നെന്മാറ: പോത്തുണ്ടിക്ക് സമീപം വീടിനകത്ത് വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. പോത്തുണ്ടി ഡാമിനുസമീപം തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയാണ് (38) വെട്ടേറ്റ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം.
ഉച്ചയ്ക്ക് പെയ്ത ശക്തമായ മഴയില്‍ വീടിനുമുന്നില്‍ ഉണക്കാന്‍ വെച്ചിരുന്ന മുളകും മല്ലിയുമെടുക്കാന്‍ വരാത്തതിനെത്തുടര്‍ന്ന് സമീപവാസികള്‍ നോക്കിയപ്പോഴാണ് ഫ്രിഡ്ജിനുസമീപം വീണു കിടക്കുന്നതായി കണ്ടത്. ഈ സമയം ടി.വി. പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ് വീണതാണെന്ന് കരുതി വീട്ടില്‍ കയറാന്‍ നോക്കിയപ്പോള്‍ മുന്നിലെ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പിന്നീട് പിറകുവശത്തുള്ള വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന അയല്‍വാസികള്‍ ഉടന്‍ നെന്മാറ പോലീസില്‍ വിവരമറിയിച്ചു. രക്തത്തില്‍ മുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
പോലീസ് സ്ഥലത്തെത്തി മൃതദേഹം നെന്മാറ സാമൂഹികാരോഗ്യകേന്ദ്രം മോര്‍ച്ചറിയിലേക്ക് മാറ്റി. കഴുത്തിനും കൈയ്ക്കുമാണ് വെട്ടേറ്റിട്ടുള്ളത്. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരും പരിശോധന നടത്തി. വീടിന് സമീപത്ത് കണ്ട വാച്ചില്‍ മണം പിടിച്ച് പോലീസ് നായ തൊട്ടടുത്തുള്ള വരമ്പിലൂടെ ഓടി അയ്യപ്പന്‍കുന്നിലെത്തുകയും ചെയ്തു. പിന്നീട് തൊട്ടുമുന്നിലുള്ള അയല്‍വാസിയുടെ വീടിന്റെ ശൗചാലയത്തില്‍ കയറി. സംഭവസ്ഥലത്തുനിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തി.
നടുക്കം മാറാതെ ബോയന്‍ കോളനിക്കാര്‍
പോത്തുണ്ടി അണക്കെട്ടിനു താഴെയുള്ള ബോയൻ കോളനിയിലെ അവസാനത്തെ വീടാണ് സജിതയുടേത്. ഏതൊരു കാര്യത്തിനും ഈ കല്ലിട്ട പാതയിലൂടെ നടന്നുവേണം പോത്തുണ്ടിയിലേക്ക് എത്തിച്ചേരാൻ. അതുകൊണ്ടുതന്നെ എല്ലാവർക്കും സുപരിചിതയായിരുന്നു സജിത. കൊല്ലപ്പെട്ടുവെന്ന് പറഞ്ഞപ്പോൾ ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.
ശനിയാഴ്ച ഉച്ചയോടെ പെയ്ത മഴ തോർന്നതിനൊപ്പം കോളനിയിലാകെ ദുഃഖത്തിലാക്കിയാണ് ഈ വാർത്ത പരന്നത്. മാവേലി സ്‌റ്റോറിലേക്ക് പോയി മടങ്ങിവന്ന തൊട്ടടുത്തവീട്ടിലെ പുഷ്പയാണ് മഴ വന്നിട്ടും ഉണക്കാൻവെച്ചിട്ടുള്ള മുളകും മല്ലിയുമെടുക്കാൻ വരാതിരുന്ന സജിതയെ ആദ്യം അന്വേഷിച്ചത്. സുധാകരന്റെ അമ്മ ലക്ഷ്മിയോടൊപ്പം അവിടൊക്കെ അന്വേഷിച്ചുവെങ്കിലും അലക്കിയ തുണിപോലും ഉണക്കാനിടാതെ വെച്ചിരിക്കുന്നതാണ് കണ്ടത്.
തുടർന്നുള്ള പരിശോധനയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ട് പേടിച്ച് ബഹളം വെച്ചതോടെയാണ് കോളനിക്കാരെല്ലാം ഇവിടേയ്ക്ക് ഓടിയെത്തിയത്. നെന്മാറയിൽ നിന്ന് പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റുമ്പോഴും സജിത മരിക്കരുതെന്ന പ്രാർഥനയിലായിരുന്നു കോളനിയിലുള്ളവർ. മരണവിവരമറിഞ്ഞതും തൊട്ടടുത്തെ വീട്ടമ്മമാർ പലരും വാവിട്ടുകരഞ്ഞു.
ഒടുവിൽ പ്രതി പിടിയിലായപ്പോൾ
വീട്ടമ്മയുടെ കൊലപാതകത്തിന് കാരണമായത് പ്രതിയുടെ അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും. ബോയന്‍ കോളനിയില്‍ സജിത കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ചെന്താമരാക്ഷനെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.
ബോയന്‍ കോളനിയില്‍ കൊല്ലപ്പെട്ട സജിതയുടെ വീടിന് സമീപം താമസിക്കുന്ന ചെന്താമരാക്ഷനാണ് പ്രതി. പൊലീസ് ഏറെ പാടുപെട്ടാണ് ചെന്താമരാക്ഷനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കൊലപാതകത്തിന്റെ നടുക്കം വിട്ടുമാറാെത അത്രമാത്രം നാടൊന്നാകെ രോഷത്തിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് സജിതയെ വീടിനുളളില്‍ വച്ച് ചെന്താമരാക്ഷന്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ചെന്താമരാക്ഷന്‍ വീടിന് സമീപത്തുളളവരുമായി ഏറെ നാളായി അടുപ്പമില്ല. അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും കൊലപാതകത്തിന് കാരണമായി. നാലു പേരെ കൊല്ലുമെന്ന് ചെന്താമരാക്ഷന്‍ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. തിരുപ്പൂരില്‍ ഡ്രൈവറായി ജോലിചെയ്യുകയാണ് ഭര്‍ത്താവ് സുധാകരന്‍. കുന്ദംകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിയായ അതുല്യയും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന അഖിലയുമാണ് മക്കള്‍.
അസമിൽ ദേശീയ പൗര റജിസ്റ്റർ (എൻആർസി) പുതുക്കി, എല്ലാ കടന്നുകയറ്റക്കാരെയും പുറത്താക്കുമെന്ന് ആണയിട്ട ബിജെപി അന്തിമ പട്ടിക വന്നതോടെ വെട്ടിൽ. പുറത്തായ 19 ലക്ഷത്തോളം പേർക്കായി സുപ്രീം കോടതിയെ സമീപിക്കാനും നിയമസഭയിൽ നിയമനിർമാണം നടത്താനുമാണ് ബിജെപിയും അസം സർക്കാരും ഇപ്പോൾ ആലോചിക്കുന്നത്. പുറത്തായവരിൽ ബഹുഭൂരിഭാഗവും ബംഗാളി ഹിന്ദുക്കളാണെന്നതാണു നിലപാടു മാറ്റത്തിനു കാരണം.
അസമിനെ മറ്റൊരു കശ്മീർ ആക്കാൻ അനുവദിക്കില്ലെന്നും അവസാന വിദേശിയെയും പുറത്താക്കുമെന്നുമാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ പ്രഖ്യാപിച്ചിരുന്നത്. പൗരത്വ റജിസ്റ്റർ രാജ്യവ്യാപകമാക്കുമെന്നും പറഞ്ഞിരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനമേറ്റ ശേഷം ഇതെ കുറിച്ച് കാര്യമായൊന്നും പറഞ്ഞിരുന്നില്ല. പട്ടികയിൽ പേരില്ലാത്തതിനാൽ ആർക്കും അവകാശങ്ങൾ നിഷേധിക്കില്ലെന്നും ഇവർക്കുവേണ്ട സഹായങ്ങൾ ചെയ്യുമെന്നുമാണ് ആഭ്യന്തരമന്ത്രാലയം ഇന്നലെ ട്വീറ്റ് ചെയ്തത്.
ബംഗ്ലദേശ് അതിർത്തിഗ്രാമങ്ങളിൽ നിന്നുള്ള പട്ടികയിലെ 20 % പേരുകളിലെങ്കിലും പുനഃപരിശോധന ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കുമെന്ന് അസം ബിജെപി അധ്യക്ഷൻ രജീത് കുമാർ ദാസ് പറഞ്ഞു. യഥാർഥ ഇന്ത്യൻ പൗരന്മാർ പുറത്തായതായി അസം ധനമന്ത്രി ഹിമന്ത് ബിശ്വ ശർമയും പറഞ്ഞിരുന്നു.
പുറത്തായവരിൽ 25 % പേരേ അപ്പീലിലൂടെ പട്ടികയിൽ ഉൾപ്പെടാൻ സാധ്യതയുള്ളൂവെന്നാണു ബിജെപി കരുതുന്നത്. ഇതിലേറെയും 1971 മാർച്ച് 24നു മുൻപ് എത്തിയ ബംഗാളി ഹിന്ദുക്കളാണ്. പുറത്താകുമെന്നു കരുതിയ 2 ലക്ഷം പേരെങ്കിലും വ്യാജരേഖകൾ നൽകി കടന്നുകൂടിയതായും പാർട്ടി കരുതുന്നു.
ഇതുവരെ 27 തവണ പുനഃപരിശോധന നടത്തിയെന്നും ഇനി സുപ്രീം കോടതി പറയാതെ സാധ്യമല്ലെന്നുമാണ് എൻആർസി കമ്മിഷണർ പ്രതീക് ഹാജലയുടെ നിലപാട്. ഇദ്ദേഹത്തിനെതിരെയാണു ബിജെപി പടയൊരുക്കം നടത്തുന്നത്.
പുറത്തായവരെ ഉൾപ്പെടുത്താൻ നിയമസഭ നിയമം പാസാക്കുമെന്നാണ് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞത്. അസമിലെ കുടിയേറ്റക്കാരെ പുറത്താക്കാൻ സമരം ചെയ്ത ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ (ആസു) നേതാവായിരുന്ന സോനോവാൾ പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. 2015ൽ തരുൺ ഗൊഗോയിയുടെ കോൺഗ്രസ് സർക്കാർ പൗര റജിസ്റ്റർ പുതുക്കാൻ നടപടി തുടങ്ങിയപ്പോൾ അതു ഫലപ്രദമല്ലെന്ന നിലപാടിലായിരുന്നു ബിജെപി. പിന്നീടാണ് മോദി സർക്കാരിന്റെ പദ്ധതിയാണെന്നും വിദേശ കുടിയേറ്റക്കാരെ തുരത്തുമെന്നുമുള്ള നിലപാടിലേക്ക് പാർട്ടി മാറിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തയാഴ്ച അസം സന്ദർശിക്കും. വടക്കുകിഴക്കൻ കൗൺസിൽ യോഗത്തിനെത്തുന്ന അദ്ദേഹം പൗര റജിസ്റ്റർ വിഷയവും ചർച്ച ചെയ്യുമെന്നാണു സൂചന. ഗുവാഹത്തിയിൽ ബിജെപി നേതാക്കളുമായി ചർച്ചയും നടത്തും.
കിങ്സ്റ്റൻ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസിനെ 257 റൺസിന് തകർത്ത ഇന്ത്യ 2-0ന് പരമ്പര സ്വന്തമാക്കി .478 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 210 റൺസിന് പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമിയും ജഡേജയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. 50 റൺസെടുത്ത ബ്രൂക്ക്സ് മാത്രമാണ് കരീബിയൻ നിരയിൽ പൊരുതിയത്. ക്യാപ്റ്റൻ വിരാട് കോലിയുടെ 28ാം ടെസ്റ്റ് വിജയമാണ്. വിജയക്കണക്കിൽ ധോണിയെ പിന്തള്ളിയ കോലി ഇന്ത്യക്കായി ഏറ്റവും അധികം ടെസ്റ്റ് വിജയിക്കുന്ന ക്യാപ്റ്റനായി. പരമ്പര ജയത്തോടെ 120 പോയിന്റുമായി ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തി
അമേരിക്കയില്‍ നിന്നെത്തിയ സഞ്ചാരികളെ വട്ടംകറക്കി ക്വീന്‍ എലിസബത്ത്. യുകെ ചുറ്റിയടിച്ചുകാണാനെത്തിയ ഒരുകൂട്ടം സഞ്ചാരികള്‍ ചെന്നുപെട്ടത് അംഗരക്ഷകരുമായി നടന്നുനീങ്ങുന്ന എലിസബത്ത് രാജ്ഞിക്ക് മുമ്പിലാണ്. തൊപ്പിയൊക്കം വച്ച് ഗമയില്‍ നടക്കുന്ന രാഞ്ജിയെ കണ്ടിട്ടും മനസിലാകാത്ത സഞ്ചാരികള്‍ അവരോട് കുശലാന്വേഷണം നടത്തുകയായിരുന്നു.
ഇവിടെ അടുത്തുതന്നെയാണോ വീട് എന്ന ചോദ്യത്തിന് അതേ എന്ന് രാജ്ഞി മറുപടി നല്‍കി. അടുത്താണ് വീടെങ്കില്‍ എലിസബത്ത് രാജ്ഞിയെ കണ്ടുകാണില്ലേ എന്നായിരുന്നു അടുത്ത ചോദ്യം.
അവര്‍ ഇവിടെ അടുത്താണ് താമസമെന്നുമായിരുന്നു കള്ളച്ചിരിയോടെ രാജ്ഞിയുടെ മറുപടി.ഞാൻ കണ്ടിട്ടില്ല,ഒപ്പമുള്ള അംഗരക്ഷകരോട് ആംഗ്യം കാണിച്ചതിന് ശേഷം പക്ഷേ ഈ പോലീസുകാരന് കണ്ടിട്ടുണ്ട്, ‘ എന്നും മറുപടി നൽകി. അവർ ഇപ്പോൾ ആരെയാണ് കണ്ടുമുട്ടിയതെന്ന് ഇന്നും അറിയില്ല.
രാജ്ഞിയുടെ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാളായ റിച്ചാര്‍ഡ് ഗ്രിഫിന്‍ ന്യുയോര്‍ക്ക് പോസ്റ്റിലും ടൈംസ് ഓഫ് ലണ്ടനിലും നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.
എല്ലാ വേനൽക്കാലത്തും താൻ സന്ദർശിക്കുന്ന ആബർഡീൻഷെയറിലെ സ്കോട്ടിഷ് വസതിയായ ബൽമോറൽ കാസിലിൽ നിന്ന് പുറത്തുപോകുമ്പോൾ കൂടുതൽ താഴ്ന്ന ജീവിതശൈലിയിൽ ജീവിക്കാൻ രാജ്ഞി ഇഷ്ടപ്പെടുന്നു. 1852 മുതൽ 50,000 ഏക്കർ സ്വത്ത് രാജകുടുംബത്തിന്റെ ഉടമസ്ഥതയിലാണ്.
വംശീയ വിദ്വേഷം നിറഞ്ഞ ഫെയ്‌സ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച് എഴുത്തുകാരി കെ.ആര്‍ ഇന്ദിരക്കെയിതിരെ വ്യാപക പ്രതിഷേധം. അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്തായതുമായി ബന്ധപ്പെട്ടുളള പോസ്റ്റിലാണ് കെ.ആര്‍ ഇന്ദിര ഒരു വിഭാഗത്തെ വംശീയമായി അതിക്ഷേപിക്കുന്നത്.
ഫെയ്‌സ്ബുക്ക് കുറിപ്പിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ വംശീയവും വര്‍ഗീയവുമായ രീതിയിലാണ് കെ.ആര്‍ ഇന്ദിര സംസാരിച്ചത്.
‘താത്തമാര്‍ പന്നി പെറും പോലെ പൊറ്റുകൂട്ടുക തന്നെ ചെയ്യും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ. പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടുകയോ മറ്റോ വേണ്ടി വരും നിങ്ങളില്‍ നിന്ന് ഈ ഭൂമിയില്‍ നിന്ന് രക്ഷപ്പെടാന്‍’ എന്നും ഇന്ദിര മറുപടി നല്‍കി.
ഇതോടെ ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറും എഴുത്തുകാരിയുമായ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവര്‍ എങ്ങോട്ടു പോകും എന്ന വേവലാതിയിലാണ് കേരളത്തിലെ സഹോദരസ്‌നേഹികള്‍. അവരെ അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കാം. വോട്ടും റേഷന്കാര്ഡും ആധാര്‍കാര്‍ഡും ഇല്ലാതെ. പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയുമാവാം
നേരത്തെ കമ്മട്ടിപ്പാടം സിനിമയിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് ലഭിച്ചതിനെയും കെ.ആര്‍ ഇന്ദിര കടുത്ത ജാതീയമായ രീതിയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു.
ബെര്‍ലിന്‍ : ജര്‍മ്മനിയില്‍ നടന്ന അത്ലറ്റിക് മീറ്റില്‍ 1500 മീറ്ററില്‍ വെള്ളി നേടിയ മലയാളിതാരം ജിന്സണ് ജോണ്സണ് സ്വന്തം പേരിലുണ്ടായിരുന്ന ദേശീയ റെക്കാഡ് തിരുത്തിയെഴുതുകയും ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയും ചെയ്തു.
3:35.24 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയ ജിൻസണ് അമേരിക്കയുടെ ജോഷ്വ തോംസണു പിന്നിൽ രണ്ടാമതായി ഫിനിഷ് ചെയ്തു. കഴിഞ്ഞ ജൂണിൽ ഹോളണ്ടിൽ കുറിച്ച 3:37.62 സെക്കൻഡായിരുന്നു ജിൻസന്റെ ഇതുവരെയുള്ള മികച്ച സമയം.
മൂന്നു മിനിറ്റ് 36 സെക്കൻഡായിരുന്നു ലോകചാമ്പ്യൻഷിപ്പ് യോഗ്യതാ മാർക്ക്. 800 മീറ്ററിലും ദേശീയ റെക്കോർഡ് ജിൻസന്റെ പേരിലാണ് (1:45.65).ദോഹയിൽ സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറ് വരെയാണ് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് നടക്കുക.
ജപ്പാനിലെ ടോക്കിയോ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരം. ലണ്ടൻ, ന്യുയോർക്ക് നഗരങ്ങൾ യഥാക്രമം 14, 15 റാങ്കുകളിൽ ഇടംപിടിച്ചു.ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുതുതായി പുറത്തിറക്കിയ സുരക്ഷിത നഗര സൂചികയിലാണു ടോക്കിയോ ഒന്നാം സ്ഥാനം പിടിച്ചത്. വാഷിംഗ്ടണ്‍ ഡിസിയാണു പട്ടികയിൽ ആദ്യ പത്തിലെ സർപ്രൈസ് എൻട്രി. കഴിഞ്ഞ വർഷം 23-ാം റാങ്കിലായിരുന്നു വാഷിംഗ്ടണ്‍. ഒസാക്കയും സിംഗപ്പൂരും രണ്ടും മൂന്നും സ്ഥാനങ്ങൾ നിലനിർത്തി. ഹോങ്കോംഗ് ഒന്‍പതാം സ്ഥാനത്തുനിന്ന് ഇരുപതിലേക്കു പിന്തള്ളപ്പെട്ടു. ആദ്യ പത്തിൽ ഏഷ്യ-പസിക് രാജ്യങ്ങളുടെ ആധിപത്യമാണ്. സിഡ്നി, സോൾ, മെൽബണ്‍ എന്നീ നഗരങ്ങൾ കൂടി ഉൾപ്പെട്ടതോടെ ആദ്യ പത്തിലെ ആറു സ്ഥാനങ്ങൾ ഏഷ്യ-പസിക് രാജ്യങ്ങൾ പിടിച്ചെടുത്തു.
ആംസ്റ്റർഡാം, കോപ്പൻഹേഗൻ, ടൊറന്േറാ എന്നീ നഗരങ്ങളും ആദ്യ റാങ്കുകളിലുണ്ട്. ഏഷ്യ-പസഫിക് നഗരങ്ങൾ മുന്നിൽനിൽക്കുന്പോൾ തന്നെ പിന്നിലും ഇവിടെനിന്നുള്ള നഗരങ്ങളുടെ “മികച്ച’ പ്രകടനമാണ്. മ്യാൻമറിലെ യാംഗൂണ്‍, പാക്കിസ്ഥാനിലെ കറാച്ചി, ബംഗ്ലാദേശിലെ ധാക്ക എന്നിവ സുരക്ഷിത നഗര സൂചികയിൽ അവസാന സ്ഥാനങ്ങളിലാണ്. ഇന്ത്യയുടെ പ്രതിനിധിയായ ന്യൂഡൽഹി പട്ടികയിൽ 60 നഗര പട്ടികയിൽ 53-ാം സ്ഥാനത്താണ്. അഞ്ചു ഭൂഖണ്ഡങ്ങളിലെ 60 നഗരങ്ങളെയാണഒ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ആരോഗ്യം, ഡിജിറ്റൽ, ഇൻഫ്രാസ്ട്രക്ചർ, വ്യക്തിഗത സുരക്ഷാ ഘടകങ്ങൾ എന്നിവയാണു സൂചിക തയാറാക്കാൻ പരിഗണിക്കുന്നത്.
വിമാനം പറത്തലിന്റെ പാഠങ്ങൾ അഭ്യസിക്കാൻ ആദ്യമായി കോക്പിറ്റിൽ കയറിയ ഓസ്ട്രേലിയക്കാരൻ ഒറ്റയ്ക്കു വിമാനം നിലത്തിറക്കി. മാക്സ് സിൽവസ്റ്റർ എന്നയാളാണു ഭാര്യയും കുട്ടികളും നോക്കിനിൽക്കെ സാഹചര്യത്തിന്റെ സമർദ്ദത്താൽ വിമാനം ലാൻഡ് ചെയ്യിച്ചത്. ഇദ്ദേഹത്തിന്റെ പരിശീലക പൈലറ്റ് ആകാശത്തുവച്ചു ബോധരഹിതനായതിനെ തുടർന്നാണു മാക്സിന് ഒറ്റയ്ക്കു വിമാനം നിലത്തിറക്കേണ്ടി വന്നത്.
സെസ്ന ടു സീറ്റർ വിമാനമാണു മാക്സ് പരിശീലനം ആരംഭിക്കാൻ തെരഞ്ഞെടുത്തത്. 6200 അടി ഉയരത്തിൽ വിമാനം പറക്കവെ മാക്സിന്റെ പരിശീലകൻ ബോധരഹിതനായി. മാക്സിന്റെ ആദ്യ ക്ലാസായിരുന്നതിനാൽ അദ്ദേഹത്തിനു വിമാനം പറത്തുന്നതിനെ സംബന്ധിച്ചു കാര്യമായ അറിവുണ്ടായിരുന്നില്ല. ഇതോടെ മാക്സ് എയർ ട്രാഫിക് കണ്‍ട്രോളിനെ കാര്യങ്ങൾ ധരിപ്പിച്ചു. നിങ്ങൾക്കു വിമാനം പറത്താൻ അറിയുമോ എന്ന പെർത്തിലെ എയർ ട്രാഫിക് കണ്‍ട്രോളറുടെ ചോദ്യത്തിന് ഇത് ആദ്യമായാണു താൻ വിമാനത്തിൽ പരിശീലിക്കുന്നതെന്നു മാക്സ് മറുപടി നൽകി. ഇതുവരെ താൻ വിമാനം ലാൻഡ് ചെയ്യിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയ എടിഎസ് തുടർന്ന് കൃത്യമായ നിർദേശങ്ങൾ മാക്സിനു കൈമാറി. ചിറകുകളുടെ ലെവൽ, ഉയരം എന്നി കൃത്യമാക്കി നിർത്താൻ നിർദേശിച്ചു. ഇതിന്റെ വഴികളും പറഞ്ഞുനൽകി. എടിഎസിൽനിന്നുള്ള നിർദേശങ്ങൾക്കൊടുവിൽ 20 മിനിറ്റിനുശേഷം മാക്സ് വിമാനം പെർത്തിലെ വിമാനത്താവളത്തിൽ അതിസാഹസികമായി നിലത്തിറക്കി. പരിശീലകനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യ പറക്കലിൽ തന്നെ മാക്സിന് പരിശീലക സ്ഥാപനമായ എയർ ഓസ്ട്രേലിയ ഇന്റർനാഷണലിൽനിന്നു സോളോ ഫ്ളൈറ്റ് സർട്ടിഫിക്കറ്റും ലഭിച്ചു. വളരെ ഗുരുതരമായ സാഹചര്യത്തെയാണു മാക്സ് തരണം ചെയ്തതെന്ന് എയർ ഓസ്ട്രേലിയ ഇന്റർനാഷണൽ ഉടമ ചക് മക്എൽവി പറഞ്ഞു.
ഉടമ്പടി രഹിത ബ്രെക്‌സിറ്റ് തടയാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രതിപക്ഷ എം.പിമാര്‍ നിയമ നിര്‍മാണത്തിനൊരുങ്ങുകയാണ്. അതിന് ചില കണ്‍സര്‍വേറ്റീവ് എം.പിമാരും പിന്തുണ നല്‍കാന്‍ തുടങ്ങിയതോടെ ഭരണകക്ഷി എം.പിമാര്‍ സര്‍ക്കാരിനെതിരെ നീങ്ങരുതെന്ന് ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കി. നിയമ നിര്‍മാണ നീക്കത്തില്‍ നിന്ന് കണ്‍സര്‍വേറ്റീവ് എം.പിമാരെ തടയാന്‍ വിപ്പ് നല്‍കാനൊരുങ്ങുകയാണ് അദ്ദേഹം.
നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് ഏതുവിധേനയും തടയാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നുണ്ട്. കരാറോടു കൂടിയോ അല്ലാതെയോ ഒക്ടോബര്‍ 31-നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടത്. അന്തിമകാലാവധി നഷ്ടപ്പെടുന്നതിനുപകരം കരാറില്ലാതെതന്നെ പുറത്തുപോകാമെന്ന നിലപാടിലാണ് ബോറിസ് ജോണ്‍സണ്‍. അതാണ് അദ്ദേഹത്തിനെതിരെ സ്വന്തം പാര്‍ട്ടിയിലുള്ളവര്‍തന്നെ നീങ്ങാന്‍ കാരണം.
ഉടമ്പടി രഹിത ബ്രെക്‌സിറ്റിനെതിരെ പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മ്മാണം നടത്താന്‍ എംപിമാര്‍ ഈ ആഴ്ചതന്നെ ശ്രമിച്ചേക്കും. അതിന്റെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആരെങ്കിലും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രവര്‍ത്തിക്കരുതെന്ന വിപ്പ് ലംഘിച്ചാല്‍ അവര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്തുപോവുകയും അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെ വരികയും ചെയ്യും. ഭീഷണികള്‍ വകവയ്ക്കാതെ ടോറി എം.പിമാര്‍ ജോണ്‍സന്റെ നീക്കത്തിനെതിരെ ഉറച്ചുനിന്നാല്‍ സര്‍ക്കാരിന് പിന്‍വാങ്ങേണ്ടി വരുകയും പാര്‍ലമെന്റിന്റെ നിയന്ത്രണം ജെറമി കോര്‍ബിന് കൈമാറുകയും ചെയ്യേണ്ടിവരും. സര്‍ക്കാരിനെതിരെ വോട്ടുചെയ്യുകയോ അല്ലെങ്കില്‍ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ അതിനെ വിമത നീക്കമായാണ് വ്യാഖ്യാനിക്കുക.
അതേസമയം, പാര്‍ലമെന്റ് മരവിപ്പിക്കുന്ന ബോറിസ് ജോണ്‍സണ് എതിരെ ലണ്ടനില്‍ ശക്തമായ ജനകീയ പ്രതിഷേധ റാലി തുടരുകയാണ്. കഴിഞ്ഞ ദിവസവും പതിനായിരക്കണക്കിന് പേരാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുള്ള ഡൗണിംഗ് സ്ട്രീറ്റിലെത്തി പ്രതിഷേധിച്ചത്. പാര്‍ലമെന്റിലെ ഭൂരിഭാഗം എം.പി.മാര്‍ക്കും താത്പര്യമില്ലാത്ത സാഹചര്യത്തില്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുകയെന്നത് ബോറിസ് ജോണ്‍സണ് എളുപ്പമാകില്ല.
ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ നിർണായകമായ ഘട്ടവും പിന്നിട്ട് ചന്ദ്രനോട് കൂടുതൽ അടുക്കുന്നു. ഓര്‍ബിറ്ററും വിക്രം ലാന്‍ഡറും പേടകത്തില്‍ നിന്ന് വേര്‍പെടുന്ന പ്രക്രിയ പൂര്‍ത്തിയായത് ഇന്ന ഉച്ചയോടെ പൂർത്തിയായത്. ഇന്ന് ഉച്ചയ്ക്ക് 1.15 നായിരുന്നു മുൻ നിശ്ചയിച്ച പ്രകാരം സുപ്രധാന ഘട്ടം പിന്നിട്ടിത്. ഉപഗ്രഹത്തിന്റെ അവസാനത്തെ ഭ്രമണപഥമാറ്റം ഇന്നലെ പൂര്‍ത്തിയായിരുന്നു.
സെപ്തംബർ ഏഴിന് ചന്ദ്രോപരിലത്തിൽ ഇറങ്ങുന്ന വിക്രം ലാന്‍ഡർ വരും ദിവസങ്ങളിൽ ഘട്ടം ഘട്ടമായി ചന്ദ്രനോട് അടുക്കും. എന്നാൽ ചന്ദ്രനില്‍ നിന്ന് 119 കിലോമീറ്റര്‍ അടുത്ത ദൂരവും 127 കിലോമീറ്റര്‍ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തില്‍ ഓര്‍ബിറ്റര്‍ തുടരും.
ഓര്‍ബിറ്ററിൽ നിന്നും വേർപ്പെട്ട വിക്രം ലാന്‍ഡർ ചൊവ്വാഴ്ച രാവിലെ ഒന്‍പതിനും പത്തിനും ഇടയിൽ അടുത്ത ഭ്രമണ പഥമായ 109 കിലോമീറ്റര്‍ അടുത്തേക്ക് മാറ്റും. പിന്നാലെ ചന്ദ്രനില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്ക് ബുധനാഴ്ചയും ലാന്‍ഡർ മാറും.
#ISRO
Vikram Lander Successfully separates from #Chandrayaan2 Orbiter today (September 02, 2019) at 1315 hrs IST.For details please visit https://t.co/mSgp79R8YP pic.twitter.com/jP7kIwuZxH
— ISRO (@isro) September 2, 2019