Latest News

അമ്മായിയമ്മയുടെ മരണവാർത്തയറിഞ്ഞ് മകൾ ആത്മഹത്യ ചെയ്തെന്ന വാർത്തയുടെ സത്യാവസ്ഥ പുറത്ത്. മഹാരാഷ്ട്രയിലാണ് സംഭവം നടന്നത്. അമ്മായിയമ്മ–മരുമകൾ സ്നേഹമായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാലിപ്പോൾ പൊലീസുദ്യോഗസ്ഥർ വിരൽ ചൂണ്ടുന്നത് കൊലപാതകത്തിലേക്കാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:

മഹാരാഷ്ട്രയിലെ കോലാപൂർ ആപ്റ്റേ നഗർ റസിഡൻഷ്യൽ ഏരിയയിലെ താമസക്കാരിയായ മാലതി (70) ഏറെ നാളായി കാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ അവർ മരിച്ചു. അന്നേ ദിവസം തന്നെ അവരുടെ മരുമകൾ ശുഭാംഗിയെ കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി.

ജുനരാജ് വാദ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. അമ്മായിയമ്മ മരിച്ച ദുഃഖത്തിൽ ശുഭാംഗി കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി. എന്നാൽ ശുഭാംഗിയുടെ മരണത്തിൽ സംശയം തോന്നിയ പൊലീസ് ബന്ധുക്കളെയും അയൽക്കാരെയും ചോദ്യം ചെയ്യുകയും രണ്ടു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനയയ്ക്കുകയും ചെയ്തു.

വിശദമായ അന്വേഷണത്തിനൊടുവിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഭർത്താവാണ് ശുഭാംഗിയുടെ കൊലപാതകത്തിന് പിന്നിൽ‌. തന്റെ അമ്മ മരിച്ചതിൽ ഭാര്യ ശുഭാംഗി വളരെയധികം സന്തോഷിച്ചിരുന്നെന്നും ഈ സംശയം ബലപ്പെട്ടപ്പോൾ താൻ തന്നെയാണ് ഭാര്യയെ കെട്ടിടത്തിനു മുകളിൽ നിന്നു തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും ശുഭാംഗിയുടെ ഭർത്താവ് സന്ദീപ് ലോഖണ്ഡെ പൊലീസിനോട് സമ്മതിച്ചു.

ഭാര്യയുടെ മരണം ആത്മഹത്യയെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പ്രതി സന്ദീപ് ലോഖണ്ഡെ കുറ്റം സമ്മതിച്ചത്. 2 മക്കളാണ് സന്ദീപിനും ശുഭാംഗിക്കും.

ശ്രീശാന്തിന്‍റെ ആജീവനാന്ത വിലക്ക് നീക്കി. അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ടെന്ന് സുപ്രീംകോടതി. ശ്രീശാന്ത് സമര്‍പ്പിച്ച ഹർജി ഭാഗികമായി അനുവദിച്ചു, മറ്റു ശിക്ഷ ബിസിസിഐയ്ക്ക് തീരുമാനിക്കാം.

ഇന്ത്യന്‍ ക്രിക്കറ്റിനെയാകെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു ശ്രീശാന്തിനെതിരായ ഒത്തുകളി വിവാദം. ഐപിഎല്ലില്‍ ചെന്നൈയുടേയും രാജസ്ഥാന്റേയും വിലക്കിലേക്ക് നയിച്ചതും ഇതേ സംഭവം തന്നെ. വിചാരണക്കോടതി ശ്രീയെ കുറ്റവിമുക്തനാക്കിയപ്പോഴും ബിസിസിഐയ്ക്ക് അത് അംഗീകരിക്കാനായിരുന്നില്ല..

മേയ് ഒൻപതിനു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്ന് ശ്രീശാന്ത വാഗ്ദാനം ചെയ്തെന്നായിരുന്നു വാര്‍ത്തകള്‍.തുടര്‍ന്ന് മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ ഒത്തുകളിക്കേസില്‍ അറസ്റ്റുചെയ്തു.

തൊട്ടുപിന്നാലെ മൂവരേയും ബിസിസിഐ സസ്പെന്‍ഡ് ചെയ്തു. ഒത്തുകളിക്ക് നേതൃത്വം നല്‍കിയത് താനാണെന്ന് മലയാളിയായ ജിജു ജനാര്‍ദനന്‍ സമ്മതിച്ചു. ശ്രീശാന്ത് 10 ലക്ഷം രൂപ വാതുവയ്പ്പുകാരില്‍ നിന്ന് മുന്‍കൂറായി കൈപറ്റിയെന്ന് ഡല്‍ഹി പൊലീസ് സ്ഥിരീകരിച്ചു.

മേയ് 23–ല്‍ ഐപിഎല്ലിലെ പണമൊഴുക്ക്, വിദേശ ബന്ധം എന്നിവയെക്കുറിച്ച് ഈഡിഅന്വേഷണം ആരംഭിച്ചു.

മേയ് 28: ശ്രീശാന്തിനേയും മറ്റുള്ളവരേയും തിഹാര്‍ ജയിലിലടച്ചു.

സെപ്തംബര്‍ 13: ശ്രീശാന്തിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ ബിസിസിഐ തീരുമാനിച്ചു.

2015 ഏപ്രില്‍ 20: ഒത്തുകളിക്ക് തെളിവില്ലെന്ന് പട്യാല ഹൗസ് കോടതി നിരീക്ഷിച്ചു.

2015 ജൂലൈ 14ന് സുപ്രീംകോടതി നിയോഗി

ച്ച ആര്‍.എം.ലോഥ സമിതി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനും രാജസ്ഥാന്‍ റോയല്‍സിനും രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി.

2017 മാര്‍ച്ച് 1ന് വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീശാന്ത് കേരളാ ഹൈക്കോടതിയില്‍.

2017 ഓഗസ്റ്റ് 7: ആജീവനാന്ത വിലക്കും ശിക്ഷാനടപടികളും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി.

2017 സെപ്തംബര്‍ 18: ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ ബിസിസിഐ അപ്പീല്‍ നല്‍കി

2017 ഒക്ടോബര്‍ 18: സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ടോം വടക്കന്‍ ബി.ജെ.പിലേക്കു പോയതിനെ പരിഹസിച്ച് മന്ത്രി എംഎം മണി. പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍ ഫാനും ലൈറ്റും ഓഫ് ചെയ്യണം കാരണം നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് എന്നാണ് എംഎംമണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. ഇന്ന് ഉച്ചയോടെയാണ് വടക്കന്‍ ന്യൂഡല്‍ഹിയില്‍ വച്ച് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നല്‍കുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കന്‍ പറഞ്ഞു.

ടോം വടക്കന്‍ പോയതില്‍ ആശ്ചര്യപ്പെടേണ്ട കാര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്മെന്റ് കേന്ദ്രമായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി. ഇനിയും കൂടുതല്‍ നേതാക്കള്‍ ബി.ജെ.പിയിലേക്കു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ബിജെപി യുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത്. പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ പങ്കെടുത്ത് ജയിച്ച കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ബിജെപി യിലേക്ക് മാറിയിരിക്കുന്നു എന്നതാണ് കഷ്ടം. അതില്‍ ഏറ്റവും വലിയ പോരാട്ടം നടന്നുവെന്ന് കോണ്‍ഗ്രസ്സുകാര്‍ തന്നെ പറയുന്ന ഗുജറാത്തില്‍ നാലോ അഞ്ചോ പേര്‍ ബിജെപിയിലേക്ക് കൂറുമാറിക്കഴിഞ്ഞു.

നമ്മുടെ മത നിരപേക്ഷത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ക്ക് ഒരു ആശങ്കയും ഉണ്ടാകില്ല. നല്ല കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികള്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. ഈ സാഹചര്യം അവര്‍ കൃത്യമായി മനസ്സിലാക്കി പ്രതികരിക്കുമെന്നാണ് കരുതുന്നതെന്ന് പിണറായി പറഞ്ഞു

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തര്‍ക്കം പുതിയ വഴിതിരിവിലേക്ക്. ഇടുക്കിയില്‍ തന്നെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ് എമ്മിന്റെ വര്‍ക്കിംഗ് ചെയര്‍മാന്‍ പി. ജെ ജോസഫ് രംഗത്ത്. താന്‍ മത്സരിച്ചാല്‍ ജയം ഉറപ്പാണ്. മണ്ഡലത്തില്‍ മികച്ച സ്ഥാനാര്‍ത്ഥി താന്‍ തന്നെയെന്നും ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ ധരിപ്പിച്ചു. മാണി തന്നെ അപമാനിച്ചു. അതിനാല്‍ ഈ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കണമെന്ന വാശിയിലാണ് പി ജെ ജോസഫ്. ലീഗുമായിട്ടും മറ്റു കക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം അറിയാക്കമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

വിജയസാധ്യതയുള്ള ഒരു സീറ്റ് വിട്ടുകൊടുത്ത് പ്രശ്‌നം പരിഹരിക്കുന്നതിനോട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്. പാര്‍ട്ടിയിലെ പൊതു അഭിപ്രായം ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കുക.

ഇന്നലെ കേരളത്തില്‍ പ്രചാരണത്തിന് എത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോട്ടയം സീറ്റിലെ തര്‍ക്കം മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്തിരുന്നു. മറ്റു സീറ്റുകളിലെ വിജയസാധ്യതയെ തര്‍ക്കം ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായി തോമസ് ചാഴികാടനെ ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്. . ഏറ്റമാനൂര്‍ മുന്‍ എംഎല്‍എയാണ് തോമസ് ചാഴികാടന്‍. കോട്ടയത്ത് മത്സരിക്കാന്‍ താത്പര്യമുണ്ടെന്നും അറിയിച്ച് പി.ജെ ജോസഫ് പരസ്യമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷവും രംഗത്തെത്തിയിരുന്നു.

യുഡിഎഫില്‍ നിന്നും സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പ് പി. ജെ ജോസഫിന് ലഭിച്ചിരുന്നതാണ്. കെ എം മാണിയും ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞിരുന്നതായിട്ടാണ് വിവരം. അവസാനം തന്ത്രപരമായി മാണി നിലപാട് മാറ്റുകയായിരുന്നു.

കേന്ദ്രത്തില്‍ യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പാര്‍ട്ടിക്ക് ഒരു കേന്ദ്ര മന്ത്രി സ്ഥാനം കിട്ടിയേക്കും. ഈ സ്ഥാനത്തിലേക്ക് രാജ്യസഭാ എംപിയും മകനുമായ ജോസ് കെ മാണിക്ക് ബദല്‍ പാടില്ലെന്നാണ് കെ എം മാണിയുടെ ആഗ്രഹം. പക്ഷേ ഈ കേന്ദ്ര മന്ത്രി സ്ഥാനം സ്വന്തമാക്കാനാണ് പി ജെ ജോസഫിന്റെ ലക്ഷ്യം.

കൊച്ചി: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് അന്ത്യശാസനവുമായി സന്യാസ സഭ. സഭയില്‍ നിന്ന് എത്രയും പെട്ടന്ന് സ്വമേധയാ പുറത്തുപോകാനാണ് ലൂസി കളപ്പുരയ്ക്കലിനോട് എഫ്.സി.സി. സന്യാസിനി സമൂഹം നിര്‍ദേശിച്ചിരിക്കുന്നത്. സഭയുടെ നിര്‍ദേശം അവഗണിച്ചാല്‍ പുറത്താക്കാന്‍ നിര്‍ബന്ധിതരാവുമെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ലൂസി കളപ്പുരയ്ക്കലിന് പുറത്താക്കല്‍ ഭീഷണിയുമായി സഭ രംഗത്ത് വരുന്നത്.

വിഷയത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ നല്‍കിയ ആദ്യം നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടാക്കാണിച്ച് രണ്ടാമതും സഭ പുറത്താക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സഭയുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ നടത്തിയ പ്രസ്താവനകളോട് മാപ്പ് പറയുകയെന്ന സമവായത്തിലേക്ക് ലൂസിയെ കൊണ്ടുവരികയെന്നതായിരുന്നു രണ്ടാമത്തെ നോട്ടീസിന് പിന്നിലെ പരോക്ഷ ലക്ഷ്യം. എന്നാല്‍ ഇക്കാര്യങ്ങളില്‍ യാതൊരു കാരണവശാലും മാപ്പ് പറയില്ലെന്ന് ലൂസി കളപ്പുരയ്ക്കല്‍ പരസ്യമായി പ്രഖ്യാപിച്ചത് സഭാ നേതൃത്വത്തെ വീണ്ടും ചൊടിപ്പിച്ചു. തുടര്‍ന്നാണ് അന്ത്യശാസനവുമായി സഭ രംഗത്ത് വന്നിരിക്കുന്നത്.

സഭയില്‍ നിന്ന് പുറത്ത് പോകണം, അതിന് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് തരും. പുറത്ത് പോകുന്നില്ലെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കണം. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ കാര്‍ വാങ്ങിയതും പുസ്തക പ്രകാശനം നടത്തിയതും മാധ്യമങ്ങളില്‍ സംസാരിച്ചതും ഉള്‍പ്പെടെയുള്ള പതിനൊന്ന് കുറ്റങ്ങളാണ് അവര്‍ക്കെതിരെ സന്യാസിനി സമൂഹം ആരോപിച്ചിരിക്കുന്നത്. നേരത്തെ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി പീഡനാരോപണം ഉന്നയിച്ച് നടന്ന കന്യാസ്ത്രീ സമരത്തില്‍ ലൂസി കളപ്പുരയ്ക്കല്‍ പങ്കെടുത്തിരുന്നു. അതേസമയം സ്വമേധയാ പുറത്തുപോകില്ലെന്ന നിലപാടിലാണ് ലൂസി കളപ്പുരയ്ക്കല്‍.

ന്യൂഡല്‍ഹി: ബി.സി.സി.ഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് ചോദ്യം ചെയ്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് സമർപ്പിച്ച ഹര്‍ജിയിൽ സുപ്രിം കോടതി ഇന്ന് വിധി പറയും. വിചാരണക്കോടതി കുറ്റവിമുക്‌തനാക്കിയിട്ടും ബി.സി.സി.ഐ വിലക്ക് നീക്കാത്തത് കടുത്ത അനീതിയാണ് എന്നാണ് ശ്രീശാന്തിന്റെ വാദം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവരുടെ ബഞ്ചാണ് ഹര്‍ജിയിൽ വിധി പറയുന്നത്.

2013ലെ ഐ.പി.എല്‍ വാതുവയ്പ്പ് കേസിനെ തുടർന്നാണ് ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ആറു വർഷമായി ഈ വിലക്ക് തുടരുകയാണ്. ഇതിനിടെ ആരോപണങ്ങൾ തെളിയക്കപ്പെടാത്തതോടെ വിചാരണ കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി ശേഷവും വിലക്ക് നീക്കാൻ ബി.സി.സി.ഐ തയ്യാറായില്ല. ഈ നിലപാടിനെയാണ് ശ്രീശാന്ത് സുപ്രിം കോടതിയിൽ ചോദ്യം ചെയ്തത്.

നിയമപരമായാണ് ശ്രീശാന്തിനെ വിലക്കിയതെന്ന് ബിസിസിഐ കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ അടക്കമുളളവരുടെ വിലക്ക് റദ്ദാക്കിയ ബിസിസിഐ എന്തുകൊണ്ട് ശ്രീശാന്തിന്റെ വിലക്ക് മാത്രം റദ്ദാക്കുന്നില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ സല്‍മാന്‍ ഖുര്‍ഷിദ് ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈയൊരു ദിനത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്ന് ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരികുമാരി പറഞ്ഞു. എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഭുവനേശ്വരി ആവശ്യപ്പെട്ടിട്ടുണ്ട്.

സിനിമാരംഗത്ത് തനിക്ക് വേഷങ്ങള്‍ ലഭിക്കാതിരിക്കാന്‍ പലരും പല കളികള്‍ നടത്തുന്നുവെന്ന് ഗോകുല്‍ സുരേഷ്. തനിക്ക് ആഗ്രഹിക്കുന്ന സിനിമകളും കഥാപാത്രങ്ങളും ലഭിക്കാതിരിക്കാന്‍ സിനിമാരംഗത്തുള്ള പലരും പല കളികളും കളിക്കുന്നുണ്ടെന്ന് നടന്‍ ഗോകുല്‍ സുരേഷ് വ്യക്തമാക്കുന്നു. ”ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട്. ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിലാണ് ഗോകുല്‍ തുറന്നു പറഞ്ഞത്.

അത് ആരാണെന്ന് വ്യക്തമായി അറിയില്ല, ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ട്. ഗോകുല്‍ പറഞ്ഞു. എന്നാല്‍ താനതിനെ കുറിച്ചൊന്നും ആശങ്കപ്പെടുന്നില്ലെന്നും സ്വന്തം കാലില്‍ നിന്ന് പ്രൂവ് ചെയ്യാന്‍ സാധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

‘ഇരുപത്തൊന്നാം നൂറ്റാണ്ടി’ലെ അതിഥി വേഷമാണെങ്കില്‍, കൂടി അതുവഴി എനിക്ക് അരുണ്‍ ഗോപി സാറിനെ പരിചയപ്പെടാന്‍ പറ്റി. പ്രണവുമായി സൗഹൃദത്തിലാവാന്‍ സാധിച്ചു. ആ എക്‌സ്പീരിയന്‍സാണ് ഞാനാഗ്രഹിച്ചത്. ‘മാസ്റ്റര്‍പീസി’ല്‍ ആണെങ്കിലും അതെ, മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു. അതല്ലാതെ സിനിമയുമായോ സിനിമാക്കാരുമായോ എനിക്കത്ര ബന്ധമോ പരിചയങ്ങളോ ഒന്നുമില്ലെന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കി,

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് സഭയുടെ അന്ത്യശാസനം. സഭയില്‍ നിന്ന് പുറത്ത് പോകണമെന്നും ഇല്ലെങ്കില്‍ പുറത്താക്കുമെന്നുമാണ് സിസ്റ്ററിന് നല്‍കിയ മുന്നറിയിപ്പ്. കാനന്‍ നിയമപ്രകാരം ഒരു കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ സിസ്റ്റര്‍ ലംഘിച്ചുവെന്നാണ് പ്രധാനകാരണമായി നോട്ടീസില്‍ പറയുന്നത്. ശമ്പളം സഭയ്ക്ക് നല്‍കാതിരിക്കുന്നതും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതും കാര്‍ വാങ്ങിയതുമെല്ലാം നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഏപ്രില്‍ 16 വരെയാണ് സിസ്റ്ററിന് സ്വയം പുറത്ത് പോകാനായി സഭ അനുവദിച്ച സമയം. അതേസമയം പുറത്ത് പോകണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ച സഭയുടെ നടപടി ഖേദകരമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. സന്യാസം തുടരാനാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞു. സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാന്‍ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. മുന്‍പ് നല്‍കിയ നോട്ടീസിനെല്ലാം കനോന്‍ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് സഭയ്ക്ക് മറുപടി നല്‍കിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര കൂട്ടിച്ചേര്‍ത്തു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ക്കെതരെ വീണ്ടും നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് സിസ്റ്ററുടെ പ്രതികരണം.

കുവൈത്ത് സിറ്റി∙ വിദേശികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കുന്ന പദ്ധതി നിലവിൽ വന്നു. ആദ്യഘട്ടമായി ഗാർഹിക തൊഴിലാളികളുടെ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഇന്നലെ മുതൽ ഒഴിവാക്കി. താമസിയാതെ മുഴുവൻ വിദേശികളുടെയും പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ പതിക്കുന്നത് ഒഴിവാക്കും.

ഗാർഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനുള്ള അപേക്ഷ ഇന്നലെ മുതൽ ഓൺ‌ലൈൻ വഴിയാണ് സ്വീകരിക്കുന്നത്. പുതിയ സിവിൽ ഐഡി കാർഡ് ഇഖാമ സംബന്ധിച്ചുള്ള മുഴുവൻ വിവരങ്ങളും അടങ്ങിയതായിരിക്കും. പാസ്പോർട്ട് നമ്പർ ഉൾപ്പെടെ ചേർത്തിട്ടുള്ള സിവിൽ ഐഡി കാർഡ് വിമാനത്താ‍വളങ്ങളിലും രാജ്യാതിർത്തികളിലും പുറത്തേക്ക് പോകുന്നതിനും കുവൈത്തിലേക്ക് വരുന്നതിനും വേണം.

പുതിയ സിവിൽ ഐഡി കാർഡ് ഏർപ്പെടുത്തുന്നതിന് മുന്നോടിയായി മുഴുവൻ വിദേശികൾക്കും സിവിൽ ഐഡി നൽകുന്നത് താമസാനുമതികാര്യ വിഭാഗം നിർത്തിവച്ചു. ഒട്ടേറെ പേരുടെ പാസ്പോർട്ടിലെയും സിവിൽ ഐഡിയിലെയും പേര് പൊരുത്തപ്പെടാത്ത സാഹചര്യത്തിലാണ് അത്. അറബി ഭാഷയിൽ അല്ലാത്ത പേരുകൾ പലരും ഓട്ടമേറ്റഡ് പരിഭാഷ സംവിധാനം വഴി പരിഭാഷപ്പെടുത്താൻ സാധിക്കാത്തതടക്കമുള്ള കാരണങ്ങളുണ്ട് പേരിലെ വ്യത്യാസത്തിന്. (ഉദാ: പാസ്പോർട്ടിൽ അബ്ദുൽ അസീസ് ആമ്പിച്ചിക്കാട്ടിൽ എന്ന് പേരുള്ളയാളുടെ സിവിൽ ഐഡിയിലെ പേര് ആമ്പിച്ചിക്കാട്ടിൽ അബ്ദുൽ അസീസ് എന്നാണ്.) ഇഖാമ പുതുക്കുന്നതിനുള്ള പുതിയ അപേക്ഷ സ്വീകരിക്കുന്നതിന് മുൻപായി പാസ്പോർട്ടിലെയും ഇഖാമയിലെയും പേരിലെ പൊരുത്തക്കേട് മാറ്റണമെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ ഖാദർ അൽ ശബാൻ വിദേശികളോട് അഭ്യർഥിച്ചു. വിവിധ മേഖലകളിലുള്ള താമസാനുമതികാര്യ വിഭാഗം ഓഫിസുകളിലാണ് അപേക്ഷ നൽകേണ്ടത്. ഒറിജിനൽ പാസ്പോർട്ട്, പാസ്പോർട്ടിന്റെ ഫോട്ടോകോപ്പി, പേരിലെ വ്യത്യാസം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ എന്നിവയും ഒപ്പം വയ്ക്കണം. പുതിയ സിവിൽ ഐഡിക്കുള്ള അപേക്ഷയ്ക്ക് മുൻപ് പേരിലെ പൊരുത്തക്കേട് ശരിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു

അതിക്രൂരമായ കൊലപാതകം നടന്നതു കൊലയാളികളിൽ ഒരാളുടെ പിറന്നാൾ ആഘോഷത്തിനു ശേഷം. ലഹരിയിൽ കൂത്താടി പിറന്നാൾ ആഘോഷിക്കുന്ന കൊലയാളി സംഘത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയ അതേ സ്ഥലത്തു തന്നെയാണു പിറന്നാൾ ആഘോഷവും. ലഹരിയിൽ മുങ്ങിയ പിറന്നാൾ ആഘോഷത്തിനു ശേഷം അനന്തുവിനെ തട്ടിക്കൊണ്ടു വന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സൂചന

അനന്തുവിന്റെ മൃതദേഹത്തിനടുത്തു നിന്നു മദ്യക്കുപ്പികളും സിറിഞ്ചുകളും കണ്ടെടുത്തിരുന്നു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണിവ. കൊലയാളി സംഘം സ്ഥിരം ഒത്തുകൂടുന്ന സ്ഥലമാണിത്. ആളൊഴിഞ്ഞ തോട്ടത്തിൽ വൃക്ഷങ്ങൾക്കിടയിൽ എന്തു നടന്നാലും പുറത്താരും അറിയില്ല. ദേശീയ പാതയോരത്തായിട്ടും കൊലപാതകം ആരും അറിയാതിരുന്നതിന്റെ കാരണമിതാണ്

വിഡിയോ ദൃശ്യങ്ങളിൽ പിറന്നാൾ ആഘോഷിക്കുന്ന യുവാവ് ഷർട്ട് ധരിച്ചിട്ടില്ല. ഈ യുവാവിനെ പൊലീസിനു പിടികിട്ടിയിട്ടുമില്ല. കാവി മുണ്ടാണ് ഉടുത്തിരിക്കുന്നത്. കരിയിലകൾ ശരീരത്തു വാരിയിട്ടും നിലത്തു കിടന്ന് ഉരുണ്ടുമാണ് ആഘോഷം. തോട്ടത്തിനുള്ളിലെ തകർന്ന കെട്ടിടത്തിന്റെ ഭിത്തികൾക്കു മുകളിൽ കയറിയിരുന്നാണു മദ്യപാനവും മയക്കുമരുന്നുപയോഗവും. വിഡിയോയിൽ എട്ടോളം പേരെ കാണാം. ഹാപ്പി ബർത്ത്ഡേ ടു യൂ എന്ന ഗാനവും ഇതിനിടെ സംഘാംഗങ്ങളിലൊരാൾ പാടുന്നുണ്ട്

കൃത്യമായ പദ്ധതി തയാറാക്കിയാണ് കരമനയിൽ അനന്തുഗീരീഷിനെ കൊലപ്പെടുത്തിയത്. ഇതിന് മുന്നോടിയായി കൊലപാതകം നടത്തിയ സ്ഥലത്ത് എട്ടംഗസംഘം ആഘോഷവും നടത്തി. ഇതിനു പിന്നാലെ കൊലപാതകം ആസൂത്രണം ചെയ്തു. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിൽ തല്ലിയവരെ തിരിച്ചടിക്കണമെന്നു പദ്ധതി തയ്യാറാക്കി. വിഷ്ണു, അഭിലാഷ്, റോഷൻ, ബാലു, ഹരി, അരുൺ ബാബു, റാം കാർത്തിക്, കിരൺ കൃഷ്ണൻ എന്നിവർ ഗൂഡാലോചനയുടെ ഭാഗമായി.ആഘോഷത്തിന് കൊഴുപ്പ് കൂട്ടാൻ മദ്യവും മയക്ക് മരുന്നുമുണ്ടായിരുന്നു.

ഉത്സവ ദിവസം തല്ലിയവരിൽ ഉൾപ്പെട്ട കൊഞ്ചിറവിള സ്വദേശി അനന്തു ദിവസവും കൈമനത്ത് ഒരു പെൺകുട്ടിയെ കാണാൻ വരാറുണ്ടെന്ന് അരുൺ ബാബു സംഘത്തിന് വിവരം നൽകി. ഇതനുസരിച്ച് വിഷ്ണു, അഭിലാഷ്, റോഷൻ എന്നിവർ തളിയൽ അരശുംമൂട് എത്തി. അനന്തു വണ്ടി നിർത്തിയ ശേഷം ബേക്കറിയിൽ ജ്യൂസ് കുടിക്കാൻ കയറി. ഇതിനിടെ വിഷ്ണു അനന്തു ബൈക്ക് സ്റ്റാർട്ട് ചെയ്തു കടന്നു കളയാതിരിക്കാനായി സ്പാർക്ക് പ്ലഗിലേക്കുള്ള വയർ മുറിച്ചു കളഞ്ഞു

അഭിലാഷും റോഷനും കൂടി അനന്തുവിനെ അവർ വന്ന ബൈക്കിൽ കയറ്റി. ചിലർ ഇതു തടയാൻ ശ്രമിച്ചു. സ്ഥലവാസിയായ അരുൺ ബാബു നാട്ടുകാരോട് ഇതിൽ ഇടപെടരുതെന്ന് വിലക്കി. അനന്തു വന്ന ബൈക്ക് വിഷ്ണു സ്റ്റാർട്ടാക്കി കൊണ്ടു പോയി. കരമന, നീറമൺകര, കൈമനം എന്നിവിടങ്ങളിൽ പൊലീസ് ഉണ്ടായിരുന്നതിനാൽ ഇവർ ബല പ്രയോഗം നടത്തിയിരുന്നില്ല. കൈമനത്ത് അനന്തുവിന്റെ ബൈക്ക് വച്ച ശേഷം അനന്തുവിനെ കാട്ടിലെ ഒളി സംഘത്തിൽ കൊണ്ടു പോയി. അവിടെ വച്ച് ഇവർ അനന്തുവിനെ സംഘം ചേർന്ന ക്രൂരമായി മർദ്ദിച്ചു. വൈകീട്ട് ഏഴുമണിയോടെ മരണം ഉറപ്പിച്ച ശേഷമാണ് സംഘം പിരിഞ്ഞത്.

അനന്തുഗിരീഷിന്റെ കൈകളിലെ ഞരമ്പ‌ു സഹിതം മാംസം മൃഗീയമായി അറുത്തെടുത്തത‌് കൊലപാതക സംഘത്തിലെ വിഷ‌്ണു. പ്രാവച്ചമ്പലം സ്വദേശിയായ ഇയാളാണ് കത്തി ഉപയോഗിച്ച് മാംസം അറുത്തെടുത്തത‌െന്നു പിടിയിലായവർ പൊലീസിന‌് മൊഴി നൽകി. വിഷ‌്ണു ഉൾപ്പെട്ട എട്ട‌ു പേരെയാണ‌് ഇനി പിടികൂടാനുള്ളത‌്.ഇവർ സംസ്ഥാനം വിട്ടു കഴിഞ്ഞു. ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. അതിക്രൂര മർദനമാണ‌് അനന്തുവിന‌് ഏറ്റത‌്

അംഗ സംഘം പന്നിക്കൂട്ടിലിട്ട‌് വളഞ്ഞിട്ട‌് മർദിച്ചു. കരിക്ക‌്, തടി എന്നിവ ഉപയോഗിച്ച‌് തലക്കടിച്ചു. കൈകളിലെ ഞരമ്പ‌് ഉൾപ്പെടെയുള്ള ഭാഗം കത്തി കൊണ്ട‌് അറുത്തെടുത്തു. അനന്തു രക്തം വാർന്ന‌് പിടയുന്നത‌് കണ്ട‌് കൊലയാളികൾ രസിക്കുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ‌്തു. തുടർന്ന‌് സ്ഥലം വിട്ടെങ്കിലും വീണ്ടും തിരിച്ചെത്തി അനന്തുവിന്റെ മരണം ഉറപ്പിച്ചു

തെളിവെടുപ്പിന് എത്തിച്ചപ്പോഴും കൂസലില്ലാതെ  പിടിയിലായ പ്രതികൾ. കഞ്ചാവ് ലഹരിയിൽ സമപ്രായക്കാരനെ അരുംകൊല ചെയ്തതിന് പിടിയിലായിട്ടും ഒട്ടും കുലുങ്ങാതെയാണ് തെളിപ്പെടുപ്പിന് അഞ്ചംഗ സംഘം പൊലീസിനൊപ്പം എത്തിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് കൊലപാതകം നടന്ന സ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് അറസ്റ്റിലായ കിരൺകൃഷ്ണൻ , മുഹമ്മദ് റോഷൻ, അരുൺബാബു, അഭിലാഷ്, റാം കാർത്തിക് എന്നിവരെ തെളിവെടുത്തത്.

ഫോർട്ട് എസി പ്രതാപചന്ദ്രൻ നായരുടെ നേതൃത്വത്തിലാണ് ഇവരെ തെളിവെടുക്കാൻ എത്തിച്ചത്. വലിയ ജനക്കൂട്ടത്തിന് നടുവിലും പൊലീസ് വലയത്തിൽ തല ഉയർത്തി നിന്ന പ്രതികൾ കൊലപാതക രീതികൾ ഉൾപ്പെടെ അഭിനയിച്ചു കാണിച്ചു. മാധ്യമ സംഘങ്ങൾക്ക് ഒപ്പം പൊലീസ് പ്രതികളുമായി എത്തിയതോടെ സംഭവം നടന്ന നീറണൺകരയിൽ വൻ ജനക്കൂട്ടവും തടിച്ചു കൂടി. കനത്ത പൊലീസ് വലയത്തിലാണ് ദേശീയ പാതയ്ക്ക് സമീപം നീറമൺകര ബിഎസ്എൻഎൽ പുറമ്പോക്ക് ഭൂമിയിലെ സംഭവ സ്ഥലത്ത് ഇവരെ എത്തിച്ചത്.

മാധ്യമ ക്യാമറകൾക്ക് നടുവിലൂടെ പ്രതികളുമായി പൊലീസ് സ്ഥലത്തെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും കാട്ടിനുള്ളിലാണ് കൊലയാളികളുടെ സങ്കേതം. റോഡിൽ നിന്ന് നോക്കിൽ ആർക്കും ഭയം തോന്നുന്ന വഴികളിലൂടെ രാത്രിയും പകലും കൊലയാളി സംഘം പതിവായി സഞ്ചരിക്കാറുണ്ടായിരുന്നു. അനന്തുവിന്റെ മൃതദേഹം ലഭിച്ച സ്ഥലത്ത് എത്തിച്ച പ്രതികളോട് ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകി

കൂടാതെ മർദിച്ച് അവശനാക്കി അനന്തുവിനെ കിടത്തിയ സ്ഥലവും കൊലപാതക രീതിയും പ്രതികൾ അഭിനയിച്ച് കാണിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ഓരോരുത്തരോടും പൊലീസ് കാര്യങ്ങൾ വിശദമായി ചോദിച്ചു. 40 മിനിട്ടോളം നീണ്ട തെളിവെടുപ്പിന് ശേഷവും പ്രതികൾക്ക് ഭാവവ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല. തുടർന്നു അനന്തുവിനെ തട്ടികൊണ്ടു പോയ അരശുംമൂട്ടിലും തെളിവെടുപ്പ് നടത്തി

RECENT POSTS
Copyright © . All rights reserved