അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പിലടക്കം നാല് പേർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊച്ചി ഡിസിപി ജി.പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫിറോസ് കുന്നംപറമ്പിൽ, സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നീ നാലുപേർക്കെതിരെയാണ് ചേരാനല്ലൂർ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തിയതിനും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസ്.
കണ്ണൂർ തളിപ്പറമ്പ് സ്വദേശി വർഷയാണ് പരാതിക്കാരി. ജൂണ്‍ 24-നാണ് അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ സാമ്പത്തി സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്‌സ്‌ബുക്ക് ലെെവിലെത്തുന്നത്. വളരെ വെെകാരികമായാണ് വർഷ ഫെയ്‌സ്‌ബുക്ക് ലെെവിൽ സഹായം അഭ്യർത്ഥിച്ചത്. വര്‍ഷയ്‌ക്ക് സഹായവുമായി സാജന്‍ കേച്ചേരി പിന്നീട് എത്തുകയായിരുന്നു. നിരവധിപേർ വർഷയെ സഹായിക്കാൻ രംഗത്തെത്തി. ശസ്‌ത്രക്രിയയ്‌ക്കു ആവശ്യമായതിനേക്കാൾ അധികം തുക അക്കൗണ്ടിലേക്ക് എത്തിയിരുന്നു. പിന്നീട് പണമയക്കുന്നത് നിർത്താൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെടേണ്ടിവന്നു.
വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്റ് അക്കൗണ്ട് വേണമെന്ന് തന്നോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായി വർഷ ആരോപിക്കുന്നു. ഇതിനു സമ്മതിക്കാതെ വന്നപ്പോൾ ഫിറോസ് കുന്നുപറമ്പിൽ അടക്കമുള്ളവർ തന്നെ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സാമൂഹ്യമാധ്യമങ്ങളിലൂടെ ആക്ഷേപിക്കുകയും ചെയ്‌തതായാണ് വർഷയുടെ പരാതി.
സാജൻ കേച്ചേരി അടക്കമുള്ളവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഫിറോസ് കുന്നുംപറമ്പിലിനെ അടുത്ത ദിവസം വിളിച്ചുവരുത്തി മൊഴിയെടുക്കും. അമ്മയുടെ ചികിത്സയ്‌ക്കുള്ള പണം എടുത്തു കഴിഞ്ഞാൽ ബാക്കിയുള്ള തുക സാമ്പത്തികമായി ബുദ്ധിമുട്ടുന്ന മറ്റ് ചിലർക്ക് നൽകാൻ തങ്ങൾ തീരുമാനിച്ചിരുന്നതായും എന്നാൽ, ബാക്കി തുക ആവശ്യപ്പെട്ടപ്പോൾ വർഷ സമ്മതിച്ചില്ലെന്നുമാണ് ഫിറോസ് കുന്നുംപറമ്പിൽ അടക്കമുള്ളവരുടെ വിശദീകരണം.
അതിനിടെ, വർഷയുടെ അക്കൗണ്ടിലേക്ക് ഹവാല പണമെത്തിയതായി ആരോപണമുയർന്നിരുന്നു. നിലവിൽ ഹവാല പണമെത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ബാങ്കിങ് ചാനൽ വഴി ഹവാല ഇടപാടിനു യാതൊരു സാധ്യതയുമില്ലെന്ന് ഐജി വിജയ് സാഖറെ പറഞ്ഞു. ഫിറോസ് കുന്നുംപറമ്പിലടക്കമുള്ളവരുടെ മുൻ ജീവകാരുണ്യപ്രവർത്തനങ്ങളും പരിശോധിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് ഐജി വിജയ് സാഖറെ മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഐപിഎല്‍ ചരിത്രത്തില്‍ വീണ്ടും തിരിച്ചടി നേരിട്ട് ബിസിസിഐ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ പുറത്താക്കിയതിന് ടീം ഉടമകളായ ഡെക്കാണ്‍ ക്രോണിക്കിള്‍സ് ഹോള്‍ഡിങ് ലിമിറ്റഡിന് (ഡി സി എച്ച് എല്‍) ബിസിസിഐ 4,800 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആര്‍ബിട്രേറ്റര്‍ വിധിച്ചു. ടീമിനെ നിയമവിരുദ്ധമായിട്ടാണ് ഫ്രാഞ്ചൈസിയെ പുറത്താക്കിയതെന്ന് ആര്‍ബിട്രേറ്റര്‍ പറഞ്ഞു. 2015-ല്‍ കൊച്ചി ടസ്‌കേഴ്‌സിനും സമാനമായ കേസില്‍ ബിസിസിഐ നഷ്ടപരിഹാരം കൊടുക്കാന്‍ ആര്‍ബിട്രേറ്റര്‍ വിധിച്ചിരുന്നു.
2008-ല്‍ ഐപിഎല്‍ ടി20 ടൂര്‍ണമെന്റ് ആരംഭിച്ചപ്പോള്‍ ഹൈദരാബാദിന്റെ ടീമായ ഡെക്കാണ്‍ ചാര്‍ജ്ജേഴ്‌സിനെ ലേലം വിളിച്ചെടുത്തത് ഡെക്കാണ്‍ ക്രോണിക്കിള്‍സ് ആയിരുന്നു. ബിസിസിഐയും ടീം ഉടമയും തമ്മില്‍ 10 വര്‍ഷത്തെ കരാറാണ് ഒപ്പിട്ടിരുന്നത്.
എന്നാല്‍, 2012 ഓസ്റ്റ് 11-ന് ബിസിസിഐ ഈ കരാര്‍ റദ്ദാക്കാതിരിക്കുന്നതിന് കാരണം കാണിക്കാന്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. ഈ നോട്ടീസിന് മറുപടി നല്‍കാന്‍ ബിസിസിഐ 30 ദിവസത്തെ സമയപരിധി നിശ്ചയിച്ചിരുന്നു. ഇത് അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ് ടീമിനെ ബിസിസിഐ പുറത്താക്കിയെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍സിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഈ തീരുമാനത്തിനെതിരെ ഉടമകള്‍ ബോംബൈ ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന് കോടതി 2012 സെപ്തംബറില്‍ സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച സി കെ ഥാക്കറെ ഏകാംഗ ആര്‍ബിട്രറായി നിയമിച്ചു.
ഉടമകളുടെ വാദം അംഗീകരിച്ച ആര്‍ബിട്രര്‍ 4790 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചു. കൂടാതെ ഫ്രാഞ്ചൈസി തുകയായ 36 കോടി രൂപയും ലഭിക്കും. ബിസിസിഐയ്ക്ക് ഈ തീരുമാനത്തെ ചോദ്യം ചെയ്യാം.
2011 സെപ്തംബര്‍ 19-നാണ് ബാങ്ക് ഗ്യാരന്റി നല്‍കുന്നതില്‍ കൊച്ചി ടസ്‌കേഴ്‌സ് വീഴ്ച്ച വരുത്തിയതിനെ തുടര്‍ന്ന് ബിസിസിഐ പുറത്താക്കിയത്. 2012 ഫെബ്രുവരിയില്‍ ഉടമകളായ റെന്‍ഡേവസ് സ്‌പോര്‍ട്‌സ് വേള്‍ഡ് കോടതിയെ സമീപിക്കുകയും കോടതി ജസ്റ്റിസ് ലഹോട്ടിയെ ആര്‍ബിട്രറായി നിയമിക്കുകയും ചെയ്തു. 2015 ജൂലൈയില്‍ അദ്ദേഹം ടസ്‌കേഴ്‌സിന് 550 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു.
ബോളിവുഡ് താരം രൺബീർ കപൂറുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിൽ ശ്രദ്ധ നേടിയ കശ്മീരി മോഡൽ ജുനൈദ് ഷാ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ശ്രീനഗറിൽ വെച്ചായിരുന്നു മരണം, കശ്മീരി പത്രപ്രവർത്തകനായ യൂസഫ് ജമീൽ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം പങ്കുവച്ചത്. 28 വയസായിരുന്നു.
അനുപം ഖേറിന്റെ ആക്റ്റിംഗ് സ്കൂളിൽ ചേർന്നിരിക്കുകയായിരുന്നു ജുനൈദ് ഷാ എന്നാണ് പുറത്തുവരുന്ന വിവരം. ജുനൈദും രക്ഷിതാക്കളും ഒരു മാസം മുൻപാണ് മുംബൈയിൽ നിന്നും ശ്രീനഗറിൽ തിരിച്ചെത്തിയത്.
രൺബീറുമായുള്ള രൂപസാദൃശ്യം ശ്രദ്ധിക്കപ്പെട്ടതോടെ സമൂഹമാധ്യമങ്ങളിലും ജുനൈദ് താരമായിരുന്നു. ജുനൈദും രൺബീറും തമ്മിലുള്ള രൂപസാദൃശ്യം പങ്കുവച്ചുകൊണ്ടുള്ള 2015ലെ റിഷി കപൂറിന്റെ ട്വീറ്റും ശ്രദ്ധ നേടിയിരുന്നു.
OMG. My own son has a double!!! Promise cannot make out. A good double pic.twitter.com/iqF7uNyyIi
— Rishi Kapoor (@chintskap) April 16, 2015
ചൈനയുമായുള്ള അതിർത്തി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രത്തിന്റെ സമീപനത്തെ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി നെവിൽ ഷാംബർലെയ്ൻ, ചെക്കോസ്ലോവാക്യയുടെ ഒരു ഭാഗം 1938 ൽ നാസി ജർമ്മനിക്ക് വിട്ടുകൊടുത്തതിനൊട് ഉപമിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രസർക്കാരിന്റെ ഈ പെരുമാറ്റം ചൈനയെ കൂടുതൽ ശക്തിപ്പെടുത്തുകയേ ഉള്ളൂവെന്നും ഈ ഭീരുത്വം നിറഞ്ഞ പ്രവൃത്തികൾക്ക് ഇന്ത്യ വലിയ വില നൽകേണ്ടി വരുമെന്നും രാഹുൽ പറഞ്ഞു.
“ചൈന നമ്മുടെ ഭൂമി കൈയടക്കി, കേന്ദ്രസർക്കാർ ഷാംബർലെയിനെപ്പോലെ പെരുമാറുന്നു. ഇത് ചൈനയെ കൂടുതൽ ധൈര്യപ്പെടുത്തും. കേന്ദ്ര സർക്കാരിന്റെ ഭീരുത്വം കാരണം ഇന്ത്യ വലിയ വില നൽകേണ്ടി വരും, ” മോദി സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
1938 ൽ അന്നത്തെ ബ്രിട്ടിഷ് പ്രധാനമന്ത്രി നെവിൽ ഷാംബർലെയിയ്നും ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാർഡ് ഡലാഡിയറും നാസി ഭരണാധികാരി അഡോൾഫ് ഹിറ്റ്ലറുമായുള്ള മ്യൂണിച്ച് കരാറിൽ ഒപ്പു വച്ചിരുന്നു. ഈ കരാർ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ഒഴിവാക്കിയെങ്കിലും പടിഞ്ഞാറൻ ചെക്കോസ്ലോവാക്യയിലെ സുഡീറ്റൻലാൻഡിനെ ജർമ്മൻ ആധിനിവേശത്തിന് വിട്ടുകൊടുത്തിരുന്നു.
ലേയിലെ പാങ്കോങ്‌സോയിലെ ഏറ്റുമുട്ടൽ പ്രദേശത്ത് നിന്ന് വളരെ അകലെയല്ലാത്ത ഒരു ഫോർവേഡ് പോസ്റ്റിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച സന്ദർശനം നടത്തിയിരുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള “ചർച്ചകളിലെ പുരോഗതി” പ്രശ്‌നം പരിഹരിക്കുമെന്ന് രാജ്നാഥ് സിങ്ങ് സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. എന്നാൽ അത് എത്രത്തോളം പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞില്ല.
“അതിർത്തി തർക്കം പരിഹരിക്കുന്നതിനായി നിലവിൽ ചർച്ചകൾ നടക്കുന്നു. ഇതുവരെ ചർച്ചകളിൽ കൈവരിച്ച പുരോഗതി വഴി പ്രശ്‌നം പരിഹരിക്കണം. അത് എത്രത്തോളം പരിഹരിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയില്ല. എന്നാൽ ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യൻ പ്രദേശത്തിന്റെ ഒരിഞ്ച് തൊടാനോ പിടിച്ചെടുക്കാനോ കഴിയില്ലെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു, ” എന്ന് ഫിംഗർ 4 ൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ലുകുങിൽ സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് സിംഗ് പറഞ്ഞിരുന്നു.
മഹാരാഷ്ട്രയില്‍നിന്ന് ഒരു വാഹനം കേരളത്തിലെത്താന്‍ എത്ര സമയം വേണം? പരമാവധി രണ്ടു ദിവസം. എന്നാല്‍ താനെയിലെ അംബര്‍നാഥില്‍നിന്ന് പുറപ്പെട്ട ട്രെയിലർ തിരുവനന്തപുരം എത്തിയത് ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞ്. 74 ചക്രങ്ങളുള്ള വാഹനം ലക്ഷ്യസ്ഥാനത്തെത്താന്‍ ഇനിയും ഒരു ദിവസം വേണം.
വട്ടിയൂര്‍ക്കാവിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് (വി.എസ്.എസ്.സി) ഹൊറിസോണ്ടല്‍ എയ്‌റോ സ്‌പേസ് ഓട്ടോ ക്ലേവ് മെഷീന്‍ എന്ന പരീക്ഷണ സംവിധാനവുമായാണ് ഈ കൂറ്റന്‍ വാഹനം എത്തിയത്. അംബര്‍നാഥിലെ യുണീക് ഇന്‍പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിച്ച യന്ത്രത്തിന് 70 ടണ്ണാണു ഭാരം. 7.5 മീറ്റര്‍ ഉയരവും 6.65 മീറ്റര്‍ വീതിയുമുണ്ട്. ചെന്നൈ ആസ്ഥാനമായ ജിപിആര്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡാണു യന്ത്രം വി.എസ്.എസ്.സിയിലെത്തിക്കാന്‍ കരാറെടുത്തത്.
ദേശീയപാതയിലൂടെ മഹാരാഷ്ട്ര ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ പിന്നിട്ട് രണ്ടാഴ്ച മുന്‍പാണ് ട്രെയിലർ കേരളത്തിന്റെ അതിര്‍ത്തിയിലെത്തിയത്. അംബര്‍നാഥില്‍നിന്ന് നാസിക് വഴി ആന്ധ്രാ പ്രദേശ് വഴി ബംഗളുരുവിലെത്തിയ വാഹനം തമിഴ്‌നാട്ടിലെ സേലം, തിരുനല്‍വേലി, കന്യാകുമാരി, മാര്‍ത്താണ്ഡം വഴിയായിരുന്നു സഞ്ചാരം. ഗതാഗതക്കുരുക്കിനു കാരണമാകുമെന്നതിനാല്‍ രാത്രിയും അതിരാവിലെയുമായാണു വാഹനം ഓടുന്നത്. ഈ മാസം രണ്ടിനു തിരുവനന്തപുരം ജില്ലയിലെത്തിയ വാഹനം ദിവസം പരമാവധി അഞ്ച്-ആറ് കിലോ മീറ്ററാണു സഞ്ചരിക്കുന്നത്.
വോള്‍വോ 450 എന്ന 10 ചക്ര ട്രക്ക് വലിക്കുന്ന ട്രെയിലറിലാണു യന്ത്രം കൊണ്ടുവരുന്നത്. 64 ചക്രമുള്ള ഈ ഫ്രെയിം യന്ത്രം കൊണ്ടുവരാനായി പ്രത്യേകമായി നിര്‍മിക്കുകയായിരുന്നു. ട്രക്ക് ഫ്രെയിമിനു മുന്നിലും പിന്നിലും ഘടിപ്പിക്കാന്‍ കഴിയും. സ്വതന്ത്രമായി തിരിക്കാന്‍ കഴിയുന്നതാണ് ഫ്രെയിമിന്റെ ചക്രങ്ങള്‍. ലിവര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൊണ്ട് ചക്രങ്ങള്‍ തിരിച്ചാണ് വലിയ വളവുകള്‍ വാഹനം കടക്കുന്നത്. ഫ്രെയിം ഉള്‍പ്പെടെയുള്ള വാഹനത്തിനും യന്ത്രത്തിനുമായി 80 ടണ്ണാണു ഭാരം.
വാഹനം സുഗമമായി കടന്നുപോകാന്‍ പൊലീസും വൈദ്യുതി ബോര്‍ഡും സജീവമായി സഹായത്തിനുണ്ട്. റോഡിനു കുറുകെയുള്ള വൈദ്യുത ലൈനും വശങ്ങളിലെ മരച്ചില്ലകളും മാറ്റാന്‍ മാത്രം ദിവസം മൂന്ന്-നാല് മണിക്കൂറാണു വേണ്ടി വരുന്നത്.
വാഹനം കടന്നുപോരാന്‍ തമിഴ്‌നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പ്രയാസം നേരിട്ടെങ്കിലും കേരളത്തില്‍ വലിയ തടസങ്ങളുണ്ടായില്ലെന്ന് ജിപിആര്‍ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡ് സേഫ്റ്റി ഓഫീസര്‍ പറഞ്ഞു. കേരളത്തിലേക്കു കടക്കുമ്പോള്‍ മാര്‍ത്താണ്ഡം പാലമാണ് വാഹനസംഘത്തിനു വെല്ലുവിളിയായിരുന്നത്. വാഹനത്തിന്റെ ഭാരക്കൂടുതല്‍ കാരണം പാലം പൊളിഞ്ഞുവീഴുമോയെന്ന സംശയമുണ്ടായിരുന്നെങ്കിലും അനിഷ്ട സംഭവമുണ്ടായില്ല. വാഹനം കടന്നുപോകാനായി കളിയിക്കാവിള ചെക്ക് പോസ്റ്റ് നീക്കം ചെയ്തിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു.
ലോജിസ്റ്റിക് കമ്പനിയുടെ 16 പേര്‍ ഉള്‍പ്പെടെ 32 പേരാണു വാഹനത്തിനൊപ്പമുള്ളത്. മുംബൈ, കൊല്‍ക്കത്ത സ്വദേശികള്‍ ഉള്‍പ്പെടെയുള്ള 16 പേരാണ് ട്രക്കിന്റെ ഭാഗമായുള്ളത്. ജീവനക്കാര്‍ ഇടയ്ക്കിടെ മാറും.
കന്യാകുമാരിക്കു സമീപത്തുള്ള ശുചീന്ദ്രത്ത് ലോറി രണ്ടുമാസം നിര്‍ത്തിയിടേണ്ടി വന്നതാണ് കേരളത്തിലെത്താന്‍ വൈകിയത്. കോവിഡ് ഭീതി കാരണം ലോക്ക് ഡൗണിന്റെ ആദ്യ ഘട്ടത്തില്‍ ജീവനക്കാര്‍ തിരിച്ചുപോയതാണ് ഇതിനു കാരണം.
ഇന്ന് 6.5 കിലോ മീറ്റര്‍ സഞ്ചരിച്ച വാഹനം തിരുവനന്തപുരം മ്യൂസിയത്തിനു സമീപം പാര്‍ക്ക് ചെയ്തിരിക്കുകയാണ്. നാളെ എട്ടു കിലോ മീറ്ററോളം സഞ്ചരിച്ച് വാഹനം യന്ത്രവുമായി ലക്ഷ്യസ്ഥാനമായ വട്ടിയൂര്‍ക്കാവ് വിഎസ്എസ്‌സ യില്‍ വൈകിട്ടോടെ എത്തും. തുടര്‍ന്ന് ഫ്രെയിം ഉപേക്ഷിച്ച് ട്രെയിലറുമായി ജീവനക്കാര്‍ മടങ്ങും.
സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത രൂപം കൊണ്ടിട്ട് നാല് വര്‍ഷം തികഞ്ഞു. 2016 ജൂലൈ 16നാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് പാപ്പ യൂറോപ്പില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി പുതിയ രൂപത പ്രഖ്യാപിച്ചത്. രൂപതയുടെ പ്രഥമ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നാല് വര്‍ഷം പൂര്‍ത്തിയായ തന്റെ രൂപതയിലെ വിശ്വാസികള്‍ക്കായി എഴുതിയ ഇടയലേഖനം മലയാളം യുകെ ന്യൂസ് പ്രസിദ്ധീകരിക്കുകയാണ്. വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ് എന്ന് ഇടയലേഖനത്തില്‍ അടിവരയിട്ട് പറയുന്നു. ആതുരസേവന രംഗത്ത് പ്രവര്‍ത്തിച്ച വിശ്വാസികളുടെ അര്‍പ്പണ മനോഭാവത്തെക്കുറിച്ച് ഇടയലേഖനത്തില്‍ പ്രത്യേകം പ്രതിപാതിക്കുന്നുണ്ട്. ദൈവം വെറുക്കുന്നവരും നിയമം വിലക്കുന്നവരുമാകേണ്ടവരല്ല വിശ്വാസികള്‍. ശരിയെന്നു തോന്നുന്ന വഴികള്‍ ചിലപ്പോള്‍ മരണത്തിലേയ്ക്കുള്ളതാകാം. അതിനാല്‍ തിരിച്ചറിവുകളില്‍ ആഴപ്പെടേണ്ടിയിരിക്കുന്നു എന്ന ഉദ്‌ബോധനത്തോടെ അവസാനിക്കുകയാണ് ഇടയലേഖനം.
ഇടയലേഖനത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അഹമ്മദാബാദ്: കോവിഡ് വാക്‌സിന്‍ കണ്ടെത്തുന്നതിനുള്ള അവസാന ഘട്ടത്തിലേക്ക് കടന്നതായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിഡസ് കാഡില. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യത്തെ ആഴ്‌ചയിലോ 10 കോടി ഡോസ് വാക്‌സിനുകള്‍ പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കമ്പനി വ്യക്‌തമാക്കി.
പ്രതിരോധ വാക്‌സിന്റെ ഒന്നും രണ്ടും ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതിനു പിന്നാലെയാണ് പരീക്ഷണം ആരംഭിച്ചത്. ഏഴു മാസത്തിലേറെയായി വാക്‌സിന്റെ പിന്നാലെയാണെന്നും വിവിധ ഘട്ടങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ മരുന്ന് വിജയകരമാണെന്നു കണ്ടെത്തിയതായും ചെയര്‍മാന്‍ പങ്കജ് പട്ടേല്‍ വ്യക്‌തമാക്കി.
ഓസ്ട്രേലിയയിലെ ടാസ്മാനിയയിലാണ് സംഭവം. പിതാവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം മീന്‍ പിടിക്കാന്‍ പോയ പത്തു വയസ്സുകാരനെയായിരുന്നു സ്രാവ് ആക്രമിച്ചത് . വായും തുറന്ന് പാഞ്ഞടുത്ത വമ്പൻ സ്രാവിൽ നിന്നും മകനെ അച്ഛന്‍ രക്ഷിച്ചു. കുട്ടിയെ ബോട്ടില്‍നിന്ന് സ്രാവ് കടലിലേക്കു വലിച്ചു കൊണ്ടുപോകുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തില്‍ എല്ലാവരും പകച്ച് അച്ഛന്‍ ഒന്ന് ഞെട്ടിയെങ്കിലും ഉടനെ തന്നെ കടലിലേക്കു ചാടുകയായിരുന്നു. ഇതോടെ കുട്ടിയെ ഉപേക്ഷിച്ച് സ്രാവ് കടന്നുകളയുകയായിരുന്നു. . ടാസ്മാനിയ ദ്വീപിന്‍റെ തീരപ്രദേശത്താണ് സംഭവം നടന്നത്. തീരത്തുനിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ സംഘം മീന്‍പിടിക്കുന്നതിനിടെയായിരുന്നു സ്രാവിന്‍റെ ആക്രമണം. തലനാരിഴയ്ക്കാണ് പിതാവ് മകനെ രെക്ഷിച്ചത്.
സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സ്വപ്‌നയുടെ ഞെട്ടിക്കുന്ന ജീവിത രീതികളാണ് പുറത്ത് വരുന്നത്. ആരെയും അമ്പരപ്പിക്കുന്ന ജീവിതരീതികളായിരുന്നു സ്വപ്‌നയുടേത്. ഗള്‍ഫിലാണ് സ്വപ്‌ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്ന അവിടെ താമസിച്ചിരുന്നത്. പഠിച്ചത് അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളിലുമായിരുന്നു.
അതേസമയം സ്വപ്ന സുരേഷ് ആറിൽ അധികം വിവാഹം കഴിച്ചുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. സരിത്തിനെയും വിവാഹം കഴിച്ചിട്ടുണ്ട് എന്നും സരിതുമായും വിവാഹ ബന്ധം നടത്തി എന്നും കോൺസുലേറ്റിലെ ഒരു മുൻ ഡ്രൈവർ പറഞ്ഞു. വിവാഹ ബന്ധങ്ങൾ ഒന്നും തന്നെ വേർപെടുത്തിയിട്ടില്ല.
മാത്രമല്ല പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നു. അവസാന വിവാഹം നടന്നത് കൊച്ചിയിലുള്ള ഭദ്ര കാളി ക്ഷേത്രത്തിൽ വെച്ചായിരുന്നു.ഐ.ടി സിക്രട്ടറി ശിവ ശങ്കർ ആയിരുന്നു വിവാഹത്തിൽ ഉടനീളം സജീവ സാന്നിധ്യം ആയത്. ലൈംഗികത ഉപയോഗിച്ച് ആണ് സ്വപ്ന തന്റെ സ്വാധീനം വർദ്ധിപ്പിച്ചത് എന്നും പലരെയും പാട്ടിലാക്കിയത് എന്നും ഇയാൾ സൂചിപ്പിച്ചു. അങ്ങനെ പലരെയും വലയിലാക്കി.
മന്ത്രി കടകമ്പള്ളിയും സ്വപ്നയുടെ അടുത്ത സുഹൃത്താണ് എന്നും മുൻ ഡ്രൈവർ വെളിപ്പെടുത്തുന്നു. വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി സ്വപ്‌ന സുരേഷിനെ പിടികൂടുമ്പോള്‍ ഏവരും ഞെട്ടി. കാര്യം മറ്റൊന്നുമല്ല അതുവരെ ഫോട്ടോകളിലും മറ്റും കണ്ട രൂപമായിരുന്നില്ല ഏവരും കണ്ടത്.
ലുക്ക് ആകെ മാറിയ നിലയില്‍ ആയിരുന്നു. മുഖത്ത് സന്തോഷം ഒന്നും ഇല്ലാതെ ആകെ സങ്കടകരമായ ഭാവമായിരുന്നു. ഈ പാവത്താനാണോ സ്വര്‍ണക്കടത്തിലെ പിടികിട്ടാപ്പുള്ളി എന്ന് പലര്‍ക്കും സംശയവും തോന്നിയിരിക്കാം. കാരണം അത്രയധികം മാറ്റങ്ങള്‍ പിടികൂടിയപ്പോള്‍ ഉണ്ടായി കുറച്ചുനാള്‍ മുമ്പ് വരെ കാര്യങ്ങള്‍ അങ്ങനെ ഒന്നും ആയിരുന്നില്ല. സ്വപ്‌നയുടെ വാക്കിനും നോക്കിനും മുമ്പില്‍ പതറിയ പലരുമുണ്ട്. ഉന്നതര്‍ പോലും ഇത്തരത്തില്‍ സ്വപ്‌നയ്ക്ക് മുന്നില്‍ വിറച്ച് നില്‍ക്കുന്നുണ്ട്.
ഗുണ്ട തലവനെ പോലെ തലയെടുപ്പുള്ള സ്വപ്‌നയ്ക്ക് കീഴില്‍ ഒരു ഗുണ്ട സംഘം തന്നെ ഉണ്ടായിരുന്നു. ഉന്നത ബന്ധങ്ങള്‍ കെട്ടിപ്പെടുക്കയായിരുന്നു സ്വപ്‌നയുടെ പ്രധാന വീക്ക്‌നെസ്. സുഹൃത് ബന്ധങ്ങളില്‍ പെട്ടവരെയൊക്കെ ഇതിനായി സ്വപ്‌ന നന്നായി വിനിയോഗിച്ചു. തന്റെ പരിചയക്കാരായ ഉന്നതരുടെ അടുക്കല്‍ ഇമേജിന് കോട്ടം തട്ടാതെ പിടിച്ചു നില്‍ക്കാന്‍ സ്വപ്‌ന പരമാവധി ശ്രമിച്ചു. സ്വപ്ന ജനിച്ച് വളര്‍ന്നത് ദുബായിലായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം അവിടെ തന്നെ ജോലി നേടി. 18-ാം വയസില്‍ വിവാഹം. തുടര്‍ന്ന് ആദ്യ ഭര്‍ത്താവിനൊപ്പം ബിസിനസ് പടുത്തുയര്‍ത്തി. പണം സ്വന്തമാക്കാന്‍ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറായിരുന്നു സ്വപ്‌ന. ഇത്രയും ഉന്നത ബന്ധങ്ങളും രഹസ്യമായ കള്ളത്തരങ്ങളും കൊണ്ടു നടന്നപ്പോള്‍ ഒരിക്കലും പിടിക്കപ്പെടുമെന്ന് സ്വപ്‌ന സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല.
ദുബായിലെ പഠനവും വിവാഹവും ബിസിനസും വിജയകരമായി കൊണ്ടുപോകുന്നതിനിടെ ഇടക്ക് എല്ലാം തകര്‍ന്നു. സ്വപ്‌നയുടെ പിതാവ് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലാണ് ജോലി ചെയ്തിരുന്നത്. കൊട്ടാരവളപ്പിലെ ആഡംബര വില്ലയിലായിരുന്നു താമസം. കുടുംബത്തോടൊപ്പമാണ് കഴിഞ്ഞത്. സ്വപ്‌ന കൂടാതെ രണ്ട് മക്കള്‍ കൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. അബുദാബിയിലെ ഇന്ത്യന്‍ സ്‌കൂളില്‍ ആയിരുന്നു സ്വപ്‌നയുടെ പഠനം. പ്ലസ്ടു കഴിഞ്ഞതിന് ശേഷം അബുദാബി എയര്‍പോര്‍ട്ടില്‍ ചെറിയ ജോലി ലഭിച്ചു. ഇതിന് ശേഷം പിന്നീട് പഠിച്ചോ എന്നകാര്യത്തിന് വ്യക്തതയില്ല. കേരളത്തില്‍ ജോലിക്കായി സ്വപ്‌ന നല്‍കിയ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു.
അബുദാബിയില്‍ ജോലി നേടിയ ശേഷമായിരുന്നു സ്വപ്‌ന വിവാഹം കഴിക്കുന്നത്. തിരുവനന്തപുരം പേട്ട സ്വദേശിയാണ് വരന്‍. വിവാഹത്തിന് ശേഷം ഭര്‍ത്താവിനെയും അബുദാബിയിലേക്ക് കൊണ്ടുപോയി. അച്ഛന്റെ ബിസിനസിലും സ്വപ്‌ന സഹായിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ഭര്‍ത്താവുമായി ബിസിനസ് നടന്നെങ്കിലും കാര്യമായില്ല. ഇതോടെ കുടുംബ ജീവിതത്തില്‍ സ്വരച്ചേര്‍ച്ചയില്ലാതെയായി. ഒടുവില്‍ വിവാഹബന്ധം അവസാനിച്ചു. ഈ ബന്ധത്തില്‍ സ്വപ്‌നയ്ക്ക് ഒരു പെണ്‍കുട്ടിയുണ്ട്.
പിന്നീട് സ്വപ്‌ന രണ്ടാമതും വിവാഹത്തിന് തയ്യാറായി. കൊല്ലം സ്വദേശിയായിരുന്നു ഭര്‍ത്താവ്. ഗുരുവായൂരില്‍ വെച്ചായിരുന്നു വിവാഹം. രണ്ടു പേരുടെയും വീടുകളില്‍ നിന്ന് അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. രണ്ടാം വിവാഹത്തിന് ശേഷം അബുദാബി വിട്ട് തിരുവനന്തപുരത്തേക്ക് താമസം മാറി. ഈ ബന്ധത്തില്‍ സ്വപ്‌നയ്ക്ക് ഒരു ആണ്‍കുട്ടി ഉണ്ട്. രണ്ടാം ഭര്‍ത്താവും മക്കളുമായി തിരുവനന്തപുരം മുടവന്‍മുകളിലെ ഫ്‌ളാറ്റിലും പിന്നീട് അമ്പലമുക്കിലെ ഫ്‌ളാറ്റിലുമായിരുന്നു താമസം.
ഇതിനിടെയാണ് എയര്‍ ഇന്ത്യ സാറ്റ്‌സിലും സ്വപ്ന ജോലി ചെയ്തിരുന്നു. പിന്നീട് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ സ്വപ്‌നയ്ക്ക് ജോലി ലഭിച്ചു. അച്ഛന് അബുദാബി സുല്‍ത്താന്റെ ഓഫീസുമായുള്ള ബന്ധം യുഎഇ കോണ്‍സുലേറ്റില്‍ ജോലി ലഭിക്കാന്‍ എളുപ്പമുള്ളതാക്കിയെന്നാണ് പറയുന്നത്.
അതിനിടെ ശാരീരിക അസ്വസ്ഥത ബാധിച്ച് സ്വപ്നയുടെ അച്ഛന്‍ അബുദാബിയിലെ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സിച്ചെങ്കിലും രണ്ട് മാസം മുന്‍പ് മരിച്ചു. ഒടുവില്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് കീഴിലെ സ്‌പേസ് പാര്‍ക്കിലും ജോലി കിട്ടി. ഈ നിയമനം ഇപ്പോള്‍ വലിയ വിവാദമാവുകയും സര്‍ക്കാര്‍ തല അന്വേഷണം തുടങ്ങുകയും ചെയ്തിട്ടുണ്ട്.
എന്നാൽ വിവാഹിതയാകുന്നതിനുമുമ്പ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ വീട്ടുകാരെ ഞെട്ടിച്ചു കൊണ്ട് തൊട്ടടുത്ത പള്ളിയിലെ വികാരിക്ക് ഒപ്പം ഒളിച്ചോടിയ കഥകളും പുറത്ത് വരുന്നത്. പിന്നീട് ദുബൈയിൽ നിന്നും മുംബൈയിൽ എത്തിയ വികാരിയെയും സ്വപ്‍നയെയും ബന്ധുക്കാരുടെ സഹായത്തോടെ വീട്ടുകാർ കണ്ടെത്തുകയും ദുബൈയിൽ തിരിച്ചെത്തിക്കുകയിരുന്നു എന്നാൽ ഇതിന് മുൻപ് കുടുംബത്തിലെ തന്നെ കൗമാരക്കാരനുമായുള്ള പ്രണയം വീട്ടിൽ ചോദ്യം ചെയ്യുന്നതിന്റെ ഇടയിലായിരുന്നു ഈ ഒളിച്ചോട്ടവും.
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങള്‍ അതീവ ഗുരുതരമായ സാഹചര്യം നേരിടുകയാണ്. തീരമേഖലയില്‍ അതിവേഗത്തില്‍ രോഗവ്യാപനമുണ്ടാകുന്നു. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയില്‍ 97 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 51 പേര്‍ക്ക് ഇന്ന് പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തില്‍ 50 പേര്‍ക്ക് നടത്തിയ ടെസ്റ്റില്‍ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയില്‍ 75 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 20 എണ്ണം പോസിറ്റീവായി വന്നു. അഞ്ചുതെങ്ങില്‍ 83 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 15 പോസിറ്റീവാണ്. രോഗവ്യാപനം തീവ്രമായതിന്‍റെ ലക്ഷണങ്ങളാണിത്. പുല്ലുവിള, പൂന്തുറ പ്രദേശങ്ങളില്‍ സാമൂഹ്യവ്യാപനം ഉണ്ടായിരിക്കുന്നു എന്നാണ് വിലയിരുത്തുന്നത്. ഈ ഗുരുതരസ്ഥിതി നേരിടാന്‍ സര്‍ക്കാര്‍ എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ടുപോവുകയാണ്.
ഗുരുതരമായ രോഗവ്യാപനം നിലനില്‍ക്കുന്ന തിരുവനന്തപുരം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ഇന്ന് പോസിറ്റീവായ 246 കേസുകളില്‍ രണ്ടുപേര്‍ മാത്രമാണ് വിദേശങ്ങളില്‍നിന്ന് എത്തിയവര്‍. 237 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കംമൂലമാണ്. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടു. മൂന്നുപേരുടെ ഉറവിടം അറിയില്ല.
ഇത് അസാധാരണ സാഹചര്യമാണ്. തീരപ്രദേശങ്ങളില്‍ പൂര്‍ണമായി ലോക്ക്ഡൗണ്‍ നടപ്പാക്കേണ്ട ഘട്ടമാണ്. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോണ്‍. പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതല്‍ ഊരമ്പു വരെ മൂന്നാമത്തെ സോണുമാണ്.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിന് പൊലീസിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഈ സംവിധാനത്തിന്‍റെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ആയിരിക്കും. പ്രത്യേക കണ്‍ട്രോള്‍ റൂം രൂപീകരിക്കും. ആരോഗ്യം, പൊലീസ്, കോര്‍പ്പറേഷന്‍, പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായാണ് പ്രതിരോധ പ്രവര്‍ത്തനം നടത്തുക. എല്ലാ വിവരങ്ങളും കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാക്കും.
അഞ്ചുതെങ്ങ് മുതല്‍ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാറിനും, വേളി മുതല്‍ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലന്‍സ് എസ്പി കെ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതല്‍ പൊഴിയൂര്‍ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പല്‍ കെ എല്‍ ജോണ്‍കുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലകളിലേക്കും ഡി വൈ എസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഈ സംവിധാനം നടപ്പാക്കുന്നതിന് വിനിയോഗിക്കും.
ഈ സോണുകളില്‍ ഓരോന്നിലും രണ്ട് മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരെ വീതം ഇന്‍സിഡന്‍റ് കമാന്‍ഡര്‍മാരായി നിയമിച്ചു.
സോണ്‍ ഒന്ന്: ഹരികിഷോര്‍, യു വി ജോസ്.
സോണ്‍ രണ്ട്: എം ജി രാജമാണിക്യം, ബാലകിരണ്‍.
സോണ്‍ 3: വെങ്കിടേശപതി, ബിജു പ്രഭാകര്‍.
ഇതിനുപുറമെ ആവശ്യം വന്നാല്‍ ശ്രീവിദ്യ, ദിവ്യ അയ്യര്‍ എന്നിവരുടെയും സേവനം വിനിയോഗിക്കും.
തീരമേഖലയില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവില്‍ സപ്ലൈസ് ഡിപ്പാര്‍ട്ട്മെന്‍റ് നടപടി സ്വീകരിക്കും. പൂന്തുറയിലെ പാല്‍ സംസ്കരണ യൂണിറ്റ് പ്രവര്‍ത്തിക്കും. ജില്ലാ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റി ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പ്രത്യേകമായി പ്രഖ്യാപിക്കും.
ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂത്തിയാക്കും. കണ്ടെയിന്‍മെന്‍റ് സോണുകളിൽ ജനങ്ങള്‍ പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ യാത്ര അനുവദിക്കൂ. അവശ്യ സാധനങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുന്നുണ്ട്.
കരിങ്കുളം ഗ്രാമപഞ്ചായത്തില്‍ ഇന്ന് രാവിലെ ആറുമണി മുതല്‍ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പുല്ലുവിളയില്‍ സാമൂഹ്യവ്യാപനം ഉണ്ടാവുകയും പഞ്ചായത്തില്‍ 150ലധികം ആക്ടീവ് കോവിഡ് കേസുകള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം. കഠിനംകുളം, ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂര്‍ക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാര്‍ഡുകളെയും കണ്ടെയിന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി.