തലസ്ഥാനത്ത് അരങ്ങേറുന്ന ആക്രമണങ്ങളില്‍ ഡല്‍ഹി പൊലിസിനെ പരസ്യമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനു തന്റെ വീട്ടില്‍ വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.കലാപം നിയന്ത്രിക്കാന്‍ പൊലിസ് വേണ്ടതുപോലെ പ്രവര്‍ത്തിച്ചില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്തുകൊണ്ടാണ് വേണ്ടത്ര പൊലിസുകാരെ അത്തരം പ്രദേശങ്ങളില്‍ വിന്യസിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിക്കു പുറത്തുള്ളവര്‍ അക്രമത്തിനായി എത്തുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
പൊലിസ് നടപടി സ്വീകരിക്കുന്നില്ലെന്ന് എം.എല്‍.എമാര്‍ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രദേശങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍, പൊലിസിനെതിരേയുള്ള ആരോപണങ്ങള്‍ തള്ളി പൊലിസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. ആവശ്യമായ പൊലിസുകാരെ വിന്യസിച്ചിട്ടില്ലെന്ന ആരോപണവും അവര്‍ നിഷേധിച്ചു. നേരത്തെ, പൊലിസുകാര്‍ കുറവാണെന്നുകാണിച്ച് ഡല്‍ഹി പൊലിസ് ആഭ്യന്തര മന്ത്രാലയത്തിനു റിപ്പോര്‍ട്ട് നല്‍കിയതായി വാര്‍ത്ത പുറത്തുവന്നിരുന്നു. ആഭ്യന്തര മന്ത്രാലയം വേണ്ടതൊക്കെ ചെയ്യുന്നുണ്ടെന്നായിരുന്നു ഡല്‍ഹി പൊലിസ് കമ്മിഷണര്‍ അമൂല്യ പട്‌നായികിന്റെ പ്രതികരണം. എന്നാല്‍, മതിയായ പൊലിസുകാരെ വിന്യസിച്ചില്ലെന്നു കഴിഞ്ഞ ദിവസം ചില പൊലിസ് ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട പൊലിസുകാരനായ രത്തന്‍ലാലിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ചടങ്ങില്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജ്‌ലാല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്, പൊലിസ് കമ്മിഷണര്‍ അമൂല്യ പട്‌നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.
സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് കോടതി വാദം കേട്ടുകൊണ്ടാണ് പൊലിസിന് കോടതി നിര്‍ദേശം നല്‍കി. 250ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. പരിക്കേറ്റവര്‍ക്ക് മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് സുരക്ഷിതമായി പോകണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് എസ്.മുരളീധറിന്റെ വസതിയിലാണ് വാദം കേട്ടത്.
പരിക്കേറ്റവരെ വിദഗ്ധ ചികിത്സക്കായി മുസ്തഫാബാദ് മേഖലയിലെ അല്‍ഹിന്ദ് ആശുപത്രിയില്‍ നിന്നും ജിടിബി ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെന്നും എന്നാല്‍ അതിന് കലാപകാരികള്‍ തടസ്സമായി നില്‍ക്കുന്നുണ്ടെന്നും ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ സൂരൂര്‍ മന്ദര്‍ കോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ളവരാണ് ഇവരെന്നും ഹര്‍ജിക്കാരന്‍ വ്യക്തമാക്കി.രണ്ട് പേര്‍ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിയതെന്നും, 22 പേര്‍ക്കെങ്കിലും അടിയന്തരമായി വിദഗ്ധ ചികിത്സ നല്‍കേണ്ടതുണ്ടെന്നും ഡോക്ടര്‍ ജഡ്ജിയോട് വിശദീകരിച്ചു.
ഹര്‍ജി കോടതി ഇന്ന് ഉച്ചക്ക് ശേഷം 2.15-ന് വീണ്ടും പരിഗണിക്കും.ഇന്നും വടക്കുകിഴക്കന്‍ ദില്ലിയിലെ സ്‌കൂളുകള്‍ അടച്ചിടുമെന്ന് ഇന്നലെ തന്നെ വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദി അറിയിച്ചു.അക്രമം തുടങ്ങിയത് തിങ്കളാഴ്ച വൈകിട്ട് മാധ്യമങ്ങളെല്ലാം ട്രംപിന്റെയും മോദിയുടെയും പരിപാടിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച സമയത്തായിരുന്നു ആക്രമം.
ആശുപത്രിയിലെ പ്രസവ വാർഡിൽ നിന്നു കാണാതായ തന്റെ മകനെ കണ്ടത്തിയത് ഇരുപത് വർഷങ്ങൾക്ക് ശേഷം. അന്വേഷണത്തിൽ കണ്ടെത്തിയത് ഇത്തരത്തിൽ യുവതി തട്ടിയെടുത്ത് വളർത്തിയത് രണ്ടു കുട്ടികളെ. സിനിമാ കഥയെപോലും വെല്ലുന്ന ട്വിസ്റ്റുകൾ നിറഞ്ഞ സംഭവം അരങ്ങേറിയത് കിഴക്കൻ സഊദിയിലാണ്. ഒടുവിൽ ഇരുപതു വർഷങ്ങൾക്ക് ശേഷം ഡി.എൻ.എ പരിശോധനയിലൂടെ യഥാർത്ഥ പിതാവിനെ തിരിച്ചറിഞ്ഞതോടെ കുടുംബം നേരിട്ട വേദനയും സന്തോഷവും നിറഞ്ഞ പുനഃസമാഗമമാണ് അറബ് മീഡിയകളിലെ നിറഞ്ഞ വാർത്ത.
1996 ലാണ് കിഴക്കൻ സഊദിയിലെ ദമാമിലെ ആശുപത്രിയിൽ വെച്ച് പ്രസവിച്ചു മൂന്ന് മണിക്കൂറിനുള്ളിൽ പിഞ്ചു കുഞ്ഞിനെ നഷ്ടപ്പെട്ടത്. നഴ്‌സാണെന്നു തെറ്റിദ്ധരിപ്പിച്ച് ഡ്യുട്ടി നഴ്‌സിന്റെ വേഷത്തിൽ പ്രസവ വാർഡിൽ കയറിക്കൂടിയ യുവതി കൈകുഞ്ഞിനേയുമായി കടന്നു കളയുകയായിരുന്നു. പിന്നീട് കുഞ്ഞിനായി അന്വേഷങ്ങളും തിരച്ചിലുകളും നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തന്റെ മകനായ മൂസ അൽ കനസിയെ കണ്ടെത്തുന്നവർക്ക് പിതാവ് അലി അൽ കനസി വിവിധ ഘട്ടങ്ങളിൽ പണമടക്കമുള്ള പാരിതോഷികങ്ങളും ഓഫർ ചെയ്‌തുവെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ കഞ്ഞിനെ കണ്ടെത്താതെ വർഷങ്ങൾ കഴിഞ്ഞു. ഇതിനിടെയാണ് പഴയ സംഭവം വീണ്ടും ഉയർന്നുവന്നത്.
20 വയസ്സ് പൂർത്തിയായ രണ്ടു ആൺമക്കളുടെ ഐഡന്റിറ്റി കാർഡിനായി സർക്കാരിൽ വനിത അപേക്ഷ നൽകിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. കുട്ടികളുടെ പിതാവിനെ വ്യക്തമാക്കാൻ കഴിയാതായതോടെയാണ് ചോദ്യങ്ങൾ ഉയർന്നത്. എന്നാൽ, തനിക്ക് അവിഹിത ബന്ധത്തിലൂടെയുണ്ടായ കുട്ടികളാണെന്നായിരുന്നു യുവതിയുടെ വാദം. ഇതിനിടെ ഇവർക്ക് വേണ്ട വിദ്യാഭാസവും മറ്റു സൗകര്യങ്ങളുമൊക്കെ സ്വന്തം കുട്ടികളെ പോലെ വനിത വീട്ടിൽ വെച്ച് നൽകുകയും ചെയ്‌തിരുന്നു.
എന്നാൽ, ചോദ്യങ്ങൾ കൂടുതൽ ഉയർന്നതോടെയാണ് പഴയ സംഭവങ്ങൾ പൊന്തിവന്നത്. 1996 ലും 1999 ലും കുട്ടികളെ കാണാതായ സംഭവവുയായി ഇതിനെ ബന്ധപ്പെടുത്തിയതോടെയാണ് 1996 ൽ നഷ്‌ടപ്പെട്ട കുട്ടിയുടെ ബന്ധുക്കൾക്ക് യഥാർത്ഥ കുട്ടിയെ ലഭ്യമായത്. കുട്ടികളെ കാണാതായ സംഭവം അന്ന് സഊദിയെ ഏറെ പിടിച്ചുലച്ചിരുന്നതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം പിടിക്കപ്പെട്ടതോടെയാണ് ഡി.എൻ.എ ടെസ്റ്റ് നടത്തി യഥാർത്ഥ പിതാവിനെയും കുടുംബത്തെയും ഉദ്യോഗസ്ഥ സംഘം സ്ഥിരീകരിച്ചത്. ഏതായാലും 20 വർഷത്തിന് ശേഷമുള്ള പിതാവിന്റെയും മകന്റെയും പുനഃസമാഗമം ഏറെ വാർത്തയായിരിക്കുകയാണ് അറബ് മീഡിയകളിൽ. വനിത ഇപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിൽ അന്വേഷണം നേരിടുകയാണ്.
തൊടുപുഴ: ഭർത്താവിനെയും നാലും ഒൻപതും വയസുള്ള കുട്ടികളെയും ഉപേക്ഷിച്ച് യുവതി മുങ്ങിയത് മൂന്നു ദിവസം മാത്രം പരിചയമുള്ള ആസാം സ്വദേശിക്കൊപ്പം.
ഭാഷ പോലും വശമില്ലാത്ത യുവതി ഇയാൾക്കൊപ്പം എത്തിയതാകട്ടെ ആസാമിലെ നക്സൽ സാന്നിധ്യമുള്ള ഗ്രാമീണ മേഖലയിൽ. നാലു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അതീവ സാഹസികമായി പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചത്.
ജീവൻ പോലും പണയം വച്ച് പ്രതികളുമായി കേരളത്തിലേക്ക് തിരിച്ച പോലീസിനു സിആർപിഎഫാണ് സുരക്ഷയേകിയത്.
തൊടുപുഴ തൊമ്മൻകുത്ത് സ്വദേശിയായ യുവതിയാണ് മൂന്നു ദിവസം മാത്രം പരിചയമുള്ള ഇതര സംസ്ഥാനക്കാരനായ കാമുകനൊപ്പം മക്കളെ ഉപേക്ഷിച്ച് സ്ഥലം വിട്ടത്.
ആസാം ദിംബൂർഗർ ജില്ലയിലെ ഗ്രാമത്തിൽ താമസക്കാരനായ മൈനയെന്നു വിളിക്കുന്ന മൃദുൽ ഗൊഗോയി (31) , തൊമ്മൻകുത്ത് സ്വദേശിനി ഗീത (32) എന്നിവരെയാണ് കാളിയാർ പോലീസ് അറസ്റ്റു ചെയ്തത്.
പ്രവാസിയായ ഭർത്താവ് നിർമിക്കുന്ന വീടിന്റെ വയറിംഗ് ജോലിക്കു വന്ന മൈനയുമായി ഗീത അടുപ്പത്തിലാകുകയായിരുന്നു. മൂന്നു ദിവസത്തെ അടുപ്പത്തിനൊടുവിൽ കഴിഞ്ഞ സെപ്റ്റംബർ മൂന്നിന് രാത്രിയാണ് ഗീത ഇയാളോടൊപ്പം ഇറങ്ങിപ്പോയത്.
തുടർന്ന് ട്രെയിനിൽ ദിംബൂർഗറിൽ എത്തി ഇയാൾക്കൊപ്പം താമസിക്കുകയായിരുന്നു. പുറമെ നിന്നുള്ളവർക്ക് കടന്നുവരാൻ സാധിക്കാത്ത ഗ്രാമീണ മേഖലയിലാണ് യുവതിയെയും കൂട്ടി ഇയാൾ താമസിച്ചിരുന്നത്. ഇയാൾക്ക് സ്വദേശത്ത് ഭാര്യയും കുട്ടിയുമുണ്ട്.
യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കാളിയാർ എസ്ഐ വി.സി.വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി വരുന്നതിനിടെ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവർ എവിടെയുണ്ടെന്ന് കണ്ടെത്തി.
കാളിയാർ എഎസ്ഐ വിജേഷ്, സിപിഒമാരായ അജിത്, ഷൈലജ, ശുഭ എന്നിവർ ആസാമിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സമീപത്തെ മൊറാൻ പോലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ മൈനയുടെ ഗ്രാമവാസികൾ പോലീസ് സ്റ്റേഷൻ വളഞ്ഞു.
തുടർന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി പി.കെ.മധു തമിഴ്നാട് സ്വദേശിയായ ദിംബുഗർ എസ്പി ശ്രീജിത്തുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായം തേടി.
പിന്നീട് സ്ഥലത്തു നിന്നും 500 ഓളം കിലോമീറ്റർ അകലമുള്ള ഗുവാഹത്തി എയർപോർട്ട് വരെ ആയുധധാരികളായ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സംരക്ഷണയിൽ എത്തിക്കുകയായിരുന്നു.
പിന്നീട് ഇരുവരെയും വിമാന മാർഗം കേരളത്തിലെത്തിച്ചു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ ആറ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു. ജഡ‌്ജിമാരായ മോഹന ശാന്തന ഗൗഡര്‍, എ.എസ്. ബൊപ്പണ്ണ, ആര്‍. ഭാനുമതി, അബ്ദുള്‍ നസീര്‍, സഞ്ജീവ് ഖന്ന, ഇന്ദിര ബാനര്‍ജി എന്നിവര്‍ക്കാണ് എച്ച് 1 എന്‍ 1 പനി ബാധിച്ചത്. ഇതുസംബന്ധിച്ച് ചീഫ് ജസ്റ്റിസ് യോഗം വിളിച്ചുചേർത്തു. ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 വൈറസ് ബാധിച്ചതിനാൽ പരിഹാര നടപടികൾ സ്വീകരിക്കാൻ എല്ലാ ജഡ്ജിമാരും ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.
അഭിഭാഷകർക്കും ജഡ്ജിമാർക്കും വാക്സിനേഷൻ ക്യാമ്പുകൾ സ്ഥാപിക്കാൻ തയ്യാറായെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സുപ്രീം കോടതിയിലെ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ആവശ്യത്തിനുള്ള പ്രതിരോധ മരുന്ന് ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനിച്ചതായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. നേരത്തെ സുപ്രീംകോടതിയിലെ കോടതിമുറികളില്‍ ജഡ്ജിമാര്‍ എത്തിച്ചേരാന്‍ വൈകുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് ജഡ്ജിമാര്‍ക്ക് എച്ച് 1 എന്‍ 1 ബാധിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.
തന്റെ സ്വപ്ന പദ്ധതിയായ ആടുജീവിതത്തിനു വേണ്ടിയുള്ള ശാരീരികമായ തയാറെടുപ്പിലാണ് ഇപ്പോൾ മലയാളത്തിന്റെ പ്രിയനായകൻ പൃഥ്വിരാജ്. ശരീരഭാരം കുറച്ച്, താടിയും മുടിയും നീട്ടി, കഴിഞ്ഞ കുറച്ചു മാസങ്ങളായി താരം നജീബ് എന്ന കഥാപാത്രത്തിനായി ഒരുങ്ങുകയാണ്.
ഏകദേശം 30 കിലോയോളം ഭാരം അദ്ദേഹം ചിത്രത്തിനായി കുറച്ചത്രേ. എന്നാൽ താരം പറയുന്നത് ഇത്തരമൊരു സാഹസം എടുക്കാൻ താൻ ആരെയും നിർബന്ധിക്കില്ലെന്നും ഇത് അപകടകരമാണ് എന്നുമാണ്. കൃത്യമായ വൈദ്യ നിരീക്ഷണം ഉള്ളതിനാലാണ് അധികം അപകടമൊന്നുമില്ലാതെ നിലനിന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. ബെന്യാമിന്റെ നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ സംവിധാനം ബ്ലെസിയാണ്.
ഇടുക്കിയിലെ മറയൂരില്‍ വൃദ്ധന്റെ മൃതദേഹം ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകത്തിന് കാരണം മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കം. മറയൂര്‍ ബാബുനഗറില്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും നിലവിലെ പഞ്ചായത്ത് അംഗവുമായ ഉഷ തമ്ബിദുരൈയുടെ പിതാവ് മാരിയപ്പന്‍ (70) ആണ് കൊല്ലപ്പെട്ടത്. മറയൂരിലെ വൈദ്യുതി ഓഫിസിന് സമീപം ചാക്കില്‍കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ എരുമേലി സ്വദേശിയും സുഹൃത്തും അറസ്റ്റിലായിരുന്നു. മാരിയപ്പന്റെ സുഹൃത്ത് മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്‍പഴകന്‍(65), എരുമേലി ശാന്തിപുരം സ്വദേശി ആലയില്‍ വീട്ടില്‍ മിഥുന്‍(26) എന്നിവരാണ് അറസ്റ്റിലായത്.
ജ്യോത്സ്യനായ മാരിയപ്പന്‍ തമിഴ്‌നാട്ടിലാണ് കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ മറയൂരില്‍ എത്തിയ മാരിയപ്പന്‍ വീട്ടിലേക്ക് പോകാതെ, സുഹൃത്ത് അന്‍പഴകന്റെ വീട്ടിലെത്തുകയായിരുന്നു. ഇവിടെ വാടകയ്ക്ക് താമസിച്ചിരുന്ന തടിപ്പണിക്കാരനായ മിഥുനും ഈ സമയം ഉണ്ടായിരുന്നു. രാത്രി ഒന്‍പതോടെ മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം ഉറങ്ങാന്‍ കിടന്നു. രാത്രി ഒരു മണിക്ക് ഉണര്‍ന്ന മിഥുന്‍, വീണ്ടും മദ്യപിക്കാന്‍ മാരിയപ്പനോട് പണം ആവശ്യപ്പെട്ടു.
എന്നാല്‍ പണം നല്‍കാത്തതിന്റെ പേരില്‍ മാരിയപ്പനുമായി വഴക്കിട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണു മാരിയപ്പന്‍ കൊലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കൈ കൊണ്ട് അടിച്ചു നിലത്തിട്ട ശേഷം സമീപത്തുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും കൊല്ലുകയായിരുന്നു. മാരിയപ്പന്റെ ശരീരമാസകലം വെട്ടേറ്റ 28 മുറിവുകളുണ്ട്. മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം, മൂന്നു മണിയോടെ ആണ് മാരിയപ്പന്റെ മൃതദേഹം മിഥുനും, അന്‍പഴകനും കൂടി വീടിന് 200 മീറ്റര്‍ അകലെ കെഎസ്‌ഇബി ഓഫിസിനു പിന്‍ഭാഗത്ത് ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ന്യഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വര്‍ധനവാണ് വരുത്തിയിട്ടുള്ളത്.
ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയില്‍നിന്ന് 2000 രൂപയാകും വാര്‍ഷിക വാടക. കൂടുതല്‍ വലുപ്പമുള്ള ലോക്കറിനാകട്ടെ 9000 രൂപയില്‍നിന്ന് 12,000 രൂപയുമായാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 31 മുതല്‍ നിലവില്‍വരും.
ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയില്‍നിന്ന് 2000 രൂപയാകും വാര്‍ഷിക വാടക. കൂടുതല്‍ വലുപ്പമുള്ള ലോക്കറിനാകട്ടെ 9000 രൂപയില്‍നിന്ന് 12,000 രൂപയുമായാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് 31 മുതല്‍ നിലവില്‍വരും.
മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയാകും. താരതമ്യേന വലിയ ലോക്കറിനാകട്ടെ 2000 രൂപയാണ് കൂട്ടിയത്. ഇതോടെ ഇതിന്റെ വാര്‍ഷിക വാടക 8000 രൂപയായി. ശരാശരി വര്‍ധന 33 ശതമാനമാണ്.
രാജ്യമൊട്ടാകെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വര്‍ധന. വാടകയ്ക്ക് പുറമെ ജിഎസ്ടി കൂടി ബാധകമാണ്.
അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച് 1,500 രൂപമുതല്‍ 9,000 രൂപവരെയാണ് നിരക്ക്. ഇതിനുപുറമെ, ഒറ്റത്തവണയായി രജിസ്‌ട്രേഷന്‍ നിരക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 500 രൂപയും ജിഎസ്ടിയുമാണ് ഈയിനത്തില്‍ നല്‍കേണ്ടിവരിക. ലോക്കര്‍ വാടക യഥാസമയം അടച്ചില്ലെങ്കില്‍ 40 ശതമാനം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വര്‍ഷത്തിലൊരിക്കലെങ്കിലും തുറന്നിട്ടില്ലെങ്കില്‍ ലോക്കര്‍ പരിശോധിക്കാന്‍ ബാങ്കുകള്‍ക്ക് ആര്‍ബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ബാങ്കുകള്‍ നോട്ടീസ് അയയ്ക്കുകയാണ് ചെയ്തുവരുന്നത്. ഒന്നുകില്‍ ലോക്കര്‍ തുടര്‍ന്നും ഉപയോഗിക്കാനും അല്ലെങ്കില്‍ തിരിച്ചുനല്‍കാനും ആവശ്യപ്പെട്ടുമാണ് നോട്ടീസ് അയയ്ക്കുന്നത്.
പരസ്യ മദ്യപാനം ചോദ്യം ചെയ്തതിന് സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു. പത്തനാപുരം താഴത്തു മലയില്‍ ഡൈനീഷ് ബാബു (30) ആണ് മരിച്ചത്. കഴിഞ്ഞ 22നായിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനു പൊതുസ്ഥലത്ത് ഒരു സംഘം പരസ്യമായി മദ്യപിച്ചതു ഡൈനീഷ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായി ഡൈനിഷിനെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡൈനീഷ് തിങ്കളാഴ്ച രാത്രിയാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കുന്നിക്കോട് പൊലീസ് അറസ്റ്റു ചെയ്തു.
തൃശ്ശൂര്‍ : തൃശ്ശൂര്‍ മുരിങ്ങൂരില്‍ കിണറുകളിലെ വെള്ളത്തിന് മദ്യത്തിന്റെ ഗന്ധവും നിറം മാറ്റവും. മുരിങ്ങൂര്‍ കെ.കെ നഗറിലെ കിണറുകളിലാണ് വെള്ളത്തിനാണ് നിറംമാറ്റം.
സമീപത്തു പ്രവര്‍ത്തിക്കുന്ന മദ്യ നിര്‍മ്മാണ കമ്പനിയില്‍ നിന്നും മാലിന്യം ഉറവകളില്‍ കലര്‍ന്ന് ഒലിച്ചെത്തിയതാകാമെന്നാണ് നാട്ടുകാരുടെ നിഗമനം. ഒരു മാസം മുന്‍പ് കിണര്‍ വെള്ളത്തിലെ നിറത്തിനും മണത്തിനും മാറ്റം കണ്ടതോടെ പലവട്ടം വെള്ളം വറ്റിക്കുകയും മോട്ടോർ ഉപയോഗിച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നുവെങ്കിലും മാറ്റമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്ത് അംഗം രാജേഷ് മേനോത്ത് ആരോഗ്യ വിഭാഗത്തെ അറിയിച്ചത് അനുസരിച്ച് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കിണറ്റില്‍ നിന്നും വെള്ളം ശേഖരിച്ച് കൊരട്ടി കിന്‍ഫ്രയിലെ ലാബില്‍ പരിശോധയ്ക്ക് നല്‍കിയിരുന്നു. പരിശോധനയില്‍ കോളിഫോം ബാക്ടീരിയയുടെയും നിക്കോളിന്റെയും അംശം ഉയര്‍ന്ന അളവില്‍ കണ്ടെത്തി. പത്തിലേറെ കിണറുകളില്‍ ഇത്തരത്തില്‍ മാലിന്യം കലര്‍ന്നിട്ടുള്ളതായാണ് നാട്ടുകാര്‍ പറയുന്നത്.
വടക്ക് കിഴക്കൻ ഡൽഹിയിൽ നടക്കുന്ന കലാപത്തിന് തീ പകർന്നവരിൽ പ്രധാനിയാണ് ബി.ജെ.പി നേതാവ് കപിൽ മിശ്ര. കപിലിന്റെ കലാപ ആഹ്വാനത്തിന് പിന്നാലെയാണ് സംഘ പരിവാർ പ്രവർത്തകർ വടക്കന്‍ ഡല്‍ഹിയില്‍ വ്യാപക അക്രമം അഴിച്ചു വിട്ടത്. കപിലിനെതിരെ നടപടി വേണമെന്ന് ഗൗതം ഗംഭീർ എം.പി രംഗത്ത് വന്നത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു.
ആരാണ് കപില്‍ മിശ്ര?
വടക്ക് കിഴക്കന്‍ ഡല്‍ഹിയുടെ ഭാഗമായ കര്‍വാള്‍ നഗര്‍ മണ്ഡലത്തില്‍ നിന്നും 2015ല്‍ ആംആദ്മി ടിക്കറ്റില്‍ മല്‍സരിച്ച് വിജയിച്ച കപില്‍ മിശ്ര 44,431 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പിയുടെ മോഹന്‍ സിംഗ് ഭിഷ്ടിനെ പരാജയപ്പെടുത്തിയത്. ആംആദ്മി സര്‍ക്കാരിന് കീഴില്‍ തുടക്കത്തില്‍ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കപില്‍ മിശ്രയെ വൈകാതെ തന്നെ കെജ്‍രിവാളിനെതിരായ ആരോപണത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. ആംആദ്മി പാര്‍ട്ടിയുടെ എം.എല്‍.എ ആയിരുന്ന സന്ദര്‍ഭങ്ങളില്‍ തന്നെ ബി.ജെ.പി വേദികളിലും സജീവ സാന്നിധ്യമായിരുന്ന കപില്‍ മിശ്രയെ വൈകാതെ പാര്‍ട്ടി പുറത്താക്കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ഉടനെ തന്നെ കപില്‍ മിശ്ര മനോജ് തിവാരി, വിജയ് ഗോയല്‍, വിജേന്ദര്‍ ഗുപ്ത, സതീഷ് ഉപാദ്യായ എന്നിവരുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കും എന്നായിരുന്നു ബി.ജെ.പി നേതാവ് കപിൽ മിശ്ര പ്രസംഗിച്ചത്. ഇതിന് തൊട്ടടുത്ത ദിവസമാണ് വടക്ക് കിഴക്കൻ ഡൽഹി കലാപ ഭൂമി ആയി മാറിയത്. സംഘ പരിവാർ പ്രവർത്തകർ സംഘടിതമായി എത്തി കലാപം അഴിച്ചു വിട്ട ഡല്‍ഹിയില്‍ കപില്‍ മിശ്രയുടെ നേതൃത്വത്തിലാണ് ആളുകള്‍ കലാപത്തിനെത്തിയത്. പൊലീസിന്റെ പൂര്‍ണമായ അനുവാദത്തോടെയാണ് അക്രമികള്‍ ഒരു രാത്രി മുഴുവനും ഡല്‍ഹിയില്‍ അഴിഞ്ഞാടി. അക്രമികള്‍ വലിയ കല്ലുകള്‍ ട്രാക്ടറുകളില്‍ കൊണ്ടുവന്ന് ഇറക്കിയാണ് സമരക്കാര്‍ക്ക് നേരെ എറിഞ്ഞത്. നിലവിലും സംഘര്‍ഷത്തിന് അഴവില്ലാത്ത ദല്‍ഹിയില്‍ വലിയ കലാപത്തിനുള്ള ശ്രമത്തിലാണ് സംഘ പരിവാര്‍ സംഘം. ഡൽഹിക്ക് പുറത്ത് നിന്ന് ആളുകൾ കലാപം നടത്താൻ എത്തിയെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പ്രതികരിച്ചത്. ഇത്രയും വിദ്വേഷപരമായ പ്രസംഗം നടത്തുകയും ഏഴ് പേർക്ക് ജീവൻ നഷ്ടപെടാൻ കാരണമായ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്ത കപിൽ മിശ്രക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തുവന്നത്.കപിൽ മിശ്രക്കെതിരെ പൊലീസ് കേസ് എടുത്തെങ്കിലും നടപടി ഒന്നും ഇത് വരെയുണ്ടായിട്ടില്ല. വിദ്വേഷ പ്രസംഗത്തിലൂടെ ഡൽഹിയിൽ ബി.ജെ.പിയുടെ പുതിയ മുഖമാവുകയാണ് കപിൽ മിശ്ര.
അതോടൊപ്പം ഡൽഹിയിൽ നിന്നും മുസ്‍ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജഫറാബാദില്‍ നിന്നാണ് കൂട്ടത്തോടെ മുസ്‍ലിം കുടുംബങ്ങള്‍ വീടും സ്വത്ത് വകകളും വിട്ട് പോകുന്നത്. പൊലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും കൂട്ടായ ആക്രമണത്തില്‍ ഭയന്നാണ് കുടുംബങ്ങള്‍ നാട് വിടുന്നത്. ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ ആക്രണത്തില്‍ മുസ്‍ലിം വീടുകളെയും കടകളെയും ലക്ഷ്യമാക്കിയാണ് ആക്രമണകാരികള്‍ നീങ്ങിയത്. ഹിന്ദു വീടുകള്‍ക്ക് പുറത്ത് കാവി കൊടി കെട്ടിയാണ് വേര്‍തിരിച്ച് മുസ്‍ലിം വീടുകളെ ലക്ഷ്യം കാണിച്ചുകൊടുത്തത്. ദല്‍ഹിയുടെ വടക്ക് കിഴക്ക് ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ ആരംഭിച്ച സംഘര്‍ഷത്തില്‍ അഞ്ചു പേർ ഇത് വരെ കൊല്ലപ്പെട്ടതായ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളാണുള്ളത്. നിരവധി പേര്‍ പരിക്കുകളോടെ ആശുപത്രികളിലാണ്. പൊലീസുകാരനും തദ്ദേശവാസിയായ നാലു പേരുമാണ് അക്രമങ്ങളിൽ കൊല്ലപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും സംഘപരിവാര്‍ പ്രവര്‍ത്തകരും തമ്മിലാണ് തിങ്കളാഴ്ച വീണ്ടും സംഘർഷമുണ്ടായത്. കല്ലേറിൽ പരിക്കേറ്റ ഹെഡ്കോണ്‍സ്റ്റബിള്‍ രത്തൻലാലാണ് കൊല്ലപ്പെട്ട പൊലീസുകാരൻ. വൈകീട്ടോടെയാണ് തദ്ദേശവാസിയായ മുഹമ്മദ് ഫുർഖാൻ കൊല്ലപ്പെട്ട വിവരം പുറത്തുവന്നത്. ക്രൂരമായ ശാരീരിക മർദനമേറ്റതിനെ തുടർന്നാണ് ഫുർഖാൻ കൊല്ലപ്പെട്ടത്.
സി.എ.എക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വെടിയുതിര്‍ക്കുകയും കല്ലെറിയുകയും ചെയ്തതോടെയാണ് ആക്രമണം ആരംഭിച്ചത്. സി.എ.എ പ്രതിഷേധക്കാരെ നേരിടാനായി കല്ലുകള്‍ ലോറികളില്‍ കൊണ്ടുവരികയായിരുന്നുവെന്ന് അനുകൂലികള്‍ പറയുന്നു. മതം ചോദിച്ചായിരുന്നു ആക്രമണമെന്ന് പരിക്കേറ്റവരുടെ ബന്ധുക്കള്‍ പറഞ്ഞു. പരിക്കേറ്റവരുമായി പോയ ആംബുലന്‍സിനെയും പ്രക്ഷോഭകാരികള്‍ വെറുതെവിട്ടില്ല. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു ആക്രമണമെന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ജെ.എന്‍.യു വിദ്യാര്‍ഥി സഫ മീഡിയവണിനോട് പറഞ്ഞു. അക്രമികള്‍ക്കൊപ്പം നിന്നുവെന്ന വിമര്‍ശനവും പൊലീസിനെതിരെയുണ്ട്. പൗരത്വ സമരക്കാര്‍ക്ക് എതിരായ അക്രമം പൊലീസ് സാന്നിധ്യത്തിലായിരുന്നുവെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. പൊലീസിനൊപ്പം ആക്രമണം നടത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.