ്ങുന്നത്..അത്രയേറെ പ്രാധാന്യത്തോട് കൂടി കുടുംബത്തെ മുഴുവനായി പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകളായിരുന്നു.

എന്റെ ഇടവക ദേവാലയം തന്നെ ജപമാല രാജ്ഞിയായിട്ടുള്ള പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ളതാണ്. സെന്റ് മേരി ഓഫ് റൊസറി കാരൂര്‍ അതാണ് എന്റെ ഇടവക ദേവാലയം. വണക്കമാസം, കൊന്ത നമസ്‌കാരം മുതലായ പ്രാര്‍ത്ഥനകള്‍ക്ക് വളരെ പ്രാധാന്യം കൊടുക്കുകയും മാതാവിന്റെ എല്ലാ തിരുന്നാളുകളും പ്രത്യേകിച്ച് മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ അത് ഏറ്റവും അഘോഷമായി ഇടവക തിരുന്നാള്‍ പോലെ ആഘോഷിക്കുകയും അങ്ങനെ പരിശുദ്ധ അമ്മയെപ്പറ്റി ധാരാളം കേള്‍ക്കാന്‍ ഇടവരികയും ചെയ്തിട്ടുണ്ട്. അതുപോലെ കുട്ടിക്കാലത്ത് വിശ്വാസ പരിശീലനത്തിന്റെ ഭാഗമായി CLC എന്ന ആത്മീയ സംഘടനയില്‍ അംഗമാകാനും, അമ്മയിലൂടെ ഈശോയിലേയ്ക്ക് എന്ന് ഞങ്ങളുടെ വിശ്വാസ പരിശീലകര്‍ പഠിപ്പിച്ച വാക്കുകളും ഇന്നും എന്റെ മനസ്സിലുണ്ട്. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയാണ് പരിശുദ്ധ അമ്മയെന്നും അമ്മ പറഞ്ഞു കഴിഞ്ഞാല്‍ നിരാകരിക്കാന്‍ ഈശോയ്ക്ക് പറ്റില്ല എന്നും ചെറുപ്പത്തിലെ പഠിപ്പിച്ച വാക്കുകള്‍ ഇപ്പോഴും മനസ്സില്‍ നില്ക്കുന്നതുകൊണ്ടാണ് സെമിനാരി ജീവിതത്തിലും തുടര്‍ന്നുള്ള പരോഹിത്യ ജീവിതത്തിലുടനീളം പ്രത്യേകമായി പരിശുദ്ധ അമ്മയെ കൂട്ടു പിടിക്കാനുള്ള കാരണം. സെമിനാരി ജീവിതത്തില്‍ ഞങ്ങളുടെ ഗുരുഭൂതരിലൂടെ പൗരോഹിത്യ പരിശീലനത്തിന്റെ സമയത്ത് എപ്പോഴും കൂടെ നടക്കുന്ന ഒരു മദ്ധ്യസ്ഥയായി പരിശുദ്ധ അമ്മയെ തെരെഞ്ഞെടുക്കണം എന്ന് പഠിപ്പിച്ചതൊക്കെ ഇപ്പോഴും മനസ്സിലുണ്ട്.
വിശ്വാസവുമായും ആത്മീയ ജീവിതവുമായും ബന്ധപ്പെട്ട തളര്‍ച്ചകളിലേയ്ക്ക് പോകുമ്പോള്‍ പരിശുദ്ധ അമ്മയുടെ കരം പിടിച്ചാല്‍ അമ്മ ഈശോയിലേയ്ക്ക് കൊണ്ടു പോകും എന്ന ഉറപ്പ് ഗുരുഭൂതരിലൂടെ എനിക്ക് ലഭിച്ചിട്ടുണ്ട്. അതേ സമയത്ത് തന്നെ 1996ലാണ് എന്റെ അമ്മച്ചിയുടെ ഇളയ സഹോദരി കഞ്ചിക്കോടുള്ള റാണി ജോണ്‍, മേമ്മ എന്നാണ് ഞങ്ങള്‍ വിളിക്കുക. ആ മേമ്മയിലൂടെ പരിശുദ്ധ അമ്മയുടെ വെളിപാടുകളും സന്ദേശങ്ങളുമൊക്കെ വായിക്കാന്‍ ഇടവരുത്തിയിട്ടുമുണ്ട്. പല അത്ഭുതങ്ങളും നേരില്‍ കാണുവാനും സാധിച്ചിട്ടുണ്ട്. ഒത്തിരിയേറെ സാന്നിധ്യത്തിലൂടെയും സഹവാസത്തിലൂടെയും അവരുമായിട്ടുള്ള സംസാരത്തിലൂടെയുമൊക്കെ പരിശുദ്ധ അമ്മ എത്രമാത്രം ഈ ലോകത്തെ ഈശോയുമായി അടുപ്പിക്കാനായിട്ട് ശ്രമിക്കുന്നുണ്ട് എന്നുള്ളത് വലിയൊരറിവായിരുന്നു.. അതുപോലെ സെമിനാരിയില്‍ നാല് മണിക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്. അതിന്റെ അവസാനം ചൊല്ലുന്നത് ദിവ്യകാരുണ്യ നാഥേ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ എന്നാണ്.. ആദ്യത്തെ സക്രാരിയായ പരിശുദ്ധ അമ്മയെ ദിവ്യകാരുണ്യനാഥയായിട്ട് ഹൃദയത്തില്‍ സ്വീകരിക്കണമെന്ന ഓര്‍മ്മപ്പെടുത്തലുണ്ട്. പൗരോഹിത്യത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ പ്രായത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ ഞാന്‍ ആശ്രയിച്ചതും പരിശുദ്ധ അമ്മയില്‍ തന്നെയാണ്. കാരണം അപേക്ഷിച്ചാല്‍ ഉപേക്ഷിക്കില്ലെന്നും അമ്മ പറഞ്ഞാല്‍ ഈശോയ്ക്കത് നിരാകരിക്കാനാകില്ല എന്ന വലിയൊരു വിശ്വാസത്തിലാണ് ഓരോ കാര്യവും പരിശുദ്ധ അമ്മയുടെ വിമലഹൃദയം വഴി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കാനായിട്ട് ഇടവന്നിട്ടുള്ളത്. തുടര്‍ന്നങ്ങോട്ട് യുകെയിലെ പ്രവാസ ജീവിതത്തിലും ഏതൊക്കെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ കൈയ്യിലുള്ള ജപമാലയില്‍ ഒരു പിടുത്തം എപ്പോഴും ഉണ്ടായിട്ടുണ്ട്. അതുപോലെ തന്നെ പരിശുദ്ധ അമ്മയോട് അത്രയേറെ സ്‌നേഹവുമുണ്ട്. അമ്മയേക്കുറിച്ച് എന്തുമാത്രം പറയാന്‍ പറഞ്ഞാലും അത്രയേറെ സന്തോഷത്തോടെ ഞാനത് ചെയ്യും. കാരണം ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ് ഞങ്ങളെടുത്തിരിക്കുന്ന വ്രതങ്ങള്‍ ബ്രഹ്മചര്യവും ദാരിദ്രവും അനുസരണവും ഒറ്റവരിയില്‍ സമര്‍പ്പിച്ച അമ്മയെ കൂട്ട് പിടിച്ച് ഈ സന്യസ്ത ജീവിതം മുന്നോട്ട് പോകുമ്പോള്‍ എത്രയേറെ വീണുപോയാലും തകര്‍ന്നും തളര്‍ന്നും പോയാലും പരിശുദ്ധ അമ്മയുടെ കരം പിടിക്കുവാനുള്ള ഒരു ശ്രമം നടത്തിയാല്‍ അമ്മ നമ്മളേയും കൊണ്ട് ഈശോയിലേയ്ക്ക് പൊയ്‌ക്കോളും. അത്രയേറെ വിശ്വാസമുള്ളതുകൊണ്ടുതന്നെ എല്ലാവരോടുമുള്ള എന്റെ അഭ്യര്‍ത്ഥന ഇതാണ്. പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിലെയ്ക്ക് നിങ്ങളുടെ വ്യക്തി ജീവിതങ്ങളെയും കുടുംബത്തെയും സമൂഹത്തെയും രാജ്യത്തെയും എല്ലാം സമര്‍പ്പിച്ച് കൊണ്ട് പ്രാര്‍ത്ഥിക്കുക. അമ്മ നമ്മളെ മുഴുവനായി സ്വീകരിച്ച് ഈശോയുടെ തിരുഹൃദയത്തിലേയ്ക്ക് സമര്‍പ്പിക്കും.

ഒരുമിച്ച് പ്രാര്‍ത്ഥിക്കാം.
അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മേ, എന്നും എപ്പോഴും ഞങ്ങളുടെ ജീവിതത്തിന്റെ കാവലായിരിക്കേണമെ. വിശുദ്ധി ഞങ്ങളുടെ ജീവിതത്തില്‍ കുറഞ്ഞു പോകുമ്പോള്‍ പരിശുദ്ധ അമ്മേ അങ്ങ് ഞങ്ങള്‍ക്ക് കൂട്ടിനുണ്ടാകേണമെ. ദു:ഖങ്ങള്‍, ദുരിതങ്ങള്‍, രോഗങ്ങള്‍, അസ്വസ്തതകള്‍, മാനസിക സംഘര്‍ഷങ്ങള്‍, ജീവിത പ്രതിസന്ധികള്‍ എന്നിവ ഞങ്ങളെ അലട്ടുമ്പോള്‍ പരി. അമ്മേ ഞങ്ങള്‍ക്ക് വേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കാനുണ്ടാകേണമേ. നന്മ നിറഞ്ഞ പരിശുദ്ധ അമ്മേ എപ്പോഴും പാപികളായ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നീയുണ്ടാകേണമേ..
നിത്യം പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേയ്ക്കും.
ആമ്മേന്‍.

സുകൃതജപം.
കൃപയുടെ നിറകുടമായ മറിയമേ! ഞങ്ങളില്‍ കാരുണ്യം നിറയ്ക്കണമേ…

എന്റെ അമ്മാമ എന്നെ പഠിപ്പിച്ച ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

ആലപ്പുഴ: ചേർത്തലയിൽ താമസിക്കുന്ന ആശാരിപ്പണിക്കാരനായ സിബിച്ചൻ (42 വയസ്സ്) ഇന്ന് തീരാദു:ഖങ്ങളുടെ നടുവിലാണ്. തുടർച്ചയായ പനിയെ തുടർന്ന് ആശുപത്രിയിലായ സിബിച്ചന് പനി വിട്ടുമാറാത്തതിനെ തുടർന്ന് വിദഗ്ദ പരിശോധന വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. പരിശോധനയിലാണ് ബ്ലഡ് കാൻസർ എന്ന മഹാരോഗത്തിനു് താൻ അടിമയാണെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയത്. ആശാരിപ്പണി കൊണ്ട് കിട്ടുന്ന തുഛമായ വരുമാനം ഒരിക്കലും തൻ്റെ ചികിത്സയ്ക്കു തികയുമായിരുന്നില്ല.

ആലപ്പുഴ മെഡിക്കൽ കോളേജിലും മറ്റു നിരവധി ആശുപത്രികളിലും സിബിച്ചൻ ചികിത്സ തേടിയിട്ടുണ്ട്. നിരന്തരമായ ചികിത്സ വലിയ കടക്കെണിയിലാണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. ഇപ്പോൾ തന്നെ എകദേശം രണ്ടു ലക്ഷം രൂപയുടെ കടബാദ്ധ്യത ഉണ്ട് സിബിച്ചന്. മുൻപോട്ടുള്ള തുടർചികിത്സക്കായി വലിയ ഒരു തുക .കണ്ടെത്തേണ്ടതായിട്ടുണ്ട്. സ്വന്തമായി ഒരു വീടോ ഭൂമിയോ ഇല്ലാത്ത സിബിച്ചൻ ഒരു വാടക വീട്ടിലാണ് താമസിക്കുന്നത്. ഭാര്യയും പറക്കമുറ്റാത്ത ചെറിയ രണ്ടു കുട്ടികളുമായാണ് സിബിച്ചൻ വാടക വീട്ടിൽ താമസിക്കുന്നത്. ഇതുവരെ മുൻപോട്ട് പോയത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ്.

പ്രിയമുള്ളവരെ, ഇനിയും സിബിച്ചന് മുൻ പോട്ട് പോകണമെങ്കിൽ, നല്ല ചികിത്സ ലഭിയ്ക്കണമെങ്കിൽ നമ്മളുടെ സഹായം കൂടിയേ തീരൂ. സിബിച്ചനെയും കുടു:ബത്തേയും സഹായിക്കുവാൻ സന്മനസ്സുള്ളവർ ജൂൺ പത്താം തിയതിയ്ക്ക് മുൻപായി താഴേകാണുന്ന വോക്കിങ്ങ് കാരുണ്യയുടെ അക്കൗണ്ടിലേക്ക് നിങ്ങളാൽ കഴിയുന്ന സഹായങ്ങൾ നിക്ഷേപിക്കാവുന്നതാണു്.

Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

കൊറോണ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യം ലോക്ക് ഡൗണില്‍ കഴിയുകയാണ്. ആളുകള്‍ കൂടുന്ന പരിപാടികള്‍ക്കും ആരാധനാലയങ്ങളിലെ മതപരമായ പ്രാര്‍ത്ഥനകള്‍ക്കുമെല്ലാം സംസ്ഥാനം വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ നാലാംഘട്ട ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ലോക് ഡൗണ്‍ നാലാം ഘട്ട ഇളവുകളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം പള്ളികളില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍. കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജിയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

പള്ളികളില്‍ ആരാധന അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരത്തിലധികം മഹല്ല് ജമാഅത്തുകളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയാണിത്.

പള്ളികളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആരാധന നടത്താമെന്നും കത്തില്‍ ഉറപ്പു നല്‍കുന്നു. മസ്ജിദുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന പക്ഷം പള്ളി കമ്മിറ്റികള്‍ പാലിക്കേണ്ട പതിനൊന്ന് നിര്‍ദേശങ്ങള്‍ അടങ്ങിയ മാര്‍ഗരേഖയും സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

റ്റിജി തോമസ്

യാത്രയുടെ സമയത്ത് ഡൽഹിയിൽ നല്ല തണുപ്പായിരുന്നു. പക്ഷേ ഉള്ളിൽ രാഷ്ട്രീയ ചൂട് നന്നായിട്ടുണ്ട്. പൗരത്വബില്ലിനോട്‌ അനുബന്ധിച്ചുള്ള സമരങ്ങളും ജെ.ൻ.യു, ജാമിയമില്ല യൂണിവേഴ്സിറ്റികളിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളും അനുബന്ധ പ്രശ്നങ്ങളും ഡൽഹിയിലെ രാഷ്ട്രീയ ചൂടിന് എരിവ് പകർന്ന സമയം. രണ്ടുദിവസത്തെ ഡൽഹി യാത്രയിൽ കണ്ടുമുട്ടിയവരും സംവേദിച്ചവരും എല്ലാം ഈ ചൂടും തണുപ്പും അടുത്തറിയുന്നവരായിരുന്നു.

എയർപോർട്ടിനു വെളിയിൽ രാത്രി 12 മണിക്ക് ടാക്സിക്കായി കാത്തുനിന്നപ്പോൾ ഡൽഹിയുടെ തണുപ്പ് ശരിക്കും അനുഭവിച്ചറിഞ്ഞു. പ്രതീക്ഷിച്ച ടാക്സി എത്താതിരുന്നത് ഭാഗ്യമായി. സ്കോട്‌ലൻഡ്കാരൻ റോബർട്ടിനെ പരിചയപ്പെടാനായി. പ്രതീക്ഷിച്ചതിനേക്കാൾ പകുതി തുകയിൽ ഷെയർ ടാക്സിയിൽ ഹോട്ടലിലേയ്ക്ക് യാത്ര. റോബർട്ട് ഡൽഹി സന്ദർശിക്കാനെത്തിയത് ഗോവയിൽ നിന്നാണ്. കഴിഞ്ഞ തവണത്തെ ഇന്ത്യ സന്ദർശനത്തിൽ കുമരകവും, മൂന്നാറും, തേക്കടിയും സന്ദർശിച്ചതിന്റെ ഉത്സാഹം കേരളത്തെ കുറിച്ച് സംസാരിച്ചപ്പോൾ റോബർട്ടിന്റെ വാക്കുകളിലുണ്ടായിരുന്നു.

സുഹൃത്തുക്കൾ അയച്ചു തന്ന ഹോട്ടലിൻെറ പേര് ഗൂഗിൾ മാപ്പിൽ ലൊക്കേറ്റ് ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടു. ഡൽഹിയിലെ പല ചെറിയ ഹോട്ടലുകളും അങ്ങനെയാണ്, ഗൂഗിൾമാപ്പിനു പുറത്തായിരിക്കും. പക്ഷേ പറഞ്ഞുകൊടുത്ത അഡ്രസ്സ് വച്ച് ഗൂഗിളിനേക്കാൾ കറക്റ്റ് ആയി ടാക്സിഡ്രൈവർ കാർത്തിക്ക് എന്നെ ഹോട്ടലിലെത്തിച്ചു.

രാജ്യതലസ്ഥാനത്ത് ആരോട് സംസാരിച്ചാലും അതിനൊപ്പം സമകാലീന സംഭവങ്ങൾ കടന്നുവരുന്നത് സ്വാഭാവികം. പ്രത്യേകിച്ച് വിദ്യാർഥികൾ ആകുമ്പോൾ. ഹോട്ടലിൽ വച്ച് പരിചയപ്പെട്ട അനിൽ വർമയും കൂട്ടുകാരും ബിജെപി അനുഭാവികളാണ്. സ്വാഭാവികമായും പൗരത്വ ബില്ലിനെ അനുകൂലിച്ചും ജെഎൻയു സംഭവങ്ങളെ ന്യായീകരിച്ചുമുള്ള വാദമുഖങ്ങൾ അവർ നിരത്തി. വർഷങ്ങൾക്കു മുൻപു വിദ്യാഭ്യാസം പൂർത്തിയാക്കിയ കനയ്യകുമാർ ഇപ്പോഴും ജെഎൻയുവിലെ വിദ്യാർത്ഥി രാഷ്ട്രീയം നിയന്ത്രിക്കുകയും ഇടപെടുകയും ചെയ്യുന്നു എന്ന ആരോപണവും അവർ നിരത്തി. ഏതൊരു രാഷ്ട്രീയ അനുഭാവിയെയും പോലെ പ്രശ്നങ്ങളിൽ ഒരു വശം മാത്രം പരിഗണിക്കുന്ന വാദമുഖങ്ങളാണ് തങ്ങളുടേതെന്ന് സമ്മതിക്കാൻ അവർ തയ്യാറുമല്ല. പക്ഷേ ഡൽഹി നിയമസഭ ഇലക്ഷനിൽ കൂടുതൽ വിജയസാധ്യത കേജരിവാളിനാണ് എന്ന് സമ്മതിക്കാൻ അവർ മടി കാട്ടിയില്ല. പക്ഷെ രാഷ്ട്രീയ പ്രവർത്തകരുടെ പൊതു സ്വഭാവം ഉണ്ടല്ലോ, എതിർ പാർട്ടിയുടെ നേതാവായ കേജരിവാളിന് അതിന്റെ ക്രെഡിറ്റ്‌ കൊടുക്കുവാൻ അവരുടെ മനസ്സ് അനുവദിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ ബിജെപിയുടെ സ്ഥാനാർഥികൾ മോശമായതുകൊണ്ട് ആം ആദ്മി പാർട്ടി ജയിച്ചു കയറും അത്രമാത്രം.

പക്ഷേ ഡൽഹിയിൽ എന്തിന്റയോ പേരിൽ ജനങ്ങൾക്ക് പരസ്പരവിശ്വാസവും സ്നേഹവും നഷ്ടമായിരിക്കുന്നു. ജനങ്ങൾ ജാതിയുടെയും മതത്തിന്റെയും വസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ ധൃവീകരിക്കപ്പെട്ടിരിക്കുന്നു. പലർക്കും പലതും തുറന്നുപറയാൻ പേടി ഒരു സാഹജഭാവമായി മാറിയിരിക്കുന്നു. അഭിപ്രായങ്ങൾ പരസ്യമായി സ്വന്തം പേരിനൊപ്പം പറയുന്നതിനും ഒരു ഫോട്ടോ ഫ്രെയിമിലേക്ക് വരുന്നതിനും അനിലിനും കൂട്ടുകാർക്കും എന്തോ ഒരു ഭയം വിലക്കിയിരുന്നു. കടുത്ത പാർട്ടി അനുഭാവിയായ തന്റെ സഹോദരന്റെ സാധ്യതകളെ അത് ചിലപ്പോൾ ബാധിച്ചേക്കാം എന്ന് ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് ബിരുദത്തിന് പഠിക്കുന്ന അനിലിന്റെ അഭിപ്രായം.

ഡൽഹിയിലെ ഒരു വഴിയോര ഭക്ഷണശാല

ഡൽഹി എപ്പോഴും ശബ്ദമയമാണ്. ഉറക്കെ സംസാരിക്കുന്ന ആൾക്കാർ. അതിലും ഉറക്കെ തുടർച്ചയായി വാഹനങ്ങളുടെ ഹോൺ ശബ്ദം മുഴങ്ങുന്നു. രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ തെരുവുകളിൽ വാഹനപ്രളയം. തെരുവോരത്തെ ഭക്ഷണശാലകളിൽ അതിരാവിലെ തന്നെ ഭക്ഷണം റെഡി. കൊടും തണുപ്പിലും രാവിലെ നടക്കാൻ ഇറങ്ങുന്നവർ. അങ്ങനെ രാവിലെയുള്ള നടത്തത്തിൽ ആണ് പെരുമണ്ണൂർ കാരനായ ബാബുവിനെ പരിചയപ്പെടുന്നത്. ബാബു നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു മെട്രോ സ്റ്റേഷനിലേയ്ക്ക്. ബാബു ആറുമാസമേ ആയിട്ടുള്ളൂ ഡൽഹിയിൽ വന്നിട്ട്. സ്വന്തമായി ട്രാവലിംഗ് ഏജൻസി നടത്തുന്നു. ബാബുവിന്റെ അഭിപ്രായത്തിൽ ഡൽഹി തരുന്ന സാധ്യതകൾ വളരെയേറെയാണ്. എല്ലാവരെയും ഉൾക്കൊള്ളാൻ തയ്യാറുമാണ്. രാഷ്ട്രീയ ഭിന്നതകൾക്കും വൈരങ്ങൾക്കും അപ്പുറം രാജ്യത്തെമ്പാടും നിന്നും ആൾക്കാർ ഡൽഹിയിൽ വന്നു കൊണ്ടിരിക്കുന്നു, ജീവിതം പടുത്തുയർത്താൻ.

റിപ്പബ്ലിക്ദിന പരേഡിനായിട്ടുള്ള ഒരുക്കങ്ങൾ

പ്രൊഫസർ ആശിഷ് മണിക്ക് ജോലി സ്ഥലത്തെത്താൻ 30 കിലോമീറ്റർ യാത്രചെയ്യണം. പൗരത്വബില്ലും അനുബന്ധ പ്രശ്നങ്ങളും കാരണം പോലീസ് ചില വഴികളിലെ യാത്ര പൂർണമായും തടഞ്ഞിരിക്കുന്നു. ഇന്ന് അദ്ദേഹത്തിന് 30 കിലോമീറ്റർ താണ്ടാൻ മൂന്ന് മണിക്കൂറിലേറെയെടുക്കും. പലരും ട്രാഫിക് ബ്ലോക്ക് കാരണം മെട്രോയിലേക്ക് മാറിയിരിക്കുന്നു. പക്ഷെ തിരക്കുള്ള സമയങ്ങളിൽ മെട്രോയിൽ സൂചി കുത്താൻ ഇടമില്ല.

പക്ഷേ റിട്ടയർമെന്റിനു ശേഷവും ഡൽഹിയിൽ നിന്ന് സ്വന്തം നാട്ടിലേയ്ക്ക് ഒരു തിരിച്ചു പോക്കിനെകുറിച്ച് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നില്ല. അന്തരീക്ഷ മലിനീകരണവും ട്രാഫിക് ബ്ലോക്കുകൾക്കും അപ്പുറം ഡൽഹി മാനസികമായി എല്ലാവരും ആകർഷിച്ചു വശീകരിക്കുന്നു.

തെരുവോരത്തെ ഒരു സ്നേഹകാഴ്ച്ച : ഒടിഞ്ഞ കാലിൽ പ്ലാസ്റ്ററുമായി നായ

എന്റെ യാത്രയുടെ സമയത്ത് ഡൽഹിയിൽ തിരഞ്ഞെടുപ്പ് ചൂട് ആയി വരുന്നതേയുള്ളൂ.
ഇലക്ഷനോടനുബന്ധിച്ചുള്ള പോസ്റ്ററുകൾ ഒന്നും തന്നെ കാണാൻ സാധിച്ചില്ല. റെഡ് ഫോർട്ടിന് അടുത്ത് മോദിയുടെയും കെജ്‌രിവാളിന്റെയും രണ്ട് പോസ്റ്ററുകൾ കണ്ടു. ഒരുപക്ഷേ തിരഞ്ഞെടുപ്പിന് ഇനിയും ഒരു മാസം കൂടി ഉള്ളതുകൊണ്ടാവാം പോസ്റ്ററുകളുടെ അഭാവം.

ഇന്ത്യ ഗേറ്റ് മുതൽ രാഷ്ട്രപതിഭവൻ വരെയുള്ള രാജകീയ വീഥികളിൽ റിപ്പബ്ലിക് ദിന പരേഡിനുള്ള പരിശീലനം നടക്കുന്നു. അതിനാൽ തന്നെ സന്ദർശകർക്ക് കർശന നിയന്ത്രണങ്ങളാണ്. കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ ദൂരെനിന്നു ഫോട്ടോയും സെൽഫിയും എടുത്ത് തൃപ്തിപ്പെടുന്നു. ഇന്ത്യ ഗേറ്റിനു കുറച്ചുമാറി വഴിയോര ഭക്ഷണശാലയിൽ ചായ കുടിച്ചപ്പോൾ ഉള്ള കാഴ്ച അപൂർവ്വമായിരുന്നു. ആരോ മൃഗസ്നേഹികൾ ഒരു നായയുടെ ഒടിഞ്ഞ കാലിൽ പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.ഈ സ്നേഹത്തിന്റെയും കരുതലിന്റെയും സ്പർശം എല്ലാം മനുഷ്യരിലേക്കും നീളട്ടെ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു പോയി.

 

റ്റിജി തോമസ്

റ്റിജി തോമസിന്റെ ചെറുകഥകള്‍ ദീപിക ദിനപത്രം ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക്ഫാസ്റ്റിലും സ്വന്തം രചനകള്‍ അവതരിപ്പിച്ചിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ  സഹരചിതാവാണ്. ഇപ്പോൾ തിരുവല്ല മാക്ഫാസ്റ്റ് കോളേജിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിൽ വകുപ്പ് മേധാവിയാണ് .                                   [email protected]

 

പ്രേക്ഷകരുമായി ഏറെ അടുത്തുനില്‍ക്കുന്നതിനാലാണ് ഒരോ താരവിവാഹങ്ങളും വിവാഹമോചനങ്ങളും സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയാകുന്നത്. അടുത്ത് പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടി മേഘ്‌ന വിന്‍സെന്റിന്റെ വിവാഹമോചനം. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ചന്ദനമഴ സീരിയലിലെ അമൃതയായി ആരാധകമനസ് കീഴടക്കിയ നടിയായിരുന്നു മേഘ്‌ന.

നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയില്‍ നിന്നും താരം വിവാഹമോചനം നേടിയെന്ന വാര്‍ത്തയും ആരാധകരെ അമ്പരപ്പിക്കുകയായിരുന്നു. പിരിഞ്ഞിട്ട് മാസങ്ങളായെങ്കിലും ഡോണ്‍ പുനര്‍വിവാഹിതനാകുന്നു എന്ന വാര്‍ത്തയ്‌ക്കൊപ്പമാണ് മേഘ്‌നയുടെ വിവാഹമോചനം നേടിയത് ആരാധകരിലേക്ക് എത്തിയത്. ഇപ്പോള്‍ ഡോണ്‍ വിവാഹിതനായിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും സോഷ്യല്മീഡിയയില്‍ പ്രചരിക്കുകയാണ്.

തൃശൂരിലെ കുട്ടനെല്ലൂര്‍ സബ് രജിസ്റ്റാര്‍ ഓഫീസില്‍ ഡോണ്‍ ടോണി പുനര്‍വിവാഹത്തിന് അപേക്ഷ സമര്‍പ്പിച്ചത് ഏറെ വാര്‍ത്തയായിരുന്നു. ഇതോടെയാണ് മേഘ്‌ന ഡിവോഴ്‌സ് നേടിയ കാര്യം എല്ലാവരും അറിഞ്ഞത്. ഇന്ന് ഡോണ്‍ പുനര്‍വിവാഹിതനായിരിക്കയാണ്. 33 കാരനായ ഡോണ്‍ ടോണിയ്ക്ക് 24 കാരിയായ ഡിവൈന്‍ ക്ലാര ചാക്കോയോണ് വധു. ഡിവൈന്റെ ആദ്യ വിവാഹമാണ് ഇത്. 2017ലായിരുന്നു അമൃതയുടെയും ഡോണിന്റെയും വിവാഹം നടന്നത്. അച്ചാര കല്യാണം മുതല്‍ വിവാഹം വരെ നീണ്ടുനിന്ന ഒരു ഉത്സവമാമാങ്കം പോലെയാണ് ഇവരുടെ വിവാഹം നടന്നത് എന്നതിനാല്‍ തന്നെ കല്യാണം ഏറെ ശ്രദ്ധനേടിയിരുന്നു.

എന്നാല്‍ ഇന്ന് തൃശൂരില്‍ വച്ചുനടന്ന ലളിതമായ വിവാഹ ചടങ്ങില്‍ വച്ചാണ് ഡോണ്‍ പുനര്‍ വിവാഹിതനായത്. കോട്ടയം സ്വദേശിനിയാണ് ഡിവൈന്‍ ക്ലാര. ലോക് ഡൌണ്‍ നിയമങ്ങള്‍ പാലിച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. അതിനാല്‍ തന്നെ വിവാഹം അധികം ആരും അറിഞ്ഞിരുന്നില്ല. എന്താലായും ഡോണിന്റെ വിവാഹം കഴിഞ്ഞതോടെ മേഘ്‌ന വിവാഹം ചെയ്യുന്നില്ലേ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

നടി ഡിംപിള്‍ റോസിന്റെ ഒരു കമന്റ് തമിഴ് മാധ്യമങ്ങളിലായി വന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. മേഘ്‌ന ഞങ്ങളോട് പറഞ്ഞതിൽ പലതും കള്ളങ്ങൾ ആയിരുന്നു എന്നുള്ളത് വിവാഹ ശേഷം മാത്രമാണ് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞത് എന്ന് ഡിംപിൾ പറയുകയുണ്ടായി. അവളുടെ ‘അമ്മ തമിഴ്നാട്ടിൽ തുടരാൻ നിര്ബന്ധിച്ചതായും അഭിനയം തുടരാൻ പറഞ്ഞത് അവളുടെ ‘അമ്മ ആയിരുന്നു എന്നും ടെംപിൾ പറഞ്ഞതായി റിപോർട്ടുകൾ ഉണ്ട്. മേഘ്‌നയുടെ ‘അമ്മ പഴയ ഒരു ജൂനിയർ ആര്ടിസ്റ് ആയിരുന്നു എന്നും ഇപ്പോൾ പേരുമാറ്റി ജീവിക്കുന്നത് എന്നും. വിൻസെന്റ് എന്ന് അച്ഛന്റെ പേര് പറഞ്ഞങ്കിലും, അച്ഛൻ ഗൾഫിൽ അന്നെന്നു ആദ്യം പറഞ്ഞെങ്കിലും പിന്നീട് മാറ്റി പറയുകയായിരുന്നു എന്നും മകളുടെ വിവാഹത്തിനു പോലും അച്ഛന്റെ സാനിധ്യം ഉണ്ടായില്ല എന്നത് ഞങ്ങളിൽ സംശയം ജനിപ്പിച്ചു. വിവാഹ മോചനത്തിന് മുൻകൈ എടുത്തത് മേഘ്‌നയും അമ്മയും ആയിരുന്നു എന്നും ഡിംപിളിന്റെതായ കമന്റ്. വിവാഹ മോചനത്തിന് 68 ലക്ഷം ചോദിച്ച മേഘ്‌നയും അമ്മയും ഒടുവിൽ കൊണ്ടുവന്ന 14 പവൻ സ്വർണ്ണവുമായി പോയി എന്നും പറയുന്നു

ഇവരുടെ വിവാഹമോചനത്തെ പറ്റി നേരത്തെ പലരും പ്രതികരിച്ചിരുന്നു. പരസ്പര സമ്മതത്തോടെ, പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്ത്, ഇനി മുതല്‍ രണ്ടു വഴിയില്‍ ആകും ഞങ്ങളുടെ സഞ്ചാരം എന്നും തീരുമാനിക്കുകയായിരുന്നു എന്നാണ് ഡോണ്‍ വിവാഹമോചനത്തെപറ്റി പറഞ്ഞത്. 2018 മുതല്‍ തന്നെ പിരിഞ്ഞു താമസിക്കുകയാണ് അതിനു ശേഷമാണ് പിരിയുന്നതെന്നും ഡോണ്‍ വ്യക്തമാക്കിയിരുന്നു.മേഘ്‌ന അഡ്‌ജെസ്റ്റ് ചെയ്യാത്തതാണ് ഇവരുടെ ബന്ധം പിരിയാന്‍ കാരണമെന്ന് നേരത്തെ നടി ജീജ പ്രതികരിച്ചിരുന്നു.

യഥാര്‍ഥ ജീവിതത്തില്‍ മേഘ്‌നയുടെ ദാമ്പത്യം ഒരു പരാജയമായി മാറിയെന്നും നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയില്‍ നിന്നും താരം വിവാഹമോചനം നേടിയെന്ന വാര്‍ത്തയും ആരാധകരെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഇവരുടെ വിവാഹ മോചനത്തെക്കുറിച്ച് നടിയായ ജീജ സുരേന്ദ്രന്‍ പ്രതികരിച്ചത് വാർത്തയായിരുന്നു.

‘അബദ്ധം എന്നോ മനസാക്ഷിയുണ്ടോ കുട്ടിക്ക്, നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം, ഫാമിലി അറിയാം.. നാണമില്ലേ അങ്ങിനെ പറയാന്‍ നല്ല കുടുംബക്കാര്‍ ആണ് എന്നായിരുന്നു ജീജ അന്ന് നൽകിയിരുന്ന പ്രതികരണം. എന്നാൽ ഇപ്പോൾ ഡോണ്‍- മേഘന വിവാഹ മോചന വാര്‍ത്തയില്‍ ജീജ ഡോണിന്റെ കുടുംബത്തെക്കുറിച്ച്‌ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തത്തിലൂടെ വെളിപ്പെടുത്തുകയാണ്. ഡോണിന്റെ അമ്മ ദൈവ തുല്യയായ സ്ത്രീ തന്നെ ആണെന്നാണ് ഇപ്പോൾ ജീജ വെളിപ്പെടുത്തുന്നത്.

‘വര്ഷങ്ങളായി എനിക്ക് ആ കുടുംബവുമായി ബന്ധമുണ്ട്. ഒരിക്കലും അവര്‍ മേഘനക്കെതിരെ മോശമായി പെരുമാറില്ല കാരണം. അവര്‍ കണ്ട് ഇഷ്ടപെട്ടുകൊണ്ടാണ് അവരുടെ വിവാഹം നടത്തുന്നത്. സാമ്ബത്തികമായി അത്ര മുന്‍നിരയില്‍ അല്ലാതിരുന്നിട്ടും ഇരു കൈയും നീട്ടിയാണ് ഡോണിന്റെ വീട്ടുകാര്‍ മേഘ്‌നയെ സ്വീകരിച്ചത്. മേഘനയെ ഞാന്‍ കുറ്റം പറയില്ല. പക്ഷേ ആരാണ് അവരെ തമ്മില്‍ അകറ്റിയത് എങ്കിലും, ആരെങ്കിലും ഉണ്ടാവുമല്ലോ. ആ ആളെ ഞാന്‍ കുറ്റം പറയും.

ഡിംപിളിനെയും, ഡോണിനെയും ചെറുപ്പം മുതല്‍ തന്നെ എനിക്ക് അറിയാവുന്നതാണ്. ഞങ്ങളുടെ കണ്മുന്‍പില്‍ വളര്‍ന്ന കുട്ടികളാണ് അവര്‍. ഡോണ്‍ നല്ല മോനാണ്. അവന്‍ പഠനത്തിന് ശേഷം ദുബായില്‍ പോയപ്പോഴും തിരികെയെത്തി ബിസിനസ്സില്‍ സജീവമായപ്പോഴും,ഈ വിവാഹത്തിലേക്ക് എത്തിയപ്പോഴും ഞാന്‍ ഉണ്ടായിരുന്നു. വെറും അഡ്ജസ്റ്റ്മെന്റുകള്‍ ചെയ്യാതെ വരുമ്ബോളാണ് ബന്ധങ്ങള്‍ തകരുന്നത്. അഡ്ജസ്റ്മെന്റുകള്‍ ചെയ്‌താല്‍ തന്നെ പല ബന്ധങ്ങളും തകരാതെ തന്നെ മുന്‍പോട്ട് പോകും.

ഇനി മേഘ്‌ന ആരെ വിവാഹം കഴിച്ചാലും ഡോണിനെ പോലെ ഒരാളെ കിട്ടില്ല. കാരണം അത്ര നല്ലൊരു വ്യക്തിയാണ് അവന്‍. അവനെ പോലൊരു വ്യക്തിയെ കിട്ടിയാല്‍ തന്നെ അത് അവളുടെ ഭാഗ്യം. കിട്ടിയാല്‍ അവള്‍ക്ക് കിട്ടട്ടെ. അവളും എനിക്ക് എന്റെ മോളെപോലെയാണ്. ജീവിതം അഡ്ജസ്റ്റ്മെന്റാണ്. ഈ കുടുംബവുമായി അഡ്ജസ്റ്റ്ചെയ്യാന്‍ പറ്റാത്ത ഒരാള്‍ക്ക് എവിടെ പോയാലും അഡ്ജസ്റ്റ് ചെയ്യാന്‍ ആകില്ല എന്നും ഞാന്‍ പറയും. ഇത് എന്റെ പേഴ്സണല്‍ അഭിപ്രായം ആണ്.’ ജീജ പറഞ്ഞു.

തന്റെ കമന്റ്റ് ഇത്രയും വൈറല്‍ ആകും എന്ന് അറിയില്ലായിരുന്നുവെന്നു പറഞ്ഞ ജീജ. ന്യായം അല്ലാത്ത കാര്യം കണ്ടപ്പോള്‍ വിഷമം ആയതുകൊണ്ടുതന്നെയാണ് അന്ന് കമന്റു ചെയ്തതെന്നും ഇപ്പോഴും താന്‍ പറഞ്ഞതില്‍ ഒക്കെ ഉറച്ചു തന്നെ നില്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ചിലപ്പോള്‍ അങ്ങനെയാണ് ദൈവത്തിന്റെ രക്ഷപ്പെടുത്തല്‍ ചിന്തിക്കാന്‍ പോലും കഴിയില്ല. അത്തരത്തിലൊരു സംഭവമാണ് പാകിസ്ഥാനില്‍ സംഭവിച്ചിരിക്കുന്നത്. 107 പേര്‍ സഞ്ചരിച്ച വിമാനം പാക്കിസ്ഥാനില്‍ തകര്‍ന്നുവീണ യാത്രാ വിമാനാപകടത്തില്‍ ഒരാള്‍ മാത്രമാണു രക്ഷപ്പെട്ടതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ബാങ്ക് ഓഫ് പഞ്ചാബ് മേധാവി സഫര്‍ മഹ്മൂദാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. സഫറിന്റെ ആരോഗ്യം സംബന്ധിച്ച് സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷായും വിവരങ്ങള്‍ തേടിയതായി റിപ്പോര്‍ട്ടുണ്ട്.

91 യാത്രക്കാരും എട്ടു ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 വിമാനമാണ് കറാച്ചി ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീണത്. ഒരാള്‍ പോലും അപകടത്തെ അതിജീവിക്കാന്‍ സാധ്യതയില്ലെന്നു കറാച്ചി മേയര്‍ വസീം അക്തര്‍ പറഞ്ഞതിനു പിന്നാലെയാണ് സഫറിന്റെ വാര്‍ത്ത പുറത്തുവന്നത്. 37 യാത്രക്കാര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം രാത്രിയെത്തി. 16 വര്‍ഷം പഴക്കമുള്ളതാണു വിമാനമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

കറാച്ചിയിലെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണ പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരനായിരുന്നു ബാങ്ക് മേധാവി. വിമാനത്തില്‍ ഉണ്ടായിരുന്നവരെല്ലാം മരിച്ചുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടതായി പാകിസ്താനിലെ ജിയോ ന്യൂസാണ് റിപ്പോര്‍ട്ടുചെയ്തത്.

ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് യന്ത്രത്തകരാറിനെത്തുടര്‍ന്ന് പിഐഎ വിമാനം തകര്‍ന്നുവീണത്. സഫര്‍ മസൂദടക്കം 98 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

അത്ഭുതകരമായ രക്ഷപ്പെട്ട സഫര്‍ മസൂദിനെ ദാറുല്‍ സെഹാത്ത് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് ജിയോ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. തോളെല്ലിനും ഇടുപ്പെല്ലിനും പരിക്കേറ്റ സഫര്‍ തന്റെ അമ്മയോട് ഫോണില്‍ സംസാരിച്ചുവെന്നും തന്റെ ആരോഗ്യസ്ഥിതി വിശദീകരിച്ചുവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. വിമാന ദുരന്തത്തില്‍ അദ്ദേഹത്തിന് പൊള്ളലേല്‍ക്കുകയോ മറ്റുപരിക്കുകള്‍ ഏല്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പിഐഎ യുടെ ലാഹോര്‍ കറാച്ചി വിമാനമാണ് വിമാനത്താവളത്തിന് അടുത്തുള്ള മോഡല്‍ കോളനിയില്‍ തകര്‍ന്നുവീണത്. വിമാനത്തിന്റെ വാലറ്റമാണ് ആദ്യം നിലത്തിടിച്ചതെന്നും മുന്‍വശത്തെ സീറ്റിലിരുന്ന ആരെങ്കിലുമാകാം രക്ഷപ്പെട്ടതെന്നും പാക് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനവാസ മേഖലയിലെ നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കിയതിന് തൊട്ടുപിന്നാലെയാണ് അപകടം നടന്നതെന്ന് ബിബിസി റിപ്പോര്‍ട്ടുചെയ്തു.

അതേസമയം കറാച്ചിയില്‍ പാകിസ്താന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. ട്വിറ്ററിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്.

പാകിസ്താനിലെ വിമാന അപകടത്തില്‍ ജീവന്‍ നഷ്ടമായതില്‍ അഗാധമായ ദു:ഖമുണ്ട്’. മോദി ട്വീറ്റ് ചെയ്തു. മരണപ്പെട്ടവരുടെ കുടുംബത്തോട് അനുശോചനം രേഖപ്പെടുത്തുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു.

അഞ്ചൽ -അഞ്ചലില്‍ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി വീണ്ടും പാമ്പ്കടിയേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചല്‍ പോലീസ് അന്വേക്ഷണം ആരംഭിച്ചു.മരണത്തില്‍ ദുരൂഹതയാരോപിച്ച് യുവതിയുടെ അച്ഛനും അമ്മയും രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേക്ഷണം ആരംഭിച്ചത്.

അഞ്ചൽ ഏറം വെള്ളാശ്ശേരി വീട്ടില്‍ വിജയസേനന്‍,മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര(25) യെന്ന യുവതിയാണ് സ്വന്തം വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് യുവതിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയത്.

മാർച്ച് മാസം രണ്ടിന് അടൂർ പറക്കോട് ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റ് ഗുരുതര തരാവസ്ഥയിൽ ആവുകയും അതിന്റെ ചികിത്സ തുടരവെ മെയ് ഏഴിന് സ്വന്തം വീടിനുള്ളില്‍ ഭർത്താവിന്റെയൊപ്പം ഒരേമുറിയിൽകഴിയവെ ഉത്ര പാമ്പ് കടിമരിക്കുകയായിരുന്നു. രാവിലെ അമ്മ ചായയുമായി ചെന്ന് വിളിച്ചപ്പോൾ മകൾ ചലനമില്ലാതെ കിടക്കുന്നത് കണ്ടാണ് ഉടനെ അഞ്ചൽ സ്വകാര്യ ആശുപത്രിയിലും കൊണ്ടുപോയത്.അപ്പോഴേക്കും ഉത്ര മരിച്ചുകഴിഞ്ഞിരുന്നു.ഉത്ര പാമ്പ് കടിയേറ്റ് മരിച്ചതാണെന്ന്
ആദ്യം ബന്ധുക്കൾക്ക് വിശ്വസിക്കാനായില്ല .

ഉടനെ ബന്ധുക്കൾവന്ന് ഏറത്തെ വീട്ടിൽ ഉത്രയും ഭർത്താവും കിടന്ന മുറി പരിശോധിച്ചപ്പോൾ അവിടെ നിന്നും മൂർഖൻ പാമ്പിനെ കണ്ടെത്തുകയും അതിനെ അടിച്ചു കൊല്ലുകയും ചെയ്തു.രണ്ട് തവണ പാമ്പ് കടിച്ചിട്ടും കടിയേറ്റ യുവതി അറിഞ്ഞില്ലാ എന്ന വാദമാണ് ആശ്ചര്യപ്പെടുത്തുന്നത്. ആദ്യ തവണ ഭർത്താവിന്റെ വീട്ടിൽ വച്ച് ഉത്ര ബോധം കെട്ട് വീണപ്പോഴാണ് ആശുപത്രിയിൽ കൊണ്ട് പോയത് .അന്ന് വിദഗ്ധ ചികിത്സ നടത്തിയാണ്

ജീവൻ തിരിച്ചു കിട്ടിയത്. അണലി പാമ്പാണ് കടിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. കാലിൽ പാമ്പ് കടിയേറ്റമുറിവിൽ പ്ലാസ്റ്റിക് സർജറി ഉൾപ്പെടെ നടത്തേണ്ടി വന്നു .ഇതിന്റെ മുറിപ്പാടുകൾ ഉണങ്ങും മുമ്പേയാണ് രണ്ടാമത് മൂർഖൻ പാമ്പ് കടിയേറ്റ് മരിച്ചത് . അടച്ചിട്ട എ സി റൂമിൽ വച്ചാണ് പാമ്പ് കടിച്ചത്.ഈ മുറിയില്‍ പാമ്പെങ്ങനെ കടന്നു വന്നൂവെന്നത് അത്ഭുതപ്പെടുത്തുന്നു.

രണ്ട് വർഷം മുൻപാണ് അടൂർ പറക്കോട് ശ്രീ സൂര്യയിൽ സൂരജ് ഉത്രയെ വിവാഹം കഴിച്ചത്.
ധ്രൂവ് എന്ന ഒരു വയസുള്ള മകനുണ്ട്., വിവാഹത്തിന് ശേഷം ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും ഉത്രയുടെ മാതാപിതാക്കളിൽ നിന്നും പണം വാങ്ങി കൊടുക്കുന്നതിനായി ശല്യം ചെയ്തിരുന്നു .ഭർത്താവിന്റെയും ബന്ധുക്കളുടെയും ശല്യം സഹിക്കാതെ മകളെ വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നതിന് ആലോചിച്ചിരിക്കെയാണ് മകൾക്ക്
ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതായി അറിഞ്ഞത്.

മുൻപ് ഭർത്തൃവീടിന്റെ മുകള്‍ നിലയില്‍ ഒരു പാമ്പ് കിടക്കുന്നത് കണ്ട് ഉത്ര ബഹളം വച്ചപ്പോൾ ഭർത്താവ് സൂരജ് ചെന്ന് ആ പാമ്പിനെ വടി കൊണ്ട് ചാക്കിലാക്കിയതായി മകൾ തങ്ങളോട് പറഞ്ഞിട്ടുള്ളതായി ഉത്രയുടെ മാതാപിതാക്കൾ പറയുന്നു.പാമ്പിനെ കൈകാര്യം ചെയ്യാന്‍ വൈദഗ്ദ്യം ഉള്ളയാളാണ് സൂരജെന്ന സംശയം രക്ഷിതാക്കള്‍ക്ക് ബലപ്പെടാന്‍ കാരണമിതാണ്.
ആദ്യം പാമ്പ് കടിച്ചു എന്നുപറയുന്ന ദിവസം ഭർത്താവിനോട് ഉത്ര കാലിൽ വേദന തോന്നു എന്നു പറഞ്ഞപ്പോൾ പെയിൻ കില്ലർ കൊടുത്ത് കിടന്നുറങ്ങാൻ പറഞ്ഞതായും പിന്നീട് ഏറെ താമസിച്ച് ബോധം നശിച്ചപ്പോൾ മാത്രമാണ് ആശുപത്രിയിലും കൊണ്ട് പോയതെന്നും ആശുപത്രിയിലും
മാതാപിതാക്കൾ പരിചരിക്കാൻ നില്ക്കുന്നത് ഭർത്താവ് സൂരജ് വിലക്കിയിരുന്നതായും രക്ഷിതാക്കള്‍ പറഞ്ഞു.

മാതാപിതാക്കളുടെ ഒപ്പം കഴിഞ്ഞ ദിവസങ്ങിൽ ഇവിടെ വരുമ്പോൾ ചികിത്സയിലായതിനാൽ ഭർത്താവ് രണ്ടാം നിലയിലെ റൂമിലാണ് കിടന്നിരുന്നതെന്നും മകൾ മരിച്ച ദിവസം രാത്രി എത്തിയ സൂരജ് മകൾ കിടന്ന മുറിയിൽ തന്നെ ബോധ പൂർവ്വം കിടന്നതും സംശയം ബലപ്പെടുന്നതായും അവര്‍ പറഞ്ഞു. മകളെ ആ റൂമിൽ വച്ച് പാമ്പ് കടിച്ചാണ് മരിച്ചതെങ്കിൽ ഭർത്താവ് എന്തു കൊണ്ട് അറിഞ്ഞില്ല , എന്നിങ്ങനെ യുളള സംശങ്ങൾ അടങ്ങിയ പരാതി മാതാവ് മണിമേഖല പിതാവ് വിജയസേനൻ എന്നിവർ അഞ്ചൽ സി ഐ സി എൽ സുധീർ കൊല്ലം റൂറൽ എസ് പി ഹരിശങ്കർ എന്നിവർക്ക് നല്കിയ പരാതിയിൽ പറയുന്നു.

തന്റെ മകളെ ഭർത്തവ് സൂരജ് ആസൂത്രിതമായി കൊലപെടുത്തിയതാണോയെന്ന് സംശയിക്കുന്നതായി യുവതിയുടെ ബന്ധുക്കൾ അഞ്ചലിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.അഞ്ചല്‍ എസ്.ഐ പുഷ്പകുമാറിനാണ് അന്വേക്ഷണ ചുമതല.മരിച്ച യുവതിയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പാമ്പ് കടിയേറ്റാണ് മരണം എന്നാണ് പറയുന്നതെങ്കിലും ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ട്.

Copyright © . All rights reserved