പുതിയ ചിത്രം പ്രഖ്യാപിച്ച് നടനും സംവിധായകനുമായ ജൂഡ് ആന്തണി ജോസഫ്. ഡിറ്റക്ടീവ് പ്രഭാകരൻ എന്നാണ് സിനിമയുടെ പേര്. പ്രശസ്ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ജി.ആർ. ഇന്ദുഗോപന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപൻ തന്നെയാണ്.
സിനിമയുടെ പേര് പ്രഖ്യാപിച്ചെങ്കിലും നായകൻ ആരെന്ന് അറിയാനുള്ള ആകാംക്ഷയിൽ ഇരിക്കുന്ന പ്രേക്ഷകർക്ക് മറ്റൊരു അമ്പരപ്പ് ആണ് സംവിധായകൻ സമ്മാനിക്കുന്നത്. ഈ സിനിമയിലെ നായകനെ പ്രേക്ഷകർക്ക് തീരുമാനിക്കാനുള്ള അവസരമാണ് ജൂഡ് ഒരുക്കുന്നത്. നിങ്ങൾക്കിഷ്ടപ്പെട്ട നായകൻ ആരായാലും അവരുടെ പേര് കമന്റ് വഴി നിർദേശിക്കാം. ഇന്ത്യൻ സിനിമയിൽ തന്നെ ഇതാദ്യമായാകും ഇങ്ങനെയൊരു തിരഞ്ഞെടുപ്പെന്ന് സംവിധായകൻ പറയുന്നു.
ജൂഡിന്റെ വാക്കുകൾ: വർഷങ്ങൾക്കു മുൻപ് പ്രഭാകരൻ സീരീസ് വായിച്ചപ്പോൾ അമ്പരന്ന് പോയിട്ടുണ്ട് . എന്തേ ഇത് വരെ ആരും ഇത് സിനിമയാക്കിയിട്ടില്ല എന്ന്.പിന്നീട് പ്രിയ സുഹൃത്ത് ടോണി വഴി ഇന്ദുഗോപൻ ചേട്ടനെ പരിചയപ്പെട്ടപ്പോൾ മനസിലായി പല പ്രമുഖ സംവിധായകരും ഇത് ചോദിച്ചു ചെന്നിട്ടുണ്ടെന്നു.എന്റെ ഭാഗ്യത്തിന് ചേട്ടൻ ഇത് എനിക്ക് തന്നു. ജനകീയനായ ഒരു കുറ്റാന്വേഷകൻ. അതാണ് ഞങ്ങളുടെ പ്രഭാകരൻ.
പ്രഭാകരനെ വായിച്ചിട്ടുള്ളവർക്കറിയാം ഓരോ പേജിലും ഉദ്വേഗം ജനിപ്പിക്കുന്ന നീക്കങ്ങൾ. പ്രിയ വായനക്കാരോടും പ്രേക്ഷകരോടും അതേ ഉദ്വേഗത്തോടെ ആകാംക്ഷയോടെ പ്രഭാകരനെ അവതരിപ്പിക്കാനാണ് എന്റെയും ആഗ്രഹം. അവതരിപ്പിക്കുന്നു ” ഡിറ്റക്ടീവ് പ്രഭാകരൻ “.
ഒരുപക്ഷേ ലോകസിനിമയിൽ ആദ്യമായി പ്രേക്ഷകർക്ക് കാസ്റ്റിങ് ചെയ്യാനുള്ള ആദ്യ അവസരം . നിങ്ങളുടെ മനസിലുള്ള പ്രഭാകരനെ കമന്റ് വഴി നിർദ്ദേശിക്കൂ . ഞങ്ങൾ കാത്തിരിക്കുന്നു . Announcing the title here.’
അനന്തവിഷന്റെ ബാനറിൽ ആണ് നിർമാണം. നീണ്ട ഇടവേളയ്ക്കുശേഷം ഇന്ദുഗോപന്റെ ശക്തമായ മടങ്ങിവരവു കൂടിയാകും ഈ സിനിമ. ക്ലാസ്സ്‌മേറ്റ്സ്, ചോക്ലേറ്റ്, മെമ്മറീസ് തുടങ്ങിയ ഹിറ്റുകളുെട സ്രഷ്ടാക്കളായ അനന്തവിഷൻ ബാനർ ആണ് നിർമാണം.
അതേസമയം ജൂഡിന്റേതായി പ്രഖ്യാപിച്ച ബിഗ് ബജറ്റ് ചിത്രം ‘2403 ഫീറ്റ്’ന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി കഴിഞ്ഞു. ഏറെ മുതൽമുടക്കുള്ള പ്രോജക്ട് ആയതിനാൽ നിരവധി മുന്നൊരുക്കങ്ങള്‍ സിനിമയ്ക്ക് ആവശ്യമാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമ അടുത്ത വർഷം പൂർത്തിയാകും.
ഡല്‍ഹിക്കാര്‍ അത്ര പെട്ടെന്നൊന്നും മറക്കില്ല 2018 ജൂലൈ ഒന്നാം തീയതി. അന്നായിരുന്നു വടക്കു കിഴക്കൻ ദില്ലിയിലെ ബുരാരിയിൽ ഒരു കുടുംബത്തില്‍ കൂട്ട ആത്മഹത്യ നടക്കുന്നത്. ഒരു കുടുംബത്തിലെ 11 പേരാണ് ഒരു ദിവസം ജീവനൊടുക്കിയത്. 11 പേരിൽ പത്തു പേരുടെയും മൃതദേഹം തൂങ്ങിയാടുന്ന നിലയിലായിരുന്നു. ഒരാളുടെ മൃതദേഹം മാത്രമാണ് നിലത്തുനിന്നു ലഭിച്ചത്. ഇതാകട്ടെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിലും.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിൽ നിന്നു വ്യക്തമായത് എല്ലാം തൂങ്ങിമരണമാണെന്നായിരുന്നു. രോഹിണി ഫൊറൻസിക് ലാബിൽ നിന്നുള്ള പരിശോധന വന്നതോടെ വിഷം അകത്തു ചെന്നല്ല മരണമെന്നും വ്യക്തമായി. ബന്ധുക്കളിൽ ചിലരാണു സംഭവം വിഷം നൽകിയുള്ള കൊലപാതകമാണെന്ന പരാതി ഉന്നയിച്ചത്. ‘സൈക്കോളജിക്കൽ ഓട്ടോപ്സി’ എന്ന അപൂർവ നടപടിക്രമത്തിലൂടെ പോലും കൂട്ടമരണത്തിനു പിന്നിലെ ദുരൂഹത തെളിയിക്കാനായില്ല.
ഭാട്ടിയ കുടുംബത്തിലെ ഏറ്റവും മുതിർന്ന വനിത നാരായൺ ദേവി (77), മകൾ പ്രതിഭ (57), ആൺമക്കളായ ഭുവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭുവ്നേഷിന്റെ ഭാര്യ സവിത (48), ഇവരുടെ മൂന്നു മക്കളായ മീനു (23), നിധി (25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ ശിവം, പ്രതിഭയുടെ മകൾ പ്രിയങ്ക (33) എന്നിവരെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സന്ത് നഗര്‍ നിവാസികൾ ഭീതിയോടെയായിരുന്നു പിന്നീടുള്ള നാളുകളിൽ ഭാട്ടിയ കുടുംബം താമസിച്ചിരുന്ന വീടിനെ നോക്കിക്കണ്ടിരുന്നത്. രാത്രിയിൽ ആ വീടിനു സമീപത്തെ റോഡ് വിജനമായിക്കിടന്നു. പുറത്തിറങ്ങാൻ പോലും പലരും ഭയന്നു.
ഒന്നരക്കൊല്ലമായി ഈ വീട് ശൂന്യമാണ്. ഭൂതബംഗ്ളാവെന്നാണ് നാട്ടുകാര്‍ പിന്നീട് ഇതിനെ വിശേഷിപ്പിച്ചത്. വാടകയ്ക്കു താമസിക്കാനും വാങ്ങാനും ആരും തയ്യാറായില്ല. പലരും വാങ്ങാന്‍ തയ്യാറായി വന്നെങ്കിലും കൂട്ടമരണങ്ങളുടെ കഥകള്‍ കേട്ട് പിന്‍മാറി. താമസിക്കാന്‍ തയ്യാറായവര്‍ ആത്മാക്കളുെട ശബ്ദം കേട്ടെന്നു പറഞ്ഞ് പതുക്കെ പിന്‍വാങ്ങി.
എന്നാല്‍ ഇപ്പോള്‍ ശനിദശ മാറിയെന്നാണ് സമീപവാസികള്‍ വിശ്വസിക്കുന്നത്. എല്ലാ കഥകളും അറിഞ്ഞിട്ടും ഇവിടെ താമസിക്കാന്‍ ഒരാള്‍ വന്നിരിക്കുന്നു. ‘ഭൂതത്തിലും പ്രേതത്തിലു ം ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ പ്രതീക്ഷിച്ച വാകടകയില്‍ എല്ലാ സൗകര്യങ്ങളോടും കൂടി ഒരു വീട് കിട്ടി’ എന്നാണ് പത്തോളജിസ്റ്റായ ഡോ. മോഹന്‍ കശ്യപ് പറഞ്ഞത്. ഭാര്യയും രണ്ട് മക്കളും തന്റെ കൂടെയുണ്ടാകും. വെറും 25,000 രൂപയാണ് വാടക. ഈ വാടകയ്ക്കു ഇത്രയും സൗകര്യമുള്ള ഒരു വീട് ഇവിടെ വേറെ കിട്ടില്ലെന്നും മോഹന്‍ കശ്യപ് പറഞ്ഞു.
ഭാട്ടിയ കുടുംബത്തിൽ അവശേഷിച്ച ഒരേയൊരു മകൻ ദിനേശ് ഛന്ദാവത്തിന്റെ പേരിലാണ് ഇപ്പോൾ വീട്. ഒക്ടോബറിലാണ് വീട് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാകുന്നത്. കൂട്ടമരണം നടക്കുന്ന സമയത്ത് രാജസ്ഥാനിലെ ക്വാട്ടയിലായിരുന്നു അദ്ദേഹം. അവിടെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ദിനേശ് കൂട്ടമരണത്തിനു ശേഷം ഇടയ്ക്ക് ഭാട്ടിയ കുടുംബത്തിന്റെ വീട്ടിലുമെത്തി തങ്ങിയിരുന്നു. വീടുമായി ബന്ധപ്പെട്ടു പരന്ന അന്ധവിശ്വാസങ്ങൾ മാറ്റുന്നതിനു വേണ്ടിയായിരുന്നു അത്. ഒക്ടോബർ മധ്യത്തിലാണ് ദിനേശും കുടുംബവും വീട്ടിൽ താമസിച്ചത്. ഒട്ടേറെ പൂജാകർമങ്ങൾ ചെയ്തതിനു ശേഷമായിരുന്നു അത്.
സ്‌നേഹത്തിന് മുന്‍പില്‍ പ്രായം തോറ്റുപോകുന്നു എന്ന് തെളിയിച്ച ലക്ഷ്മിയമ്മളിന്റേയും കൊച്ചനിയന്റേയും വിവാഹം ഇന്ന് രാമവര്‍മപുരത്തെ വൃദ്ധസദനത്തില്‍ നടക്കും. 67 വയസ്സായ കൊച്ചനിയന്‍ മേനോനും 66കാരിയായ പി വി ലക്ഷ്മിയമ്മാളും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇപ്പോള്‍ ഒരുമിക്കുന്നത്.
കല്യാണത്തിന്റെ ആവേശം ഇന്നലെതന്നെ തുടങ്ങിയിരുന്നു. മൈലാഞ്ചി കല്യാണം അന്തേവാസികള്‍ ഗംഭീരമായി നടത്തി. എല്ലാവരും ഒത്തുചേര്‍ന്ന് മൈലാഞ്ചി അണിയിച്ച് ലക്ഷ്മിയമ്മളിനെ വധുവാക്കി. കല്യാണച്ചെക്കനും അണിഞ്ഞൊരുങ്ങി മണവാളനായെത്തും.
ലക്ഷ്മി അമ്മാളിന്റെ ഭര്‍ത്താവ് ജി.കെ.കൃഷ്ണയ്യര്‍ എന്ന സ്വാമി 22 വര്‍ഷം മുന്‍പുമരിച്ചു. നഗരത്തില്‍ സദ്യ ഒരുക്കിയിരുന്ന ആളായിരുന്നു സ്വാമി. അദ്ദേഹത്തിന്റെ നിഴലായി നിന്നിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ കൊച്ചനിയനോടു മരണക്കിടക്കയില്‍വെച്ച് അമ്മാളിനെ നോക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഒപ്പം കൈ പിടിച്ചേല്‍പിക്കുകയും ചെയ്തു.
അമ്മാള്‍ തനിച്ചാകുകയും രാമവര്‍മപുരത്തെ കോര്‍പറേഷന്‍ വൃദ്ധമന്ദിരത്തിലേക്കു താമസം മാറുകയും ചെയ്തു. കൊച്ചനിയന്‍ പാചകവുമായി നാടു ചുറ്റി. മനസ്സിലെ സ്‌നേഹം എന്തുകൊണ്ടോ ഇരുവരും തുറന്നു പറഞ്ഞില്ല. ഗുരുവായൂരില്‍വച്ചു കൊച്ചനിയന്‍ പക്ഷാഘാതം വന്നു തളര്‍ന്നുവീണു. പിന്നീടു വയനാട്ടിലെ ഒരു സന്നദ്ധ സംഘടന അങ്ങോട്ടു കൊണ്ടുപോയി. അവിടെവച്ചു കൊച്ചനിയന്‍ അമ്മാളിനോടുള്ള പ്രണയം ഉദ്യോഗസ്ഥരോടു പറയുകയായിരുന്നു.
അവര്‍ കൊച്ചനിയനെ തൃശൂര്‍ സാമുഹിക നീതി വകുപ്പ് വൃദ്ധ സദനത്തിലേക്കു മാറ്റി . അപ്പോഴേക്കും അമ്മാളും കോര്‍പറേഷന്‍ വൃദ്ധസദനത്തില്‍നിന്നു അവിടെയെത്തിയിരുന്നു. ശരീരം തളര്‍ന്നു ഒരു കാലും കയ്യും അനക്കാന്‍ പ്രയാസപ്പെടുന്ന സമയമായതിനാല്‍ അമ്മാള്‍ കൊച്ചനിയനു താങ്ങാകാന്‍ തീരുമാനിച്ചു. ചികിത്സയിലൂടെ കൊച്ചനിയന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. വിവാഹം കഴിഞ്ഞതിനുശേഷം കൂടല്‍മാണിക്യത്തില്‍ ഭഗവാന് താമരമാലയുമായി പോകുമെന്ന് ലക്ഷ്മിയമ്മാള്‍ പറയുന്നു.
ഒളിമ്പിക്സ് യോഗ്യതാ ട്രയല്‍ മത്സരത്തില്‍ വനിതകളുടെ 51 കിലോ വിഭാഗത്തില്‍ എംസി മേരി കോം ലോക യൂത്ത് ചാമ്പ്യന്‍ നിഖാത്ത് സരീനെ പരാജയപ്പെടുത്തി. ആറ് തവണ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവുമായ മേരി സ്‌കോര്‍ 9-1 നാണ് സരീനെതിരെ വിജയിച്ചത്. വിജയത്തോടെ മേരി കോം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചൈനയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
നേരത്തെ മേരി കോം റിതു ഗ്രേവാളിനെയും സരീന്‍ ജ്യോതി ഗുലിയയെയും കീഴടക്കിയിരുന്നു. ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രിയായ മേരികോം മുപ്പത്തിയാറുകാരിയാണ്. തെലങ്കാനയിലെ നിസാമാബാദില്‍നിന്നുള്ള സരീന്റെ പ്രായം 23. ഒളിമ്പിക്സ് യോഗ്യതാ മത്സരങ്ങളില്‍ ബോക്സിങ് ഫെഡറേഷന്റെ മാനദണ്ഡങ്ങള്‍ക്കെതിരേ പ്രതിഷേധിച്ച് മേരി കോമിനെ നേരത്തെ വെല്ലുവിളിച്ച് ശ്രദ്ധേപിടിച്ചുപറ്റിയ താരമാണു സറീന്‍. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ എത്താതിരുന്നിട്ടും മേരിയെ സെലക്ഷന്‍ ട്രയല്‍സ് കൂടാതെ ഒളിമ്പിക്സ് യോഗ്യതയ്ക്ക് അയക്കാനുള്ള തീരുമാനത്തിനെതിരെ സരീന്‍ രംഗത്തു വന്നിരുന്നു. മത്സരശേഷം മേരി കോം സരീന് കൈ കൊടുക്കാതെയാണ് മടങ്ങിയത്.
പൗരത്വ ബില്ലിനെതിര ശക്തമായ പ്രതിഷേധം നടന്ന മീററ്റിൽ ഒരു സീനിയർ പൊലീസ് ഉദ്യോഗസ്ഥർ മുസ്ലിം പൗരന്മാരോട് വർഗീയ പരാമർശങ്ങളോടെ ആക്രോശിക്കുന്ന വീഡിയോ പുറത്ത്. മീററ്റിലെ ഒരു പൊലീസ് സൂപ്രണ്ടായ അഖിലേഷ് നാരായണ്‍ സിങ്ങാണ് മുസ്ലിങ്ങളോട് അങ്ങേയറ്റം അവഹേളനപരമായി പെരുമാറുന്നത്. എല്ലാവരോടും പാകിസ്താനിലേക്ക് പോകാനാണ് പൊലീസുദ്യോഗസ്ഥൻ ആവശ്യപ്പെടുന്നത്.
പ്രതിഷേധം അരങ്ങേറിയ സ്ഥലത്തെ ഒരു ഇടവഴിയിലൂടെ നടന്നെത്തിയ ഉദ്യോഗസ്ഥൻ തലയിൽ തൊപ്പി വെച്ച് നിൽക്കുന്ന മുസ്ലിങ്ങളെ അക്ഷരാർത്ഥത്തിൽ വർഗീയ പരാമർശങ്ങളോടെ അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്.
“നിങ്ങൾക്കിവിടെ ജീവിക്കാൻ പറ്റില്ലെങ്കിൽ വിട്ടുപോകണം. ഇവിടെ വന്നു താമസിച്ചതിനു ശേഷം മറ്റുള്ളവരെ പ്രകീർത്തിക്കരുത്,” അഖിലേഷ് നാരായൺ സിങ് പറയുന്നു.
പൊലീസുകാരെ കണ്ട് ഭയന്ന മുസ്ലിം പൗരന്മാർ ‘നിങ്ങൾ പറയുവന്നത് ശരിയാണ്’ എന്നു മാത്രം മറുപടി നൽകുന്നതായി വീഡിയോയിൽ കേൾക്കാം. ‘എല്ലാ വീട്ടിലെയും ആണുങ്ങളെ ഞാൻ തൂക്കി ജയിലിലിടും’ എന്ന ഭീഷണിയും പൊലീസുദ്യോഗസ്ഥന്‍ ഉയർത്തുന്നതായി കേൾക്കാം. എല്ലാം താൻ നശിപ്പിക്കുമെന്നും ഇയാൾ പറയുന്നുണ്ട്.
മീററ്റില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ചവരെയാണ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതെന്നാണ് സംസ്ഥാന പൊലീസിന്റെ നിലപാട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനകളും പൊലീസിന് അനുകൂലമാണ്.
ഉത്തർപ്രദേശിൽ പൗരത്വ നിയമങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സർക്കാർ കടുത്ത നടപടികളാണെടുത്തത്. ഇരുപതിലധികമാളുകൾ സംസ്ഥാനത്ത് കൊല്ലപ്പെടുകയുണ്ടായി. നൂറുകണക്കിനാളുകൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. പാകിസ്ഥാന്‍ ടീമില്‍ നിന്ന് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയയ്ക്ക് മതത്തിന്റെ പേരില്‍ വിവേചനം നേരിട്ടിരുന്നു. ആ പരാതിയില്‍ താരത്തെ ഗൗതം ഗംഭീര്‍ പിന്തുണച്ചു. പാകിസ്ഥാന്റെ യാഥാര്‍ത്ഥ മുഖം ഇതാണെന്നും ഗംഭീര്‍ പറയുന്നു. പാകിസ്ഥാനുവേണ്ടി വളരെയേറെ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരമാണ് ഡാനിഷ് കനേരിയ.
അദ്ദേഹത്തിന് ഇങ്ങനെയൊരു ചൂഷണം നേരിടേണ്ടിവന്നു. വലിയ നാണക്കേടാണിതെന്നും ഗൗതം ഗംഭീര്‍ പ്രതികരിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനെ പോലുള്ളവര്‍ ക്യാപ്റ്റനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഏറെക്കാലം നയിച്ചിട്ടുണ്ട്. ഒരു ക്രിക്കറ്റ് താരം കൂടിയായിരുന്ന ഇമ്രാന്‍ ഖാന്‍ നയിക്കുന്ന രാജ്യത്താണ് ഇങ്ങനെയൊരു അവസ്ഥയെന്നും ഗംഭീര്‍ പറഞ്ഞു.
തിരുവനന്തപുരം; മോഡലും അവതാരകയുമായ ജാഗി ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്ക്. ജാഗിയുമായി ബന്ധമുണ്ടായിരുന്ന കൊച്ചിയിലെ ബോഡി ബില്‍ഡറെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇരുവരും ഏറെ നാളായി ഒരുമിച്ചായിരുന്നു താമസം.
തിരുവനന്തപുരത്തെ വീട്ടിലെ അടുക്കളയിലാണ് ജാഗിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ആന്തരികാവയവങ്ങളുടെ പരിശോധന ഫലവും ലഭിച്ചിട്ടില്ല. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണിക്കൂറുകള്‍ മൃതദേഹം കിടന്നിട്ടും പോസ്റ്റുമോര്‍ട്ടത്തിന് പോകുന്നതിന് തൊട്ടുമുന്‍പാണ് വിരലടയാളം ശേഖരിച്ചത്. ഫോറന്‍സിക് സംഘമില്ലാതെ പൊലീസ് യുവതിയുടെ മുറി പരിശോധിച്ചതും വീഴചയാണ്.
ജാഗിയും പുരുഷ സുഹൃത്തും തമ്മിലുള്ള ഫോണ്‍കോള്‍ വിവരങ്ങളും സന്ദേശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ജാഗിയ്‌ക്കൊപ്പം താമസിച്ചിരുന്ന ഇയാള്‍ രണ്ട് മാസം മുന്‍പാണ് എറണാകുളത്തേക്ക് മടങ്ങിയത്. ദിവസവും ഇയാള്‍ ജാഗിയെ ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. സംഭവ ദിവസം രാവിലെ 11 മണിക്കു ഇയാള്‍ ജാഗിയെ വിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോണ്‍ എടുക്കാതായപ്പോള്‍ ഡോക്ടറും സുഹൃത്തുമായ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്.
ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്ന് കണ്ടെത്തി. വീണതിനെ തുടര്‍ന്ന് തലയിലേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്.
യോർക്ക്ഷയറിലേ ഒരുപറ്റം ക്രിക്കറ്റ് പ്രേമികൾ ചേർന്ന് ആരംഭിച്ച ലീഡ്സ് പ്രീമിയർലീഗിന്റെ രണ്ടാം സീസൺ വിജയകരമായി സമാപിച്ചു . രണ്ടാം സീസണിലേ വിജയികൾക്ക് വിപുലമായ പരിപാടികളോട് നടക്കുന്ന പ്രൗഢഗംഭീരമായ സദസ്സിൽ വച്ച് ഇന്ന് സമ്മാനദാനം നല്കപ്പെടുന്നതാണ്. ഏഴോളം ടീമുകൾ മാറ്റുരച്ച ലീഡ്സ് പ്രീമിയർലീഗിൽ 42 ഓളം മത്സരങ്ങളാണ് നടന്നത്. 15 ആഴ്ചയോളം നീണ്ടുനിന്ന മത്സരത്തിനൊടുവിൽ ലീഡ്സ് ഗ്ലാഡിയേറ്റർസ് ആണ് വിജയികളായത്.
ലീഡ്സ് പ്രീമിയർ ലീഗിൽ മാറ്റുരച്ച മറ്റ് ടീമുകൾ കിത്തലി സ്പോർട്സ്, മാസ്റ്റർ ബ്ലാസ്റ്റർ, എൻ. ജി. ടസ്കർ, മെൻ ഇൻ ബ്ലൂ, ലീഡ്‌സ് സൺ റൈസർ, ഷെഫീൻസ് ബ്ലാസ്റ്റർ എന്നിവയാണ്.
ചെമ്പന്‍ വിനോദ് എന്ന നടന്‍രെ വളര്‍ച്ച പെട്ടെന്നായിരുന്നു. ചെറിയ വേഷം പോലും മികവുറ്റതാക്കി ചെമ്പന്‍ വിനോദ് നായക കഥാപാത്രത്തോളം ഉയര്‍ന്നു. വ്യക്തിജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിട്ട ആളാണ് വിനോദ്. നന്നായി ഭക്ഷണം കഴിക്കും, മദ്യപിക്കും. ഇതേക്കുറിച്ച് ചാനല്‍ അവതാരകന്‍ ചോദിച്ചപ്പോള്‍ ചെമ്പന്‍ വിനോദ് കിടിലം മറുപടി നല്‍കി.
ഞാന്‍ വഴി തെറ്റിപ്പോയി തിരിച്ചുവന്നയാളാണ്. പിന്നെ ഭക്ഷണവും മദ്യവും. ഭക്ഷണം മതിയാവുവോളം കഴിക്കും. അമ്മ ഉണ്ടാക്കിവെച്ച പന്നിയും ബീപുമൊക്കെ കഴിക്കുന്നതാണ് എനിക്കിഷ്ടം. ഞാന്‍ സമ്പാദിക്കുന്ന കാശുകൊണ്ട് മദ്യപിക്കുന്നു. സര്‍ക്കാരിന് നികുതിയും കൊടുക്കുന്നു. സര്‍ക്കാര്‍ തന്നെ വില്‍ക്കുന്ന മദ്യം വാങ്ങി ഞാന്‍ വീട്ടില്‍വെച്ചു കഴിക്കുന്നു. അതില്‍ ആര്‍ക്കാണ് പരാതിയെന്ന് താരം ചോദിക്കുന്നു.
പൊതുജനത്തിന് ശല്യമാകാന്‍ പോകുന്നില്ല. ഞാന്‍ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണ്. എന്നോട് ചോദിച്ചാല്‍ പറഞ്ഞുതരുമെന്നും ചെമ്പന്‍ ചെറുപുഞ്ചിരിയോടെ പറയുന്നു. ജീവിതത്തിന്റെ കാര്യം എടുക്കുമ്പോള്‍ ചെമ്പന്‍ വിനോദിന് വേദനയുണ്ട്. തന്റെ മകനെയോര്‍ത്താണ് ആ വേദന.
മകന്‍ അമ്മയ്‌ക്കൊപ്പം അമേരിക്കയിലാണ്. അവന് ഇപ്പോള്‍ 10 വയസ്സുണ്ട്. മകന്‍ എന്നും കാണാന്‍ പറ്റാത്തതിന്റെ വിഷമമുണ്ട്. സമ്മര്‍ അവധിക്ക് ഞാന്‍ അങ്ങോട്ടുപോകാറുണ്ട്. എന്റെ തിരക്കുകള്‍ മാറ്റിവെച്ച് ഇടയ്ക്കിടെ പോകാന്‍ പറ്റില്ല. അമേരിക്ക പോലുള്ള സ്ഥലത്ത് അമ്മയുടെ കൂടെ മാത്രം മകന്‍ ജീവിക്കുക അല്ലെങ്കില്‍ വേര്‍പിരിഞ്ഞ് ജീവിക്കുക എന്നത് സാധാരണകാര്യമാണ്. മകനായാല്‍ തന്നെയും അവിടെ അവന്റെ സ്‌പേസ് കൊടുത്തേപറ്റൂ. അവന് ഇതൊക്കെ മനസിലാക്കാന്‍ പറ്റും എന്നുതന്നെയാണ് എന്റെ വിശ്വാസം എന്നും ചെമ്പന്‍ വിനോദ് പറയുന്നു.
തിരുവനന്തപുരം: ആരാധനാലയങ്ങളുടെ കൈവശമുള്ള രേഖയില്ലാത്ത ഒരു ഏക്കർ വരെ ഭൂമി പതിച്ചു നൽകുന്നതു കർശന വ്യവസ്ഥകളോടെ. പതിച്ചു നൽകുന്ന സ്ഥലത്തു വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങൾ നിർമിക്കരുതെന്നും വാണിജ്യാവശ്യത്തിനായി ഉപയോഗിക്കരുതെന്നുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി.
ആരാധനാലയങ്ങളുടെ സ്ഥലത്ത് ഇപ്പോൾ ഷോപ്പിംഗ് കോംപ്ലക്സ് അടക്കമുള്ള വാണിജ്യാവശ്യത്തിനായുള്ള കെട്ടിടങ്ങളുണ്ടെങ്കിൽ ആ സ്ഥലം പതിച്ചു നൽകാൻ കമ്പോളവില ഈടാക്കും.
എന്നാൽ, പതിച്ചു നൽകുന്ന സ്ഥലത്ത് ആരാധനാലയങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങൾ നിർമിക്കുന്നതിനു തടസമില്ല. പതിച്ചു നൽകുന്ന ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിച്ചാൽ സർക്കാർ തിരിച്ചെടുക്കും. കുത്തക പാട്ടമായോ പാട്ടമായോ കൈവശം വച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകുന്നതല്ല. എന്നാൽ, പാട്ടം പുതുക്കി നൽകും.
മത- ധർമ സ്ഥാപനങ്ങൾക്കു പരമാവധി 50 സെന്റ് ഭൂമി വരെ പതിച്ചു നൽകും. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം ചേർന്ന മന്ത്രിസഭ ഇക്കാര്യം പരിഗണിച്ചപ്പോൾ മന്ത്രിമാരിൽ പലരും ഇതുമായി ബന്ധപ്പെട്ട ആശങ്കയും സംശയങ്ങളും അറിയിച്ചു. എന്നാൽ, സംസ്ഥാനത്തു രേഖകളില്ലാത്ത ഭൂമി ഉണ്ടാകാൻ പാടില്ലെന്നും രണ്ടു വർഷമായി ഈ വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. കർശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ ഭൂമി പതിച്ചു നൽകാമെന്നു നിയമ- ധന വകുപ്പുകൾ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭൂമി പതിച്ചു കൊടുക്കേണ്ട ഓരോ കേസും പ്രത്യേകമായി പരിഗണിച്ചാകും തീരുമാനിക്കുക. ഇതിനായി ചട്ട ഭേദഗതി കൊണ്ടുവരില്ല.1964 ലെ ഭൂപരിഷ്കരണ ചട്ടത്തിലെ റൂൾ 24 പ്രകാരം സർക്കാരിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണു നിശ്ചിത വില ഈടാക്കി ഭൂമി പതിച്ചു നൽകുന്നത്. 1995ലെ മുനിസിപ്പൽ- കോർപറേഷൻ പ്രദേശം ഉൾക്കൊള്ളുന്ന ഭൂ പതിവു ചട്ടം പ്രകാരം റൂൾ 21 പ്രകാരമുള്ള വിശേഷാൽ അധികാരം ഉപയോഗിച്ചും ഭൂമി പതിച്ചു നൽകാമെന്നും തീരുമാനിച്ചിട്ടുണ്ട്.
മന്ത്രിസഭയുടെ നിർദേശങ്ങൾ പരിഗണിച്ചും നിയമപരവും പ്രായോഗികവുമായ പ്രശ്നങ്ങൾ പഠിച്ചും തീരുമാനം എടുക്കാനാണ് ചീഫ് സെക്രട്ടറിയെയും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയത്. മന്ത്രിസഭ തീരുമാനിച്ച കാര്യങ്ങളിൽ മാറ്റം വരുത്താനാകില്ല. നയപരമായ മാറ്റം ഉണ്ടാവുകയാണെങ്കിൽ വീണ്ടും മന്ത്രിസഭയിൽ കൊണ്ടു വന്നു മാത്രമേ ഉത്തരവിന് അന്തിമ രൂപം നൽകാനാകൂ.
ആരാധനാലയങ്ങളുടെ കൈവശമുള്ള രേഖയില്ലാത്ത ഒരേക്കർ വരെയുള്ള അധിക ഭൂമി നിശ്ചിത തുക ഈടാക്കി പതിച്ചു നൽകുന്പോൾ ശേഷിക്കുന്ന സ്ഥലം തിരികെ ഏറ്റെടുക്കുന്നത് എത്രത്തോളം പ്രായോഗികമാണെന്ന പ്രശ്നമുണ്ട്.
ആരാധനാലയങ്ങൾക്കു കൈവശാവകാശം നൽകിക്കൊണ്ട് പാട്ടത്തിനോ മറ്റെന്തെങ്കിലും മാർഗത്തിലൂടെയോ ഈ സ്ഥലം നൽകുന്നതിനെ കുറിച്ചാകും ആലോചിക്കുക. ശ്മശാനങ്ങൾക്ക് 75 സെന്റ് വരെയുമാണു ഭൂമി പതിച്ചു നൽകുക.
കലാ-കായിക-സാംസ്കാരിക സംഘടനകൾക്ക് 15 സെന്റ് വരെ ഇത്തരത്തിൽ തുക ഈടാക്കി പതിച്ചു നൽകാനുള്ള തീരുമാനം ഗ്രാമീണ ക്ലബുകൾക്കാണു പ്രയോജനപ്പെടുക. ഓരോ ക്ലബിന്റെയും ആവശ്യം പരിശോധിച്ച് അതിന് അനുസരിച്ചുള്ള ഭൂമിയേ അനുവദിക്കുകയുള്ളൂ.