Latest News

മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്ഗ്‌ബോസ് ഷോ രണ്ടാം ഭാഗം കഴിഞ്ഞ ദിവസമാണ് അവസാനിപ്പിക്കേണ്ടിവന്നത്. മത്സരാർത്ഥികളെല്ലാം പുറത്തെത്തിയതോടെ അവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബോസിലെത്തിയ മത്സരാര്‍ത്ഥിയാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയയുടെ ഹൗസ് എന്‍ട്രി പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഫേസ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട ദയയെ ആയിരുന്നില്ല ബിഗ് ബോസ് ഹൗസില്‍ കണ്ടത്.

ചെറിയ കാര്യങ്ങള്‍ക്ക് പോലും കരയുകയും എപ്പോഴും പരിഭവവും പരാതിയുമായി നടക്കുന്ന ആളെയായിരുന്നു. എല്ലാവരുമായി വളരെ പെട്ടെന്ന് അടുത്ത ദയ ബിഗ് ബോസ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ആത്മബന്ധം പുലര്‍ത്തിയിരുന്നത് ഡോക്ടര്‍ രജിത് കുമാറിനോടായിരുന്നു. എന്നാല്‍ ഹൗസില്‍ തങ്ങളുടെ പേരുകള്‍ ചര്‍ച്ചയായി തുടങ്ങിയപ്പോള്‍ രജിത് തന്നെ സ്വമേധയാല്‍ ദയയില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. ഡോക്ടറിന്റെ ഈ മാറ്റം ദയയെ ചൊടിപ്പിച്ചിരുന്നു. ഷോ അവസാനിച്ചിട്ടും രജിത്തിനെ വെറുതെ വിടാതെ അദ്ദേഹത്തോടുള്ള ആരാധന പരസ്യമാക്കി ദയ രംഗത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം ദയ ഫേസ്ബുക്കില്‍ പങ്കുവെച്ച കവര്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. രജിത്തിന്റെ പഴയ കാല ചിത്രത്തിനോടൊപ്പം ദയയുടെ ചിത്രവും ചേര്‍ത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദം സൃഷ്ടിക്കുകയായിരുന്നു.

ദയയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രജിത് ആരാധകര്‍ രംഗത്തെത്തി. പ്രതിഷേധം കനത്തപ്പോള്‍ ദയ തന്നെ ചിത്രം ഡിലീറ്റ് ചെയ്യുകയായിരുന്നു. ചിത്രം ഡിലീറ്റ് ചെയ്തതിന് പിന്നാലെ ഒരു പോസ്റ്റും ദയ പങ്കുവെച്ചിരുന്നു. ചുമ്മാതാട്ടേ…. ഈ ജന്മത്ത് എനിക്ക് വിവാഹം, ഭര്‍ത്താവ് എന്നത് ഒന്നേയുള്ളു അത് എന്റെ 16-വയസ്സില്‍ നടന്നു 22 വയസ്സില്‍ തീര്‍ന്നു ഓര്‍മ്മിക്കാന്‍ ഈ ഓര്‍മ്മ മതി. എനിക്ക് എന്റെ മക്കള്‍ ഉണ്ട് കട്ടക്ക്. എനിക്ക് മരിക്കും വരെ..എന്ന് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ദയ അശ്വതിയുടെ  കുമ്പസാര  പോസ്റ്റിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. രജിത് കുമാറുമായി പ്രശ്നങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് ബിഗ് ബോസ് മത്സരാര്‍ഥിയായി പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. പ്രദീപ് തന്നെ കണ്ടപ്പോള്‍ മുന്‍ പരിചയം കാണിച്ചില്ലെന്നും തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ഇവര്‍ പലപ്രാവശ്യം ഹൗസിലും മോഹന്‍ലാല്‍ എത്തിയപ്പോള്‍ അദ്ദേഹത്തിനോടും പറഞ്ഞിരുന്നു.

തമിഴ്‌നാടും കര്‍ണാടകവും കേരളത്തെ ഭയത്തോടെ കാണുന്നുവോ? കേരളത്തിലെ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ അതിര്‍ത്തികളില്‍ തമിഴ്‌നാടും കര്‍ണാടകവും തടയുന്നു. ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളെല്ലാം അതിര്‍ത്തിയില്‍ തടഞ്ഞ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.

ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥര്‍ കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങളിലെ യാത്രക്കാരോട് യാത്രയുടെ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നുണ്ട്. അത്യാവശ്യമുള്ള വാഹനങ്ങള്‍ മാത്രമേ ഇനി കടത്തിവിടുള്ളൂവെന്നാണ് പറയുന്നത്. മാര്‍ച്ച് 31 വരെ നിയന്ത്രണം തുടരുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കര്‍ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞ് ഇനി സര്‍വീസ് നടത്തരുതെന്ന മുന്നറിയിപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്നുണ്ട്. കെഎസ്ആര്‍ടിസി ജീവനക്കാരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗുണ്ടല്‍പേട്ട്, ബാവലി ചെക്ക് പോസ്റ്റുകളിലാണ് ബസുകള്‍ തടയുന്നത്.

ഡോ. ഐഷ വി

ചില കേട്ടറിവുകളും അനുഭവങ്ങളും ഓർമ്മകളെ പൂർണ്ണതയിലേയ്ക്ക് നയിക്കുന്നു. അതിലൊന്നാണ് എന്നെ ആരെങ്കിലും വിളിക്കുമ്പോൾ ” എന്തോ” യെന്ന് വിളി കേൾക്കാൻ പഠിപ്പിച്ച ശാന്ത. ശാന്തയുമൊത്തുള്ള ഞങ്ങളുടെ ചില്ലിട്ട കുടുംബ ഫോട്ടോ വീട്ടിലെ ഭിത്തിയിൽ തൂങ്ങുന്നുണ്ട്. എന്നെ രണ്ടര വയസ്സിൽ കാസർഗോഡ് നെല്ലി കുന്നിലുള്ള ഗിൽഡിന്റെ നഴ്സറിയിലാക്കി. നഴ്സറിയിൽ നിന്നും വീട്ടിലെത്തിയാൽ ഞാനേതെങ്കിലും മൂലയിൽ ചെന്നിരിക്കും. അച്ഛനമ്മമാർ വിളിച്ചാൽ വിളി കേൾക്കില്ല. ഐഷേ എന്നു വിളിച്ചാൽ എന്തോ എന്ന് വിളി കേൾക്കണം എന്നാണ് അച്ഛന്റെ നിബന്ധന. പക്ഷേ ഞാൻ മിണ്ടാതിരിക്കും. എന്നെ വീടിന്റെ മുക്കിലും മൂലയിലും അന്വേഷിച്ച് നടക്കേണ്ടതിനാൽ അച്ഛനമ്മമാർക്ക് ദേഷ്യം വന്നിരുന്നു. ഇതിനൊക്കെ ഒരു പരിഹാരമുണ്ടായത് ശാന്ത ഞങ്ങളുടെ വീട്ടിലേയ്ക്ക് ഒരംഗത്തെപ്പോലെ വന്നതിനു ശേഷമാണ്.

ശാന്ത ഞങ്ങളുടെ വീട്ടിലെങ്ങനെ എത്തിയെന്നറിയേണ്ടേ? ശാന്തയുടെ അച്ഛന് തുകൽപ്പെട്ടിയുണ്ടാക്കി വിൽക്കുന്ന ബിസിനസ് ആയിരുന്നു. അച്ഛൻ അദ്ദേഹത്തിന്റെ പക്കൽ നിന്നും രണ്ട് തുകൽ പെട്ടികൾ വാങ്ങി. രണ്ടും നല്ല വലുപ്പമുള്ള പെട്ടി കൾ . ഒന്ന് കറുപ്പും ഒന്ന് ചുവപ്പും. ഒന്നിൽ അച്ഛൻ ഓഫീസ് കാര്യങ്ങൾ സൂക്ഷിച്ചു വച്ചു. ഒന്നിൽ വസ്ത്രങ്ങളും. പെട്ടി വിറ്റയാളുടെ വീട്ടുകാര്യങ്ങൾ അച്ഛൻ അന്വേഷിച്ചു കാണും . അല്പം സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബമാണ്. അദ്ദേഹത്തിന്റെ മകൾ ശാന്ത ഹൈസ്കൂളിൽ പഠിയ്ക്കുന്നു. ശാന്തയെ കൂടെ നിർത്തി പഠിപ്പിക്കാമെന്ന് അച്ഛൻ ഏറ്റു. എന്റെ ഒറ്റപ്പെടലിന് ഒരവസാനമാവുമെന്ന് അച്ഛൻ കരുതി. അങ്ങനെ ശാന്ത ഞങ്ങളുടെ വീട്ടിലെത്തി. എനിയ്ക്കാരു ചേച്ചിയായി. ശാന്ത ഞങ്ങളുടെ വീട്ടിൽ നിന്ന് രാവിലെ സ്കൂളിൽ പോകും. ഞാൻ നഴ്സറിയിലേയ്ക്കും. വൈകിട്ട് ശാന്ത എത്തുമ്പോഴേയ്ക്കും ഞാനുമെത്തും. പിന്നെ ശാന്ത എന്റെ കൂടെ കളിക്കും വർത്തമാനങ്ങൾ പറയും. അച്ഛനമ്മമാർ എന്നെ പേരു ചൊല്ലി വിളിക്കുമ്പോൾ ഞാൻ അനങ്ങാതിരിക്കുന്ന വിവരം ശാന്ത മനസ്സിലാക്കി. ശാന്ത വളരെ കഷ്ടപ്പെട്ട് എന്നെ എന്തായെന്ന് വിളി കേൾക്കാൻ പഠിപ്പിച്ചു. പിന്നെ ആരെന്റെ പേര് വിളിച്ചാലും എന്തോ യെന്ന് വിളി കേൾക്കുക പതിവായി. ഒരിക്കൽ എനിയ്ക്ക് മൂന്നര വയസ്സുള്ളപ്പോൾ ഞങ്ങൾ എറണാകുളം റെയിൽവേ സ്റ്റേഷനിൽ കുറേ മണിക്കൂറുകൾ ഇരിക്കാനിടയായി.

അവിടെ ഉച്ചഭാഷിണിയിലൂടെ ഏതോ ഒരു ഐഷ പ്ലാറ്റ്ഫോമിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ സ്റ്റേഷൻ മാസ്റ്ററെ കാണണമെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു. ഈ പേര് കേട്ടപ്പോൾ ഞാൻ ശാന്ത പഠിപ്പിച്ച “എന്തോ ” യെന്ന് വിളി കേൾക്കാൻ തുടങ്ങി. അന്നേരം അമ്മ പറഞ്ഞു : അത് മോളെയല്ല വിളിക്കുന്നത് , വേറെ ഏതോ ഐഷയെയാണെന്ന്. എങ്കിലും വീണ്ടും വീണ്ടും ഉച്ചഭാഷിണിയിലൂടെ ഈ പേര് കേട്ടപ്പോൾ ഞാൻ വിളി കേട്ടുകൊണ്ടേയിരുന്നു. “എന്തോ “യെന്ന വാക്ക് എന്റെ തലച്ചോറിൽ പ്രോഗ്രാം ചെയ്ത് വച്ചതു പോലെയായിരുന്നു.

ശാന്ത പത്താം ക്ലാസ്സ് കഴിഞ്ഞ് പോയ ശേഷം ഞാൻ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് ഞങ്ങളെ കാണാനെത്തി. ശാന്തയുടെ അനുജത്തിയുമായാണ് എത്തിയത്. ഞങ്ങൾക്ക് ബിസ്ക്കറ്റും പലഹാരങ്ങളും കൊണ്ടുവന്നിരുന്നു. അപ്പോൾ ശാന്തയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അമ്മ ഞങ്ങൾ കുട്ടികൾക്ക് ശാന്തയേയും അനുജത്തിയേയും പരിചയപ്പെടുത്തിത്തന്നു. ചായയും കുടിച്ച് ഞങ്ങളെ കുറേ നേരം ഊഞ്ഞാലാട്ടിയ ശേഷമാണ് ശാന്തയും അനുജത്തിയും പോയത്. പെട്ടികൾ അലമാരയ്ക്ക് വഴി മാറി. ശാന്തയുടെ അച്ഛൻ നിർമ്മിച്ച തുകൽ പെട്ടികൾ അര നൂറ്റാണ്ട് കഴിഞ്ഞിട്ടും അച്ഛന്റെ പക്കൽ ഭദ്രമായുണ്ട്.

ഡോ.ഐഷ . വി.

 

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

ചിത്രീകരണം : അനുജ കെ, മലയാളം യുകെ ന്യൂസ് ടീം

 

ലോകം മുഴുവൻ മഹാമാരി കൊറോണ എന്ന കോവിഡ് 19 ന്റെ പിടിയിൽ അമർന്നു ജീവഹാനികൾ സംഭവിക്കുമ്പോൾ ആ വാർത്തകൾ കണ്ടു  ഏവരെയും പോലെ നെടുവീർപ്പെട്ടു വേദനയോടെ ഇരുന്ന  പുളിങ്കുന്ന് ഗ്രാമവാസികളുടെ നെഞ്ചിൽ ഇടിത്തീ കോരിയിട്ട ഇരട്ടപ്രഹരം ആയി പടക്കനിർമാണ ശാലയിലെ വൻ ദുരന്തം .

കിലോമീറ്റുറുകൾ അപ്പുറം കേട്ട വൻ സ്ഫോടനം. അറിഞ്ഞും കെട്ടും ഓടിയടുത്ത നാട്ടുകാർ പടക്കശാലയിൽ ജോലിചെയ്യുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പേരുടെതു പറഞ്ഞു വേദനയോടെ ഒന്നും പറ്റരുതേ എന്ന് ഹൃദയം ഉരുകി പ്രാർഥിച്ചത് വെറുതെ ആയി. ഒന്നിന് പിറകെ ഒന്നായി മരണം നാലായി. ഗുരുതരാവസ്ഥയിൽ ഇനിയും രണ്ടുപേർ.

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആയിരുന്ന പുളിങ്കുന്ന് സ്വദേശി വിജയമ്മ സുരേന്ദ്രൻ ആണ് ഒടുവിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു പുളിങ്കുന്ന് വലിയ പള്ളിക്ക് സമീപം പടക്ക നിർമാണശാല പൊട്ടിത്തെറിച്ചത്.

വിജയമ്മയെ കൂടാതെ ബിനു, റെജി, കുഞ്ഞുമോൾ എന്നിവരും അപകടത്തിൽ മരിച്ചിരുന്നു. അനധികൃത പടക്ക നിർമാണ യൂണിറ്റിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സ്ഥാപനത്തിന്റെ അയൽ വീടുകൾക്ക് നാശ നഷ്ടമുണ്ടായി. പുളിങ്കുന്ന് സ്വദേശി കൊച്ചുമോൻ ആന്റണി പുരയ്ക്കലിൻറെ ഉടമസ്ഥതയിലുള്ളതാണ് ഈ പടക്ക നിർമ്മാണ യൂണിറ്റ്.

വലിയ പള്ളിക്ക് സമീപമുള്ള നിർമ്മാണ യൂണിറ്റും വീടും സ്ഫോടനത്തിൽ പൂർണ്ണമായും തകർന്നു. കുറച്ചു വീടുകളുടെ ജനാലകളുടെ ചില്ലുകൾ തകർന്നു. ഒരു വീടിന്റെ മതിൽ ഇടിഞ്ഞു. മറ്റൊരു വീട്ടിലെ കിണർ ഇടിഞ്ഞു താഴ്ന്നു.

സ്ഥാപനത്തിന് പടക്ക വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണുള്ളത്. ലൈസൻസ് പ്രകാരം 5 കിലോ നിർമ്മിച്ച പടക്കവും 25 കിലോ ഫാൻസി പടക്കവും മാത്രമേ വിൽക്കാൻ അനുവാദം ഉണ്ടായിരുന്നുള്ളു.

ബിജോ തോമസ് അടവിച്ചിറ

മലയാള സിനിമയിൽ ഒരുകാലത്ത് ഏറെ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് സച്ചി-സേതു എന്നിവരുടേത്. ചോക്ലേറ്റ് എന്ന പൃഥ്വിരാജ് ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യമായി തിരക്കഥ രചിച്ചിരുന്നത്. പിന്നീട് എന്നും ഓർത്തിരിക്കാവുന്ന ഒരുപിടി ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ നിന്ന് മലയാളികൾക്ക് ലഭിക്കുകയുണ്ടായി. മമ്മൂട്ടി ചിത്രമായ ഡബിൾസിന് വേണ്ടിയാണ് ഇരുവരും അവസാനമായി ഒരുമിച്ചു തിരക്കഥാ രചിക്കുന്നത്. അതിന് ശേഷം രണ്ട് പേരും സ്വതന്ത്ര തിരകഥാകൃത്തുകളായി മാറുകയായിരുന്നു. സച്ചിയുമായി പിരിയാനുള്ള കാരണം സേതു അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ്.

ഒരു ബിൽഡിംഗ് ഓണർ – ടെനന്റ് ബന്ധത്തിലൂടെ സേതുവിനെ പരിചയപ്പെട്ടതെന്ന് സച്ചി വ്യക്തമാക്കി. തിരക്ക് ഒഴിഞ്ഞ വൈകുന്നേരങ്ങളിൽ സിനിമകളെ കുറിച്ചു സംസാരിക്കാറുണ്ടെന്നും രണ്ട് പേർക്കും സിനിമ സീരിയസായിട്ട് തോന്നിയപ്പോൾ കൂട്ടായി ഒരു പരിശ്രമം നടത്തിയാലോ എന്ന് തീരുമാനിക്കുകയായിരുന്നു എന്ന് സച്ചി പറയുകയുണ്ടായി. രണ്ട് പേർക്കും രണ്ട് പേരുടേതായ സിനിമകൾ ഉണ്ട് സെൻസിബിലിറ്റിയുണ്ട് ഭാഷബോധവുമുണ്ട്, എല്ലാ കാര്യങ്ങളിലും രണ്ട് രീതികൾ ആയതുകൊണ്ട് അധിക നാൾ മുന്നോട്ട് പോവില്ല എന്ന് നേരത്തെ തങ്ങൾക്ക് അറിയാമായിരുന്നു എന്ന് സച്ചി കൂട്ടിച്ചേർത്തു.

പരസ്പരം യോജിക്കാവുന്ന ചില കഥകൾ ഇൻഡസ്ട്രിയിലെ എൻട്രിയ്ക്ക് വേണ്ടി ആദ്യം ചെയ്യുകയും പിന്നീട് പിരിയാമെന്നും ഇരുവരും തീരുമാനിക്കുകയായിരുന്നു എന്ന് സച്ചി തുറന്ന് പറയുകയുണ്ടായി. തിരക്കഥാ രചിക്കുമ്പോൾ രണ്ട് പേർക്കും രണ്ട് അഭിപ്രായം പലപ്പോഴായി വന്നപ്പോൾ ഒരുപാട് തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും രണ്ട് പേരുടെ സ്ക്രിപ്റ്റ് സെൻസ് വളരുവാൻ കാരണമായിയെന്ന് സച്ചി വ്യക്തമാക്കി. ഇപ്പോഴും സേതുവായി നല്ല സൗഹൃദം നിലനിർത്തുന്നുണ്ട് എന്ന് സച്ചി കൂട്ടിച്ചേർത്തു. സച്ചി അവസാനമായി സംവിധാനം ചെയ്ത അയപ്പനും കോശിയും അടുത്തിടെ തിരക്കഥ മാത്രം രചിച്ച ഡ്രൈവിംഗ് ലൈസൻസും വലിയ വിജയമാണ് നേടിയെടുത്തത്.

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹത ഒഴിയുന്നില്ല. മൊബൈല്‍ ടവറുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങള്‍ ഇന്ന് പോലീസിന് ലഭിക്കും. പ്രദേശത്ത് അന്ന് മൊബൈല്‍ ഉപയോഗിച്ചവരുടെ മുഴുവന്‍ വിവരങ്ങളും ലഭിക്കുമെന്നതിനാല്‍ കേസന്വേഷണത്തിന് ഏറ്റവും ഗുണകരമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭിക്കുന്ന വിവരങ്ങള്‍ വിലയിരുത്തുന്നതോടെ പ്രതിയെക്കുറിച്ച് സൂചന ലഭിക്കുമെന്നാണ് പ്രതീക്ഷ. കുട്ടിയെ കാണാതായ സമയം മുതല്‍ മൃതദേഹം കണ്ടെത്തിയതുവരെയുള്ള എല്ലാ ഫോണ്‍ സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്. അന്വേഷണസംഘം ഇന്നലെ കുട്ടിയുടെ മാതാപിതാക്കളെ നേരില്‍ക്കണ്ട് സംസാരിച്ചിരുന്നു.

അമ്മ ധന്യയുമായി ഒരു മണിക്കൂറോളം അന്വേഷണ ഉദ്യോഗസ്ഥര്‍ സംസാരിച്ചു. പൊലീസിന്റെ സംശയങ്ങള്‍, രക്ഷിതാക്കളുടെ സംശയങ്ങള്‍, ചോദ്യം ചെയ്തവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ഓരോ വിവരവും ചോദിച്ചറിഞ്ഞത്. മൊഴി രേഖപ്പെടുത്താനായി ഇവരെ വീണ്ടും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നേരത്തെ രണ്ടുതവണ ധന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കുട്ടി ഒരിയ്ക്കലും തനിയെ പുഴയുടെ ഭാഗത്തേക്ക് പോകില്ലെന്ന നിലപാടിലാണ് അച്ഛനും അമ്മയും ഇന്നലെയും ഉറച്ചുനിന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 61 പേരെ ചോദ്യം ചെയ്തു.

മുഖം മറയ്ക്കാതെ പൊതുവിടത്തില്‍ തുമ്മിയ ബൈക്ക് യാത്രികനായ യുവാവിനെ ക്രൂരമര്‍ദ്ദിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പൂരിലാണ് സംഭവം. യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

ബൈക്ക് യാത്രക്കാരനായ ഒരാള്‍ യുവാവിനെ തടഞ്ഞ് നിര്‍ത്തുകയും മുഖം മറയ്ക്കാതെ തുമ്മിയതെന്തിനാണെന്ന് ചോദിക്കുകയും ചെയ്തു. ഇത് വാക്കുതര്‍ക്കത്തിന് കാരണമാകുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സിസിടിവി ദൃശ്യങ്ങളിലും വ്യക്തമാണ്.

കോവിഡ് 19 നെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചൈന താക്കീത് നല്‍കിയ ഡോക്ടര്‍ക്ക് മേല്‍ ചുമത്തിയ കുറ്റം ചൈനീസ് അധികാരികള്‍ പിന്‍വലിച്ചു. കൊറോണരോഗത്തെ കുറിച്ചും അതിന്റെ ഭവിഷ്യത്തിനെ കുറിച്ചും ചൈനീസ് സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കിയ ഡോ ലീ വെന്‍ലിയാങ് കോവിഡ് 19 ബാധിച്ച് ഫെബ്രുവരിയില്‍ മരിച്ചിരുന്നു.

അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് വുഹാന്‍ പോലീസ് പിന്‍വലിച്ചെന്ന് പാര്‍ട്ടി അച്ചടക്ക സമിതി അറിയിച്ചു. ഡോക്ടര്‍ ലീയുടെ കുടുംബത്തിനോട് ക്ഷമാപണം നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പ് നല്‍കിയ പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ചൈനയിലെ വൂഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വൂഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു ലീ. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പില്‍ ലീ പങ്കുവെക്കുകയായിരുന്നു. തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ ലീയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. ലീയുടെ പേര് സന്ദേശത്തില്‍നിന്ന് മായ്ക്കപ്പെട്ടിരുന്നുമില്ല. തുടര്‍ന്ന് വ്യാജ വാര്‍ത്താ പ്രചരണ കുറ്റം ലീക്ക് മേല്‍ പോലീസ് ചുമത്തുകയായിരുന്നു.

അമേരിക്കന്‍ ഗായകനും എഴുത്തുകാരനും അഭിനേതാവുമായ കെന്നി റോജേഴ്‌സ് അന്തരിച്ചു. 81 വയസ്സുള്ള അദ്ദേഹം മരിച്ച വിവരം കുടുംബമാണ് പുറത്ത് വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. കൊറോണവൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്‌കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം.

ആറ് പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ കലാസപര്യയില്‍ ദി ഗാംബ്ലര്‍, ലേഡി, ഐലന്‍ഡ്‌സ് ഇന്‍ സ്ട്രീം, ഷീ ബിലീവ്‌സ് ഇന്‍ മീ, ത്രൂ ദ ഇയേഴ്‌സ് തുടങ്ങിയ ഗാനങ്ങള്‍ ഏറെ ആരാധക ശ്രദ്ധ നേടിയിട്ടുണ്ട്.

1970-കളിലും 1980-കളിലും സംഗീത രംഗത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു റോജേഴ്‌സിന്റെ ഗാനങ്ങള്‍. മൂന്ന് തവണ ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 2015-ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചു. 2018 ഏപ്രിലില്‍ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ ആ പര്യടനം പകുതി വഴിയില്‍ അവസാനിപ്പിച്ചു.

അദ്ദേഹം ഡോളി പാര്‍ട്ടണുമായി ചേര്‍ന്ന് വിശ്വവിഖ്യാതമായ ഡ്യുവറ്റുകള്‍ പാടിയിട്ടുണ്ട്. 1938 ഓഗസ്ത് 21-നാണ് അദ്ദേഹം ജനിച്ചത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് നീണ്ടുപോകുന്നതോടെ അനിശ്ചിതത്വത്തിലാകുന്നത് മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ രാജ്യാന്തര ഭാവി കൂടിയാണ്. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റ് ക്രീസിനോട് വിടപറഞ്ഞ ധോണി ടി20 ലോകകപ്പിലൂടെ മടങ്ങി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇന്ത്യൻ ആരാധകർ. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കാതെ വന്നാൽ ധോണിക്ക് ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരുക അസാധ്യമാകും. ഇത് അടിവരയിടുകയാണ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ സുനിൽ ഗവാസ്കർ.

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലിടം നേടുക എന്നത് ധോണിയെ സംബന്ധിച്ചടുത്തോളം ഇനി അപ്രായോഗികമായിരിക്കുമെന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്. “ധോണിയെ ഇനിയും ഇന്ത്യൻ ടീമിൽ കാണുക എന്നത് എന്റെ ആഗ്രഹമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് നടക്കുമെന്ന് തോന്നുന്നില്ല” ഗവാസ്കർ പറഞ്ഞു.

കഴിഞ്ഞ വർഷം ജൂലൈയിലാണ് ധോണി അവസാനമായി ഒരു രാജ്യാന്തര മത്സരം കളിച്ചത്. ന്യൂസിലൻഡിനെതിരായ സെമിയിൽ ഇന്ത്യ പുറത്തായതിന് പിന്നാലെ ക്രീസ് വിട്ട ധോണി സൈനിക സേവനമുൾപ്പടെയുള്ള കാര്യങ്ങൾക്ക് സമയം ചെലവഴിക്കുകയായിരുന്നു.

ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ മാത്രമേ ധോണി ടി20 ലോകകപ്പില്‍ ഉണ്ടാകൂ എന്ന് ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാന്‍ ആഗ്രഹിക്കുന്ന താരമല്ല ധോണി. ഐപിഎല്ലില്‍ നന്നായി കളിച്ചാല്‍ തീര്‍ച്ചയായും ധോണി ടി20 ലോകകപ്പിലും ഉണ്ടാകുന്നുമായിരുന്നു രവി ശാസ്ത്രിയുടെ വാക്കുകൾ.

മാര്‍ച്ച് 29-ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്ലില്‍ പങ്കെടുക്കുന്നതിനായി 38 വയസ്സുകാരനായ മുന്‍ ക്യാപ്റ്റന്‍ ചെന്നൈയില്‍ ഒരുമാസം മുമ്പ് എത്തിയിരുന്നു. ട്രോഫി തിരിച്ചു പിടിക്കുന്നതിനായി ധോണിക്കൊപ്പം സുരേഷ് റെയ്‌നയും മുരളി വിജയും കഠിനമായി പരിശീലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, കൊറോണ വൈറസിന്റെ വ്യാപനം അദ്ദേഹത്തെ തിരികെ വീട്ടിലെത്തിച്ചു.

ഏപ്രില്‍ 15 വരെ ഐപിഎല്‍ 13-ാം സീസണ്‍ മാറ്റിവച്ചിരിക്കുകായണ്. വെട്ടിച്ചുരുക്കിയ ഐപിഎല്ലോ ടൂര്‍ണമെന്റ് റദ്ദാക്കലോ പ്രതീക്ഷിക്കാം. കൊറോണ പകര്‍ച്ച വ്യാധിയെ തുടര്‍ന്ന് ലോകമെമ്പാടും അസോസിയേഷനുകള്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ഐപിഎല്‍ സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും എടുക്കേണ്ടിയിരിക്കുന്നു.

RECENT POSTS
Copyright © . All rights reserved