ഇടുക്കി: കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഗണ്യമായി ഉയര്‍ന്നു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണെങ്കില്‍ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ വളരെ ചെറിയ തോതില്‍ തുറക്കാനും ജില്ലാ ഭരണകൂടം ആലോചിക്കുന്നുണ്ട്. നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 130 അടിയാണ്.
മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തുറന്നാല്‍ ആ വെള്ളം ഇടുക്കി ഡാമിലേക്കാണ് എത്തുക. ചെറുതോണി അണക്കെട്ടില്‍ അപകടമില്ലാത്ത തരത്തില്‍ ജലനിരപ്പ് നിലനിര്‍ത്താനായിരിക്കും അധികൃതര്‍ ശ്രമിക്കുക. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ഇല്ലാത്തതുകൊണ്ടു തന്നെ സാധാരണഗതിയിലുള്ള നീരൊഴുക്ക് മാത്രമെയുള്ളു. ഇതേ സ്ഥിതി തുടര്‍ന്നാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് എത്തുന്ന വെള്ളവും താങ്ങാന്‍ ചെറുതോണിക്ക് കഴിയും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഇന്ന് ജില്ലാ കളക്ടറുമായി കളക്ടറേറ്റില്‍ യോഗം ചേരുന്നുണ്ട്.
അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കന്‍ തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമായിരിക്കുന്നത്. കടലില്‍ പോകുന്ന മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ സേന അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രവര്‍ത്തനാനുമതി ലഭിച്ചു. ഏറോഡ്രാം ലൈസന്‍സ് ഇന്ന് ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുവദിച്ചു. ഡിജിസിഎ വിമാനത്താവളത്തിലെ അന്തിമ പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നുള്ള പരീക്ഷണപ്പറക്കല്‍ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കിയത്.
കണ്ണൂര്‍ വിമാനത്താവളത്തിലെ അവസാനപരീക്ഷണ പറക്കലും കഴിഞ്ഞ സെപ്തംബര്‍ 20 ന് വിജയം കണ്ടിരുന്നു. രാവിലെ 9.45 ന് തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 738 വിമാനം 11.38ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിജയകരമായി ലാന്‍ഡ് ചെയ്തതോടെ വിമാനത്താവളത്തിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയായിരുന്നു.
ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനപരാതി നൽകിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസിൽ പി.സി.ജോർജ് എംഎൽഎ നേരിട്ടു ഹാജരാകുക തന്നെ വേണമെന്ന് ദേശീയ വനിതാ കമ്മിഷൻ അറിയിച്ചു. ജോർജിനു വേണ്ടി അഭിഭാഷകൻ ഹാജരായതിൽ കമ്മിഷൻ അതൃപ്തി രേഖപ്പെടുത്തി. ഈ മാസം 13–ന് നേരിട്ടു ഹാജരാകാൻ കമ്മിഷൻ നിർദേശം നൽകി.
അപകീർത്തികരമായ പരാമർശം നടത്തിയെന്ന കന്യാസ്ത്രീയുടെ പരാതിയിൽ കഴിഞ്ഞ ദിവസം പി.സി.ജോർജിനെതിരെ കേസെടുത്തിരുന്നു. കുറവിലങ്ങാട് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 509 –ാം വകുപ്പു പ്രകാരം എടുത്ത കേസിൽ ഒരു വർഷം വരെ തടവും പിഴയും ലഭിക്കാം. അടുത്ത ദിവസം പി.സി. ജോർജിന്റെ മൊഴി എടുക്കും. അറസ്റ്റു ചെയ്താലും ജാമ്യം ലഭിക്കും. അറസ്റ്റ് അടക്കമുള്ള നടപടികൾക്കു നിയമസഭാ സ്പീക്കറുടെ അനുമതി പൊലീസ് തേടും.
കന്യാസ്ത്രീക്കെതിരെ മോശം പരാമർശം നടത്തിയതിൽ ദുഃഖമുണ്ടെന്നു പി.സി.ജോർജ് പറഞ്ഞിരുന്നു. ഒരു സ്ത്രീക്കെതിരെയും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കാണത്. വൈകാരികമായി നടത്തിയ പരാമർശത്തിൽ ദുഃഖമുണ്ട്. എന്നാൽ, മറ്റാരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടന്‍ ദിലീപിന്റെ അഭിഭാഷകന് ഹൈക്കോടതി പിഴ ചുമത്തി. നിരന്തരം കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടതിനാണ് നടപടി. ചാലക്കുടി ഡി. സിനിമാസ് ഭൂമി കയ്യേറി നിര്‍മ്മിച്ചതാണെന്ന കേസിലാണ് നടപടി. ചിലവിനത്തില്‍ ആയിരം രൂപ അടക്കാനാണ് കോടതി വിധിച്ചത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി. സിനിമാസ് തിയേറ്റര്‍ സമുച്ചയം നിര്‍മ്മിച്ചത് ഭൂമി കയ്യേറിയാണെന്ന ആരോപണം ഉയര്‍ന്നുവന്നത്.
ഭൂമി കയ്യേറിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്ട്ട് തൃശൂര്‍ വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ട തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ചാലക്കുടി ഡി. സിനിമാസ് എന്ന തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കുന്നതിന് ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി നടന്‍ ദിലീപ് വ്യാജരേഖ ചമച്ചു കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
ഡി. സിനിമാസ് കയ്യേറ്റം നടന്നുവെന്നു കാണിച്ചു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു അന്വേഷണം നടന്നത്. ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭഊമി വര്‍ഷങ്ങള്‍ക്കു മുമ്പ് കൊട്ടാരം വകയായിരുന്നെന്നും പിന്നീട് ദേവസത്തിന്റെ കൈവശമായിരുന്നുവെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ദിലീപിന് മുമ്പ് സ്ഥലം വാങ്ങിയയാള്‍ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം.
കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമര്‍ദ്ദ മുന്നറിയിപ്പും, അതിതീവ്ര മഴയുടെ മുന്നറിയിപ്പും പരിഗണിച്ചുകൊണ്ട് മുഖ്യ മന്ത്രിയുടെ നിര്‍ദേശം അനുസരിച്ച് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ബഹു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 10:15-ന് കൂടുകയുണ്ടായി. പ്രസ്തുതത യോഗത്തിൽ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി, ദുരന്ത നിവാരണ വകുപ്പ് അഡി. ചീഫ് സെക്രട്ടറി, ഫിനാൻസ് വകുപ്പിൻറെ പ്രിൻസിപ്പൽ സെക്രട്ടറി, ജലവിഭവ വകുപ്പിൻറെ സെക്രട്ടറി, വൈദ്യുതി വകുപ്പിൻറെ സെക്രട്ടറി, ചെയര്‍മാന്‍, കെ.എസ്.ഇ.ബി, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ഐ.ഡി.ആര്‍.ബി ചീഫ് എഞ്ചിനീയര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി എന്നിവർ പങ്കെടുത്തു.
ജലവിഭവ വകുപ്പും, കെ.എസ്.ഇ.ബി യും ഡാമുകളിലെക്ക് എത്തുന്ന ജലവും, നിലവിലെ സ്ഥിതിയും, ഡാമിലെ ദീര്‍ഘകാല ജല അളവുകളും, മഴയുടെ പ്രവചനവും പരിഗണിച്ച് ഒരു നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കി സര്‍ക്കാരിന്‍റെ പരിഗണനയ്ക്ക് നല്‍കുവാന്‍ നിര്‍ദേശിച്ചു. ഡാമുകള്‍ നിയന്ത്രിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ നിരന്തരം ജില്ലാ കളക്ടറുമാരുമായി സമ്പർക്കം പുലർത്തുകയും മുൻകൂട്ടി ജില്ലാ കളക്ടർമാരെ അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ പാടുള്ളു എന്നും നിർദേശിച്ചു.
തമിഴ് നാടിന്‍റെ നിയന്ത്രണത്തില്‍ ഉള്ള എല്ലാ ഡാമുകളും പരമാവധി സംഭരണ ശേഷിക്കടുത്താണ് എന്നതിനാല്‍, ഇവ മുന്‍കൂട്ടി തുറന്ന് വിടുവാന്‍ ആവശ്യമായ നിര്‍ദേശം നല്‍കണം എന്ന് കേന്ദ്ര ജല കമ്മീഷനോട് ആവശ്യപ്പെടുവാന്‍ തീരുമാനിച്ചു. കേരള ഷോളയാര്‍ അണകെട്ടിലെ ജലനിരപ്പ് പ്രവചിക്കപ്പെട്ട മഴ കൂടി കണക്കില്‍ എടുത്ത് ആവശ്യത്തിന് കുറച്ച് നിര്‍ത്തുവാന്‍ ഉള്ള നടപടി സ്വീകരിക്കുവാന്‍ കെ.എസ്.ഇ.ബി യോട് നിര്‍ദേശിച്ചു.
അണക്കെട്ടുകള്‍ തുറക്കുന്നത്, വേലിയേറ്റ, വേലിയിറക്ക സാഹചര്യവും കൂടി പരിഗണിച്ച് വേണം എന്ന് നിര്‍ദേശിച്ചു. കെ.എസ്.ഇ.ബിയുടെയും, ജല വിഭവ വകുപ്പിന്‍റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ നല്‍കുവാന്‍ നിര്‍ദേശിച്ചു. ഇത്നിനായി ഇന്ന് തന്നെ നടപടി സ്വീകരിക്കുവാന്‍ നിര്‍ദേശിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലെ ഉപഗ്രഹ ഫോണ്‍, കക്കി-ആനത്തോട് ഡാം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് താല്‍കാലികമായി, 10-10-2018 വരെ നല്‍കുവാന്‍ തീരുമാനിച്ചു.
സംസ്ഥാന അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് തീരരക്ഷാ സേനാ കപ്പലുകളും, ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്‍റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഘലയില്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് മൈക്കിലൂടെയും റേഡിയോ വഴിയും 1-10-2018 മുതല്‍ നല്‍കി വരുന്നുണ്ട്. ഇന്നത്തെ പ്രവചനം അനുസരിച്ച് ഇടുക്കി ജില്ലയില്‍ ഇന്നുമുതല്‍ ഒക്ടോബര്‍ 6 വരെ, ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, 8അം തീയതി ഓറഞ്ചു അലേര്‍ട്ടും, തൃശൂരില്‍ 6-10-2010ന് ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, പാലക്കാട് 6-10-2010ന് ഓറഞ്ചു അലേര്‍ട്ടും, 7അം തീയതി റെഡ് അലേര്‍ട്ടും, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നുമുതല്‍ 8അം തീയതി വരെ മഞ്ഞ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ആണായി പിറന്ന് പെണ്ണെന്ന പേരില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്ററാണ് അക്കായ് പദ്മശാലി. ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും അക്കായ് പദ്മശാലിയുടെ പേരിലാണ്. ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഇത്തവണ പ്രത്യക്ഷപ്പെട്ട മുഖം കര്‍ണ്ണാടകക്കാരിയായ അക്കായ് പദ്മശാലിയുടേതായിരുന്നു….
“എട്ടു വയസ്സായിരുന്നു എനിക്കന്ന്. ഒരുപാട് കുസൃതികള്‍ കാണിച്ചു നടന്നിരുന്ന പ്രായം. എപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരു കുട്ടിയായിരുന്നു ഞാന്‍. ഏകാന്തതയെ അത്രയേറെ പ്രണയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ ഞാന്‍ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നത് ഒറ്റയ്ക്കിരിക്കുമ്പോഴായിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. എല്ലാവരും പുറത്തുപോകുമ്പോള്‍ ഞാനെന്റെ തല തോര്‍ത്ത് കൊണ്ട് പൊതിയും. പിന്നെ അമ്മയുടെ കണ്‍മഷിയും ലിപ്സ്റ്റിക്കും ഉപയോഗിച്ച് മേക്കപ്പ് ചെയ്യും.
അമ്മയുടെ ബ്രായും സാരിയും അണിഞ്ഞ് പൂര്‍ണ്ണമായും ഒരു പെണ്ണിനെ പോലെയാകും. എന്റെ ശരീരം ആണിന്റേതല്ല പെണ്ണിന്റേതാണെന്ന് ഞാന്‍ എന്നോടു തന്നെ പറയും. വീട്ടില്‍ ഞാനൊരു പെണ്ണാണെന്ന് മനസിലാക്കിയത് ആ കണ്ണാടി മാത്രമായിരുന്നു. അന്നെല്ലാം എന്റെയുള്ളിലെ പെണ്ണ് ഏറെ വേദനിച്ചിരുന്നു. വീട്ടുകാരോട് ഇക്കാര്യങ്ങള്‍ തുറന്നുപറയാന്‍ എനിക്ക് പേടിയായിരുന്നു. എപ്പോള്‍ വേണമെങ്കിലും ഒരു ഭൂകമ്പം പ്രതീക്ഷിച്ചുകൊണ്ടാണ് ഞാനാ വീട്ടില്‍ കഴിഞ്ഞത്. എന്റെ യാഥാസ്ഥിതിക കുടുംബത്തിന് ഞാനൊരു അധികപ്പറ്റാകുമെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു.
അക്കാലത്ത് എന്റെ ഏക ആശ്വാസം സ്‌കൂള്‍ നാടകങ്ങളായിരുന്നു. നാടകങ്ങളില്‍ ഞാന്‍ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തത് പെണ്‍വേഷങ്ങളായിരുന്നു. അതെന്നോട് തന്നെ ഞാന്‍ കാണിച്ച നീതിയായിരുന്നു. ജഗദീഷെന്ന എന്നെ ഒരു പെണ്ണായി നാട്ടുകാരും വീട്ടുകാരും അംഗീകരിക്കുന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നം. പക്ഷേ അതത്ര എളുപ്പമായിരുന്നില്ല. പെണ്‍വേഷത്തിന്റെ പേരില്‍ എന്റെ സഹപാഠികള്‍ കോമ്പസ് കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുമായിരുന്നു.
പോരാത്തതിന് ദേഹത്തുനിന്ന് ചോര പൊടിയുന്നതു വരെ റൂളര്‍ ഉപയോഗിച്ച് അവരെന്നെ അടിക്കും. സ്ത്രീത്വം തുളുമ്പുന്ന ദുര്‍ബലമായ ശരീരപ്രകൃതിയുളള ഞാന്‍ തിരിച്ചടിക്കില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഒരിക്കല്‍ നിനക്ക് എന്താണ് ഉളളതെന്ന് ഞങ്ങളെ കാണിക്കൂവെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ എന്നെ പരിഹസിച്ചു. പിന്നീട് ശൗചാലയത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി അവരെന്നെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ കാമം ശമിപ്പിക്കാനുളള കേവലം ഉപകരണം മാത്രമായിരുന്നു ഞാന്‍.
എന്റെ ബാല്യത്തിലും കൗമാരത്തിലും ഞാന്‍ അനുഭവിച്ചത് കടുത്ത അപമാനവും പരിഹാസവും മാത്രമായിരുന്നു. എന്നെ ഓര്‍ത്ത് എന്റെ മാതാപിതാക്കളുടെ തല താഴ്ന്നു. അവര്‍ക്ക് എന്നെപ്പറ്റി പറയുന്നത് തന്നെ ലജ്ജയായിരുന്നു. ഒരുപക്ഷെ, ഞാന്‍ ജനിക്കാതിരുന്നെങ്കില്‍ എന്നവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നിരിക്കണം. എന്റെയുള്ളിലെ സ്ത്രീത്വം മാറാന്‍ തിളച്ച വെളളം കാലില്‍ ഒഴിച്ചാല്‍ മതിയെന്നായിരുന്നു അച്ഛന് ഒരു സുഹൃത്തില്‍ നിന്നും കിട്ടിയ ഉപദേശം. ശുദ്ധഗതിക്കാരനായ എന്റെ അച്ഛന്‍ അത് അക്ഷരംപ്രതി അനുസരിച്ചു.
പിന്നീടുള്ള മൂന്നു മാസക്കാലം കഠിനമായ യാതനകളുടെതായിരുന്നു. കടുത്ത വേദന കാരണം എനിക്ക് പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല. അപ്പോഴെല്ലാം മരിക്കണമെന്ന് മാത്രമായിരുന്നു ചിന്ത. പക്ഷേ, അതിനും മനസ് അനുവദിച്ചില്ല. എന്റെ ശരീരത്തിന്റെ പ്രത്യേകത ഒരു തെറ്റല്ലെന്ന് ബോധ്യപ്പെട്ട നിമിഷത്തില്‍ ഞാന്‍ സ്വയം ഉപദ്രവിക്കുന്നത് നിര്‍ത്തി. പിന്നീടാണ് ഞാന്‍ ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിനൊപ്പം കൂടിയത്. ഇതോടെയാണ് എന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി തുടങ്ങിയത്. ആദ്യ നാളുകളില്‍ ഭിക്ഷയെടുത്തും ശരീരം വിറ്റുമായിരുന്നു ഞാന്‍ ജീവിച്ചത്.
നാലു വര്‍ഷത്തോളം 20 രൂപ നിരക്കില്‍ ഓറല്‍ സെക്‌സ് ചെയ്താണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുളള പണം പോലും സമാഹരിച്ചത്. അക്കാലത്ത് ഞാന്‍ ചെയ്യാത്ത തൊഴിലുകളില്ലായിരുന്നു. 2004ല്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഒരു സംഘടനയില്‍ ചേര്‍ന്നതോടെയാണ് എന്റെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റം സംഭവിക്കുന്നത്. പിന്നീട് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി ഓണ്‍ഡേഡേ എന്ന സംഘടനയ്ക്ക് രൂപം നല്‍കി. അതിനുശേഷം സ്വപ്നം കാണുന്ന വേഗത്തിലായിരുന്നു എന്റെ ജീവിതം മാറിയത്.
എന്റെ ശബ്ദം ലോകം കേട്ടുതുടങ്ങി, അതിനു വിലയുണ്ടായി. ഞാന്‍ ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രത്യേക ക്ഷണിതാവായി. നേട്ടങ്ങള്‍ ഏറെയുണ്ടായെങ്കിലും, ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് എന്റെ വിവാഹമായിരുന്നു. എന്നെ അടുത്തറിയുന്ന, സ്‌നേഹിക്കുന്ന ഒരാള്‍ ജീവിതത്തിലേക്ക് വന്നത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. കര്‍ണ്ണാടകത്തിലെ ആദ്യത്തെ ഭിന്നലിംഗക്കാരിയുടെ വിവാഹമായിരുന്നു അത്. ദിവസങ്ങള്‍ക്ക് മുന്‍പ് 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കി കൊണ്ടുള്ള സുപ്രീംകോടതിയുടെ വിധികേട്ട് ഞാന്‍ കരഞ്ഞുപോയി. കാരണം, ഇപ്പോള്‍ ഞങ്ങള്‍ക്കും ശ്വസിക്കാമെന്നായിരിക്കുന്നു.
അസോസിയേഷനുകളും ക്യാമ്പയിനുകളുമൊക്കെ വരുന്നതിന് മുന്‍പ് തന്നെ പുരുഷാധിപത്യവും നടിമാര്‍ക്കെതിരെയുള്ള ചൂഷണവും മലയാള സിനിമയില്‍ നിലനിന്നിരുന്നുവെന്ന് തുറന്നു പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി കെ.പി.എ.സി ലളിത. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഭാസിയില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് കെ.പി.എസി ലളിത മനസ്സു തുറന്നിരിക്കുന്നത്.
ഭാസി ചേട്ടന്റെ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തത് കൊണ്ട് പല ചിത്രങ്ങളില്‍ നിന്നും എന്നെ മാറ്റി നിര്‍ത്തി. ഒരു ദിവസം അയാള്‍ വീട്ടില്‍ കയറി വന്നു മദ്യപിക്കാന്‍ തുടങ്ങി. ഞാനും എന്റെ ജോലിക്കാരി പെണ്ണും എന്റെ സഹോദരനും വീട്ടില്‍ ഉണ്ട്. ഇങ്ങേര്‍ അവിടെയിരുന്നു കള്ള് കുടിയാണ്. എന്റെ വേലക്കാരിയെ വിളിച്ച് കഞ്ഞിയും ചമ്മന്തിയും ഒക്കെ ഉണ്ടാക്കി കൊടുക്കാന്‍ പറയുന്നുണ്ട്.
അന്ന് അയാള്‍ക്കെതിരേ ആര്‍ക്കും ഒന്നും പറയാനാകില്ല. അങ്ങേര്‍ സിനിമാ ലോകം അടക്കിവാണിരുന്ന കാലമാണ്. നസീര്‍ സാറിന് പോലും അങ്ങനെ ഒരു സ്ഥാനം ഉണ്ടായിരുന്നില്ല എന്നാണ് തോന്നുന്നത്. ഭാസി ചേട്ടന്‍ പറയുന്നതിന് അപ്പുറത്തേക്ക് വേറൊന്നുമില്ല അന്ന്. പല ചിത്രങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കിയിട്ടുണ്ട്. അങ്ങേര്‍ പറയുന്നത് അനുസരിച്ച് ജീവിക്കാമെങ്കില്‍ സിനിമയിലെടുക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അതില്ലാത്തതിന്റെ പേരില്‍ ഒഴിവാക്കി. പരാതി പറഞ്ഞാലും കാര്യമൊന്നുമില്ല.
അന്ന് അയാളവിടെ ഇരുന്നു മദ്യപിച്ചു, ശര്‍ദ്ദിച്ച് കുളമാക്കി കൂടെ തെറി വിളിയും. പുലര്‍ച്ചെയായിട്ടും അവിടുന്ന് പോകാതായതോടെ ഞങ്ങള്‍ ബഹദൂറിക്കയുടെ വീട്ടില്‍ ചെന്നു. കരഞ്ഞ് കരഞ്ഞ് എന്റെ മുഖമാകെ വീര്‍ത്തിരിക്കുകയാണ്. ബഹദൂര്‍ക്ക ഞങ്ങളുടെ കൂടെ വന്നു. ഇങ്ങേരെ പൊക്കിയെടുത്ത് വണ്ടിയില്‍ കയറ്റി വിട്ടു. വീടൊക്കെ അടിച്ചു തെളിച്ചാണ് ഞങ്ങള്‍ക്കവിടെ കേറാന്‍ പറ്റിയത്.
അന്ന് ഇങ്ങനത്തെ അസോസിയേഷനൊക്കെ ഉണ്ടെങ്കില്‍ ഇതൊന്നും നടക്കില്ല. അന്നുണ്ടായിരുന്നു ഒരു ചലചിത്ര പരിഷത് എന്ന അസോസിയേഷന്‍. ഉമ്മറിക്കയായിരുന്നു സെക്രട്ടറി. ഈ സംഭവം കഴിഞ്ഞ് കുറേ പടത്തില്‍ നിന്നും എന്നെ ഒഴിവാക്കി. മെയ്ക്കപ്പ് ഇട്ട് വൈകുവോളം ഇരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതിങ്ങനെ തുടര്‍ന്ന് പോകാന്‍ വയ്യെന്ന് കാണിച്ച് ഹരന്‍ സാറും മറ്റും ഒപ്പിട്ടു തന്ന എന്റെ പരാതി ഞാന്‍ പരിഷത്തില്‍ കൊണ്ട് കൊടുത്തു. അന്ന് രാത്രി ഉമ്മറിക്ക എന്നെ വിളിച്ചു.
‘നിനക്കിതിന്റെ വല്ല ആവ്യവുമുണ്ടോ അങ്ങേര് ഇവിടെ വാഴുന്നോരാണ്, നീയാര്’ എന്ന് ചോദിച്ചു. ‘സഹിക്കാന്‍ വയ്യാതായോണ്ട് ചെയ്തതാണ് നടപടിയെടുക്കാന്‍ പറ്റുമോ ഇല്ലയോ’ എന്ന് ഞാന്‍ ചോദിച്ചു. ഉമ്മറിക്ക പറഞ്ഞു ‘പറ്റില്ല’എന്ന്..ഞാന്‍ പറഞ്ഞു ‘നട്ടെല്ലില്ലാത്തവര്‍ ഇവിടെ കേറി ഇരുന്നാല്‍ ഇങ്ങനെയൊക്കെ നടക്കും എന്നാലാവുന്നത് ഞാന്‍ ചെയ്തോളാം എന്ന്’. അന്ന് അത്രയും പറയാനുള്ള ധൈര്യം ഞാന്‍ കാണിച്ചു. എന്റൊപ്പം ഹരന്‍ സാറൊക്കെ ഉണ്ടായിരുന്നു. അന്ന് തുടങ്ങിയതാണ് ഇയാളുടെ അധ:പതനം. ആശുപത്രിയില്‍ കിടന്ന സമയത്തു കാണാന്‍ ചെന്ന എന്നോട് ചോദിച്ചത് എന്തിനാ വന്നേ എന്നാണ്.
കൊടുംവനം.ഊട്ടി ചുരം റോഡിൽ ഗൂഡല്ലൂർ,മസിനഗുഡിയിൽ കല്ലടിച്ചുരത്തിന് സമീപമുള്ള കൊടുംവളവിൽ നിന്ന് 200 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ കാറിൽ യാത്രക്കാരായുണ്ടായിരുന്നത് ഏഴുപേർ. ഹൃദയം ഒരുമിച്ച് കോർത്ത ഉറ്റസുഹൃത്തുക്കൾ. ഹിംസ്രജന്തുക്കളുള്ള കൊടുംവനത്തിൽ വാഹനം പതിയുമ്പോൾ റോഡ് വിജനമായിരുന്നു. ആരുമറിഞ്ഞില്ല വീഴ്ചയിൽ അഞ്ചുപേർ മരിച്ചത്. മാരകമായി മുറിവേറ്റ രണ്ടുപേർ കാറിനുള്ളിൽ ഡോർ തുറക്കാനാകാതെ കുടുങ്ങിക്കിടക്കുന്നു. രണ്ട് ദിവസം പുറം ലോകമറിയാതെപോയ ആ ദുരന്തത്തിന്റെ ദൃശ്യങ്ങൾ പറഞ്ഞറിയ്ക്കുന്നതിനേക്കാൾ ഭീകരമായിരുന്നു.
ചെന്നൈയിൽനിന്ന് 30ന് ഊട്ടിയിലെത്തി മുറിയെടുത്ത തമിഴ്നാട് സ്വദേശികളായ ഏഴംഗ സംഘം തിങ്കൾ രാവിലെ പത്തരയോടെയാണു കാറിൽ മസിനഗുഡിയിലേക്കു പുറപ്പെട്ടത്. ഉച്ചയോടെ മസിനഗുഡിക്കു സമീപം കല്ലട്ടിച്ചുരത്തിലെ 35ാം വളവിൽ എത്തിയതോടെ കൊടുവനത്തിലെ 200 അടി താഴ്ചയിൽ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റു വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ അപകടവിവരം ആരുമറിഞ്ഞില്ല.
ഹോട്ടൽമുറി വെക്കേറ്റ് ചെയ്യാതെ പോയ സംഘത്തെക്കുറിച്ച് 2 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതിരുന്നതോടെ ഹോട്ടൽ ഉടമകൾ പൊലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്നലെ മൂന്നരയോടെ കൊക്കയിൽ വീണ നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. ചെന്നൈ സ്വദേശികളായ ജയകുമാർ(31), അമർനാഥ്(33), രവിവർമ(35), ഇബ്രാഹിം(35), ജൂഡ്(30) എന്നിവർ തൽക്ഷണം മരിക്കുകയായിരുന്നു.
കൂട്ടുകാർ കൺമുന്നിൽ ഇഞ്ചിഞ്ചായി മരിക്കുമ്പോൾ നിസ്സഹായരായി ഗുരുതര പരുക്കുകളോടെ അരുൺ(35), രാമരാജേഷും(32) ഡോർ ലോക്കായി രണ്ടുദിവസം മൃതദേഹങ്ങൾക്കൊപ്പം കുടുങ്ങി. ഓരോരുത്തരായി മരിക്കുന്നതു കണ്ടുനിൽക്കാനേ അരുണിനും രാമരാജേഷിനും കഴിഞ്ഞുള്ളൂ. അരുണിന്റെ നെറ്റിയിലുണ്ടായ ആഴമേറിയ മുറിവിലേക്കു മൃതദേഹങ്ങളിൽനിന്നുള്ള പുഴുക്കൾ എത്തി.
രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ ഇവരുടെ ജീവനും അപകടത്തിലായേനെ. വാതിലുകൾ അടഞ്ഞനിലയിലായിരുന്ന കാർ വെട്ടിപ്പൊളിച്ച് ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. അക്ഷരാർത്ഥത്തിൽ മോഹൻലാൽ ചിത്രം നീരാളിയുടെ കഥയെ അനുസ്മരിപ്പിക്കുന്ന അപകട ദുരന്തം. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.
ശ്രുതി മധുരമായ ജീവിതം പകുതിയിൽ അവസാനിപ്പിച്ച് ബാലഭാസ്കർ വിടപറഞ്ഞത് ഇപ്പോഴും ഉൾക്കൊള്ളാൻ സുഹൃത്തുകൾക്കും ബന്ധുകൾക്കും സാധിച്ചിട്ടില്ല. ചിതയുടെ കനലെരിയുന്നതിന് മുമ്പേ ബാലഭാസ്കറിന് പകരക്കാരനായി ജീവിതമിത്രയേ ഒള്ളൂ എന്ന രീതിയിൽ ഒരു പരിപാടിയുടെ പോസ്റ്റർ വൈറലാകുന്നു. ഒക്ടോബർ ഏഴാം തീയതി ബംഗളൂരുവിൽ ബാലഭാസ്കർ നടത്താനിരുന്ന ഒരു സംഗീതനിശ മറ്റൊരു വയലിനിസ്റ്റായ ശബരീഷ് പ്രഭാകർ ഏറ്റെടുത്താണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതിനെതിരെ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ശബരീഷ്. ശബരീഷിന്റെ വാക്കുകൾ ഇങ്ങനെ;
എന്റെ ജ്യേഷ്ഠതുല്യനാണ് ബാലുചേട്ടൻ. അദ്ദേഹത്തിന്റെ വിയോഗത്തിന്റെ വേദന എത്രമാത്രമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. ഈ ഒരു അവസരത്തിൽ പകരക്കാരനായി, ഇത്രയേ ഒള്ളൂ ജീവിതം എന്ന രീതിയിലുള്ള പ്രചരണം വേദനിപ്പിക്കുന്നതാണ്. ഞാൻ എങ്ങനെയാണ് പകരമാകുന്നത്. കർണാടകസംഗീതം മാത്രം വയലിനിൽ വായിച്ചിരുന്ന ഒരാളാണ് ഞാൻ. അതുമാത്രമല്ല, സംഗീതത്തിന് അനന്തമായ സാധ്യതയുണ്ടെന്ന് എന്നെ പഠിപ്പിച്ചത് ബാലുചേട്ടനാണ്.
മുൻകൂട്ടി ടിക്കറ്റുകളെല്ലാം വിറ്റുപോയിരുന്നു. ഇനിയത് നടത്താതെയിരുന്നാൽ സംഘാടകർക്ക് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. അതുകാരണം ബാലുചേട്ടന്റെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം അനുവദിച്ചതിന് ശേഷം മാത്രമാണ് ഞാൻ ഈ പരിപാടി ഏറ്റെടുത്തത്. അദ്ദേഹത്തിന് പ്രിയപ്പെട്ടവരോടൊല്ലാം അനുവാദം ചോദിച്ചിരുന്നു. കൂർഗിലെയും കേരളത്തിലെയും പ്രളയദുരിതത്തിന് കൈത്താങ്ങേകാൻ വേണ്ടിയുള്ള ഫണ്ട് റൈസിങ്ങ് പരിപാടിയാണിത്. ബാലഭാസ്കർ എന്ന മനുഷ്യസ്നേഹി ഏറ്റെടുത്ത പരിപാടി. കാശിന് വേണ്ടിയല്ല ഞാൻ അത് ഏറ്റെടുത്തത്. ഈ പരിപാടി ബാലുചേട്ടന് വേണ്ടി നടത്തിക്കൊടുക്കേണ്ടത് എന്റെ ബാധ്യതയാണ്. ദയവായി പകരക്കാരനെന്ന് വിളിച്ച് ക്രൂശിക്കരുത്. എനിക്കൊരിക്കലും ബാലഭാസ്കറിന് പകരമാകാൻ സാധിക്കില്ല. – ശബരീഷ് പറയുന്നു.
വെള്ളമുണ്ട: വിഷമദ്യം കഴിച്ച് വയനാട്ടില്‍ ബന്ധുക്കളായ മൂന്നു പേര്‍ മരിച്ചു. വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗിനായി (78)മകന്‍ പ്രമോദ് (35) ബന്ധുവായ പ്രസാദ് (35) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്ന് മദ്യം കഴിച്ച തിഗിനായി ബുധനാഴ്ച ഉച്ചയ്ക്കാണ് കുഴഞ്ഞു വീണത്. തുടര്‍ന്ന് ആശുപത്രിയിലേക്കുള്ള വഴിമധ്യേ തിഗിനായി മരിച്ചു. മരണത്തില്‍ ബന്ധുക്കള്‍ക്ക് അസ്വഭാവികത തോന്നിയിരുന്നില്ല.
തിഗിനായിയുടെ മൃതദേഹം വീട്ടിലെത്തിച്ചതിനു ശേഷം രാത്രി പത്തരയോടെ അടുക്കളയില്‍ കണ്ട മദ്യം മകനായ പ്രമോദും സഹോദരിയുടെ മകനായ പ്രസാദും ചേര്‍ന്ന് കഴിച്ചു. കുഴഞ്ഞു വീണ ഇവരെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരിക്കുകയായിരുന്നു. പ്രമോദ് ആശുപത്രിയിലേക്കുള്ള വഴി മധ്യേയും പ്രസാദ് ആശുപത്രിയിലെത്തിയ ഉടനെയുമാണ് മരിച്ചത്.
പോലീസും എക്‌സൈസ് അധികൃതരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. വീട്ടില്‍ സൂക്ഷിച്ചിരുന്ന തിഗിനായുടെ മൃതദേഹവും പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി ജില്ലാ ആശുപത്രിയിലേക്ക് വ്യാഴാഴ്ച രാവിലെ മാറ്റി. തിഗിനായി കുട്ടികളുടെ രോഗത്തിനും മറ്റും ചരടുകെട്ടിക്കൊടുക്കാറുണ്ടായിരുന്നു. ഇതിനായി എത്തിയവര്‍ നല്‍കിയ തമിഴ്‌നാട് നിര്‍മ്മിത മദ്യമാണ് ഇവര്‍ കഴിച്ചതെന്നാണ് കരുതുന്നത്.