പുലർച്ചെ വിജനമായ സ്റ്റോപ്പിൽ ബസിറങ്ങിയ വീട്ടമ്മയ്ക്കു ഭർത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആർടിസി ജീവനക്കാർ. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു ബസ് ജീവനക്കാർ തുണയായത്.
തിരുവനന്തപുരം തമ്പാനൂരിൽനിന്നു മൈസൂരുവിലേക്കു പോകുന്ന ബസിൽ ഇരിങ്ങാലക്കുടയ്ക്കു പുറപ്പെട്ട റെജി ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിള്ളി കോളജ് സ്റ്റോപ്പിൽ ഇറങ്ങി. എന്നാൽ റെജിയെ കൊണ്ടുപോകാൻ ഭർത്താവ് സ്റ്റോപ്പിൽ എത്തിയിരുന്നില്ല.
വിജനമായ സ്റ്റോപ്പിൽ ആ സമയത്തു യുവതിയായ വീട്ടമ്മയെ ഒറ്റയ്ക്കു നിർത്തുന്നതു സുരക്ഷിതമല്ലെന്നു തോന്നിയ ബസ് ഡ്രൈവറും കണ്ടക്ടറും ഭർത്താവ് വരുന്നതു വരെ ബസ് നിർത്തി കാത്തുനിന്നു. യാത്രക്കാരും ജീവനക്കാരുടെ നടപടിയെ പിന്തുണച്ചു.
പിന്നീടു പത്തു മിനിറ്റ് കഴിഞ്ഞു ഭർത്താവെത്തി റെജിയെ സുരക്ഷിതമായി ഏൽപ്പിച്ചാണു ബസ് ജീവനക്കാർ യാത്ര തുടർന്നത്. ബസ് ജീവനക്കാരുടെ പേരുകൾ പ്രകാശ്, ഹനീഷ് എന്നാണെന്നു മാത്രമേ റെജിക്ക് അറിയൂ.
ഇതിനുമുമ്പും കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹം മലയാളികൾ അറിഞ്ഞിട്ടുണ്ട്. ആതിര ജയന്‍ എന്ന യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സ്വന്തം അനുഭവം കേരളത്തിലെങ്ങും ചര്‍ച്ചയായിരുന്നു. പുലര്‍ച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ സഹോദരന്‍ വരുന്നത് വരെ ഒരു കെഎസ്ആര്‍ടിസി ബസും യാത്രക്കാരും അവള്‍ക്ക് കൂട്ടായി നിലയുറപ്പിച്ചു. ഒടുവില്‍ സഹോദരന്‍ എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
സഹോദരന്‍ എത്തുന്നതുവരെയാണു കണ്ടക്ടര്‍ പി.ബി. ഷൈജുവും ഡ്രൈവര്‍ കെ. ഗോപകുമാറും മറ്റു യാത്രക്കാരും ഏഴു മിനിട്ടോളം കൂട്ടുനിന്നത്. കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍, ജോലിസ്ഥലമായ അങ്കമാലി അത്താണിയില്‍നിന്നു രാത്രി 9.30നു ബസില്‍ കയറിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തിലെത്തേണ്ട സഹോദരന്‍ മഴ കാരണം വൈകിയതിനാലാണു സ്റ്റോപ്പിലിറങ്ങിയപ്പോള്‍ കാത്തിരിക്കേണ്ടിവന്നത്.
അന്ന് ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദന പ്രവാഹം ഇവരെയും കണ്ടു പിടിച്ചു തേടി എത്തട്ടെ…?
രാജസ്ഥാനിലെ ആൽവാർ ജില്ലയിലെ ആള്‍ക്കൂട്ടക്കൊല്ലയില്‍ പൊലീസിനെ കൂടുതല്‍ പ്രതിക്കൂട്ടിലാക്കി പുതിയ വിവരങ്ങള്‍. പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്ന യുവാവ് മരിക്കുന്നതിന് മുൻപ് നാലു മണിക്കൂറോളം പൊലീസ് കസ്റ്റഡിയിലായിരുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. ആൾക്കൂട്ട മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ അക്ബർ ഖാനെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് നാലു മണിക്കൂറോളം കസ്റ്റഡിയിൽ വച്ചുവെന്നാണ് ഞെട്ടിക്കുന്ന വിവരം. പിടിച്ചെടുത്ത പശുക്കളെ സുരക്ഷിതമായ സ്ഥലത്തെത്തിക്കുകയും പൊലീസുകാർ ചായ കുടിക്കുകയും ചെയ്ത ശേഷമാണ് അക്ബറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അക്ബര്‍ മരിച്ചിരുന്നു.
സംഭവത്തില്‍മൂന്നു പേരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ശനിയാഴ്ചയാണ് കൊലപാതകം നടക്കുന്നത്. രാത്രി 12,41 ആയപ്പോൾ പൊലീസിന് ആക്രമണത്തെക്കുറിച്ച് വിവരം ലഭിച്ചു. 1.20ന് അവർ സ്ഥലത്തെത്തി. കിഷോര്‍എന്നയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ് ചെളിയിൽ മുങ്ങി കിടന്ന അക്ബറിനെ അവർ ആദ്യം കുളിപ്പിക്കുകയാണ് ചെയ്തത്.
പിന്നീട് കിഷോറിന്റെ വീട്ടിലെത്തി പശുക്കളെ സുരക്ഷിത സ്ഥലത്തെത്തിക്കാനുള്ള വാഹനം ഏർപ്പാടാക്കി. അതിനുശേഷം വാഹനം നിർത്തിയത് ചായക്കടയുടെ മുന്നിലാണ്. അക്ബർ വേദന കൊണ്ട് പുളയുകയായിരുന്നു അപ്പോൾ.
അതു കേട്ടിട്ടും ചായ ആവശ്യപ്പെട്ടിട്ട് പശുക്കളെ കൊണ്ടു പോകുന്ന വണ്ടി കാത്ത് അവർ അവിടെ കുറേ നേരം നിന്നു. എന്നിട്ട് പൊലീസ് സ്റ്റേഷനിലെത്തിയ ഇവർ അക്ബറിനെ വകവയ്ക്കാതെ പശുക്കളെ സമീപത്തുള്ള ഗോശാലയിൽ കൊണ്ടാക്കാൻ മുൻകൈ എടുക്കുകയായിരുന്നു. വെളുപ്പിന് നാലു മണിയോടെയാണ് അക്ബറിനെ ആശുപത്രിയിലെത്തിക്കുന്നത്. അപ്പോഴേക്കും ഇയാൾ മരിച്ചിരുന്നു. ആശുപത്രിയിലേക്ക് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ മാത്രമാണ് ദൂരം. എന്നിട്ടാണ് ഇത് സംഭവിച്ചതെന്നാണ് ഡോക്ടർ പറയുന്നത്.
പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടിയെക്കുറിച്ച് ചോദിച്ചപ്പോൾ രാജേന്ദ്ര ചൗധരി എന്ന മുതിർന്ന ഉദ്യോഗസ്ഥന്റെ മറുപടി ഇതായിരുന്നു. ‘എനിക്ക് ആ കേസിന്റെ ചാർജ് ഇന്നലെയാണ് ലഭിക്കുന്നത്. കേസിനെക്കുറിച്ചുള്ള കൂടുതൽ വസ്തുതകൾ മനസിലാക്കുന്നതേ ഉള്ളൂ. സംഭവത്തിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷിക്കുകയാണ്’.
ആല്‍വാര്‍ജില്ലയിലെ തന്നെ ലാലാവണ്ടി ഗ്രാമത്തില്‍നിന്ന് 60,000 രൂപയ്ക്ക് രണ്ട് പശുക്കളെ വാങ്ങി മടങ്ങി വരുന്ന വഴിക്കാണ് അക്ബറിനെ അക്രമികള്‍തല്ലിക്കൊന്നത്. സുഹൃത്ത് അസ്ലം ഖാനൊപ്പമാണ് അക്ബർ പശുവിനെ വാങ്ങി മടങ്ങിയത്. അക്ബർ പശുക്കളുമായി നടന്ന് വരികയായിരുന്നു. എന്നാല്‍ഗ്രാമത്തില്‍മടങ്ങിയെത്തുന്നതിന് മുന്‍പ് ഗോസംരക്ഷണ ഗുണ്ടകള്‍ഇരുവരേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. കല്ലും മരക്കമ്പുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
രാജസ്ഥാനിലെ നിയമജ്ഞനായ ഗ്യാൻദേവ് അഹുജ പറയുന്നത് അക്ബറിന്റെ മരണം ആൾക്കൂട്ടത്തിന്റെ ആക്രമണം മാത്രം കാരണമല്ല മറിച്ച് പൊലീസിന്റെ അനാസ്ഥ മൂലവുമാണെന്നാണ്. സംഭവത്തിൽ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കടാരിയ ഖേദം അറിയിച്ചു. കുറ്റക്കാരെ എല്ലാം നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും തക്കതായ ശിക്ഷ നൽകുമെന്നും ഉറപ്പു നൽകി.
ഇതിനിടെ അക്ബര്‍ സ്ഥിരം പശുക്കള്ളനാണെന്നും രാജസ്ഥാനിലെ പൊലീസാണ് കസ്റ്റഡിയില്‍ അദ്ദേഹത്തെ കൊന്നതെന്നും ആകോപിച്ച് ബിജെപി എംഎല്‍എ ജ്ഞാന്‍ ദേവ് അഹൂജ രംഗത്തെത്തി.
കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയയും പടരുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോടിനടുത്ത് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. മരണപ്പെട്ട സിയാദിന്റെ ഇരട്ട സഹോദരനും ബാക്ടീരയ ബാധിച്ച് ചികിത്സയിലാണ്. ഇരുവരും ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശക്തമായ വയറിളക്കവും പനിയുമുണ്ടായതിനെ തുടര്‍ന്നാണ് സിയാദിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിക്കുകയായിരുന്നു. കുടലിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല. കുടല്‍ കരളുന്ന ബാക്ടീരിയ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. പനിയും വയറിളക്കവുമാണ് പ്രധാന ലക്ഷണം. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴ കനത്തതോടെ ഷിഗെല്ല ബാധ കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
രോഗം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വന്ന് രോഗം മാരകമാവും. വയറിളക്കത്തിന് പുറമെ വയറു വേദനയും ചര്‍ദിയുമുണ്ടാവുകയും ശരീരത്തിന് ചൂട് കൂടുകയും ചെയ്യും വിദഗ്ദ്ധ ചികിത്സ തേടിയില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന രോഗമാണിത്. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ നാലുപേര്‍ക്കാണ് ഷിഗെല്ല ബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ കോഴിക്കോടും രണ്ട് പേര്‍ തിരുവനന്തപുരത്തുമാണ്. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്.
തന്റെ ഉദരത്തിലുളള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികിത്സ വേണ്ടന്നു വയ്ക്കുകയും, കുഞ്ഞിന്റെ ജനന ശേഷം മരണമടയുകയും ചെയ്ത ചിയാറോ കോര്‍ബല്ലാ പെട്രീലോയുടെ നാമകരണ നടപടികള്‍ വത്തിക്കാന്‍ ആരംഭിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ മാസം രണ്ടാം തീയതി റോമിലെ വികാരി ജനറല്‍ കര്‍ദിനാള്‍ ആഞ്ചലോ ഡി ഡൊണടിസാണ് നടത്തിയത്. ‘ദൈവദാസി’ എന്നു വിശേഷിപ്പിച്ചാണ് പെട്രീലോയുടെ അത്ഭുതത്തിനുള്ള സാക്ഷ്യം ക്ഷണിച്ചിട്ടുള്ളത്. നാമകരണ പ്രക്രിയ്ക്കു പരിഗണിക്കുന്നവരെയാണ് സാധാരണയായി ഇങ്ങനെ വിശേഷിപ്പിക്കുന്നത്.
ആരെയും കണ്ണീരില്‍ ആഴ്ത്തുന്നതാണ് ചിയാറോയുടെ ജീവിത കഥ. ഇറ്റാലിയില്‍ ജനിച്ചു വളര്‍ന്ന ചിയാറോ തന്റെ തന്റെ ഭാവിവരനായ എന്റിക്കോ പെട്രീലോയെ ആദ്യമായി കണ്ടു മുട്ടുന്നത് 2002ല്‍ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മെഡ്ജുഗോര്‍ജില്‍ വച്ചാണ്. അന്ന് അവര്‍ക്ക് 18 വയസ്സായിരുന്നു. 2008 സെപ്റ്റംബറില്‍ ഇരുവരും വിവാഹിതരായി. വിവാഹശേഷം നിരവധി പരീക്ഷണങ്ങളാണ് ദമ്പതികള്‍ക്ക് നേരിടേണ്ടി വന്നത്. രണ്ടുവട്ടം ഗര്‍ഭണി ആയെങ്കിലും കുഞ്ഞു ജനിച്ച് അരമണിക്കൂറിനുള്ളില്‍ മരിച്ചുപോയി. ആദ്യ കുഞ്ഞ് ഉദരത്തില്‍ ആയിരുന്ന സമയത്ത് നടത്തിയ അള്‍ട്രാസൗന്‍ഡ് സ്‌കാനിങ്ങില്‍ കുഞ്ഞിന് അനെന്‍സെഫലി എന്ന രോഗമാണെന്നു മനസ്സിലായി.
മരിയ എന്നു പേരിട്ട ആ കുഞ്ഞ് ജനിച്ചു വീണ് അരമണിക്കൂറിനുളളില്‍ മരിച്ചു. രണ്ടാമത്തെ കുഞ്ഞ് ഉദരത്തില്‍ ആയിരുന്നപ്പോള്‍ നടത്തിയ സ്‌കാനിങ്ങില്‍ അവരെ തേടി മറ്റൊരു ദുരന്ത വാര്‍ത്ത എത്തി. കുഞ്ഞിന് കാലുകള്‍ ഇല്ലായിരുന്നു. എന്നാല്‍ വളരെ സന്തോഷത്തോടെ തന്നെ കുഞ്ഞിനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. എന്നാല്‍ കുഞ്ഞിന് ജീവനു ഭീഷണിയായ മറ്റുചില രോഗങ്ങളും ഉണ്ടെന്നു പിന്നീട് മനസ്സിലായി. ഡേവിഡ് എന്നു പേരിട്ട കുട്ടിക്കും ആയുസ്സുണ്ടായിരുന്നില്ല.
2010 ല്‍ ചിയാറോ മൂന്നാമതും ഗര്‍ഭണിയായി. കുഞ്ഞ് ഫ്രാന്‍സിസ്‌കോ ഉദരത്തില്‍ ആയിരുന്ന സമയത്ത് ചിയാറോയ്ക്ക് നാവില്‍ കാന്‍സര്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചികില്‍സ ഉടനെ തുടങ്ങണം എന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഉദരത്തില്‍ ഉള്ള കുഞ്ഞിന്റെ ജീവനെ അതു ബാധിച്ചേക്കും എന്നു ചിയാറോ ഭയന്നു. സ്വന്തം ജീവനേക്കാള്‍ പ്രാധാന്യം കുഞ്ഞിന്റെ ജീവനുനല്‍കിയ ചിയാറോ ചികിത്സ തേടാന്‍ വിസമ്മതിച്ചു. 2011 ഒക്ടോബറില്‍ ഫ്രാന്‍സിസ്‌കോ ജനിച്ചതിനു ശേഷമാണ് ചിയാറോയ്ക്ക് ചികിത്സ ആരംഭിച്ചത്. അപ്പോഴേക്കും രോഗം മൂര്‍ച്ഛിച്ചിരുന്നു. ചിയാറോയ്ക്ക് സംസാരിക്കാനും, കാണാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു തുടങ്ങി. അവസാന നാളുകളില്‍ അവര്‍ ഏറെ വേദന സഹിച്ചാണ് ലോകത്തോടു വിടപറഞ്ഞത്. ചിയാറോയുടെ ജീവിതം പിന്നീട് ‘ചിയാറോ കോര്‍ബല്ലാ പെട്രീലോ– ആനന്ദത്തിന്റെ സാക്ഷി’ എന്ന പേരില്‍ പുസ്തകമായി. അടിയുറച്ച വിശ്വാസമാണ് ദമ്പതികളെ മുന്നോട്ടു നയിച്ചിരുന്നത്.
‘തന്നെക്കാളും അവളെ സ്‌നേഹിക്കുന്ന യേശുവിന്റെ അടുത്തേയ്ക്കാണ് അവളു പോകുന്നതെങ്കില്‍ ഞാന്‍ എന്തിനു വിഷമിക്കണം’ എന്നാണ് ആശ്വസിപ്പിക്കാന്‍ വരുന്നവരോടായി എന്റിക്കോ പറയാറ്. 2012 ജൂണ്‍ 13 ന് ചിയാറോ ലോകത്തോടു വിട പറഞ്ഞു. മനുഷ്യകുലത്തോടുളള സ്‌നേഹം മൂലം കുരിശു മരണം പുല്‍കിയ യേശുവിന്റെ അതേ പാത പിന്തുടര്‍ന്ന് സ്വന്തം ജീവനേക്കാള്‍ ഉദരത്തിലുളള ജീവനു വില കല്‍പ്പിച്ചു മരണമടഞ്ഞ ചിയാറോയുടേത് വിശുദ്ധ ജീവിതമായാണ് പലരും വിലയിരുത്തുന്നത്.
ലൂസിഫര്‍ ഒരു അപൂര്‍വ സംഗമാണെന്നും ഇത് പൂര്‍വകല്‍പ്പിതമാണെന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാനാണ് തനിക്ക് ഇഷ്ടമെന്നും മോഹന്‍ലാല്‍.
തന്റെ ബ്ലോഗില്‍ വിസ്മയ ശലഭങ്ങള്‍ എന്ന തലക്കെട്ടോടെ എഴുതിയ കുറിപ്പിലാണ് ചിത്രത്തെ കുറിച്ചും സംവിധായകന്‍ പൃഥ്വിരാജിനെ കുറിച്ചും വിവരിച്ചത്. പൃഥ്വിരാജിന്റെ ക്യാമറയ്ക്ക മുന്നില്‍ അനുസരണയോടെയാണ് ഞാന്‍ നിന്നത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചു. ഇപ്പോള്‍. 38 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫാസിലിന്റെ ക്യാമറയ്ക്ക് മുന്നിലാണ് ഞാന്‍ അഭിനയിച്ചത്. ഇപ്പോള്‍ ഒരുമിച്ച് അഭിനയിക്കാന്‍ ഭാഗ്യം കിട്ടി. എനിക്കേറെയിഷ്ടപ്പെട്ട ഭരത്‌ഗോപിച്ചേട്ടന്റെ മകന്റെ തിരക്കഥയില്‍ അഭിനയിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുളവാകുന്നു.മറ്റൊരു നടന്‍ പൃഥ്വി രാജിന്റെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വ നിമിഷമെന്ന് മാത്രമേ ഇതിനെ പറയാനുള്ളു. ഒരു പക്ഷേ അത്ഭുതമായിരിക്കാം തിരക്കുള്ള ഒരു നടന്‍ അഭിനയം മാറ്റിവെച്ച് സംവിധായകനാകുന്നത്. പൃഥ്വിവില്‍ സുകുമാരന്‍ ചേട്ടന്റെ നിഴല്‍ അവശേഷിച്ചിട്ടുണ്ടെന്നും മോഹന്‍ ലാല്‍ കൂട്ടിചേര്‍ക്കുന്നു.
മോഹന്‍ലാലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
വഴികളിലും വളവുകളിലുമെല്ലാം ജീവിതം അത്ഭുതങ്ങള്‍ കാത്ത് വച്ചിട്ടുണ്ടാവും എന്ന് ആരോ പറഞ്ഞത് ഓര്‍ക്കുന്നു. എന്നാല്‍ നമ്മില്‍ പലരും അത് കാണാന്‍ ശ്രമിക്കാറില്ല. കണ്ടാല്‍ തന്നെ അതിനെ ഗൗനിക്കാറില്ല. അതില്‍ നിഷ്‌കളങ്കമായി അത്ഭുതപ്പെടാറില്ല. നാം തന്നെ നമുക്ക് മുകളില്‍ കെട്ടിപ്പൊക്കിയ തിരക്കുകളും നമ്മുടെയുള്ളില്‍ തന്നെ കുമിഞ്ഞ ഈഗോകളും നമ്മുടെ കണ്ണുകളില്‍ നിന്ന് നിഷ്‌കളങ്കതയുടെ പടലങ്ങളെ മായ്ച്ചു കളഞ്ഞിരിക്കുന്നു. ജീവിതം അതിന്റെ ഭംഗികളുമായി മുന്നില്‍ വരുമ്പോഴും നാം വിരസമായ മുഖത്തോടെയായിരുന്നു. ജീവിതത്തിലെ അപ്രതീക്ഷിതമായ എല്ലാ കാര്യങ്ങളേയും അതിന്റേതായ രീതിയില്‍ വിസ്മയത്തോടെ മാറി നിന്ന് നിരീക്ഷിക്കുവാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അപ്പോള്‍ ആരോ എവിടെയോ ഇരുന്ന് നെയ്യുന്ന ഒരു അത്ഭുത വല പോലെ തോന്നും ജീവിതം. ഓരോ കാര്യത്തിനും എവിടെയൊക്കെയോ ഉള്ള ഏതോ കാര്യം കാരണമായിട്ടുണ്ടാവാം. ഈ വലയില്‍ ഒരു നൂല് പോലും വേറിട്ട് നില്‍ക്കുന്നില്ല. എല്ലാത്തിനുമുണ്ട് പരസ്പര ബന്ധം
പുതിയ സിനിമയായ ലൂസിഫറില്‍’ പൃഥ്വിരാജ് സുകുമാരന്റെ ക്യാമറയ്ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്നില്‍ അനുസരണയോടെ നിന്നപ്പോള്‍ എന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ ആണിവ. കാലം എത്ര വേഗത്തിലാണ് പാഞ്ഞ് പോകുന്നത്. ഈ യുവാവിന്റെ അച്ഛന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ടല്ലോ. എന്റെ ആദ്യത്തെ ഷോട്ടില്‍ എന്റെ മുന്നില്‍ നില്‍ക്കുന്നത് ഞാന്‍ പാച്ചിക്ക എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സംവിധായകന്‍ ഫാസിലാണ്. മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബ് എന്നെ സിനിമയിലേക്ക് കൈപിടിച്ച് നടത്തിയ ആള്‍…. 34 വര്‍ഷങ്ങള്‍ക്ക് മുമ്ബ് എനിക്കൊപ്പം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയില്‍ പാച്ചിക്കാ അഭിനയിച്ചിരുന്നു. അതിന് ശേഷം ഇപ്പോള്‍, ഒരു കഥാപത്രമായി എനിക്ക് മുഖാമുഖം. ഈ സിനിമ എഴുതിയത് എന്റെ പ്രിയപ്പെട്ട ഭരത് ഗോപി ചേട്ടന്റെ മകന്‍ മുരളീ ഗോപി. മറ്റൊരു നടന്‍ പൃഥ്വിയുടെ സഹോദരന്‍ ഇന്ദ്രജിത്ത്. അപൂര്‍വമായ ഒരു സംഗമം. ഇത് പൂര്‍വകല്‍പ്പിതമാണെന്ന് എന്ന് വിശ്വസിച്ച് അതില്‍ വിസ്മയിക്കാനാണ് എനിക്ക് ഇഷ്ടം.
പൃഥ്വിയുടെ ചലനങ്ങളില്‍ സുകുമാരന്‍ ചേട്ടന്റെ ഒരുപാട് നിഴലുകള്‍ വീണിട്ടുണ്ട് എന്നെനിക്ക് തോന്നാറുണ്ട്. സുകുമാരന്‍ ചേട്ടനുമായും പൃഥ്വിയുടെ അമ്മ മല്ലിക ചേച്ചിയുമായും തിരുവനന്തപുരത്ത് ഉള്ള കാലത്ത് തന്നെ എനിക്ക് കുടുംബപരമായ അടുപ്പമുണ്ട്. മദിരാശിയില്‍ സുകുമാരന്‍ ചേട്ടന്റെ വീട്ടിലായിരുന്നു പാച്ചിക്കാ താമസിച്ചിരുന്നത്. പൃഥ്വിയും ഇന്ദ്രജിത്തും കളിച്ച് നടക്കുന്നത് ക്യമറയിലൂടെയല്ലാതെ തന്നെ കണ്ടയാളാണ് പാച്ചിക്കാ. ജീവിതത്തിലെ ഒരു കാര്യങ്ങളും ഒരു രേഖകളും വെറുതെയാവുന്നില്ല. എവിടെയൊക്കെയോ പരസ്പരം ബന്ധപ്പെടാനായി അവര്‍ യാത്ര തുടരുന്നു. അതെ.. എന്നെ സംബന്ധിച്ച് ഇതിലൊക്കെ അത്ഭുതകരമായ ഒരു കാര്യം, ഏറെ തിരക്കുള്ള, ആരാധകരുള്ള നടനായ പൃഥ്വിരാജ്, അദ്ദേഹത്തിന്റെ സംവിധാനത്തിന് കീഴില്‍ അഭിനയിക്കാന്‍ സാധിക്കുക എന്നതാണ്. ഒരുപാട് സിനിമകള്‍ ഉള്ള അയാള്‍ എന്തിനാണ് ഇപ്പോള്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് ചോദിക്കാം. അത് അയാളുടെ ഒരു പാഷനാണ്. ഏത് വിഷയത്തിലും അത്തരമൊരു താത്പര്യം ഉണ്ടാകുമ്പോൾ ചെയ്യുന്നത് ഒരു ജോലിയാവില്ല. ചെയ്യുന്ന ആള്‍ ആ വിഷയമായി മാറും. അയാളില്‍ അപ്പോള്‍ ഒരു പ്രത്യേക ലഹരിയുടെ.. അംശമുണ്ടാവും. അത്തരക്കാരുമായി സര്‍ഗാത്മകമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നത് ഏറെ സുഖകരമായ ഒരു കാര്യമാണ്. ഞാനിപ്പോള്‍ അതാണ് അനുഭവിക്കുന്നത്.
ഒരു പക്ഷേ ലോകത്ത് തന്നെ അപൂര്‍വമായിരിക്കാം ഏറെ തിരക്കുള്ള ഒരു നടന്‍ അതെല്ലാം മാറ്റിവച്ചിട്ട് സംവിധായകനാകുന്നത്. ഇവിടെ സംവിധായകനില്‍ നടന്‍ കൂടിയുണ്ട്. എന്നിലുമുണ്ട് ഒരു നടന്‍. പക്ഷേ എന്നില്‍ ഒരു സംവിധായകനില്ല. എന്താണോ എന്റെ നടനായ സംവിധായകന് വേണ്ടത് എന്ന് എന്നിലെ നടന് മനസിലാവണം. എന്നിലെ നടനില്‍ നിന്ന് എന്തെടുക്കണം എന്ന് നടനായ സംവിധായകനും. ആ ഒരു രസതന്ത്രത്തില്‍ എത്തിയാല്‍ ഞങ്ങലെ പോലും അത്ഭുതപ്പെടുത്തുന്ന പിറവികളുണ്ടാവാം. അതിനായാണ് ഞങ്ങള്‍ ഇപ്പോള്‍ ഒരുമിച്ച് യാത്ര തുടരുന്നത്. അത്തരം ഒരു അവസ്ഥയിലേക്ക് എത്താന്‍ ഞാന്‍ നടനെന്ന നിലയില്‍ പൂര്‍ണമായും സമര്‍പ്പിക്കണം… യാതൊരു വിധ അഹന്തകളുമില്ലാതെ…. ഒരുപാട് പേരുടെ പാഷനോടൊപ്പം ഞാനും.. നാല്‍പ്പത് വര്‍ഷത്തിലധികമായി ഞാന്‍ അഭിനയിക്കുന്നു. ഒരിക്കല്‍ ഏതോ ഒരു സിനിമയില്‍ ഒരുപാട് നടന്മാരോടൊപ്പമുള്ള ഒരു ഷോട്ടിനിടെ പെട്ടെന്ന് ഒരു ഓര്‍മ എന്നില്‍ മിന്നല്‍ പോലെ വന്ന് മാഞ്ഞു. എന്റെ മുന്നില്‍ നില്‍ക്കുന്ന മിക്ക നടന്മാരുടെയും.. അവരുടെ അച്ഛന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ജഗതി ശ്രീകുമാര്‍, ബിജുമേനോന്‍, സായ;കുമാര്‍, വിജയരാഘവന്‍, പൃഥ്വിരാജും ഇന്ദ്രജിത്തും, മുരളി ഗോപി.. മുകേഷിന്റെ അമ്മയൊടൊപ്പം..
അങ്ങിനെയങ്ങിനെ തലമുറകള്‍ ഒഴുകിപ്പോകുന്നു. അതിന്റെ നടുവില്‍ ഒരു നാളം പോലെ അണയാതെ നില്‍ക്കാന്‍ ഞാന്‍ ശ്രമിക്കുന്നു. ഈ തലമുറകളെല്ലാം എന്നെ തഴുകി കടന്ന് പോയതാണ്. ഔഷധവാഹിയായ അരുവിയെ പോലെ സുഗന്ധം നിറഞ്ഞ കാറ്റിനെ പോലെ, അത് ഗുരുത്വമായും കരുത്തായും എന്നിലേക്ക് കുറച്ചൊക്കെ പ്രവഹിച്ചിട്ടുണ്ടാവാം. ഇപ്പോള്‍ പുതിയ തലമുറയ്ക്ക് മുന്നില്‍ നിൽകുമ്പോൾ ഒരു കലാകാരനെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ വിനീതനാവുന്നു. അവരില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുന്നു. അതിലെ ആനന്ദം രഹസ്യമായി അനുഭവിക്കുന്നു. അതിലൂടെ ഒരു വിസ്മയ ശലഭമായി പറന്ന്.. പറന്ന്.. പറന്ന്.. അങ്ങനെ.
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ 11 ടാക്സി ഡ്രൈവർമാർ വെടിയേറ്റു മരിച്ചു. അജ്ഞാതൻ നടത്തിയ വെടിവയ്പിലാണ് ഡ്രൈവർമാർ കൊല്ലപ്പെട്ടത്. ഗൗടെംഗ് ടാക്സി അസോസിയേഷനിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ഡ്രൈവർമാർ സുഹൃത്തിന്റെ സംസ്കാരത്തിൽ പങ്കെടുത്തു മടങ്ങി വരുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അജ്ഞാതൻ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊതു ഗതാഗതത്തിനായി കൂടുതലും മിനി ബസുകളും ടാക്സികളുമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. അതിനാൽ തന്നെ ടാക്സി ഡ്രൈവർമാർക്കിടയിൽ കലഹങ്ങൾ പതിവാണ്. ഇതായിരിക്കാം ആക്രമണത്തിനുപിന്നിലെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവത്തിൽ കേസന്വേഷണം പുരോഗമിച്ചു വരികയാണെന്നും പ്രദേശത്ത് ആക്രമണങ്ങൾ പതിവാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
വെള്ളപ്പൊക്ക ദുരിതമേഖലകളിലേക്കു കാരുണ്യത്തിന്റെ സഹായഹസ്തവുമായി ചങ്ങനാശേരി അതിരൂപത ഇറങ്ങിച്ചെല്ലുന്നു. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ സർവീസ് സൊസൈറ്റി-ചാസിന്റെ നേതൃത്വത്തിലാണ് പ്രധാനമായും ദുരിതമേഖലകളിൽ ഭക്ഷണസാധനം എത്തിക്കുന്നത്. കൂടാതെ വിവിധ ഇടവകകൾ, കത്തോലിക്കാ കോണ്‍ഗ്രസ്, യുവദീപ്തി-എസ്എംവൈഎം, കേരള ലേബർ മൂവ്മെന്റ്, മാതൃപിതൃവേദി, വിൻസെന്റ് ഡി പോൾ, ചങ്ങനാശേരി റേഡിയോ മീഡിയ വില്ലേജ് എന്നിവയുടെ നേതൃത്വത്തിലും ദുരിതാശ്വാസപ്രവർത്തനം പുരോഗമിക്കുകയാണ്. അറുപത് കേന്ദ്രങ്ങളിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കഴിഞ്ഞ ദിവസങ്ങളിൽ ചങ്ങനാശേരിയിലെയും കുട്ടനാട്ടിലെയും വെള്ളപ്പൊക്ക ദുരിതമേഖലകളും ക്യാന്പുകളും സന്ദർശിച്ചിരുന്നു. ആർച്ച്ബിഷപ്പിന്റെ നിർദേശാനുസരണം ചാസിന്റെ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ തിങ്കളാഴ്ചതന്നെ ആരംഭിച്ചു.
കോട്ടയം,ആലപ്പുഴ ജില്ലകളിലെ ദുരിതബാധിതർക്ക് ചാസിന്റെ നേതൃത്വത്തിൽ അറുപതിലധികം കേന്ദ്രങ്ങളിലൂടെയാണ് അരിയും പയറും മറ്റു ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നത്. ചാസിന്റെ ഗ്രാമതലയൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇടവകാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിരൂപതാതിർത്തിയിലെ സ്കൂളുകളും പാരീഷ് ഹാളുകളും ദുരിതാശ്വാസകേന്ദ്രങ്ങളായി തുറന്നുകൊടുക്കാൻ ആർച്ച്ബിഷപ് നിർദേശിച്ചിരുന്നു.
ചാസിന്റെ നേതൃത്വത്തിൽ ഇപ്പോൾതന്നെ 30 ലക്ഷത്തിലധികം രൂപയുടെ ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. പുളിങ്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി ജയ്സൺ പോൾ വേങ്ങശ്ശേരി യുടെ നേത്രത്തിൽ പുളിങ്കുന്ന് ഇടവകയിൽ സഹായ ഹസ്തയുമായി മുന്നോട്ടു ഇറങ്ങിയത് ജാതി മത ബേധമന്യേ നാട്ടുകാർ നന്ദിയോടെ സ്വീകരിച്ചിരുന്നു…..
അതിരൂപതാതിർത്തിയിലെ ദുരിതബാധിതമല്ലാത്ത മേഖലകളിലുള്ള ഇടവകളുടെയും ചാസ് യൂണിറ്റുകളുടെയുംനേതൃത്വത്തിൽ വിഭവസമാഹരണം തുടരുകയാണ്. വെള്ളപ്പൊക്കാനന്തര പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാൻ ബോധവത്കരണ ക്ലാസുകൾക്കും മെഡിക്കൽ ക്യാന്പുകൾക്കുമായുള്ള രൂപരേഖയും തയാറാക്കി. കഴിഞ്ഞ ജൂണ്‍ മാസത്തിൽ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തോടനുബന്ധിച്ചും ചാസിന്റെയും ഇടവകകളുടെയും നേതൃത്വത്തിൽ വിപുലമായ ദുരിതാശ്വാസപ്രവർത്തനം സംഘടിപ്പിച്ചിരുന്നു. ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ജോർജ് മാന്തുരുത്തിൽ, ഫാ. തോമസ് കുളത്തുങ്കൽ, പ്രോഗ്രാം ഡയറക്ടർ ജോസ് പുതുപ്പള്ളി എന്നിവരാണു നേതൃത്വം നൽകുന്നത്.
വൈ ദികരുടെ നേതൃത്വത്തിലും ഇടവകകളുടെ നേതൃത്വത്തിലും വിവിധ കോണ്‍വന്റുകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈര, ചങ്ങങ്കരി, തകഴി മേഖലകളിൽ പായ്ക്കറ്റ് പാലും ബ്രഡും വിതരണം ചെയ്തു. അതിരൂപത വികാരി ജനറാൾ മോണ്‍.തോമസ് പാടിയത്ത്, പ്രെക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, ഫാ.റോജൻ പുരക്കൽ എന്നിവരാണ് ഇതിനു നേതൃത്വം നൽകുന്നത്. വിവിധ ഇടവകകളുടെയും ഭക്തസംഘടനകലുടേയും നേതൃത്വത്തിൽ മുക്കാൽ കോടിയിലേറെ രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇതിനകം നടന്നത്.
അതിരൂപതയുവദീപ്തി-എസ്എം വൈഎം ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്രയുടെ നേതൃത്വത്തിൽ മഹോന്ദ്രപുരം, അറുനൂറ്റിപ്പാടം, കുട്ടമംഗലം, കൈനകരി, കിടങ്ങറ, കായൽപ്പുറം മേഖലകളിൽ ഭക്ഷണ സാധനങ്ങളും തുണിത്തരങ്ങളും വിതരണം ചെയ്തു.
കേരളം എറെ ചർച്ചചെയ്ത മിഷേൽ ഷാജിയുടെ ദുരൂഹമരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി പിതാവ് രംഗത്ത്. ദുരൂഹമരണം സംബന്ധിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായി പിതാവ് ഷാജി വർഗീസ് പറയുന്നു. കഴിഞ്ഞ വർഷം മാർച്ച് ആറിനു വൈകിട്ടാണു മിഷേൽ ഷാജിയുടെ മൃതദേഹം ദുരൂഹമായ നിലയിൽ വേമ്പനാട് കായലിൽ ഐലൻഡ് വാർഫിനടുത്തു കണ്ടെത്തിയത്.
മിഷേൽ ആത്മഹത്യ ചെയ്തതാണെന്നു പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മിഷേലിനെ കാണാതായ ദിവസം ക്രോണിൻ ഫോണിലും എസ്എംഎസ് മുഖേനയും മാനസികമായി ബുദ്ധിമുട്ടിച്ചതിനെ തുടർന്നാണ് ആത്മഹത്യ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ചു മുങ്ങിമരണമാണെന്നും ബലപ്രയോഗമോ പീഡനശ്രമമോ ഉണ്ടായിട്ടില്ലെന്നു റിപ്പോർട്ടിലും ഡോക്ടറുടെ മൊഴിയിലും വ്യക്തമാണെന്നായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മിഷേലിന്റെ പിതാവ് ഷാജി വർഗീസ് സമർപ്പിച്ച ഹർജിയിലായിരുന്നു ഇൗ വിശദീകരണം.
എന്നാൽ, മിഷേൽ ആത്മഹത്യ ചെയ്തതാണെന്ന പൊലീസിന്റെ വാദം ശരിയല്ലെന്നും കൊലപാതകമാണെന്നും ഷാജി വർഗീസ് വാദിക്കുന്നു. മിഷേൽ മരണപ്പെട്ട് 16 മാസം കഴിഞ്ഞിട്ടും ദുരൂഹത ഇതുവരെ മാറിയിട്ടില്ല. ആത്മഹത്യയാണെന്നു പറയുന്ന പൊലീസും ക്രൈംബ്രാഞ്ചും എന്തുകൊണ്ടാണ് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകാത്തതെന്നും ഷാജി വർഗീസ് ചോദിക്കുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ് ഷാജിയും ആക്‌ഷൻ കമ്മിറ്റിയും.
മിഷേലിന്റെ മരണത്തിൽ പിതാവ് ഷാജിയുടെ പോലീസിനോട് ഉന്നയിക്കുന്ന വാദങ്ങൾ ഇങ്ങനെ:
മിഷേലിനെ കാണാതായി, 24 മണിക്കൂറോളം കഴിഞ്ഞാണു മൃതദേഹം കിട്ടിയത്. പക്ഷേ, മൃതദേഹം തീരെ അഴുകിയിരുന്നില്ല. വെള്ളത്തിൽ വീണിട്ടു കുറച്ചു മണിക്കൂറുകൾ മത്രമേ ആയിട്ടുള്ളൂ എന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളം കുടിച്ചതിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. മീനുകളോ ഈ ഭാഗത്തു വെള്ളത്തിൽ കാണാറുള്ള പ്രാണികളോ മൃതദേഹത്തെ കൊത്തിയിട്ടില്ല. മൃതദേഹങ്ങളെ രണ്ടു മണിക്കൂറിനുള്ളിൽ തന്നെ മീനുകളും മറ്റു ജലജീവികളും ആക്രമിക്കുമെന്നാണു പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ഇതേ പാലത്തിൽ നിന്നു വീണ്, മുങ്ങിമരിച്ച നിലയിൽ പിന്നീടു കണ്ടെത്തിയ രണ്ടു സ്ത്രീകളുടെയും മൃതദേഹങ്ങൾ വികൃതമായിരുന്നു. മാത്രമല്ല, മിഷേലിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ എതിർ ഭാഗത്തു നിന്നാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഗോശ്രീ പാലത്തിലേക്കു മിേഷൽ നടക്കുന്നതിനു തെളിവായി പൊലീസ് പറയുന്ന ദൃശ്യങ്ങളിലുള്ളതു മിഷേലല്ല. മൃതദേഹത്തിലുണ്ടായിരുന്ന ക്ഷതങ്ങളും പാടുകളും പോസ്റ്റ്മോർട്ടത്തിൽ പരിഗണിച്ചില്ല.
കലൂർ പള്ളിയിൽ നിന്നിറങ്ങിയ മിഷേലിനെ ബൈക്കിൽ പിന്തുടർന്ന രണ്ടു പേരെപ്പറ്റി പൊലീസ് അന്വേഷിച്ചില്ല. മിഷേൽ ധരിച്ചിരുന്ന വാച്ച്, മോതിരം, മൊബൈൽ ഫോൺ എന്നിവ എങ്ങനെ നഷ്ടപ്പെട്ടുവെന്നു വ്യക്തമല്ല.
കാട്ടാനശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ അന്തേവാസികള്‍. ഒരു മാസത്തിനിടെ 10 തവണയാണ് ഇവരുടെ കോണ്‍വെന്റ് വളപ്പില്‍ കാട്ടാനയെത്തിയത്. അവസാനം ഗതികെട്ടപ്പോഴാണ് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ റിന്‍സി മന്ത്രി കെ രാജുവിന്റെ വാഹനം ഒറ്റക്ക് തടഞ്ഞത്. ഷോളയൂരില്‍ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ വേദിയിലേക്കുള്ള റോഡിലാണ് സിസ്റ്റര്‍ റിന്‍സി തടഞ്ഞത്. ഷോളയൂര്‍ അങ്ങാടിക്കടുത്ത് പ്രധാന റോഡരികിലാണ് കോണ്‍വെന്റ് സ്ഥിതി ചെയ്യുന്നത്. അഞ്ച് തവണയാണ് കാട്ടാന കോണ്‍വെന്റിന്റെ ഗേറ്റ് തകര്‍ത്തത്. ചുമരും കന്നുകാലിത്തൊഴുത്തും തകര്‍ത്തു. കപ്പ, തെങ്ങ് കൃഷികളും നശിപ്പിച്ചു. സമീപത്തെ വീടുകളിലും സമാന സ്ഥിതിയാണ്.
കോണ്‍വെന്റിനു മുമ്പിലാണ് മന്ത്രിയുടെ വാഹനം തടഞ്ഞ് സിസ്റ്റര്‍ അദ്ദേഹത്തോട് പരാതി പറഞ്ഞത്. മന്ത്രിയോട് ആന നശിപ്പിച്ച സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി പരാതി കേള്‍ക്കുമെന്നും അങ്ങോട്ട് വരുമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ചെവിക്കൊണ്ടില്ല. കാറില്‍ ഇരുന്നാല്‍ കാണാന്‍ പറ്റില്ലെന്നും മന്ത്രി പുറത്തിറങ്ങണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രി പുറത്തിറങ്ങാന്‍ തയ്യാറായില്ല. പ്രശ്‌നങ്ങള്‍ സംഗമം നടക്കുന്നിടത്ത് അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍ വിഷയത്തില്‍ ഇടപെട്ട് മന്ത്രിയുടെ വാഹനം കടത്തിവിട്ടു. എന്നാല്‍ സിസ്റ്റര്‍ മന്ത്രിയെ തടയുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ വൈറലായി.
കടപ്പാട് : ദീപിക ന്യൂസ്
കൊടുങ്ങല്ലൂര്‍: യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് പണം തട്ടിയ സംഘം പിടിയില്‍. തലശ്ശേരി സ്വദേശിയായ മുപ്പത്തിരണ്ടുകാരനെ യുവതിയുടെ നേതൃത്വത്തില്‍ വിളിച്ചുവരുത്തി സദാചാര പോലീസ് ചമഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് നേതൃത്വം നല്‍കിയ യുവതി ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി. കേസില്‍ വള്ളിവട്ടംതറ ഇടവഴിക്കല്‍ ഷെമീന (26), ചേറ്റുപുഴ മുടത്തോളി അനീഷ് മോഹന്‍ (34), വെളപ്പായ ചൈനബസാര്‍ കുണ്ടോളില്‍ ശ്യാംബാബു (25), അവണന്നൂര്‍ വരടിയം കാക്കനാട്ട് വീട്ടില്‍ സംഗീത് (26) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതിയായ വയനാട് വൈത്തിരി സ്വദേശി നസീമ തലശ്ശേരി സ്വദേശിയായ യുവതിയുമായി ഏറെ നാളത്തെ സൗഹൃദമുണ്ട്. ഇവരുവരും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവരാണ്. പതിനായിരം രൂപ കൊടുത്താല്‍ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ കൊടുങ്ങല്ലൂരിലെത്തിച്ച ശേഷം ഷെമീനയെ പരിചയപ്പെടുത്തി. ഷെമീനയ തലശ്ശേരി സ്വദേശിയുടെ കാറില്‍ കയറുകയും പതിനായിരം രൂപ വാങ്ങുകയും ചെയ്തു.
പിന്നീട് കൊടുങ്ങല്ലൂരിന് പടിഞ്ഞാറുള്ള അപ്പാര്‍ട്ട്മെന്റില്‍ എത്തി മുറിയില്‍ കയറി വിശ്രമിക്കുന്നതിനിടയിലാണ് നസീമയുടെയും ഷെമീനയുടെയും സുഹൃത്തുക്കളായ നാലുപേര്‍ മുറിയിലെത്തി സദാചാരപോലീസ് ചമഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തിയത്. യുവതിയോടൊപ്പം നിര്‍ത്തി ഇയാളുടെ പലതരത്തിലുള്ള ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. ഇത് പുറത്തുവിടാതിരിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. യുവാവിന്റെ കൈവശമുണ്ടായിരുന്ന 25000 രൂപയോളം ഇവര്‍ കൈക്കലാക്കിയിരുന്നു. എടിഎം ഉപയോഗിച്ച് പണം തട്ടാനും ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.
യുവതിയുടെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിക്കാരന്‍ വ്യക്തമാക്കി. സമീപത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃശ്ശൂര്‍ എല്‍ത്തുരുത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഷെമീനയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ഷെമീനയെക്കൊണ്ട് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.