ഓണത്തിന് മലയാളികളെ ചിരിപ്പിക്കാനുളള എല്ലാവിധ സദ്യകളും ഒരുക്കിയാണ് തിയേറ്ററുകളിലെത്തുന്നതെന്ന സൂചനയുമായി ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ട്രെയിലര്‍ എത്തി. നവാഗതനായ ജിബി-ജോജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കിടിലന്‍ ഗെറ്റപ്പിലാണ് എത്തുന്നത്. ഒരു മുഴുനീള എന്‍റര്‍ടെയ്നര്‍ സിനിമയാണെന്ന് വ്യക്തമാക്കുന്നതാണ് ട്രെയിലര്‍.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്‍റെ ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുകളും ഇതിനൊടകം തന്നെ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്.
കോഴിക്കോട് കൊയിലാണ്ടി എ.ആര്‍ ക്യാപിലെ എസ്.ഐ ജി.എസ്.അനിലിനെയാണ് പയ്യോളി പൊലിസ് അറസ്റ്റ് ചെയ്തത്. മകനെ അപായപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.
പയ്യോളി സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയില്‍ പറയുന്നതിങ്ങനെയാണ്.മകനെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡനം തുടങ്ങിയത്. 2017 സെപ്റ്റബര്‍ മുതല്‍ നിരവധി തവണ ഇത് തുടര്‍ന്നു. തലശേരിയിലെ ലോഡ്ജില്‍ എത്തിച്ചാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് വടകര, കൊയിലാണ്ടി, പയ്യോളി എന്നിവിടങ്ങളിലും എത്തിച്ചു.യുവതിയെ നിരന്തരം എസ്.ഐ ഭീഷണിപ്പെടുത്തിയിരുന്നു.കഴിഞ്ഞ ദിവസം യുവതിയെ മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിപ്പറക്കാന്‍ ശ്രമിക്കുകയും ചെയ്തു.
മര്‍ദനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോള്‍ സംശയം തോന്നി പൊലിസ് നടത്തിയ അന്വേഷണത്തിലാണ് യുവതി പീഡന വിവരം പുറത്തു പറഞ്ഞത്. പീഡനം,. ശാരീരിക മര്‍ദനം, തട്ടികൊണ്ടുപോകല്‍ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക്കിസ്ഥാനോ മറ്റു വിദേശ രാജ്യങ്ങളോ അതിൽ ഇടപെടേണ്ടെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കശ്മീരിൽ ജനങ്ങൾ മരിച്ചു വീഴുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാൻ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി ഐക്യരാഷ്ട്ര സംഘടനയ്ക്ക് എഴുതിയ കത്തിൽ തന്റെ പേരു പരാമർശിച്ചതിനു പിന്നാലെയാണു രാഹുലിന്റെ പ്രതികരണം.
കശ്മീരിൽ അക്രമങ്ങൾ തുടരുകയാണെന്നും അവിടെ ജനങ്ങൾ മരിക്കുകയാണെന്നും രാഹുൽ അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു സൂചിപ്പിച്ചു ഷിറീൻ അയച്ച കത്ത് വിവാദമായതിനു പിന്നാലെയാണ്, രാഹുൽ ട്വിറ്ററിൽ നിലപാട് വ്യക്തമാക്കിയത്.
‘വിവിധ വിഷയങ്ങളിൽ എനിക്കു കേന്ദ്ര സർക്കാരിനോടു വിയോജിപ്പുണ്ട്. പക്ഷേ, ഒരു കാര്യം വ്യക്തമാക്കട്ടെ – കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക്കിസ്ഥാനോ മറ്റു വിദേശ രാജ്യങ്ങളോ അതിൽ ഇടപെടേണ്ട. കശ്മീരിൽ അക്രമങ്ങൾ അഴിച്ചുവിടുന്നതു പാക്കിസ്ഥാനാണ്. ആഗോളതലത്തിൽ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യമാണു പാക്കിസ്ഥാൻ’ – രാഹുൽ പറഞ്ഞു.
രാജ്യാന്തര വേദികളിൽ കശ്മീരിനെക്കുറിച്ചു നുണപ്രചാരണം നടത്തുന്ന പാക്കിസ്ഥാൻ രാഹുലിനെ അനാവശ്യമായി വിവാദത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നു കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചു പാക്കിസ്ഥാൻ പ്രതികരിക്കണം.
ഭീകര സംഘടനകൾക്കു രാഷ്ട്രീയവും സൈനികവുമായ അഭയം നൽകുന്ന രാജ്യമാണു പാക്കിസ്ഥാനെന്നും അദ്ദേഹം പറഞ്ഞു.
മോഹനന്‍ വൈദ്യരുടെ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി. പൊലീസ് അന്വേഷണം നടത്തി കർശന നടപടിയെടുക്കാൻ കത്തിൽ ആവശ്യപ്പെട്ടെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
പ്രൊപ്പിയോണിക് അസിഡീമിയ എന്ന രോഗം ബാധിച്ച കുഞ്ഞിന് ഓട്ടിസം ആണെന്നുപറഞ്ഞാണ് മോഹനൻ വൈദ്യർ ചികിത്സിച്ചത് എന്ന് കുട്ടിയെ അവസാനനിമിഷം ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു. മോഹനന്റെ നാട്ടുവൈദ്യത്തിനെതിരെ ഇതാദ്യമായല്ല ഗുരുതര ആരോപണങ്ങൾ ഉയരുന്നത്. ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലുൾപ്പെടെ ശക്തമാണ്.
ആരോഗ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം:
മോഹനന്‍ വൈദ്യര്‍ എന്നറിയപ്പെടുന്ന വ്യക്തിയുടെ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്നര വയസുള്ള കുട്ടി മരണമടഞ്ഞെന്ന ആരോപണത്തെപ്പറ്റി പോലീസ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സംഭവം സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ളവരും ഡോക്ടര്‍മാരുടേയും വിദ്യാര്‍ത്ഥികളുടേയും സംഘടനകളും ഇദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ രംഗത്തെത്തിയിരുന്നു. പോലീസ് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട വണ്ടിച്ചെക്ക് കേസില്‍ ഇടപെട്ടിട്ടില്ലെന്ന് വ്യവസായി എം.എ.യൂസഫലി. കേസില്‍ തുഷാറിന് ജാമ്യത്തുക നല്‍കി എന്നത് മാത്രമേ ഉള്ളൂ.യുഎഇ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ബാഹ്യ ഇടപെടല്‍ സാധ്യമാകില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും യൂസഫലിയുടെ ഓഫീസ് അറിയിച്ചു
ചെക്കുകേസിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാർ വെള്ളാപ്പള്ളിയുടെ നീക്കത്തിനു തിരിച്ചടിയായി ജാമ്യവ്യവസ്ഥിൽ ഇളവു തേടി അജ്മാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളിയിരുന്നു. യുഎഇ പൌരൻറെ ആൾജാമ്യത്തിൽ നാട്ടിലേക്കു മടങ്ങാനുള്ള തുഷാറിൻറെ നീക്കമാണ് കോടതി തടഞ്ഞത്.
യുഎഇ പൌരൻറെ പാസ്പോർട്ട് ആൾജാമ്യമായി കോടതിയിൽ സമർപ്പിച്ചു സ്വന്തം പാസ്പോർട് തിരികെ വാങ്ങി നാട്ടിലേക്കു മടങ്ങാനായിരുന്നു തുഷാറിൻറെ നീക്കം. ഇതിനായി കോടതിയിൽ സമർപ്പിച്ച ഹർജി അജ്മാൻ പബ്ളിക് പ്രോസിക്യൂട്ടർ തള്ളി. ഇനി കേസിൽ ഒത്തുതീർപ്പുണ്ടാകുന്നതു വരേയോ വിചാരണ പൂർത്തിയാകുന്നതുവരേയോ തുഷാറിനു യുഎഇ വിടാനാകില്ല. പബ്ളിക് പ്രൊസിക്യൂട്ടറുടെ വിവേചനാധികാരത്തിലൂടെയാണ് തുഷാറിൻറെ ഹർജിയിൽ തീരുമാനമെടുത്തത്. കേസിലെ സാമ്പത്തിക ബാധ്യതകൾ സ്വദേശിപൌരനു ഏറ്റെടുക്കാനാകുമോയെന്ന ആശങ്കയുളളതിനാലാണ് അപേക്ഷ തള്ളിയത്.
പാസ്പോർട്ട് ഉടൻ തിരികെ ലഭിക്കില്ലെന്നുറപ്പായതോടെ എത്രയും പെട്ടെന്നു ഒത്തുതീർപ്പു നടത്തി കേസവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങാനാകും ഇനി തുഷാറിൻറെ നീക്കം. നാസിൽ ആവശ്യപ്പെട്ട തുക കൂടുതലാണെന്നു തുഷാറും തുഷാർ വാഗ്ദാനം ചെയ്യുന്ന തുക കുറവാണെന്നു നാസിലും നിലപാടു തുടരുന്നതിനാൽ നേരിട്ടുള്ള ഒത്തുതീർപ്പു ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ബിസിനസ് സുഹൃത്തുക്കൾ വഴിയുള്ള മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുകയാണ്.
പ്രേമനൈരാശ്യത്തിന്റെ പ്രതികാരം തീര്‍ക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ നജഫ്ഗഡിലാണ് സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
കഴിഞ്ഞ് മൂന്നാഴ്ച്ചയ്ക്കിടെ നാല് പെണ്‍കുട്ടികളാണ് ഇയാളുടെ പീഡനത്തിനിരയായത്. ഇന്നലെയാണ് അവസാനത്തെ സംഭവം. പത്ത് വയസുള്ള പെണ്‍കുട്ടിയെ വീടിന് സമീപത്ത് നിന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ശേഷം കുട്ടിയെ ഒരു സ്വകാര്യ ആശുപത്രിക്ക് മുന്‍പില്‍ ഇറക്കിവിട്ട് പ്രതി കടന്നുകളഞ്ഞു. വീട്ടില്‍ തിരികെയെത്തിയ പെണ്‍കുട്ടി മാതാപിതാക്കളോട് സംഭവം വിവരിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുട്ടി നല്‍കിയ മൊഴി പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.റന്‍ഹൊള്ള സ്വദേശി പവന്‍ കുമാറാണ് അറസ്റിലായത്. ബപ്റോള മേഖലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. പ്രണയം തകര്‍ന്നതിലുള്ള നിരാശയാണ് കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് പരാതിയുമായി രംഗത്തുവന്നത്.
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിയുന്ന പ്രവണതയാണ് ഈ മാസം ആദ്യ പകുതിയില്‍ പ്രകടമാകുന്നത്. ഈ മാസം ഇതുവരെ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 8,319 കോടി രൂപ പിന്‍വലിച്ചു.എഫ്പിഐ നികുതിയും ആഗോള വ്യാപാര സംഘര്‍ങ്ങളും സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണതയാണ് കാണിക്കുന്നത്. ഈ മാസം ആദ്യ പകുതിയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 10,416.25 കോടി രൂപ മൂല്യം വരുന്ന ഓഹരികള്‍ വിറ്റുമാറി എന്നാണ് ഡിപ്പോസിറ്ററി ലഭ്യമാക്കുന്ന കണക്ക്. അതേസമയം ഇക്കാലയളവില്‍ എഫ്പിഐ കടപത്രങ്ങളില്‍ 2,096.38 കോടി രൂപയുടെ നിക്ഷേപം നടത്തി. ജൂലൈയില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപകര്‍ മൊത്തം 2,985.88 കോടി രൂപ പിന്‍വലിച്ചിരുന്നു.
എഫ്പിഐക്ക് ഉയര്‍ന്ന നികുതി ചുമത്തുന്നത് സംബന്ധിച്ച് അനശ്ചിതത്വം നിലനില്‍ക്കുന്നത് വിദേശ നിക്ഷേപകരെ പ്രതികൂലമായി ബാധിക്കുന്നതായാണ് കാണുന്നത്.
ക്യാന്‍സര്‍ ബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. തുടക്കത്തില്‍ തന്നെ രോഗം തിരിച്ചറിയാത്തതാണ് പലപ്പോഴും ക്യാന്‍സര്‍ ഗുരുതരമാകാന്‍ കാരണം. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു സംഘം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. പൂനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ക്യാന്‍സര്‍ തിരിച്ചറിയാനുള്ള മാര്‍ഗം കണ്ടുപിടിച്ചതെന്ന് ‘ദി ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു.
ഡോക്ടര്‍ ജയന്ത് ഖണ്ഡാരെയുടെ നേതൃത്വത്തിലുള്ള സംഘമാണ് ‘ഓങ്കോ ഡിസ്കവര്‍’ എന്ന് പേരിട്ട പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. നിലവില്‍ ഇന്ത്യയില്‍ ക്യാന്‍സര്‍ തിരിച്ചറിയാന്‍ 12 ദിവസത്തെ സമയമാണ് വേണ്ടിവരുന്നത്. എന്നാല്‍ ‘ഓങ്കോ ഡിസ്കവര്‍’ സാങ്കേതിക വിദ്യയിലൂടെ മൂന്നര മണിക്കൂര്‍ കൊണ്ട് ക്യാന്‍സര്‍ പരിശോധന സാധ്യമാകും.
‘ക്യാന്‍സര്‍ എന്ന വിപത്ത് ആഗോളതലത്തില്‍ തന്നെ വ്യാപകമാകുകയാണ്. ക്യാന്‍സറിന്‍റെ രണ്ടാം ഘട്ടത്തിലാണ് 90 ശതമാനം ആളുകളും ക്യാന്‍സറിനെ തിരിച്ചറിയുന്നത്. അമേരിക്കക്ക് ശേഷം ഈ സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. എട്ടുവര്‍ഷം മുമ്പാണ് ഇങ്ങനെ ഒരു ആശയത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അത് ഫലപ്രാപ്തിയിലെത്താന്‍ സംഘാഗങ്ങള്‍ കൂടെ നിന്നു’- ഖണ്ഡാരെ എഎന്‍ഐയോട് പറഞ്ഞു. ബംഗ്ലാദേശില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നുമുള്ള ഗവേഷകര്‍ പുതിയ സാങ്കേതിക വിദ്യയെക്കുറിച്ച് അറിയാന്‍ പൂനെയില്‍ എത്തുന്നുണ്ടെന്നും ഡോക്ടര്‍ അറിയിച്ചു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനാപകടത്തിനു സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു സമ്പൂർണ എമർജൻസി മോക്ഡ്രിൽ നടത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണോയെന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. വിമാനം ടേക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുമ്പ് എൻജിനിൽ തീപിടിത്തമുണ്ടായെന്നു വരുത്തി ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു മോക്ഡ്രിൽ. ഇൻഡിഗോയുടെ എയർബസ് 320 വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. ഒമ്പത് ജീവനക്കാർ ഉൾപ്പെടെ 166 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിൽ പുക പടർന്നതോടെ എൻജിനിൽ തീപിടിത്തമുണ്ടായതായി ക്യാപ്റ്റൻ, എയർ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചു. അതോടെ വിമാനത്താവളത്തിൽ സന്പൂർണ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു.
സിയാൽ അഗ്നിരക്ഷാ വിഭാഗം അത്യാധുനിക ഉപകരണങ്ങളുമായി രണ്ടു മിനിറ്റിനകം വിമാനത്തിന് അരികിലെത്തി. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായരുടെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സജ്ജമായി. ഇന്ത്യൻ നേവിയുടെ ഹെലികോപ്ടർ വിമാനത്താവളത്തിലെത്തി യാത്രക്കാരെ ഒഴിപ്പിക്കുന്നതിൽ പങ്കുചേർന്നു. “അപകടത്തിൽ’ പരിക്കേറ്റവരുമായി ഇരുപതോളം ആംബുലൻസുകൾ കുതിച്ചു. അസി. കമാൻഡന്റ് അഭിഷേക് യാദവിന്റെ നേതൃത്വത്തിൽ സിഐഎസ്എഫ് സുരക്ഷാ ചുമതല ഏറ്റെടുത്തു.
കമാൻഡ് പോസ്റ്റിൽനിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ചു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എമർജൻസി കൺട്രോൾ റൂം, അസംബ്ലി ഏരിയ, സർവൈവേഴ്സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി. ഉച്ചകഴിഞ്ഞു 2.46ന് തുടങ്ങിയ രക്ഷാദൗത്യം മൂന്നരയോടെ വിജയകരമായി അവസാനിച്ചു. മോക് ഡ്രില്ലിനുശേഷം വിശദമായ അവലോകനം നടത്തിയെന്നും രക്ഷാപ്രവർത്തനത്തിൽ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തിയെന്നും എയർപോർട്ട് ഡയറക്ടർ പറഞ്ഞു. വിവിധ ആശുപത്രികളും ആംബുലൻസ് സർവീസുകളും സർക്കാർ വകുപ്പുകളും പങ്കെടുത്തു. സങ്കീർണമായ മോക് ഡ്രിൽ മികവോടെ നടത്തിയതിനു വിവിധ ഏജൻസികളെയും ഉദ്യോഗസ്ഥരെയും സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ അഭിനന്ദിച്ചു.
ഞങ്ങൾ മടങ്ങുന്നു കവളപ്പാറയിൽ നിന്നും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിറങ്ങിയ അഗ്നിശമനസേനാംഗത്തിന്റെ കുറിപ്പ് ഹൃദയഭേദകമാകുന്നു. ഇ.കെ. അബ്ദുൾ സലീം എന്നയാളാണ് ഈ വരികൾ പങ്കുവച്ചത്. മഞ്ചേരി ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററാണ് സലീം. അപകടത്തിൽ തകർന്ന് വീണ വീടിന്റെ കോണ്‍ക്രീറ്റ് തൂണുകളുടെ ഇടയിൽ രക്ഷയ്ക്കായി നീട്ടിയ കൈകളുമായി കിടക്കുന്ന അലീനയെന്ന കുരുന്ന് രക്ഷാപ്രവർത്തകരുടെ കണ്ണ് നനയിച്ചതിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ കണ്ണീർപ്രണാമം എന്ന് കുറിച്ചാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞങ്ങൾമടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം……
മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ
മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!
പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം…..
ചിത്രം –
മലപ്പുറം
ജില്ലാ ഫയർ ഓഫീസർ ശ്രീ.മൂസാ വടക്കേതിലിൻെറ നേതൃത്വത്തിൽ യാത്രാമൊഴി.(കടപ്പാട് :- അബ്ദുൾ സലിം.E.K)