Latest News

പരസ്യ ചിത്രങ്ങളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയമായ താരം തമന്നയും ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്‌ലിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നൊരു ഗോസിപ്പ് നേരത്തെ ഉണ്ടായിരുന്നു.അതിനു കാരണം ഒരു പരസ്യ ചിത്രമായിരുന്നു.2012 ല്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്ലിക്കൊപ്പം തമന്ന വേഷമിട്ട ആ പരസ്യ ചിത്രം വന്നതോട് കൂടിയാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂടിയത്.

തുടര്‍ന്ന് തമന്നയും കൊഹ്ലിയും പിരിഞ്ഞുവെന്നും പിന്നീട് അനുഷ്‌ക ശര്‍മയുമായി പ്രണയത്തിലായെന്നും അന്ന് പ്രചരണങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഇതെക്കുറിച്ച് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് തമന്നയിപ്പോള്‍. ഒരു അഭിമുഖത്തിലാണ് തമന്ന മനസ്സു തുറന്നത്.

പരസ്യം ചിത്രീകരിക്കുന്നതിനിടയില്‍ ഞാനും കൊഹ്ലിയും അധികം സംസാരിച്ചിട്ടില്ല. കൂടിപ്പോയാല്‍ നാല് വാക്കുകള്‍ പരസ്പരം പറഞ്ഞു കാണും. അതിന് ശേഷം ഞാന്‍ കൊഹ്ലിയെ കണ്ടിട്ടും സംസാരിച്ചിട്ടുമില്ല. ഞാന്‍ ജോലി ചെയ്തിട്ടുള്ള ചില നടന്‍മാരേക്കാള്‍ മികച്ച സഹതാരമായിരുന്നു കൊഹ്ലി. അത് പറയാതെ വയ്യയെന്നും തമന്ന പറഞ്ഞു.

ബിഡിജെഎസ് ഇന്ന് പിളരും. രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപംകൊള്ളലും പിളര്‍പ്പും പതിവായ കേരള രാഷ്ട്രീയത്തില്‍ ബിഡിജെഎസും രണ്ടാവും. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ബിഡിജെഎസ് രണ്ടാവുന്ന പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിളര്‍പ്പിനെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായി നില്‍ക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പിളര്‍ന്ന് ബിഡിജെഎസും ബിഡിജെഎസ് ഡെമോക്രാറ്റിക്കും ആവും. ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. പരസ്പരം സഹായം ചെയ്ത് നില്‍ക്കുന്ന വെള്ളാപ്പള്ളിയും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ധാരണയാണ് പുതിയ പാര്‍ട്ടി രൂപം കൊള്ളുന്നതിന് പിന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതുതായി രൂപംകൊള്ളുന്ന ബിഡിജെഎസ് ഡെമോക്രാറ്റിക്കിന്റെ ചരട് വെള്ളാപ്പള്ളിയുടെ കൈകളിലായിരിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി പങ്കുവയ്ക്കുന്ന വിവരം.

കഴിഞ്ഞയാഴ്ച ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മറ്റി ചേര്‍ന്ന് മോദിയുടെ തുടര്‍ഭരണത്തിനായി ശക്തമായ പ്രചരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പിറക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച നിലപാട് മാറ്റത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്റെ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്എന്‍ഡിപി യോഗം പാറശാല യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് ജില്ലാ പ്രസിഡന്റുമായ ചൂഴാല്‍ നിര്‍മ്മല്‍ എസ്എന്‍ഡിപി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എന്നതാണ് ഈ വിലയിരുത്തിലിന് പിന്നില്‍. ഇതിനിടെ നിര്‍മ്മലിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതാണ് പിളര്‍പ്പിലേക്ക് വഴിവക്കുന്നതെന്ന വാദം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് ബാലിശമായ വാദം മാത്രമാണെന്ന് മറ്റൊരു കൂട്ടം പ്രവര്‍ത്തകര്‍ പറയുന്നു. കാര്യമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലാതെ ഇത്തരമൊരു പിളര്‍പ്പിലേക്ക് പോവുന്ന സാഹചര്യത്തെ സംശയത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കാണുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ തങ്ങളെ ബിജെപി വഞ്ചിക്കുകയായിരുന്നു എന്നാണ് നിര്‍മ്മല്‍ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഈ നിലപാട് മാറ്റം എങ്ങനെയുണ്ടായി എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം.

എന്‍ഡിഎ വിടാതെ തന്നെ എല്‍ഡിഎഫിനൊപ്പം നില്‍ക്കാനുള്ള വെള്ളാപ്പള്ളിയുടേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും തന്ത്രമാണ് ഈ പിളര്‍പ്പെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. വിയോജിപ്പുകള്‍ ധാരാളമുണ്ടായെങ്കിലും എന്‍ഡിഎയില്‍ തുടരാനാണ് തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചത്. ശബരിമല യുവതീ പ്രവേശന വിഷയം ഉയര്‍ത്തി എന്‍ഡിഎ നടത്തിയ രഥയാത്ര മുന്നില്‍ നിന്ന് നയിച്ചതും തുഷാര്‍ വെള്ളാപ്പള്ളിയാണ്. തുഷാര്‍ മത്സരിച്ചാല്‍ ആലപ്പുഴ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് തുഷാര്‍ തീരുമാനിക്കുകയായിരുന്നു. വൈകിയാണെങ്കിലും ബിഡിജെഎസിനോടുണ്ടായിരുന്ന രണ്ടാംകിട സമീപനം ബിജെപി മാറ്റിയതില്‍ പ്രവര്‍ത്തകരും സംതൃപ്തരാണ്. ഏത് സമയവും സെന്‍ട്രല്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പിടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും എന്‍ഡിഎയുമായി ഒന്നിച്ച് പോവുക എന്ന സമീപനമാണ് തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന വിമര്‍ശനം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുമുണ്ട്. ഇതിനിടെയാണ് നിര്‍മ്മലിന്റെ നേതൃത്വത്തില്‍ പുതിയൊരു പാര്‍ട്ടി രൂപം കൊള്ളുന്നത്. എട്ട് ജില്ലകളില്‍ നിന്നുള്ള ബിഡിജെഎസ് ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്കെത്തുമന്നാണ് നിര്‍മ്മലിന്റെയും കൂട്ടരുടേയും അവകാശവാദം.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാരലംഘനത്തിന് എതിരായിരുന്നെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ് വെള്ളാപ്പള്ളി ആദ്യം മുതല്‍ സ്വീകരിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കുകയോ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ ചെയ്യാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവനകളും പ്രതികരണങ്ങളും. പിന്നീട് നവോഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് സംഘടിപ്പിച്ചപ്പോഴും മുന്‍നിരയില്‍ നിന്നത് വെള്ളാപ്പള്ളിയായിരുന്നു. നവോഥാന സംരക്ഷണ സമിതി ചെയര്‍മാനായി വെള്ളാപ്പള്ളിയെ യോഗം തീരുമാനിച്ചു. വനിതാ മതില്‍ സംഘടിപ്പിച്ചതുള്‍പ്പെടെ സര്‍ക്കാരിനെ പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ച വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ തിരിച്ചും സഹായങ്ങള്‍ നല്‍കി. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിനായി അനുവദിച്ച നാല് കോടി രൂപ വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ നല്‍കിയ പ്രത്യുപകാരമായാണ് കണക്കാക്കപ്പെട്ടത്. ക്ഷേത്രത്തിലെ ബഹുനിലക്കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് മുഖ്യമന്ത്രി നേരിട്ടെത്തി. വെള്ളാപ്പള്ളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് മടങ്ങിയത്.

ഇതിന് പിന്നാലെയാണ് ബിഡിജെഎസ് പിളര്‍പ്പ് തീരുമാനം വരുന്നത്. ഈഴവ വോട്ടുകള്‍ ബിഡിജെഎസ് വഴി എന്‍ഡിഎയിലേക്ക് പോവാതെ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പാര്‍ട്ടി രൂപീകരണം എന്ന സൂചനയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. എന്‍എസ്എസ് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായ വോട്ടുകള്‍ എല്‍ഡിഎഫിന് പ്രധാനമാണ്. ബിഡിജെഎസ് ഡെമോക്രാറ്റിക് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

ലോകത്തെമ്പാടുമുള്ള ഇന്ത്യക്കാരും ഇന്നലെ കാത്തിരുന്നത് തങ്ങളുടെ സൈനിനെ പാകിസ്താൻ മോചിപ്പിച്ചെന്ന വാർത്തകൾക്കായാണ്. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് മോചനം സാധ്യമായത്. ഇന്ത്യൻ മാധ്യമങ്ങളെ അതിർത്തിയിൽ നിന്നും അധികൃതർ അകറ്റി നിർത്തിയിരുന്നു, പക്ഷേ പാകിസ്താൻ കൈമാറ്റത്തിന്റെ ദൃശ്യങ്ങൾ തല്‍സമയം പുറത്തുവിട്ടു. ഇതിനിടെ അഭിനന്ദന്റെ കൈമാറൽ ചടങ്ങലിൽ ശ്രദ്ധപിടിച്ച് പറ്റിയത് പക്ഷേ ഒരു വനിതയായിരുന്നു. ഇന്ത്യയുടെ വീര നായകൻ വിങ് കമാൻഡർ അഭിനന്ദനെ ഇന്ത്യൻ സേനാ ഉദ്യോഗസ്ഥർക്കു കൈമാറാനെത്തിയ വനിത ആരാണ്? ഇന്നലെ രാജ്യത്തെ സോഷ്യൽ മീഡിയ ഉൾപ്പെടെ ഉത്തരം തേടിയ ചോദ്യങ്ങളിൽ ഒന്ന് ഇതായിരുന്നു.

അവർ ഡോ.ഫരീഖ ബുഗ്തി. പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിലെ ഇന്ത്യാ കാര്യങ്ങൾക്കുള്ള ഡയറക്ടറാണ് ഡോ.ഫരീഖ ബുഗ്തി. പാക്കിസ്ഥാനിലുള്ള ഫോറിൻ സർവീസ് ഓഫ് പാക്കിസ്ഥാൻ (എഫ്എസ്.പി) ഉദ്യോഗസ്ഥയാണ് ഡോ.ഫരീഖ. 2005 ലാണ് പാക്കിസ്ഥാൻ വിദേശകാര്യ ഓഫിസിൽ ഫരീഖ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2007 ൽ വിദേശകാര്യ ഓഫിസ് വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.

ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളിൽ സജീവ സാന്നിധ്യമാണ് ഇവരുടേത്. ചാരൻ എന്ന് ആരോപിക്കപ്പട്ട് പാകിസ്താനിൽ തടവിൽ കഴിയുന്ന ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിന്റെ കേസ് ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന പ്രധാന ഉദ്യോഗസ്ഥരിൽ ഒരാളാണ് ഡോ.ഫരീഖ. ഇസ്‌ലാമാബാദിൽ 2017 ൽ മാതാവും ഭാര്യയുമായി ജാദവിന് കൂടിക്കാഴ്ചയ്ക്ക് അവസരം നൽകിയപ്പോൾ ഫരീഖയും അവിടെ സന്നിഹിതയായിരുന്നു. കുൽഭൂഷൺ ജാദവിന്റെ കേസ് കഴിഞ്ഞ മാസം ഹേഗിലെ രാജ്യാന്തര കോടതിയിൽ പരിഗണിച്ചപ്പോഴും ഫരീഖയുടെ സാന്നിധ്യമുണ്ടായിരുന്നു.

 

വരുന്ന ദിവസങ്ങളിൽ കേരളത്തില്‍ കടുത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ കൊടും ചൂടും അനുഭവപ്പെടാം. അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് ആകമാനം രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ചൂട് ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇപ്പോള്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്നത് പാലക്കാടാണ് , 37 ഡിഗ്രി സെല്‍സ്യസ്. തിരുവനന്തപുരം നഗരത്തില്‍ 36, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെല്‍സ്യ‌സ് വീതം രേഖപ്പെടുത്തി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എട്ട് ഡിഗ്രിയോളം ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 11 മണി മുതല്‍ മൂന്ന് മണി വരെ കഴിയുന്നതും വെയിലത്ത് പോകുന്നത് ഒഴിവാക്കണം. പുറത്ത് ജോലിചെയ്യുന്നവരും യാത്രചെയ്യുന്നവരും എപ്പോഴും കുടിവെള്ളം കരുതണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ നിശ്ചിത ഇടവേളകളില്‍വെള്ളം കുടിക്കണം. സ്്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും അതേറിറ്റി നിര്‍ദ്ദേശിച്ചു. പുറംജോലികള്‍ചെയ്യുന്നവരുടെ തൊഴില്‍സമയം സര്‍ക്കാര്‍ക്രമീകരിച്ചിട്ടുണ്ട്. 11 മുതല്‍മൂന്നുമണി വരെ ചൂട് ഏറ്റവും കൂടിയ സമയത്ത് പുറം ജോലികളില്‍ നിന്ന് തൊഴിലാളികളെ ഒഴിവാക്കണം. ഈ നിര്‍ദ്ദേശം എല്ലാ തൊഴില്‍ദാതാക്കളും കര്‍ശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊല്ലം തേവലക്കരയിലെ വിദ്യാർഥിയുടെ മരണം ക്ഷതംമൂലം തലച്ചോറിലുണ്ടായ അമിത രക്തസ്രാവമെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് വിദ്യാർഥിയെ വീടുകയറി മർദിച്ചതിൽ സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരുടെ പങ്കിനെക്കുറിച്ച് പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ജയിൽ വാർഡർ വിനീതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി .

പെൺകുട്ടിയെ ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് ചന്ദനത്തോപ്പ് ഐടിഐ വിദ്യാർഥിയായ രഞ്ജിത്തിനെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ മാസം പതിനാലാം തീയതി രാത്രിയാണ് വീട്ടിൽ കയറി മർദിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ ജയിൽ വാർഡർ വിനീതിന്റെ ആദ്യ അടിയിൽ തന്നെ ജൻമനാ രോഗിയായ രഞ്ജിത്ത് ബോധരഹിതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കേ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെട്ടു.

പിന്നാലെ ഇന്നലെ അർധരാത്രിയോടെ കേസിലെ ഏക പ്രതിയായ വിനീതിനെ പിടികൂടിയിരുന്നു. നരഹത്യ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നാലംഗസംഘമാണ് രഞ്ജിത്തിനെ മർദിച്ചതെന്ന മാതാപിതാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൊലപാതകത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചു. അതേസമയം യഥാർത്ഥ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം ആരോപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊലപാതകത്തെ കോൺഗ്രസ് രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നാണ് സി പി എമ്മിന്റെ വിശദീകരണം. പ്രശ്നങ്ങൾ വ്യക്തിപരമാണെന്നും കൊലപാതകത്തിൽ പങ്കുള്ള ആരെയും സംരക്ഷിക്കില്ലെന്നും സിപിഎം ജില്ലാനേതൃത്വം വ്യക്തമാക്കി

പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന് പാക്കിസ്ഥാന്‍. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം മസൂദ് അസ്ഹറിന്‍റെ സംഘടന ഏറ്റെടുത്തിട്ടില്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മുദ് ഖുറേഷി പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ജയ്ഷെയാണെന്ന ലോകരാജ്യങ്ങളുടെ നിലപാടിനെയും തള്ളിപ്പറയുകയാണ് ഇസ്ലമാബാദ്. ഭീകരവാദത്തോടുള്ള സമീപനം മാറാതെ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഡല്‍ഹി.

ജെയ്ഷെ മുഹമ്മദ് തലവന്‍ മസ്ഹൂദ് അസ്ഹര്‍ പാക്കിസ്ഥാനിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദിന് പങ്കില്ലെന്ന് ഷാ മഹമ്മുദ് ഖുറേഷി അവകാശപ്പെട്ടത്. ജെയ്ഷെ നേതൃത്വവുമായി ബന്ധപ്പെട്ടെഭങ്കിലും പുല്‍വാമ സംഭവത്തില്‍ പങ്കില്ലെന്ന് അവര്‍ പറഞ്ഞു. ഇതില്‍ ആശയക്കുഴപ്പമുണ്ട്, വിദേശമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പാക് വിദേശകാര്യമന്ത്രി പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ ജെയ്ഷെയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിരുന്നു. വിവിധ ജെയ്ഷെ പരിശീലനകേന്ദ്രങ്ങളെക്കുറിച്ചും ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് രണ്ടു വര്‍ഷമായി നടത്തിയ ആക്രമണങ്ങളുടെ വിവരങ്ങളും ഈ രേഖയില്‍ ഉണ്ടെന്നാണ് സൂചന. പുല്‍വാമയില്‍ സൈനിക വാഹനം തകര്‍ത്ത ചാവേര്‍ ആദില്‍ അഹമ്മദ് ധറിന് ജെയ്ഷുമായുള്ള ബന്ധവും രേഖകളിലുണ്ട്. എന്നാല്‍ ഈ തെളിവുകളൊന്നും സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറല്ല എന്നാണ് ഖുറേഷിയുടെ വാക്കുകളിലൂടെ വ്യക്തമാവുന്നത്.

പുല്‍വാമ ആക്രമണത്തെ അപലപിച്ചുള്ള യുഎന്‍ പ്രമേയത്തിലും ആക്രമണത്തില്‍ ജെയ്ഷെയുടെ പങ്ക് എടുത്തു പറഞ്ഞിരുന്നു. 2002 മുതല്‍ പാക്കിസ്ഥാനില്‍ നിരോധനമുള്ള സംഘടനയുമായി സര്‍ക്കാര്‍ ബന്ധം പുലര്‍ത്തുന്നു എന്ന് പറയുന്നതിലും ഇസ്ലമാബാദിന്‍റെ ഇരട്ടത്താപ്പ് വ്യക്തം. ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയാറാവണമെന്ന് പാക് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ഭീകരസംഘടനകളോടുള്ള നിലപാട് മാറാതെ പാക്കിസ്ഥാനുമായി ഒരു തരത്തിലുമുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തയാറല്ല എന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ചു.

ജമ്മു കാശ്മീരില്‍ ശ്രീനഗറിന് സമീപം ബഡ്ഗാമില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന കൊല്ലപ്പെട്ട ആറ് സൈനികരില്‍ ഒരാള്‍ സ്‌ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠ് ആണ്. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ പ്രളയമുണ്ടായ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തയാളാണ് സിദ്ധാര്‍ത്ഥ് വസിഷ്ഠ്.

ഭാര്യ ആരതിയും വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറാണ്. 31 കാരനായ സിദ്ധാര്‍ത്ഥിന്റെ കുടുംബം ഛണ്ഡിഗഡിലാണ് താമസം. ഹരിയാനയിലെ നാരായണ്‍ഗഡ് സ്വദേശിയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സിദ്ധാര്‍ത്ഥിനും ആരതിയ്ക്കും ശ്രീനഗറില്‍ പോസ്റ്റിംഗ് ലഭിച്ചത്. ഇവര്‍ക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്.

Shiv Aroor

@ShivAroor

Squadron Leader Siddharth Vashisht, pilot of the Mi-17 that crashed in Budgam on Wednesday, had received commendation for his role in rescue ops in Kerala floods last year. Leaves behind his wife (a serving officer) and infant child. RIP Siddharth & his crew.

1,202 people are talking about this

എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്ന് സിദ്ധാര്‍ത്ഥിന് പുറമെ മരിച്ചത് സ്‌ക്വാഡ്രണ്‍ ലീഡര്‍ നിനനാദ് മാണ്ഡവ്ഗാനെ, സെര്‍ജന്റ് വിക്രാന്ത് സെഹ്രാവത്, കോര്‍പറല്‍ പങ്കജ് കുമാര്‍, കോര്‍പ്പേല്‍ ദീപക് പാണ്ഡെ, കുമാര്‍ പാണ്ഡെ എന്നിവരാണ്. നിയന്ത്രണ രേഖ കടന്ന് ജമ്മു കാശ്മീരില്‍ പാകിസ്താന്‍ വ്യോമാക്രമണം നടത്തുകയും ഇരു സേനനകളും പരസ്പരം വിമാനങ്ങള്‍ വെടിവച്ചിടുകയും ഇന്ത്യന്‍ പൈലറ്റ് ആയ വിംഗ് കമാന്‍ഡന്‍ അഭിനന്ദന്‍ വര്‍ത്തമാനെ പാകിസ്താന്‍ അറസ്റ്റ് ചെയ്യുകയും ചെയ്ത് സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കുന്നതിന് ഇടയിലാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. പാകിസ്താന്റെ നിയന്ത്രണരേഖ ലംഘനവുമായി ഹെലികോപ്റ്റര്‍ അപകടത്തിന് യാതൊരു ബന്ധമില്ലെന്ന് സൈന്യം പറയുന്നു.

പുൽവാമ ആക്രമണത്തിൽ വീര മൃത്യു വരിച്ച സിആര്‍പിഎഫ് ജവാൻ എച്ച്‌ ഗുരുവിന്റെ ഭാര്യ കലാവതിയെ ഭർത്താവിന്റെ സഹോദരനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ നിർബന്ധിപ്പിക്കു ന്നുവെന്ന വാർത്തയാണ് ദേശിയ മാധ്യമം പുറത്തുവിടുന്നത്. സര്‍ക്കാര്‍ സഹായങ്ങള്‍ കുടുംബത്തിന് പുറത്ത് പോകാതിരിക്കാന്‍ വേണ്ടിയാണ് എച്ച്‌ ഗുരുവിന്‍റെ കുടുംബം കലാവതിയെ ഭര്‍ത്താവിന്‍റെ സഹോദരനെ കൊണ്ട് വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതെന്നാണ് ആ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

അന്തരിച്ച നടന്‍ അംബരീഷിന്‍റെ ഭാര്യ സുമലത അരയേക്കര്‍ ഭൂമിയും കലാവതിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഗുരുവിന്‍റെ കുടുംബം താമസിക്കുന്നതിന് മൂന്ന് കിലോമീറ്ററിനുള്ളിലാണ് സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നത്.

കലാവതി ഇത് സംബന്ധിച്ച്‌ മാണ്ഡ്യ പൊലീസില്‍ സഹായം തേടി. ഇത് സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അതിനാല്‍ പ്രശ്നം പരിഹരിക്കണമെന്നും പൊലീസ് ഗുരുവിന്‍റെ കുടുംബത്തെ അറിയിച്ചു. അതേസമയം, സംഭവത്തില്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

പ്രധാനമന്ത്രിയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തതിനു മുന്‍പേ കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയുടെ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദന പുലിവാലുപിടിച്ചിരുന്നു. വീണ്ടും മോദിയെ പരിഹസിച്ച് ദിവ്യ രംഗത്തുവന്നു.

കാണാതായ സൈനികനെ സംബന്ധിച്ച കാര്യങ്ങള്‍ ഒന്നും തന്നെ പറയാതെ മൗനം അവലംബിക്കുന്ന മോദിയുടെ നടപടിയെ വിമര്‍ശിച്ചാണ് ദിവ്യ സ്പന്ദന രംഗത്ത് വന്നിരിക്കുന്നത്. നമ്മുടെ വിംഗ് കമാന്ററെ ഇന്നലെ മുതല്‍ കാണാതായി, ബിജെപി ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. തങ്ങള്‍ ഈ യുദ്ധം കാരണം തിരഞ്ഞെടുപ്പ് ജയിക്കുമെന്നാണ് യെദിയൂരപ്പ പറയുന്നത്. വാക്കുകള്‍ കൊണ്ട് ഈ അരോചകമായ പ്രസ്താവനയെ കുറിച്ച് വിവരിക്കാന്‍ സാധിക്കില്ല. ഇന്ത്യയിലെ ജനങ്ങള്‍ ഇത് മറക്കില്ലയെന്നും ദിവ്യ സ്പന്ദന ട്വിറ്ററിലെഴുതി.

‘നിങ്ങള്‍ പല്ല് തേച്ചോ, ഉറങ്ങിയോ, ഭക്ഷണം കഴിച്ചോ തുടങ്ങിയവ ഞങ്ങള്‍ക്ക് അറിയാന്‍ താത്പര്യമില്ല. രാജ്യത്തിന് അറിയാന്‍ താത്പര്യമുള്ളത് എപ്പോള്‍ വിംഗ് കമാന്ററെ സുരക്ഷിതമായി തിരികയെത്തിക്കുമെന്നാണ്. ആരോഗ്യശീലങ്ങള്‍ പോലും വിവരിക്കാന്‍ ട്വിറ്ററില്‍ അടിക്കടി പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രി ഇന്നലെ കാണാതായ സൈനികനെ കുറിച്ച് ഒന്നും മിണ്ടാന്‍ തയ്യാറായിട്ടില്ല. തിരിച്ചടിച്ച സൈന്യത്തെ മോദി അഭിനന്ദിച്ചു. അതേസമയം ആക്രമണത്തില്‍ രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവരെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ വ്യോമസേനയുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ അതിര്‍ത്തി ലംഘിച്ചതിന്റെ പേരില്‍ പാകിസ്ഥാന്‍ പിടികൂടിയിരുന്നു. ഇദ്ദേഹത്തിന്റെ കൂടെയുള്ള മറ്റൊരു സൈനികനെ കാണാതായിട്ടുണ്ട്.

കൊല്ലത്ത് വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊന്ന കേസില്‍ ജില്ലാ ജയില്‍ വാര്‍ഡര്‍ പിടിയില്‍. തേവലക്കര സ്വദേശി വിനീതാണ് പിടിയിലായത്. പെണ്‍കുട്ടിയെ കളിയാക്കിയെന്ന് ആരോപിച്ച് വിനീതും ബന്ധുക്കളും ചേര്‍ന്ന് കഴിഞ്ഞ 14ന് മര്‍ദിച്ച അരിനല്ലൂരിലെ ഐടിഐ വിദ്യാര്‍ഥി രഞ്ജിത് ഇന്നലെ വൈകിട്ടാണ് മരിച്ചത്. ആളുമാറിയാണ് മർദ്ധിച്ചതെന്ന് ബന്ധുക്കൾ അന്ന് തന്നെ പറഞ്ഞിരുന്നു.

കൊല്ലം ചവറയിൽ വച്ചായിരുന്നു സംഭവം.ഐടിഐ വിദ്യാർത്ഥിയായ രജ്ഞിത് ജയിൽ വാർഡന്റെ ബന്ധുവിനെ ശല്യം ചെയ്തു എന്നാരോപിച്ചാണ് ജയിൽ വാർഡൻ വിനീതും മറ്റൊരു ബന്ധുവും രഞ്ജിത്തിനെ ചോദ്യം ചെയ്തിരുന്നു. ഇതിനിടയിൽ വിനീത് രഞ്ജിത്തിനെ മർദിക്കുകയും ചെയ്തു. തുടർന്ന് രഞ്ജിത്ത് ബോധരഹിതനായി വീണു. കൊല്ലം ജില്ലാ ആശുപത്രിയിലും അവിടുന്ന് തിരുവനതപുരം സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു

Copyright © . All rights reserved