Latest News

കൂട്ടുകാരിയുടെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന ഭാര്യയെ അവിടെയെത്തി കുത്തിപ്പരുക്കേൽപിച്ച ശേഷം യുവാവ് വിഷം കഴിച്ചു ജീവനൊടുക്കി. കൂട്ടുകാരിയുടെ മകനായ സ്കൂൾ വിദ്യാർഥിക്ക് ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ കുത്തേറ്റു. എറണാകുളം ചെല്ലാനം മാലാഖപ്പടിയിൽ വകത്തറ വീട്ടിൽ ജോർജ് അഗസ്റ്റിൻ (39) ആണു മരിച്ചത്. ഭാര്യ സബിത (33), സബിതയുടെ സുഹൃത്ത് ഞക്കനാൽ പുത്തൻപുരയ്ക്കൽ സിന്ധു ജയന്റെ മകൻ മിഥുൻ (15) എന്നിവരെ പരുക്കേറ്റ നിലയിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവുമായി പിണങ്ങി വിവാഹമോചനത്തിനു കോടതിയെ സമീപിച്ച സബിത 4 വയസ്സുകാരനായ മകനോടൊപ്പം 2 മാസമായി സിന്ധുവിന്റെ വീട്ടിലാണു താമസം. ഇന്നലെ രാവിലെ 6.30നു സ്കൂട്ടറിലെത്തിയ ജോർജ് അഗസ്റ്റിൻ മുറിയിൽ കയറി കത്തിയെടുത്തു സബിതയുടെ കഴുത്തിൽ കുത്താൻ ശ്രമിച്ചു. സബിത തടഞ്ഞതിനെ തുടർന്നു കുത്ത് കയ്യിലാണു കൊണ്ടത്. ആക്രമണം തടയാൻ ശ്രമിച്ച മിഥുന്റെ കയ്യിലും കുത്തേറ്റു. വീട്ടുകാർ ഓടിയെത്തി ജോർജിനെ തള്ളിപ്പുറത്താക്കുകയായിരുന്നു.

പിന്നീടു സബിതയെയും മിഥുനെയും സമീപത്തെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം ഇതേ വീടിനു സമീപത്തെ പുരയിടത്തിലെത്തിയ ജോർജ് മധുരപാനീയത്തിൽ വിഷം ചേർത്തു കഴിക്കുകയും കുഴഞ്ഞു വീഴുകയുമായിരുന്നെന്നു പൊലീസ് പറഞ്ഞു. കായംകുളം ഗവ. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജോർജ് മരിച്ചു. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. ഓച്ചിറ പൊലീസ് കേസെടുത്തു. സംസ്കാരം ചെല്ലാനം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ പിന്നീട്.

ജോർജ് അഗസ്റ്റിൻ ഭാര്യ സബിതയെ കൊലപ്പെടുത്താൻ വ്യക്തമായ ആസൂത്രണത്തോടെയാണ് എത്തിയതെന്നു പൊലീസ്. കാർപെന്റർ ജോലി നോക്കിയിരുന്ന ഇയാൾ സബിതയ്ക്കൊപ്പം 6 വർഷത്തോളം സിന്ധുവിന്റെ ഞക്കനാലിലെ കുടുംബവീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്നു. ലഹരിക്ക് അടിമയായ ഇയാൾ ഭാര്യയെ മർദിക്കുമായിരുന്നെന്നും പറയുന്നു. സബിത മിക്കപ്പോഴും അഭയം തേടിയിരുന്നതു സിന്ധുവിന്റെ വീട്ടിലായിരുന്നു. ഒരു വർഷം മുൻപ് ഇവർ ചെല്ലാനത്തേക്കു താമസം മാറി.

ജോർജുമായി പിണങ്ങിയ സബിത പിന്നീടാണു ഞക്കനാലിലെത്തിയത്. ഇതിനിടയിൽ വിവാഹമോചനത്തിനു കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസം 27നു ഞക്കനാലെത്തിയ ജോർജ് മകനൊപ്പം ഓച്ചിറയിൽ പോയിരുന്നു. ഇന്നലെ സ്കൂട്ടറിൽ കത്തി,കയർ, വിഷം, മധുരപാനീയം, തിരച്ചറിയൽ രേഖകൾ എന്നിവയുമായിട്ടാണ് ഇയാൾ എത്തിയത്. വീടിനുള്ളിൽ പ്രവേശിച്ച ജോർജ് മകനെ കാണാനാണെന്നു പറഞ്ഞശേഷം സബിതയുടെ മുറിയിൽക്കയറി ആക്രമിക്കുകയായിരുന്നു. സബിത നിലവിളിച്ചതോടെയാണു മിഥുൻ മുറിയിലെത്തിയതും കുത്തേറ്റതും. കത്തിയും സ്കൂട്ടറും ഓച്ചിറ പൊലീസ് കണ്ടത്തിയിട്ടുണ്ട്.

കസാഖിസ്ഥാനില്‍ 100 പേരുമായി പുറപ്പെട്ട യാത്രാവിമാനം തകര്‍ന്ന് പതിനാല് പേര്‍ മരിച്ചു. പതിനാല് പേരില്‍ ആറുപേര്‍ കുട്ടികളാണ്. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. 95 യാത്രക്കാരും അഞ്ച് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ടേക്ക് ഓഫിന് ശേഷം ഇരുനില കെട്ടിടത്തില്‍ വിമാനം ഇടിക്കുകയായിരുന്നു. സംഭവ സമയത്തുതന്നെ ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, നിയന്ത്രണം നഷ്ടപ്പെട്ട വിമാനം കെട്ടിടത്തിലേക്ക് വീഴുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപകടം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ അധികൃതര്‍ നിയോഗിച്ചു. ബെക്ക് എയര്‍ എയര്‍ലൈനിന്‍റെ ഫോക്കര്‍-100 വിമാനമാണ് തകര്‍ന്നത്. അപകടത്തെ തുടര്‍ന്ന് ഫോക്കര്‍-100 വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിവെച്ചു. അപകട ശേഷമുള്ള ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു.

എംസി റോഡിൽ വാളകത്ത് നിർത്തിയിട്ട ലോറിയിൽ പുലർച്ചെ രണ്ടരയോടെ ബൈക്കിടിച്ച് ബൈക്ക് യാത്രികരായ യുവാവും യുവതിയും മരിച്ചു. ചോറ്റാനിക്കര പ്രദീപ് നിവാസിൽ സുനിലിന്റെ മകൻ ശ്യാം സുനിൽ (23), പള്ളിക്കര വെമ്പിള്ളി മേപ്പിള്ളിമൂലയിൽ പകിടപ്പറമ്പിൽ കണ്ണന്റെ മകൾ ശ്രാവണി (19) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന ബൈക്ക് കരട്ടെവാളകത്ത് ലോറിയുടെ പിറകിൽ ഇടിച്ചു കയറുകയായിരുന്നു. രാവിലെ കാൽനട യാത്രികരാണ് അപകടം പൊലീസിനെ അറിയിച്ചത്. ഇരുവരെയും പൊലീസ് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

വിവാഹത്തെ ചൊല്ലി വീട്ടുകാരുമായി വഴക്കിട്ട ശ്രാവണി കാമുകനായ ശ്യാം സുനിലിനെ വീട്ടിലേക്കു വിളിച്ചു വരുത്തി ബൈക്കിൽ കയറി പോയെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഫയർ ആൻഡ് സെക്യൂരിറ്റി സ്ഥാപനത്തിൽ ഡ്രൈവറായ ശ്യാം. ശബരിമല തീർഥാടനത്തിനു ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് വീട്ടിൽ തിരിച്ചെത്തിയത്.

രാത്രി പൊടുന്നനെ ബൈക്കുമായി പോയെന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ വിവരം. മിനിയാണ് ശ്യാമിന്റെ അമ്മ. സഹോദരി: ശരണ്യ. ശ്രീജയാണ് ശ്രാവണിയുടെ അമ്മ. സഹോദരൻ: സാഗർ

രാജീവ് പോൾ

നിരവധി പുരസ്‌കാരങ്ങൾ നേടിയ പ്രശസ്ത ഗായകൻ ചിൽപ്രകാശ് ഒരിടവേളക്ക് ശേഷം വീണ്ടും മലയാള ചലച്ചിത്ര സംഗീത രംഗത്ത് സജീവമാകുന്നു . കോസ്മോപോളിറ്റൻ മൂവീസ് നിർമിക്കുന്ന സെറീൻ എന്ന മലയാള ഷോർട് ഫിലിമിലെ അതി മനോഹരമായ ഒരു ഗാനവുമായാണ് ഗായകൻ ചിൽപ്രകാശ് തിരിച്ചെത്തുന്നത് .
കോസ്മോപോളിറ്റൻ മൂവീസിന്റെ മലയാളം ഷോർട് ഫിലിം സെറീൻ ഷൂട്ടിങ് പുരോഗമിക്കുന്നു . സെറീനിലെ പ്രിയതേ എന്ന് തുടങ്ങുന്ന ഗാനം
ഡിസംബർ ഇരുപത്തി അഞ്ചു ,ക്രിസ്മസ് ദിനത്തിൽ കോസ്മോപൊളിറ്റൻ മൂവീസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു ..
ശ്രി ഭരണിക്കാവ് പ്രേംകൃഷ്ണയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് യുവ സംഗീത സംവിധായകനായ ശ്രി അനന്തു ശാന്തജനാണ് .
ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകനായ ശ്രി ചിൽ പ്രകാശാണ് . ഗാനത്തിന്റെ ഓർക്കസ്ട്രഷൻ നിർവഹിച്ചിരിക്കുന്നത് സീ. എസ്സ് .സനൽകുമാറും ഫ്ലളൂട്ട് വായിച്ചിരുന്നത് പ്രശസ്ത സംഗീതജ്ഞനായ ശ്രി ജോസ്സി ആലപ്പുഴയാണ് .തബല -ജോർജ്കുട്ടി .മാസ്റ്ററിങ് & മിക്സിങ്ങ് -അനൂപ് ആനന്ദ് , എ ജെ മീഡിയ ചേർത്തല .ഗാനത്തിന്റെ റെക്കോർഡിങ് ആലപ്പുഴ ഗാനപ്രിയ റെക്കോർഡിങ് സ്റുഡിയോയിലും ശ്രീജിത്ത് ദുബായിലും ആണ് പൂർത്തിയായത്. ഈ വരുന്ന ഈസ്റ്റർ ദിനത്തിൽ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന “സെറീൻ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണമാവും എഡിറ്റിങ്ങും ശ്രി സോബിജോസഫും ,രചനയും സംവിധാനവും ശ്രി ജി .രാജേഷും നിർവഹിച്ചിരിക്കുന്നു .
യുകെയിലെ ബ്രിസ്റ്റോൾ കേന്ദ്രമായി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബ്ബിന്റെ നിർമാണ കമ്പനിയാണ് കോസ്മോപോളിറ്റൻ മൂവീസ് .

ഗാനം കേൾക്കാൻ (ഓഡിയോ )youtube link

കടുത്തുരുത്തിയിലെ ആദ്യകാല ടിംബര്‍ വ്യവസായിയും യു.കെ.കെ.സി.എ. മുന്‍ പ്രസിഡന്റ് ബിജുമടുക്കക്കുഴിയുടെ പിതാവ് പൂഴിക്കോല്‍ ഇടവകാംഗം എബ്രഹാം മടക്കക്കുഴി (85) നിര്യാതനായി. ഭാര്യ ഏലിയാമ്മ എബ്രഹാം കുറുമള്ളൂര്‍ വാളായില്‍ കുടുംബാംഗം. സംസ്‌കാരം പിന്നീട്.
മക്കള്‍: സൈമണ്‍ എബ്രഹാം, ടോമി എബ്രഹാം, സി. ഡെയ്സി (സൈന്റ് ജോസഫ് സന്യാസസമൂഹം, മോനിപ്പള്ളി), മോളി മാത്യു, സി. പ്രിന്‍സി (സൈന്റ്‌റ് ജോസഫ് സന്യാസസമൂഹം , മോനിപ്പള്ളി), ജെയ്നി തോമസ്, ബിജു എബ്രഹാം, ജോമോന്‍ എബ്രഹാം, സ്റ്റീഫന്‍ എബ്രഹാം.
മരുമക്കള്‍: മേഴ്സി പടവെട്ടുംകാലയില്‍ (കൈപ്പുഴ), ആന്‍സി കുന്നേല്‍ തൂവാനിസ, മാത്യു വലിയപുളിഞ്ചാല്‍ ഏറ്റുമാനൂര്‍, തോമസ് തടാനാകുഴിയില്‍ ഇരവിമംഗലം, ആഷാ കാട്ടിപ്പറമ്പില്‍ കല്ലറ, ജിന്‍സി ശൗര്യമാക്കിയില്‍ ഉഴവൂര്‍, ജോബിന നിരപ്പില്‍ പയസ് മൗണ്ട്, ഫാ. മിഥുന്‍ വലിയപുളിഞ്ചാല്‍ പൗത്രന്‍

റിയാന്‍ സ്റ്റുഡിയോ അടക്കം തന്റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായി ടോമിന്‍ തച്ചങ്കരി. ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും തച്ചങ്കരി. ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകൾ പരിഹരിക്കാനുള്ളതാണ്. മലയാളത്തിലെ ഭക്തിഗാന ശാഖയെയാകെ മാറ്റിമറിച്ച് രണ്ട് പതിറ്റാണ്ട് മുന്‍പ് നടത്തിയ സംഗീത പരീക്ഷണങ്ങളെക്കുറിച്ച് ഈ ക്രിസ്മസ് കാലത്ത് മനോരമ ന്യൂസുമായി സംസാരിക്കുകയായിരുന്നു എഡിജിപി ടോമിന്‍ തച്ചങ്കരി.

പത്മശ്രീ ഡോക്ടര്‍ കെജെ യേശുദാസ് പാടി അഭിനയിച്ച് 1992ലെ ക്രിസ്മസ് കാലത്ത് പുറത്തുവന്ന ഈ സംഗീത ആല്‍ബം ഭക്തിഗാനരംഗത്ത് അതുവരെ ഉണ്ടായിരുന്ന നടപ്പുരീതികളെയെല്ലാം മാറ്റിമറിച്ചു. പിന്നീടിങ്ങോട്ട് ഈസ്റ്റര്‍, ക്രിസ്മസ് കാലത്തെല്ലാം ടോമിന്‍ തച്ചങ്കരി ഈണംനല്‍കി റിയാന്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ പാട്ടുകൾ വിപണിയിലെത്തി. ചിത്രയും സുജാതയും എംജി ശ്രീകുമാറും തുടങ്ങി, ഭാഷയുടെ അതിരുകളെ പോലും വെല്ലുവിളിച്ച് എസ്പി ബാലസുബ്രഹ്മണ്യം, ഹരിഹരന്‍, ഉദിത് നാരായണന്‍, കവിത കൃഷ്ണമൂര്‍ത്തി തുടങ്ങിയവരെ കൊണ്ടുവരെ തച്ചങ്കരി മലയാളത്തില്‍ പാടിച്ചു. ഭക്തിഗാനമെന്ന പരിമിതിയേതുമില്ലാതെ സംഗീതാസ്വാദകരെല്ലാം നെഞ്ചേറ്റിയ പാട്ടുകള്‍ അങ്ങനെ അഭിരുചികളെ തന്നെ സ്വാധീനിച്ചപ്പോള്‍ വിപണിയിലും വന്‍ചലനമായി.

ഇക്കണ്ട പരീക്ഷണങ്ങള്‍ക്കെല്ലാം പിന്നിലെ ഇതുവരെ പറയാത്ത കഥകള്‍ തുറന്നുപറഞ്ഞാണ് ടോമിന്‍ തച്ചങ്കരി മനോരമ ന്യൂസിന്റെ ക്യാമറക്ക് മുന്നിലിരുന്നത്. ഇക്കാലമത്രയും നിഴല്‍പോലെ ഒപ്പം നിന്ന ഭാര്യ അനിതയുടെ ഓര്‍മകളിലേക്ക് എത്തിയത് അങ്ങനെയാണ്.

അനിതയുടെ വേർപാട് തന്റെ ചിന്തകളെതന്നെ മാറ്റിമറിച്ചെന്ന് ടോമിൻ തച്ചങ്കരി. മദിരാശി കേന്ദ്രമാക്കി വളർന്ന മലയാള സിനിമയെ രണ്ട് പതിറ്റാണ്ട് മുൻപ് കേരളത്തിലേക്കും പ്രത്യേകിച്ച് കൊച്ചിയിലേക്കും പറിച്ചുനടുന്നതിൽ പ്രധാന പങ്കുവഹിച്ച റിയാൻ സ്റ്റുഡിയോയും അനുബന്ധ ബിസിനസുകളുമെല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്.

[ot-video][/ot-video]

സൗദി അറേബ്യ: സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യയായ അറാറിന് സമീപം ഒഖീല എന്ന പ്രദേശത്ത് ഇന്നലെ (ബുധനാഴ്ച) ( 25/12/2019) ഉണ്ടായ വാഹനാപകടത്തില്‍ തിരുവല്ല സ്വദേശിയായ നേഴ്‌സ് മരണപ്പെട്ടു. തിരുവല്ല ആഞ്ഞിലിത്താനം ജ്യോതി മാത്യു (30 വയസ്സ്) ആണ് മരിച്ചത്.

ഔദ്യോഗിക ആവശ്യാർത്ഥം  ഇവര്‍ ജോലി ചെയ്തു വന്നിരുന്ന സ്ഥാപനത്തിന് പുറത്തുള്ള ഒരു ക്യാമ്പിൽ നിന്ന് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്ഥാപനത്തിന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ജ്യോതിയുടെ മരണം സംഭവസ്ഥലത്തു വെച്ചുതന്നെയായിരുന്നു. മൂന്നു വര്‍ഷമായി ഓഖീലയിലെ ഒരു ഡിസ്‌പെന്‍സറിയില്‍ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.

ജോലിയുടെ കോണ്‍ട്രാക്ട് രണ്ടു മാസം കൂടി ബാക്കിയുള്ളത്. തീരുന്നതോടെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങാന്‍ തീരുമാനി ചിരിക്കേ ആണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.

കോയിക്കല്‍ മാത്യു – തെയ്യമ്മ ദമ്പതികളുടെ മകളാണ് ജ്യോതി. ഭര്‍ത്താവ്: മാത്യു.

ഒഖീല ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഉടൻ നാട്ടിലെത്തിക്കും എന്നാണ് അറിയുന്നത്. ഇതിനുള്ള നടപടികള്‍ അറാര്‍ പ്രവാസി സംഘത്തിനു കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഹപ്രവർത്തർ അറിയിച്ചു.

Also read… ഭാര്യയുടെ മരണം ജീവിതം മാറ്റിമറിച്ചു. ബിസിനസുകൾ എല്ലാം അവസാനിപ്പിച്ച്, കണ്ണീരണിഞ്ഞ് തച്ചങ്കരി.

ലണ്ടൻ: പ്രണയത്തിന് അതിർവരമ്പുകൾ ഇല്ല. ഒന്നും പ്രണയത്തിനുമുന്നിൽ തടസമാവുകയും ഇല്ല. പന്ത്രണ്ടുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട പെരുംകള്ളനെ പ്രണയിച്ച സുന്ദരിയായ ജയിൽവാർഡൻ അയ്ഷെ ഗുൻ എന്ന ഇരുപത്തേഴുകാരിയാണ് അതിന് ഏറ്റവും നല്ല ഉദാഹരണം. പ്രണയം തെളിവുസഹിതം പിടിക്കപ്പെട്ടതോടെ അയ്ഷെയും ഇപ്പോൾ ജയിലിലാണ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അടുത്തിടെയാണ് അവർക്ക് ഒരുവർഷത്തെ തടവിന് ശിക്ഷിച്ചത്.

നോർത്ത് വെയിൽസിൽ റെക്സ് ഹാമിലെ ജയിലിലാണ് ഇൗ അപൂർവ പ്രണയം അരങ്ങേറിയത്. ജയിലിലെ ഏറ്റവും സമർത്ഥയായ ഒാഫീസറായിരുന്നു അയ്ഷെ. ഇൗ ജയിലിലേക്കാണ് ഖുറം റസാക്ക് എന്ന പെരുങ്കള്ളനെ അടച്ചത്. കാണാൻ സുമുഖൻ. സംസാരിച്ചാൽ ആരും വീണുപോകും. കള്ളനാണെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസം. ആരും ഇഷ്ടപ്പെട്ടുപോകുന്ന പ്രകൃതം. ആദ്യമൊക്കെ ഖുറത്തിനോട് വളരെ പരുഷമായിട്ടായിരുന്നു അയ്ഷെ പെരുമാറിയത്. പക്ഷേ, അധികം കഴിയും മുമ്പ് ഇതൊക്കെ പഴംകഥയായി. പതിയെ ഇവർക്കിടയിൽ പ്രണയം തളിർത്തു. അത് പടർന്ന് പന്തലിച്ച് പൂത്തുലയാൻ അധികസമയം വേണ്ടിവന്നില്ല.

പ്രണയം കടുത്തതോടെ അയ്ഷെ കാമുകിന് വഴിവിട്ട സഹായങ്ങൾ പലതും ചെയ്യാൻ തുടങ്ങി. മൊബൈൽഫോണും ലഹരിവസ്തുക്കളും സൗന്ദര്യവർദ്ധക വസ്തുക്കളുമൊക്കെ ജയിലിൽ എത്തിച്ചുകൊടുത്തു. തന്റെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പായിരുന്നു ഇവ കടത്തിയിരുന്നത്. ഉദ്യോഗസ്ഥയായിരുന്നതിനാൽ കർശന ശരീരപരിശോധന ഒഴിവാക്കിയിരുന്നു. ഇൗ അവസരം അയ്ഷെ പരമാവധി മുതലാക്കുകയായിരുന്നു. അടുപ്പം കൂടിയതോടെ ജയിൽ മുറിയിൽ വച്ച് ഇരുവരും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തത്രേ. ഖുറത്തിന്റെ മൊബൈലിലേക്ക് അശ്ലീല ചിത്രങ്ങൾ അയച്ചുകൊടുക്കുതും അശ്ലീല ചാറ്റിംഗ് നടത്തുന്നതും പതിവായിരുന്നു. സെല്ലിനുള്ളിൽ ഇരുവരും ചുംബിച്ചുനിൽക്കുന്നത് സഹപ്രവർത്തകർ കണ്ടതോടെയാണ് പ്രണയം പുറംലോകം അറിഞ്ഞത്.ആദ്യമൊക്കെ എതിർത്തെങ്കിലും തെളിവുകൾ നിരത്തിയതോടെ എല്ലാം സമ്മതിച്ചു.

നടനും നിർമാതാവുമായ വിജയ് ബാബുവിനെ സംബന്ധിച്ചിടത്തോളം ഇക്കഴിഞ്ഞ ക്രിസ്മ‌സ് ഏറെ പ്രത്യേകതയുള്ളതായിരുന്നു. കാരണം ജയസൂര്യയെ നായകനാക്കി വിജയ് ബാബു നിർമ്മിച്ച ‘തൃശൂർ പൂരം’ തീയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്.

ആട്,​ ആട് 2,​ ഫിലിപ്സ് ആൻഡ് ദി മങ്കിപെൻ എന്നിങ്ങനെ വിജയ്ബാബു-ജയസൂര്യ കൂട്ടുകെട്ടിലിറങ്ങിയ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഇപ്പോഴിതാ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജയസൂര്യയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിജയ് ബാബു.

‘ജയസൂര്യ എന്റെ അടുത്ത കൂട്ടുകാരനാണ്. ഇപ്പോഴത്തെ പ്രശ്നമെന്താണെന്ന് വെച്ചാൽ കഴിഞ്ഞാഴ്ച വിമാനത്താവളത്തിൽവെച്ച് ഒരാളെ കണ്ടപ്പോൾ പറഞ്ഞത് ജയസൂര്യയോട് എന്റെ അന്വേഷണം പറയണം എന്നാണ്,​അല്ലാതെ എന്റെ ഭാര്യയോടും കൊച്ചിനോടും അന്വേഷണം പറയണമെന്നല്ല. ഞങ്ങൾ ഒരുപാട് പടം ചെയ്യുന്നുവെന്ന് കരുതി ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നതെന്നാണ് എല്ലാവരും വിചാരിച്ചിരിക്കുന്നത്. എന്നാൽ അങ്ങനെയല്ല. ഞങ്ങൾ വളരെ നല്ല ഫ്രണ്ട്സാണ്.

ജയസൂര്യ എന്ന നടനെ എനിക്കൊരുപാട് ഇഷ്ടമാണ്. ഭയങ്കര പ്രൊഫഷനലാണ്. ഒരു ദുശീലവുമില്ലാത്ത,​അഭിനയമാണ് ജീവിതമെന്ന് വിചാരിച്ച് നടക്കുന്ന വ്യക്തിയാണ്. കൃത്യമായി ഷൂട്ടിംഗിന് വരും. ചില കോമ്പിനേഷൻസ് നമുക്ക് ഭാഗ്യം കൊണ്ടുവരും.ജയസൂര്യയുമായി ഞാൻ ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്’-വിജയ് ബാബു പറഞ്ഞു.

ഇരുപത്തിയെട്ട് വർഷം പിന്നിട്ട പ്രൊഫഷണൽ ടെന്നീസ് രംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്. 2020 തന്റെ വിടവാങ്ങൽ വർഷമായിരിക്കുമെന്നാണ് താരത്തിന്റെ പ്രഖ്യാപനം. ആരാധകർക്ക് ക്രിസ്മസ് ആശംസകൾ പങ്കുവച്ചുകൊണ്ട് നടത്തിയ ട്വീറ്റിലാണ് പേസ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് പതിറ്റാണ്ടിന് അപ്പുറം ലോക ടെന്നീസ് രംഗത്ത് തന്റെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള 46 കാരനായ ലിയാണ്ടർ പേസ് ഏഴ് ഒളിമ്പിക്സുകളിൽ‌ പങ്കെടുത്തിട്ടുള്ള ആദ്യത്തെ താരം കൂടിയാണ്.

1996 ലെ അറ്റ്ലാന്റ ഒളിമ്പിക്സിൽ സിംഗിൾസിൽ ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ നേടിയ പേസ്, പുരുഷ ഡബിൾസിൽ 1999, 2001, 2009, 2006, 2009, 2013 എന്നീ വർഷങ്ങളിൽ യഥാക്രമം മൂന്ന് തവണ ഫ്രഞ്ച് ഓപ്പൺ, യുഎസ് ഓപ്പൺ കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 2012 ൽ ഓസ്ട്രേലിയൻ ഓപ്പൺ ഡബിൾസ് കിരീടവും 1999 ൽ വിംബിൾഡണും നേടി. മിക്സഡ് ഡബിൾസിൽ 2003, 2010, 2015 വർഷങ്ങളിൽ ഓസ്ട്രേലിയൻ ഓപ്പൺ, 2016 ൽ ഫ്രഞ്ച് ഓപ്പൺ, 1999, 2003, 2010, 2015 വർഷങ്ങളിൽ വിംബിൾഡൺ, 2008, 2015 വർഷങ്ങളിൽ യുഎസ് ഓപ്പൺ എന്നിവയും പേസിന്റ അക്കൗണ്ടിലുണ്ട്. ഇന്ത്യയുടെ മുന്‍ ഡേവിസ് കപ്പ് ടീം ക്യാപ്റ്റനായ പേസ് 43 വിജയങ്ങളുമായി ഏറ്റവും കൂടുതല്‍ ഡേവിസ് കപ്പ് വിജയങ്ങള്‍ സ്വന്തമാക്കിയ വ്യക്തിയെന്ന റെക്കോര്‍ഡ് കൂടി നേടിയിട്ടുമുണ്ട്. എടിപി ഡബിൾസ് റാങ്കിംഗ് പ്രകാരം നിലവിൽ ലോകത്ത് 105 ാം സ്ഥാനത്താണ് പേസ്.

“2020-ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമേ കളിക്കുകയുള്ളൂ. തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും”. വണ്‍ ലാസ്റ്റ് റോര്‍ എന്ന ടാഗില്‍ ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ പങ്കുവെക്കുമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അറിയിച്ചു. തനിക്ക് പിന്തുണയായും പ്രചോദനവുമായി എക്കാലവും കൂടെ നിന്ന മാതാപിതാക്കള്‍ സഹോദരിമാര്‍ മകള്‍ അയാന എന്നിവര്‍ക്കും പേസ് കുറിപ്പിൽ നന്ദി അറിയിച്ചു.

നിലവിൽ മുംബൈ നിവാസിയായ ലിയാണ്ടർ‌ പേസ്, 1973-ല്‍ പശ്ചിമ ബംഗാളിലാണ് ജനിക്കുന്നത്. മുന്ന് പതിറ്റാണ്ടിനോട് അടുക്കുന്ന കരിയറിനിടെ രാജ്യത്തിന്റെ നിരവധി ആദരങ്ങളും അദ്ദേഹത്തെ തേടിയെത്തിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജ്ജുന, പത്മശ്രീ, പത്മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി‌ രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved