തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തു മരണ സംഖ്യ 121 ആയി ഉയർന്നു. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്. മണ്ണിനടയിൽ പെട്ട 21 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണു സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. മലപ്പുറത്തു 13 പേരെയും വയനാട്ടിൽ ഏഴു പേരെയും ഇനിയും കണ്ടെത്താനുണ്ട്. കോട്ടയത്തു നേരത്തെ തന്നെ കാണാതായ ഒരാളെ ഇതുവരെ കണ്ടെത്തിയിട്ടില്ല. മഴ മാറിയതോടെ ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ആളുകൾ വീടുകളിലേക്കു മാറിക്കഴിഞ്ഞു. വീടുകൾ തകർന്നവർ മാത്രമാണ് ഇനി ദുരുതാശ്വാസ ക്യാന്പുകളിൽ കഴിയുന്നത്. 14,916 കുടുംബങ്ങളിലായി 47,622 പേർ മാത്രമാണ് ക്യാന്പുകളിൽ അവശേഷിക്കുന്നത്. സംസ്ഥാനത്താകെ 14,542 വീടുകളാണു തകർന്നത്. ഇതിൽ 1789 എണ്ണം പൂർണമായി തകർന്നിരുന്നു.
ലോഡ്സ്: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ രണ്ടാം ടെസ്റ്റിൽ നിന്ന് ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിനെ പിൻവലിച്ചു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ ബൗണ്‍സർ കഴുത്തിൽ കൊണ്ട് പരിക്കേറ്റതിനെ തുടർന്നാണിത്. സ്മിത്തിനു പകരം ടെസ്റ്റിന്റെ അഞ്ചാം ദിനം കളത്തിലെത്തിയത് മാർനസ് ലബുഷെയ്ൻ ആയിരുന്നു. ഐസിസിയുടെ പുതിയ നിയമം അനുസരിച്ച് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ ആവശ്യപ്പെടുന്ന ആദ്യ ടീമായിരിക്കുകയാണ് ഓസ്ട്രേലിയ, ഇത്തരത്തിൽ കളത്തിലെത്തുന്ന ആദ്യ താരം മാർനസ് ലബുഷെയ്നും.
അതോടെ ഓസീസ് യുവ താരം ചരിത്ര സബ് ആയി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സിന്റെ 77-ാം ഓവറിൽ ആർച്ചറിന്റെ മാരക ബൗണ്‍സറേറ്റ് വീഴുന്പോൾ സ്മിത്ത് 80 റണ്‍സ് എടുത്തുനിൽക്കുകയായിരുന്നു. പരിക്കേറ്റ് ക്രീസ് വിട്ടെങ്കിലും 40 മിനിറ്റിനുശേഷം തിരിച്ചെത്തിയ സ്മിത്ത് 92 റണ്‍സ് എടുത്ത് പുറത്തായി. തുടർ പരിശോധനയിൽ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടതിനെ തുടർന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ കളിക്കാരെ പിൻവലിക്കുന്നതിനുള്ള കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷന് അപേക്ഷ നൽകിയത്. അഞ്ച് ടെസ്റ്റ് കളിച്ച പരിചയം മാത്രമാണ് മാർനസ് ലബുഷെയ്നുള്ളത്. കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷൻ മത്സരത്തിനിടെ കളിക്കാരിൽ ആരെങ്കിലും പരിക്കേറ്റ് പുറത്തായാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ പകരക്കാരനെ ഇറക്കുന്നത് ക്രിക്കറ്റിൽ പതിവാണ്.
എന്നാൽ, ഇങ്ങനെ എത്തുന്ന കളിക്കാരന് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ അവകാശമില്ലായിരുന്നു. മത്സരത്തിനിടെ തലയിൽ പന്ത് കൊണ്ട് ഒരു ബാറ്റ്സ്മാൻ പരിക്കേറ്റ് പുറത്തായാൽ അദ്ദേഹത്തിന്റെ പകരമെത്തുന്ന കളിക്കാരന് ബാറ്റിംഗും ബൗളിംഗും ചെയ്യാൻ അനുമതി നല്‍കുന്നതാണ് കണ്‍കഷൻ സബ്സ്റ്റിറ്റ്യൂഷന്റെ പ്രത്യേകത. ഈ മാസം ഒന്നാം തീയതി മുതലാണ് ഐസിസി ഈ നിയമം പ്രാബല്യത്തിൽ വരുത്തിയത്. നിലവിൽ ടെസ്റ്റിൽ മാത്രാണ് ഇത് ഉപയോഗിക്കുന്നത്.
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസൻ ബുധനാഴ്ച ബർലിനിലെത്തി ചാൻസലർ ആംഗല മെർക്കലുമായി ബ്രെക്സിറ്റ് പ്രശ്നത്തിൽ ചർച്ച നടത്തും. വ്യാഴാഴ്ച പാരീസിലെത്തി പ്രസിഡന്റ് എമ്മാനുവൽ മക്രോണുമായും കൂടിക്കാഴ്ച നടത്തും. പുതിയ ബ്രെക്സിറ്റ് കരാർ ഉണ്ടാക്കുന്നതു സംബന്ധിച്ചാവും ചർച്ച.കരാറുണ്ടായാലും ഇല്ലെങ്കിലും ഒക്ടോബർ 31നു യൂറോപ്യൻ യൂണിയൻ വിടുമെന്ന കാര്യത്തിൽ നീക്കുപോക്കില്ലെന്ന് ജോൺസൻ ഇരു നേതാക്കളെയും ധരിപ്പിക്കും. ബ്രെക്സിറ്റിനുള്ള ജനവിധി റദ്ദാക്കാൻ പാർലമെന്റിനു കഴിയില്ലെന്ന നിലപാടാണു ജോൺസനുള്ളത്.
ഇതിനിടെ ബ്രെക്സിറ്റ് നടപ്പായാൽ ബ്രിട്ടൻ സാന്പത്തികമാന്ദ്യത്തിലേക്കു നീങ്ങുമെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ട് സൺഡേ ടൈംസ് പ്രസിദ്ധീകരിച്ചത് അപലപനീയമാണെന്നു ജോൺസൻ ഭരണകൂടം പറഞ്ഞു. കരാറില്ലാതെ യുറോപ്യൻ യൂണിയൻ വിട്ടാൽ ബ്രിട്ടൻ ഇന്ധന, ഭക്ഷ്യ, മരുന്നു ക്ഷാമം നേരിടേണ്ടിവരുമെന്നാണ് ചോർത്തി പ്രസിദ്ധീകരിച്ച സർക്കാർ റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് കാലഹരണപ്പെട്ടതാണെന്നും പല മാറ്റങ്ങളും ഇതിനകം നടപ്പാക്കിയിട്ടുണ്ടെന്നും സർക്കാർ പറയുന്നു.
ഇരുമ്പുകമ്പി വൈദ്യുതലൈനിൽ തട്ടി അഞ്ചു വിദ്യാർഥികൾ ഷോക്കേറ്റു മരിച്ചു. കർണാടകയിലെ കൊപ്പൽ ടൗണിലുള്ള ദേവരാജ് അരസ് റസിഡൻഷൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥികളായ മല്ലികാർജുൻ(15), ബസവരാജ്(15), ഒൻപതാംക്ലാസ് വിദ്യാർഥികളായ ദേവരാജ്(14), കുമാർ(14), എട്ടാംക്ലാസ് വിദ്യാർഥി ഗണേശ്(13) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു ദുര ന്തം. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്താനായി സ്ഥാപിച്ച 15 അടി ഉയരമുള്ള ഇരുന്പുകന്പി ബോയ്സ് ഹോസ്റ്റലിന്റെ ഒന്നാംനിലയിലെ ടെറസിൽ നിന്നുകൊണ്ട് മാറ്റുന്നതിനിടെ സമീപത്തെ 11 കെവി ലൈനിൽ തട്ടിയായിരുന്നു അപകടം. മണ്ണു നിറച്ച വീപ്പയ്ക്കുള്ളിലാണ് തൂൺ സ്ഥാപിച്ചിരുന്നത്. രണ്ടു വിദ്യാർഥികൾ ചേർന്നാണ് ഇതു നീക്കിയത്. തൂൺ ഉയർത്തുന്നതിനിടെയാണു വൈദ്യുതലൈനിൽ തട്ടിയത്. മൂന്നുപേർ രക്ഷിക്കാനെത്തിയതായിരുന്നു.
ഇറാന് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനുള്ള യുഎസ് കോടതി ഉത്തരവ് ജിബ്രാൾട്ടര്‍ ഭരണകൂടം തള്ളി. യുഎസ് ഉപരോധം യുറോപ്യൻ യൂണിയനു ബാധകമല്ലെന്നു ജിബ്രാൾട്ടർ അറിയിച്ചു. ജിബ്രാൾട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്റെ പേര് ‘ഗ്രേസ് 1 എന്നത് ‘ആഡ്രിയന് ഡാരിയ’ എന്ന് മാറ്റി. കപ്പലില്‍ സ്ഥാപിച്ചിരുന്ന പാനമയുടെ പതാക താഴ്ത്തി പകരം ഇറാന്റെ പതാക ഉയര്‍ത്തി. കപ്പല്‍ തിങ്കളാഴ്ച പുലർച്ചയോടെ ജിബ്രാൾട്ടര്‍ തീരംവിടും.
സിറിയയിലേക്ക് ക്രൂഡ് ഒായില്‍ കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ജൂലൈ നാലിനു ബ്രിട്ടിഷ് സൈന്യം പിടിച്ചെടുത്ത കപ്പല്‍ ഓഗസ്റ്റ് 15 നാണ് ജിബ്രാൾട്ടർ സുപ്രീം കോടതി വിട്ടയച്ചത്. മൂന്നു മലയാളികൾ ഉൾപ്പെടെ 14 ഇന്ത്യക്കാരാണ് കപ്പലിലുള്ളത്; ആകെ ജീവനക്കാർ 24. കപ്പൽ വിട്ടുകൊടുക്കുന്നതു തടയാൻ യുഎസ് നേരത്തെ ശ്രമം തുടങ്ങിയിരുന്നു. നാവികർക്ക് വീസ നിഷേധിക്കുമെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കപ്പൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ജിബ്രാൾട്ടർ കോടതി തള്ളിയതോടെ വാഷിങ്ടൻ ഡിസിയിലെ ഡിസ്ട്രിക്ട് കോടതിയെ സമീപിക്കുകയായിരുന്നു യുഎസ്. തുടർന്നാണ് കപ്പൽ അതിലെ എണ്ണയും പത്തു ലക്ഷത്തോളം യുഎസ് ഡോളറും സഹിതം പിടിച്ചെടുക്കാൻ വെള്ളിയാഴ്ച കോടതി ഉത്തരവിട്ടത്. ഇറാനിലെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡുകളുമായി കപ്പലിനു ബന്ധമുണ്ടെന്നാണ് യുഎസിന്റെ ആരോപണം. റവല്യൂഷനറി ഗാർഡ്സ് ഇറാന്റെ സൈന്യമാണെങ്കിലും യുഎസ് ഇതിനെ ഭീകരസംഘടനയായാണു കണക്കാക്കുന്നത്.
വയനാട് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കല്യാണസല്‍ക്കാരം. ചൂരല്‍മല ചാലമ്പാട് റാബിയയുടെയും ഷാഫിയുടെ വിവാഹസല്‍ക്കാരമാണ് മേപ്പാടി സെന്റ് ജോസഫ് യു.പി. സ്കൂളില്‍ നടന്നത്. വിവാഹസല്‍ക്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായി കാത്തിരിക്കുമ്പോഴാണ് പെരുമഴ ഇവരെ ക്യാംപിലെത്തിച്ചത്.
ചാലമ്പാടന്‍ മൊയ്തീന്റേയും ജൂമൈലത്തിന്റേയും മകള്‍ റാബിയയുടേയും പേരാമ്പ്ര പള്ളിമുക്ക് ഷാഫിയുടേയും നിക്കാഹ് നേരത്തെ കഴിഞ്ഞതാണ്. വിവാഹ സല്‍ക്കാരം ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്തടിച്ചു, പുതു വസ്ത്രങ്ങള്‍ വാങ്ങി കാത്തിരിക്കുമ്പോഴാണ് ദുരന്തം പെരുമഴയായി പെയ്തിറങ്ങിയത്. വീട് വെള്ളം ഇരമ്പിക്കയറി വാസയോഗ്യമല്ലാതായി.
കയ്യില്‍ കൊള്ളാവുന്നതെല്ലാമെടുത്ത് ക്യാമ്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളും ഒഴുകിപ്പോയി. പക്ഷെ കുടുംബത്തിന് കൂടെയുള്ളവര്‍ കരുത്തുപകര്‍ന്നു, വിവാഹ സല്‍ക്കാരത്തിന് സന്മനസ്സുകള് കൈകോര്‍ത്തു. 5 പവന് ആഭരണവും ഭക്ഷണ സാധനങ്ങളും സംഭാവനയായി ലഭിച്ചു. ക്യാമ്പിലുള്ളവരുടെ കൂട്ടായ്മയില്‍ ദിവസങ്ങള്‍ക്കകം സ്കുള്‍മുറ്റത്ത് കല്യാണപ്പന്തലൊരുങ്ങി. സല്‍ക്കാര ചടങ്ങില്‍ ജില്ലാ കലക്ടറും ജനപ്രതിനിധികളും പങ്കെടുത്തു.
മഹാപ്രളയത്തിന്റെ ഒന്നാം വാർഷികത്തിൽ വീണ്ടും എത്തിയ മഴ ഏറ്റവും നാശം വിതച്ചത് വയനാട്ടിലും മലപ്പുറത്തുമാണ്. മലയോരപ്രദേശങ്ങളിൽ ഉരുൾപൊട്ടി നിരവധി വീടുകളും കൃഷിസ്ഥലവും മനുഷ്യജീവനുകളും നഷ്ടമായി. എന്നാൽ അവയ്ക്കിടയിൽ പ്രതീക്ഷ നൽകുന്ന ചില കാഴ്ചകളുമുണ്ട്.
കഴിഞ്ഞ വർഷത്തെ പ്രളയത്തിന് ശേഷം, ഭൂമിക്ക് ഭാരമാകാത്ത, പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന വീടുകളാണ് ഇത്തരം പ്രദേശങ്ങളിൽ ആവശ്യമെന്നു തിരിച്ചറിഞ്ഞ തണൽ എന്ന സന്നദ്ധ സംഘടന, ഉർവി ഫൗണ്ടേഷനുമായി കൈകോർത്ത്, വയനാട്ടിലെ പൊഴുതന പഞ്ചായത്തിൽ പ്രകൃതിക്ഷോഭങ്ങളെ പ്രതിരോധിക്കുന്ന വീടുകൾ നിർമിച്ചു തുടങ്ങി. ആദ്യമൊക്കെ പലർക്കും ഇത്തരം വീടുകളുടെ കെട്ടും മട്ടും ഇഷ്ടമായില്ല. പലരും മുൻവിധിയോടെയാണ് ഇത്തരം വീടുകളുടെ ഗുണഭോക്താക്കളായത്. എന്നാൽ ഇപ്പോൾ അവർ തിരിച്ചറിയുന്നു- ആ വീട് ഒരു ശരി ആയിരുന്നുവെന്ന്…
വിഷമയമായ കറിവേപ്പില കടയില്‍ നിന്നും വാങ്ങുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ നട്ടുവളര്‍ത്തുന്നതാണ്. വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. നട്ടുവളര്‍ത്താന്‍ കഴിയാത്തവര്‍ക്ക്
പുറത്തുനിന്ന് വാങ്ങുന്ന കറിവേപ്പില കേടാകാതെ ദീര്‍ഘകാലം സൂക്ഷിക്കാനുള്ള മാര്‍ഗങ്ങളാണ് ഇവ
1. കറിവേപ്പില കുറച്ചു സമയം മഞ്ഞളിന്റെ വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. വിഷാംശം മാറിക്കിട്ടും. വലിയ കൊമ്പായി കിട്ടുമ്പോള്‍ തണ്ടുകളായി അടര്‍ത്തിയെടുക്കുക.
2. വെള്ളം നന്നായി കുടഞ്ഞു കളഞ്ഞ ശേഷം വൃത്തിയുള്ള കോട്ടണ്‍ തുണിയിലോ പേപ്പറിലോ 10 മിനിറ്റ് നേരം വിടര്‍ത്തി വെക്കുക.
3. ജലാംശമില്ലാത്ത കറിവേപ്പില വായു കടക്കാത്ത ടിന്നുകളിലോ പ്ലാസ്റ്റിക് കവറിലോ കെട്ടിവെച്ച് സൂക്ഷിക്കാം.
4. കറിവേപ്പില കൂടുതലുള്ളപ്പോള്‍ വലിയ ടിന്നുകളില്‍ ഒന്നിച്ച് വെക്കരുത്. വായു കടന്ന് ചീഞ്ഞ് പോകാം. ചെറിയ ചെറിയ ടിന്നുകളിലോ കവറുകളിലോ സൂക്ഷിക്കുക. ഈ രീതിയില്‍ കറിവേപ്പില ഒരു മാസം വരെ കേടാകാതെ ഉപയോഗിക്കാം.
കൊച്ചി: സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെ മൂവാറ്റുപുഴ എംഎൽഎ എല്‍ദോ എബ്രഹാമിനെ പോലീസ് മര്‍ദിച്ച സംഭവത്തിൽ നടപടി. എംഎൽഎയെ തല്ലിയ കൊച്ചി സെൻട്രൽ എസ്ഐ വിപിൻ ദാസിനെ സസ്പെൻഡ് ചെയ്തു. എസ്ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായതായും എംഎൽഎയെ തിരിച്ചറിയുന്നതിൽ പിഴവുണ്ടായതായും വിലയിരുത്തിയാണ് നടപടി.
ഞാറയ്ക്കല്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ നടത്തിയ ഐജി ഓഫീസ് മാര്‍ച്ചിനിടെയാണ് എംഎൽഎയ്ക്കു മർദനമേറ്റത്. എല്‍ദോ എബ്രഹാം ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരുക്കേറ്റിരുന്നു. മാര്‍ച്ചിന്റെ ഉദ്ഘാടകനായിരുന്ന എല്‍ദോ എബ്രഹാമിനെ പോലീസ് വളഞ്ഞിട്ട് അടിച്ചെന്നാണ് സിപിഐ ആരോപിക്കുന്നത്.
മുതുകത്ത് ലാത്തിയടിയേറ്റ നിലയില്‍ ആദ്യം ജനറല്‍ ആശുപത്രിയിലെത്തിച്ച എംഎല്‍എയെ കൈയ്ക്ക് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വിശദപരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. ഇതോടെയാണ് കൈയ്ക്ക് പൊട്ടലുണ്ടെന്ന് മനസിലായത്. മാര്‍ച്ച് അക്രമാസക്തമായപ്പോള്‍ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് ശ്രമിക്കുന്ന എംഎൽഎയെ വിപിൻ ദാസ് മർദിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
10, 12 ക്ലാസുകളിലെ പരീക്ഷാഫീസ് കുത്തനെ കൂട്ടി സിബിഎസ്ഇ. പട്ടികവിഭാഗക്കാർക്ക് 50 രൂപയായിരുന്നത് 1200 രൂപയാക്കി ഉയർത്തിയപ്പോൾ, പൊതുവിഭാഗത്തിൽ ഫീസ് ഇരട്ടിയാക്കി– 1500 രൂപ. നേരത്തേ ഇത് 750 രൂപയായിരുന്നു.
പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് അധിക വിഷയം എഴുതുന്ന പട്ടികവിഭാഗ വിദ്യാർഥികൾ മുൻപ് ഫീസ് അടയ്ക്കേണ്ടിയിരുന്നില്ല. എന്നാൽ, പുതിയ ഉത്തരവനുസരിച്ച് ഇനി മുതൽ 300 രൂപ അടയ്ക്കണം.
അധികവിഷയം തിരഞ്ഞെടുക്കുന്ന പൊതുവിഭാഗക്കാർ 150 രൂപയ്ക്കു പകരം 300 രൂപ അടയ്ക്കണം. മൈഗ്രേഷൻ ഫീസ് 150 രൂപയിൽ നിന്ന് 350 രൂപയാക്കി.
വിദേശത്തുള്ള സിബിഎസ്ഇ സ്കൂളുകളിൽ പഠിക്കുന്ന 10, 12 ക്ലാസ് വിദ്യാർഥികൾ 5 വിഷയങ്ങൾക്കായി 10,000 രൂപ ഫീസടയ്ക്കണം. മുൻപ് ഇത് 5,000 രൂപയായിരുന്നു.
പന്ത്രണ്ടാം ക്ലാസിലെ അധികവിഷയത്തിന് ഈ വിദ്യാർഥികൾ 2,000 രൂപ ഫീസടയ്ക്കണം. നേരത്തേ ഇത് 10,000 രൂപയായിരുന്നു.