ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിന് മലയാളത്തില്‍ ജന്മദിനാശംസകള് നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുദ്ധമലയാളത്തില്‍ ജന്മദിനാശംകള് നേര്‍ന്നതിന് നന്ദിയുണ്ടെന്നും നിങ്ങളുടെ ചിന്താശിലം ഹൃദയത്തില്‍ തൊട്ടെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച തരൂരിന്റെ 64ാം ജന്മദിനമായിരുന്നു. പ്രധാനമന്ത്രി അയച്ച ആശംസ കാര്‍ഡും തരൂര്‍ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
ഇറാനില്‍ കുടുങ്ങിയ മലയാളി മത്സ്യത്തൊഴിലാളികൾ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ തിരികെ എത്തിച്ചു. സി 17 എന്ന വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് 58 പേരടങ്ങുന്ന ആദ്യ സംഘത്തെ എത്തിച്ചത്. ടെഹ്റാനിൽ നിന്നും ഗാസിയാബാദിലെ ഹിന്‍ഡോൺ എയർബേസിൽ എത്തിയ ആദ്യ സംഘത്തിൽ ഭൂരിഭാഗവും തീർത്ഥാടകരാണെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ പൗരൻമാരെ നാട്ടിലെത്തിക്കനായെന്ന് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘ഇറാനിലെ ഞങ്ങളുടെ എംബസിയുടെയും അവിടത്തെ ഇന്ത്യൻ മെഡിക്കൽ സംഘത്തിന്റെയും ശ്രമങ്ങൾക്ക് നന്ദി, വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലാണ് അവർ പ്രവര്‍ത്തിച്ചത്. പ്രവർത്തനങ്ങളിൽ പങ്കാളികളായ ഇന്ത്യൻ വ്യോമസേനയ്ക്കും നന്ദി അറിയിക്കുകയാണ്. നടപടികളോട് സഹകരിച്ച ഇറാനിയൻ അധികാരികളുടെ പ്രവർകത്തനത്തെ അഭിനന്ദിക്കുന്നു. ഇറാനിൽ കുടുങ്ങിയ മറ്റ് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്’. എസ് ജയശങ്കർ വ്യക്തമാക്കി.
ഇറാനിലെ കിഷ്ദ്വീപിലും, അസൂരിലുമായി ഇന്ത്യയിൽ നിന്നുള്ള മലയാളികൾ ഉൾപ്പെടെ നിരവധി മത്സ്യത്തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. കിഷ്ദ്വീപില്‍ മാത്രം മലയാളി ഉൾപ്പെടെ 340 പേരുണ്ടെന്നാണ് റിപ്പോർട്ടുകൾ. നാന്നൂറിലേറെ പേർ ഇത്തരത്തിൽ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഇവര്‍ക്ക് പുറമെ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍ തുടങ്ങിയവരാണ് ഇറാന്‍ കുടുങ്ങിയത്. ഇവരെ നാട്ടിലെത്തിക്കുന്നതിന് മുന്നോടിയായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിദഗ്ധനെ ഇറാനിലേയ്ക്ക് അയച്ചിരുന്നു. 108 പേരുടെ സ്രവം ഇന്ത്യയിലെത്തിച്ച് പരിശോധിക്കുകയും കോവിഡ് 19 രോഗമില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കെന്ന് സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം ഇന്ന് രാവിലെ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജ്യോതിരാദിത്യ കണ്ടിരുന്നു. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് ജ്യോതിരാദിത്യയും അദ്ദേഹത്തെ അനുകൂലിക്കുന്ന 17 എംഎല്‍എമാരും അപ്രത്യക്ഷരായത് വലിയ വിവാദമായിരിക്കുകയാണ്. ബിജെപി ഭരിക്കുന്ന കര്‍ണാടകയിലെ റിസോര്‍ട്ടിലാണ് 17 കോണ്‍ഗ്രസ് എംഎല്‍എമാര്‍. അതേസമയം ജ്യോതിരാദിത്യയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹത്തിന് പന്നിപ്പനിയാണ് എന്ന് കേൾക്കുന്നതായുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ് പ്രതികരിച്ചത്.
ചാര്‍ട്ടേഡ് വിമാനത്തിലാണ് സിന്ധ്യ അനുകൂലികളായ 17 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കര്‍ണാടകയിലേയ്ക്ക് പറഞ്ഞത്. അതേസമയം നേരത്തെ പോയ 17 പേരെ കൂടാതെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ കൂടി ജ്യോതിരാദിത്യക്കൊപ്പമുണ്ടെന്നാണ് സൂചന. ഇവരടക്കം 20 കോൺഗ്രസ് എംഎൽഎമാർ രാജി സന്നദ്ധത അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. നിലവില്‍ 230 അംഗ നിയമസഭയില്‍ 120 എംഎല്‍എമാരുടെ പിന്തുണയാണ് സര്‍ക്കാരിനുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 116 സീറ്റ്. കോണ്‍ഗ്രസിന് 114 എംഎല്‍എമാര്‍. രണ്ട് ബി എസ് പി എംഎല്‍എമാരും ഒരു സമാജ് വാദി എംഎല്‍എയും നാല് സ്വതന്ത്രന്മാരും കമല്‍നാഥ് സര്‍ക്കാരിനെ പിന്തുണക്കുന്നു. ഇതില്‍ 17 കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഇപ്പോള്‍ റിസോര്‍ട്ടിലേയ്ക്ക് പോയിരിക്കുന്നത്. ബിജെപിക്ക് 107 എംഎല്‍എമാരാണുള്ളത്. രണ്ട് സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. 17 എംഎല്‍എമാരും രാജി വച്ചാല്‍ സര്‍ക്കാര്‍ വീഴും.
മുഖ്യമന്ത്രി കമല്‍നാഥിന്റേയും ജ്യോതിരാദിത്യ സിന്ധ്യയുടേയും ദിഗ് വിജയ് സിംഗിന്റേയും നേതൃത്വത്തിലുള്ള ഗ്രൂപ്പുകള്‍ തമ്മിലുള്ള പോര് ഏറെക്കാലമായി മധ്യപ്രദേശ് കോണ്‍ഗ്രസിനെ ഉലച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനത്തിനായി ചരട് വലിച്ചിരുന്നെങ്കിലും ദേശീയ നേതൃത്വം കമല്‍നാഥിനെയാണ് പിന്തുണച്ചത്. 15 വര്‍ഷത്തെ ബിജെപിയുടെ തുടര്‍ച്ചയായ ഭരണം അവസാനിപ്പിച്ചാണ് 2018ല്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരം വീണ്ടെടുത്തത്. മുൻ കേന്ദ്ര മന്ത്രിയായ ജ്യോതിരാദിത്യ സിന്ധ, 2019ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കുടുംബത്തിൻ്റെ കുത്തക മണ്ഡലവും സിറ്റിംഗ് സീറ്റുമായ ഗുണയിൽ പരാജയപ്പെടുകയായിരുന്നു.
മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന മാധവ് റാവു സിന്ധ്യയുടെ മകനായ ജ്യോതിരാദിത്യ സിന്ധ്യയാണ് 2019 ലോക് സഭ തിരഞ്ഞെടുപ്പിൽ പശ്ചിമ യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. അതേസമയം തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജ്യോതിരാദിത്യ സ്ഥാനമൊഴിഞ്ഞിരുന്നു. ജമ്മു കാശ്മീരിൻ്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിൽ അടക്കം വിവിധ വിഷയങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിൻ്റെ നിലപാട് തള്ളിക്കളഞ്ഞും മോദി സർക്കാരിൻ്റെ നിലപാടുകളെ പിന്തുണച്ചും ജ്യോതിരാദിത്യ രംഗത്തെത്തിയത് വിവാദമായിരുന്നു. രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുടെ നിലപാടുകൾ ജ്യോതിരാദിത്യ പരസ്യമായി തള്ളിക്കളഞ്ഞിരുന്നു. കഴിഞ്ഞ വർഷം കർണാടകയിലെ കോൺഗ്രസ് – ജെഡിഎസ് സർക്കാർ വീണതും ഇരു പാർട്ടികളുടേയും എംഎൽഎമാരുടെ കൂട്ടരാജിയെ തുടർന്നായിരുന്നു.
കൊറോണ വൈറസ് (കോവിഡ് 19 രോഗം) ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് വിത്തുകോശ ചികിത്സ ഫലപ്രദമാകുന്നു. കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായ നാല് രോഗികള്‍ക്ക് വിത്തുകോശ ചികിത്സയെ തുടര്‍ന്ന് അസുഖം ഭേദമായെന്നാണ് സൂചന. ഇതോടെ കൂടുതല്‍ ഗുരുതരാവസ്ഥയിലായ രോഗികളിലേക്ക് ഈ ചികിത്സാ മാര്‍ഗ്ഗം ഉപയോഗിക്കുന്നുവെന്നും സയന്‍സ് ആൻഡ് ടെക്‌നോളജി ഡെയ്‌ലി റിപ്പോര്‍ട്ടു ചെയ്തു.
പ്രസവസമയത്ത് പൊക്കിള്‍ കൊടിയില്‍ നിന്നാണ് മൂലകോശങ്ങള്‍ ശേഖരിക്കുന്നത്. ഇങ്ങനെ എടുക്കുന്ന മൂലകോശങ്ങള്‍ സ്‌റ്റെം സെല്‍ ബാങ്കുകളില്‍ സൂക്ഷിക്കുന്നു. ശരീരത്തിലെ ഏത് കോശങ്ങളായി മാറാനുമുള്ള കഴിവ് ഈ മൂലകോശങ്ങള്‍ക്കുണ്ട്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങളുടേയും അടിസ്ഥാനമാണ് മൂലകോശം അഥവാ വിത്ത്‌കോശം. അതിവേഗത്തില്‍ വിഭജിച്ച് രോഗം ബാധിച്ച ഭാഗങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇവക്കാകും. രോഗം ബാധിച്ച അവയവങ്ങളെ ഈ മൂല കോശങ്ങളുടെ സഹായത്തില്‍ പുതിയ കോശങ്ങളുണ്ടാക്കി കേടുപാടുകള്‍ പരിഹരിക്കുന്ന മാര്‍ഗമാണ് മൂലകോശ ചികിത്സ.
ഹൃദയസംബന്ധമായ അസുഖങ്ങള്‍, അര്‍ബുദം, പാര്‍ക്കിന്‍സണ്‍സ്, പ്രമേഹം, കരള്‍ രോഗങ്ങള്‍, തലച്ചോറിലെ മുഴകള്‍, നേത്രസംബന്ധമായ രോഗങ്ങള്‍, നാഡീ സംബന്ധമായ തകരാറുകള്‍ എന്നിവയുടെ ചികിത്സക്ക് വിത്തുകോശങ്ങള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. സമാനമായി കോവിഡ് 19 രോഗത്തിനെതിരെയും വിത്ത് കോശ ചികിത്സ ഫലപ്രദമാണെന്നാണ് ചൈനയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
കോവിഡ് 19 ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന നാല് പേരില്‍ വിത്ത് കോശ ചികിത്സ ഫലപ്രദമായി നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ രോഗികളില്‍ ഈ ചികിത്സ നടത്തുമെന്ന് ശാസ്ത്ര സാങ്കേതികവിദ്യ സഹമന്ത്രി സു നാന്‍പിങ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ H7N9 പക്ഷിപ്പനിയുടെ കാലത്ത് വിത്തുകോശ ചികിത്സ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ കോഴിക്കോട് അസാധാരണ സംഭവം. കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. വവ്വാല്‍ എന്നു കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ക്ക് നിപ വൈറസിനെയാണ് പേടി. അതുകൊണ്ടുതന്നെ നിസാരമാക്കി തള്ളി കളയേണ്ടതല്ല. സംഭവം കണ്ട നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിച്ചു.
കാരശ്ശേരിയിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കൂട്ടത്തോടെ ചത്തനിലയിലാണുള്ളത്. ജില്ലയില്‍ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത വേങ്ങേരി, വെസ്റ്റ് കൊടിയത്തൂര്‍ എന്നിവിടങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ പ്രദേശങ്ങളിലെ പക്ഷികളെ കൊന്നൊടുക്കുന്നത് ഈ ആഴ്ച പൂര്‍ത്തിയാകും.
നടി ജയഭാരതിയുടെ വീട്ടില്‍ മോഷണം. 31 പവന്‍ മോഷ്ടിച്ചെന്ന പരാതിയില്‍ പാലക്കാട് സ്വദേശിയായ ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു.
കോള്‍ ടാക്സി ഡ്രൈവറായ ഇബ്രാഹിമും കൂട്ടുപ്രതിയായ നേപ്പാള്‍ സ്വദേശിയുമാണ് പിടിയിലായത്.ആറ്റുകാല്‍ പൊങ്കാലയ്ക്ക് വരാനിരിക്കെയാണ് മോഷണം. തലേന്ന് ജയഭാരതിയുടെ ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലാണ് മോഷണം നടന്നത്.
പത്തനംതിട്ടയിൽ നിരീക്ഷണത്തിനിടെ കടന്നുകളഞ്ഞ യുവാവിനെ തിരിച്ചെത്തിച്ചു. റാന്നിയിലെ ഇയാളുടെ വീട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയിൽ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശിപത്രിയില്‍ നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാൾ ആശുപത്രി അധികൃതർ അറിയാതെയാണ് മുങ്ങിയത്. കർശനനിരീക്ഷണത്തിലുള്ള വാർഡിൽ നിന്നാണ് ഇയാള്‍ ചാടിപോയത്. അതേസമയം, ജില്ലയില്‍ ഒരാളെ കൂടി ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ട് വയസുകാരിയെ ആണ് ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്.
രോഗബാധിതരായ അഞ്ച് പേരുമായി നേരിട്ടും അല്ലാതെയും ബന്ധപ്പെട്ടവരുടെ സമ്പർക്കപ്പട്ടിക ജില്ലാ ഭരണകൂടം തയ്യാറാക്കിയിരുന്നു. ഇതിൽപ്പെട്ടയാളായിരുന്നു യുവാവ്. പരിശോധനയ്ക്കായി ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി രക്തമെടുത്ത് പരിശോധന നടത്തുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവർത്തകരും. ഇതിനിടെയാണ് ഇയാൾ മുങ്ങിയത്. പത്തനംതിട്ട ജനറലാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ എത്തിച്ച ഈ യുവാവ് ആദ്യം രക്തപരിശോധനയ്ക്ക് തയ്യാറായില്ല. പിന്നീട് അധികൃതരുടെ ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ ഓടിപ്പോവുകയായിരുന്നു എന്നാണ് വിവരം.
ദില്ലിയിൽ മലയാളികളായ അമ്മയേയും മകളേയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ കസ്റ്റഡിയിൽ. എറണാകുളം സ്വദേശി സുമിത വാത്‍സ്യ മകൾ സ്മൃത വാത്‍സ്യ എന്നിവരെയാണ് ഇന്നലെ വസുന്ധര എങ്ക്ലേവിലെ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ സുഹൃത്തായ വിനയ് ആണ് കസ്റ്റഡിയിൽ ആയത്. ഇയാളെ ജയ്പൂരിൽ നിന്നും രാജസ്ഥാൻ പൊലീസ് ആണ് പിടികൂടിയത്.
ഇയാളും സ്മൃതയും തമ്മിൽ അടുത്തിടെ തര്‍ക്കമുണ്ടായതായി പൊലീസ് പറയുന്നു. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. വിനയ് ഇപ്പോൾ രാജസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ നാളെ ദില്ലിയിലേക്ക് കൊണ്ടുവരും. വിനയ് ഇന്നലെ ഫ്ലാറ്റിലെത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
രാവിലെ ഫ്ലാറ്റിലെത്തിയ ജോലിക്കാരിയാണ് സുമതിയുടെയും മകളുടെയും മൃതദേഹം കണ്ടത്. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. പുലര്‍ച്ച മൂന്ന് മണിയോടെ കൊലപാതകം നടന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. കേസില്‍ ജയ്പൂരിൽ വച്ചാണ് സ്മൃതയുടെ ആൺസുഹൃത്ത് വിനയിയെ പൊലീസ് പിടികൂടിയത്. കൊലപാതകം നടത്തിയതിന് ശേഷം ബസിൽ രാജസ്ഥാനിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. തുടർന്ന് കിഴക്കൻ ദില്ലി പൊലീസ് രാജസ്ഥാൻ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.
നാൽപ്പത്തിയഞ്ച് കാരിയായ സുമിത വാത്‍സ്യയും മകളും ഇരുപത് വർഷത്തോളമായി ദില്ലിയിലാണ് താമസം. സുമിതയുടെ ഭർത്താവ് വർഷങ്ങൾക്ക് മുന്‍പ് മരിച്ചു. ഒരു ഇവന്റ് മാനേജ്‍മെന്റ് കന്പനിയില്‍ എക്സിക്യൂട്ടീവാണ് കൊല്ലപ്പെട്ട സുമിത വാത്‍സ്യ. ഇരുപത്തിയഞ്ച്കാരിയായ സ്മൃത പഠനം കഴിഞ്ഞ് ഒരു സ്വകാര്യ കന്പനിയിൽ തൊഴില്‍ പരിശീലനം നടത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം മറ്റന്നാൾ സംസ്കരിക്കും
കോട്ടയം: ജില്ലയിൽ മാസ്കുകളും ഹാൻഡ് സാനിറ്റൈസറുകളും കിട്ടാക്കനി. മെഡിക്കൽ സ്റ്റോറുകൾ ഇവയ്ക്ക് കൃത്രിമക്ഷാമം സൃഷ്ടിച്ച് വൻവില വാങ്ങുന്നതായി വ്യാപകപരാതി. ആഴ്ചകൾക്ക് മുൻപ് മൂന്നു രൂപയ്ക്കും അഞ്ച് രൂപയ്ക്കും വാങ്ങിയിരുന്ന മാസ്കുകൾ ഒന്നിന് ഇരുപത്തിയഞ്ച് രൂപയിലേറെയാണ് പലകടകളിലും ഈടാക്കുന്നത്. തോന്നിയതുപോലെ വിലകൂട്ടി വിൽക്കാൻ മെഡിക്കൽ സ്റ്റോറുകളിൽ മാസ്കുകളുടെ ചില്ലറ വിൽപ്പനയാണ് നടക്കുന്നത്. പായ്ക്കറ്റ് മാസ്കുകൾ ഒരിടത്തും ലഭിക്കാനില്ല. പായ്ക്കറ്റുകളിൽ വില രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഇതിൽ കൂടുതൽ വാങ്ങാൻ കഴിയാത്തതിനാലാണ് ചില്ലറ വിൽപ്പന നടത്തുന്നതെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് പരാതികൾ വന്നതോടെ എഡിഎമ്മിന്റെ നേതൃത്വത്തില്‍ മൊത്തവിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
സൗദി വിമാനം ബഹ്‌റൈനില്‍ അടിയന്തിരമായി ഇറക്കി. നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട വിമാനമാണ് ബഹ്‌റൈന്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു. വിമാനത്തില്‍ നിരവധി മലയാളികള്‍ ഉണ്ട്. ഇവരെ മറ്റൊരു വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.
അതേസമയം, നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്കും ഐപിഎല്ലിനും മാറ്റമുണ്ടാകില്ല. ബിസിസിഐ തീരുമാനം മാറ്റാന്‍ സാധ്യതയില്ല. എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. രോഗബാധയുള്ളവര്‍ക്ക് സേ പരീക്ഷയൊരുക്കും.