നടൻ വിജയ്‌യുടെ ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പൊലീസ് മാസ്റ്റർ കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം. അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തില്‍ വില്ലുപുരം ജില്ലയിൽനിന്നു മാനസിക വെല്ലുവിളിയുള്ള യുവാവിനെ പിടികൂടി.
21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നു മരക്കാനം ഇൻസ്പെക്ടർ പറഞ്ഞു. മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേദി എന്നിവരെ ഇയാൾ വിളിച്ചിട്ടുണ്ട്. 100ൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോൺ വയ്ക്കും. കുറ്റം സ്വയം ചെയ്തതായി യുവാവ് സമ്മതിച്ചു.
സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈൽ ഫോൺ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. യുവാവിനെ താക്കീത് നൽകി വിട്ടയച്ചതായും ഇൻസ്പെക്ടർ പറഞ്ഞു. ജൂൺ ആദ്യം നടൻ രജനീകാന്തിന്റെ ചെന്നൈയിലെ പോയസ് ഗാർഡൻ വസതിക്കും സമാനമായ ഭീഷണി ഉണ്ടായിരുന്നു. ഭീഷണി വ്യാജമാണെന്നു പിന്നീട് തെളിഞ്ഞു.
2011 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ- ശ്രീലങ്ക മത്സരം ഒത്തുകളിയാണെന്ന ആരോപണത്തില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്ന് ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിൽ. നിലവിൽ ഉയരുന്ന ആരോപണത്തിന് കരുത്ത് പകരുന്ന തെളിവുകളില്ലെന്ന് ഐസിസി അഴിമതി വിരുദ്ധ വിഭാഗം ജനറൽ മാനേജൻ അലക്സ് മാർഷൽ പ്രതികരിച്ചു. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ആരോപണം തള്ളി ഐസിസി രംഗത്ത് എത്തിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ശ്രീലങ്കയുടെ കായിക മന്ത്രിയായിരുന്ന അല്തഗ്മഗെയാണ് 2011 ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക മനഃപൂര്‍വം ഇന്ത്യയോട് തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ ഇതിനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. മുംബൈയിൽ നടന്ന മൽസരത്തിൽ ഇന്ത്യ ആറു വിക്കറ്റിനാണ് ശ്രീലങ്കയെ തോൽപ്പിച്ചത്.
“ഇപ്പോൾ, ഉയരുന്ന അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതോ ഐസിസി അഴിമതി വിരുദ്ധ നിയമപ്രകാരം അന്വേഷണം ആരംഭിക്കുന്നതിനുള്ള യോഗ്യതയോ ഉള്ള തെളിവുകളൊന്നും ആരോപണം ഉയർത്തുന്നവർ ഹാജരാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ 2011 ലെ ലോകകപ്പ് ഫൈനലിന്റെ സമഗ്രതയെ സംശയിക്കാൻ തങ്ങൾക്ക് മുന്നിൽ കാരണങ്ങളില്ല. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ആരോപണങ്ങളും വളരെ ഗൗരവമായി തന്നെയാണ് കാണുന്നത്, ക്ലെയിമുകൾ സ്ഥിരീകരിക്കുന്നതിന് എന്തെങ്കിലും തെളിവ് ലഭിക്കുകയാണെങ്കിൽ, തങ്ങളുടെ നിലവിലെ നില ഞങ്ങൾ അവലോകനം ചെയ്യും. എന്നാണ് ഐസിസി അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നിലപാട്.
ശ്രീലങ്കൻ കായിക മന്ത്രിയുടെ ആരോപണത്തിന് പിന്നാലെ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ അന്നത്തെ കളിക്കാരെ ചോദ്യം ചെയ്യുന്നതുൾപ്പെടെ പുരോഗമിക്കുകയാണ്. കുമാർ സംഗക്കാര, ജയവര്‍ധന ഫൈനലില്‍ ശ്രീലങ്കന്‍ ഓപ്പണറായിരുന്ന ഉപുല്‍ തരംഗ ഉൾപ്പെടെയുള്ളവരെയാണ് ചോദ്യം ചെയ്തത്.
യു ഡി എഫിൽ നിന്നും പുറത്താക്കപ്പെട്ട ജോസ് ഇനി എങ്ങോട്ട് എന്ന കാര്യത്തിൽ ഇനിയും തീരുമാനം ആയിട്ടില്ല. ജോസിനെയും കൂട്ടരെയും കൂടെ കൂട്ടാൻ സി പി എമ്മും ബി ജെ പി യും ശ്രമം നടത്തുന്നുണ്ട്. തല്ക്കാലം എങ്ങോട്ടുമില്ല ഒറ്റയ്ക്ക് നിന്ന് ശാക്തി തെളിയിക്കും എന്നൊക്കെ ജോസ് തട്ടി വിടുന്നുണ്ടെങ്കിലും ടിയാനും സംഘവും അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനു മുൻപായി എവിടെയെങ്കിലും ചേക്കേറും എന്ന കാര്യത്തിൽ നമ്മുടെ പൂഞ്ഞാർ പുലിക്കും സംശയം ലെവലേശമില്ല. എന്നാൽ ജോസും കൂട്ടരും എവിടെ കൂടുകൂട്ടും എന്നതല്ല ഇപ്പോൾ നമ്മുടെ പി സിയെ ആശങ്കാകുലനാക്കുന്നത്. ഒറ്റയ്ക്ക് നിൽക്കുന്നതിലെ അപകടം പി സി യും തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനു മുൻപായി എവിടെയെങ്കിലും കയറിക്കൂടാനുള്ള വ്യഗ്രതയിലാണ് നമ്മുടെ പുലിയും. പിടിക്കുമ്പോൾ പുളിങ്കൊമ്പ് തന്നെ പിടിക്കണമെന്ന് പി സിക്കറിയാം. എന്നാൽ എൽ ഡി എഫിൽ സാധ്യത കുറവായതിനാൽ യു ഡി എഫ് മതിയാവും എന്നൊരു ചിന്തയുണ്ടത്രേ. ജോസ് മോൻ പോയാൽ പോട്ടെന്നേ ഞാൻ ലച്ചിപ്പോം എന്ന സന്ദേശം നൽകി കാത്തിരിക്കുകയാണ് പൂഞ്ഞാർ പുലിയെന്നാണ് 24 ന്യൂസ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്. യു ഡി എഫ് നേതാക്കൾ പി സി യുമായി ഇതിനകം ചർച്ച നടത്തിയെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിനു മുൻപായി ഏതെങ്കിലും ഒരു മുന്നണിയിൽ കയറിക്കൂടുമെന്നു പി സി പറഞ്ഞതായും 24 റിപ്പോർട്ട് ചെയ്യുന്നു.24 വാർത്ത ശരിയാണെങ്കിൽ പി സി യെ അടുത്തു തന്നെ യു ഡി എഫിൽ പ്രതീക്ഷിക്കാം.
കോട്ടയം ജില്ലയിലെ തന്നെ, അതും കെ എം മാണിയുടെ സ്വന്തം പാലായോട് ചേർന്നു സ്ഥിതി ചെയ്യുന്ന പൂഞ്ഞാർ നിയമസഭ മണ്ഡലത്തിൽ നിന്നുമുള്ള പി സിയുടെ തുടർ വിജയങ്ങൾ സൂചിപ്പിക്കുന്നതും ഇത് തന്നെയാണ്. 1980 മുതൽ പി സി പൂഞ്ഞാറിന്റെ സ്വന്തം എം എൽ എ ആണെന്നതല്ല, കേരളത്തിലെ ഇടതു -വലതു മുന്നണികൾക്കൊപ്പം നിന്ന് മാത്രമല്ല ഒറ്റയ്ക്ക് നിന്നും പോരാടി ജയിച്ച ചരിത്രം കൂടി ഉണ്ടെന്നതാണ് കേരള രാഷ്ട്രീയത്തിൽ അയാളെ വ്യത്യസ്തനാക്കുന്നതെന്നു വേണമെങ്കിൽ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും ഇടയ്ക്കു വെറും കിടുവ ആയി പരിണമിക്കാറുണ്ടെന്നത് മാത്രമല്ല പി സി യിൽ ആരോപിക്കപ്പെടുന്ന കുറ്റം. ഏറെക്കാലം ശത്രു പക്ഷത്തു നിറുത്തുക മാത്രമല്ല നിഴലിൽ കുത്തി സംഹരിച്ചു പോന്ന കെ എം മാണിയെ ( പി സി യുടെ തന്നെ വാക്കുകൾ കടമെടുത്താൽ ‘പാലാ മെമ്പർ’ ) കൂട്ടുപിടിച്ചു യു ഡി എഫ് സർക്കാരിൽ ചീഫ് വിപ്പ് വരെയായ പി സി യെ കയ്യിലിരുപ്പ് കണ്ടു മുന്നണിയിൽ ഉള്ളവർ പോലും ‘ചീപ് വിപ്’ എന്ന് വിളിച്ച ചരിത്രമുണ്ട്. ഫ്രാങ്കോ ബിഷപ്പ് കേസിലടക്കം സ്വീകരിച്ച നിലപാടുകളുടെ പേരിൽ ‘ സ്ത്രീ വിരുദ്ധൻ ‘ പട്ടവും നമ്മുടെ പി സി ക്കു ചാർത്തി കിട്ടുകയും ഉണ്ടായിട്ടുണ്ട്.
പൂഞ്ഞാറിൽ പി സി യുടെ ‘ജനപക്ഷം’ പാർട്ടിക്ക് മോശമല്ലാത്ത ആൾബലം ഉണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പാലായിലും കോട്ടയത്തുമൊക്കെ അല്ലറ ചില്ലറ സഹായം ചെയ്യാനും പി സിക്കു കഴിഞ്ഞേക്കും.അതുകൊണ്ടൊക്കെ തന്നെ പി സി തയ്യാറാണെങ്കിൽ പഴയതൊക്കെ മറന്നു ഈ ഘട്ടത്തിൽ സ്വീകരിക്കാൻ കോൺഗ്രസ്സും യു ഡി എഫും തയ്യാറായേക്കും. പക്ഷെ അപ്പോഴും ബാക്കിയാവുന്ന ചോദ്യം സത്യത്തിൽ പി സി ഇപ്പോഴും ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എ യിൽ ഉണ്ടോ അതോ സർവ സ്വതന്ത്രൻ ആണോ എന്നതാണ്. എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ കേരള കോൺഗ്രസ് സെക്കുലർ എന്ന പേരിലാണ് പി സി യുടെ പാർട്ടി അറിയപ്പെട്ടിരുന്നത്. മാണിയുടെ കേറിവാടാ മക്കളെ വിളികേട്ടു മഹാ ലയനത്തിൽ പി സിയും പങ്കാളിയായപ്പോൾ കേരള കോൺഗ്രസ് സെക്കുലർ സ്കറിയ തോമസ്സിന്റെ മാത്രം പാർട്ടിയായി. മാണിയെ വീണ്ടും തള്ളിപ്പറഞ്ഞു പുറത്തു വന്നപ്പോൾ ഉണ്ടാക്കിയ ജനപക്ഷവുമായാണ് എൻ ഡി എയുടെ ഘടകം ആയത്. അതുകൊണ്ടു തന്നെ ആ പാർട്ടിയുടെ പേരിനു മറ്റാരും അവകാശ വാദം ഉന്നയിക്കാൻ ഇടയില്ല. എങ്കിലും വസ്ത്രം മാറുന്നതുപോലെ മുന്നണി മാറുന്ന പി സി വീണ്ടും യു ഡി എഫിൽ എത്തിയാലും അവിടെ തുടരുമെന്ന് ആർക്കാണ് ഉറപ്പ് എന്നത് മാത്രമല്ല ഇനി എന്തൊക്കെ യു ഡി എഫ് സഹിക്കേണ്ടി വരും എന്നതും ഒരു വലിയ പ്രശ്നമാണ്.
പാലക്കാട് നിരീക്ഷണത്തിലിരിക്കെ പരിശോധന ഫലം വരുംമുമ്പ് ക്വാറൻറീനില്‍നിന്ന് കടന്ന കണ്ണൂര്‍ സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്-കണ്ണൂര്‍ യാത്രക്കിടെ കൊയിലാണ്ടിയിൽ കെ.എസ്.ആർ.ടി.സി ബസില്‍നിന്ന് പിടികൂടി. മധുരയിൽ ചെരിപ്പ് വ്യാപാരിയാണ് ഇയാൾ. പാലക്കാട് തൃത്താലയിൽ ക്വാറൻറീനിൽ കഴിഞ്ഞുവരികയായിരുന്നു ഇയാളെന്ന് ഡി.എം.ഒ കെ.പി. റീത്ത മാധ്യമങ്ങളോട് പ്രതികരിച്ചു.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ജൂൺ 23നാണ് ഇയാൾ പട്ടാമ്പിയിലെത്തിയത്. തുടർന്ന് തൃത്താലയിലെ സുഹൃത്തിന്റെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 30ന് സ്രവം പരിശോധനക്കെടുത്തു. ഉച്ചയോടെ കോവിഡ് പോസിറ്റിവായ ഫലമെത്തി. ഇതോടെ ആരോഗ്യ പ്രവർത്തകർ ഇയാളെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയപ്പോഴാണ് മുങ്ങിയ വിവരം അറിയുന്നത്. ശനിയാഴ്ച തന്നെ ഇയാൾ ക്വാറൻറീനിൽ കഴിഞ്ഞ വീടുവിട്ടിറങ്ങിയിരുന്നു.
കോഴിക്കോട് വരെ സുഹൃത്തിനൊപ്പം ബൈക്കിലായിരുന്നു യാത്ര. ഇവിടെ നിന്നും കെഎസ്ആർടിസി ബസിൽ കണ്ണൂരേക്കും. അരോഗ്യ പ്രവർത്തകർ ബന്ധപ്പെടുമ്പോൾ ഇയാൾ കൊയിലാണ്ടിയിലെത്തിയിരുന്നു. തുടർന്ന് പൊലീസിന് വിവരം കൈമാറുകയും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് ഇയാളെ ആംബുലൻസിൽ കണ്ണൂരിലെ കോവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചിട്ടുള്ള സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി കണ്ടക്ടറടക്കം ബസിലുണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകേണ്ടിവരുന്ന സാഹചര്യമാണുള്ളത്.
വ്യാജ കാസ്റ്റിംഗ് കോളുകള്‍ക്കും ഓഡിഷനുമെതിരെ ക്യാംപെയിന്‍ സംഘടപ്പിച്ച് ഫെഫ്ക്ക. ക്യാംപെയിനിന്റെ ഭാഗമായി ഫെഫ്ക പുറത്തിറക്കിയ വീഡിയോയില്‍ മോഹന്‍ലാല്‍ ശബ്ദമായും അന്ന ബെന്‍ വ്യാജ ഓഡിഷനില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയായും എത്തുന്നു.
വ്യാജ ഓഡിഷനിടെ ഉണ്ടാകുന്ന ശാരീരിക അതിക്രമത്തിനെതിരെ അന്ന ബെന്‍ പ്രതികരിക്കുന്നു. തുടര്‍ന്ന് വ്യാജ ഓഡിഷനുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം എന്ന നിര്‍ദ്ദേശവുമായി മോഹന്‍ലാലിന്റെ വോയ്‌സ് ഓവറും. വ്യാജ ഒഡീഷനുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തു. ഒഡീഷന്‍ സംശയകരമെന്ന് തോന്നിയാല്‍ വിളിച്ചറിയിക്കുന്നതിനായുള്ള നമ്പറുകളും വീഡിയോയിലൂടെ നല്‍കുന്നുണ്ട്. ഈ നമ്പറുകളില്‍ വിളിച്ചാല്‍ ഉടന്‍ സഹായം എത്തും എന്നും പറയുന്നു.
ഓഡിഷനില്‍ സംശയം തോന്നിയാല്‍ ഫെഫ്ക വിമെന്‍സ് സെല്‍ നമ്പറായ 9846342226 അല്ലെങ്കില്‍ ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ നമ്പറായ 9645342226ല്‍ ബന്ധപ്പെടാനാണ് നിര്‍ദ്ദേശം. ഈ നമ്പറുകളില്‍ വിളിച്ചാല്‍ ഉടന്‍ സഹായം എത്തും എന്നും പറയുന്നു.
ബി ഉണ്ണികൃഷ്ണന്‍ ഡിസൈന്‍ ചെയ്ത പ്രെജക്ടിന്റെ ആശയം, ഛായാഗ്രഹണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് ജോമോന്‍ ടി ജോണ്‍ ആണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും സംഗീതം രാഹുല്‍ രാജും നിര്‍വഹിച്ചിരിക്കുന്നു.
ജോൺസൻ കളപ്പുരയ്‌ക്കൽ
ലണ്ടൻ : കഴിഞ്ഞ 11 വർഷങ്ങളായി യുകെയിലെ കുട്ടനാട്ടുകാർ യുകെയുടെ വിവിധ നഗരങ്ങളിൽ വർണാഭമായി നടത്തിയിരുന്ന കുട്ടനാട് സംഗമം കോവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റി വച്ചിരുന്നു . എങ്കിലും നേരത്തെ തീരുമാനിച്ചിരുന്ന പോലെ കഴിഞ്ഞ ശനിയാഴ്ച ( 27 – 6 – 2020 ) പകൽ 11 മണി മുതൽ രണ്ട് മണിവരെ വീഡിയോ കോൺഫ്രൻസിലൂടെ നടത്തപ്പെട്ടു. എടത്വാ സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ : ജോച്ചൻ ജോസഫ് വീഡിയോ കോൺഫ്രൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു.

മുന്ന് മണിക്കൂറോളം നടന്ന ഓൺലൈൻ കൂട്ടായ്മയിൽ യുകെയിലെ മുപ്പതോളം കുടുംബങ്ങളിൽ നിന്നുള്ള കുട്ടനാട്ടുകാർ പങ്കെടുത്തു . ഈ വർഷത്തെ കുട്ടനാട് സംഗമത്തിന്റെ കൺവീനറായ ശ്രീ : സോണി പുതുക്കരി അധ്യക്ഷത വഹിച്ച ഓൺലൈൻ സംഗമം സാധാരണ നടക്കാറുള്ള കുട്ടനാട് സംഗമത്തിന്റെ മട്ടിലും ഭാവത്തിലും തന്നെ നടത്തപ്പെട്ടു . വഞ്ചിപ്പാട്ടും , കൊയ്ത്തുപാട്ടും , ആർപ്പ് വിളികളും , പൊതു ചർച്ചകളും , ആശംസകളുമായി ഓൺലൈനിൽ ഒന്നിച്ച് കൂടിയ യുകെയിലെ കുട്ടനാട്ടുകാർ ഈ കോവിഡ് കാലഘട്ടത്തിലും ഒരു കുട്ടനാടൻ സംഗമത്തിൽ പങ്കെടുത്ത സന്തോഷത്തോടെയാണ് പിരിഞ്ഞു പോയത്.

മലയാള ചലച്ചിത്ര പിന്നണി ഗായകനായ പ്രശാന്ത് പുതുക്കരിയുടെ മകളായ വൈഗ പ്രശാന്തിന്റെ ഈശ്വര പ്രാർത്ഥനയോട് കൂടി യോഗം ആരംഭിച്ചു . ഈ പ്രാവശ്യത്തെ കുട്ടനാട് സംഗമ കമ്മറ്റി അംഗമായ ശ്രീ ജയേഷ് കുമാർ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും , അതിഥികൾക്കും സ്വാഗതം നേർന്നു . കമ്മിറ്റി അംഗം ശ്രീ : തോമസ് ചാക്കോ ഓണലൈൻ കൂട്ടായ്മയിൽ പങ്കെടുത്ത എല്ലാവർക്കും തുല്യ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് മീറ്റിങ്ങിനെ മോഡറേറ്റ് ചെയ്തു . പന്ത്രണ്ടാമത് കുട്ടനാട് സംഗമത്തിന്റെ കൺവീനറായ ശ്രീ : സോണി പുതുക്കരി അധ്യക്ഷ പ്രസംഗം നടത്തി .

തുടർന്ന് എടത്വാ സെൻറ് അലോഷ്യസ് കോളേജ് പ്രിൻസിപ്പൽ ഡോ : ജോച്ചൻ ജോസഫ് വീഡിയോ കോൺഫ്രൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. മഹാപ്രളയ കാലത്ത് യുകെയിലെ കുട്ടനാട് സംഗമ അംഗങ്ങൾ ചെയ്ത പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും , തുടർന്നും ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ തുടരണമെന്നും ഡോ : ജോച്ചൻ ജോസഫ് പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.
കുട്ടനാടിന്റെ അനുഗ്രഹീത ഗായകരായ പ്രശാന്ത് പുതുക്കരി , അനു ചന്ദ്ര , അനുമോൾ തോമസ് , അന്ന ജിമ്മി , ആൽബിൻ ജോർജ്ജ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് കുട്ടനാടൻ ഓർമ്മകൾ ഉണർത്തുന്ന മനോഹര ഗാനങ്ങളുമായി തൽസമയം എത്തി ചേർന്നു. പ്രവാസികൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെപ്പറ്റി ശ്രീ : ജോൺസൻ കളപ്പുരയ്ക്കൽ സംസാരിച്ചു

ജിമ്മി മൂലം കുന്നം , സിജിമോൻ ജോസ് , ജോർജ്ജ് കുട്ടി തോട്ടുകടവിൽ , സുബിൻ പെരുമ്പള്ളി , റോയി മൂലം കുന്നം , ജോസഫ് വർഗീസ് , സജീഷ് കുഞ്ചെറിയ , രാജു പുതുക്കരി , സിന്നി ജേക്കബ് , ജോർജ്ജ് കുട്ടി കളപ്പുരക്കൽ , ആന്റണി പുറവടി , ജോസ് ഒഡേറ്റിൽ , റാണി ജോസ് , വിനോദ് , ജെസ്സി വിനോദ് , ബീന ബിജു , ഷാജി സ്‌കറിയ , ജോ ഐപ്പ് , മോൻ വാണിയപുരയ്ക്കൽ , ജേശുദാസ് തോട്ടുങ്കൽ , റോയി കുട്ടനാട് , ജേക്കബ് കോയിപ്പള്ളി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു.
ഈ കോവിഡ് കാലഘട്ടത്തിലും ഓൺലൈനിലൂടെ ഒത്തു ചേർന്ന എല്ലാ കുട്ടനാട്ടുകാർക്കും ശ്രീ : ഷൈമോൻ തോട്ടുങ്കൽ , ശ്രീ : ജെഗി ജോസഫ് തുടങ്ങിയവർ ആശംസകളും , അഭിനന്ദങ്ങളും നേർന്നു.

വിദ്യാഭ്യാസ രംഗത്ത് ഒന്നാം സ്ഥാനത്ത് എത്തി നിൽക്കുന്ന കുട്ടനാടിന് കുടുതൽ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി കുട്ടനാട്ടിലെ എല്ലാ പഞ്ചായത്തുകളിൽ നിന്നും നിർദ്ധനരായ വിദ്യാർത്ഥികളെ കണ്ടെത്തി , പഠന സഹായത്തിനായി ടിവി വാങ്ങി നൽകുന്നത് ഉൾപ്പെടെയുള്ള സഹായ പദ്ധതികളുമായി മുന്നോട്ടു പോകുവാൻ ഈ പ്രാവശ്യത്തെ കുട്ടനാട് സംഗമം തീരുമാനമെടുത്തു . എത്രയും പെട്ടെന്ന് തന്നെ അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് വേണ്ട സഹായം കുട്ടനാട് സംഗമത്തിന്റെ പേരിൽ നൽകണമെന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാവരും കമ്മറ്റി അംഗങ്ങളോട് ആവശ്യപ്പെട്ടു .
ഉടൻ തന്നെ അതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഈ പ്രാവശ്യത്തെ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത അംഗങ്ങൾക്ക് ഉറപ്പ് നൽകി. ഈ വർഷം നൽകിയ എല്ലാ സഹകരണത്തിനും വീഡിയോ കോൺഫ്രൻസിൽ പങ്കെടുത്ത ഓരോരുത്തർക്കും കമ്മറ്റി അംഗം ശ്രീ : സോജി തോമസ് ജോസ് നന്ദി അർപ്പിച്ചു.
കോവിഡ് പ്രതിസന്ധി ഇല്ലാത്ത ഒരു നല്ല നാളെ ഉണ്ടാകുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു . വരുന്ന വർഷം ജൂണിലെ അവസാനത്തെ ശനിയാഴ്ച ഇതേ ഭാരവാഹികളുടെ നേതൃത്വത്തിൽ പതിമൂന്നാമത് കുട്ടനാട് സംഗമം ഉജ്ജ്വല വിജയമാക്കി മാറ്റുവാൻ പരിശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കുട്ടനാട് സംഘത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് ഉദാരമായി സംഭാവന നൽകണമെന്നും , യുകെയിലെ കുട്ടനാടൻ മക്കളുടെ സമ്പൂർണ്ണ സംഗമ വേദിയാക്കി അടുത്ത വർഷത്തെ കുട്ടനാട് സംഗമത്തെ മാറ്റണമെന്നും കമ്മിറ്റി അഭ്യർത്ഥിച്ചു .
കേരള കോൺഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തെ എൽഡിഎഫ് പ്രവേശനത്തിൽ സിപിഐ സിപിഎം ഭിന്നത പരസ്യമാവുന്നു. ജോസ് കെ മാണി വിഷയത്തിൽ മുൻ നിലപാട് ഒരിക്കൽ കൂടി വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. സിപിഎമ്മിൻ്റെ വിശ്വാസം അവരെ രക്ഷിക്കട്ടെയെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന് ശേഷം കോടിയേരി ബാലകൃഷ്ണൻ നടത്തിയ പ്രതികരണങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കാനം ഇക്കാര്യം വ്യക്തമാക്കിയത്.
സാമൂഹിക അകലം പാലിക്കേണ്ട കാലഘട്ടമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും അത് തുടരും. സംസ്ഥാനത്ത് ഇടത് മുന്നണിക്ക് തുടർ ഭരണത്തിന് സാധ്യതയുണ്ട്. അതിനെ ദുർബലപ്പെടുത്തുന്ന ഒന്നും ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1965ൽ എല്ലാവരും ഒറ്റക്കാണ് മത്സരിച്ചതെന്ന് ആരാണ് പറഞ്ഞത്. ആ ചരിത്രം കോടിയേരി ബാലകൃഷ്ണൻ ഒന്നുകൂടി വായിച്ചുനോക്കട്ടെ. 1965ൽ മുസ്ലിം ലീഗ് ഉൾപ്പടെ കക്ഷികളുമായി ധാരണയുണ്ടാക്കിയാണ് സി.പി.എം മത്സരിച്ചതെന്നും കാനം ഓർമിപ്പിച്ചു.
ജോസ് കെ മാണി യുഡിഎഫ് വിട്ടിട്ടുണ്ടോ എന്ന ചോദ്യവും കാനം ഉയർത്തി. വീരേന്ദ്രകുമാർ ഇടത് മുന്നണിയിൽ വന്ന സാഹചര്യം വ്യത്യസ്ഥമാണ്. വിരേന്ദ്ര കുമാരിന്റെ പാർട്ടി യുഡിഎഫ് വിട്ട് എൽഡിഎഫിൽ വന്നത് സ്ഥാനമാനങ്ങൾ രാജിവച്ച ശേഷമാണ്. എൽ.ഡി.എഫിന്‍റെ അടിത്തറ വിപുലീകരിക്കുന്നത് ജനാധിപത്യ കക്ഷികളെ കൂടെ ചേർത്താണ്, അല്ലാതെ വരുന്നവരെയും പോകുന്നവരെയും ചേർത്തല്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചൂണ്ടിക്കാട്ടി.
വൈദ്യുതാഘാതമേറ്റ് ചത്തനിലയില്‍ കണ്ടെത്തിയ മയിലിനെ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കോയമ്പത്തൂര്‍ ശിങ്കനല്ലൂര്‍ പോലീസാണ് ദേശീയ പതാക പുതപ്പിച്ച് ഔദ്യോഗിക ബഹുമതി നല്‍കി വനപാലകരെ ഏല്‍പ്പിച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
കോയമ്പത്തൂര്‍ എസ്‌ഐഎച്ച്എസ് കോളനി പെട്രോള്‍ പമ്പിന് സമീപമുള്ള ട്രാന്‍സ്ഫോമറിലാണ് ഏകദേശം മൂന്നു വയസ്സുള്ള മയില്‍ കുടുങ്ങിയത്. പ്രകൃതിസ്നേഹിയായ കന്തവേലന്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ കുമാറിന്റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ സുകുമാരന്‍ ട്രാന്‍സ്ഫോര്‍മറില്‍ നിന്ന് മയിലിനെ പുറത്തെടുത്തു.
കൂടിനിന്നവരുടെ മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ദേശീയ പതാക പുതപ്പിച്ച് ശേഷം സല്യൂട്ട് നല്‍കി മധുക്കര വനപാലകര്‍ക്ക് സംസ്‌കരിക്കാനായി ഏല്‍പ്പിക്കുകയും ചെയ്തു.
അതേസമയം, ഷെഡ്യൂള്‍ ഒന്നില്‍ പെടുന്ന ദേശീയപക്ഷിയായ മയിലിന് മരണം സംഭവിച്ചാല്‍ പ്രോട്ടോകോള്‍ പ്രകാരം ദേശീയപതാക പുതപ്പിക്കേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
ദിവസങ്ങള്‍ക്കു മുമ്പ് വടക്കേ ഇന്ത്യയില്‍ ഇത്തരത്തില്‍ മയില്‍ ചത്തപ്പോള്‍ ദേശീയ പതാക പുതപ്പിച്ച് ബഹുമതി നല്‍കിയിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് കോയമ്പത്തൂരില്‍ പോലീസ് ഇത്തരം നടപടി സ്വീകരിച്ചതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് ചാലിയം ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. കടലില്‍ പോകുന്നത് സംബന്ധിച്ച് മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
കൊവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ആരും മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് ഒരു വിഭാഗവും പോകണമെന്ന് മറ്റൊരു വിഭാഗവും പറഞ്ഞതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പോലീസ് സ്ഥലത്ത് എത്തി ലാത്തി വീശിയാണ് സംഘര്‍ഷക്കാരെ ഒഴിവാക്കിയത്.
അതേസമയം മധ്യ കിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്
ഇടുക്കി∙ കോവിഡ് വ്യാപനത്തിനിടയിൽ ശാന്തന്‍പാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിൽ നിശാപാര്‍ട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. 250 ലേറെപ്പേരാണ് പാർട്ടിയിൽ പങ്കെടുത്തതെന്നാണ് വിവരം. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന് ഉടുമ്പന്‍ചോലയിലെ റിസോര്‍ട്ട് ഉടമയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
ജൂണ്‍ 28 നായിരുന്നു ഉടുമ്പന്‍ചോലയില്‍ ശാന്തൻപാറയ്ക്കു സമീപമുള്ള റിസോർട്ടിൽ ബെല്ലി ഡാന്‍സും നിശാപാര്‍ട്ടിയും സംഘടിപ്പിച്ചത്. പുതിയതായി തുടങ്ങിയ റിസോർട്ടിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് ആഘോഷം നടത്തിയത്. അന്യ സംസ്ഥാനത്തു നിന്നാണ് ഡാൻസ് ചെയ്യാൻ പെൺകുട്ടിയെ എത്തിച്ചത്.
രാത്രി എട്ടിനു തുടങ്ങിയ പരിപാടി ആറു മണിക്കൂറോളം നീണ്ടുനിന്നു. സ്ഥലത്തെ പ്രമുഖരും ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രധാനികളും പൊലീസ് ഉദ്യോഗസ്ഥരും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആഘോഷരാവിൽ പങ്കെടുത്തു.
നിശാപാർട്ടിയിൽ പങ്കെടുത്തവർ സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിച്ച് വിഡിയോയിലൂടെയാണ് വിവരം പുറത്തറിയുന്നത്. ഭക്ഷണവും മദ്യവും യഥേഷ്ടം വിളമ്പിയ നിശാപാർട്ടി എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും ലംഘിച്ചെന്നു വിഡിയോയിൽ വ്യക്തമാണ്.