Latest News

അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ലോകത്തിലെ വേഗമേറിയ പുരുഷതാരം. യുഎസിന്റെ തന്നെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ വെള്ളിയും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ വെങ്കലവും നേടി.

ഉസൈന്‍ ബോള്‍ട്ടില്ലാത്ത ലോക വേദയില്‍ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്താണ് 9.76 സെക്കന്‍ഡില്‍ കോള്‍മാന്‍ 100 മീറ്റര്‍ ഓടിത്തീര്‍ത്തത്. സ്റ്റാര്‍ട്ടിങ് മുതല്‍ ഫിനിഷിങ് വരെ അച്ചടക്കത്തോടെ എതിരാളികളെ പിന്തള്ളിയ കോള്‍മാന്‍ മാജിക്.

ബോള്‍ട്ടിന് പിന്നില്‍ പലപ്പോഴും രണ്ടാമനായ ഗാറ്റ്ലിന് ഇത്തവണയും രണ്ടാമത് തന്നെ. സമയം 9.89 സെക്കന്‍ഡ്. 9.90 സെക്കന്‍ഡില്‍ ഓടിയെത്തിയ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസി വെങ്കലം നേടിയപ്പോള്‍ ബോള്‍ട്ടിന്റെ പിന്‍ഗാമിയാകാനെത്തിയ ജമൈക്കയുടെ യൊഹാന്‍ ബ്ലേക്ക്‌ നിരാശപ്പെടുത്തി. 9.97 സെക്കന്‍ഡില്‍ അഞ്ചാമതെത്താനേ ബ്ലേക്കിനായുള്ളു.

മിക്സ്ഡ് റിലേയില്‍ ചരിത്രം കുറിച്ച് മലയാളികള്‍ മാത്രമടങ്ങിയ ഇന്ത്യന്‍ ടീം ഫൈനലിലെത്തി . സീസണിലെ മികച്ച സമയം കണ്ടെത്തിയ ഇന്ത്യ അടുത്തവര്‍ഷത്തെ ടോക്കിയോ ഒളിംപിക്സിനും യോഗ്യത നേടി . ഇന്നുരാത്രിയാണ് ഫൈനല്‍

മുഹമ്മദ് അനസ്, വി.കെ വിസ്മയ, ജിസ്ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നിവരടങ്ങിയ ഇന്ത്യയുടെ മലയാളി ടീമാണ് ഹീറ്റ്സില്‍ മൂന്നാമതായി ഫിനിഷ് ചെയ്തത് . മൂന്നുമിനിറ്റ് 16 സെക്കന്‍ഡിലാണ് ഇന്ത്യ ഫിനിഷിങ്ങ് ലൈന്‍ കടന്നത്. അവസാന ലാപ്പില്‍ ബാറ്റന്‍ കൈമാറുന്നതില്‍ പിഴവുസംഭവിച്ചെങ്കിലും നോഹ നിര്‍മല്‍ ടോമിന്റെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് ഫൈനലിലേയ്ക്ക് വഴിയൊരുക്കി .

ആറാം സ്ഥാനത്തുനിന്നാണ് ഇന്ത്യ മൂന്നാമതായി ഓടിയെത്തിയത്. ഇതോടെ ടോക്കിയ ഒളിംപിക്സിനും ഇന്ത്യ യോഗ്യത നേടി . ആദ്യ ഹീറ്റ്സില്‍ മല്‍സരിച്ച അമേരിക്ക ലോകറെക്കോര്‍ഡ് കുറിച്ച് ഫൈനലുറപ്പിച്ചു . വനിത വിഭാഗം 100 മീറ്റര്‍ അടക്കം അഞ്ചിനങ്ങളിലാണ് ഇന്ന് ഫൈനല്‍ .

കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരം കട്ടന്‍ബസാറില്‍ യുവാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം ആളൊഴിഞ്ഞ പറമ്പില്‍ തള്ളി. ഒഡീഷക്കാരായ നാലു പേരാണ് കൊലയാളികള്‍. ഇവര്‍, നാടുവിട്ടു. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെ വെമ്പല്ലൂര്‍ സ്വദേശിയായ വിജിത്തിനെ രണ്ടു ദിവസം മുമ്പാണ് കാണാതായത്. ഇരുപത്തിയേഴു വയസായിരുന്നു.

കൊല്ലപ്പെട്ട വിജിത്തിനെ ഇതര സംസ്ഥാന തൊഴിലാളിയുടെ സൈക്കിളിനു പിറകിൽ കണ്ടെന്ന സൂചനയെത്തുടർന്നാണു ബന്ധുക്കൾ ഇവിടെ തിരച്ചിൽ നടത്തിയത്. അവരുടെ സംശയം വെറുതെയായില്ല. മേത്തല സ്വദേശിയായ വിജിത്തിന്റെ കുടുംബം ഏതാനും മാസം മുൻ‌പാണ് ശ്രീനാരായണപുരത്തേക്കു താമസം മാറ്റിയത്. എവിടെ പോയാലും അമ്മയെ ഫോണിൽ വിളിക്കാറുള്ള വിജിത്ത് വ്യാഴം രാത്രി ഫോൺ വിളിച്ചില്ല.

വെള്ളിയാഴ്ച ബന്ധുക്കൾ വിജിത്തിനെ തേടി ഇറങ്ങുകയായിരുന്നു. ഇതിനിടയിൽ കട്ടൻ ബസാറിലെത്തിയപ്പോൾ ആളൊഴിഞ്ഞ പറമ്പിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി വിജിത്ത് സൗഹൃദത്തിലായിരുന്നെന്നും ഒരു തൊഴിലാളിയുമായി വ്യാഴം ഉച്ചയ്ക്ക് സൈക്കിളിൽ പോകുന്നതു കണ്ടതായും നാട്ടുകാർ പറഞ്ഞു. ഇതോടെയാണ് ഇവർ താമസിക്കുന്ന പറമ്പിലെത്തിയത്.

2.5 ഏക്കർ വിസ്തൃതിയുള്ള പറമ്പിൽ ഒരു ഒറ്റമുറി വീടായിരുന്നു ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രം. ഇതിനു ചുറ്റും ഏക്കർ കണക്കിനുസ്ഥലം കാടുപിടിച്ചു കിടക്കുകയാണ്. പുതപ്പിൽ കെട്ടിയ മൃതദേഹത്തിനു മീതെ തെങ്ങിന്റെ ഓല വെട്ടിയിട്ടിരുന്നു.

ഇതിനിടയിലൂടെയാണു കാൽമുട്ടിന്റെ ഭാഗം പുറത്തേക്കു കണ്ടത്. ജില്ലാ റൂറൽ പൊലീസ് മേധാവി കെ.പി. വിജയകുമാരൻ, ഡിവൈഎസ്പി ഫേമസ് വർഗീസ് എന്നിവരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കേസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. സിഐ കെ.കണ്ണൻ, എസ്ഐമാരായ കെ.പി.മിഥുൻ, ഇ.ആർ.ബൈജു എന്നിവരും ജില്ലാ ക്രൈംബ്രാഞ്ച് സ്ക്വാഡും സംഘത്തിലുണ്ടാകും.

ശ്രീനാരായണപുരം കട്ടൻ ബസാറിൽ കൊലപ്പെടുത്തി ആളൊഴിഞ്ഞ പറമ്പിൽ പുതപ്പിൽ പൊതിഞ്ഞു തള്ളിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പി. വെമ്പല്ലൂർ ചന്ദനയ്ക്കു സമീപം മനയത്ത് ബൈജുവിന്റെ മകൻ വിജിത്താണ് (അപ്പു–27) കൊല്ലപ്പെട്ടത്. കട്ടൻബസാർ സെന്ററിനു തെക്ക് വാട്ടർടാങ്കിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ കൈകാലുകൾ കഴുത്തിലൂടെയിട്ടു കൂട്ടിക്കെട്ടി പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. സമീപം താമസിച്ചിരുന്ന 4 ഇതര സംസ്ഥാന തൊഴിലാളികളെ കാണാതായിട്ടുണ്ട്. മൃതദേഹത്തിനു 2 ദിവസത്തെ പഴക്കമുണ്ട്.

വിജിത്തിനെ വ്യാഴാഴ്ച ഉച്ചമുതൽ കാണാനില്ലെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തലയിൽ ആഴത്തിലുള്ള മുറിവുണ്ട്. അഴുകിയ നിലയിലായതിനാൽ മറ്റു മുറിവുകളോ ചതവുകളോ കണ്ടെത്താനായില്ല. ഇവിടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളുമായി വിജിത്ത് ചങ്ങാത്തത്തിലായിരുന്നുവെന്നറിഞ്ഞ ബന്ധുക്കൾ സംശയത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ മണംപിടിച്ചു ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വാടകവീടിന്റെ കുളിമുറി വരെ എത്തി.

കാണാതായ 4 പേരും കൂലിപ്പണിക്കാരാണ്. ഒഡീഷ സ്വദേശികളായ ഇവരുടെ പൂർണ വിവരങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ടിരുന്നെന്നു സംശയിക്കുന്ന 2 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിൽ ഇന്ത്യൻ കോഫി ഹൗസിൽ ജീവനക്കാരനായിരുന്ന വിജിത്ത് ഓണാവധിക്കു നാട്ടിലെത്തിയതാണ്. ഹിന്ദി ഉൾപ്പെടെ വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നതിനാൽ ഇതര സംസ്ഥാന തൊഴിലാളികളുമായി സൗഹൃദത്തിലായിരുന്ന വിജിത്ത് പതിവായി ഇവിടെ സന്ദർശിക്കാറുണ്ട്. വ്യാഴ‍ാഴ്ച വൈകിട്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെനിന്ന് ഒന്നിച്ചു പോയതായി സമീപവാസികൾ വിവരം നൽകിയിട്ടുണ്ട്. അവിവാഹിതനാണ്. ബേബിയാണു വിജിത്തിന്റെ മാതാവ്. സഹോദരൻ: വിഷ്ണു.

 

പാക്ക് സൈന്യത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തക ഗുലാലെ ഇസ്മയിൽ. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതുടർന്നു യുഎസിൽ രാഷ്ട്രീയഭയം തേടിയ മനുഷ്യാവകാശ പ്രവർത്തകയാണിവർ. വെള്ളിയാഴ്ച യുഎൻ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം നടക്കുമ്പോൾ യുഎൻ ആസ്ഥാനത്തിനു പുറത്ത് പ്രക്ഷോഭവുമായെത്തിയ ന്യൂനക്ഷങ്ങളായ പഷ്തൂണ്‍, ബലൂച്ചീസ്, സിന്ധീസ് തുടങ്ങിയവരോടൊപ്പം ഗുലാലെയും ചേർന്നു.

പാക്കിസ്ഥാൻ പട്ടാളവും ഭരണകൂടവും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നു മാത്രമാണ് ഞങ്ങളുടെ ആവശ്യം. അനധികൃതമായി തടങ്കലിൽ ഇട്ടിരിക്കുന്നവരെ മോചിപ്പിക്കണം. ഖൈബർ പഖ്തുൻക്വ പ്രവിശ്യയിലെ പട്ടാളത്തിന്റെ ഏകാധിപത്യം അവസാനിപ്പിക്കണം. തന്റെ മാതാപിതാക്കളെക്കുറിച്ചും യുഎസിലേക്ക് കടക്കാൻ തന്നെ സഹായിച്ചവരെ കുറിച്ചും ഇപ്പോഴും ആശങ്കയുണ്ടെന്നും ഗുലാലെ പറഞ്ഞു.
പാക്കിസ്ഥാൻ അവരുടെ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു തന്നെ നിശബ്ദമാക്കാൻ ശ്രമിച്ചു. എനിക്കെതിരെ നിൽക്കാൻ കുടുംബത്തിനുമേൽ സമ്മർദംചെലുത്തി.

തന്റെ മാതാപിതാക്കൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തുകയും കേസുകൾ കെട്ടിച്ചമയ്ക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ കുടുംബത്തിലെ മുഴുവൻ ആളുകളും തന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി. യുഎസ് തന്നെ രാജ്യത്തു നിന്നു പുറത്താക്കുമെന്നാണ് പാക്കിസ്ഥാന്റെ വിചാരം. എന്നാൽ എന്തുവിലകൊടുത്തും ഇവിടെ പിടിച്ചുനിൽക്കും– കഴിഞ്ഞ ദിവസം ഒരു അഫ്ഗാൻ റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ ഗുലാലെ പറഞ്ഞു.

രാഷ്ട്രീയാഭയം തേടി യുഎസ് സർക്കാരിന് അപേക്ഷ നൽകിയിട്ടുള്ള ഗുലാലെ ഇസ്‌മയിൽ ബ്രൂക്‌ലിനിൽ സഹോദരിക്കൊപ്പമാണ് ഇപ്പോൾ താമസം. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ അറസ്റ്റ് ഭയന്നു മേയിൽ ഒളിവിൽ പോയ ഗുലാലെ കഴിഞ്ഞ മാസമാണ് യുഎസിലെത്തിയത്. പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്ക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിച്ചതോടെയാണ് ഗുലാലെയ്ക്കെതിരെ പാക്ക് ഭരണകൂടം തിരിഞ്ഞത്.

ലോക അത്​ലറ്റിക് ചാംപ്യൻഷിപ്പിന്റെ മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ. 4 X 400 മീറ്ററിലാണ് ഇന്ത്യൻ താരങ്ങൾ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. ഹീറ്റ്സിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം ടോക്യോ ഒളിംപിക്സിനും യോഗ്യത നേടി. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, ജിസ്ന മാത്യു, വി കെ വിസ്മയ, നോഹ നിര്‍മല്‍ ടോം എന്നിവരാണ് റിലേ ടീമിൽ ഉണ്ടായിരുന്നത്. മിക്സഡ് റിലേയിൽ അമേരിക്ക ലോകറെക്കോർഡോടെ ഒന്നാമതെത്തി. മൂന്നുമിനിറ്റ് 12 സെക്കന്‍ഡിലാണ് യുഎസ് താരങ്ങൾ ഹീറ്റ്സ് പൂർത്തിയാക്കിയത്.

രാവിലെ നടന്ന വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദ് പുറത്തായിരുന്നു.സെമി കാണാതെയുള്ള ദ്യുതിയുടെ പുറത്താവൽ ഇന്ത്യൻ ക്യാംപിൽ നിരാശ പടർത്തി. ഹീറ്റ്സിൽ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 100 മീറ്റർ ഉൾപ്പടെ നാലു ഫൈനലുകളാണ് ഇന്ന് നടന്നത്. മിക്സഡ് റിലേയുടെ ആദ്യ റൗണ്ടും ഖലീഫ സ്റ്റേഡിയത്തിൽ നടക്കും.

ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം ഫ്ലാറ്റിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ്. തൃശൂര്‍ സ്വദേശി രമേശ് , മോനിഷ എന്നിവരാണ് മരിച്ചത്. മ‍ൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെയെങ്കിലും പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂർ കുന്നുപറമ്പിൽ പരേതനായ രാജന്റെയും ലക്ഷ്മിയുടെയും മകൻ രമേശ് (33), തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസിൽ സതീഷിന്റെ ഭാര്യ മോനിഷ (25) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലൈനിലെ ഫ്ളാറ്റിന്റെ മൂന്നാംനിലയിലാണ് യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഫ്ലാറ്റ് ഉടമയായ ഇക്ബാല്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടതും വിവരം പൊലീസിനെ അറിയച്ചതും. ഒരാളുടെ മുകളിൽ മറ്റൊരാൾ വീണ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.

സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. ദുർഗന്ധത്തെ തുടർന്നു സമീപത്തു താമസിക്കുന്നവർ അപ്പാർട്മെന്റ് ഉടമയെ വിവരം അറിയിച്ചതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാതിലും ജനലുകളും അകത്തു നിന്നു പൂട്ടിയിരുന്നില്ല. തറയിൽ നിന്നു രണ്ടടി ഉയരത്തിൽ ഭിത്തിയിൽ ചോര‌പ്പാടുകളുണ്ട്. രമേശിന്റെ മൃതദേഹത്തിനു മുകളിൽ കുറുകെയാണ് മോനിഷയുടെ മൃതദേഹം കിടന്നത്.

തോട്ടയ്ക്കാട്ടുകര തേവലപ്പുറത്ത് ഇക്ബാലിന്റേതാണ് 3 നില അപ്പാർട്മെന്റ്. താഴത്തെ നിലയും മുകളിലത്തെ നിലയും സതീഷും ഭാര്യ മോനിഷയും രമേശും ചേർന്ന് വാടകയ്ക്ക് എടുത്തിരുന്നു. മുകളിലെ നിലയിലാണ് മൃതദേഹങ്ങൾ കിടന്നത്. ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ സിനിമാ എഡിറ്റിങ് ജോലികൾ നടത്താനെന്നാണു പറഞ്ഞിരുന്നത്. മോനിഷ കുറച്ചുനാളായി ഇവിടെയായിരുന്നു താമസം. ഇവരുടെ ക്യാമറയും മൊബൈൽ ഫോണുകളും പൊലീസിനു ലഭിച്ചു.

രമേശ് നേരത്തേ ആലുവയിൽ മൊബൈൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്നു. 7 മാസം മുൻപാണ് സ്റ്റുഡിയോ ജോലികൾ ആരംഭിച്ചത്. മോനിഷയ്ക്കു 2 കുട്ടികളുണ്ട്. രമേശ് അവിവാഹിതനാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും ഫൊറൻസിക് വിദഗ്ധരും എത്തി പരിശോധിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

ഫൊറൻസിക് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി എംബിബിഎസ് പ്ര‌വേശനം ‌നേടിയ കേസിൽ മുഖ്യസൂത്രധാരന്‍ മലയാളി. കഴിഞ്ഞ ദിവസം തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി ജോര്‍ജ് ജോസഫാണ് പണം വാങ്ങി പരീക്ഷയ്ക്കു ആളുകളെ ഏര്‍പാടാക്കികൊടുക്കുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. ഇയാളുടെ സംഘത്തില്‍പെട്ട വെല്ലൂര്‍ ബംഗളുരു സ്വദേശികള്‍ക്കായി തിരച്ചില്‍ തുടങ്ങി

തിരുവനന്തപുരത്തു നിന്നു കസ്റ്റഡിയിലെടുത്ത ഇട‌നിലക്കാരൻ ജോർജ് ജോസഫിന്റെ ചോദ്യംചെയ്യൽ തുടരുകയാണ്. 23 ലക്ഷം രൂപ ഈടാക്കിയാണ് വിദ്യാര്‍ഥികള്‍ക്കു പ്രവേശന പരീക്ഷ എഴുതാന്‍ ആളുകളെ ഏര്‍പാടാക്കിനല്‍കിയിരുന്നത്. പരീക്ഷയുടെ മുന്‍പായി ഒരുലക്ഷം രൂപ നല്‍കണം.പ്രവേശനം ഉറപ്പകുമ്പോള്‍ ബാക്കി തുകയും നല്‍കുന്നതായിരുന്നു രീതി. ഇയാളുടെ കൂട്ടാളി വെല്ലൂര്‍ വാണിയമ്പാടി സ്വദേശി മുഹമ്മദ് ശാഫി, ബംഗളുരു സ്വദേശി റാഫി എന്നിവര്‍ക്കായി തിരച്ചില്‌‍‍ തുടരുകയാണ്. ഷാഫിയാണ് ആള്‍മാറാട്ടത്തിനുള്ള ആളുകളെ കണ്ടെത്തി നല്‍കിയിരുന്നത്. അതിനിടെ സമാനരീതിയില്‍ പ്രവേശനം നേടിയ ധർമപുരി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വി‌‌ദ്യാർഥി മുഹമ്മദ് ഇർഫാന്‍ മൊറീഷ്യസിലേക്കു കടന്നതായി സ്ഥിരീകരിച്ചു.

അതേസമയം,ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു തേനി മെഡിക്കൽ കോളജ് റജിസ്ട്രാർ ഡോ.രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി.ആള്‍മാറാട്ടം കണ്ടെത്തി കോളജ് വിദ്യഭ്യാസ ഡയറക്ടറെ അറിയിച്ചത് രാജേന്ദ്രനാണ്. കോളജിലെ രണ്ടു ജീവനക്കാര്‍ക്ക് കൂടി തട്ടിപ്പില്‍ പങ്കുണ്ടെന്നും പരാതിയിലുണ്ട്. തമിഴ്നാട്ടിലെ വിവിധ മെഡിക്കല്‍ കോളജുകളിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥികളായ സ്വദേശി ഉദിത്ത് സൂര്യ, അഭിരാമി , പ്രവീണ്‍ രാഹുല്‍ എന്നിവരും ം ഇവരുടെ രക്ഷിതാക്കളുമാണ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതിൽ ബിജെപിയിൽ തർക്കം. കുമ്മനത്തിനായുള്ള പ്രചാരണങ്ങൾ തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലാണ് കുമ്മനത്തിന്റെ പേര് നേരത്തെ പ്രഖ്യാപിച്ചത്.

വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കുന്നതിനായി ആർ.എസ്.എസ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇത് അംഗീകരിച്ചേക്കില്ല. മഞ്ചേശ്വരത്ത് രവീശ തന്ത്രിക്ക് പകരം കെ ശ്രീകാന്തിനെ പരിഗണിച്ചേക്കും. ഔദ്യോഗിക വിഭാഗം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം തിരുത്തലുകൾ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.

എണ്ണിയെണ്ണിയുള്ള ചോദ്യങ്ങളും അതിനൊപ്പമുള്ള വാക്കുകളും വിദിശ മൈത്രയെ രാജ്യത്തിന്റെ പ്രിയങ്കരിയാക്കുന്നു. യുഎന്‍ പൊതുസഭയില്‍‍ പാക്കിസ്ഥാനെയും ഇമ്രാന്‍ ഖാനെയും ശരിയ്ക്കും വെള്ളം കുടിപ്പിച്ചു മൈത്ര.രാജ്യത്തിന്റെ വാക്കുകളാണ് ഇൗ ഉദ്യോഗസ്ഥയിലൂടെ യുഎൻ പൊതുസഭയിൽ മുഴങ്ങിയത്. വാക്കുകൾ കൊണ്ട് മാത്രമല്ല നേട്ടങ്ങളുടെ പട്ടികയിലും മൈത്ര മാതൃകയാണ്. വിദേശകാര്യമന്ത്രാലയത്തിലെ ഫസ്റ്റ് സെക്രട്ടറി, 2009 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥ, 2008ല്‍ സിവില്‍ സര്‍വീസ് പരീക്ഷയിൽ 39 റാങ്ക് നേടി വിജയിച്ചു. പരിശീലനകാലത്തെ മികവിന് ‘അംബാസിഡര്‍ ബിമല്‍ സന്യാല്‍ സ്വര്‍ണ മെഡല്‍’ സ്വന്തമാക്കി, ഷാങ്ഹായ് സഹകരണ സംഘത്തിന്‍റെ മേല്‍നോട്ടച്ചുമതലയും വിദിശയ്ക്കാണ്.

‘യുഎന്‍ പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനില്‍ ഇല്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ഇമ്രാനു കഴിയുമോ?’ യുഎന്‍ പൊതുസഭയിൽ പാക്കിസ്ഥാനിലെ പൊളിച്ചടുക്കുന്ന വിധമായിരുന്നു ഇന്ത്യന്‍ വിദേശമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്രയുടെ വാക്കുകൾ.

‘പാക്കിസ്ഥാനിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് നിരിക്ഷിക്കാൻ യുൻ പ്രതിനിധികളെ ഇമ്രാൻ ഖാൻ സ്വാഗതം ചെയ്തിരിക്കുകയാണ്. ഒറ്റ ഭീകരന്‍ പോലും പാക്കിസ്ഥാനില്‍ ഇല്ലെന്നാണ് ഇമ്രാന്‍ പറഞ്ഞത്. യുഎന്‍ നിരീക്ഷകരെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. യുഎന്‍ പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനില്‍ ഇല്ലെന്ന് നെഞ്ചില്‍ കൈവച്ചു പറയാന്‍ ഇമ്രാനു കഴിയുമോ?’ വിദിശ മൈത്ര യുഎന്നില്‍ ചോദിച്ചു.

അല്‍ക്വയ്ദ ഉപരോധപട്ടികയില്‍ യുഎന്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭീകരനു പെന്‍ഷന്‍ നല്‍കുന്ന ഒരേഒരു സര്‍ക്കാര്‍ പാക്കിസ്ഥാനിലേതാണെന്ന് അവര്‍ സമ്മതിക്കുമോ എന്നും വിദിശ ചോദിച്ചു. ഒസാമ ബിൻലാദനെ പരസ്യമായി അനുകൂലിക്കുന്നവരില്‍ നിങ്ങളില്ലെന്ന് ന്യൂയോർക്ക് നഗരത്തോട് പറയാൻ കഴിയുമോ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഇമ്രാന്‍ ഇമ്രാന്‍ ഖാന്‍ ചരിത്രം പഠിക്കണമെന്നും വിദിശ മൈത്ര പറഞ്ഞു.

ആണവനശീകരണം എന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഭീഷണി ഒരു രാഷ്ട്രതന്ത്രജ്ഞന്റേതല്ലെന്നും വിഷയത്തെ യുദ്ധത്തിന്റെ വക്കോളം എത്തിച്ചയാളിന്റെതാണെന്നും ഇന്ത്യ. യുഎന്നില്‍ ഇമ്രാന്‍ നടത്തിയ പ്രസംഗത്തിനു തിരിച്ചടിയായാണ് ഇന്ത്യയുടെ പ്രതികരണം. രണ്ട് ആണവരാജ്യങ്ങള്‍ തമ്മില്‍ പോരാടിയാല്‍ ലോകത്തിനാകെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നാണ് ഇമ്രാന്‍ യുഎന്നില്‍ പറഞ്ഞത്. യുഎന്നില്‍ തന്നെ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗമാണ് ഇമ്രാന്റേതെന്ന് വിദിശ പറഞ്ഞു. വിഭാഗീയത വളര്‍ത്തുക, വിദ്വേഷം പടര്‍ത്തുക എന്നിവയാണ് ഇമ്രാന്‍ ഉദ്ദേശിക്കുന്നതെന്നും വിദിശ പറഞ്ഞു. ഇമ്രാന്‍ ഉപയോഗിച്ച ഭീഷണിയുടെ ഭാഷ യുഎന്നിന്റെ കീഴ്‌വഴക്കത്തിനു യോജിച്ചതല്ലെന്നും വിദിശ പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരെ ഗരുതര ആരോപണങ്ങളുമായി മുന്‍ താരം യുവരാജ് സിങ്. 2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം നടന്ന ടീം സെലക്ഷില്‍ പല കാരണങ്ങള്‍ പറഞ്ഞ് തന്നെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് യുവരാജ് തുറന്നടിച്ചു. ആജ് തക്കിന് അനുവദിച്ച അഭിമുഖത്തിലാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍.

”2017 ചാംപ്യന്‍സ് ട്രോഫിക്ക് ശേഷം ഏഴോ എട്ടോ മത്സരങ്ങള്‍ ഞാന്‍ കളിച്ചു. ഇതില്‍ രണ്ട് മത്സരങ്ങള്‍ മാന്‍ ഓഫ് ദ മാച്ചും ആയിരുന്നു. പിന്നീടാണ് എനിക്ക് പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന് ശ്രീലങ്കന്‍ പര്യടനത്തിന് തയ്യാറാവാന്‍ എന്നോട് ആവശ്യപ്പെട്ടു. അപ്പോഴാണ് യോ-യോ ടെസ്റ്റ് മറികടക്കണമെന്ന നിര്‍ദേശം വരുന്നത്. 36ാം വയസിലും യോ-യോ ടെസ്റ്റില്‍ വിജയിച്ചപ്പോള്‍ എന്നോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ പറഞ്ഞു. ടീമില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ആരും തന്നോട് പറഞ്ഞിരുന്നില്ല. മികച്ച ഫോമില്‍ നില്‍ക്കെ, എന്നെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും യുവരാജ് പറഞ്ഞു.

15-17 വര്‍ഷം കളിച്ച തന്നെപ്പോലുള്ള താരങ്ങളോട് വിരമിക്കല്‍ ഘട്ടത്തില്‍ ഒന്ന് ഇരുന്ന് സംസാരിക്കാന്‍ പോലും അധികൃതര്‍ തയ്യാറായിരുന്നില്ലെന്ന് യുവരാജ് തുറന്നടിച്ചു. താരങ്ങള്‍ക്ക് ഉചിതമായ യാത്രയയപ്പ് നല്‍കാന്‍ തയ്യാറാകാത്ത അധികൃതരുടെ നടപടി ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. വിരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവരോടെല്ലാം തന്നോട് കാണിച്ച അതേ സമീപനം തന്നെയാണ് ഇക്കാര്യത്തില്‍ അധികൃതരില്‍ നിന്നുണ്ടായതെന്നും യുവരാജ് പറഞ്ഞു. 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയ യുവരാജ് 8,701 റണ്‍സ് നേടിയിട്ടുണ്ട്. 58 ടി20 പോരാട്ടങ്ങളില്‍ നിന്നായി 1,177 റണ്‍സും താരം സ്വന്തമാക്കിയിരുന്നു.

പാലായിലെ എൽഡിഎഫ് ജയത്തിന് പിന്നാലെ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായ പാർട്ടി വർക്കിങ്ങ് ചെയര്‍മാന്‍ പി ജെ ജോസഫ്. പക്വതയില്ലാത്ത നടപടികളാണ് പാലായിലെ തോൽവിക്ക് കാരണമായതെന്ന് ആരോപിച്ച അദ്ദേഹം ജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾ അപ്പുറത്തുണ്ടായിരുന്നെന്നും പ്രതികരിച്ചു. മാണി സ്വീകരിച്ച കീഴ്വഴക്കം ജോസ് കെ മാണി ലംഘിച്ചെന്നും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിൽ പിജെ ജോസഫ് ആരോപിച്ചു.

പാര്‍ട്ടിക്കുള്ളിലെ തർക്കം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചു. ഇത് തിരഞ്ഞെടുപ്പ് ഫലത്തെയും ബാധിച്ചു. എന്നാൽ രണ്ട് കൂട്ടരും പ്രശ്നമുണ്ടാക്കിയെന്നത് ശരിയല്ല. പ്രശ്നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണം. പാർട്ടി ഭരണഘടന അംഗീകരിക്കാൻ ഒരു കൂട്ടർ തയ്യാറായില്ലെന്നതാണ് യഥാർത്ഥ പ്രശ്നം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോവാൻ തയ്യാറാണെന്നും പി ജെ ജോസഫ് പറയുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജോസഫിനെതിരെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു പിജെ ജോസഫ് നല്‍കിയത്. രണ്ടില ചിഹ്നം കിട്ടാത്തത് പരാജയത്തിന് കാരണമായെന്നായിരുന്നു ജോസ് കെ മാണിയുടെ ആദ്യ പ്രതികരണം.
എന്നാൽ, രണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിക്ക് കാരണമായെന്ന് സമ്മതിക്കുന്ന പിജെ ജോസഫ് ഇതിന് കാരണം ജോസ് കെ മാണി പക്ഷം സ്വീകരിച്ച ചില നിലപാടുകളാണെന്നും കുറ്റപ്പെടുത്തി.

ചിഹ്നം സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി തന്നോട് സംസാരിച്ചിരുന്നു. പാർട്ടി ചെയർമാന്റെ കത്ത് ലഭിച്ചാൽ ചിഹ്നം നൽകാൻ കഴിയൂ എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വർക്കിങ്ങ് ചെയർമാനായ തന്നെ ചെയർമാനായി അംഗീകരിച്ചാൽ കത്ത് നൽകാമെന്ന് താൻ അറിയിക്കുകയും ചെയ്തു. എന്നാൽ അത് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല.
ചിഹ്നം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

മാണിസാറാണ് ചിഹ്നമെന്ന് ആവർത്തിച്ചു. ജോസ് ടോമും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതും തിരിച്ചടിയായിട്ടുണ്ടെന്നും പി ജെ ജോസഫ് പറയുന്നു. തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. എന്നാൽ ഇത്തരം ചെയ്കികൾ കൊണ്ടൊന്നും താൻ പ്രകോപിതനാക്കാനാവില്ല. തെറ്റ് തിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.

അതേസമയം, പാലായിൽ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ വീഴ്ചകള്‍ തിരുത്തിമുന്നോട്ട് പോവുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പരാജയത്തില്‍ പതറില്ല. ജനവിശ്വാസം വീണ്ടെടുക്കും എന്നും അദ്ദേഹം പാലായില്‍ പറഞ്ഞു. അതിനിടെ ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. എന്നാൽ ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രതികരണം.

യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2,943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാലായില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മാണി സി.കാപ്പൻ തോ്ൽപ്പിച്ചത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയായിരുന്നു കാപ്പന്റെ മുന്നേറ്റം. ഒന്‍പതുപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നിലെത്തിയപ്പോള്‍ യുഡിഎഫിന് നേട്ടമുണ്ടാക്കാനായത് നാലിടത്തുമാത്രം. ജോസ് കെ.മാണിയുടെ ബൂത്തിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 8,489 വോട്ട് കുറഞ്ഞു.

RECENT POSTS
Copyright © . All rights reserved