ഇപ്പോൾ ഇന്ത്യ മുഴുവൻ തരംഗമായി തീർന്നിരിക്കുകയാണ് മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ട്രൈലെർ. മലയാള സിനിമയുടെ ചരിത്രത്തിൽ മറ്റൊരു ചിത്രത്തിനും ദേശീയ തലത്തിൽ ഇത്ര വലിയ ഒരു സ്വീകരണം കിട്ടിയിട്ടില്ല എന്ന് പറയാം. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ ആഘോഷിക്കുന്നത് മലയാളികൾ മാത്രമല്ല, ഇന്ത്യൻ സിനിമ ഒന്നടങ്കമാണ്. തമിഴ്, തെലുങ്ക്, കന്നഡ, ബോളിവുഡ് സിനിമകളിലെ സൂപ്പർ താരങ്ങളടക്കം എല്ലാവരും മരക്കാർ ട്രൈലെർ ഷെയർ ചെയ്യുകയും അതിനെ കുറിച്ച് സംസാരിക്കുകയും ചെയ്യുകയാണ്. അക്ഷയ് കുമാർ, സൂര്യ, ചിരഞ്ജീവി, റാം ചരൺ, യാഷ്, രക്ഷിത് ഷെട്ടി, മഹേഷ് ബാബു, നാഗാർജുന, ശില്പ ഷെട്ടി എന്നിവർക്ക് പുറമെ ഇപ്പോൾ മരക്കാർ ട്രൈലെർ കണ്ടു, അത് ഷെയർ ചെയ്തു കൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് ബോളിവുഡ് ഇതിഹാസമായ അമിതാബ് ബച്ചനാണ്. മരക്കാർ എന്ന തങ്ങളുടെ ഏറ്റവും വലിയ ചിത്രത്തിന്റെ ട്രൈലെർ ഒന്ന് കാണുമോ എന്ന് തന്റെ പ്രിയ മിത്രം മോഹൻലാൽ ചോദിച്ചു എന്നാണ് അമിതാബ് ബച്ചൻ പറയുന്നത്. താൻ എന്നും ആരാധിക്കുന്ന നടനാണ് മോഹൻലാൽ എന്നും മരക്കാർ ട്രൈലെർ കണ്ടതോട് കൂടി അദ്ദേഹത്തോടുള്ള തന്റെ ആരാധന വർധിച്ചു എന്നും അമിതാബ് ബച്ചൻ ട്വീറ്റ് ചെയ്തു.
മലയാളം, തമിഴ്, കന്നഡ, ഹിന്ദി, തെലുങ്കു ഭാഷകളിലായി റിലീസ് ചെയ്ത മരക്കാർ ട്രൈലെർ 24 മണിക്കൂർ കൊണ്ട് നേടിയെടുത്തത് 70 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ്. ഇത് മലയാള സിനിമ ചരിത്രത്തിലെ റെക്കോർഡാണ്. ഇന്ത്യൻ സിനിമയിൽ ഇന്ന് ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ഐ എം ഡി ബി ലിസ്റ്റിലും ഒന്നാം സ്ഥാനത്തു എത്തിയ മരക്കാർ ഈ മാസം 26 നു ആഗോള റിലീസായി എത്തും. അറുപതിലധികം ലോക രാജ്യങ്ങളിൽ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റിലീസായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തത് പ്രിയദർശനാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനായി താൻ കാണുന്ന താരമാണ് മോഹൻലാൽ എന്ന് പണ്ടും പറഞ്ഞിട്ടുള്ള അമിതാബ് ബച്ചന്റെ ഈ പുതിയ വാക്കുകൾ ഓരോ മലയാളികളേയും ആവേശം കൊള്ളിക്കുകയാണിപ്പോൾ.
പത്തനംതിട്ട ജില്ലയില്‍ 5 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗബാധിതര്‍ ചികിത്സ തേടിയ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലുള്ളവരും നിരീക്ഷണത്തില്‍. പനിക്കാണ് ഇവര്‍ ആദ്യം സ്വകാര്യ ചികിത്സ തേടിയത്. ഒരു ഡോക്ടര്‍മാരും രണ്ട് നഴ്‌സുമാരും ഇവരെ പരിചരിച്ചിരുന്നു.
ആരോഗ്യ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം ഉണ്ടായിട്ടും ഇറ്റലിയില്‍ നിന്നും എത്തിയതാണെന്ന വിവരം ഇവര്‍ മറച്ചുവച്ചിരുന്നു. ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് രോഗികളെ പരിചരിച്ച ഡോക്ടറേയും രണ്ട് നഴ്‌സുമാരെയും നിരീക്ഷണത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്ന് പേര്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.
ഇറ്റലിയില്‍ നിന്നും എത്തിയ 3 പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 29നാണ് ഇവര്‍ ഇറ്റലിയില്‍ നിന്നും എത്തിയത്. എയര്‍പോര്‍ട്ടിലും ഇവര്‍ പരിശോധനയ്ക്ക് വിധേയരായിരുന്നില്ല. 50 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികളും 24 വയസുള്ള മകനുമാണ് ഇറ്റലിയില്‍ നിന്നും എത്തിയത്. ഇവര്‍ സന്ദര്‍ശനം നടത്തിയ ബന്ധുവീട്ടിലെ 60 വയസിന് മുകളില്‍ പ്രായമുള്ള ദമ്പതികള്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മാതാപിതാക്കളും നിരീക്ഷണത്തിലാണ്.
ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാന്‍ ഇവര്‍ തയ്യാറായില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ കുറ്റപ്പെടുത്തി. നിര്‍ബന്ധിച്ചാണ് ഇവരെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. ഇന്ത്യയില്‍ ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി.
ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് കേരളത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് കൊറോണ വൈറസ് കണ്ടെത്തിയത്. ചൈനയിൽനിന്ന് എത്തിയ മൂന്നുപേർക്കാണു ഫെബ്രുവരിയിൽ രോഗം സ്ഥിരീകരിച്ചത്. ഇവർ രോഗമുക്തരായി ആശുപത്രി വിട്ടിരുന്നു. ഇത്തവണ പത്തനംതിട്ടയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരിലാണു രോഗം കണ്ടെത്തിയത്. ഇറ്റലിയിൽനിന്നെത്തിയ മൂന്നുപേർക്കും ബന്ധുക്കളായ രണ്ടുപേർക്കുമാണു രോഗം സ്ഥിരീകരിച്ചത്.
മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു വേഗത്തില്‍ പടരുമെന്നതാണ് രോഗത്തെ കൂടുതൽ അപകടകാരിയാക്കുന്നത്. അതീവജാഗ്രതയോടെയിരിക്കേണ്ട ഒരു സമയമാണിത്. കൊറോണ വൈറസ് ബാധിക്കാതിരിക്കാനുള്ള മുന്‍കരുതലുകളാണ് അതില്‍ പ്രധാനം.
എന്താണ് കൊറോണ വൈറസ് ?
വായുവിലൂടെ പകരുന്ന കൊറോണ വൈറസുകള്‍ സസ്‍തനികളുടെയും പക്ഷികളുടെയും ശ്വസനാവയവത്തെയും അന്നനാളത്തെയുമാണ് ആദ്യം ബാധിക്കുന്നത്. സൂണോട്ടിക് എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്ന ഈ വൈറസുകൾ മനുഷ്യരിലേക്കും പടരുന്നു.
സാധാരണ ജലദോഷപ്പനി മുതല്‍ സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്), മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്നിവയുണ്ടാകാന്‍ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകള്‍. 2019 ഡിസംബർ 31 ന് ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാൻ നഗരത്തിലാണ് രോഗം ആദ്യം കണ്ടെത്തിയത്.
2002-ല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട് രണ്ട് ഡസനിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്ന സാര്‍സ് രോഗത്തിന് കാരണമായ വൈറസിന്‍റെ പുതിയ രൂപമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 2019 nCoV എന്നാണ് ലോകാരോഗ്യ സംഘടന പുതിയ വൈറസിന് പേര് നല്‍കിയിരിക്കുന്നത്.
2012ൽ പൊട്ടിപ്പുറപ്പെട്ടതും തുടർന്ന് എണ്ണൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്) എന്ന രോഗത്തിന് കാരണമായതും കൊറോണ വിഭാഗത്തിലുള്ള വൈറസ് തന്നെയായിരുന്നു.
കൊറോണ വൈറസുകൾ ഏതെല്ലാം ?
കൊറോണ വൈറസുകൾ ഏഴ് തരമാണ് ഉള്ളത്. ഇവയിൽ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം (മെര്‍സ്), സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) എന്നിവയാണ് പ്രധാനപ്പെട്ട രണ്ടെണ്ണം.
മെര്‍സ് ആദ്യമായി പടര്‍ന്നത് ഒട്ടകങ്ങളില്‍ നിന്നാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു. ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2012 ല്‍ മിഡില്‍ ഈസ്റ്റ് മേഖലയിലാണ്. ഇതും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു. എന്നാല്‍ ലക്ഷണങ്ങള്‍ മറ്റുള്ളവയെ അപേക്ഷിച്ച് അല്പം തീവ്രമായിരുന്നു.
സിവെറ്റ് ക്യാറ്റില്‍ നിന്നുമാണ് സാര്‍സ് പടര്‍ന്നത്. 2002-2003 കാലത്ത് ചൈനയില്‍ വ്യാപകമായി സാര്‍സ് ബാധിച്ചിരുന്നു. എണ്ണായിരത്തോളം പേര്‍ രോഗബാധിതരാവുകയും എണ്ണൂറോളം പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. ദക്ഷിണ ചൈനയിലെ ഗുവാങ്‌ഡോങ് പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
അതേ സമയം പുതിയ വൈറസിന്റെ ഉറവിടം പാമ്പുകളാണ് എന്നാണ് പറയുന്നത്. വൈറസിന്‍റെ ഉറവിടം വവ്വാലുകളാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കൂടുതല്‍ പരിശോധനകളിൽ നിന്ന് ഇതിന്റെ ഉറവിടം പാമ്പുകളാണെന്ന് ജേണല്‍ ഓഫ് മെഡിക്കല്‍ വൈറോളജി വ്യക്തമാക്കുന്നു.
എങ്ങനെയാണ് കൊറോണ വൈറസ് പടരുന്നത് ?
ചെെനയിലെ സീഫുഡ് മാർക്കറ്റിൽനിന്ന് പകർന്ന വൈറസ് മൃഗങ്ങളിൽനിന്ന് മാത്രമേ മനുഷ്യരിലേയ്ക്ക് പകരൂ എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ മനുഷ്യനിൽനിന്ന് മനുഷ്യനിലേയ്ക്ക് പകരുമെന്ന് പിന്നീട് കണ്ടെത്തി . ജീവനുള്ള മൃഗങ്ങൾ ഉള്ള പ്രാദേശിക സീഫുഡ് മാർക്കറ്റിലാണ് വുഹാൻ വൈറസിനെ കണ്ടെത്തിയതെങ്കിലും ഏത് മൃഗത്തിൽ നിന്നാണ് വൈറസ് ആളുകളിലേയ്ക്ക് പകർന്നതെന്ന് ഇതു വരെ വ്യക്തമല്ല.
ജലദോഷം, ന്യുമോണിയ ഇതെല്ലാം ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളാണ്. കൊറോണ വൈറസ് മൂലം 2002 നവംബറിലും 2003 ജൂലൈയിലും ചൈനയിൽ ഉണ്ടായ സാർസ് ബാധയിൽ 8000 പേർ രോഗബാധിതരാകുകയും 774 പേർ മരണമടയുകയും ചെയ്തിരുന്നു. കൊറോണയെ പ്രതിരോധിക്കാൻ വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ലായെന്നതാണ് രോഗത്തിന്റെ കാഠിന്യം വർധിപ്പിക്കുന്നത് .
തുമ്മൽ, ഹസ്തദാനം, അല്ലെങ്കിൽ ചുമ തുടങ്ങിയതിലൂടെ രോഗം ബാധിച്ച ഒരു വ്യക്തിയുടെ സ്രവങ്ങളിലൂടെ ഇത് പടരാം. വൈറസ് ബാധിച്ച ഒരാള്‍ തൊട്ട വസ്തുക്കളില്‍ വൈറസ് സാന്നിധ്യം ഉണ്ടാകാം. ആ വസ്തുക്കള്‍ മറ്റൊരാള്‍ സ്പര്‍ശിച്ച് പിന്നീട് ആ കൈകള്‍ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും.
കൊറോണ വൈറസ് ലക്ഷണങ്ങൾ
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, ‘ശ്വാസകോശ ലക്ഷണങ്ങൾ, പനി, ചുമ, ശ്വാസതടസം, ശ്വസന ബുദ്ധിമുട്ടുകൾ എന്നിവ അണുബാധയുടെ സാധാരണ ലക്ഷണങ്ങളാണ്. കൂടുതൽ കഠിനമായ സന്ദർഭങ്ങളിൽ, അണുബാധ ന്യുമോണിയ, കടുത്ത അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം, വൃക്ക തകരാറുകൾ, മരണം എന്നിവയ്ക്ക് കാരണമാകും.’ ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാൻ സിറ്റിയിലാണ് ഇത് ആദ്യമായി കണ്ടെത്തിയത് – അതിനാലാണ് ഇതിനെ വുഹാൻ വൈറസ് എന്നും വിളിക്കുന്നത് – അജ്ഞാതമായ കാരണങ്ങളാൽ ന്യൂമോണിയ കേസുകൾ വെളിച്ചത്തു വന്നതിനു ശേഷം 2019 ഡിസംബർ 31 ന് ലോകാരോഗ്യ സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തി.
പ്രതിരോധവ്യവസ്ഥ ദുര്‍ബലമായവരില്‍, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണും. ഈ 14 ദിവസമാണ് ഇന്‍ക്യുബേഷന്‍ പിരിയഡ് എന്നറിയപ്പെടുന്നത്.
കൊറോണ പ്രതിരോധ മാർഗങ്ങൾ
നിർഭാഗ്യവശാൽ കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. അതായത് വൈറസ് ബാധിക്കാതെ നോക്കുക എന്നത് മാത്രമാണ് ഏക പ്രതിരോധം. രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, നിങ്ങളുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ തൊടുന്നത് ഒഴിവാക്കുക, കൂടാതെ കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. രാജ്യാന്തര യാത്രകള്‍ ചെയ്യുന്നവര്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ ഉള്ളവരുമായുള്ള അടുത്ത സമ്പര്‍ക്കം ഒഴിവാക്കണം.
ഓപ്പണർമാർ വെടിക്കെട്ട് പ്രകടനവുമായി കളം നിറഞ്ഞ വനിതാ ടി20 ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്കെതിരെ 185 റൺസ് വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെന്ന സ്കോറിലെത്തിയത്. ഓപ്പണർമാരായ എലിസ ഹീലിയും ബെത്ത് മൂണിയും കങ്കാരുപ്പടയ്ക്കായി അർധസെഞ്ചുറി തികച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ തോൽവിയിലേക്കെന്നു സൂചന നൽകി അഞ്ചോവർ പൂർത്തിയാകുമ്പോൾ മുന്ന് വിക്കറ്റ് നഷ്ടത്തിൽ 32 റൺസ് എന്ന നിലയിലാണ്
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത നായിക മെഗ് ലാന്നിങ്ങിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ഓപ്പണർമാരുടെ പ്രകടനം. ഇന്ത്യൻ ബോളർമാരെ നിരന്തരം ബൗണ്ടറി പായിച്ച ഹീലി-മൂണി സഖ്യം അതിവേഗം സ്കോർബോർഡ് ഉയർത്തി.
ഒന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ടുമായി മുന്നേറിയ ഓസ്ട്രേലിയ കുതിപ്പിന് കടിഞ്ഞാണിട്ടത് 12-ാം ഓവറിൽ രാധ യാദവായിരുന്നു. 39 പന്തിൽ 75 റൺസെടുത്ത ഹീലിയെ രാധ വേദ കൃഷ്ണമൂർത്തിയുടെ കൈകളിൽ എത്തിച്ചു. ഏഴ് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിങ്സ്. മത്സരത്തിൽ ആദ്യമായി ഇന്ത്യയ്ക്ക് ആശ്വസിക്കാവുന്ന ഒരു സാഹചര്യമുയർന്നത് അപ്പോഴാണ്.
എന്നാൽ മൂന്നാം നമ്പരിലെത്തിയ നായിക മെഗ് ലാന്നിങ്ങിനെ കൂട്ടുപിടിച്ച് ബെത്ത് മൂണി അക്രമണം തുടർന്നു. അതേസമയം 17-ാം ഓവറിൽ പന്തെറിയാനെത്തിയ ദീപ്തി ശർമ രണ്ട് വിക്കറ്റുമായി ഇന്ത്യയെ മതത്സരത്തിലക്ക് തിരികെയെത്തിച്ചു. മെഗ് ലാന്നിങ്ങിനെ ശിഖ പാണ്ഡെയുടെ കൈകളിൽ എത്തിച്ച ദീപ്തിയുടെ അഞ്ചാം പന്തിൽ ആഷ്ലി ഗാർഡ്നറെ താനിയ ഭാട്ടിയ സ്റ്റംമ്പ് ചെയ്ത് പുറത്താക്കി. ഇതോടെ ഓസ്ട്രേലിയയുടെ സ്കോറിങ്ങിന്റെ വേഗതയും കുറഞ്ഞു.
പുറത്താകാതെ നിന്ന ബെത്ത് മൂണി 54 പന്തിൽ 78 റൺസ് നേടി ഓസ്ട്രേലിയയുടെ ടോപ് സ്കോററായി. പത്ത് ഫോറാണ് താരം പായിച്ചത്. റേച്ചൽ ഹെയ്ൻസ് നാല് റൺസുമായി കൂടാരം കയറിയപ്പോൾ നിക്കോള കരേ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കുവേണ്ടി ദീപ്തി ശർമ രണ്ട് വിക്കറ്റ് നേടിയപ്പോൾ പൂനം യാദവ് രാധ യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
ഇറ്റലിയിൽനിന്നെത്തിയ പത്തനംതിട്ട സ്വദേശികളായ കൊറോണ ബാധിതർ കൊല്ലം, കോട്ടയം ജില്ലകളും സന്ദർശനം നടത്തിയിരുന്നതായി റിപ്പോർട്ട്. ഈ മാസം ഒന്നിന് കോട്ടയത്ത് എത്തിയ പ്രവാസി കുടുംബം ജില്ലയിലെ വിവിധ സ്ഥലങ്ങളും പിന്നീട്, കൊല്ലം ജില്ലയിലും സന്ദർശനം നടത്തിയെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസം 29-നാണ് രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും നാട്ടില്‍ തിരിച്ചെത്തിയത്. ഖത്തര്‍ എയര്‍വേസിന്റെ ക്യൂആര്‍ 126 നന്പർ (വെനീസ് ടു ദോഹ) വിമാനത്തില്‍ ഇവര്‍ ആദ്യം ദോഹയിലെത്തി. തുടര്‍ന്ന് ഖത്തർ എയര്‍വേസിന്റെ തന്നെ ക്യൂആര്‍ 514 നന്പർ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ സ്വകാര്യ വാഹനത്തിൽ പത്തനംതിട്ടയിലെ റാന്നി ഐത്തലയിലെ വീട്ടിലേക്ക് പോയി. വിമാനത്താവളത്തില്‍ ഇവർ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്. അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ടു ബന്ധുക്കളും എത്തിയിരുന്നു.
ട്രംപ് ഭരണകൂടത്തിന്റെ അജണ്ടകൾ നടപ്പിലാക്കാനും വിവരങ്ങൾ ചോർത്താനുംം ചാരന്‍മാരെ നിയോഗിക്കുന്നതായി റിപ്പോർട്ട്. മുൻ അമേരിക്കൻ, ബ്രിട്ടീഷ് ചാരന്മാരെ രഹസ്യ രഹസ്യാന്വേഷണ ശേഖരണ പ്രവർത്തനങ്ങൾക്കായി റിക്രൂട്ട് ചെയ്യാൻ സഹായിക്കുന്നത് ട്രംപുമായി അടുത്ത ബന്ധമുള്ള സുരക്ഷാ കരാറുകാരനായ എറിക് പ്രിൻസ് ആണെന്ന് വിവരം. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്ത്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണങ്ങൾ, തൊഴിലാളി സംഘടനകൾ, ട്രംപിനോട് ശത്രുതയുള്ളതായി കരുതപ്പെടുന്ന മറ്റ് ഗ്രൂപ്പുകൾ എന്നിവയിലെല്ലാം നുഴഞ്ഞുകയറി ട്രംപിന്റെ അജണ്ടകൾ നടപ്പിലാക്കുകയോ വിവരശേഖരണം നടത്തുകയോ ആണ് അവരുടെ പ്രധാന ജോലി.
അമേരിക്കയിലെ ഏറ്റവും വലിയ അധ്യാപക യൂണിയനായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സിന്റെ മിഷിഗണിലുള്ള ഓഫീസിൽ നുഴഞ്ഞുകയറിയുൾപ്പെടെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയിട്ടുണ്ടെന്നാണ് വിവരം. യുഎസിലെ മുൻ ചാരന്മാരിൽ ഒരാളും, മുൻ എം-16 ഓഫീസറുമായ റിച്ചാർഡ് സെദ്ദൊനാണ് ഫയലുകളും മറ്റു സംഭാഷണങ്ങളും പകർത്തുകയെന്ന 2017-ലെ ഓപ്പറേഷന് നേതൃത്വം നൽകിയത്. യൂണിയന്റെ പ്രാദേശിക നേതാക്കളെ രഹസ്യമായി ടേപ്പ് ചെയ്യാനും സംഘടനയെ തകർക്കുന്നതിനായി പരസ്യപ്പെടുത്താവുന്ന വിവരങ്ങൾ ശേഖരിക്കാനും അവർക്ക് കഴിഞ്ഞു. അടുത്ത വർഷം മറ്റൊരു അപരനാമം ഉപയോഗിച്ച്, അതേ രഹസ്യാന്വേഷണ പ്രവർത്തകൻ അബിഗയിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയായി മത്സരിച്ച ഒരു സി ഐ എ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന സ്പാൻബെർഗറുടെ പ്രാചാരണങ്ങളിലും നുഴഞ്ഞുകയറി.
വാർത്താ മാധ്യമങ്ങൾ, ഡെമോക്രാറ്റിക് രാഷ്ട്രീയക്കാർ, ലിബറൽ അഭിഭാഷക ഗ്രൂപ്പുകൾ തുടങ്ങിയ ട്രംപിന് എതിരു നിൽകുന്നവരെയെല്ലാം നിരീക്ഷിക്കുന്നതിനും സ്റ്റിംഗ് ഓപറേഷനുകൾ നടത്തുന്നതിനും, ഹിഡൻ ക്യാമറകളും മൈക്രോഫോണുകളും ഉപയോഗിച്ച് ശ്രദ്ധ നേടിയ യാഥാസ്ഥിതിക ഗ്രൂപ്പായ പ്രോജക്റ്റ് വെരിറ്റാസാണ് ഈ രണ്ട് പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്. അധ്യാപക സംഘടനയും വെരിറ്റാസും തമ്മിലുള്ള കോടതി വ്യവഹാരങ്ങളുടെ ഭാഗമായി പുറത്തുവന്ന ഈ-മെയിൽ വിവരങ്ങളിൽ സെദ്ദൊനിന്റെ പങ്ക് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. പ്രോജക്ട് വെരിറ്റാസിനും പ്രിൻസിനും പ്രസിഡന്റ് ട്രാമ്പുമായും കുടുംബാംഗങ്ങളുമായും വളരെ അടുത്ത ബന്ധമുണ്ട്.
ഗർഷോം എന്നത് പ്രവാസിയുടെ ജീവിത യാഥാർഥ്യങ്ങളെ നേരിട്ട് വരച്ചു കാണിച്ച ഒരു ചിത്രമായിരുന്നു. 1999ൽ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പി.ടി. കുഞ്ഞുമുഹമ്മദ് ആയിരുന്നു. ഈ ചിത്രത്തിലെ നായിക ആയ ഉർവശിക്ക് പകരം ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യരെ ആയിരുന്നു. എന്തുകൊണ്ട് മഞ്ജു വാര്യർ ചിത്രത്തിൽ നിന്നും പിൻവാങ്ങി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കുഞ്ഞുമുഹമ്മദ് പുറത്തു വിടുന്നത്.
ഉർവശിയേക്കാൾ മുൻപേ നായിക ആയി ഉറപ്പിച്ചത് മഞ്ജു വാര്യരെ ആയിരുന്നു അതിനായ് ഒരു ചെറിയ സംഖ്യ അഡ്വാൻസ് ആയി നൽകുകയും ചെയ്തിരുന്നു. സംവിധായകൻ ആയ കുഞ്ഞുമുഹമ്മദിന്റെ വീടിന്റെ അടുത്തു തന്നെയായിരുന്നു മഞ്ജുവിന്റെ താമസവും.
അഭിനയിക്കാൻ ഉറപ്പു തന്ന നടി പിന്നീട് തീരുമാനം മാറ്റി എന്നും കുഞ്ഞുമുഹമ്മദ് പറയുന്നു. പിന്നീട് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കുഞ്ഞുമുഹമ്മദ് ഇതു വെളിപ്പെടുത്തിയത്.
മുരളി ആയിരുന്നു ഗർഷോമിലെ നായകൻ. ഈ കാരണം ആണ് മഞ്ജുവിന്റെ പിന്മാറലിനു പിന്നിലെന്ന് കുഞ്ഞുമുഹമ്മദ് പറയുന്നു. ആ വർഷം തന്നെ റീലീസ് ആയ പത്രം എന്ന ചിത്രത്തിൽ മുരളിയുടെ കഥാപാത്രം മഞ്ജുവിന്റെ അച്ഛൻ ആയിട്ടായിരുന്നു. അതിനാൽ മഞ്ജു മാനസികമായി ചിത്രത്തിൽ അഭിനയിക്കാൻ തടസ്സമുണ്ടെന്ന് അറിയിക്കുകയായിരുന്നു.
കുഞ്ഞുമുഹമ്മദ് മുരളിയെ മാറ്റാൻ പറ്റില്ല എന്നും മഞ്ജു തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും പറഞ്ഞു. അതിനാൽ അഡ്വാൻസ് തുക യാതൊരു പ്രശ്നവും കൂടാതെ മഞ്ജു തിരിച്ചു നൽകിയെന്നും മഞ്ജുവിന് പകരമായി ഉർവശിയെ നായികയായി തീരുമാനിച്ചതെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
മകളുടെ ഭര്‍ത്താവിനെ ഒരു കോടി ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ മാരുതി റാവു മരണപ്പെട്ട നിലയില്‍. 2018 ല്‍ തെലങ്കാനയെ നടുക്കിയ പ്രണയ് പെരുമല്ല കൊലക്കേസ് പ്രതിയാണ് ഹൈദരാബാദിലെ കൈര്‍ത്താബാദിലെ ആര്യ വൈശ്യ ഭവനിലെ 306 നമ്പര്‍ മുറിയില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്. മുറി വൃത്തിയാക്കുവാന്‍ എത്തിയവരാണ് മൃതദേഹം കണ്ടത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും, ഇപ്പോള്‍ നിഗമനത്തില്‍ എത്താന്‍ സാധിക്കില്ലെന്നുമാണ് സെയ്ഫാബാദ് എസിപി വേണു ഗോപാല്‍ റെഡി പറയുന്നത്. ഇയാള്‍ എന്തിനാണ് ഹൈദരാബാദ് വന്നത് എന്നതും വ്യക്തമല്ല. അതേ സമയം മൃതദേഹം ഓസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി. പ്രഥമിക പരിശോധനയില്‍ ആത്മഹത്യയായിരിക്കാം എന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
2018 സെപ്തംബറിലാണ് മാരുതി റാവുവിന്‍റെ മകള്‍ അമൃതയുടെ ഭര്‍ത്താവ് പ്രണയ് കൊല്ലപ്പെടുന്നത്. ഗര്‍ഭിണിയായ ഭാര്യയെ ആശുപത്രിയില്‍ കാണിച്ച് തിരിച്ചിറങ്ങുമ്പോള്‍ ഒരു സംഘം വെട്ടിയും അടിച്ചും പ്രണയിയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ഇത് ഒരു ദുരഭിമാന കൊലയാണെന്ന് വെളിപ്പെട്ടു. കൊലയുടെ ദൃശ്യങ്ങള്‍ അന്ന് രാജ്യത്തെ നടുക്കി. ഏറെ വിവാദവും ഉണ്ടാക്കി. ഒരു കോടി രൂപയ്ക്കാണ് കൊലനടത്താന്‍ മാരുതി റാവു കൊലയാളികളെ വാടകയ്ക്ക് എടുത്തത് എന്നാണ് പൊലീസ് അന്വേഷണത്തില്‍ വെളിവായത്. കേസ് വിചാരണഘട്ടത്തിലാണ്.
വൈശ്യ സമുദായ അംഗമായ റാവുവിന്‍റെ മകള്‍ അമൃത ദളിത് വിഭാഗമായ മല്ല സമുദായ അംഗമായ പ്രണയിയെ വിവാഹം ചെയ്തതാണ് റാവുവിനെ പ്രകോപിപ്പിച്ചത്. കേസില്‍ റാവുവും, സഹോദരന്‍ ശ്രാവണ്‍ അടക്കം പ്രതികള്‍ക്ക് 2019 ഏപ്രിലില്‍ ജാമ്യം ലഭിച്ചു. പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതാണ് ഇവര്‍ക്ക് ജാമ്യം കിട്ടാന്‍ കാരണം. ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
അതേ കഴിഞ്ഞ ദിവസം മാരുതി റാവുവിന്‍റെതെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്തിലെ ഷെഡ്ഡില്‍ നിന്നും ഒരു മൃതദേഹം കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. ഇതുവരെ ഈ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അതിനിടെയാണ് മാരുതി റാവു മരണപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
ഐസിസി വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിറഞ്ഞ ഗാലറിക്ക് മുന്നിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും ഇറങ്ങുന്നത്. ലോകകപ്പിലെ ആദ്യ കിരീടമാണ് ഹര്‍മന്‍പ്രീതിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം.
മെല്‍ബണിലെ കലാശപ്പോര് മഴ മുടക്കില്ല എന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്. ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കും മത്സരസമയത്ത് എങ്കിലും മഴയ്‌ക്ക് സാധ്യതയില്ല എന്നാണ് സൂചനകള്‍. സിഡ്‌നിയില്‍ നടന്ന സെമി മത്സരങ്ങളെ മഴ ബാധിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ സെമി മഴമൂലം ഉപേക്ഷിച്ചപ്പോള്‍, ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യന്‍ വനിതകള്‍ നേരിട്ട് ഫൈനലിലെത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം അഞ്ച് റണ്‍സിന് തോല്‍പിച്ചാണ് ഓസീസ് ഫൈനലിലെത്തിയത്.
അപരാജിതരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. കഴിഞ്ഞ മാസം ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തിൽ ഓസീസിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യക്ക് ആദ്യ ഫൈനലെങ്കില്‍ ആറാം കലാശപ്പോരിനാണ് ഓസീസ് വനിതകള്‍ ഇറങ്ങുന്നത്. ഹര്‍മന്‍പ്രീത് കൗര്‍ ക്യാപ്റ്റനായ ഇന്ത്യ ഷെഫാലി വര്‍മ്മ, പൂനം യാദവ് എന്നിവരുടെ മികവിലാണ് പ്രതീക്ഷവയ്‌ക്കുന്നത്.
ഇന്ത്യന്‍ ടീം
സ്‌മൃതി മന്ദാന, ഷെഫാലി വര്‍മ്മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ദീപ്‌തി ശര്‍മ്മ, വേദ കൃഷ്‌ണമൂര്‍ത്തി, തനിയ ഭാട്ടിയ(വിക്കറ്റ്‌കീപ്പര്‍), ശിഖ പാണ്ഡെ, രാധാ യാദവ്, രാജേശ്വരി ഗെയ്‌ക്‌വാദ്, പൂനം യാദവ്.
ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സംഭവത്തില്‍ വിദേശത്തു നിന്നും വന്നവരുടെ ഭാഗത്ത് നിന്നുണ്ടായത് അതീവ ഗുരുതരവീഴ്ച. ഫെബ്രുവരി 28-ന് വെനീസില്‍ നിന്നും ദോഹയില്‍ എത്തിയ രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും അവിടെ നിന്നും മറ്റൊരു വിമാനത്തിലാണ് കൊച്ചിയിലെത്തിയത്.
കൊറോണ വൈറസ് ബാധയുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ ആ വിവരം വിമാനത്താവളത്തില്‍ അറിയിച്ച് പരിശോധന നടത്തി വേണം പുറത്തിറങ്ങാന്‍ എന്ന് നേരത്തെ തന്നെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ച പ്രവാസി കുടുംബം കൊച്ചി വിമാനത്താവളത്തില്‍ ഈ പരിശോധനയ്ക്ക് വിധേയരാവാതെയാണ് പുറത്തിറങ്ങിയത്.
അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കള്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യകാറില്‍ ഇവര്‍ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20-ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട് ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുന്‍പിലുള്ളത്. ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് ഇവര്‍ വന്ന വിമാനത്തില്‍ തന്നെ 350-ഓളം പേരുണ്ടായിരുന്നു എന്നാണ് വിവരം.
പ്രവാസികുടുംബം വിമാനത്താവളത്തില്‍ വച്ചു തന്നെ പരിശോധനയോട് സഹകരിച്ചിരുന്നുവെങ്കില്‍ കാര്യങ്ങള്‍ ഇത്ര സങ്കീര്‍ണമാവില്ലായിരുന്നുവെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ തുറന്നടിച്ചു. തീര്‍ത്തും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് രോഗബാധിതരില്‍ നിന്നുമുണ്ടായത്. എന്നാല്‍ രോഗികളായ സ്ഥിതിക്ക് അവരുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ആരോഗ്യവകുപ്പിന് ഒന്നും മറച്ചു വയ്ക്കാനാവില്ല. പരിശോധനകളുമായി സഹകരിച്ചാല്‍ ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ മാത്രമേ എല്ലാവര്‍ക്കും ഉണ്ടാവൂ.
രോഗവിവരം അവര്‍ നേരത്തെ പറഞ്ഞിരുന്നുവെങ്കില്‍ അവര്‍ക്കും സമൂഹത്തിനും അതു ഗുണം ചെയ്തേനെ. ഇതിപ്പോള്‍ എത്ര ആളുകളാണ് ഇനി ആശങ്കയോടെ ജീവിക്കേണ്ടത്. എത്രയോ ദിവസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച്ആരോഗ്യപ്രവര്‍ത്തകര്‍ കൊറോണ വൈറസിനെതിരെ പോരാടിക്കുകയാണ് അവരോട് സഹകരിക്കാതെ ഇങ്ങനെയുള്ള ഉപദ്രവം ഉണ്ടാക്കി വയ്ക്കുന്നത് എന്തിനാണ്.
വിദേശത്ത് നിന്നും വന്ന ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി അടുത്തുള്ള മെഡിക്കല്‍ ഓഫീസറെ കണ്ട് രോഗവിവരം അറിയിക്കണം. അതിലെന്താണ് അവര്‍ക്ക് നഷ്ടപ്പെടാനുള്ളത്. ഞങ്ങളെ സമീപിച്ച എല്ലാവരേയും വളരെ നല്ല രീതിയിലാണ് ഞങ്ങള്‍ പരിചരിക്കുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗലക്ഷണങ്ങള്‍ വെളിപ്പെടാന്‍ 14 ദിവസം വരെ വേണ്ടി വരും. ഈ സമയം നമ്മളുമായി ഇടപെട്ടവരില്‍ എല്ലാം രോഗബാധയ്ക്ക് സാധ്യതയുണ്ട്. ഒരു ജീവന്‍ പോലും നഷ്ടപ്പെടാതെ എല്ലാവരേയും രക്ഷിക്കാനാണ് ആരോഗ്യവകുപ്പ് ഇത്ര കര്‍ശനമായി ഇടപെടുന്നത്. ദയവായി എല്ലാവരും ഞങ്ങളോട് സഹകരിക്കുക – ആരോഗ്യമന്ത്രി പറയുന്നു.
ഫെബ്രുവരി 29-ന് ഇവര്‍ കേരളത്തിലെത്തിയ ശേഷം മാര്‍ച്ച് ആറാം തീയതി ആശുപത്രിയില്‍ അഡ്മിറ്റാവും വരെയുള്ള ദിവസങ്ങളില്‍ ഇവര്‍ എവിടെയെല്ലാം പോയി ആരെയെല്ലാം കണ്ടു എന്ന വിവരങ്ങള്‍ കണ്ടെത്തും. ഇവരെ കണ്ടെത്താനും അവരുടെ ആരോഗ്യനില കണ്ടെത്താനും എട്ട് ടീമുകളെ ചുമതലപ്പെടുത്തി. ഏഴ് പേരാവും ഒരോ ടീമിലും ഉണ്ടാവുക. ഇതില്‍ രണ്ട് പേര്‍ ഡോക്ടര്‍മാരാവും.
ഈ ടീമുകളെ ഉപയോഗിച്ച് ഇന്ന് വൈകുന്നേരത്തോടെ രോഗബാധ സ്ഥിരീകരിച്ചവരുമായി ഇടപഴകിയ മുഴുവന്‍ പേരേയും കണ്ടെത്താനും ഇവരെ വീടുകളില്‍ നിരീക്ഷണത്തില്‍ നിര്‍ത്താനും സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണ്. രോഗബാധിതരുമായി ഇടപെട്ടവര്‍ സ്വന്തം ആരോഗ്യനില ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇറ്റലിയില്‍ നിന്നും വന്ന 56,53 വയസുള്ള ദമ്പതിമാര്‍ ഇവരുടെ 24 വയസുള്ള മകന്‍. ഇവരുടെ അടുത്ത ബന്ധുവും അയല്‍വാസികളുമായ 65-കാരനും 61 വയസുള്ള സ്ത്രീയും… ഇങ്ങനെ അഞ്ച് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസോലെേഷന്‍ വാര്‍ഡില്‍ കഴിയുന്ന അഞ്ച് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്.
ഇറ്റലിയില്‍ നിന്നും വന്ന പ്രവാസി കുടുംബത്തിന്‍റെ വീട്ടില്‍ 90 വയസിന് മേലെ പ്രായമുള്ള മുത്തശ്ശനും മുത്തശ്ശിയുമുണ്ട്. ഇവര്‍ക്ക് വൈറസ് ബാധ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ പ്രായമേറിയ ആളുകളായതിനാല്‍ ഇവരെ നിരീക്ഷണത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധ സ്ഥിരീകരിച്ച അഞ്ച് പേരുടേയും പരിശോധന ഫലം ഇന്നലെ രാത്രിയോടെയാണ് ലഭിച്ചത്. രാത്രി തന്നെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക വീഡിയോ കോണ്‍ഫറന്‍സ് ചേര്‍ന്ന് അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്തു.