സർദാർ വല്ലഭായ് പട്ടേലിന്‍റെ ‘ഏകതാപ്രതിമ’ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. അഹമ്മദാബാദിൽനിന്ന് 200കിലോമീറ്റർ അകലെ, വഡോദര-നർമദഡാം ഹൈവേയ്ക്ക് സമീപം കെവാദിയയിലാണ് പ്രതിമ. ഇന്ത്യയെ ഈവിധത്തിൽ ഒന്നിച്ചുചേർത്ത, പട്ടേലിന്റെ കാല്‍ചുവട്ടിൽ നമിക്കുന്നതായും, ഈ ഐക്യം നമ്മള്‍ നിലനിർത്താൻ ബാധ്യസ്ഥരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തനിക്കുമാത്രമല്ല, ലോകത്തിലെ എല്ലാ ഇന്ത്യക്കാർക്കും അഭിമാനമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയുടെ മുഖമാകുമെന്ന് കണക്കാക്കുന്ന ഇവിടെനിർമിച്ച, മ്യൂസിയം, ഫുഡ്കോർട്ട്, 17കിലോമീറ്റർ ഉദ്യാനം എന്നിവയുടെ ഉദ്ഘാടനവും മോദി നിർവഹിച്ചു. ബിജെപി അധ്യക്ഷൻ അമിത്ഷാ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
മൂവായിരം കോടിമുടക്കി, മോദിയുടെ സ്വപ്നപദ്ധതി പൂർത്തിയാക്കി തുറന്നുകൊടുക്കുമ്പോഴും മറുവശത്ത് പ്രതിഷേധം തുടരുകയാണ്. മണ്ണും ജലവും, വനവുമെല്ലാം അണക്കെട്ടിൻറെപേരിലും ഇപ്പോൾ വിനോദസഞ്ചാരത്തിൻറെപേരിലും തകർക്കുകയാണെന്ന് ഗോത്രസമൂഹത്തിലെ ഒരുവിഭാഗമടക്കം ഗ്രാമീണർ ആരോപിക്കുന്നു. ആദിവാസിസംഘടനകൾ ഇന്ന് സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ഉപവാസസമരവും നടത്തുകയാണ്.
പട്ടേൽസമരനേതാവ് ഹാർദിക്പട്ടേലും പ്രതിഷേധംപ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഈ പ്രതിഷേധങ്ങളെ മുഖവിലയ്ക്കെടുക്കാത്ത ബിജെപി, വിനോദസഞ്ചാര സാധ്യതയ്ക്ക് അപ്പുറം, ആധുനികഇന്ത്യയുടെ പിതാവായി പട്ടേലിനെ പ്രതിഷ്ഠിക്കാനുള്ള ശ്രമമായാണ് പദ്ധതിയെ വീക്ഷിക്കുന്നത്.
തിരുവനന്തപുരം: മന്ത്രി മാത്യു ടി. തോമസിന്റെ ഗണ്‍മാന്‍ സ്വയം വെടിവെച്ച് മരിച്ചു. സര്‍വ്വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കൊല്ലം കടയ്ക്കല്‍ ചരിപ്പറമ്പ് സ്വദേശി സുജിത് (27) ആണ് മരിച്ചത്. രണ്ട് കൈയിലെയും ഞരമ്പ് മുറിച്ച ശേഷം വെടിവെക്കുകയായിരുന്നെന്ന് കരുതുന്നു.
കടയ്ക്കലിലെ ഇയാളുടെ വീട്ടില്‍ വച്ചാണ് സംഭവമുണ്ടായത്. വീടിന്റെ രണ്ടാം നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വ്യക്തിപരമായ കാരണങ്ങളായിരിക്കാം ആത്മഹത്യക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. ഔദ്യോഗികമായി പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു.
മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. മൂന്നു മാസം മുമ്പാണ് മന്ത്രിയുടെ ഓഫീസില്‍ സുജിത് ജോലിക്കെത്തിയത്. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസുകാരനാണ്.
വാഷിങ്ടണ്‍: അമേരിക്കൻ പൗരത്വം ഇല്ലാത്ത കുടിയേറ്റക്കാരുടേതായി അമേരിക്കയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം അവകാശമാക്കുന്ന നിയമത്തില്‍ മാറ്റംവരുത്താനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രാജ്യത്ത് ജനിക്കുന്ന വിദേശികളുടെ കുട്ടികളെ അമേരിക്കന്‍ പൗരന്‍മാരായി കണക്കാക്കുന്ന നിലവിലെ നിയമത്തിനാണ് ഭേദഗതി വരുത്തുന്നത്. ഭരണഘടനാ ഭേദഗതി ചെയ്യാതെ പ്രത്യേക എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ നിയമം മാറ്റാന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി.അമേരിക്കയില്‍ ജനിക്കുന്ന അമേരിക്കക്കാരല്ലാത്തവരുടെയും അഭയാര്‍ഥികളുടെയും കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കുംവിധമാണ് നിലവിലുള്ള നിയമം.
അമേരിക്കന്‍ ഭരണഘടനയുടെ 14ാം ഭേദഗതിയില്‍ നിര്‍ദേശിക്കുന്ന ഈ അവകാശം എടുത്തുകളഞ്ഞുകൊണ്ട് നിയമഭേദഗതി വരുത്താനാണ് ട്രംപ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിയമഭേദഗതിക്കുള്ള നീക്കം പുതിയ നിയമ പോരാട്ടങ്ങള്‍ക്കും രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കുമെന്നാണ് കരുതുന്നത്. ഭരണഘടനാ ഭേദഗതിക്ക് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. എന്നാല്‍ ഇതില്ലാതെ തന്നെ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ ഭേദഗതി കൊണ്ടുവരാന്‍ സാധിക്കുമെന്നും ഇക്കാര്യം നിയമവിദഗ്ധരുമായി സംസാരിച്ചതായും ട്രംപ് മാധ്യമത്തോട് വ്യക്തമാക്കി.
അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയുന്നതിന് ട്രംപ് ഭരണകൂടം നിയമഭേദഗതിയിലൂടെ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നിരവധി മുസ് ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാവിലക്കും വിസാനിയത്രണവും അടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ട്. എന്നാൽ ഇത്തരത്തിലുള്ള എക്സിക്യൂട്ടീവ് ഓർഡർ കോടതിയിലെത്തുമെന്ന് നിയമവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
[ot-video][/ot-video]
കൊല്ലം: പരവൂർ തെക്കുംഭാഗം കടൽ തീരത്ത് മൃതദേഹാവശിഷ്ടം ചാക്കിൽക്കെട്ടി ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തെക്കുംഭാഗം പുത്തൻപള്ളിക്ക് പിന്നിലായുള്ള കടൽത്തീരത്താണ് സ്ത്രീയുടെതെന്ന് കരുതുന്ന അഴുകിയ മൃതദേഹ അവശിഷ്ടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെ മൂന്നുപേർ കാറിൽ ഇവിടെയെത്തി ചാക്കുകെട്ട് ഉപേക്ഷിച്ചത് കണ്ടതായി പ്രദേശവാസികൾ പറയുന്നു. കോഴിവേസ്റ്റ് ആണെന്നുള്ള ധാരണയിൽ ആദ്യം നോക്കാതെ ഇരുന്നെങ്കിലും രാത്രിയോടുകൂടി ഇതുവഴി പോയ ആരോ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മനുഷ്യന്റെ മൃതദേഹാവശിഷ്ടം ആണെന്ന് കണ്ടെത്തിയത്. തുടർന്ന് ചാക്കുകെട്ട് അഴിച്ച് പരിശോധന നടത്തി. സ്ത്രീയുടെ മൃതദേഹം ആണെന്നും സൂചനയുണ്ട്. രാത്രിയിൽ പോലീസ് കാവലിൽ സൂക്ഷിച്ച മൃതദേഹം രാവിലെ തുടർ പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹത്തിന്റെ അരയ്ക്കു മുകൾവശം പൂർണമായും അഴുകി ദ്രവിച്ച നിലയിലാണ്. കാലുകളും ഒരു കൈയും മാത്രമാണ് മനുഷ്യശരീരമാണെന്ന് തിരിച്ചറിയാൻ സഹായിക്കുന്നത്. സിറ്റി പോലീസ് കമ്മീഷണർ പി കെ മധു ചാത്തന്നൂർ എസിപി ജവഹർ ജനാർദ് എന്നിവർ സ്ഥലത്തെത്തി. പരവൂർ പോലീസിനെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ചു.
ഭര്‍ത്താവിനെ വകവരുത്തി കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി നാലുലക്ഷം രൂപയുടെ ക്വട്ടേഷനായിരുന്നു സുജാതയും കാമുകനും നല്‍കിയത്. ഭര്‍ത്താവിനെ കൊല്ലാന്‍ 15,000 രൂപയും ഒരു സ്വര്‍ണ്ണമാല, ഓള്‍ട്ടോ കാര്‍ എന്നിവയും സുജാത നല്‍കിയിരുന്നു. തറവാട്ടു വീട്ടിലേക്ക് പോകാന്‍ ഭര്‍ത്താവ് കുളിക്കാന്‍ കയറിയപ്പോഴായിരുന്നു സുജാത യാത്രയില്‍ കൃഷ്ണകുമാര്‍ ധരിക്കുന്ന വേഷം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കാമുകനെ വിളിച്ചു പറഞ്ഞുകൊടുത്തത്.
യാത്രയുടെ വിശദാംശങ്ങള്‍ നേരത്തേ തന്നെ നല്‍കിയിരുന്നു. ഇയാള്‍ വഴി ഭര്‍ത്താവിന്റെ ഫോട്ടോയും ക്വട്ടേഷന്‍ സംഘത്തിന് നല്‍കി. കൃത്യം നടത്താൻ വടക്കാഞ്ചേരി സ്വദേശി ഷിഹാസ് എന്നയാളില്‍ നിന്നും നീല ഫിയറ്റ് പുന്തോ കാർ വാടകയ്‌ക്കെടുത്തു. പക്ഷെ ഇതിനിടയിലുണ്ടായ ചെറിയ പിഴവാണ് കൃഷ്ണകുമാറിന് ജീവൻ തിരിച്ചുകിട്ടാൻ കാരണമായത്.
വാഹനം ഇടിച്ചു പരിക്കേറ്റ കൃഷ്ണകുമാര്‍ സംഭവം മനപ്പൂര്‍വ്വമാണെന്ന സംശയം പ്രകടിപ്പിച്ചതോടെ ആരംഭിച്ച പോലീസ് അന്വേഷണത്തിലാണ് സുജാതയേയും കാമുകന്‍ സുരേഷ്ബാബുവിനെയും (35), ഷൊര്‍ണൂര്‍ സ്വദേശി ഓമനക്കുട്ടന്‍, ആറ്റൂര്‍ സ്വദേശി സജിത്, വരവൂര്‍ സ്വദേശി മുല്ല നസറുദീന്‍, ദേശമംഗലം തലശേരി സ്വദേശി മുഹമ്മദ് അലി എന്നിവര്‍ അടങ്ങുന്ന നാലംഗ ക്വട്ടേഷന്‍ സംഘം കുടുങ്ങുന്നത്. ഒപ്പം കാമുകന് വേണ്ടി ഭര്‍ത്താവിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച ഒരു യുവതിയുടേയും എല്ലാറ്റും കൂട്ടു നിന്ന ഒരു കാമുകന്റെയും ഞെട്ടിക്കുന്ന ഒരു ക്വട്ടേഷന്‍ കേസും പുറത്തുവന്നു.
ആദ്യം നിറുത്തി ഇട്ടിരിക്കുകയും പിന്നീട് തന്നെ കടന്നുപോയതുമായ കാര്‍ തിരിച്ചുവന്നു ഇടിച്ചു തെറുപ്പിച്ചതാണ് കൃഷ്ണകുമാറിനും സംശയത്തിന് ഇടയാക്കിയത്. കാറിന്റെ വരവുകണ്ടതോടെ കൃഷ്ണകുമാര്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയതാണു ജീവന്‍ ബാക്കിവച്ചത്. പക്ഷേ കാലിന്റെ എല്ലൊടിഞ്ഞ് ആശുപത്രിയിലായി. ഇടിച്ചത് അപകടമല്ലെന്നും സംശയങ്ങളുണ്ടെന്നും കൃഷ്ണകുമാര്‍ പോലീസിന് മൊഴിനല്‍കിയതോടെ പോലീസ് അന്വേഷണം ശക്തമാക്കി.
ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും മുമ്പ് പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ മൊഴി നല്‍കിയിരുന്നു. മൊഴിയില്‍ കെ.എല്‍. 48 എഫ്, 2059 നമ്പർ കാറാണ് ഇടിച്ചതെന്നു മൊഴി നല്‍കുക കൂടി ചെയ്തതോടെ പ്രതികളിലേക്കെത്തല്‍ എളുപ്പമായി. വാഹന ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും ക്വട്ടേഷന്‍ പുറത്താകുന്നതും.
വയനാട്ടില്‍ തോട്ടം പാട്ടത്തിനെടുത്തു കൃഷിചെയ്യുകയാണു കൃഷ്ണകുമാര്‍. സുരേഷുമായുള്ള അടുപ്പത്തെച്ചൊല്ലി കൃഷ്ണകുമാറും സുജാതയും തമ്മില്‍ മുമ്പ് വഴക്കുമുണ്ടായിട്ടുണ്ട്. പറവൂരുള്ള തറവാട്ടു വീട്ടിലേക്ക് പോകാന്‍ കഴിഞ്ഞ 22ന് പുലര്‍ച്ചെ അഞ്ചിനു കൃഷ്ണകുമാര്‍ തിരൂര്‍ ബസ് സ്‌റ്റോപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാറിടിച്ചത്. വടക്കാഞ്ചേരി റോഡില്‍നിന്നു തിരൂര്‍ ഭാഗത്തേക്കു കൃഷ്ണകുമാര്‍ റോഡുമുറിച്ചു കടന്നവേളയില്‍ ഇടതുവശം നിര്‍ത്തിയിട്ട നീല ഫിയറ്റ് പുന്തോ കാര്‍ മറികടന്നുപോയിരുന്നു. പിന്നീട് ഇതേകാര്‍ തിരികെയെത്തിയാണ് ഇടിച്ചുതെറിപ്പിച്ചത്.
ക്വട്ടേഷന്‍ സംഘം കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചെങ്കിലും അപായം മുന്‍കൂട്ടി കണ്ട് പ്രതികരിച്ച കൃഷ്ണകുമാര്‍ ഗുരുതരപരുക്കുകളോടെ മരണത്തില്‍നിന്നു രക്ഷപ്പെട്ടു. കാര്‍ മന:പൂര്‍വം ഇടിപ്പിച്ചതാണെന്നു കൃഷ്ണകുമാറിനു സംശയം തോന്നുകയായിരുന്നു. തുടര്‍ന്ന് ഭാര്യയുടെ അവിഹിത ബന്ധവും അക്കാര്യത്തില്‍ ഇരുവരും തമ്മില്‍ ഉണ്ടാക്കിയിരുന്ന നിരന്തര കലഹങ്ങളും തുറന്നു പറയുക കൂടി ചെയ്തതോടെ പോലീസ് സംഭവത്തിന്റെ ദുരൂഹത പുറത്തു കൊണ്ടുവന്നു. ഭര്‍ത്താവിനെ കാറിടിപ്പിച്ചു കൊല്ലാന്‍ നാലുലക്ഷം രൂപയ്ക്കാണ് സുജാത ക്വട്ടേഷന്‍ നല്‍കിയതെന്നു പോലീസ് പറഞ്ഞു.
പതിനേഴും പതിനൊന്നും വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണു സുജാത. നിരന്തര യാത്രയ്ക്കിടയിലുള്ള പരിചയം പ്രണയമായി മാറിയതോടെ അഞ്ചുവര്‍ഷമായി സുരേഷും സുജാതയും അടുപ്പത്തിലായിരുന്നു. വേര്‍പിരിയാന്‍ കഴിയാത്ത വിധത്തിലുള്ള അടുപ്പമായിരുന്നു ക്രൂരത ചെയ്യാന്‍ പ്രചോദനമായതും.
കർവാ ചൗഥ് ദിനത്തിൽ ഭാര്യയെ കൊലപ്പെടുത്തി. ഭര്‍ത്താവിന്റെ ആയുസിനും ദീർഘായുസുള്ള സുഖദാമ്പത്യത്തിനും വേണ്ടി സൂര്യോദയം മുതല്‍ ചന്ദ്രോദയം വരെ വടക്കേ ഇന്ത്യയില്‍ ഹിന്ദു സ്ത്രീകള്‍ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കര്‍വാ ചൗഥ്. ദിവസം മുഴുവൻ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കിക്കൊണ്ടുവേണം കർവാ ചൗഥ് അനുഷ്ഠിക്കാൻ. സൂര്യാസ്തമയത്തിന് ശേഷം വെള്ളം കുടിച്ച് വ്രതം അവസാനിപ്പിക്കാൻ. ശനിയാഴ്ച എല്ലാവരെയും പോലെ ബാങ്ക് ഉദ്യോഗസ്ഥയായ ദീപിക് ചൗഹാനും കർവാ ചൗഥ് അനുഷ്ഠിച്ചു. വ്രതം പൂർത്തിയാക്കി അധികം വൈകും മുമ്പേയാണ് ഭർത്താവ് ദീപക് ചൗഹാന്റെ കൈകൊണ്ട് ഇവർ മരണം വരിച്ചത്.
ഫരീദാബാദിലാണ് ദാരുണസംഭവം. ഇരുവരും തമ്മിൽ വഴക്കിട്ടതിനെത്തുടർന്ന് ദീപികയെ ഭർത്താവ് ഫ്‌ളാറ്റിന്റെ എട്ടാം നിലയില്‍ നിന്ന് താഴേക്കു തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. വിക്രമും ദീപികയും പ്രണയിച്ചു വിവാഹിതരായവരാണ്. ഇവര്‍ക്ക് നാലു വയസ്സുള്ള മകളും ആറുമാസം പ്രായമുള്ള മകനുമുണ്ട്. വിക്രം അതേ ഫ്‌ളാറ്റിലെ തന്നെ വിവാഹിതയായ മറ്റൊരു യുവതിയുമായി അടുപ്പത്തിലായിരുന്നു. അവര്‍ ഇടയ്ക്കിടെ വിക്രമിന്റെ ഫ്‌ളാറ്റിലും ചെല്ലാറുണ്ടായിരുന്നു. ഇതേച്ചൊല്ലി ദീപികയുമായി വഴക്കും പതിവായിരുന്നുവെന്നു പിതാവ് അഹൂജ പറഞ്ഞു.
ദീപികയെ വിക്രം മര്‍ദിക്കാറുമുണ്ടായിരുന്നു. ഇതിനുപിന്നാലെ ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ദീപികയെ വിക്രം തള്ളിയിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റു ചെയ്ത വിക്രമിനെ രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
റിലയന്‍സ് ജിയോ നെറ്റ് വര്‍ക്ക് പോണ്‍വെബ്‌സൈറ്റുകള്‍ തടഞ്ഞതിന് പിന്നാലെ, രാജ്യത്തെ മറ്റ് ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികളും പോണ്‍ വെബ്‌സൈറ്റുകള്‍ തടയുന്നു. ടെലികോം മന്ത്രാലയം നല്‍കിയ പട്ടികയിലെ 827 വെബ്‌സൈറ്റുകളാണ് ബ്ലോക്ക് ചെയ്യുക.
കുട്ടികളുടെ മനസ്സിലേക്ക് മോശമായ ചിന്തകള്‍ കയറ്റിവിടുന്ന ഒരു പരിമിതികളുമില്ലാത്ത അശ്ലീല സൈറ്റുകള്‍ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോണ്‍വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്.ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.
857 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ 30 വെബ്‌സൈറ്റുകള്‍ അശ്ലീല ഉള്ളടക്കങ്ങള്‍ ഇല്ലാത്തവയാണെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം കണ്ടെത്തി. ബാക്കിയുള്ള 827 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.മറ്റുകമ്പനികളും ഉത്തരവ് നടപ്പിലാക്കുന്നതോടെ രാജ്യത്ത് സമ്പൂര്‍ണ പോണ്‍നിരോധനം നിലവില്‍ വരും.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായ നൂര്‍സാറ സൂക്കുമിയുടെ അപ്രതീക്ഷിത മരണം സോഷ്യല്‍മീഡിയയില്‍ അവരെ പിന്തുടരുന്നവരെയും നൂര്‍സാറയുടെ സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.
മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുഹൃത്തുക്കള്‍ക്കൊപ്പം നൂര്‍സാറ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തായ്‌ലന്‍ഡിലെ പ്രമുഖ റെസ്‌റ്റോറന്റില്‍ നിന്ന് കടല്‍ വിഭവങ്ങള്‍ക്കൊപ്പം ഇവര്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയായിരുന്നു.
2005 ലെ മിസ് തായലന്‍ഡായിരുന്നു നൂര്‍സറ സുക്കുമി. കോടീശ്വരന്‍ വിച്ചയ് ശ്രീവദന്‍പ്രഭയ്‌ക്കൊപ്പമാണ് സുക്കുമി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ലെസ്റ്റര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് ഹെലികോപ്ടര്‍ തകര്‍ന്നു വീണ് അഞ്ചു പേരാണ് മരിച്ചത്.
കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരാധകര്‍ക്കും വീടുകള്‍ക്കും മുകളില്‍ വീഴാതെ സ്റ്റേഡിയത്തിന് പുറത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഹെലികോപ്ടര്‍ പറത്തിയ പൈലറ്റിന്റെ മനോബലം വന്‍ ദുരന്തം ഒഴിവാക്കി. ക്ലബിന്റെ മത്സരം കാണാനാണ് ശ്രീവര്‍ധന പ്രഭയും മറ്റുള്ളവരും ഹെലികോപ്റ്ററിലെത്തിയത്. മത്സര ശേഷം പറന്നുയര്‍ന്ന ഹെലികോപ്ടര്‍ പെട്ടെന്ന് കത്തിയമരുകയായിരുന്നു.
കൊളംബോ: ശ്രീലങ്കയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രമന്ത്രിയായിരുന്ന അര്‍ജുന രണതുംഗെ അറസ്റ്റില്‍. രണതുംഗെയുടെ അംഗരക്ഷകര്‍ തൊഴിലാളികള്‍ക്ക് നേരെയുതിര്‍ത്ത വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അംഗരക്ഷകനെ സംരക്ഷിച്ചുകൊണ്ടുളള വിശദീകരണവുമായി റണതുംഗെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ കൊളംബോ ക്രൈം വിഭാഗം ഔദ്യോഗിക വസതിയിലെത്തി രണതുംഗെയെ അറസ്റ്റ് ചെയ്തതെന്ന് വക്താവായ റുവാന്‍ ഗുണശേഖര വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്‌സി’നോട് പറഞ്ഞു.
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന രണതുംഗെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊളംബോയിലെ ദെമതഗോഡയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഓഫീസിന് മുന്നില്‍ വെടിവെപ്പ് നടന്നത്. പ്രസിഡന്റ് പിരിച്ചുവിട്ട വിക്രമസിംഗെ മന്ത്രിസഭയിലെ മന്ത്രിയായ രണതുംഗെ പെട്രോളിയം ഓഫീസിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്ത് തൊഴിലാളികള്‍ വന്‍പ്രതിഷേധപ്രകടനം നടത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷവും വെടിവെപ്പും ഉണ്ടായത്.
‘അവരെന്നെ കൊല്ലുമായിരുന്നു. ഞാനിന്ന് ജീവനോടെയുള്ളത് ദൈവകൃപ കൊണ്ടാണ്. രാജ്യത്തെ നിയമവ്യവസ്ഥ അട്ടിമറിയ്ക്കപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങള്‍ മറുപടി പറയും.’ രണതുംഗെ പ്രതികരിച്ചു.
നാല് വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം തലമൊട്ടയടിച്ച നിലയില്‍ കണ്ടെത്തിയത് ഗ്രാമവാസികളെ ആശങ്കയിലാക്കുന്നു. കുട്ടിയുടെ കൈകളും ഒരു കാലും വെട്ടിനീക്കിയ നിലയിലാണ്. ജാര്‍ഖണ്ഡിലെ ഖുണ്ഡി ജില്ലയിലാണ് സംഭവം. അഞ്ജലി കുമാരിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടത് അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കാണുന്നത്.
ദുര്‍മന്ത്രവാദമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ഗ്രാമവാസികള്‍ ഭയപ്പെടുന്നത്. ഇതോടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ പോലും ഇവര്‍ കൂടെ പോകുന്ന അവസ്ഥയിലാണ്. കളിസ്ഥലങ്ങളിലേക്ക് കുട്ടികളെ വിടുന്നുമില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ആരോപണങ്ങള്‍ സ്ഥിരീകരിക്കാറിയില്ലെന്നുമാണ് പോലീസിന്റെ നിലപാട്. ദുര്‍മന്ത്രാവദവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
കുഴല്‍ക്കിണറിന് സമീപം കുളിച്ച് കൊണ്ടിരിക്കവെയാണ് മകളെ കാണാതായതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഇതേക്കുറിച്ച് ഉടന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. തന്റെ മകള്‍ എന്ത് കുറ്റം ചെയ്തിട്ടാണ് ഈ ക്രൂരതയെന്നാണ് ഈ അമ്മയുടെ ചോദ്യം. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നേരത്തെ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകകികള്‍ മൃതദേഹം പിന്നീട് ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.
സംഭവത്തെത്തുടര്‍ന്ന് ഗ്രാമവാസികള്‍ കുട്ടികളുടെ സുരക്ഷയില്‍ ആശങ്കാകുലരാണ്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാകുന്നത് വരെ കുട്ടികളെ സ്‌കൂളിലേക്കും മറ്റും അനുഗമിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.