വിമാന യാത്രയ്ക്കിടെ അബദ്ധത്തിൽ കൈയിൽ നിന്നും വഴുതി വീണ ഐപോണ്‍ 13 മാസങ്ങൾക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. തെക്കൻ ഐസ്ലൻഡിലെ സ്കാഫ്റ്റാ നദിയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളെടുക്കാൻ ചെറുവിമാനത്തിൽ സഞ്ചരിക്കവെയാണ് ഫോട്ടോഗ്രാഫറായ ഹൗകുർ സോണോറാസണിന്റെ ഐഫോണ്‍ 6എസ് പ്ലസ് കൈയിൽ നിന്നും താഴേക്ക് വീണത്. ഏകദേശം 200 അടി ഉയരത്തിൽ നിന്നുമാണ് ഫോണ്‍ താഴേക്ക് വീണത്.
2018 ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ഫോണ്‍ നഷ്ടമായെന്ന് കരുതിയ ഹൗകുർ പ്രദേശത്തെ ഒരു കർഷകനോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഈ സ്ഥലത്ത് തെരഞ്ഞുവെങ്കിലും ഫോണ്‍ ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് 13 മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ ഇവിടെ ഹൈക്കിംഗിനെത്തിയ ഒരു സംഘം ഈ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളിൽ നിന്നും ഇവർ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു.
ഒരു വർഷത്തിന് ശേഷവും ഫോണ്‍ പ്രവർത്തിക്കുന്നുവെന്നതാണ് ഏറെ ആശ്ചര്യകരമാകുന്നത്. കൂടാതെ നിലത്ത് വീഴുന്ന സമയം പകർത്തിയ ദൃശ്യങ്ങളും ഫോണിൽ സുരക്ഷിതമായിരുന്നു.
അഹമ്മദാബാദ്:ഗുജറാത്തിലെ ജുനഗദ് ജില്ലയില്‍ നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്ന് വീണു. അപകടത്തില്‍ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. സന്‍സന്‍ ഗിര്‍നെയും മെന്‍ഡര്‍ഡെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് പൂര്‍ണ്ണമായും കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.
അറുപത് അടി നീളത്തിലുള്ള പാലമാണ് തകര്‍ന്നുവീണത്. അപകടസമയത്ത് പാലത്തിലൂടെ വാഹനങ്ങള്‍ കടന്ന് പോയിരുന്നു. ഈ സമയത്ത് പോയ വാഹനത്തിലെ ആളുകള്‍ക്കാണ് പരിക്ക് പറ്റിയത്. രണ്ടു കാറുകളും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍പ്പെട്ടത്.
വര്‍ഷങ്ങളോളം പഴമുള്ള പാലമാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. പാലം തകര്‍ന്നതിനാല്‍ ഗതാഗത തടസ്സവും രൂക്ഷമായി. അതേസമയം ഇരു പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പുതിയ പാത തുറന്നു നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. ഗവര്‍ണര്‍ സത്യപാല്‍ മാലിക് വിളിച്ചു ചേര്‍ത്ത സുരക്ഷാ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം.
വ്യാഴാഴ്ച മുതൽ കശ്മീരിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിക്കണമെന്നു സത്യപാൽ മാലിക്ക് വിളിച്ചുചേർത്ത യോഗം ആഭ്യന്തര മന്ത്രാലയത്തിനു നിർദേശം നൽകി. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരാണ് അവലോകന യോഗത്തില്‍ പങ്കെടുത്തത്.
സംസ്ഥാനത്ത് വിനോദ സഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഉടന്‍തന്നെ നീക്കാന്‍ ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥരോട് ഗവര്‍ണര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഉത്തരവ് ഉണ്ടായത്.
ഓഗസ്റ്റ് രണ്ടിനാണ് ഭീകരാക്രമണ ഭീഷണി മുൻനിർത്തി കശ്മീരിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയത്. ഇതോടെ അമർനാഥ് തീർഥയാത്ര ഉൾപ്പെടെയുള്ളവ കേന്ദ്ര സർക്കാർ നിർത്തിവച്ചിരുന്നു.
അതേസമയം, കശ്മീരിൽ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകിയതിനു പിന്നാലെ നിയന്ത്രണ രേഖയിൽ താൽക്കാലികമായി അടച്ചുപൂട്ടിയ ഭീകര ക്യാംപുകൾ പാക്കിസ്ഥാൻ വീണ്ടും സജീവമാക്കിയതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
വരും ദിവസങ്ങളിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്നു ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഈ ക്യാംപുകളിൽ 20 ഭീകര വിക്ഷേപണ പാഡുകളും 18 പരിശീലന കേന്ദ്രങ്ങളും ഉണ്ടെന്നാണ് സൂചന. ഓരോന്നിലും ശരാശരി 60 ഭീകരർ താമസിക്കുന്നതായാണ് വിവരം.
ന്യൂഡല്‍ഹി: പൂനെ-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ എന്‍സിപി എംപിക്ക് നല്‍കിയ ഭക്ഷണത്തില്‍ മുട്ടത്തോട്. എംപി വന്ദന ചവാന്റെ പരാതിയില്‍ ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനിക്ക് എയര്‍ ഇന്ത്യ പിഴ ചുമത്തി.
വന്ദന ചവാന്‍ നല്‍കിയ ഓംലറ്റിലാണ് മുട്ടത്തോട് കണ്ടത്. ഭഷണം മോശമാണെന്ന് കാണിച്ച് വന്ദന ഞായറാഴ്ച എയര്‍ ഇന്ത്യയ്ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കാറ്ററിംഗ് കമ്പനിക്ക് പിഴ ചുമത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ അന്ന് നല്‍കിയ മുഴുവന്‍ ആഹാരത്തിന്റെയും തുകയും ഹാന്റ്‌ലിംഗ് ചാര്‍ജുമടക്കമാണ് പിഴ ചുമത്തിയത്.
ഭാവിയില്‍ ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പിഴ ചുമത്താന്‍ തീരുമാനിച്ചതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. സംഭവം വന്ദന ട്വീറ്റും ചെയ്തിരുന്നു. ‘ തനിക്ക് നല്‍കിയ ഓംലറ്റില്‍ മുട്ടത്തോട് ഉണ്ടായിരുന്നു. ഉരുളക്കിഴങ്ങ് കേടുവന്നിരുന്നു. ബീന്‍സ് വെന്തിരുന്നില്ല” എന്നും വന്ദന കുറിച്ചു.
Travelled Pun-Del on the early morning @airindiain flight few days back. Had ordered an omelette for breakfast. When I finished with 3-4 bites I hit upon shells of the egg in the omelette, @HardeepSPuri @MoCA_GoI @PMOIndia @narendramodi @DGCAIndia #FDA #CMDAirIndia (1/1) pic.twitter.com/QBeEHEus8d
— Vandana Chavan (@MPVandanaChavan) October 5, 2019
കൂടത്തായി കൊലപാതക പരമ്പരകളിൽ മുഖ്യ പ്രതി ജോളി പിടിയിലായതോടെ പല സത്യങ്ങളും ഒന്നിനു പുറകെ മറ്റൊന്നായി വന്നു കൊണ്ടിരിക്കുകയാണ്. ആറ് പേരെയും വര്‍ഷങ്ങളുടെയും മാസങ്ങളുടെയും വ്യത്യാസത്തിലാണ് ജോളി കൊലപ്പെടുത്തിയത്. സ്വന്തം ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം ജോളി ഷാജുവിനെ വിവാഹം ചെയ്തിരുന്നു. അതും ഷാജുവിന്റെ ഭാര്യ സിലിയെയും മകളെയും കൊലപ്പെടുത്തിയ ശേഷമാണ് ജോളി ഷാജുവിനെ വിവാഹം ചെയ്തത്. സിലി മരിച്ച് ഒരു വര്‍ഷം പിന്നിട്ട ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ ആ വിവാഹ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ നിറയുകയാണ്. പരസ്പരം വീഞ്ഞും മധുരവും പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ബന്ധുക്കള്‍ അന്ന് എതിര്‍പ്പ് ഉന്നയിച്ചില്ലെങ്കിലും ബന്ധുക്കളില്‍ പലരും ഇപ്പോള്‍ സംശയവുമായി രംഗത്തെത്തിയിട്ടുണ്ട്.
17 വര്‍ഷം എന്‍ഐടി അധ്യാപികയെന്ന പേരില്‍ ജോളി വേഷം കെട്ടിയത് എങ്ങനെയാണെന്ന് കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം. വിവാഹം കഴിഞ്ഞു കൂടത്തായിയില്‍ എത്തിയതിനു ശേഷം ബിഎഡിന് എന്ന പേരില്‍ ജോളി ഒരു വര്‍ഷം വീട്ടില്‍ നിന്ന് മാറിനിന്നിരുന്നു. മൂത്ത മകന്‍ ജനിച്ചതിന് ശേഷമായിരുന്നു ഇത്. ഈ സമയം വീട്ടുകാർ തന്നെയായിരുന്നു കുട്ടിയെ നോക്കിയിരുന്നത്. എന്നാല്‍ ജോളിക്ക് ബിഎഡ് ബിരുദവും ഇല്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.
എന്‍ഐടിയില്‍ കൊമേഴ്സ് അധ്യാപികയാണെന്ന് ഭര്‍ത്താവിനെയും ബന്ധുക്കളെയും ധരിപ്പിച്ച് 2002 മുതലാണ് ജോളി പോയിത്തുടങ്ങിയത്. ഇതിനായി വ്യാജ തിരിച്ചറിയില്‍ കാര്‍ഡും ജോളി തയ്യാറാക്കിയിരുന്നു. രാവിലെ കാറില്‍ ജോലിക്കെന്ന പേരില്‍ വീട്ടില്‍ നിന്നിറങ്ങുന്ന ജോളി വൈകിട്ടാണ് തിരിച്ചെത്താറുള്ളത്. ഒസ്യത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളുണ്ടായ സമയത്ത് റോയിയുടെ സഹോദരന്‍ അമേരിക്കയില്‍ നിന്നു നാട്ടിലെത്തിയിരുന്നു.
എന്‍ഐടിയില്‍ സമരം നടക്കുകയാണെന്നും താല്‍ക്കാലിക ജോലിക്കാരിയായ തന്റെ ജോലി നഷ്ടമാകുന്ന അവസ്ഥയാണെന്നും ജോളി റോജോയോടു പറഞ്ഞിരുന്നുവെന്നു സഹോദരി രഞ്ജി ഓര്‍ക്കുന്നു.ജോലി കൂടി നഷ്ടമായാല്‍ ബുദ്ധിമുട്ടാകുമെന്നും അതിനാല്‍ സ്വത്തുക്കള്‍ തനിക്കു നല്‍കണമെന്നുമായിരുന്നു ജോളിയുടെ ആവശ്യം. ഇക്കാര്യം അന്വേഷിക്കാനായി റോജോ എന്‍ഐടിയില്‍ എത്തിയെങ്കിലും അവിടെ ഒരു വിഭാഗത്തിലും ജോളി ജോസഫ് എന്ന പേരില്‍ ഒരാള്‍ ജോലി ചെയ്യുന്നില്ലെന്നു മനസ്സിലാക്കി.
ഈ കാര്യം ജോളിയോടു ചോദിച്ചപ്പോള്‍ റോജോയോടു ജോളി കയര്‍ത്തു. മരണ പാരമ്പരകൾക്ക് ശേഷം ജോളിയെ പുനര്‍വിവാഹം ചെയ്ത ഷാജുവും കരുതിയിരുന്നത് ഇവര്‍ എന്‍ഐടിയില്‍ അധ്യാപികയായിരുന്നുവെന്നാണ്. പിഎച്ച്‌ഡി ചെയ്യുന്നതിനാല്‍ ഇപ്പോള്‍ എന്‍ഐടിയില്‍ പോകേണ്ട ആവശ്യമില്ലെന്നായിരുന്നു ജോളി ഷാജുവിനെ ധരിപ്പിച്ചിരുന്നത്.
ഐ ക്യു ടെസ്റ്റുകളില്‍ വലിയ നേട്ടം സ്വന്തമാക്കുകയെന്നത് ചില്ലറകാര്യമല്ല. ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും സ്റ്റീഫന്‍ ഹോക്കിംഗുമൊക്കെയുള്ള പട്ടികയില്‍ ഇടംപിടിച്ച് വാര്‍ത്താകോളങ്ങളില്‍ നിറയുകയാണ് നന്ദന പ്രകാശെന്ന പത്താം ക്ലാസുകാരി. ലണ്ടനിലെ പ്ലാഷ്നെറ്റ് സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന നന്ദന കൊല്ലം കുളത്തുപ്പുഴ സ്വദേശികളായ എന്‍ എസ് പ്രകാശ്-സിമി ദമ്പതികളുടെ മകളാണ്. ലോകത്തെ വലിയ ഐക്യ സംഘടനയായ ‘മെന്‍സ’ യുടെ ജീനിയസ് സ്കോറായ 142 സ്വന്തമാക്കിയാണ് നന്ദന അഭിമാനനേട്ടത്തിലെത്തിയത്.
ഐന്‍സ്റ്റിനും ഹോക്കിംഗും 160 പോയിന്‍റാണ് നേടിയിട്ടുള്ളതെന്ന് കൂടി അറിഞ്ഞാലേ നന്ദനയുടെ നേട്ടത്തിന്‍റെ തിളക്കം വ്യക്തമാകു. ലോകത്തില്‍ ഏകദേശം ഇരുപതിനായിരകത്തോളം പേര്‍ മാത്രമാണ് മെന്‍സ ക്ലബില്‍ ഇടം നേടിയിട്ടുള്ളത്.
മെന്‍സ ക്ലബിലെത്താനായതിന്‍റെ സന്തോഷം നന്ദന മറച്ചുവച്ചില്ല. വളരെയധികം സന്തോഷവും ആഹ്ളാദവുമുണ്ടെന്ന് നന്ദന വ്യക്തമാക്കി. പിക്കാസോയുടെ പെയിന്‍റിംഗുകള്‍ വലിയ പ്രചോദനം നല്‍കിയെന്നും നന്ദന കൂട്ടിച്ചേര്‍ത്തു. യുകെയിലെ സ്കൂള്‍ പോരാട്ടങ്ങളിലും നന്ദന പലപ്പോഴും മികവ് കാട്ടിയിട്ടുണ്ട്.
കൂടത്തായി കൂട്ടമരണക്കേസിലെ അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ് തയ്യാറാവുന്നതിനിടെ കൂടുതൽ വെളിപ്പെടുത്തലുമായി മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. തനിക്കെതിരെ ഉയർന്ന സംശങ്ങൾ നിഷേധിക്കാൻ തയ്യാറായ ഷാജു ആരോപണങ്ങള്‍ ജോളിയിലേക്ക് കേന്ദ്രീകരിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. എഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഷാജു വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഷാജുവിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജു മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
സിലിയുടെയും അൽഫൈനിന്റെയും മരണത്തിന് പിന്നാലെ ജോളിയുമായി നടന്ന വിവാഹവും പിന്നീടുള്ള സംഭവങ്ങളുമാണ് ഷാജു വ്യക്തമാക്കാൻ ശ്രമിക്കുന്നത്. ജോളി അധ്യാപിക എന്ന തരത്തില്‍ ജോലിക്ക് പോവുന്നു, എന്നാൽ ഇവരുമായി ബന്ധപ്പെട്ട സൗഹൃദങ്ങൾ ഉൾപ്പെടെ തനിക്ക് അറിയില്ലെന്ന് പറയുന്ന ഷാജു വിവാഹം ഉൾപ്പെടെ നടന്നത് ജോളിയുടെ മുൻകൂട്ടിയുള്ള തിരക്കഥ പ്രകാരമാണെന്നും പറയുന്നുണ്ട്.
ജോളിയുമായി നടന്നത് പ്രണയ വിവാഹം ആയിരുന്നില്ല, ഭാര്യ മരിച്ചതിന് പിന്നാലെ രണ്ട് മാസത്തിന് ശേഷം ജോളി തന്നെയാണ് വിവാഹത്തിന് മുൻകൈയെടുത്തത്. കുട്ടികളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് വിവാഹത്തിലേക്ക് പോകാം എന്ന് ജോളി പറഞ്ഞത്. എന്നാൽ ആദ്യഘട്ടത്തിൽ തനിക്ക് ഇതിനോട് താൽപര്യം ഉണ്ടായിരുന്നില്ല, പിന്നീട് ബന്ധുക്കൾ നിർബന്ധിച്ചപ്പോൾ വിവാഹത്തിന് തയ്യാറാവുകയായിരുന്നു.
കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രചരിച്ച മുൻ ഭാര്യ സിലിയുടെ മരണാനന്തര ചടങ്ങുകളിലെ ഫോട്ടോ മനപ്പൂർവം ഉണ്ടാക്കിയതാണോ എന്ന് സംശയിക്കുന്നതായും ഷാജു പറയുന്നു. ഷാജുവും ജോളിയും ഒരുമിച്ച് സിലിക്ക് അന്ത്യ ചുംബനം നൽകുന്നതാണ് ഫോട്ടോ. തങ്ങൾ ഇരുവരും അടുപ്പത്തിലാണെന്ന പ്രതീതി ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ടാക്കാനായിരുന്നു അതിന് പിന്നിലെ ജോളിയുടെ ശ്രമം എന്നാണ് കരുതുന്നത്.
ജോളിയുടെ ജോലിയെകുറിച്ച് അറിഞ്ഞത് കേസ് വന്ന ശേഷമാണന്ന് വ്യക്തമാക്കുന്ന ഷാജു തന്നെയും അപായപ്പെടുത്താൻ ശ്രമിക്കുമെന്ന് ഭയപ്പെട്ടിരുന്നതായും വെളിപ്പെടുത്തുന്നു. ജോളിയുടെ ഉന്നത ബന്ധങ്ങളെ കുറിച്ചും സൗഹൃദങ്ങളെ കുറിച്ചും അറിയില്ല. എന്നാൽ ഒരുപാട് ഫോൺ കോളുകൾ വന്നരുന്ന വ്യക്തിയാണ് ജോളിയെന്നും ഷാജു പറഞ്ഞുവയ്ക്കുന്നു.അതേസമയം, മുഖ്യപ്രതി ജോളിയെ 15 ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നു റൂറല്‍ എസ്പി കെ.ജി.സൈമണ്‍ പ്രതികരിച്ചു. കൃത്യമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ചോദ്യംചെയ്യേണ്ടവരുടെ പട്ടിക തയാറാക്കിക്കഴിഞ്ഞിട്ടുണ്ട്. മരണങ്ങളെക്കുറിച്ച് പരാതി നല്‍കിയ റോയിയുടെ സഹോദരന്‍ റോജോയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചു. ജോളിക്ക് എന്‍ഐടിയില്‍ ജോലിയില്ലെന്ന് ആദ്യം മനസിലാക്കിയതും റോജോയായിരുന്നു. സിലിയുടെ ബന്ധുക്കളടക്കം ആറുപേരുടെ മൊഴിയെടുക്കും. സിലിയുടെ സഹോദരന്‍ സിജോ, ബന്ധു സേവ്യര്‍ എന്നിവര്‍ക്ക് നോട്ടിസ് നൽകി.
അറസ്റ്റിലാവുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ ജോളി ഏറ്റവും കൂടുതല്‍ ബന്ധപ്പെട്ടത് കൂടത്തായി സ്വദേശിയും ഇപ്പോള്‍ തിരുപ്പൂരില്‍ ജോലി ചെയ്യുകയും ചെയ്യുന്ന ബിഎസ്എന്‍എല്‍ ജീവനക്കാരന്‍ ജോണ്‍സണെയാണ്. ഇയാളെ കേന്ദ്രീകരിച്ചും അന്വഷണം പുരോഗമിക്കുന്നുണ്ട്. എന്നാൽ ജോളിയെ അറിയാമായിരുന്നെന്ന് വ്യക്തമാക്കുന്ന ജോൺസണും നിർണായ വെളിപ്പെടുത്തലുകളാണ് പങ്കുവയ്ക്കുന്നത്. അടുത്ത സുഹൃത്തായിരുന്നു ജോളി. സ്വർണം പണയം വെക്കാൻ പലതവണ വാങ്ങിയിരുന്നു അതല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകൾ ഒന്നും ഇല്ലായിരുന്നെന്നും ജോൺസൺ പറയുന്നു.
ജോളിയുമായി സൗഹൃദം പുലര്‍ത്തുന്ന സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ് നേതാക്കളും പോലീസ് നീരീക്ഷണത്തിലാണ്. വനിതാ തഹസില്‍ദാരേയും ജോളി പലതവണ വിളിച്ചിട്ടുണ്ട്. ഇവരില്‍ പലരേയും ഇന്നു തന്നെ പൊലീസ് ചോദ്യം ചെയ്യും എന്നാണറിയുന്നത്. നേരത്തെ തന്നെ ഇവരില്‍ നിന്നും മൊഴി എടുത്തിരുന്നുവെങ്കിലും ജോളിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ നടത്തുന്ന ചോദ്യം ചെയ്യല്‍ നിര്‍ണായകമാണ്.
എന്നാൽ, കൂടത്തായി കേസ് വെല്ലുവിളിയെന്ന് സംസ്ഥാന പോലീസ് മേധാവി പ്രതികരിച്ചു. എന്നാൽ അതിജീവിക്കാൻ കഴിയുമെന്നത് പ്രധാനമാണ്. അന്വേഷണ സംഘം വിഫുലകരിച്ച് നടപടികൾ കൂടുതൽ കാര്യക്ഷമാക്കും. സയനേഡിന്റെ സാന്നിധ്യം കണ്ടെത്താനാവും, എന്നാൽ ഇത് സങ്കീർണമാണ്. അതുകൊണ്ടു തന്നെ വേണ്ടിവന്നാൽ സാംപിളുകൾ വിദേശത്തേക്ക് അയക്കും. ഒരോ കേസും പ്രത്യേക എഫ്ഐആറിട്ട് അന്വേഷിക്കും. സയനേഡ് എങ്ങനെ ലഭ്യമായെന്നത് പ്രധാനമാണെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറയുന്നു.
മറിമായം എന്ന പരമ്പരയിലൂടെ മഞ്ജു മലയാളിയുടെ ശ്രദ്ധ നേടിയ നടിയാണ് മഞ്ജു പത്രോസ്. ഫാമിലി റിയാലിറ്റി ഷോയിൽ കൂടി എത്തിയ താരം തേടിയെത്തുന്ന കഥാപാത്രങ്ങളൊക്കെ ഗംഭീരമായി ചെയ്യുന്ന നടിയാണ്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ജുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പലരും ദുരുപയോഗം ചെയ്തത് വാർത്തയായിരുന്നു.ചിത്രങ്ങൾ ഉപയോഗിച്ച് മോശം പദപ്രയോഗങ്ങളും മറ്റും നടത്തുകയും അശ്ലീലമായ രീതിയിലും അസഭ്യമായ രീതിയിലും പ്രചരിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി മഞ്ജു തന്നെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. പരാതിയ്ക്ക് പിന്നാലെ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. മുപ്പതോളം ചാനലുകളിലെ വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കൊടുങ്ങല്ലൂരില്‍ യുവാവിെന കൊന്ന് പുതപ്പില്‍ പൊതിഞ്ഞ് ആളൊഴിഞ്ഞ പറമ്പില്‍ തള്ളിയ ഒഡീഷക്കാരന്‍ അറസ്റ്റില്‍. തൃശൂര്‍ റൂറല്‍ പൊലീസ് സംഘം ഒഡീഷയിലെ ചേരിയില്‍ നിന്ന് കൊലയാളിയെ കസ്റ്റഡിയിലെടുത്തത്. കൊടുങ്ങല്ലൂര്‍ പടിഞ്ഞാറെവെമ്പല്ലൂര്‍ സ്വദേശി വിജിത്ത് കൊല്ലപ്പെട്ടത് സെപ്തംബര്‍ 26നാണ്. വിജിത്തിനെ അവസാനം കണ്ടത് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണെന്ന് നാട്ടുകാര്‍ മൊഴിനല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് എസ്.ഐ: പി.എം.മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള ഒഡീഷയിലെ സല്യാസാഹി ചേരിയില്‍ നിന്ന് കൊലയാളി ടൊഫാന്‍ മാലിക്കിനെ പിടികൂടി. ടൊഫാന്‍റെ കൂട്ടാളികളായ മൂന്നു പേരും വിവരമറിഞ്ഞ് മുങ്ങി.
വിജിത്തിനെ കാണാതായി മൂന്നാം നാള്‍ മൃതേദഹം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. ദേഹാമാസകലം കയറുകൊണ്ട് വരിഞ്ഞു മുറുക്കി പുതപ്പില്‍ പൊതിഞ്ഞ് തള്ളിയ നിലയിലായിരുന്നു. ഇവരാകട്ടെ, സംഭവത്തിനു ശേഷം ഒഡീഷയിലേക്ക് മുങ്ങിയതായും ബോധ്യപ്പെട്ടു. തൃശൂര്‍ റൂറല്‍ പൊലീസ് ഒഡീഷയിലേക്ക് പുറപ്പെട്ടു.
ടൊഫാനും സുഹൃത്തുക്കളും ഉച്ചഭക്ഷണത്തിനു ശേഷം മുറിയില്‍ വിശ്രമിക്കുന്നതിനിടെ വിജിത്ത് എത്തി. പണം കടം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ ഒന്നിച്ച് പ്രതിരോധിച്ചതോടെ വിജിത്ത് കുടങ്ങി. ഇതിനിടെ, ടൊഫാന്‍ അടുക്കളയില്‍ പോയി കത്തിയെടുത്ത് കുത്തി. അടിയും ചവിട്ടുമേറ്റ് തല്‍ക്ഷണം മരിച്ചു. കൈകാലുകള്‍ കഴുത്തിനോട് ചേര്‍ത്ത് ശരീരം പന്തിന്‍റെ ആകൃതിയിലാക്കി പുതപ്പില്‍ പൊതിഞ്ഞ് തള്ളി ഇവര്‍ നാടുവിട്ടു. കൂട്ടുപ്രതികളെ കണ്ടെത്താന്‍ അന്വേഷണ സംഘം വീണ്ടും ഒഡീഷയിലേക്ക് പോകും.
അഞ്ജു റ്റിജി
വെള്ളിമൂങ്ങയ്ക്കും, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ ജിബു ജേക്കബ് സംവിധാനം ചെയ്ത സിനിമയാണ് ആദ്യരാത്രി.പക്ഷേ, ആദ്യ രണ്ടു സിനിമകളുടെ പ്രതീക്ഷകളുമായി വരുന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നതാണീ സിനിമ. മുല്ലക്കര എന്ന ഗ്രാമത്തിലെ കല്യാണ ബ്രോക്കർ എന്ന് വിശേഷിപ്പിക്കുന്നതിനപ്പുറം വിവാഹങ്ങളുടെ ഇവൻറ് മാനേജറായ മനോഹരനാണ് ബിജു മേനോൻ അവതരിപ്പിക്കുന്ന നായക കഥാപാത്രം. നല്ല രീതിയിൽ കൊണ്ടുപോകാവുന്ന ഒരു കഥ , നായക കഥാപാത്രത്തെ സൂപ്പർ നായകനാക്കാനുള്ള വെമ്പലിൽ പാളിപോയൊരു സിനിമയാണ് ആദ്യരാത്രി .വെള്ളിമൂങ്ങ എഫക്ടിൽ അജു വർഗീസിനെയും കൂട്ടി കുറേ തമാശകൾ കുത്തിനിറച്ച സിനിമ .അടുത്തിടെ കണ്ടതിൽ വെച്ച് ഏറ്റവും വ്യക്തിത്വമില്ലാത്ത നായികാ കഥാപാത്രത്തെ ആദ്യരാത്രിയിൽ കാണാം. അനശ്വര രാജൻ അവതരിപ്പിക്കുന്ന അശ്വതി എന്ന കഥാപാത്രം. പലപ്പോഴും അജു വർഗീസിന്റെ തമാശകൾ വിഡ്ഢിവേഷം കെട്ടുന്നതിലേക്ക് തരംതാഴുന്നു .ഇടവേളയ്ക്കു മുൻപ് അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രങ്ങൾ പിന്നീട് കഥയുടെ പരിണാമഗതിയിൽ യാതൊരു സ്‌ഥാനവുമില്ലാതെ ഏച്ചുകെട്ടിയതുപോലെ മുഴച്ചുനിൽക്കുന്നു.
സാമാന്യ യുക്തിക്ക് നിരക്കാത്ത ഒരു കല്യാണത്തോടെ കഥപറഞ്ഞവസാനിപ്പിക്കുമ്പോൾ വെള്ളിമൂങ്ങയുടെ അനുരണനങ്ങളിൽ കുറേ പ്രേക്ഷകരെ ലഭിയ്ക്കുമെന്നായിരിക്കും അണിയറ പ്രവർത്തകർ കരുതിയിരിക്കുക. ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തി . സാദിഖ് കബീറിൻെറ ക്യാമറ കുട്ടനാടിൻെറ സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ വിജയിച്ചു .ബിജു സോപാനം , മനോജ് ഗിന്നസ് ഉൾപ്പെടെയുള്ള സഹ കഥാപാത്രങ്ങളുടെ അഭിനയ മുഹൂർത്തങ്ങൾ പലതും മനസ്സിൽ തങ്ങി നിൽക്കുന്നതാണ് . പല സംഭാഷണങ്ങളും സംവിധായകൻ ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകരിലേയ്ക്ക് എത്തിപ്പെട്ടോ എന്നത് സംശയമാണ് . വിവാഹത്തിനു പെൺകുട്ടിയുടെ സമ്മതം പരമപ്രധാനമാണെന്ന സത്യം എടുത്തുപറയാൻ സംവിധായകൻ പലവട്ടം ശ്രമിക്കുന്നുണ്ട് . പക്ഷേ സിനിമയുടെ കഥ നടക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിൽ ഒന്നുമല്ലല്ലോ .ഒരു ശരാശരി കോമഡി സിനിമയ്ക്കപ്പുറം ആദ്യരാത്രി നമ്മുടെ മനസ്സിൽ ഒന്നും അവശേഷിപ്പിക്കുന്നില്ല.