പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതൽ റിപ്പോർട്ടുകൾ പുറത്ത്. വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിക്കാന്‍ കാരണം മിസ്ഡ് കോളിലൂടെ മൂന്നുമാസം മുൻപ് പരിചയപ്പെട്ട പത്തൊന്‍പതുകാരന്‍. ഫോണിലൂടെ യുവാവ് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണു കോഴിക്കോട് കണ്ണംകര ചേളന്നൂരിലെ രജനി നിവാസില്‍ ജയരാജ്-ലീന ദമ്പതികളുടെ മകള്‍ പി. ശ്രീലയ(19) മരിച്ചതെന്നു പോലീസ് അറിയിച്ചു. കേസില്‍ തിരുവനന്തപുരം വെള്ളറട ഹരിത ഹൗസില്‍ കിരണ്‍ ബെന്നി കോശി(19)യെ അറസ്റ്റ് ചെയ്തു.
എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ നേരില്‍ കണ്ടിട്ടില്ലെന്നു ശ്രീലയ എഴുതിയ ഡയറിക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞമാസം രണ്ടിനാണു ഹോസ്റ്റലിലെ ഫാനില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങി മരിച്ചത്. രാവിലെ സുഖമില്ലെന്ന് പറഞ്ഞ് ശ്രീലയ കോളേജിൽ പോയില്ല. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഒപ്പം താമസിക്കുന്ന കൂട്ടുകാരി ഉച്ചയ്ക്ക് ജനാലവഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. പഠിക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നും അച്ഛനും അമ്മയും ക്ഷമിക്കണമെന്നും വിദ്യാര്‍ഥിനി കത്തെഴുതി വച്ചിരുന്നു. എന്നാല്‍, കത്തിലെ െകെയക്ഷരം മകളുടേതല്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവും കോഴിക്കോട് ഗവ.നഴ്‌സിങ് സ്‌കൂളിലെ ഡ്രൈവറുമായ പി.ജയരാജന്‍ ജില്ലാ പോലീസ് മേധാവിക്കും കലക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.
ആത്മഹത്യചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും സ്വന്തം താല്‍പ്പര്യപ്രകാരമാണ് നല്ല മാര്‍ക്ക് വാങ്ങി പാസായ ശ്രീലയ നഴ്‌സിങ് കോഴ്‌സ് തെരഞ്ഞെടുത്തതെന്നും പഠിക്കാന്‍ ഒട്ടും വിഷമവുമുണ്ടായിരുന്നില്ലെന്നും വീട്ടില്‍ വരുമ്പോൾ എല്ലാം വളരെ സന്തോഷത്തിലായിരുന്നുവെന്നും പരാതിയില്‍ ബോധിപ്പിച്ചിരുന്നു. തങ്ങള്‍ പോകുന്നതിനു മുൻപ് ആരെയെങ്കിലും കൊണ്ട് തന്നെ പ്രേമിപ്പിക്കുമെന്ന് ബേപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പന്തയംവച്ചിരുന്നതായി അമ്മയോട് നേരത്തേ മകള്‍ പറഞ്ഞിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടെത്താമസിക്കുന്ന മൂന്നു കൂട്ടുകാരികളെ പോലീസ് ചോദ്യംചെയ്തു. രാത്രി ദീര്‍ഘനേരം ഒരാളുമായി ഫോണില്‍ ശ്രീലയ സംസാരിക്കാറുണ്ടെന്നും ഒരാളുമായി പ്രണയം ഉണ്ടായിരുന്നുവെന്നും പരിയാരം പോലീസിനു മനസിലായി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണു യുവാവിന്റെ പങ്കു വ്യക്തമായത്.
പ്രണയക്കുരുക്കിലാക്കി ഭീഷണിപ്പെടുത്തിയെന്നാണു പോലീസ് കണ്ടെത്തിയിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പിലെ െകെയക്ഷരത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. പിതാവ് ജയരാജന്റെ പേരിലെടുത്ത രണ്ടു മൊെബെല്‍ നമ്പറുകൾ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാത്ത ശ്രീലയ ഉപയോഗിച്ചിരുന്നുവെന്നും ഈ ഫോണുകളിലേക്കു വന്ന കോളുകള്‍ പരിശോധിക്കുന്നതായും പോലീസ് പറഞ്ഞു. ഫോണുകള്‍ കൂട്ടുകാരികള്‍ കൂടി ഉപയോഗിക്കാറുണ്ടെന്ന് മകള്‍ പറഞ്ഞതായി പിതാവ് മൊഴി നല്‍കിയിരുന്നു.
ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയവും ഏലപ്പാറയും ഇന്നലെ ഉറങ്ങിയിട്ടില്ല. സന്തോഷം നിറഞ്ഞുനിന്ന വൈകുന്നേരം ആകാംക്ഷ നിറഞ്ഞ രാത്രിയിലേക്കും കൂട്ടക്കരച്ചിലിന്റെ പുലരിയിലേക്കും ചെന്നെത്തിയത് വളരെ പെട്ടെന്നായിരുന്നു. ഗ്രാമത്തിലെ മൂന്നു യുവാക്കൾക്ക് ഒരുമിച്ചു വിദേശത്തു ജോലി തരപ്പെട്ടതിന്റെ സന്തോഷത്തിലായിരുന്നു എല്ലാവരും. ജിബിൻ, തോമസ് മൈക്കിൾ, വിഷ്ണു എന്നിവരെ നെടുമ്പാശേരി വിമാനത്താവളത്തിലാക്കാൻ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും അഞ്ചു വാഹനങ്ങളിൽ പുറപ്പെട്ടത്.
തോമസും വിഷ്ണുവും കുടുംബാംഗങ്ങൾക്കൊപ്പം ആദ്യം പുറപ്പെട്ട രണ്ടു വാഹനങ്ങളിലായി പോയി. ജിബിൻ, സഹോദരൻ ജെറിനും മറ്റ് അഞ്ചു സുഹൃത്തുക്കൾക്കുമൊപ്പം ഏറ്റവും അവസാനത്തെ വാഹനത്തിലും. രണ്ടു മണിയോടെയാണു വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നത്. ആദ്യം പുറപ്പെട്ട വാഹനങ്ങൾ കൃത്യസമയത്തു തന്നെ വിമാനത്താവളത്തിലെത്തി. ജിബിൻ എത്താത്തത് എന്താണെന്ന് അന്വേഷിക്കുന്നതിനിടെ ചെറിയൊരു അപകടമുണ്ടായെന്നും ജിബിന് എത്താൻ കഴിയില്ലെന്നും വിമാനത്താവളത്തിലെ ബന്ധുക്കൾക്കു ഫോൺ സന്ദേശമെത്തി.
അങ്ങനെ തോമസും വിഷ്ണുവും പ്രിയ സുഹൃത്തുക്കൾക്ക് സംഭവിച്ചതറിയാതെ ഒമാനിലേക്കു യാത്രയായി. ‘ആദ്യം പുറപ്പെട്ട വാഹനത്തിലാണ് മകൻ തോമസ് മൈക്കിളും ഞാനും ബന്ധുക്കളുമുൾപ്പെടെ 12 പേർ ഉണ്ടായിരുന്നത്. ഞങ്ങൾ നെടുമ്പാശേരിയിലെത്തി ജിബിനെ കാത്തുനിൽക്കുമ്പോഴാണ് ചെറിയൊരു അപകടമുണ്ടായതായി ഫോൺവിളിയെത്തിയത്. അങ്ങനെ തോമസും വിഷ്ണുവും പോകാൻ തീരുമാനിക്കുകയായിരുന്നു. അവരെ അയച്ച ശേഷം ആശുപത്രിയിലെത്തിയപ്പോഴാണ് സംഭവിച്ചതെന്താണെന്നു മനസ്സിലായത്’– തോമസ് മൈക്കിളിന്റെ മാതാവ് ഡെയ്സി പറഞ്ഞു.
ജ്യേഷ്ഠനെ യാത്രയാക്കാൻ പോയി: അനുജൻ യാത്രയായി….
ചെമ്മണ്ണ് പുത്തൻപുരയ്ക്കൽ വീട്ടിൽ യേശുദാസ് (യേസൻ), ഭാര്യ ക്രിസ്റ്റീന എന്നിവർ ബന്ധുക്കൾക്കൊപ്പം ഒരു വാഹനത്തിലും, വിദേശത്തേക്കു പോകേണ്ട മൂത്ത മകൻ ജിബിനും അനുജൻ ജെറിനും സുഹൃത്തുക്കൾക്കൊപ്പം മറ്റൊരു വാഹനത്തിലുമായിരുന്നു. പാതിവഴിയിൽ മുടങ്ങിയ യാത്രകഴിഞ്ഞു വീട്ടിൽ മടങ്ങിയെത്തുമ്പോൾ ജെറിൻ ഇനിയില്ല. പണിതീരാത്ത കൊച്ചുവീടിനുള്ളിലെ കസേരയിൽ യേശുദാസും തൊട്ടരികിൽ താഴെ വിരിച്ച പായയിൽ ഭാര്യ ക്രിസ്റ്റീനയും കരഞ്ഞു തളർന്ന് ഇരുന്നു. രാവിലെ മുതൽ വീട്ടിലേക്കെത്തിയ ബന്ധുക്കൾക്കും അയൽവാസികൾക്കും ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു.
ഏതു വാക്കുകൾക്കാകും ഇവരെ ആശ്വസിപ്പിക്കാൻ
യുവാക്കളുടെ വേർപാടിൽ വിതുമ്പി ഗ്രാമം. ലയത്തിലെ ഒറ്റ മുറി വീട്ടിൽ തിങ്ങിനിന്ന ബന്ധുക്കൾക്കും നാട്ടുകാർക്കും ഉണ്ണിയുടെ മുത്തശ്ശി മേരിയെയും അമ്മയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയില്ലായിരുന്നു. ലയത്തിലെ ആരുടെയും എന്താവശ്യത്തിനും ആദ്യം ഓടിയെത്തുമായിരുന്നു ഉണ്ണി. സുഹൃത്തുക്കളെ യാത്രയാക്കാൻ രാത്രിയിൽ ഇങ്ങനെ ഓടിയിറങ്ങിയതാണ്. ‘എന്നും വഴക്കുമാത്രമല്ലേ പറഞ്ഞിട്ടുള്ളു ഞാൻ’ എന്ന് പറഞ്ഞുള്ള മുത്തശ്ശിയുടെ കരച്ചിലിൽ ഇനി നല്ലതുപറയാനും അവൻ ഇല്ലെന്ന സങ്കടം തുളുമ്പി. ഹിരണിന്റെ വീട്ടിലും കണ്ണീർ തോർന്നിട്ടില്ല. ചെമ്മണ്ണിലെ ടീ എസ്റ്റേറ്റ് ലയത്തിൽ നിന്നു മാറി കുടുംബം സ്വന്തമായി അഞ്ചു സെന്റ് സ്ഥലത്ത് വീടു വച്ചിട്ട് ഒരു വർഷം തികഞ്ഞിട്ടില്ല. ഒമാനിൽ ജോലി കിട്ടി അമ്മ സുധ അവിടേക്കു പോയി. മൂത്ത മകൻ സുജിത്തും ചെറിയൊരു ജോലിയുമായി ഒമാനിലാണ്. എന്നാൽ കൊച്ചു വീടിന്റെ പണി പോലും ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല.
എസി മെക്കാനിക് ജോലി പഠിച്ച ഹിരൺ എങ്ങനെയും നല്ലൊരു ജോലി നേടുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപകടം. വീട്ടിൽ അമ്മയുടെ അമ്മയും പെങ്ങളും ജ്യേഷ്ഠന്റെ ഭാര്യയും കുട്ടിയുമുണ്ട്. അമ്മയും ജ്യേഷ്ഠനും വിദേശത്തു നിന്നു മടങ്ങിയെത്തിയിട്ടുവേണം സംസ്കാരച്ചടങ്ങുകൾ. ജെനീഷിന്റെ അനുജത്തി ജെനീഷ ഇന്നു കൊച്ചിയിലെ ആശുപത്രിയിൽ നഴ്സായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണു ദുരന്തമെത്തിയത്. തിങ്കളാഴ്ചയായിരുന്നു ജെനീഷയ്ക്ക് ആശുപത്രിയിലെ കൂടിക്കാഴ്ച. ജോലി ഉറപ്പായതോടെ അച്ഛൻ സ്റ്റീഫനും ജെനീഷയും കൊച്ചി കലൂരിലെ ബന്ധുവിന്റെ വാടക വീട്ടിൽ തങ്ങുകയായിരുന്നു. ഇന്നലെ അർധരാത്രി കഴിഞ്ഞ് അവിടേക്കാണ് ദുരന്ത വിവരം അറിയിച്ചുകൊണ്ടു ഫോൺ സന്ദേശമെത്തിയത്. ചെറിയൊരു അപകടമാണെന്നു മാത്രമായിരുന്നു ആദ്യ വിവരം. ഉടൻ സാൻജോ ആശുപത്രിയിലെത്തിയ ബന്ധുക്കൾ കണ്ടത് ചേതനയറ്റ ശരീരങ്ങൾ.
തോരാമഴക്കണ്ണീർ
എറണാകുളത്ത് ആശുപത്രിയിലേക്കു പോയ നാട്ടുകാർ ഗ്രാമത്തിലേക്കു രാവിലെ മുതൽ കൃത്യമായി വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ കാത്ത് വഴിക്കണ്ണുമായി ഗ്രാമം മുഴുവൻ നിന്നു. രാവിലെ മുതൽ മഴ പെയ്തു തുടങ്ങിയിരുന്നു. ഉച്ചയോടെ മഴക്കാർ കനത്തു. ശക്തമായ കാറ്റിനും കോച്ചുന്ന തണുപ്പിനുമൊപ്പം വൻമഴ പെയ്തിറങ്ങി. വൈകിട്ട് അഞ്ചുമണിയോടെ അഞ്ച് ആംബുലൻസുകൾ നിരനിരയായി ഏലപ്പാറയിലെ പൊതു ദർശന വേദിയിലേക്കെത്തുമ്പോൾ മഴത്തുള്ളികളുടെ തണുപ്പിനേക്കാൾ കണ്ണീരിന്റെ ചൂടായിരുന്നു കാത്തുനിന്നവരുടെ മുഖത്ത്.
യാത്രയായി ഒരുമിച്ച്
ചെമ്മണ്ണ് ടീ എസ്റ്റേറ്റ് ലയത്തിൽത്തന്നെ താമസിച്ചിരുന്നവരാണ് മരിച്ചവരിൽ നാലു പേരുടെ കുടുംബങ്ങളും. സ്റ്റീഫന്റെയും യേശുദാസിന്റെയും സുധയുടെയും കുടുംബങ്ങൾ പിന്നീടു സ്ഥലം വാങ്ങി വീടുവച്ചു മാറി. എന്നാലും എല്ലാ വീടുകളും ചുറ്റുവട്ടത്തു തന്നെ. എല്ലാവരും കളിക്കൂട്ടുകാർ. അതുകൊണ്ടാണ് സുഹൃത്തുക്കളെ യാത്രയാക്കാൻ ഇത്രയധികം പേർ കൂടെപ്പോയത്
ഉള്ളടക്കം പ്രതിപക്ഷത്തോടോ മാധ്യമങ്ങളോടോ പറയുന്നില്ലെന്ന മുഖവുരയോടെ മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രഹസ്യ കത്ത്.
സർവകക്ഷി സംഘത്തിലെ പ്രതിനിധികളെ സാക്ഷികളാക്കിയാക്കിയായിരുന്നു കത്തു കൈമാറ്റം. കേന്ദ്രം കേരളത്തിന് അനുവദിച്ച പ്രധാന പദ്ധതികളിൽ ഇനിയും പൂർത്തിയാക്കാത്തവയുടെ വിശദാംശങ്ങളാണു കത്തിലുള്ളതെന്നാണു സൂചന. ഇക്കാര്യം പിണറായി വിജയനും പരസ്യമാക്കിയിട്ടില്ല.
സർവകക്ഷി സംഘത്തിന്റെ സന്ദർശനം വിവാദമായതിനു പിന്നാലെ, വൈകിട്ടു മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം കേരളത്തിന്റെ പ്രധാന പ്രശ്നം പദ്ധതികളിലെ മെല്ലെപ്പോക്കാണെന്നു വിമർശിച്ചു.
വീട്ടമ്മയെ ഓർത്തഡോക്സ് വൈദികർ ബലാൽസംഗം ചെയ്ത കേസിലെ ഒന്നാംപ്രതി ഫാ.എബ്രഹാം വർഗീസ് കൂടുതൽ നിയമക്കുരുക്കിലേക്ക്. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്ന വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് തുടർനടപടി ആരംഭിച്ചു. വീഡിയോയുടെ വിശദാംശങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിന് മണിക്കൂറുകൾമാത്രം മുൻപാണ് ഒന്നാംപ്രതിയായ ഫാ.എബ്രഹാം വർഗീസ് വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇരയായ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് വീഡിയോയിൽ പറഞ്ഞിരുന്നു. യുവതിയുടെ ഭർത്താവിന്റെ പേരും വീഡിയോയിലൂടെ വെളിപ്പെടുത്തി. സംഭവം വാർത്തയായതോടെ യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയതിനെതിരെ ഇരയായ യുവതി ക്രൈംബ്രാഞ്ചിന് പരാതി നൽകി. ഫാ. എബ്രഹാം വർഗീസിനെതിരെ കേസെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
യുവതിയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം പരാതി സ്വീകരിച്ചത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പരാതി അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. താൻ ഒളിവിലല്ല എന്നു കാണിക്കാൻ ഫാ. എബ്രഹാം വർഗീസ് ശ്രമിക്കുകയാണ് ചെയ്തതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. വീഡിയോ പുറത്തുവന്നയുടൻ തന്നെ സൈബർ സെല്ലിന്റെ സഹായത്തോടെ ക്രൈംബ്രാഞ്ച് വിശദാംശങ്ങൾ പരിശോധിച്ച് തുടങ്ങി.
വൈദികന്റെ ബന്ധുവാണ് വീഡിയോ അപ് ലോഡ് ചെയ്തതെന്നാണ് വിവരം. അതിരുവിട്ട് നടത്തിയ പരാമർശങ്ങൾ വൈദികന് പ്രതികൂലമായിത്തീരുമെന്നും അന്വേഷണസംഘം വിലയിരുത്തുന്നു. അതേസമയം സുപ്രീംകോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ വിധി പറയാനായി മാറ്റി വച്ചിരിക്കുകയാണ്. ഒന്നാംപ്രതി ഫാ.എബ്രഹാം വർഗീസും, നാലാംപ്രതി ഫാ.ജെയ്സ് കെ.ജോർജുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കുമ്പസാര രഹസ്യം പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച് കേസില്‍ ഒളിവിലായ വൈദികന്‍ പുറത്തു വിട്ട വീഡിയോ പുലിവാലാകുന്നു. കേസിലെ ഒന്നാം പ്രതിയായ ഫാ. ഏബ്രഹാം വര്‍ഗീസാണ് യുവതിക്കെതിരെ ആരോപണങ്ങളുമായി യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ഇതില്‍ യുവതിക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ഏബ്രഹാം വര്‍ഗീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവിന്റെ പേരും ഇയാള്‍ പരാമര്‍ശിച്ചിരുന്നു.
ഈ വീഡിയോ അപ്ലോഡ് ചെയ്തത് ഇയാളുടെ ബന്ധുവാണെന്നാണ് കരുതുന്നത്. അതിരുവിട്ട പരാമര്‍ശങ്ങള്‍ വൈദികന് പ്രതികൂലമായിത്തീരുമെന്ന് അന്വേഷണസംഘവും വിലയിരുത്തി. ഇതിന്റെ വിശദാംശങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യൂട്യൂബിലൂടെ സ്വഭാവഹത്യ നടത്തിയെന്നാരോപിച്ച് യുവതി പരാതിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍ നടപടികളും ക്രൈംബ്രാഞ്ച് ആരംഭിച്ചു. വിശദാംശങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പീഡനത്തിനിരയായ യുവതിയുടെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് പരാതി സ്വീകരിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ വീഡിയോയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ശേഖരിച്ചു വരികയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മുമ്പായാണ് വൈദികന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. താന്‍ ഒളിവിലല്ലെന്ന് സമര്‍ത്ഥിക്കുകയായിരുന്നു ലക്ഷ്യം.
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. ടിഡിപി അംഗം ജയദേവ് ഗല്ല ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിന് ശേഷം സഭയില്‍ ചര്‍ച്ച നടക്കും. വോട്ടെടുപ്പ് വൈകീട്ട് ആറുമണിക്കാണ് നടക്കുക.
അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കുകയാണ്. ശിവസേനയ്ക്ക് 18 എംപിമാരാണ് ലോക്സഭയിലുള്ളത്. ബിജു ജനതാദള്‍ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.
അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്റിലെ ബലപരീക്ഷണം.
ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബിജെപിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ 268 ആണ്. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്.
ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയതെങ്കിലും കര്‍ഷകപ്രശ്‌നങ്ങള്‍, ആള്‍ക്കൂട്ടക്കൊല, ദളിത് പ്രക്ഷോഭം, സാമ്പത്തിക പ്രതിസന്ധികള്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളായിരിക്കും സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുക. ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുടെ തുടക്കമാക്കാനാണ് ബി.ജെ.പി. തീരുമാനം. പ്രധാനമന്ത്രിയുടെ മറുപടിക്കുശേഷമാവും വോട്ടെടുപ്പ്.
ലണ്ടൻ: ലണ്ടനിലെ ക്രോയിഡണില്‍ മലയാളി വീട്ടമ്മ മരിച്ചു. വര്‍ക്കല സ്വദേശി ബിജു മാധവന്റെ ഭാര്യ ലിബി ബിജുവാണ് (50) ഇന്നലെ (18/07/2018) രാവിലെ മരിച്ചത്. സെന്റ് ക്രിസ്റ്റോഫേഴ്‌സ് ഹോസ്പീസ് സെന്ററില്‍ ചികില്‍സയിലായിരുന്നു. മകള്‍ ആര്‍ച്ച. മരുമകന്‍ സൂരജ്. അമ്മ വിലിസാനി ദാമോദരന്‍, സഹോദരന്‍ ജയന്‍, സഹോദരി ജലജ എന്നിവര്‍ ക്രോയിഡണിലുണ്ട്. വര്‍ക്കല ചെറിന്നിയൂര്‍ സ്വദേശിനിയായ ലിസി ക്രോയിഡണിലെ മലയാളി കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു.
സംസ്‌കാരം പിന്നീട്.
ബിജോ തോമസ് അടവിച്ചിറ
പുളിങ്കുന്ന് : കുട്ടനാട്ടില്‍ ദുരിതത്തിന്റെ നാളുകൾ. കുട്ടനാട് അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ വെള്ളപൊക്കം. കര കാണാൻ ഒരിടപോലും ഇല്ല. എങ്ങും വെള്ളം, തോട് ഏത് റോഡ് ഏത് എന്ന് അറിയാൻ മേലാത്ത സ്ഥിതി. ആലപ്പുഴയെയും ചങ്ങനാശേരിയെയും ബന്ധിപ്പിക്കുന്ന എസി റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ അടുത്ത നഗരങ്ങളുമായുള്ള ബന്ധം പോലും നഷ്ടപ്പെട്ടു കുട്ടനാടൻ ജനത ഒറ്റപ്പെട്ട നിലയിൽ. കാവാലം , പുളിങ്കുന്ന് , നീലംപേരൂര്‍ , കൈനകരി , മുട്ടാര്‍ , വെളിയനാട് എന്നീ പഞ്ചായത്തുകളെയാണ് വെള്ളപ്പൊക്കം കൂടുതല്‍ ബാധിച്ചിരിക്കുന്നത്. കുട്ടനാട് താലൂക്ക് ആശുപത്രി , പുളിങ്കുന്ന് വില്ലേജ് ഓഫീസ് , നീലംപേരൂര്‍ സി.എച്ച്. സി , സബ് രജിസ്‌ട്രി ഓഫീസ് , തുടങ്ങിയ സര്‍ക്കാര്‍ സ്‌ഥാപനങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്.
മഴ ശമിക്കാത്തതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാനാണ് സാധ്യത. തൊണ്ണൂറ് ഏക്കര്‍ വരുന്ന പുളിങ്കുന്ന് കൃഷിഭവന്‍ പരിധിയില്‍ വരുന്ന മണപ്പള്ളി പാടം മടവീണു. വിത കഴിഞ്ഞു ഒരുമാസം പിന്നിട്ട പാടമാണിത്. മട കുത്താനുള്ള ശ്രമത്തിലാണ് കര്‍ഷകര്‍. പുളിങ്കുന്ന് പഞ്ചായത്തിലെ ആറുപതിന്‍ചിറ കോളനി , രാമങ്കരി കുഴിക്കാല , വേഴപ്ര , മുട്ടാര്‍ പഞ്ചായത്തിലെ കുടിയനടി കോളനി , മിത്രമഠം , കണ്ണംമാലി കോളനികളും , ഒന്നാംകര സെറ്റില്‍മെന്റ് കോളനിയിലെ എഴുപതോളം വീടുകളും , കൈനകരി പഞ്ചായത്തിലെ തുരുത്തുകളും വെള്ളത്തിലാണ്. വെള്ളപൊക്കം ഇത്തവണ ഭയാനകം ആണെങ്കിലും വർഷത്തിൽ ഒരിക്കൽ വിരുന്നു വരുന്ന പ്രതിഭാസം ആയതുകൊണ്ട് കുട്ടനാട്ടുക്കാർ ഈ ദുരന്തത്തിലും വലിയ അപകടങ്ങൾ ഒന്നും കൂടാതെ പിടിച്ചു നിൽക്കുന്നു.
ദുരിതക്കയത്തിൽ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന 80% ആളുകളും കുടിക്കാൻ വെള്ളം പോലും ഇല്ലാതെ നട്ടം തിരിയുന്നു . ജാതി മത ഭേദമന്യ ചില സന്നദ്ധ സംഘടനകളും ചില സാമൂഹ്യ പ്രവർത്തകരും മുന്നോട്ടു ഇറങ്ങി പ്രവർത്തിക്കുന്നത് ഈ ദുരിതത്തിൽ വലിയ ആശ്വാസം ആണെങ്കിലും, ഇവിടുത്ത ജനപ്രതിനിധിയും സ്ഥലം എംഎൽഎയും ആയ തോമസ് ചാണ്ടി എവിടെ എന്ന ചോദ്യം ബാക്കി ആകുന്നു. പല സ്കൂൾ, കോളേജ് ആരാധനാലയങ്ങളിലും ദുരിതാശ്വസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടം ഒന്ന് സന്ദർശിക്കുവാൻ പോയിട്ട് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെപ്പറ്റി ചിന്തിക്കുവാന്‍ പോലും സ്ഥലം എംഎൽഎ തോമസ് ചാണ്ടി തയ്യാറായിട്ടില്ല. കുട്ടനാട് കണ്ട ഏറ്റവും വലിയ ദുരന്ത – ദുരിത മുഖത്തുകൂടി കായലിനോടും മണ്ണിനോടും മല്ലിട്ടു ജീവിക്കുന്ന ഒരു ജനത കടന്നു പോകുമ്പോൾ, ജാതി മത രാഷ്ട്രീയത്തിന് അതീതമായി എംഎൽഎ എതിരെ പ്രതിഷേധം ശക്തമാകുന്നു.
വെള്ളപൊക്കം ദുരിതം കുട്ടനാട് പാക്കേജിന്റെ ദുരന്തം
കുട്ടനാട് പാക്കേജിന്റെ എം.പി. കൊടിക്കുന്നിൽ സുരേഷിന്റെ സത്യാഗ്രം കിടന്നു തുടങ്ങിയ കുട്ടനാട് പാക്കെജ് എങ്ങനെ ഈ ദുരന്തമായി. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തിയ AC കനാലിന്റെ ഒഴുക്ക് തുടർച്ച നില നിർത്തിയിരുന്നെങ്കിൽ വെള്ളപൊക്കം ഇത്ര ദുരന്ത മുഖം ആകില്ല എന്ന് കോൺഗ്രസ്സ് യുവ നേതാവ് കുര്യൻ മാലൂർ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. സോഷ്യൽ മീഡിയ കൂട്ടായ്മ വഴി കുട്ടനാട്ടിലെ സാമൂഹ്യ പ്രശനങ്ങളിൽ നിരന്തരം ഇടപെടുന്ന കൂട്ടായ്‍മയുടെ ലീഡർ കൂടി ആണ് കുര്യൻ മാലൂർ. നിലവിൽ വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്ന 150 ഓളം പേർക്ക് ഭക്ഷണ സ്വകാര്യം ഏർപ്പെടുത്തുന്നതിനും , വെള്ളപ്പൊക്ക ദുരിതത്തിൽ വലയുന്ന കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ കുട്ടനാട് ബ്രാഞ്ചിൽ പഠിക്കുന്ന നോർത്ത് ഇന്ത്യൻ കുട്ടികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അവരെ സഹായിക്കാനും ഈ കൂട്ടായ്മ്മ മുൻപോട്ടു ഇറങ്ങി കഴിഞ്ഞു.
അതേപോലെ തന്നെ കുട്ടനാട് സേവാഭാരതിയുടെ നേത്രത്തിൽ പുളിങ്കുന്നു താലൂക്ക് ആശപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു.
പുളിങ്കുന്ന് ഫൊറോനാ പള്ളിയുടെ പാരിഷ് ഹാൾ അഭയാർത്ഥി ക്യാമ്പായി പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്നലെ മലയാളംയുകെ ന്യൂസ് വിശദമായി റിപ്പോർട്ട് ചെയ്തിരുന്നു.
സാമൂഹിക -സന്നദ്ധ – മത സംഘടനകൾ കാരുണ്യത്തിന്റെ കനിവുമായി എത്തുമ്പോഴും അതിനെല്ലാം നേതൃത്വം കൊടുക്കേണ്ട കുട്ടനാടിന്റെ എംഎൽഎ എവിടെ എന്ന ചോദ്യം അവശേഷിക്കുന്നു . ഈ അവസരത്തില്‍ ഫോണിൽ വിളിച്ചാല്‍ പോലും കിട്ടുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് കുട്ടനാടിന് ഇങ്ങനെ ഒരു എം എല്‍ എ എന്നാണ് ഭുരിപക്ഷം കുട്ടനാട്ടുകാരും ചോദിക്കുന്നത് . അദ്ദേഹത്തിന്റെ ഈ നടപടിക്കെതിരെ ശക്തമായ പ്രതിക്ഷേധമാണ് കുട്ടനാട്ടില്‍ ഉയര്‍ന്നു വരുന്നത് .
ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് പേരൻപ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി താരമായ അഞ്ജലി അമീറാണ് നായികയായി എത്തുന്നത്. കഴിഞ്ഞ ദിവസം തിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. മമ്മൂട്ടി, അഞ്ജലി അമീർ , സത്യരാജ്, സംവിധായകൻ മിഷ്കനും ഓഡിയോ ലോഞ്ചിന് എത്തിയിരുന്നു.
ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാൽ ചിത്രത്തിലെ മമ്മൂക്കയുടെ പ്രകടനത്തെ കുറിച്ച് സംവിധായകൻ മിഷ്കൻ നടത്തിയ പരാമർശം വിവാദമാകുകയാണ്. സംവിധായകന്റെ ബാലാത്സംഗ പരാമർശമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്,ഓഡിയോ ലോഞ്ചിന് മിഷ്കറിന്റെ പ്രസംഗം ഇങ്ങനെ. മമ്മൂക്ക താങ്കൾ എവിടെയായിരുന്നു. അദ്ദേഹം ഒരു മികച്ച നടനാണെന്ന് തെളിയിക്കുന്ന ഒരു ക്ലോസപ്പ് ഷോർട്ട് ചിത്രത്തിലുണ്ട്. സത്യം, മറ്റാരെങ്കിലുമാണ് ഈ സിനിമയിൽ അഭിനയിച്ചിരുന്നതെങ്കിൽ നാം പേടിച്ചു പോയേനെ. ഈ ചിത്രത്തിലേയ്ക്ക് മമ്മൂട്ടിയെ തിരഞ്ഞെടുത്തതിൽ താൻ റാമിനെ അഭിനന്ദിക്കുന്നു. മമ്മൂക്ക ഒരു യുവതി ആയിരുന്നെങ്കിൽ ഞാൻ തീർച്ചയായും പ്രണയിച്ചേനേ. അല്ലെങ്കിൽ ബലാത്സംഗം ചെയ്തേനേ. അദ്ദേഹം മികച്ച നടനാണ്. ഒരു പാഠപുസ്തകം കൂടിയാണെന്ന് മിഷ്കിൻ പറഞ്ഞു.
ഇപ്പോഴിതാ മിഷ്‌കിന്റെ പരാമര്‍ശത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് തമിഴ് നടന്‍ പ്രസന്ന.തന്റെ അടുത്ത സുഹൃത്താണ് മിഷ്‌കിന്‍ എന്നും എന്നാല്‍ അദ്ദേഹം പറഞ്ഞതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്നും പ്രസന്ന പറയുന്നു. മിഷ്‌കിന്റെ ബലാല്‍സംഘ പരാമര്‍ശത്തില്‍ ഞാന്‍ അസ്വസ്ഥനാണ്. അദ്ദേഹം പറഞ്ഞതുകേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലത്തേണ്ടത് അത്യാവശ്യമാണ്. പ്രസന്ന പറഞ്ഞു.
ശ്രദ്ധേയമായൊരു ചിത്രത്തിലൂടെയാണ് ഇത്തവണ മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. കലാമൂല്യമുളള സിനിമകളുടെ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായിരിക്കും പേരന്‍പ് എന്നാണറിയുന്നത്. ചിത്രത്തില്‍ ടാക്‌സി ഡ്രൈവറായ അമുദവന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ അഭിനയപ്രാധാന്യം ഏറെയുളള ഒരു കഥാപാത്രമായാണ് മമ്മൂക്കയെത്തുന്നത്. വൈകാരിക ഏറെയുളള ചിത്രം ഒരു സാധാരണക്കാരന്റെ കഥയാണ് പറയുന്നത്. ട്രാന്‍സ് ജെന്‍ഡറായ അഞ്ജലി അമീറും പേരന്‍പില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
വ്യത്യസ്ഥ പ്രമേയം
വ്യത്യസ്ഥമായൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ഒരു അച്ഛന്റെയും അംഗവൈകല്യമുളള മകളുടെയും കഥയാണ് ചിത്രം പറയുന്നത്. അഞ്ജലിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. മലയാളത്തില്‍ നിന്ന് സുരാജ് വെഞ്ഞാറമൂട്,സിദ്ദിഖ് തുടങ്ങിയ താരങ്ങളും പേരന്‍പില്‍ അഭിനയിച്ചിട്ടുണ്ട്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ശ്രീരാജ ലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ പിഎല്‍ തേനപ്പന്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.
അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും കാമ്പസ് ഫ്രണ്ട് മഹാരാജാസ് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.ഈ മാസം രണ്ടാം തിയതിയാണ് മഹാരാജാസ് കോളേജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യു കൊല്ലപ്പെട്ടത്.
ക്യാംപസിൽ ചുമരെഴുത്തുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.എന്നാൽ അഭിമന്യുവിന്റെ വധത്തിൽ മൂന്ന് പെൺകുട്ടികൾക്ക് പങ്കുണ്ടെന്നാണ് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുഹമ്മദ് ഉൾപ്പെടെ പത്ത് പേര്‍ കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേരാണ് നേരിട്ട് പങ്കെടുത്തതെന്നാണ് വിവരം.സംഭവ ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ച് വരുത്തിയത് മുഹമ്മദ് ആണെന്നാണ് വിവരം.എന്നാൽ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ടിന്‍റെ വിദ്യാര്‍ത്ഥിനി വിഭാഗമായ കാമ്പസ് ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന മൂന്ന് പെൺകുട്ടികൾക്കും പങ്കുണ്ടെന്ന് സംശയം.സംഭവത്തിനു തൊട്ടുപിന്നാലെ ഇവർ പ്രതികളെ ബന്ധപ്പെട്ടു എന്നാണ് സംശയിക്കുന്നത്.
തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടു കേസിലെ പ്രതികളുടെ പങ്കും അന്വേഷിക്കുന്നുണ്ട്.പള്ളുരുത്തി സ്വദേശി മനാഫ്, ഷമീര്‍ എന്നിവരുടെ പേരാണ് പോലീസ് സമർപ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്. ഷെമീറിന്‍റെ സഹായത്തോടെയാണ് പ്രതികള്‍ രക്ഷപ്പെട്ടതെന്നാണ് സംശയം. കൈവെട്ട് കേസിലെ പ്രതികളുടെ പങ്ക് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുക്കാനുള്ള സാധ്യതയും ഉണ്ട്.തീവ്രവാദ ആഭിമുഖ്യമുള്ള വാട്സ്ആപ് ഗ്രൂപ്പായ പച്ചവെളിച്ചത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി മംഗളം റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന ആറ് പേർ പ്രതികൾക് സഹായം ചെയ്യുന്നുണ്ടോ എന്നും അന്വേഷിച്ചു വരികയാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.