Latest News

കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട നുണപരിശോധന തുടങ്ങി.സിബിഐയുടെ കൊച്ചി കതൃക്കടവിലെ ഓഫീസിലായിരുന്നു പരിശോധന. രാവിലെ തുടങ്ങിയ നുണപരിശോധന രാത്രി വൈകിയും തുടര്‍ന്നു. കോടതി അനുമതി നല്‍കിയത് ഏഴു പേരെ നുണ പരിശോധന നടത്താനാണ്.

മണിയുടെ മാനേജറായിരുന്ന ജോബി സെബാസ്റ്റ്യന്‍, സുഹൃത്തുക്കളായ എം ജി വിപിന്‍, സി എ അരുണ്‍ എന്നിവരെയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. സിനിമാ താരങ്ങളായ ജാഫര്‍ ഇടുക്കി, സാബുമോന്‍ എന്നിവരുടെയും സുഹൃത്തുക്കളായ മുരുകന്‍, അനില്‍കുമാര്‍ തുടങ്ങിയവരുടെയും പരിശോധനയാണ് ഇനി നടക്കാനുള്ളത്.

എറണാകുളം സിജെഎം കോടതിയില്‍ ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നുണപരിശോധന നടത്താന്‍ സിബിഐ തീരുമാനിച്ചത്. ചെന്നൈയിലെ ഫൊറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ രാസപരിശോധന ഫലത്തില്‍ പറയുന്നത് മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശമുണ്ടാന്നാണ്. ഇത് ദുരൂഹതയായത്തോടെ എങ്ങനെ മണിയുടെ ശരീരത്തില്‍ എത്തിയെന്നതായി സിബിഐയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു കുടുംബം രംഗത്തെത്തുകയും കേസ് അന്വേഷണം സിബിഐ ഏറ്റെടുക്കുകയുമായിരുന്നു.

വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച ആര്‍എംപി നേതാവ് കെ കെ രമക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പരാതി നല്‍കി. പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും, സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുമാണ് കോടിയേരി പരാതി നല്‍കിയത്. മാര്‍ച്ച് 17-നാണ് പി ജയരാജിനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് രമ പ്രസംഗം നടത്തിയത്.

കോടിയേരി ബാലകൃഷ്ണന്‍ പരാതി നല്‍കിയെന്ന അറിയിച്ച ഫേസ് ബുക്ക് പോസ്റ്റ്

വടകര ലോകസഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സഖാവ് പി ജയരാജനെ കൊലയാളിയെന്ന് വിശേഷിപ്പിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ത്ഥിയെ അപകീര്‍ത്തിപ്പെടുത്താനും ആര്‍ എം പി നേതാവ് ശ്രീമതി കെ കെ രമ നടത്തിയ പ്രസ്താവനയ്ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും, സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പരാതി നല്‍കി.

ഗൂഢാലോചന ആരോപിച്ച് രണ്ട് കേസുകളില്‍ ബോധപൂര്‍വ്വമായി കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജന്‍ പ്രതിയായത്. ഒരു കൊലപാതക കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ മാര്‍ച്ച് 17ന് ശ്രീമതി രമ നടത്തിയ പ്രസ്താവന തികച്ചും ദുരുപധിഷ്ടവും ജയരാജന് അപമാനകരവുമാണ്. അതിനാല്‍ അവര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമന്നും, മേലില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് അവരെ വിലക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഫോമിലല്ലെങ്കില്‍ കൂടി യുവരാജ് സിംഗിനെ ടീമിലെത്തിച്ചതില്‍ മുംബൈ ഇന്ത്യന്‍
നിന്‌ വ്യക്തമായ പ്ലാനിംഗ് ഉണ്ടായിരുന്നു. ഐപിഎല്‍ താരലേലത്തില്‍ രണ്ടാം റൗണ്ടില്‍ അടിസ്ഥാന വിലയ്ക്ക് (ഒരു കോടി) മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരമാണ് യുവരാജ് സിംഗ്. പരിചയസമ്പന്നത മാത്രം മതി യുവി എന്ന താരത്തില്‍ ടീമിന് വിശ്വസമര്‍പ്പിക്കാന്‍. എന്നാല്‍ മുംബൈയില്‍ താരത്തിന്റെ റോള്‍ എന്താകുമെന്ന ചിന്തിക്കുന്ന ആരാധകര്‍ക്കുള്ള മറുപടി എത്തി കഴിഞ്ഞു. യുവിയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിന് വ്യക്തതയുണ്ട്.

‘ യുവരാജ് സിംഗ് ടീമിന് കരുത്താണ്. മധ്യനിരയില്‍ കളി നെയ്യാന്‍ കഴിയുന്ന പരിചയസമ്പന്നനായ ഒരു താരത്തെ തങ്ങള്‍ക്ക് ആവശ്യമാണ്. യുവരാജ് സിംഗ് അല്ലാതെ മറ്റൊരാളെ ആ സ്ഥാനത്തേക്ക് മികച്ചതായി തങ്ങള്‍ക്ക് ലഭിക്കാനില്ലെന്നും’ മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമില്‍ സഹീറിന്റെ സഹതാരമായിരുന്നു യുവരാജ് സിംഗ്. യുവ്രാജ് പരിചയസമ്പന്നനായ താരമാണെന്നും മാച്ച് വിന്നറാണെന്നും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കി. ഈ സീസണില്‍ എല്ലാ മത്സരത്തിലും താന്‍ ഓപ്പണിംഗിന് ഇറങ്ങുമെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

കൊല്ലം: രാജസ്ഥാന്‍ സ്വദേശികളുടെ മകളെ ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ട് പോയ സംഭവം പുതിയ വഴിത്തിരിവിലേക്ക്. പതിമൂന്നുകാരിയുമായി പ്രതി ബെംഗളൂരുവിലേക്ക് കടന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്റ്റേഷന്‍ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു.

ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. വഴിയോരക്കച്ചവടക്കാരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഓച്ചിറ – വലിയകുളങ്ങര പ്രദേശത്താണ് ഇവര്‍ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവര്‍ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്ന കുടുംബമാണിത്.

നാട്ടില്‍ത്തന്നെയുള്ള ചിലര്‍ ഉപദ്രവിക്കാറുണ്ടെന്ന് അച്ഛനമ്മമാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസുകാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. അതേസമയം പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് അക്രമികള്‍ സഞ്ചരിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

ധര്‍വാഡ്: കര്‍ണാടകയിലെ ധര്‍വാഡില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നിര്‍മ്മാണത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നുവീണത്. ജില്ലയിലെ കുമരേശ്വര നഗറിലാണ് സംഭവമുണ്ടായത്.

അഞ്ച് നില കെട്ടിടമാണ് തകര്‍ന്നു വീണത്. നാല്‍പ്പത് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് ആശങ്ക. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്ത് എത്തിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ചീഫ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു.

മലബാറിന്റെ സാമുദായിക സമവാക്യങ്ങളെ സമർത്ഥമായി ഉപയോഗിക്കാൻ കഴിയുന്ന നേതാവാണ് കെ.മുരളീധരൻ. മുരളീധരനെ പോലെയുള്ള സ്ഥാനാർതത്ഥി പി.ജയരാജനെ വൻ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിൽ സംശയമില്ല. അൽപം വൈകിയാണങ്കിലും വടകരയിൽ ഉചിതമായ സ്ഥാനാർത്ഥിയെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ്. നിലവിൽ വട്ടിയൂർക്കാവ് എംഎൽഎയാണ് കെ.മുരളീധരൻ.

ഒപ്പം പതിറ്റാണ്ടുകാലം കോഴിക്കോടിന്റെ ജനകീയ എംപിയായി തുടര്‍ന്നതിന്റെ കരുത്തും തുണയാകും. ഈ കാലത്ത് രാഷ്ട്രീയത്തിന് അതീതമായ പ്രവര്‍ത്തിച്ചത് വലിയ ബന്ധങ്ങളാണ് ജില്ലയില്‍ മുരളിക്കുള്ളത്. മലബാറിലെ മറ്റു മണ്ഡലങ്ങളിലും മുരളിയുടെ വരവ് സ്വാധീനിക്കും.

തര്‍ക്കത്തിനും ആശങ്കകള്‍ക്കുമൊടുവില്‍ കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.മലബാറിലെ ഇഷ്ട രാഷ്ട്രീയ തട്ടകത്തിലേക്ക് വടകര വഴി കെ.മുരളീധരന്റെ രണ്ടാംവരവ്. വടകരയില്‍ അങ്കംജയിച്ചാല്‍ കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഒപ്പംനില്‍ക്കുന്ന മലബാറിന്റെ േനതാവായി മുരളീധരന്‍ മാറും.
സേവാദള്‍ പ്രവര്‍ത്തകനായി രാഷ്ട്രീയത്തില്‍ ഹരിശ്രീ കുറിച്ച മുരളീധരന് ആശ്രിത വത്സലനായ അച്ഛന്‍ കരുണാകരന്റെ അനുഗ്രഹം എക്കാലത്തുമുണ്ടായിരുന്നു. 1989ല്‍ കോഴിക്കോട് നിന്നും ലോകസഭയിലേക്ക് കന്നിഅങ്കം, 91ലും 99ലും കോഴിക്കോട് മണ്ഡ‍ലം മുരളീധരനൊപ്പം നിന്നു.

കെപിസിസി ജനറല്‍സെക്രട്ടറിയായും വൈസ്പ്രസിഡന്റായും മുരളീധരന്‍ അതിവേഗം വളര്‍ന്നു. 2001 മുതല്‍ 2004 വരെ കെപിസിസി പ്രസിഡന്റായും കഴിവുതെളിയിച്ചു. എകെ ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി ചുമതലയേറ്റെങ്കിലും ഉപ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ നിന്നും തോറ്റു. ഗ്രൂപ്പ് പോരില്‍ നേതൃത്വവുമായി പിണങ്ങി മുരളീധരനും കരുണാകരനും 2005ല്‍ കോണ്‍ഗ്രസ് വിട്ടു. ഡിഐസി രൂപീകരിച്ച് ഇടതുമുന്നണിയ്ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു.

വയനാട്ടില്‍ മുന്നണിബന്ധങ്ങളില്ലാതെ മത്സരിച്ചു തോറ്റെങ്കിലും ലക്ഷത്തിനടുത്ത് വോട്ട്നേടി. എന്‍സിപി ലയനവും പുറത്താക്കലും കഴിഞ്ഞ് 2011ല്‍ മാതൃപ്രസ്ഥാനത്തില്‍ തിരിച്ചെത്തിയതും കരുത്തനായി തന്നെ. കാലം പാഠം പഠിപ്പിച്ചുവെന്ന് മുരളീധരന്‍ പാര്‍ട്ടിവിട്ടകാലത്തെ കുറിച്ച് പറായാറുണ്ട്. വട്ടിയൂര്‍ക്കാവിലെ വിജയം മുരളീധരനെ പാര്‍ട്ടിയില്‍ വീണ്ടും ഉന്നതനാക്കി. കെപിസിസി പ്രചരണ കമ്മിറ്റിയുടെ െചയര്‍മാനായി ഹൈക്കമാന്റ് നിശ്ചയിച്ചതും മുരളീധരനുള്ള അംഗീകാരമായി.

വടകരയില്‍ പി ജയരാജനെ വീഴ്ത്താനുള്ള വലിയ ദൗത്യം മുരളീധരനെ ഏല്‍പിക്കുന്നതും അദേഹത്തിനുള്ള അംഗീകാരമാണ്. ഈ അഗ്നിപരീക്ഷയില്‍ ജയിച്ചുകേറിയാല്‍ പാര്‍ട്ടിയില്‍ കെ കരുണാകരന്റെ പിന്‍ഗാമിയായി മുരളീധരന്‍ പുനപ്രതിഷ്ഠിക്കപ്പെടും.

വടകര തര്‍ക്കത്തില്‍ ഇടപെട്ട് ലീഗും മുതിര്‍ന്ന നേതാക്കളും രംഗത്ത്‌ എത്തിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. ഉമ്മന്‍ ചാണ്ടിയും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മുല്ലപ്പള്ളിയുമായി ഫോണില്‍ സംസാരിച്ചു. മല്‍സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉറച്ചുനിന്നു. വടകരയില്‍ മല്‍സരിക്കാന്‍ കെ.പി.സി.സി അധ്യക്ഷനുമേല്‍ സമ്മര്‍ദം തുടരുന്നുതിനിടെയാണ് തീരുമാനം.

കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാറിന്റെ പേരും വടകരയില്‍ പരിഗണനയിലുണ്ടായിരുന്നു. വിഎം സുധീരന്‍ അടക്കം ധാരാളം നേതാക്കളെയും പാര്‍ട്ടി സമീരിച്ചു. വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. രക്തസാക്ഷികളെ ഒാര്‍ത്തെങ്കിലും വടകര മണ്ഡലത്തെ ഗൗരവത്തോടെ കാണണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിനോടുള്ള യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂരാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.

പത്തനംതിട്ട മണ്ഡലത്തിനായുള്ള തർക്കം രൂക്ഷമായതോടെ തീരുമാനം ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് വിട്ടു. കേരളത്തിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയായി. സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും. കെ സുരേന്ദ്രനെ പത്തനംതിട്ടയിൽ മൽസരിപ്പിക്കാൻ സമ്മർദം ശക്തമാണ്. ആർ എസ് എസ് നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. അൽഫോൺസ് കണ്ണന്താനം, ടോം വടക്കൻ എന്നിവരും മൽസര രംഗത്തുണ്ടാകും.

ന്യൂസ് ഡെസ്ക്

കവൻട്രിയിൽ മലയാളി യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം അബദ്ധവശാൽ സംഭവിച്ചതാണെന്ന് പോലീസ് വ്യക്തമാക്കി. ഞായറാഴ്ച്ച വൈകുന്നേരം 5.30 ഓടെയാണ് 36 കാരനായ യുവാവിന് നെഞ്ചിൽ കത്തികൊണ്ടുള്ള മുറിവ് ഉണ്ടാവുകയും  ഗുരുതരാവസ്ഥയിൽ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തത്. വിലെൻഹാൾ, സെഡ്ജ് മൂർ റോഡിലെ ഒരു വീട്ടിലായിരുന്നു സംഭവം നടന്നത്.

സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തുകയും സംഭവുമായി ബന്ധപ്പെട്ട് ഒരു 37 വയസുകാരനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് കവൻട്രി ലൈവിന് നല്കിയ സ്റ്റേറ്റ്മെൻറിൽ, യുവാവിന് പരിക്കേറ്റത് സുഹൃത്തിന്റെ കൈയബദ്ധം മൂലമാണെന്ന് വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറിയിച്ചു. യുവാക്കൾ ദീർഘകാലമായി സുഹൃത്തുക്കളാണെന്നും അബദ്ധം പറ്റി പരിക്കേറ്റതാണെന്ന് ഇരുവരും സ്റ്റേറ്റ്മെൻറ് നല്കിയതായും പോലീസ് പറഞ്ഞു.

പരിക്കേറ്റ യുവാവ് കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ സുഹൃത്തിനെ പോലീസ് വിട്ടയയ്ക്കുകയും ചെയ്തു. സംഭവത്തിന്റെ നിജസ്ഥിതി വെളിപ്പെടുത്തി കവൻട്രി ലൈവ് ഓൺലൈൻ ന്യൂസ് ഇന്നലെ 11:15 ന് ന്യൂസ് പ്രസിദ്ധീകരിച്ചിരുന്നു.

ന്യൂഡല്‍ഹി: കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കെപിസിസി നിര്‍വാഹക സമിതിയില്‍പ്പെട്ടവര്‍ അടക്കം ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് ശ്രീധരന്‍പിള്ള പറയുന്നത്. പേര് കേട്ടാല്‍ അതിശയം തോന്നുന്ന പലരും ബിജെപിയില്‍ ചേരാന്‍ സന്നദ്ധരായി എത്തിയിട്ടുണ്ടെന്ന് ശ്രീധരന്‍ പിള്ളയെ കണ്ട ശേഷം ടോം വടക്കനും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂര്‍ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശീധരന്‍ പിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ കേന്ദ്ര നേതൃത്വം അന്തിമ തീരുമാനം എടുക്കും. സംസ്ഥാന ഘടകം തയ്യാറാക്കിയ പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാന ബിജെപി സ്ഥാനാര്‍ഥി പട്ടിക വീണ്ടും മാറിമറിയുന്നു. പ്രമുഖ നേതാക്കളായ പികെ കൃഷ്ണദാസും ശോഭാ സുരേന്ദ്രനും എംടി രമേശും പട്ടികയില്‍ ഇല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ നിന്നാവും മത്സരിക്കുക. പത്തനംതിട്ട സീറ്റിനായി സുരേന്ദ്രനും സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ശക്തമായി രംഗത്തുണ്ടായിരുന്നു. തര്‍ക്കം മുറുകിയതോടെ കേന്ദ്ര നേതൃത്വം ഇടപെട്ട് സുരേന്ദ്രനെ ആറ്റിങ്ങളിലേക്കും കണ്ണന്താനത്തെ കൊല്ലത്തേക്കും മാറ്റുകയായിരുന്നുവെന്നാണ് സൂചനകള്‍. പത്തനംതിട്ടയില്‍ പിഎസ് ശ്രീധരന്‍ പിള്ളയായിരിക്കും സ്ഥാനാര്‍ത്ഥി.

കൊല്ലത്തേക്കു നേരത്തെ പരിഗിണിച്ചിരുന്ന സിവി ആനന്ദബോസ് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ഇവിടേക്കു കണ്ണന്താനത്തെ പരിഗണിച്ചത്. അടുത്തിടെ കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ എത്തിയ ടോം വടക്കന്‍ എറണാകുളത്തായിരിക്കും ജനവിധി തേടുക. വടക്കു താത്പര്യം തൃശൂര്‍ ആയിരുന്നെങ്കിലും ഈ സീറ്റ് വിട്ടുകൊടുക്കാന്‍ സഖ്യകക്ഷിയായ ബിഡിജെഎസ് തയാറായില്ല. തൃശൂരില്‍ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ത്ഥിയാവും.

പത്തനംതിട്ടയിലും കോഴിക്കോട്ടുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിനെ പരിഗണിച്ചിരുന്നത്. കോഴിക്കോട് സീറ്റ് ബിഡിജെഎസുമായി വച്ചുമാറാനാണ് ഒടുവിലുള്ള ധാരണ. ശോഭാ സുരേന്ദ്രനെ ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു സൂചനകള്‍. ആദ്യവട്ട ചര്‍ച്ചകള്‍ ഈ നിലയ്ക്കു പുരോഗമിച്ചെങ്കിലും കെ സുരേന്ദ്രന്‍ മത്സര രംഗത്ത് ഇല്ലാതാവുന്ന സാഹചര്യം വന്നതോടെ ചര്‍ച്ചകള്‍ വഴിമാറുകയായിരുന്നു. ശബരിമല സമരത്തിന് നേതൃത്വം നല്‍കിയ സുരേന്ദ്രന്‍ തെക്കന്‍ കേരളത്തില്‍ എവിടെയെങ്കിലും സ്ഥാനാര്‍ത്ഥിയാവണം എന്നാണ് നേതൃത്വത്തിന്റെ താത്പര്യം. പത്തനംതിട്ടയ്ക്കാണ് സുരേന്ദ്രന്‍ തീവ്രശ്രമം നടത്തിയതെങ്കിലും സംസ്ഥാന പ്രസിഡന്റ് തന്നെ ഈ സീറ്റില്‍ താത്പര്യം പ്രകടിപ്പിച്ചു രംഗത്തുവരികയായിരുന്നു.

RECENT POSTS
Copyright © . All rights reserved